Slider

സൂരജ്, നിന്റെ ഡിസംബര്‍.

0

----------------------------
പ്രിയപ്പെട്ട സൂരജ്
ഇന്നു ഡിസംബര്‍ മുപ്പത്തി ഒന്നു. നീ ഓര്‍ക്കുന്നില്ലെ ഈ ദിവസത്തെ? നിനക്കിഷ്ടമെന്ന് എപ്പോഴും പറയാറൂള്ള ഡിസംബര്‍ ഇന്ന് കൊഴിയുന്നു. ഇലകള്‍ കൊഴിഞ്ഞ് മഞ്ഞ് കണങ്ങള്‍ പൊതിഞ്ഞ് നില്ക്കുന്ന മരച്ചില്ലകള്‍ നിനക്ക് ഇഷ്ടപ്പെട്ട കാഴ്ചയല്ലെ? പൊഴിഞ്ഞ് വീണ മഞ്ഞിനെ കൈകളിലെടുത്തി ഉരുളയാക്കി എന്റെ മേല്‍ എറിഞ്ഞും വസ്ത്രങ്ങള്‍ക്കുള്ളില്‍ ഇട്ട് ഇക്കിളിപ്പെടുത്തിയുമൊക്കെ എന്തൊക്കെ കുസൃതികള്‍ നീ കാട്ടിയിരുന്നു.
ഇവിടെ അതി ശൈത്യമാണു. ഉറാല്‍ നദിയേയും, കാസ്പിയന്‍ കടലിനെയും ഹിമപാളികള്‍ മൂടി. എല്ലുകള്‍ മരവിക്കുന്ന തണുപ്പ്. മുറി ചൂടുപിടിപ്പിക്കാന്‍ പ്രവഹിക്കുന്ന നീരാവി കുഴലുകള്‍ ഇനിയും മാറ്റിയിട്ടില്ല. ശരത് കാലത്ത് വിളവെടുത്ത ഉരുളക്കിഴങ്ങ് നിലവറയില്‍ സൂക്ഷിച്ചിട്ടുണ്ട്, ശിശിരകാലം മുഴുവന്‍ കഴിയാനത് തികയില്ല. രണ്ടാഴ്ച മുന്നെ കുല്‍‌സാരിയില്‍ നിന്നും ലിഡിയ മിഖായിലൊവ് വന്നിരുന്നു. കുറച്ച് കമ്പിളി വസ്ത്രങ്ങളും റൂബിളും തന്നു, റൂബിള്‍ കൊടുത്ത് കുതിരയിറച്ചി മേടിച്ച് മുറ്റത്തെ മഞ്ഞ് കട്ടിക്കുള്ളില്‍ സൂക്ഷിച്ചിട്ടുണ്ട്, ക്രിസ്തുമസിനു സദ്യയൊരുക്കാന്‍. ഓ.. നീ മറന്നിട്ടില്ലല്ലൊ അല്ലെ, ജനുവരി ഏഴിനാണു ഞങ്ങളുടെ ക്രിസ്തുമസ്.
ഞാനിന്ന് വീണ്ടും നമ്മള്‍ നടന്നിരുന്ന വഴികളിലൂടെ വെറുതെ നടന്നു, നീ താമസിച്ചിരുന്ന സത്പായേവ് സ്റ്റ്രീറ്റിലൂടെ. നിന്റെ പഴയ അപ്പാര്‍ട്ട്മെന്റിലെ ഇപ്പോഴത്തെ താമസക്കാരനാരെന്നറിയില്ല, പക്ഷെ അവിടെ വര്‍‌ണ്ണാഭമായ നക്ഷത്രങ്ങള്‍ തൂക്കിയിരുന്നു, വൈദ്യുത ദീപങ്ങള്‍ കൊണ്ടലങ്കരിച്ചിരുന്നു. അകത്ത് നിന്നും പൊട്ടിച്ചിരികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
സ്ട്രീറ്റിന്റെ അവസാനത്തിലുള്ള ബൈസാര്‍ ചില്‍‌ഡ്രന്‍സ് പാര്‍ക്കില്‍ ഞാനെത്തുമ്പോള്‍, വെനിയാമിന്‍ വ്ലാഡിസ്ലോവ് എന്ന മുനിസിപ്പല്‍ തൊഴിലാളി ഇരിപ്പിടങ്ങളിലെ മഞ്ഞ് നീക്കം ചെയ്യുകയായിരുന്നു. വ്ലാഡിസ്ലോവ് നിന്നെ ഇപ്പോഴും ഒര്ക്കു ന്നുണ്ട്. നിന്നെ എന്നും ആകര്‍‌ഷിച്ചിരുന്ന ടോപോള്‍ മരത്തിന്റെ കീഴിലെ ഇരിപ്പിടത്തില്‍ ഞാനിരുന്നു. ഇലകള്‍ കൊഴിഞ്ഞ ആ മരത്തിനു കീഴിലെ ബെഞ്ചിലിരിക്കുമ്പോള്‍ നിന്റെ സാന്നിധ്യം ശരിക്കും ഞാനറിഞ്ഞു സൂരജ്. നിന്റെ ഗന്ധം ഇപ്പോഴും അവിടം വിട്ട് പോയില്ല.
മൂന്ന് വര്‍‌ഷം. നിനക്ക് സാധിക്കുന്നല്ലൊ എന്നോട് മിണ്ടാതെ, എന്നെ കാണാതെ? നിന്റെ സ്നേഹത്തേക്കാള്‍ നിന്നെക്കാള്‍ വലുതായി എന്നില്‍ മറ്റൊന്നുമില്ലെന്ന് നിനക്കറിയാമായിരുന്നില്ലെ? ഞാനെന്നും നിന്നോട് മത്സരിക്കുവായിരുന്നില്ലെ സ്നേഹിച്ച് തോല്പിക്കാന്‍. എന്നിട്ടും തോറ്റു പോയത് ഞാനാണു.
ലോകം പുതുവര്‍‌ഷത്തെ വരവേ‌ല്‍‌ക്കാനൊരുങ്ങുന്ന ആ രാത്രി. നീ ഓര്‍ക്കുന്നില്ലെ സൂരജ്, ആ രാത്രിയെ? പുറത്ത് അന്ന് നല്ല മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. കാതടപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയില്‍, കണ്ണഞ്ചിപ്പിക്കുന്ന നിറമുള്ള ലൈറ്റുകള്‍ക്കിടയില്‍, ചഷകങ്ങളില്‍ നുരഞ്ഞ് പൊങ്ങുന്ന ലഹരിയുടെ ഉന്മാദത്തില്‍ നിന്റെ കരവലയത്തിനുള്ളില്‍, നിന്റെ ചൂട് പറ്റി ഡിസ്കോ ഫ്ലോറില്‍ ആടി തിമിര്‍ക്കുമ്പോള്‍ നിന്റെ കണ്ണുകളില്‍ കത്തുന്ന പ്രണയം ഞാന്‍ കണ്ടു. ഉള്ളില്‍ നുരയുന്ന ലഹരിയായിരുന്നോ പൂത്തുലയുന്ന പ്രണയത്തിന്റെ സാക്ഷാത്കാരത്തിനുള്ള ആവേശമായിരുന്നുവൊ എന്നറിയില്ല. ആസ്വാദനത്തിന്റെയും സമര്‍‌പ്പണത്തിന്റെയും നിമ്നോന്നതങ്ങള്ക്കൊടുവില്‍, നിന്റെ വിയര്‍പ്പിന്റെ ഗന്ധമറിഞ്ഞ ആ രാത്രിയില്‍, എന്റെ മൂക്കിന്‍ തുമ്പിലെ വിയര്‍പ്പ് കണങ്ങള്‍ തുടച്ച് മാറ്റി കാതില്‍ നീ മന്ത്രിക്കും പോലെ എനിക്ക് തന്ന വാക്ക് മാത്രം മതിയായിരുന്നു ഈ ജന്മം നിന്നെ കാത്തിരിക്കാന്‍- ഒപ്പം അറിയാതെ നീ എനിക്ക് തന്ന ആ വിലയേറിയ സമ്മാനവും.
ഞാന്‍ വരും ഒരുനാള്‍ നിന്റെ നാട്ടിലേക്ക്, നിന്റെ വീട്ടിലേക്ക്. നീ പറഞ്ഞ് കൊതിപ്പിച്ച, പുഴയും കുളവും കാവും പച്ചപ്പുമൊക്കെ നിറഞ്ഞ നിന്റെ നാട് കാണാന്‍, സ്നേഹിച്ച് കൊല്ലുന്ന നിന്റെ ബന്ധുക്കളേ കാണാന്‍. മറ്റൊന്നിനുമല്ല, നീ വളര്‍ന്ന വീട്ടില്‍ ഒരു ദിവസം താമസിക്കാന്‍, നീ ചവിട്ടി നടന്ന നിന്റെ മണ്ണില്‍ ഒരു നാള്‍ ചവിട്ടി നില്ക്കാന്‍. ഇപ്പോഴല്ല, ഇനിയും വര്‍ഷങ്ങളെടുത്തേക്കും, കാരണം എനിക്ക് കൂട്ട് വരാന്‍ നമ്മുടെ മകനല്ലെയുള്ളു? അവന്‍ വലുതാകുമ്പൊള്‍ അവനേയും കൂട്ടി ഞാന്‍ വരാം.
സൂരജ്, എന്തിനാണു അന്ന് നീ പുറത്ത് പോയത്? എനിക്ക് എന്ത് സര്‍‌പ്രൈസ് തരാനായിരുന്നു? ഒരു ചിരിയും ചിരിച്ച്, നിന്റെ കമ്പിളി പുതപ്പില്‍ എന്നെ പുതപ്പിച്ചിട്ട് ആ രാത്രിയില്‍ നീ പുറത്തിറങ്ങിയത്? ഞാന്‍ നിന്നോട് പലവട്ടം പറഞ്ഞതല്ലെ എന്റെ രാജ്യം പൂര്‍ണ്ണ സുരക്ഷിതമല്ല, അരാജകത്വം വാഴുന്നുണ്ടൊന്നൊക്കെ? പുതുവര്‍‌ഷത്തെ വര‌വേല്ക്കാന്‍ ആകാശത്ത് കരിമരുന്ന് പൊട്ടുന്ന മുഴക്കത്തില്‍, നിന്റെ പോക്കറ്റിലെ നൂറ് ഡോളറിനു വേണ്ടി പൊട്ടിയ രണ്ട് വെടിയുണ്ടയുടെ ശബ്ദം ആരും കേട്ടില്ല സൂരജ്. പിറ്റേന്ന് യാലിക് പാലത്തിനു കീഴില്‍...... സൂരജ് അതായിരുന്നൊ നീ എനിക്ക് നല്കിയ ആകസ്മികത്വം.? ------------------------
അലിയോന കുസ്നെറ്റ്സോവ കണ്ണുകള്‍ തുടച്ച്, എഴുതി നിര്‍ത്തിയ പേപ്പര്‍ നാലായി മടക്കി മേശപ്പുറത്ത് ചില്ലിട്ട് വച്ചിരുന്ന സൂരജിന്റെ ഫോട്ടോയ്ക്ക് താഴെ വച്ചു. ഫോട്ടോയ്ക്ക് മുന്നില്‍ കത്തികൊണ്ടിരുന്ന മെഴുകുതിരി ഊതി അണച്ചു. ഉറക്കം പിടിച്ച രണ്ട് വയസ്സുകാരനെ കമ്പിളി കൊണ്ട് ശരിക്കും പുതപ്പിച്ചു, ലൈറ്റ് ഓഫ് ചെയ്ത് അവളും കിടന്നു ഈറനായ കണ്ണുകളോടെ.
പുറത്ത് അപ്പോഴും മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. ബൈസാര്‍ പാര്‍ക്കിലെ ടോപോള്‍ മരത്തിനു കീഴില്‍ ഒരു തേങ്ങല്‍ കേട്ട് വെനിയാമിന്‍ വ്ലാഡിസ്ലോവ് ടോര്‍ച്ചടിച്ച് നോക്കുമ്പോള്‍ ഒരു നിഴല്‍ ഇരുട്ടിലലിഞ്ഞ് ചേര്‍ന്നിരുന്നു.
(അശോക് വാമദേവന്‍)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo