അനിരുദ്ധന്റെ കാലുകൾക്കു വേഗതയേറി വരുന്നു, ഇരുൾ തുടങ്ങും മുന്നേ കുന്നിന്റെ ഏറ്റവും മുകളിൽ എത്താനുള്ള ശ്രമത്തിലാണ് അവൻ, നെഞ്ചിൽ നിറഞ്ഞു നിൽക്കുന്ന ഭാരം ശരീരത്തിന്റെ ഭാരത്തിനെ ഒരു തൂവലിന്റെ ഭാരത്തോളം ചെറുതാക്കിയിരിക്കുന്നു...
ആകാശം ഇരുട്ടിലേക്ക് മുങ്ങാൻ വട്ടംകൂട്ടുന്നു, പറവകൾ കൂട്ടംകൂട്ടമായി കൂടുകൾ ലക്ഷ്യമിട്ടു പറന്നകലുന്ന കാഴ്ച അനിരുദ്ധനിൽ ഒരു പിടച്ചിലുണ്ടാക്കി, അവർക്കും സ്വന്തമായി കൂടുണ്ട്, അച്ഛനും അമ്മയും കൂടെപ്പിറപ്പുകളുമായി സന്തോഷം പങ്കിട്ടുകൊണ്ട് ആ കുഞ്ഞു കൂട്ടിൽ ജീവിതം ആസ്വദിക്കുന്ന പറവകൾ തിടുക്കപ്പെട്ട് കൂടണയാൻ ചിറകുകൾ ആഞ്ഞു വീശുന്നു, അതിലൊരു പറവയായി തനിക്കും പറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അനിരുദ്ധൻ ഒരു നിമിഷം ചിന്തിക്കാതിരുന്നില്ല, ആ ചിന്ത കണ്ണിന്റെ കോണിൽ ഒരു നനവും പടർത്തി...
രണ്ടു ദിവസം മുൻപുവരെ താനും ആരൊക്കെയോ ആയിരുന്നു, ഒരു വലിയ തറവാടിന്റെ പൊന്നോമനയായിരുന്നു, അച്ഛന്റെയും അമ്മയുടെയും വാത്സല്യം ആവോളം ആസ്വദിച്ചു വളർന്ന ബാല്യം, കൂടെപ്പിറപ്പുകളായി തറവാട്ടിൽ വല്യമ്മ കുഞ്ഞമ്മ അമ്മായി അമ്മാവൻ ഇവരുടെയൊക്കെ മക്കൾ, അവരുടെയൊക്കെ വല്യേട്ടനായും അനിയൻകുട്ടനായും ഒരുപാട് സ്നേഹം അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ജന്മം,
വഴിതെറ്റി പറന്നു വന്നതുപോലെ ഒരു കുഞ്ഞു കിളി അടുത്തുള്ള മരച്ചില്ലയിൽ ചിലയ്ക്കുന്ന ഒച്ച അനിരുദ്ധന്റെ ചിന്തകൾക്ക് ആക്കം കൂട്ടി, താനും വഴിതെറ്റി പറക്കാൻ തുടങ്ങുന്നു, ആരും ഇല്ലാതെ ദൂരേക്ക് പറക്കാൻ ആഗ്രഹിച്ചാണ് ഈ കുന്നിന്റെ മുകളിലേക്ക് വലിഞ്ഞു കേറിയത്, തൊട്ടാവാടി മുള്ളുകൾ ഏല്പിച്ച മുറിവുകളിൽ രക്തം പൊടിഞ്ഞിരിക്കുന്നു, മനസ്സിലെ നീറ്റലിനോളം വലുതല്ല ഒരു മുറിവും, ശരീരത്തിൽ പൊടിഞ്ഞു നിൽക്കുന്ന രക്ത തുള്ളികൾ പോലും ദാനം കിട്ടിയതാണെന്നുള്ള ഓർമ്മകൾ അവന്റെ മനസ്സിനെ താളം തെറ്റിക്കാൻ തുടങ്ങി,
കുഞ്ഞുകിളിയുടെ ഒച്ച നിലച്ചിരിക്കുന്നു, അനിരുദ്ധന്റെ കണ്ണുകളിൽ ആ കാഴ്ച ഏറ്റവും മനോഹരമായി തോന്നി, കിളിയുടെ ഒച്ചകേട്ട് എത്തിയ അമ്മക്കിളി ചിറകിനടിയിൽ ചേർത്തു പിടിച്ച് അതിനു സുഖമുള്ള നിദ്ര സമ്മാനിച്ചിരുന്നു, ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയെപോലെ ആ കുഞ്ഞുകിളി സുഖമായി സ്വപ്നം കണ്ട് ഉറങ്ങുന്നു,
ഒരിക്കൽ താനും സ്വപ്നലോകത്തിലായിരുന്നു, അമ്മയുടെ തണലിൽ ഒരു അല്ലലും ഇല്ലാത്തൊരു ജീവിതം തനിക്കുമുണ്ടായിരുന്നു, ബന്ധുക്കളുടെ കരവലയത്തിൽ ഒരു കുഞ്ഞു കിളിയെ പോലെ അവരുടെ ചൂടിൽ ചിറകുവിടർത്തി പറക്കാൻ കൊതിച്ചിരുന്ന മായാലോകം, ഒരു രാജകുമാരനെപോലെ ഒരു സുവർണ്ണ കാലം, ആ നഷ്ടങ്ങൾ ഇനി ഒരിക്കലും നികത്താനാകാത്ത വിധം താൻ ഒറ്റപ്പെട്ടിരിക്കുന്നു, ഇതുവരെ അച്ഛനെന്നും അമ്മയെന്നും വിളിച്ചിരുന്നവരുമായി തനിക്കു രക്തബന്ധമില്ലായെന്നുള്ള സത്യം, ഈ കുന്നിന്റെ മുകളിൽ ഇരുട്ടിനെ വിഴുങ്ങാൻ സൂര്യനെത്തും മുൻപേ അവസാനിപ്പിക്കണം ഈ ജീവിതം , ഇതുവരെ സ്വന്തമെന്നു കരുതിയിരുന്നവർ താൻ ഒരു അനാഥനായിരുന്നെന്നും അച്ഛനും അമ്മയും എവിടെന്നോ തന്നെ എടുത്തു വളർത്തിയതാണെന്നും അറിയും അതിനു മുൻപേ ഈ ജീവിതത്തിനു താൻ അവസാനം കുറിച്ചിരിക്കും, ആരുമല്ലാത്തവനെപോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തനിക്കാവില്ല, 'വല്യേട്ടാ' എന്നുള്ള വിളി തെല്ല് അഹന്തയോടെ നെഞ്ചോടു ചേർത്തവനാണ് അനിരുദ്ധൻ, 'അനിയൻകുട്ടാ' എന്നുള്ള വിളികളിൽ നിറഞ്ഞിരുന്ന വാത്സല്യം, അനിരുദ്ധന്റെ കണ്ണുകളിൽ ഈറനണിയിച്ചു.
ഇനി ഒരല്പം കൂടി മുന്നോട്ടു പോയാൽ കുന്നിന്റെ ഏറ്റവും മുകളിൽ എത്തും, അവിടെ നിന്നും കണ്ണും അടച്ചു ഒരു ചാട്ടം താഴേക്കു, തീർന്നു എല്ലാം, ഇനി ഈ അനാഥ ജന്മം ഭൂമിയിൽ ഉണ്ടാകാൻ പാടില്ല,
അമ്മക്കിളിയും കുഞ്ഞുകിളിയും ഉറങ്ങുന്ന കാഴ്ച എത്ര മനോഹരം, മുട്ടവിരിഞ്ഞു പുറത്തു വന്ന് ആദ്യം അമ്മയെ കണ്ടപ്പോൾ കുഞ്ഞുകിളിയുടെ മനസ്സ് എത്രമാത്രം സന്തോഷിച്ചിരിക്കും, തിരിച്ച് ആ അമ്മക്കിളിയും ഒരുപാട് സന്തോഷിച്ചിട്ടുണ്ടാകും,
എവിടെ ജനിച്ചെന്നോ ആരുടെ കുഞ്ഞായി ജനിച്ചെന്നോ അറിയാത്തൊരു ജന്മം അതാണ് താൻ, ഇനി ജീവിക്കാൻ അർഹത ഇല്ലാത്തവൻ,
എവിടെ ജനിച്ചെന്നോ ആരുടെ കുഞ്ഞായി ജനിച്ചെന്നോ അറിയാത്തൊരു ജന്മം അതാണ് താൻ, ഇനി ജീവിക്കാൻ അർഹത ഇല്ലാത്തവൻ,
അനിരുദ്ധൻ കാലുകൾ മുന്നോട്ടു വച്ചു, ഇനി ഒരു അഞ്ചടി കൂടി മതി തന്റെ കാലുകൾ നിശ്ചലമാക്കാൻ, പെട്ടന്നൊരു കല്ലിൽ തട്ടി മറിഞ്ഞു വീഴാൻ തുടങ്ങിയ അനിരുദ്ധൻ 'അമ്മേ ' എന്ന് ഉറക്കെ വിളിച്ചു പോയി.അറിയാതെ തന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് വന്ന ആ വിളി അത് അതുമാത്രം മതിയായിരുന്നു അനിരുദ്ധന്റെ മരണചിന്തകൾക്ക് വിരാമം കുറിക്കാൻ,
അമ്മ എന്ന സത്യം തിരിച്ചറിയാൻ താൻ ഇനിയും ജീവിക്കേണ്ടതുണ്ട്, സ്വന്തം കുഞ്ഞ് അല്ലാതിരുന്നിട്ടുകൂടി അമ്മ തന്നോട് കാണിച്ച സ്നേഹം, അച്ഛനോ ബന്ധുക്കളോ ആരും ഒരു വേർതിരിവും തന്നോട് കാട്ടിയിട്ടില്ല, എന്നിട്ടും അനാഥനാണെന്നു തിരിച്ചറിഞ്ഞ നിമിഷം മരണത്തെ അഭയം തേടിയ താനൊരു വിഡ്ഢി തന്നെയാണ്,
അമ്മയുടെ മുഖത്തുനോക്കി തന്റെ അച്ഛനും അമ്മയും ആരാണെന്നു ചോദിക്കുന്ന കാര്യം ഓർക്കാൻ കൂടി വയ്യാ, ആ ചോദ്യത്തിന്റെ മുന്നിൽ തളർന്നു നിൽക്കുന്ന അമ്മയുടെ നിസ്സഹായാവസ്ഥ,അതു കാണുന്നതിനേക്കാൾ ഭേദം മരണം തിരഞ്ഞെടുക്കുക തന്നെ, എന്നിട്ടും തമാശ രൂപത്തിൽ ഒരിക്കൽ അമ്മയോട് ചോദിച്ചിരുന്നു എന്നെ എവിടെന്നാ കിട്ടിയതെന്ന്, അന്ന് അമ്മയിൽ ഉണ്ടാക്കിയ ഞെട്ടൽ മറച്ചു പിടിച്ചുകൊണ്ടു അമ്മയും തിരികെ തമാശരൂപത്തിൽ ഉത്തരം പറഞ്ഞു, പണ്ടൊക്കെ തവിടു കൊടുത്തു കുട്ടികളെ വാങ്ങുമായിരുന്നു എന്നൊരു രസകരമായ കഥയായിരുന്നു അമ്മയുടെ ഉത്തരം , പക്ഷെ എന്റെ അനിക്കുട്ടനെ അമ്മ അങ്ങനെ ഒന്നും വാങ്ങിയതല്ലാട്ടോ, അമ്മേടെ പൊന്നു മോനാ അനികുട്ടൻ എന്നുംപറഞ്ഞുകൊണ്ടു നെറുകയിൽ ഒരു ഉമ്മയും തന്ന് അമ്മ മുറിക്കുള്ളിലേക്ക് കയറി പോയി, കുറച്ച് നിമിഷത്തേക്കുള്ള അമ്മയുടെ മൗനം എന്തൊക്കെയോ സത്യങ്ങൾ വിളിച്ചോതുന്നപോലെ തോന്നി,
ആ അമ്മയുടെ രക്തത്തിൽ പിറന്ന മകൻ അല്ലാ താൻ എന്നുള്ള സത്യം തിരിച്ചറിഞ്ഞിരിക്കുന്നു,സത്യം മനസ്സിലാക്കിയെന്നുള്ളത് അമ്മ ഒരിക്കലും അറിയുകയും അരുത്, അത് അമ്മയെ തളർത്തും,
പാതിരാവായിട്ടും അമ്മ ഉറങ്ങിയിട്ടില്ല, ഉമ്മറത്തെ കസേരയിൽ പുറത്തെ കാലൊച്ച കേൾക്കാൻ കാതുകൾ കൂർപ്പിച്ചു അമ്മ ഇരിക്കുന്ന കാഴ്ച, അനിരുദ്ധനിൽ വല്ലാത്തൊരു നൊമ്പരം നിറച്ചു, എന്റെ മനസ്സിന്റെ ചിന്തകൾ അറിയാതെയുള്ള അമ്മയുടെ കാത്തിരിപ്പ്,
'അമ്മേ ' എന്നുള്ള ഒറ്റ വിളി അതു മാത്രം മതിയായിരുന്നു ആ കാത്തിരിപ്പിന്റെ വിരസത മുഴുവൻ തുടച്ചു നീക്കാൻ, ചാറ്റൽ മഴ നനഞ്ഞു കേറി വന്ന തന്റെ നേർക്കു ഇത്രയും വളർന്നതൊന്നും ഞാൻ നോക്കില്ലാന്നുള്ള പറച്ചിലോടു കൂടി അടിക്കാൻ കൈ ഓങ്ങുന്നതിനൊപ്പം നേര്യതുകൊണ്ടു അനിരുദ്ധന്റെ തല തുടയ്ക്കുന്ന അമ്മയുടെ കാലിൽ കെട്ടിപിടിച്ചു കരയാൻ തോന്നി പോയി അവന്, മഴത്തുള്ളികളോടൊപ്പം ഒലിച്ചിറങ്ങിയ കണ്ണുനീരും അമ്മയുടെ നേര്യതിന്റെ തുമ്പാൽ ഒപ്പിയെടുക്കപ്പെട്ടു, തക്ക സമയത്തു പെയ്ത മഴയോട് മനസ്സുകൊണ്ടു അവൻ നന്ദി പറഞ്ഞു.
ആ വയറ്റിൽ ജനിക്കാനുള്ള ഭാഗ്യം കിട്ടിയില്ലായെന്നേയുള്ളൂ, ഞാൻ ഈ അമ്മയുടെ പൊന്നു മോൻ തന്നെയാണിപ്പോഴും, അവന്റെ കരച്ചിലിനൊപ്പം ആ അമ്മയും കരഞ്ഞുപോയി, എന്തിനെന്നറിയാതെ...........
ഇനി ഒരിക്കലും അനാഥൻ എന്നുള്ള ചിന്ത അനിരുദ്ധനിൽ ഉണ്ടാകില്ല, രക്തബന്ധം എന്നതിനേക്കാൾ ഒരുപിടി മുകളിൽ തന്നെയാണ് ആത്മബന്ധം എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു................
.നിലയ്ക്കാത്ത സ്വപ്‌നങ്ങൾ കാണട്ടെ അവൻ, അത് അവനിൽ മുന്നോട്ടുള്ള പ്രതീക്ഷകൾ നിറയ്ക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.............
വൈദേഹി നായർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക