Slider

സാരംഗി*

0
സാരംഗി*
പ്രത്യേകിച്ച് ഒരു വിശേഷങ്ങളും സമ്മാനിയ്ക്കാതെ കടന്നു പോകാനൊരുങ്ങുന്ന ഒരു പകലിന്റെ അവസാന നേരങ്ങൾ....
കുതിച്ചുയർന്നു അലറി വരുന്ന തിരമാലകളിലേക്കും നോക്കി തീർത്ഥ വെറുതെയിരുന്നു..... കടൽക്കരയിലെ വീട്ടു വരാന്തയിൽ.... അസ്തമയ തീരത്തപ്പോൾ തിരക്ക് കുറവായിരുന്നു...
ഏറെ പ്രിയപ്പെട്ട ഒന്നായിരുന്നു കടൽ, എപ്പോഴും............
അനുഭവങ്ങളെല്ലാം കടലോളം ആയിരുന്നതിനാലാവാം.....
സ്നേഹം, വാത്സല്യം, പ്രണയം........ എല്ലാം.
കടൽ ഒരു പ്രതീകമായിരുന്നു.
കടലിനോടുള്ള തന്റെ പ്രണയം കണ്ടിട്ടാണ് വീടു വയ്ക്കാൻ സേതു ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തതു....
ഇവിടെ ഈ വരാന്തയിൽ സേതുവിന്റെ മടിയിൽ തല വച്ചു കിടന്നു അസ്തമയം കാണുമ്പോൾ, സമയത്തെ പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു വല്ലാതെ മോഹിച്ചിട്ടുണ്ട്.......
ഭൂതകാലത്തിന്റെ ഇടനാഴിയിൽ, ഓർമ്മയുടെ പായൽ പിടിച്ച ഭിത്തിയിൽ സേതു കോറിയിട്ട നഖച്ചിത്രങ്ങൾ... ഇടയ്ക്കിടെ മനസ്സിനെ നീറ്റുമ്പോഴെല്ലാം ഈ കടലിനെ നോക്കി ഇങ്ങനെയിരിക്കണം എനിയ്ക്ക്.
ഇതൊരു വെറും കടലല്ല.....
സേതുവിന്റെ പ്രണയമാണ്......
പകർന്നു തീരാതെ ബാക്കിവച്ചു പോയ പ്രണയം.....
കൈകോർത്തു പിടിച്ചു ഈ പ്രണയതീരത്തിലൂടെ നടക്കുമ്പോഴെല്ലാം ഞാൻ പറയാറുണ്ട്, സേതുവിന്റെ സ്നേഹമാണ് തിരയായി വന്നു എന്നെ പുൽകുന്നതെന്ന്.
എന്റെ ആ തോന്നലുകളെയെല്ലാം അപ്പാടെ ശരി വച്ച് കൈകളിൽ എന്റെ മുഖം താങ്ങി, കണ്ണുകളിലേക്ക്‌ പ്രണയനോട്ടമെറിയുന്ന സേതുവിന്റെ ആ മുഖഭാവത്തിനു ആർത്തലച്ചു പെയ്തു നിറയുന്ന ഒരു മഴക്കാലത്തിന്റെ വശ്യഭംഗിയുണ്ടായിരുന്നു.....
സംഗീതം പോലെ പ്രിയപ്പെട്ടതായിരുന്നു സേതുവിനു കടലും മഴയും പിന്നെ ഈ വീടും.
സംഗീത ശിൽപം എന്നാണ് ഈ വീടിനെക്കുറിച്ച് സേതു പറയുക.
സാരംഗി എന്ന വീടിന്റെ പേരും ശ്രുതി, വീണ, തംബുരു, ലയ എന്ന മക്കളുടെ പേരുകളും സേതുവിന്റെ മാത്രം കണ്ടെത്തലാണ്.
ഓരോരോ വട്ടുകൾ എന്നു താൻ കളിയാക്കുമ്പോൾ തന്റെ മൂക്കിൻ തുമ്പിൽ നുള്ളിക്കൊണ്ട് സേതു പറയും. "എല്ലാ കലാകാരൻമാർക്കും കാണുമെടീ ഇതു പോലുള്ള വട്ടുകൾ........ ഒന്നുമില്ലെങ്കിലും ഒറ്റയടിയ്ക്ക് നിനക്ക് നാലു മക്കളെ തന്നവനല്ലേ ഞാൻ.....
ഇതെന്റെ ലോകമാണ്.. അകത്തും പുറത്തും സംഗീത സാഗരവും നിന്നെ ചേർത്തു പിടിച്ചു മഴ കണ്ടിരിക്കാൻ ഈ സംഗീത ശില്പവും....
"അമ്മേ... എന്തൊരു കാറ്റ്..... ഈ ജനലൊന്നടയ്‌ക്കൂ" ശ്രുതിയുടെ ശബ്ദം കേട്ടു തീർത്ഥ കണ്ണു തുറന്നു..... ഉപ്പു മഴ പെയ്തൊഴുകിയ കവിളിലെ തണുപ്പിൽ വെറുതെ അവളൊന്നു വിരലോടിച്ചു...
ശക്തമായ കാറ്റ്.....
സേതു ഉണ്ടായിരുന്നെങ്കിൽ.........
തീർത്ഥ, ജനൽ പാളികൾ ചേർത്തടച്ചു.
"അച്ഛന്റെ പാട്ടു കേൾക്കാൻ കൊതിയാവുന്നമ്മേ.... "
വീണ ചിണുങ്ങി.
തീർത്ഥ അതു കേട്ടതായി ഭാവിച്ചില്ല.
"അച്ഛനും അച്ഛന്റെ പാട്ടുകളുമില്ലാത്ത ഈ വീടാണ് ശ്മശാനം. ഇവിടെ മൃതദേഹങ്ങൾ മാത്രമേയുള്ളൂ...... എന്തിനാണച്ഛൻ ഇത്ര വേഗം മടങ്ങിയത് ? അമ്മയെ സ്നേഹിച്ചു മതിയായിരുന്നോ അച്ഛന് ?"
തംബുരുവിന്റെ ശബ്ദം ഉറച്ചും ഇടറിയും അസ്ത്രം പോലെ തീർത്ഥയെ പിന്തുടർന്നു.
നോവു നിറയുന്ന വീട്ടിടങ്ങളിൽ, ഹൃദയം നുറുങ്ങിയ മറ്റൊരു നോവിന്റെ മാറ്റൊലിയായി അത്‌.
ലോകപ്രശസ്ഥ സംഗീതജ്ഞനായിരുന്ന സേതുമാധവന്റെ മക്കൾക്ക് മതി വരുവോളം അച്ഛന്റെ സംഗീതം കേട്ടാസ്വദിയ്ക്കാനുള്ള ഭാഗ്യം നിഷേധിച്ച ഈശ്വരനാണ് എന്റെ കണ്ണിൽ ഏറ്റവും ക്രൂരൻ എന്നു ഞാനവളോട് പറഞ്ഞില്ല.
ഒരു സംഗീത പരിപാടിക്കിടെ നെഞ്ചു വേദനയായി വേഷം മാറി വന്നു മരണം സേതുവിനെ കൊത്തിക്കൊണ്ടു പറക്കുമ്പോൾ, കുഞ്ഞുങ്ങൾക്കു വെറും അഞ്ചു വയസ്സായിരുന്നു പ്രായം.
ബാലാരിഷ്ടതകളിലൂടെ വേച്ചു വേച്ച്, ഇടക്ക് കാലിടറിയും ഉരുണ്ടു വീണും പിന്നെയും പിടിച്ചെഴുന്നേറ്റും അവർ പിന്നിട്ട ദൂരമിപ്പോൾ പതിനേഴു സംവൽസരങ്ങളാണ്.....
അനാഥത്വം ഏൽപ്പിയ്ക്കുന്ന മുറിവുകൾ അവരെ ബാധിക്കാതിരിയ്ക്കാനാവണം തീർത്ഥ, സദാ അവരുടെ കാവൽക്കാരിയായത്.
പിടിച്ചു മാറ്റാൻ ബന്ധുക്കളും സുഹൃത്തുക്കളും ആവതു ശ്രമിച്ചിട്ടും ബാല്യം നഷ്ടപ്പെട്ട കുരുന്നുകളുടെ വേദനയ്ക്കു മേൽ, തീർത്ഥ സ്വയമേ ഒരു സാന്ത്വനമായി.
അച്ഛൻ ഇനിയില്ലെന്ന തിരിച്ചറിവു മക്കൾക്കു പകർന്നു കൊടുക്കലായിരുന്നു ഏറ്റവും ദുഷ്ക്കരം.
അച്ഛന്റെ ബ്രഹ്മനാദം നിറഞ്ഞു നിന്ന വീട്ടിൽ, മക്കൾ അമ്മയുടെ ജീവിതത്തിന്റെ ഈണവും രാഗവും താളവുമായി.
തീർത്ഥ, സംഗീതമായി.....
സേതുമാധവന്റെ സ്വരമായി....
ആ വീടിന്റെ ശ്വാസമായി............
ആ നിശ്വാസമുപേക്ഷിച്ചു പുറത്തിറങ്ങാൻ തീർത്ഥയ്ക്കു കഴിയാതെയുമായി......
കടലിരമ്പങ്ങളുടെ ആഹ്ലാദാരവങ്ങൾ എപ്പോഴും കടന്നു വരുന്ന വീട്.
അതു സേതുവിന്റെ പ്രണയമായിരുന്നല്ലോ........
"അമ്മയും മക്കളും എന്താ ചെയ്യുന്നിവിടെ ? സന്ധ്യയ്ക്കു നാമജപം ഒന്നുമില്ലേ?"
വിമലയുടെ ശബ്ദം കേട്ടപ്പോഴാണ്, മുൻവാതിൽ പോലും അടക്കാതെയാണ് താൻ സ്വപ്നം കണ്ടിരുന്നതെന്ന തിരിച്ചറിവുണ്ടായതു, തീർത്ഥയ്ക്ക്.
"എന്താടീ എന്തു ചെയ്യുവാ നീയിവിടെ ? വാതിൽ തുറന്നു തന്നെ കിടക്കുന്നല്ലോ.?"
"ഞാൻ ലയയ്ക്ക് ഒരുടുപ്പു തുന്നുകയായിരുന്നു വിമലേ..തുണി വാങ്ങി വച്ചിട്ട് കുറച്ചു ദിവസായി."
"നീയെന്തിനാ എപ്പോഴും അവർക്കിങ്ങനെ ഉടുപ്പുകൾ തുന്നുന്നത് ? നിനക്കിനിയും ഒരു ജീവിതം വേണ്ടേ കുട്ടി?"
"ഇനിയോ... ഇനിയെന്തു ജീവിതം? ഒരു ജന്മം മുഴുവൻ ജീവിച്ചു തീർത്തില്ലേ? "
മറ്റെന്തോ പറയാനാഞ്ഞ വിമലയുടെ ചുണ്ടുകളിൽ വിരൽ ചേർത്തു തീർത്ഥ.....
"നീ ശ്രുതി പറഞ്ഞ ശംഖുമാല കൊണ്ടു വന്നോ അവൾ കുറേയായി ട്ടോ ചോദിക്കുന്നു."
"ഞാൻ കൊണ്ടു വന്നിട്ടുണ്ട് മോളെ"
കയ്യിലിരുന്ന ചെറിയ ബാഗിൽ നിന്നും ശംഖുമാലകൾ പുറത്തെടുക്കുമ്പോൾ, മറ്റൊരു തുലാവർഷം വിമലയുടെ കവിളിലും ഒഴുകിപ്പരന്നു.
അതു കാണാത്ത മട്ടിൽ തീർത്ഥ പറഞ്ഞു.
"നീ തന്നെ ഇട്ടു കൊടുത്തേക്ക്. എന്റെ കുഞ്ഞുങ്ങൾക്ക് നടക്കാൻ കഴിയില്ലെന്ന് നിനക്കറിയില്ലേ?"
കടലിലേക്ക്‌ തുറക്കുന്ന ജനലിലെ കർട്ടൻ അഴിച്ചെടുത്തു പകരം ശംഖു കോർത്ത കർട്ടൻ പിടിപ്പിക്കുമ്പോൾ വിമലയ്ക്ക് സംശയമായിരുന്നു......
ശ്രുതി ഇതു തന്നെയല്ലേ..... ?
അതോ, തൊട്ടത്തിലേക്ക് തുറക്കുന്ന ജനാലയാണോ?
ഹേയ് അല്ല, അതു തംബുരുവാണ്. തംബുരുവിന് എപ്പോഴും പൂക്കളോട് കിന്നാരം പറയണം എന്നു തീർത്ഥ പറയാറുണ്ട്. കിടപ്പു മുറിയിലെ ജനലുകളാണ് വീണയും ലയയും.
സേതുവുണ്ടായിരുന്നപ്പോൾ, അവരുടെ അലസ മദ്ധ്യാഹ്നങ്ങളിൽ കുറുമ്പാവാൻ,പലപ്പോഴും, ജോലിയുടെ ഇടവേളയിൽ ഓടിയെത്താറുണ്ട് ഇവിടെ.
ചിരവപ്പുറത്തിരുന്നു ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് തേങ്ങാ ചിരവുമ്പോൾ സേതു കളിയാക്കിപ്പറയും.
"എന്നെപ്പോലൊരു ഭർത്താവിനെ കിട്ടാൻ ഈ പെണ്ണെന്തു പുണ്യം ചെയ്തു വിമലേ കഴിഞ്ഞ ജന്മത്തിൽ.?"
"ഞാനല്ല, സേതുവാ പുണ്യം ചെയ്തത് എന്നെ കിട്ടാൻ."
തീർത്ഥ, കുഞ്ഞുങ്ങളേക്കാൾ ചെറിയ കുഞ്ഞായി മാറും അപ്പോൾ. അവളുടെ കവിളിലെ അരുണിമയിലേക്ക് പ്രണയാർദ്രനായി നോക്കുന്ന സേതുവിന്റെ രൂപം ഇന്നും മനസ്സിന്റെ കണ്ണാടിയിലുണ്ട്, തെളിമയോടെ......
ഊണൊരുക്കങ്ങളെല്ലാം വേഗം തീർത്തു കുളിക്കാനോടുമ്പോൾ തീർത്ഥ പറയും.
"ഇതൊക്കെയൊന്നു വിളമ്പി വെച്ചേക്കണേ, വിമലേ, വല്ലവർ വച്ചാലും നല്ലവർ വിളമ്പണം എന്നാണല്ലോ..... "
"ഉം.... വേണ്ട വേണ്ട, സുഖിപ്പീരൊന്നും വേണ്ട. പോയി കുളിച്ചാട്ടെ" എന്ന തന്റെ തർക്കുത്തരങ്ങൾക്കു മേൽ വാത്സല്യം മൂടുന്ന ചുംബനപ്പുതപ്പാകും അപ്പോൾ തീർത്ഥ..
മേശമേൽ പാത്രങ്ങൾ നിരത്തുമ്പോഴും ഗ്ലാസ്സുകളിൽ വെള്ളം പകരുമ്പോഴും സേതു വാചാലനാകും.
"കുഞ്ഞുങ്ങളുണ്ടാവില്ലെന്നു തീർത്തും ഉറപ്പായ ശേഷമാണ് ഞാനീ വീടു പണിയാൻ തീരുമാനിച്ചത്. വരാന്തയും ഹാളും ഒറ്റമുറിയും അടുക്കളയും മാത്രമുള്ള ഈ കിളിക്കൂട്.
കടൽക്കരയിലെ വീട് ഞങ്ങളുടെ പ്രണയ നാളുകളിലെ സങ്കല്പങ്ങളിലൊന്നായിരുന്നു. ഈ വീടിനെ സ്നേഹിച്ചും ലാളിച്ചും ജനലുകൾക്ക് പുതിയ കർട്ടനുകൾ തുന്നിയും ചന്തം ചാർത്തി സുന്ദരിയാക്കുമ്പോൾ അവളിലെ മാതൃത്വം ഉണരുന്നത് ഞാൻ കൺ നിറയെ കാണുകയായിരുന്നു വിമലേ.... എനിക്ക് സമ്മാനിയ്ക്കാൻ കഴിയാതെ പോയ കുഞ്ഞുങ്ങളെ, അവളീ വീട്ടിൽ കണ്ടു.... വീടിനെന്ന പോലെ ജനലുകൾക്കോരോന്നിനും നാമകരണം ചെയ്യുമ്പോൾ കുഞ്ഞുങ്ങളുടെ പേരിടീൽ കർമ്മത്തിനെന്ന പോലെയുള്ള ആഘോഷമായിരുന്നു. സദ്യയൊരുക്കിയും പായസം വച്ചും അവയോരോന്നും ഞങ്ങൾ ഉത്സവമാക്കി. പയ്യെപ്പയ്യേ ഞാനും തിരിച്ചറിഞ്ഞു, ഈ വീടാണ് ഞങ്ങളുടെ മകളെന്ന്.
ബന്ധുക്കളുടെ കുത്തുവാക്കുകളിൽ നിന്നും അകന്നു നിൽക്കാൻ ഈ വീട് ഞങ്ങൾക്കൊരു ഒളിസങ്കേതമായി. ഇവിടെ ഞങ്ങളുടെ പ്രണയം വീണ്ടും പൂത്തു തളിർത്തു.
ഞാനില്ലാതിരിയ്ക്കുന്ന ഏകാന്ത നേരങ്ങൾ തീർത്ഥയെ ഇനിമേലൊരിക്കലും വേദനിപ്പിയ്ക്കുകയില്ലെന്ന് ഈ വീടെന്നോട് പറഞ്ഞുകൊണ്ടേയിരുന്നു...... "
സേതു എന്താണ് തീർത്ഥയ്ക്ക് നൽകാൻ ശ്രമിച്ചുകൊണ്ടേയിരുന്നത് ?
വിമല ചിന്തയിലൂടെ സഞ്ചരിയ്ക്കുകയായിരുന്നു അപ്പോഴും.
സേതുവിന്റെ സ്വരം തന്നെയായിരുന്നു എന്നും തീർത്ഥ.
അസൂയ ജനിപ്പിക്കുന്ന ദാമ്പത്യം....
അതിനു കണ്ണു തട്ടാതിരിയ്ക്കാനായി, അപശകുനം പോലെയീ അനപത്യത...
എന്നിട്ടും ഈശ്വരൻ ..........
"കാലം എത്ര പെട്ടന്നാണ് ഒഴുകിയകന്നത്, അല്ലേ വിമലേ.... ?"
ഇരുപത്തിരണ്ടു വർഷങ്ങൾ.....
എന്റെ സാരംഗിക്കിപ്പോൾ ഇരുപത്തിരണ്ടു വയസ്സായി. ശ്രുതിയ്ക്കും വീണയ്ക്കും തംബുരുവിനും ലയയ്ക്കും എല്ലാ പെണ്മക്കൾക്കും പ്രായം ഇരുപത്തി രണ്ട്........
ഞാൻ പുണ്യം ചെയ്ത അമ്മ തന്നെയല്ലേ?"
ഒരു ഉത്തരത്തിനു വേണ്ടി പരതുകയായിരുന്നു വിമല......
അതിൽ താൻ പരാജയപ്പെടുകയാണെന്ന് തിരിച്ചറിയുകയുമായിരുന്നു ഒരേ സമയം.
തീർത്ഥ, ഉമ്മറപ്പടിയിൽ വന്നിരുന്നു വിമലയുടെ തോളിൽ തല ചായ്ച്ചു.....
"ഒരു കയ്യൊപ്പ് അവശേഷിപ്പിച്ചു പോകുന്നവരാണ് എവിടെയും കലാകാരൻമാർ. ഇവിടെയും അങ്ങനെതന്നെ.........
ചിലപ്പോൾ ഞാനോർക്കും വിമലേ, ഷാജഹാന് ഒരു താജ്മഹൽ പണിയാം. സേതുമാധവന് ഒരു സാരംഗിയെങ്കിലും......... അല്ലേ... ?"

Sajna
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo