Slider

ഷിറാഖ് - 10

0
ഷിറാഖ് - 10
കറുത്ത പ്രതലത്തിൽ വെളിച്ചത്തിന്റെ ചെറുപൊട്ട് കാണുന്നതിന്റെ പ്രായോഗീകത ഞാൻ മുമ്പ് പറഞ്ഞതാണ്. ഒരു പക്ഷേ തോൽവി ഉറപ്പാകുന്ന ചില നിമിഷങ്ങളിൽ ഒരു വെളിച്ചപ്പൊട്ട് മുന്നിൽ തെളിയും. ആ തുരുത്തിൽ നമുക്ക് മാത്രം കിട്ടുന്ന ആത്മവിശ്വാസമുണ്ട്. ലോകം മുഴുക്കെ തോൽവിയെ കുറിച്ച് സംസാരിക്കുമ്പോൾ നാം മാത്രം വിജയത്തെ കുറിച്ച് ചിന്തിക്കും. അതിന് പ്രത്യേക യുക്തിയെ പോലും നാം തന്നെ സൃഷ്ടിച്ചെടുക്കും.
സിജ്നിൽ കെട്ടി നിന്ന കനത്ത നിശ്ശബ്ദതയിൽ; എനിക്കു മുന്നിൽ തെളിഞ്ഞു നിന്നിരുന്ന വെളിച്ചത്തിന്റെ ചെറു പൊട്ടുകൾ ശൂന്യതയിലേക്ക് മാഞ്ഞ് പോവുന്നത് പോലെ തോന്നി. ഞാനേറെ പ്രതീക്ഷ വെച്ചിരുന്ന ഫരിസ്ത കൂറുമാറിയിരിക്കുന്നു!. ഒരു പക്ഷേ അവൾ ഇത്രയും സത്യസന്ധയാണെന്ന് ഞാൻ തിരിച്ചറിയാതിരുന്നത് എന്റെ തെറ്റു തന്നെയാവും.
കൃത്യമായ പദ്ദതിയോട് കൂടി തന്നെയാണ് അവൾ ഈ സിജ്നിലേക്ക് വന്നതെന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു അവളുടെ പെരുമാറ്റവും സംസാരവുമെല്ലാം. അവളുടെ കുറ്റസമ്മതത്തോടെയായിരുന്നു തുടക്കം. അവൾ കരഞ്ഞുകൊണ്ടാണ് പറയുന്നതെങ്കിലും വാക്കുകൾ ഉറച്ചതും ശക്തവുമായിരുന്നു.
"ഞാനാണ് കുറ്റക്കാരി... ഷിറാഖ് എന്ന നീചനായ കൊലയാളിയെ കിട്ടാൻ വേണ്ടി ഞാനാണ് ഇയാളോട് സൗഹൃദം സ്ഥാപിച്ചത്. പക്ഷേ, ഗഫാനി പ്രപിതാക്കളിൽ സത്യം ചെയ്തു ഞാൻ പറയുന്നു; ആനന്ദ് ഹത്തി സേനാ തലവനാണെന്നറിയാതെയാണ് ഞാനയാളിൽ ആകൃഷ്ടനായതും അയാളെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ചതും.."
സിജ്നിലെ ആൾക്കൂട്ടത്തിൽ നിന്നുയർന്ന മുറുമുറുപ്പ് അവ്യക്തമായ അനേകം ശബ്ദങ്ങളിൽ തീർത്ത ബഹളമായി എനിക്ക് തോന്നി. "ഗഫാനി സ്ത്രീ പ്രേമിക്കുകയോ.." ക്രമാതീതമായി അവിടെ ഉയർന്ന ശബ്ദത്തിന്റെ ഹേതു അതാണെന്ന് എനിക്ക് ഊഹിക്കാൻ കഴിയുന്നതായിരിരുന്നു. ശാപ ജന്മമായ നൗറയുടെ പ്രണയം കൊണ്ട് തന്നെ ഏറെ ഭ്രാന്തമായ ഗഫാനികൾക്ക് അതൊരു വെള്ളടി തന്നെയാണെന്ന് ആ മുറുമുറുപ്പ് തെളിയിക്കുന്നു.
"അറിയാം... സ്ത്രീകൾ പ്രേമിക്കാൻ പാടില്ലാത്തവരും ഗോത്ര പ്രമുഖർ തീരുമാനിക്കുന്നയാളുടെ അടിമ തുല്യമായി ജീവിക്കേണ്ടവരുമാണെന്ന് എനിക്കറിയാം.. എന്നിട്ടും ഞാൻ ആനന്ദിനെ പ്രേമിച്ചു പോയതിൽ മാപ്പ് ചോദിക്കുന്നു." അത്രയും പറഞ്ഞ ശേഷം വലത് കൈ കൊണ്ട് കണ്ണുകൾ തുടച്ച് മൂക്ക് വലിച്ച ശേഷം ഇരു കൈകൾ കൊണ്ടും സാക്ഷി കൂട്ടിലെ കൈപ്പിടിയിൽ മുറുക്കിപ്പിടിച്ചു. പിന്നെ എനിക്കു നേരെ നോട്ടമെറിഞ്ഞു. അപ്പോൾ അവളുടെ കണ്ണുകളിൽ ഒരു മിന്നൽ പ്രകാശം രൂപപ്പെട്ടത് പോലെ തോന്നുകയും ഞാൻ കണ്ണടച്ചു പോവുകയും ചെയ്തു.
"പക്ഷേ.. നൗറയെ പോലെ പ്രണയത്തിനായി ജീവിതകാലം കൊടും കുറ്റവാളിയായി തുറങ്കിൽ കിടക്കാൻ എനിക്ക് താത്പര്യമില്ല. അത് കൊണ്ട് തന്നെ എന്റെ തെറ്റിന് ഞാൻ ചെയ്യുന്ന പ്രായശ്ചിത്തം ആനന്ദിനെതിരെ നൽകുന്ന സാക്ഷിമൊഴിയാണ്..."
കനത്തു കെട്ടിയ നിശ്ശബ്ദതയിൽ ഫരിസ്തയുടെ ക്രമാതീതമായ കിതപ്പുകൾ മാത്രം ഉയർന്നു കേട്ടു. അവൾ തല താഴ്ത്തി നിലത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അപ്പോൾ. അവൾ കരയുന്നത് പോലെ ശബ്ദം പുറപ്പെടുവിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മിഴികളിൽ നനവോ ശബ്ദത്തിൽ ഇടർച്ചയോ അനുഭവപ്പെട്ടില്ല.
തീർത്തും നിസ്സഹായവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുന്നതിന്റെ വേദനയെ കുറിച്ച് നിങ്ങൾ ബോധവാനാണോ? ഏറെ പ്രതീക്ഷകളോടെ നാം ഒരാൾക്കു മുന്നിലെത്തുമ്പോൾ മുഖം തിരിച്ചു കളയുന്നതിന്റെ നോവനുഭവിച്ചിട്ടുണ്ടോ? നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും പങ്ക് വെക്കാൻ കഴിയുന്നൊരു സുഹൃത്ത് നിങ്ങളെ അവഗണിക്കുന്നുവെന്ന് കരുതുക; നിങ്ങൾ എത്രമാത്രം ബലഹീനമാവും അപ്പോൾ എന്നോർത്തിട്ടുണ്ടോ? അല്ലങ്കിൽ നിങ്ങൾ എപ്പോഴെങ്കിലും അത്തരം സന്ദർഭങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടോ?
ഇതൊക്കെയും ചേർന്നൊരവസ്ഥയിലാണ് ഞാനിപ്പോൾ നിൽക്കുന്നത്. വഞ്ചിക്കില്ലെന്ന് ഞാൻ വിശ്വസിച്ച ഫരിസ്ത എന്നെ വഞ്ചിച്ചിരിക്കുന്നു. അപ്പോൾ നൗറ...?? അവൾ എന്തിനാവും എന്നോട് ഫരിസ്തയെ വിശ്വസിക്കാൻ പറഞ്ഞത്? നൗറയ്ക്ക് എന്താണിതിൽ പങ്ക്? ചങ്ക് പൊട്ടി കവിതയും പാടി നടക്കുന്ന ഷിറാഖിനെ നൗറ വഞ്ചിക്കുകയാണോ? അന്ന് ദമീഷികൾക്കിടയിലേക്ക് ഒരു നയതന്ത്രജ്ഞയുടെ കൗശലത്തോടെ ഷിറാഖിനെ അവളയച്ചത് മരിക്കാനായിരുന്നോ? എന്തുകൊണ്ടാണവൾ എന്നോടാദ്യമായി "അവൻ മരിച്ചില്ലേ?" എന്ന് ചോദിച്ചത്?
അനേകം ചോദ്യങ്ങൾ ഒരേ സമയത്ത് തലച്ചോറിനകത്ത് പെറ്റുപെരുകുകയാണല്ലോ എന്നോർത്താവണം എന്റെ കണ്ണുകൾ നിറഞ്ഞത്. ഞാൻ തല താഴ്ത്തി കുറ്റസമ്മതം നടത്തി. "അതെ, ഫരിസ്ത പറഞ്ഞത് ശരിയാണ്... പറഞ്ഞതെല്ലാം ശരിയാണ്..." അത് മാത്രമായിരുന്നു എന്റെ കുറ്റസമ്മതം.
* * * * *
ഇതേ സമയം തെക്കൻ പ്രവിശ്യയിൽ ഷിറാഖിന്റെ വീട്ടിൽ കനത്ത മൗനം മാത്രം ഘനീഭവിച്ചു കിടന്നു. തെക്കുഭാഗത്തേക്ക് ജേഷ്ഠനെ തിരഞ്ഞ് പോയ ഷികാർ നിരാശനായി മടങ്ങിയെത്തിയതോടെ അതൊരു മരണവീട് പോലെ മൂകമായിരുന്നു. ഒരു പക്ഷേ അവർ എന്റെ മടങ്ങിവരവിനെ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്നത് അപ്പോഴായിരിക്കണം. ഒരിക്കലും ഞാനവരെ നിരാശപ്പെടുത്തില്ലെന്ന് അവർ ഊഹിച്ചു കാണണം.
ഷിറാഖിന്റെ അമ്മയ്ക്കുള്ള കുറിപ്പും കൂടെ സ്ഥിതിഗതികൾ വിശദമായി എഴുതിയ എന്റെ സന്ദേശവും കിട്ടുന്നത് വരേ അവർക്കിടയിൽ ആ മൂകത അനുനിമിഷം വളർന്നിട്ടുണ്ടാവണം.
ഷിറാഖ് എഴുതിയ കുറിപ്പ് വായിച്ച് അമ്മ പൊട്ടിക്കരഞ്ഞു. പ്രിയപ്പെട്ട മകന്റെ ദാരുണാവസ്ഥ ആ അമ്മയ്ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്നാൽ ഗസാൻ ഹത്തും ഷികാർ ഹത്തും പിന്നെ ഷാദല ഹത്തും അപ്പോൾ തന്ത്രങ്ങൾ മെനയുകയായിരുന്നു. ഷിറാഖിനെ കാണുക എന്നതായിരുന്നു റശാദ ലിവയുടെ ആഗ്രഹം എങ്കിൽ മറ്റു മൂന്നു പേരുടെ ചിന്ത നൗറയെ ഷിറാഖിന്റെ അരികിലെത്തിക്കുന്നതിനെ കുറിച്ചായിരുന്നു.
തുടർന്ന് ഹത്തി ഗോത്രാചാരപ്രകാരം യുദ്ധ സഭ പ്രഖ്യാപിക്കപ്പെട്ടു. ശക്തരിൽ ശക്തരായ ഹത്തികളുടെ ആയുധപ്പുരയിൽ സൈന്യാധിപരും ഗോത്ര പ്രമുഖരും സമ്മേളിച്ചു. എന്റെ സന്ദേശം അവിടെ ഉറക്കെ വായിക്കപ്പെട്ടു. അതിങ്ങനെയായിരുന്നു.
"സർവ്വം പരിപാലിക്കുന്നവന് സ്തുതി. ഞാൻ ഷിറാഖിനെ കണ്ടെത്തിക്കഴിഞ്ഞു. അതിന് തെളിവായി ഷിറാഖ് അമ്മയ്ക്കയക്കുന്ന കത്ത് ഞാനിതോടൊപ്പം ചേർക്കുന്നു. ഗോത്ര പ്രമുഖർക്കും ആദരണീയരായ നേതാക്കൾ നന്മകൾക്കായി പ്രാർത്ഥിച്ചു കൊണ്ട് ഞാനീ വിഷയം പറയട്ടെ.
ഷിറാഖ്, ഗഫാനി ഗോത്രത്തലവനായ നസീഹ് ഗഫാനിയുടെ മൂത്തമകൾ നൗറ നസീഹയുമായി പ്രണയത്തിലാണെന്നു മാത്രമല്ല, അവർ അന്യോനം വേർപിരിയാൻ കഴിയാത്ത വിധം ഹൃദയങ്ങൾക്കൊണ്ടടുത്തിരിക്കുന്നു. എന്നാൽ ഗഫാനി കോട്ടയിൽ മാന്യമായി പെണ്ണ് ചോദിച്ചു ചെന്ന ഷിറാഖിനെ ഗഫാനികൾ ക്രൂരമായി മർദ്ദിച്ചു. അത് ഭ്രാന്തമായ മാനസീകാവസ്ഥയിലേക്കാണ് ഷിറാഖിനെ എത്തിച്ചിരിക്കുന്നത്. ഗോത്രത്തിന്റെ രാജകുമാരനെ മർദ്ദിക്കുക വഴി നൂറ്റാണ്ടുകളായി നമ്മെക്കാൾ താഴെ തട്ടിൽ കഴിയുന്ന ഗഫാനികൾ യുദ്ധക്കരാർ ലംഘിച്ചിരിക്കുകയും ഹത്തികളോട് യുദ്ധം പ്രഖ്യാപിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇതഭിമാനപ്രശ്നമാണെന്ന് ഉണർത്തി
ദൈവത്തിന് നന്ദിയർപ്പിച്ച് നിർത്തുന്നു."
കൂടുതൽ ചർച്ചകളുടെ ആവശ്യമുണ്ടായിരുന്നില്ല; യുദ്ധാഹ്വാനം മുഴങ്ങി. പ്രവിശ്യയിലെ ഏറ്റവും ഉയരത്തിലുള്ള കുന്നിനു മുകളിൽ നിന്ന് ളംളം എന്ന ഹത്തി യുവാവിന്റെ ശബ്ദം ഉയർന്നു.. "ഹത്തീ ഗോത്ര പ്രമുഖരേ... ചുണക്കുട്ടികളേ... നിങ്ങൾക്കപമാനം... നിങ്ങളുടെ ആദരണീയനായ ഗോത്ര പ്രമുഖൻ ഷിറാഖ് അപമാനിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ഇനിയും ഉറങ്ങാൻ കഴിയുന്നതെങ്ങനെ...? വരൂ... ഉടൻ പുറപ്പെട്ടിറങ്ങി വരൂ... ഗഫാനികളായ അക്രമികളെ പാഠം പഠിപ്പിക്കൂ... " അയാൾ അതാവർച്ച് വിളിച്ചു പറഞ്ഞു കെണ്ടേയിരുന്നു.
ഹത്തി പ്രവിശ്യയിൽ യുദ്ധാരവം മുഴങ്ങി. ചെണ്ടകൊട്ടിയും യുദ്ധക്കൊടി നാട്ടിയും യുവാക്കൾ തെരുവുകൾ ജീവിപ്പിച്ചു. അരയിൽ വാളും കയ്യിൽ പരിജയുമേന്തി ഭടൻമാൻ ഗസാൻ ഹത്തിയുടെ വീട്ടുവളപ്പിൽ ഹാജരായി. അവർക്കാവേശം പകരനായി യുവതികൾ യുദ്ധത്തെയും വിജയത്തേയും പുകഴ്ത്തി പാട്ടു പാടുകയും നൃത്ത വെക്കുകയും ചെയ്തു. അവർക്കിടയിലേക്ക് വീര്യം കുറഞ്ഞ മുന്തിരി വീഞ്ഞ് വിതരണം ചെയ്യപ്പെടുകയും അവരത് പാനം ചെയ്ത് ഉന്മാദികളെ പോലെ ആക്രോഷിക്കുകയും ചെയ്തു.
"ഷിറാഖ്...
നിനക്കായി ജന്മം
നിനക്കായി ജീവൻ
നിനക്കായി മരിക്കാൻ
ഒരുങ്ങി നാം വരവായി..."
തുടങ്ങിയ പടപ്പാട്ടുകൾ പാടി യുവാക്കളും സായുധരായി സന്നിഹ്തരായി.
അവർക്കിടയിലേക്ക് ഊരിപ്പിടിച്ച വാളുമായി ഗസാൻ ഹത്ത് എഴുന്നുള്ളി. അദ്ധേഹത്തിന്റെ കണ്ണുകൾ തീക്കനലുപോലെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. നരച്ച താടിരോമങ്ങളിൽ മൈലാഞ്ചി പുരട്ടി ചുവപ്പിച്ചത് വെളുത്ത വട്ട മുഖത്ത് സിംഹത്തിന്റെ ശൗര്യം നൽകുന്നുണ്ടായിരുന്നു.
വലതു കൈ നീട്ടി നിശ്ശബ്ദമാകാൻ ആംഗ്യം കാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കനത്ത ശബ്ദം ഉയർന്നു.
"ഹത്തിഗോത്രത്തിന്റെ പ്രപിതാക്കൾ തന്നെ സത്യം... നമ്മുടെ മാനവും അഭിമാനവും ഏത് ചെറ്റയ്ക്കും ഞങ്ങൾ തീറെഴുതിക്കൊടുത്തിട്ടില്ല... ഇതഭിമാനത്തിന്റെ പോരാട്ടമാണ്... ഈ യുദ്ധത്തിൽ തോൽവി എന്നൊന്നില്ല.. ജയം അല്ലെങ്കിൽ മരണം... തോറ്റ് ഏതെങ്കിലുമൊരു ഹത്തി ഈ പ്രവിശ്യയിലേക്ക് തിരികെ വന്നാൽ നിങ്ങൾ അവരെ കൊന്നു കളയുക...."
വൻ കരഘോഷത്തോടു കൂടി ആ ആഹ്വാനം സ്വീകരിക്കപ്പെട്ടു. വീടുകളിൽ നിന്ന് സ്ത്രീ ജനങ്ങൾ ഉച്ചത്തിൽ പാട്ടു പാടിയും വീരകഥകൾ പറഞ്ഞും ആൺതരികളെ ഊർജ്ജസ്വലരാക്കി.
"ധീരരാണു നാം
മറക്കവേണ്ടതൊട്ടുമേ...
ധർമ്മമാണു മാന-
മോർത്തിടേണം കൂട്ടമേ..
മരിക്കുകിൽ ഭയപ്പെടേണ്ടതില്ല
നിങ്ങൾ വീരരേ...
മടിക്ക വേണ്ട പോർവിളിക്ക്
ധീര സോദരങ്ങളേ..."
തുടങ്ങി അനേകം സമര കവിതകൾ ഉണർന്നു.. യുവാക്കളും ഭടൻമാരും പോർവിളികളോടെ ഗസാൻ ഹത്തിന്റെ വാക്കുകൾക്കായി കാത്തിരുന്നു.
"ഈ യുദ്ധത്തിൽ നാം മൂന്ന് അണികളായിട്ടാണ് നിൽക്കേണ്ടത്. ഒന്നാം നിരയിൽ എന്റെ നേതൃത്വത്തിൽ നീങ്ങുന്ന ചുവപ്പ് പതാക വഹിച്ചവർ.. രണ്ടാം നിരയിൽ ഷാദിലഹത്തി നേതൃത്വം നൽകുന്ന കറുപ്പ് പതാക വാഹകർ. മൂന്നാം നിര നയിക്കുന്നത് ഷികാർ ഹത്തിയാണ്. അദ്ദേഹത്തിന്റെ കീഴിൽ വെളുത്ത പതാകയാണ് നിങ്ങൾ വഹിക്കേണ്ടത്..."
ഗസാൻ ഹത്തിയുടെ നയതന്ത്ര പ്രഖ്യാപനം വന്നു. മൂന്ന് വിഭാഗമായി നൊടിയിടയിൽ ജനക്കൂട്ടം വക തിരിഞ്ഞു നിന്നു. ഏവർക്കും സഞ്ചരിക്കാനുള്ള വാഹനം, കഴിക്കാനുള്ള ഭക്ഷണം, അകമ്പടി സേവിക്കുന്ന നർത്തകിമാർ, ഗായകർ, മദ്യസേവകർ എല്ലാം ആനയിക്കപ്പെട്ടു. സർവ്വായുധ വിഭൂഷരായി അവർ അണിഞ്ഞാെരുങ്ങി ആർപ്പുവിളികൾ ഉയർത്തി. വഴി തടയാൻ വരുന്ന ഒരു പുൽകൊടിയെ പ്പോലും ജീവനോടെ വെച്ചേക്കില്ലെന്നും, മരണം വരെ പോരാടുമെന്നും അണയാതെ കത്തുന്ന അഗ്നികുണ്ഡത്തിനു മുന്നിൽ നിന്ന് ദൈവത്തിൽ സത്യം ചെയ്ത് ശപഥം ചെയ്തു.
പ്രത്യേകം സജ്ജമാക്കിയ പുഷ്പ വാഹനത്തിൽ റശാദ ലിവയും തോഴിമാരും അവരെ അനുഗമിച്ചു. ഇടക്കിടെ നിറഞ്ഞ കണ്ണുകൾ തന്റെ ഷാൾ കൊണ്ട് തുടച്ച് തേങ്ങുന്ന റശാദയെ സമാധാന വാക്കുകൾ കൊണ്ട് സന്തോഷിപ്പിക്കാൻ തോഴികൾ ശ്രമിച്ചു കെണ്ടേയിരുന്നു.
സന്ദേശങ്ങൾക്കൊപ്പം ഞാനവർക്കു അയച്ചു നൽകിയ ഗഫാനി കോട്ടയുടെ രൂപരേഖയും ചിത്രങ്ങളും ഉപയോഗിച്ച് അവർ യുദ്ധാസൂത്രണങ്ങൾ നടത്തി. വ്യക്തമായ പദ്ദതിയോടെ ആ പട്ടാളം പാരാവാരം കണക്കെ വടക്കൻ പ്രവിശ്യയിലേക്ക് കുതിച്ചു. ഈ യാത്ര കണ്ട് വഴികളിലെ ജീവജാലങ്ങൾ മുതൽ സസ്യലതാതികൾ വരേ ഭയന്ന് വിറച്ചു. പിഞ്ചു കുഞ്ഞുങ്ങൾ ഉച്ചത്തിൽ കരയുകയും സ്ത്രീ പുരുഷൻമാർ വീട്ടിനകത്ത് കയറി വാതിലടച്ച് ഒളിക്കുകയും ചെയ്തു.
* * * * *
എന്നാൽ, ഇവിടെ ഞാൻ, സിജ്നിന്റെ അന്തിമ തീരുമാനത്തിനായി കാത്ത് നിൽക്കുകയായിരുന്നു അപ്പോൾ. വധശിക്ഷയിൽ കുറഞ്ഞ ഒന്നും വിധിക്കാൻ നിർവാഹമില്ലാതെ നസീഹ് ഗഫാനി സങ്കോചിച്ചു നിന്നു. ഒരു ചാരൻ പിടിക്കപ്പെട്ടിരിക്കുന്നു എന്ന വാർത്ത അപ്പോൾ കാട്ടു തീ പോലെ നാടു മുഴുക്കെ പരന്നു. ഷിറാഖിന്റെ കാതിലും ആ വാർത്തയെത്തി.. അദ്ദേഹം ഉച്ചത്തിൽ അലറി വിളിച്ചു കൊണ്ട് തന്റെ വാൾ ഉറയിൽ നിന്നൂരി.. പിന്നെ ആകാശത്തിലതു ചുഴറ്റി അടവുകൾ പരീക്ഷിച്ച് ക്ഷീണത്തോടെ നിന്നു. "എനിക്കായി.. എന്റെ പ്രണയത്തിനായി.. ഇനിയുമൊരു രക്ത സാക്ഷിയോ...."
തളർന്നവശനായ ഷിറാഖിന് മറ്റൊന്നും പറയാനില്ലെന്നു തോന്നും വിധം അയാൾ അതു തന്നെ പിറുപിറുത്തു കൊണ്ട് തറയിലേക്ക് വീണു.
ഗഫാനി കോട്ടയ്ക്കു മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾക്കു മുന്നിൽ പ്രഖ്യാപനം പരന്നു... "വധശിക്ഷ..."
പഴകി പൊളിഞ്ഞു വീഴാറായ വീട്ടിൽ നിന്ന് ഉച്ചത്തിൽ ഒരു കവിതയുയർന്നു. അത് വരേ കേട്ട പ്രണയത്തിന്റെ മടുപ്പില്ലാത്ത ഒരു വിപ്ലവ കവിത.
"നീ ജനിച്ചു
ഇനി നിനക്കു മരിക്കണം
നീ ജീവിച്ചു
ഒടുക്കം നിനക്കു മരിക്കണം
എങ്കിലാ മരണമെന്തേ
ധീരമായി മരിച്ചു കൂടാ?
ഭീരുവായി പതുങ്ങി നിന്ന്
ജീവന്നെന്തിന് ശവത്തിന്
രക്തസാക്ഷിയെന്നതിൽ
കവിഞ്ഞ ചിന്തയെന്തിന്?"
തളർന്ന കൈകൾ നിലത്തു താങ്ങി ആയാസപ്പെട്ട് നിവർന്നു നിന്ന് വാൾ പിടിയിൽ കൈ മുറുക്കി പതറാതെ ചുവടുകൾ നിലത്തുറപ്പിച്ച് അദ്ദേഹം മുന്നോട്ട് നടന്നു...
(തുടരും)
ബാദ്ഷ കാവുംപടി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo