Slider

#ഒരാൾ_ഭ്രാന്തനാകുന്നത്

1

ഒരു ദിവസം പ്രഭാതത്തിൽ ,വിനുവിന്റെ ഭാര്യ അസാധാരണമായ ആ കാഴ്ചകളിലേക്കാണ് കണ്ണ് തുറന്നത്.വീട്ടിലെ വളർത്തു നായയെ ആരോ കട്ടിലിന് താഴെ കെട്ടിയിട്ടിരിക്കുന്നു.രാത്രി തന്റെ കൂടെ ഉറങ്ങാൻ കിടന്ന വിനുവിനെ കാണാനുമില്ല.ആശങ്കയോടെ അവൾ വീടിനകവും പുറവും വിനുവിനെ തിരഞ്ഞു നടന്നു.ഒടുവിൽ ആ തിരച്ചിലിന്റെ അവസാനം അവൾ എത്തിപ്പെട്ടത് വീട്ടിലെ പട്ടിക്കൂട്ടിന് മുന്നിലായിരുന്നു.അവിശ്വസനീയമായ ആ കാഴ്ചയെ ഉൾക്കൊള്ളാനാവാതെ അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.
'' അമ്മെ...ഓടിവാ...വിനു ഏട്ടനിതാ പട്ടിക്കൂട്ടിൽ കിടന്നുറങ്ങുന്നു...''
അമ്മയും പരിസരവാസികളും അവളുടെ കരച്ചിൽ കേട്ട് ഓടിക്കൂടി.അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
''ഇന്നലെ രാത്രി തന്നെ എനിക്ക് സംശയമുണ്ടായിരുന്നു.വിനുവേട്ടന്റെ മനസ്സിൽ എന്തോ ഉണ്ട് "
അവർ ഉടനെത്തന്നെ വിനുവിനെയും കൊണ്ട് ഒരു മനോരോഗ വിദഗ്ധന്റെ അടുത്തെത്തി.വിനുവിനെ സൂക്ഷിച്ചുനോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചു.
''താങ്കൾ എന്തിനാണ് ഇന്നലെ പട്ടിക്കൂട്ടിൽ കിടന്നുറങ്ങിയത് ???''
വളരെ ദൈർഘ്യമേറിയ ആലോചനക്ക് ശേഷം വിനു തന്റെ മനസ്സ് തുറന്നു.
''അന്നും വളരെ വൈകിയാണ് ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിയത്.രാവിലെ എട്ട് മണിക്ക് തുടങ്ങിയതായിരുന്നു മേശപ്പുറത്തെ ആ ഫയലുകളുമായുള്ള മൽപ്പിടുത്തം.ഇനി പത്ത് മണിക്ക് മുൻപെങ്കിലും വീടണഞ്ഞില്ലെങ്കിൽ അവളുടെ പരിഭവം പറച്ചിലും പരാതികളും വെളുക്കുവോളം സഹിക്കേണ്ടി വരും .ഞാൻ വേഗം പാർക്കിംഗ് ഏരിയയിലെ എന്റെ കാറിനടുത്തേക്ക് നടന്നു.
വളരെ തിരക്കേറിയ റോഡിന് നടുവിലൂടെ എന്റെ കാറും ദ്രുതഗതിയിൽ പാഞ്ഞു.പെട്ടന്നാണ് എന്റെ വേഗതയെ തടസ്സപ്പെടുത്തിക്കൊണ്ട് മുന്നിൽ ഒരാൾക്കൂട്ടത്തെ ഞാൻ ശ്രദ്ധിച്ചത്.ഞാൻ വേഗത കുറച്ച് കാർ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി.വട്ടം കൂടി നിൽക്കുന്ന ആ ആളുകൾക്കിടയിലേക്ക് ഞാൻ എത്തി നോക്കി.
ചോരയിൽ കുളിച്ചുകിടക്കുന്ന ഒരു ചെറുപ്പക്കാരൻ. സഹായത്തിന് വേണ്ടി അവൻ ചുറ്റുമുള്ളവരെ നോക്കുന്നുണ്ട്.പക്ഷെ,അവനെ സഹായിക്കുന്നതിന് പകരം അവന്റെ ദയനീയതയെ മൊബൈൽ കാമെറയിൽ പകർത്താനാണ് അവർ ശ്രമിച്ചത്.അയാളുടെ അവസ്ഥ അപകടകരമാണെന്ന് എനിക്കപ്പോൾ തോന്നി.ഞാൻ ചുറ്റുമുള്ളവരോട് ചോദിച്ചു.
''ഇയാളെ ഇങ്ങനെ കിടത്തിയാൽ അവസാനം ചോര വാർന്ന് മരിച്ചുപോകില്ലേ???...നമുക്കെല്ലാർക്കും ചേർന്ന് ഇയാളെ ഹോസ്പിറ്റലിൽ എത്തിക്കാം''
എന്റെ ചോദ്യത്തിന് മുന്നിൽ പ്രതികരണമില്ലാതെ ഒരൽപ്പം ജാള്യതയോടെ അവൻ പിറകോട്ട് വലിഞ്ഞു.അവരുടെ ആ നിസ്സംഗത എന്നെ അതിശയിപ്പിച്ചു.ഒടുവിൽ അയാളെ സഹായിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
മരണവക്രത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ഞാൻ എന്റെ കൈ അയാളിലേക്ക് നീട്ടി.പെട്ടെന്നാണ് എന്റെ മനസ്സിൽ ഒരു ഉൾവിളിയുണ്ടായത്.സമയം വളരെ അതിക്രമിച്ചിരിക്കുന്നു.ഇയാളെ ഈ അവസ്ഥയിൽ ഹോസ്പിറ്റലിൽ എത്തിച്ചാൽ പിന്നീട് അഭിമുഖീകരിക്കേണ്ടി വരുന്നത് ഒരുപാട് നിയമ പ്രശ്നങ്ങളാണ്.അറിഞ്ഞുകൊണ്ട് ഞാനെന്തിന് കുഴിയിൽ ചാടണം...പിന്നെ ഇയാൾ എന്റെ ആരാണ്??വെറുമൊരു അപരിചിതൻ മാത്രം.ചുറ്റും കൂടി നിന്ന് ഫോട്ടോയെടുക്കുന്ന ആളുകളിൽ നിന്ന് ഒരാൾപ്പോലും ഇയാളെ സഹായിക്കാൻ വരാത്തത് അവർക്ക് എന്നേക്കാൾ ബുദ്ധിയുള്ളത് കൊണ്ടല്ലേ???
എന്നിലെ ആ അപക്വമായ ചിന്താഗതി എന്റെ കൈ പിറകോട്ട് വലിപ്പിച്ചു.എന്റെ ആ സമയത്തെ പ്രവർത്തി നൂറു ശതമാനവും ശെരിയാണെന്ന ബോധ്യമുള്ളതുകൊണ്ടായിരുന്നു ഞാൻ യാതൊരു കൂസലുമില്ലാതെ വീട്ടിലേക്ക് തിരിച്ചത്.
രണ്ട് ദിവസങ്ങൾക്ക് ശേഷം ഓഫീസിൽ ലഞ്ച് കഴിക്കുന്നതിനിടയിലാണ് ഞാൻ എന്റെ സുഹൃത് ശരത്തിനെ ശ്രദ്ധിച്ചത്.കയ്യിലുള്ള ഒരു പത്രക്കടലാസിൽ വീണ്ടും വീണ്ടും കണ്ണോടിക്കുന്ന അവൻ കരയുകയായിരുന്നു.ഞാൻ അവന്റെയടുത്തേക്ക് ചെന്ന് കാര്യം അന്വേഷിച്ചു.
''എന്ത് പറ്റി..നീ എന്തിനാ കരയുന്നത്??''
അവൻ ആ പത്രക്കടലാസ് എനിക്ക് കൈമാറി.ഞാൻ ആകംഷപൂർവ്വം ആ വാർത്തയിലേക്ക് കണ്ണോടിച്ചു.വാഹനാപകടത്തിൽ ഒരു ചെറുപ്പക്കാരൻ മരിച്ചിരിക്കുന്നു.വാർത്തയ്ക്ക് താഴെ അയാളുടെ ഫോട്ടോയും .ആ ഫോട്ടോയിലെ മുഖം സൂക്ഷിച്ചു നോക്കിയാ ഞാൻ ഞെട്ടി.അതെ,രണ്ട് ദിവസങ്ങൾക്ക് മുൻപ് ഞാൻ വിധിക്ക് മുൻപിൽ ഉപേക്ഷിച്ചുപോയ ആ ചെറുപ്പക്കാരൻ തന്നെ.
''ഇത്...ആരാണ്??''
''എന്റെ ആത്മസുഹൃത്താണ് ..സ്‌കൂൾ തലം മുതൽ ഞങ്ങൾ ഒരുമിച്ചായിരുന്നു.പാവം,ഒന്നര മണിക്കൂർ നടുറോഡിൽ കിടന്ന് ചോരവാർന്നാണ് മരിച്ചത്.കാരുണ്യം വറ്റിയ മനുഷ്യ ജന്മങ്ങൾ ..ഇരുകാലികൾ..അവനെയൊന്ന് തിരിഞ്ഞുപോലും നോക്കിയില്ല''
''ഇയാളുടെ കുടുംബം..??''
''വൃദ്ധരായ മാതാപിതാക്കൾക്ക് ഏകമകൻ.അവന് താഴെ മൂന്ന് പെൺകുട്ടികൾ.അവരുടെ അവസ്ഥ ആലോചിക്കുമ്പോഴാണ് കൂടുതൽ സങ്കടം...വിധി എന്ത് ക്രൂരനാണ് ????''
ഞാൻ അൽപ്പ സമയം നിശ്ചലനായി ഇരുന്നു.മനുഷ്യത്വം വറ്റിയ ആ ഇരുകാലികളിൽ ഞാനും.മരണമുഖത്തായിരുന്ന ആ ചെറുപ്പക്കാരനെ രക്ഷിക്കാൻ നിഷ്പ്രയാസം എനിക്ക് സാധിക്കുമായിരുന്നു.ഒപ്പം അയാളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആ പാവം കുടുംബത്തെയും.പക്ഷെ,സ്വാർത്ഥതകൊണ്ട് അന്ധത ബാധിച്ച ഞാൻ അറപ്പ് തോന്നുന്ന ചില ന്യായീകരങ്ങളെ കൂട്ടുപിടിച്ചു.ഞാൻ ചെയ്തത് മാപ്പർഹിക്കാത്ത ഒരു വലിയ പാപം തന്നെയായിരുന്നു.
കുറ്റബോധം എന്റെ ബോധമണ്ഡലത്തെ പൂർണ്ണമായും കീഴ്പ്പെടുത്തിയിരുന്നു.
ഞാൻ എന്റെ കാറെടുത്ത് വീട്ടിലേക്ക് തിരിച്ചു.ട്രാഫിക് സിഗ്നലിൽ പച്ച ലൈറ്റ് തെളിയുന്നതും കാത്ത് നിൽക്കുമ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്.നടു റോഡിൽ ഏതോ ഒരു വാഹനം തട്ടി മൃതപ്രാണനായി കിടക്കുന്ന ഒരു നായയെ മറ്റൊരു നായ കടിച്ചുവലിച്ചു കൊണ്ടുപോകുന്നു.ഒടുവിൽ സുരക്ഷിതമായ റോഡ് സൈഡിലേക്ക് തന്റെ സുഹൃത്തിനെ അവന് മാറ്റി നിർത്തുന്നു.
അപൂർവ്വമായ ആ കാഴ്ച എന്റെ മനുഷ്യത്വത്തിന് നേരെയുള്ള പരിഹാസമായിട്ടാണ് എനിക്ക് തോന്നിയത്.തന്റെ സഹജീവിയോട് ആ മിണ്ടാപ്രാണി കാണിച്ച കാരുണ്യംപോലും എനിക്ക് കാണിക്കാൻ കഴിഞ്ഞില്ലല്ലോ????...കുറ്റബോധവും അപകർഷതാബോധവും എന്റെ മാനസിക നിലയെ തകർത്തിരുന്നു.
അസാധാരണത്വം നിറഞ്ഞ എന്റെ പെരുമാറ്റങ്ങളും പ്രവർത്തികളും എന്റെ ഭാര്യയിൽ ചില സംശയങ്ങൾ ജനിപ്പിച്ചു.അവൾ എന്നോട് ചോദിച്ചു:
''എന്ത് പറ്റി???"
അവളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം പറയാതെ ഞാൻ ഒഴിഞ്ഞുമാറി.നേരെ കട്ടിലിൽ കയറി കിടന്നു.പിന്നെ ഉറക്കത്തിലേക്ക് വഴുതി വീണു. പിന്നീട് എപ്പോഴാണ് എന്റെ അബോധമനസ്സ് ഈ പ്രവർത്തികളെല്ലാം ചെയ്തെതെന്ന് എനിക്ക് അറിയില്ല.
സത്യത്തിൽ എനിക്ക് രോഗമുണ്ടോ ഡോക്ടർ ??????''
വിനുവിന്റെ ആ ചോദ്യത്തിന് മുന്നിൽ ചിരിച്ചുകൊണ്ടാണ് ഡോക്ടർ മറുപടി പറഞ്ഞത്.
"ഇന്നലെ വരെ നിങ്ങൾ രോഗിയായിരുന്നു.പക്ഷെ,ഇന്നലെ രാത്രി സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞ ആ നിമിഷത്തിൽ തന്നെ നിങ്ങളുടെ രോഗം പൂർണ്ണമായും ഭേദപ്പെട്ടു.പരസ്പരം സഹായിക്കുക എന്നത് മനുഷ്യനിൽ ഉത്തരവാദിത്വപ്പെട്ട കടമയാണ്.വിനു അത് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു.തിരിച്ചറിവുകളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. പക്ഷെ താനും തന്റെ കുടുമ്പവും മാത്രം എന്ന മനോഭാവത്തിൽ ജീവിക്കുന്ന ചിലർ നമുക്ക് ഇടയിലുണ്ട്.സത്യത്തിൽ അവർക്കാണ് ചികിത്സ വേണ്ടത്, മനുഷ്യത്വത്തിന്റെ മഹത്വം വളരുന്നത് മനുഷ്യനായി ജീവിക്കുമ്പോഴല്ല...മനുഷ്യഹൃദയമുള്ളവനായി ജീവിക്കുമ്പോഴാണ് ''
ഒരു അപകടം കാണുമ്പോൾ സമയക്കുറവ്,നിയമപ്രശ്നങ്ങൾ തുടങ്ങിയ നിസ്സാര ന്യായീകരങ്ങൾ പറഞ്ഞുകൊണ്ട് പലപ്പോഴും അതിൽ നിന്ന് മുഖം തിരിച്ച് നടക്കുന്നവരാണ് ഞാനും നിങ്ങളും ..ഓർക്കുക നമ്മളും ഒരു മനോരോഗിയായി മാറിക്കഴിഞ്ഞിരിക്കുന്നു...വംശ ഗുണം നശിച്ചുപോയ മനോരോഗികൾ.
സമീർ ചെങ്ങമ്പള്ളി
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo