Slider

#കെമിസ്ട്രി #ലാബിലെ #പ്രണയം

0


സ്റ്റാന്റിൽ ബസ് കാത്ത് നിൽക്കുകയാണ് സനൽ. ഭാര്യയും മകനുമൊത്ത് ബന്ധുവീട്ടിലെ കല്ല്യാണവും കഴിഞ്ഞ് വരുന്ന വരവാണ്.
"എവിടുന്നാ വരുന്നത് ..."
പെട്ടെന്ന് അപരിചിതയായ ഒരു സ്ത്രീ അയാളുടെ അടുത്ത് വന്നു ചോദിച്ചു.
അയാൾ ഒന്നും മിണ്ടാതെ അവരെ നോക്കി.
തന്നെ മനസ്സിലായിട്ടില്ലെന്ന് മനസ്സിലാക്കിയ സ്ത്രീ അവരെ സ്വയം പരിചയപ്പെടുത്തിയപ്പോൾ അയാളുടെ കണ്ണുകളിൽ വിസ്മയം നിറഞ്ഞു. അയാൾ അവളെ നന്നായി ഒന്നു നോക്കി.
" എല്ലാരും ഉണ്ടല്ലോ...? എന്താ പേര്..? "
ആ ചോദ്യം അയാളുടെ ഭാര്യയോടായിരുന്നു. അവൾ പേര് പറഞ്ഞു കൊടുത്തു.
പരിചയപ്പെടുത്തിയപ്പോൾ അവൾക്കും കക്ഷിയെ പെട്ടെന്ന് മനസ്സിലായി. അവളോടും പറഞ്ഞു കൊടുത്തിട്ടുണ്ട് ആ പഴയ കഥകളൊക്കെ ...
" ഇപ്പോൾ മനസ്സിലായോ ..'? ഞങ്ങൾ ഒരുമിച്ച് രണ്ട് വർഷം പഠിച്ചവരാ.... "
അവൾ ഒരു വായാടിയായിരുന്നു. ഇന്നും അതേ സ്വഭാവ രീതിയിലാണ് സംസാരം. കൂടെ ആരുമില്ല.
അയാൾ അവളുടെ വിശേഷങ്ങൾ ആരാഞ്ഞു.
" താൻ എവിടുന്നാ വരുന്നത്..?"
" എനിക്ക് ഇവിടെ ഒരു മെഡിക്കൽ ഷോപ്പിലാണ് ജോലി. "
"ഭർത്താവും കുട്ടികളുമൊക്കെ....?"
''മൂപ്പര് ടൗണിൽ ഒരു പാരലൽ കോളേജ് അധ്യാപകനാണ്. കുട്ടികളൊന്നുമായിട്ടില്ല."
" നീയിപ്പോഴും ആ പഴയ വായാടി തന്നെ ... "
അത് കേട്ട് അവളൊന്നു ചിരിച്ചു.
" അന്നത്തെ ഓർമ്മകളൊന്നും വിട്ടിട്ടില്ലേ..."
"ഹേയ്... അതങ്ങനെ പെട്ടെന്ന് വിടാൻ പറ്റുമോ...? ലേ... രശ്മീ.. ... " അത് പറഞ്ഞ് അയാൾ തന്റെ ഭാര്യയെ ഒന്നു നോക്കി.
എല്ലാം അറിയുന്ന പോലെ അവളൊന്നു ചിരിച്ചു.
" അന്ന് ഞാൻ കളവ് പറഞ്ഞതായിരുന്നു ട്ടോ... എന്നോട് ക്ഷമിച്ചേക്ക് ... തന്നെപ്പോലെ എനിക്കും കുറേ സങ്കടമുണ്ടായിരുന്നു കുറച്ചു ദിവസം.
തന്റെ ഭാവി ഞാൻ കാരണം നശിക്കരുത് എന്ന് കരുതിയിട്ടാണ് അന്ന് കള്ളം പറഞ്ഞത്. എനിക്കൊരുത്തനോടും ഒരു പ്രണയവും ഒരു മണ്ണാങ്കട്ടയുമില്ലായിരുന്നു. പിന്നെ ആകെയുള്ളത് ഒരിഷ്ടം തന്നോട് മാത്രമായിരുന്നു."
അത് കേട്ട് അയാൾ ശരിക്കും അമ്പരന്നു. അന്നത്തെ ആ സംഭവത്തിന് ശേഷം ആരോടും പ്രണയാഭ്യർത്ഥന നടത്തുകയോ പ്രണയിക്കുകയോ അയാൾ ചെയ്തിട്ടില്ല.
അവസരോചിതമായ ഇടപഴകലിലൂടെ അവൾ തന്നെ തിരിച്ചറിയുകയും തന്റെ വളർച്ച ആഗ്രഹിക്കുകയും ചെയ്തതിൽ അവളോട് അപ്പോൾ ഒരു പ്രത്യേക സ്നേഹം തോന്നി. നന്ദി വാക്കുകൾക്ക് പ്രസക്തിയില്ലാത്ത എന്തോ പുണ്യകർമ്മം ചെയ്ത പോലെ.....
അവളോട് യാത്ര പറഞ്ഞ് ഭാര്യയും മകനുമൊത്ത് അയാൾ വീട്ടിലേക്ക് ബസ് കയറി. വീട്ടിലെത്തിയ ഉടനെ തന്നെ രശ്മി അവളുടെ പണികളിൽ മുഴുകാൻ തുടങ്ങി.
സനൽ മകനെയും നോക്കി ഉമ്മറത്ത് ചൂരൽ കസേരയിൽ ഇരുന്ന് പതിയെ ഒർമ്മകളുടെ കെട്ടഴിച്ചു.
അന്ന് കെമിസ്ട്രി ലാബുള്ള ഒരു വൈകുന്നേരം.....
ഏറെ നാളത്തെ സനലിന്റെ ആഗ്രഹമായിരുന്നു അവളെ ലാബിൽ തൊട്ടടുത്ത് കിട്ടണമെന്നത്...
അന്ന് അങ്ങനെ ഒരവസരം ഒത്തുവരികയായിരുന്നു. അന് സനൽ തന്റെ ഇഷ്ടം അവളോട് പറഞ്ഞു.
"അത് നീ കെട്ടാൻ ഉദ്ദേശിക്കുന്ന ആളോട് തന്നെ പറഞ്ഞാൽ മതി." അവളുടെ മറുപടി സനൽ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല.
"അതല്ലേ .... നിന്നോട് തന്നെ പറഞ്ഞത്. "
അത് കേൾക്കേണ്ട താമസം അവൾ എക്സ്പരിമന്റ് പൂർത്തിയാക്കാതെ ലാബിൽ നിന്നും പുറത്തിറങ്ങി.
അവൾ ദേഷ്യത്തോടെ ഒരു നോട്ടമെറിഞ്ഞ് മുഖം കനപ്പിച്ച് പുറത്തേക്ക് പോയപ്പോൾ സനലിന് പേടി തോന്നി.
കെമിസ്ട്രി സാറ് കണ്ടാൽ...
അവളോട് വല്ലതും ചോദിച്ചാൽ ....
അവൾ നടന്ന കാര്യങ്ങൾ വല്ലതും പറഞ്ഞാൽ ....
അതെല്ലാം ഓർത്ത് തല പെരുത്തപ്പോൾ സനലും പുറത്തേക്ക് നടന്നു. വാതിലിനടുത്തേക്ക് എത്തിയതും ആ കാഴ്ച കണ്ട് അവൻ ഒന്ന് സ്തബ്ധനായി നിന്നു.
വരാന്തയിൽ അവളുടെ തൊട്ടടുത്ത് കെമിസ്ട്രി സാർ നിൽക്കുന്നു. സനൽ വേഗം തിരിഞ്ഞു നടന്നു. തന്റെ സ്ഥാനത്ത് തന്നെ പോയി നിന്നു.
അവൾ കുറച്ചു കഴിഞ്ഞ് അവിടെ നിന്നും നടന്നു പോയി. സാറ് ലാബിൽ കയറി അവരിൽ ഓരോരുത്തരുടെ അടുത്തുകൂടി നടക്കാൻ തുടങ്ങി.
സനലിന്റെ അടുത്തെത്താറായി. ഉള്ളിൽ ഭയം നിറയാൻ തുടങ്ങി. കയ്യിലുള്ള ജാറുകൾ പരസ്പരം ശണ്ഠകൂടിയപ്പോൾ സാറ് അവനെയൊന്നു നോക്കി.
"എന്ത് പറ്റി സനലേ...."
"ഹേയ്... ഒന്നുമില്ല സാറേ ....?" അപ്പോഴേക്കും സാറ് അവന്റെ അടുത്തെത്തിയിരുന്നു.
"എന്താ.... അവള് പോയത് കൊണ്ടാണോ....? അവന്റെ ചെവിയോട് ചുണ്ടുകളടുപ്പിച്ച് സാറ് ചോദിച്ചപ്പോൾ അവൾ എന്തായിരിക്കും പറഞ്ഞതെന്നറിയാതെ സനൽ നിന്നു വിറക്കുകയായിരുന്നു.
സാറ് ചുണ്ടിൽ ചെറിയ ചിരിയ വിടർത്തി അടുത്ത മേശയുടെ അരികിലേക്ക് നടന്നപ്പോൾ മാത്രമാണ് സനലിന് ശ്വാസം നേരെ വീണത്.
ബെല്ലടിക്കാറായി. വേഗം ചെയ്തു തീർത്തിട്ട് കീർത്തിയെ ചെന്നു കാണണം. ഞാൻ പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. ക്ഷമ പറയണം.
എല്ലാം മനസ്സിലുറപ്പിച്ച് വേഗത്തിൽ തന്നെ റിസൽട്ട് സാറെ കാണിച്ചു. സാറ് അത് വാങ്ങി വായിച്ച ശേഷം അവനെ ചൂഴ്ന്ന് നോക്കിയിട്ട് ശരിയിട്ട് ബുക്ക് കൊടുത്തു.
"കുറച്ച് കൂടി പഠിത്തത്തിൽ ശ്രദ്ധിക്കണം. ഈയിടെയായി നീ കുറച്ച് പുറകോട്ടാണ്. "
"ശരി സാറേ ... ശ്രദ്ധിക്കുന്നുണ്ട്. " സനൽ മറുപടി പറഞ്ഞ് പുറത്തിറങ്ങി.
അപ്പോഴേക്കും ബെല്ലടിച്ചു. കുറച്ച് പേരു കൂടി എക്സ്പരിമെന്റ് ചെയ്തു തീർക്കാനുണ്ട്. കഴിഞ്ഞവർക്ക് വേഗം തന്നെ വീട്ടിലേക്ക് പോകാം.
'' S3 ബാച്ചിലേക്ക് അതായത് അവന്റെ ക്ലാസിലേക്ക് നടന്നടുക്കുമ്പോൾ ഉളിൽ മിടിപ്പ് കൂടാൻ തുടങ്ങി.....
"ഇതു വരെ പറയാതെ സൂക്ഷിച്ച ഒരിഷ്ടം പറഞ്ഞതിന് അവൾ ദേഷ്യപ്പെട്ടിരിക്കുകയാവും എന്നു കരുതിയാണ് ക്ലാസിലെത്തിയത്."
അവിടെ അപ്പോൾ അവൾ ഇല്ലായിരുന്നു. നേരത്തേ തന്നെ പോയിക്കാണും....
അന്ന് രാത്രി അവൾ പല വട്ടമിരുന്ന് ആലോചിച്ചു. സനൽ ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടിയാണ്.സനലിനോട് എന്തു മറുപടിയാണ്‌ പറയുക. അവനെ ചൊടിപ്പിക്കാനും പറ്റില്ല.
പത്താം ക്ലാസ് പിരിയാൻ നേരം മോഹനൻ സാറ് പറഞ്ഞത് പെട്ടെന്ന് ചിന്തയിലേക്ക് വന്നു.
" മക്കളേ.... നിങ്ങൾ പഠിക്കാൻ വേണ്ടിയാണ് നിങ്ങളുടെ രക്ഷിതാക്കൾ അന്നന്ന് കിട്ടുന്നതിൽ നിന്നും മിച്ചം വെച്ച് നിങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നത്. നിങ്ങൾ ഉഴപ്പരുത് . എല്ലാവരും നന്നായി പഠിക്കണം. നല്ല മാർക്ക് വാങ്ങണം. എന്നിട്ട് കൊള്ളാവുന്ന ഒരു കുടുംബത്തിൽ നിന്ന് ഒരു ചെറുക്കനെ കണ്ടു പിടിച്ച് തരാൻ രക്ഷിതാക്കളോട് പറയണം. ഈ പ്രണയം നിങ്ങൾക്ക് ചേരില്ല. കാരണം ഈ പ്രായത്തിൽ പ്രണയം തലക്ക് പിടിച്ചാൽ പിന്നെ ഒന്നും ഉള്ളിൽ കയറൂല. നിങ്ങളുടെ മാർക്ക് മാത്രമല്ല നിങ്ങൾ പ്രണയിക്കുന്നവന്റെയും മാർക്ക് കുറയാനേ അത് ഉപകരിക്കൂ.... നല്ല സൗഹൃദങ്ങളെ സമ്പാദിക്കുക "
മോഹനൻ സാറ് അന്ന് പറഞ്ഞത് സത്യമാണെന്ന് കീർത്തിക്ക് അറിയാമായിരുന്നു. അത് കൊണ്ട് കീർത്തി സ്വയം ഒരു തീരുമാനമെടുത്തു.
പിറ്റേന്ന് കാലത്ത് സ്കൂളിലേക്ക് മന:പൂർവ്വം വൈകിയാണ് എത്തിയത്.
"അവൾ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ ..?"
ദീപക് സാറ് ക്ലാസിലെത്തിയിട്ടുണ്ട്. അഞ്ചു മിനിറ്റ് ബസ് സ്റ്റോപ്പിലിരുന്ന് ലേറ്റാക്കിയതാണ്.
ലേറ്റായത് സാറ് കാര്യമാക്കാറില്ല. കാരണം എല്ലാവരും നന്നായി പഠിക്കുന്നവരാണ്.
അവന്റെ കണ്ണുകൾ കീർത്തിയുടെ ബെഞ്ചിലേക്ക് ശരവേഗത്തിൽ പറഞ്ഞു.
അവൾ അവിടെയുണ്ട്. അപ്പോൾ പരസ്പരം നോട്ടങ്ങൾ തമ്മിലുടക്കി. അവളുടെ മുഖത്ത് ചെറിയ ഗൗരവം പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ അതൊന്നും അവളുടെ മുഖത്ത് കാണാനില്ല.
പ്രസന്നമായ അവളുടെ മുഖം ആരെയും ആകർഷിക്കും. വാർന്നു കെട്ടിയ മുടിയിൽ നിന്നും വളർന്നു തുടങ്ങിയ ചെറിയ മുടികൾ കെട്ടിലൊതുങ്ങി നിൽക്കാതെ മുഖത്തേക്ക് തൂങ്ങി നിൽക്കുന്നത് അവളിലെ സൗന്ദര്യം വർദ്ധിപ്പിക്കുന്നുണ്ട്.
അറിയാതെ മനസ്സിൽ സൂക്ഷിച്ച ഇഷ്ടം തഴച്ചു വളരാൻ തുടങ്ങിയിട്ട് മാസങ്ങളായി. നേരിട്ട് പറയാനോ അത് പ്രകടമാക്കാനോ അത് വരെ സാധിച്ചിരുന്നില്ല.
എന്തായാലും ഇന്ന് രണ്ടിലൊന്ന് അറിയാം.
രണ്ട് പിരീഡ് കഴിഞ്ഞാൽ ഒരു ചെറിയ ഇടവേളയാണ്.
ആ സമയം അവൾ അവന്റെ ബെഞ്ചിനരികിലേക്ക് ചെന്നു.
"എന്താ ഇന്ന് വൈകിയത് ''
അവളുടെ ചോദ്യം പതിവില്ലാത്തതാണ്. അപ്രതീക്ഷിതമായതിനാൽ തന്നെ പെട്ടെന്ന് മറുപടി കൊടുക്കാനും കഴിഞ്ഞില്ല
" ഒന്നുമില്ല. ബസ് കിട്ടിയില്ല. അതാണ് വൈകിയത്."
അവന്റെ മറുപടിയിൽ തൃപ്തിയല്ലാത്ത രീതിയിൽ കണ്ണുകൾ ചെറുതാക്കി നെറ്റി ചുളിച്ച് ഒരു ചെറു ചിരി സമ്മാനിച്ച് അവൾ ക്ലാസിൽ നിന്നും പുറത്തേക്ക് നടന്നു.
അവളിൽ നിന്നും കണ്ണെടുക്കാതെ സനലും എഴുന്നേറ്റു.
മനസ്സിൽ സ്വപ്നങ്ങളുടെ പേമാരി കനത്തു പെയ്യുകയാണ്. ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളിലൂടെയുള്ള സുന്ദര യാത്ര.....
തലേ ദിവസം സംഭവിച്ചതിന് അവളോട് ക്ഷമ ചോദിക്കാനുറച്ച് അവൻ പുറത്തേക്കിറങ്ങി. വരാന്തയിലെ തൂണിനോട് ചാരി അതാ അവൾ നിൽക്കുന്നു. അടുത്ത് വേറെ ആരുമില്ലാത്തത് കൊണ്ട് തന്നെ അവൻ അവളുടെ അടുത്തേക്ക് നടന്നു.
"ഹായ്... കീർത്തി''
"ഹായ്...''
"എടേ ... ഇന്നലെ ഞാൻ പറഞ്ഞത് നിനക്ക് വിഷമമായോ...?
"ഹേയ്.. ... ഇല്ലടാ .. എന്തിന് ... ?"
അല്ല... ഞാനിന്നലെ പറഞ്ഞപ്പോൾ താൻ ദേഷ്യത്തിൽ അപ്പോൾ തന്നെ ലാബിൽ നിന്ന് പുറത്ത് പോന്നില്ലേ.. ? അത് കൊണ്ട് ചോദിച്ചതാ..."
അപ്പോൾ എനിക്ക് ദേഷ്യം തോന്നിയത് സത്യമാ... അത് തന്നോടുള്ള ദേഷ്യം കൊണ്ടല്ല. എനിക്ക് എന്നോട് തന്നെ തോന്നിയ ഒമർഷം."
"പിന്നെ സാറ് തന്നെ ചോദ്യം ചെയ്യുന്നത് കണ്ടല്ലോ.....?"
അപ്പോൾ അവൾ അധികം ഒച്ച വെക്കാതെ പൊട്ടിച്ചിരിച്ചു.
" അത് ചോദ്യം ചെയ്തതൊന്നുമായിരുന്നില്ല.
"എനിക്ക് തീരെ വയ്യ... തലവേദനയാവുന്നു" എന്ന് ഒരു കാച്ച് കാച്ചി. സാറ് വേഗം പോയിക്കോളാൻ പറഞ്ഞു. "
"ഹോ... അതായിരുന്നു ലേ... ഞാനാകെ പേടിച്ചു പോയി ... താൻ വല്ലതും സാറോട് പറഞ്ഞെന്നു കരുതി വെറുതെ ടെൻഷനടിച്ചു. "
"സനലേ... നീയൊരു മണ്ടൻ തന്നെയാ... ഞാൻ പറയോ...?"
"സനലേ.... നിനക്ക് എന്നോടുള്ള ഇഷ്ടം എപ്പോ തുടങ്ങിയതാ..."
" അത് കുറെയായി .... ഞാൻ മനസ്സിലിട്ട് സൂക്ഷിക്കുകയായിരുന്നു."
"അപ്പോ ... അത് പറ... നീ പേടിച്ച് മിണ്ടാതിരുന്നതായിരിക്കും...ലേ..... "
മറുപടി പറയാതെ സനൽ അവളുടെ മുഖത്ത് നോക്കി കണ്ണിറുക്കി കാണിച്ച് ചെറുതായൊന്നു പുഞ്ചിരിച്ചു. "
"സനലേ... ഇത് ശരിയാവില്ലടാ .... നിന്നെ എനിക്ക് നല്ല ഒരു സുഹൃത്തായി മാത്രമേ കാണാൻ പറ്റൂ... ഇനിയെത്ര തന്നെ ശ്രമിച്ചാലും ഒരു പ്രണയമൊന്നും നമ്മൾ തമ്മിൽ നടക്കില്ല."
"അതെന്താ.... ?"
എന്ന് ചോദിക്കാനുള്ള ധൈര്യമൊന്നും സനലിന് ഉണ്ടായിരുന്നില്ല.
തന്റെ ആദ്യ ശ്രമം തന്നെ പരാജയപ്പെട്ട നിരാശയിൽ സനൽ "ഓക്കെ " എന്നും പറഞ്ഞ് അവളുടെ പിന്നാലെ ക്ലാസിലേക്ക് നടന്നു.
എത്ര ആലോചിച്ചിട്ടും സനലിന് കാരണം പിടികിട്ടിയില്ല. എത്ര പേർ ക്ലാസിൽ പരസ്പരം പ്രണയിക്കുന്നു. പിന്നെ എന്താണ് എന്നെ അത്തരത്തിൽ കാണാൻ കഴിയില്ലെന്ന് അവൾ പറഞ്ഞത്.
പിറ്റേന്നു വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോൾ സനൽ കാരണം തിരക്കാൻ വേണ്ടി അവളെ പിന്തുടർന്നു.
ബസ് സ്റ്റോപ്പ് വരെ പത്ത് മിനിറ്റിന്റെ ദൂരം നടക്കാനുണ്ട്.
സനലിനെ കണ്ടത് കൊണ്ടാവണം കൂട്ടുകാരികളിൽ നിന്ന് മാറി അവൾ നടത്തം പതുക്കെയാക്കി. അവൻ അടുത്തെത്തിയതും അവൾ സംസാരിക്കാൻ തുടങ്ങി. എന്തോ പറയാൻ ബാക്കി വെച്ച പോലെ ...
"സനലേ... നീയെന്നോട് ക്ഷമിക്കണം. എനിക്ക് തന്നെ ഒരുപാടിഷ്ടമാണ്. പക്ഷേ എനിക്ക് വേറെ ഒരു പ്രണയമുണ്ട്. ഞങ്ങൾ തമ്മിൽ രണ്ടു വർഷത്തിലധികമായി പ്രണയത്തിലാണ്. അത് കൊണ്ട് വേറെ ഒരാളെ എനിക്ക് സങ്കൽപ്പിക്കാനാവില്ല. ഇനിയും നീയെന്നെ മനസ്സിൽ പേറി നടക്കരുത്. ഇതെന്റെ അപേക്ഷയാണ്."
"ഉം...' എന്ന ഒരു മൂളലിൽ അവനതെല്ലാം കേട്ടു സമ്മതിച്ചു.
ആഗ്രഹിച്ചത് നഷ്ടമാവുമ്പോൾ അനുഭവിക്കുന്ന വേദന ചെറുതൊന്നുമായിരുന്നില്ല. നേരിട്ട് മുമ്പേ പറഞ്ഞിട്ടില്ലെങ്കിലും ഒത്തിരി നാളായി മനസ്സിൽ അവളെ മാത്രം സ്വപ്നം കണ്ട് കഴിയുകയായിരുന്നു സനൽ . അതിനാണ് ഇന്ന് തിരശ്ശീല വീണത്.
പഠിക്കുന്ന കാലത്തെ പ്രണയത്തിന് ഒരു പ്രത്യേക അനുഭൂതിയാണ്. അത് പോലെ തന്നെയാണ് വിരഹവും....
എത്രയെത്ര പ്രണയങ്ങളാണ് ഇത് പോലെ പുഷ്പിക്കാതെ വാടി വീഴുന്നത്. എത്രയെത്ര പ്രണയങ്ങളാണ് ഇത് പോലെ മൊട്ടുകളിട്ടിട്ടും പൂവായി വിടരാതെ വീണലിയുന്നത്. സുഗന്ധമറിയാതെ വിസ്മൃതിയിലാഴ്ന്നു പോകുന്നത്.
ചില നഷ്ടങ്ങൾ മറ്റു ചില നേട്ടങ്ങളുടെ തുടക്കവും ആവാറുണ്ട്. സനലിന്റെ കാര്യത്തിൽ അങ്ങനെയാണെന്ന് വളരെ വൈകിയാണ് മനസ്സിലായത്.
അവസാനിച്ചു
എഴുതിയത്:
നവാബ് അബ്ദുൽ അസീസ് തലയാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo