
സ്ക്വയർ വണ്ണിൽ കോഫിക്ക് കയറുമ്പോൾ പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. റോഡിനഭിമുഖമായി ചില്ല് ചുവരിൽ ചേർന്നുള്ള സ്ഥിരമായിട്ടിരിക്കാറുള്ള ടേബിളിൽ തന്നെ സ്ഥാനം കിട്ടി. പുറത്തെ ചാറ്റൽ മഴയും അകത്തെ ശീതീകരണവും പതിവിൽ നിന്നും വ്യത്യസ്ഥമായി ഹോട്ട് കോഫി കുടിക്കാനുള്ള തീരുമാനത്തിലെത്തിച്ചു.
പൊക്കം കുറഞ്ഞ തടിച്ച് വെളുത്ത സാരിമാത്രം ധരിക്കുന്ന സുന്ദരിയായ ആ സ്ത്രീ അന്നും ഇടത് വശം ചരിഞ്ഞ് നിന്ന് ഓർഡറെടുത്ത് പോയപ്പ്പോൾ അയാൾ പുറത്തെ മഴയിൽ നോക്കി മാർക്കറ്റിങ്ങ് തന്ത്രങ്ങളെക്കുറിച്ചോർത്തു മന്ദഹസിച്ചു. ഒന്നാം നിലയിലെ ബ്യൂട്ടിപാർലറിൽ നിന്നും ഫെയ്സ് തെറപ്പി കഴിഞ്ഞിറങ്ങിയ ഒരു മധ്യ വയ്സ്ക മഴയെ ശപിച്ച് കൊണ്ട് പുറത്ത് കാത്ത് നിന്നു.
സെന്റ്മേരീസ് സ്കൂൾ വിട്ട് കുട്ടികൾ പുറത്തേക്കൊഴുകി തുടങ്ങി. ചെറുമഴയെ ആസ്വദിക്കുന്ന കുറുമ്പന്മാരും ചാറ്റൽ മഴ നനയാതിരിക്കാൻ കുടകളിലേക്കൊതുങ്ങുന്ന പാവാടക്കാരികളും. കുട്ടികളെ വകഞ്ഞ് മാറ്റി ക്കൊണ്ട് ആ വെള്ള ഹ്യുണ്ടായി ഐ ടെൺ, സ്ക്വയർ വണ്ണിനു മുന്നിൽ പാർക്ക് ചെയ്തു.
ചില്ലിൽ പതിച്ച ധൂളികൾക്കിടയിലൂടെ കാറിൽ നിന്നിറങ്ങിയ നന്ദിനിയുടെ മങ്ങിയ രൂപം കണ്ട് അയാൾ വാച്ചിൽ നോക്കി, കൃത്യ സമയം.
കരിമഷിയിട്ട വിടർന്ന കണ്ണുകൾ കലങ്ങിയിട്ടുണ്ട്. ഒരൽപം മലർന്ന ചുണ്ടുകളിൽ ചെറു വിതുമ്പലും. മുടിയിലും തോളിലും നെറ്റിയിലും മഴത്തുള്ളികൾ അവശേഷിച്ചിരുന്നു, അയാൾ ക്ലാരയെ ഓർത്തു. ക്ലാര വരുമ്പോഴൊക്കെ മഴ പെയ്തിരുന്നുവത്രെ. പദ്മരാജൻ തൂവാനത്തുമ്പികളിലൂടെ മലയാളത്തിനു നൽകിയ പ്രണയ നായിക.
പൊക്കം കുറഞ്ഞ തടിച്ച സുന്ദരി ഓർഡറെടുക്കാൻ വന്നു. അപ്പോഴവൾ ഇടത് വശം ചരിഞ്ഞ് നിന്നിരുന്നില്ല. നന്ദിനി ഒരു ചായ മാത്രം പറഞ്ഞു.
എന്തിനാണു എന്നോടീ അവഗണന?
നന്ദിനിയുടെ ചോദ്യം അവഗണിച്ച് കൊണ്ട് അയാൾ കോഫി മുത്തിക്കുടിച്ച് അലസമായി പുറത്തെ മഴയിലേക്ക് നോക്കി.
ഒരു ജീവിതമല്ല ഞാൻ ചോദിക്കുന്നത്. ഒരു സപ്പോർട്ട്, പരിഗണന ഒരു കരുതൽ-അവൾ പറഞ്ഞു നിർത്തിയിട്ട് കണ്ണുകൾ തുടച്ചു.
അയാൾ പുറത്ത് നിന്നും നോട്ടം പിൻവലിച്ച് നിലത്തേക്ക് നോക്കി. മേശയ്ക്ക്കടിയിൽ നീട്ടി വച്ചിരുന്ന അവളുടെ സ്വർണ്ണപാദസരങ്ങളിൽ അയാളുടെ കണ്ണുകളുടക്കി, ശ്രീ. പ്രേം ജി പറഞ്ഞിട്ടുള്ള അഞ്ജ്ജലി പിള്ളയുടെ പാദസ്വരങ്ങളെക്കുറിച്ച് അയാളോർത്തു.
എന്റെ ജീവിതത്തിൽ ദാമ്പത്യ പ്രശ്നങ്ങളില്ല. ഒരു സ്ത്രീക്ക് വേണ്ട എല്ലാ സംതൃപ്തിയും എനിക്ക് ലഭിക്കുന്നുണ്ട്. അതിനുമപ്പുറമുള്ള ഈയൊരാഗ്രഹം, അതില്ലാതെ ഞാനപൂർണ്ണമാകുന്ന പോലെ..
അതിനും അയാൾ മറുപടി നൽകിയില്ല. പൊക്കം കുറഞ്ഞ തടിച്ച സുന്ദരിയോട് ബിൽ കൊണ്ട് വരാൻ കണ്ണു കാണിച്ചു.
ബിൽ ഡയറിയിൽ കറൻസി വച്ച് മടക്കി അയാളെഴുന്നേറ്റു. അയാളുടെ വിരലുകളിൽ നന്ദിനി പിടി മുറുക്കി- ഗോപേട്ടാ എന്തെങ്കിലും ഒരു വാക്ക് പറഞ്ഞിട്ട് പോകരുതൊ?
പുതുതായിട്ടൊന്നും പറയാനില്ല, പുതിയ തീരുമാനവുമില്ല. നാളത്തെ ക്ലൈന്റ് മീറ്റിങ്ങിനുള്ള പ്രസന്റേഷൻ ശ്രദ്ധിക്കുക- അത്രയും പറഞ്ഞയാൾ പുറത്തേക്കിറങ്ങി.
മഴ തോർന്നിരുന്നില്ല. ടെറസിൽ നിന്നും മുറ്റത്തേക്ക് തള്ളി നിൽക്കുന്ന നിയോൺ വെളിച്ചത്തിൽ നൂലുപോലെ വീഴുന്ന മഴ കണ്ടുകൊണ്ടയാൾ സിഗറിന്റിന്റെ പുക ഊതി വിട്ടു.
അച്ഛനില്ലാതെ ഭക്ഷണം കഴിക്കില്ലെന്ന് കുട്ടികൾ വാശിപിടിച്ചപ്പോൾ ജാനി ടെറസിലേക്ക് വന്നു. ഗോപന്റെ നിൽപും ചിന്തയും കണ്ട് അവളോർത്തു, അച്ഛന്റെയൊ അമ്മയുടേയൊ ഓർമ്മകളുണർത്തിയ എന്തൊ ഇന്ന് സംഭവിച്ചിരിക്കുന്നു. അത്തരം ദിവസങ്ങളിൽ മാത്രമാണു സിഗററ്റിനെ കൂട്ട് പിടിക്കുന്നത്. ഈ അവസ്ഥയിൽ ഒറ്റക്കിരിക്കാനാണു അയാൾക്കിഷ്ടമെന്നും ജാനിക്കറിയാം.
ഇന്നത്തെ വിശേഷമെന്താണു? അച്ഛനൊ അമ്മയൊ? ആരുടെ ഓർമ്മയിലാണു? വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു- പിന്നിൽ നിന്നുള്ള ജാനിയുടെ ശബ്ദം അയാളെ ചിന്തകളിൽ നിന്നുണർത്തി.
ഒരു മന്ദഹാസത്തിൽ മറുപടിയൊതുക്കി പകുതി തീർന്ന സിഗററ്റ് വലിച്ചെറിഞ്ഞു.
മക്കൾ കാത്തിരിക്കുന്നു, ഭക്ഷണം കഴിക്കാം. ഇന്നത്തെ കഴിപ്പെനിക്കറിയാം, അവിടെ വന്ന് കൂടെയിരിക്ക്- അത്രയും പറഞ്ഞ് അവളയാളുടെ വിരലുകളിൽ പിടിച്ചപ്പോൾ വിരലുകളിലൊരു വിറയൽ അനുഭവപ്പെട്ടു.
ജാനി അയാളുടെ കൈകളിൽ തൂങ്ങി താഴേക്കിറങ്ങി. അവസാനപ്പടിക്ക് തൊട്ട് മുകളിൽ അയാൾ നിന്നു. ചോദ്യഭാവത്തിൽ അയാളുടെ മുഖത്തേക്ക് നോക്കിയ അവളുടെ നെറുകയിൽ അയാൾ അമർത്തി ചുംബിച്ചു. ഇതാണെന്റെ ലോകം, ഇത് മാത്രം. അയാളുറപ്പിച്ചു.
തോൽവിയല്ലിത്. അവഗണനയാണു. ഇഷ്ടപ്പെടുന്നവരുടെ അവഗണന എത്ര ക്രൂരമാണു. എങ്കിലും ഇതും ജീവിതത്തിലെ മറ്റൊരു തോൽവിയായി കാണാം. പലവട്ടം തോറ്റവൾ. നന്ദിനിയുടെ മനസ്സിലും വ്യക്തതയുടെ വെള്ളി മേഘങ്ങൾ തെളിഞ്ഞു വന്നു.
ദോശക്കല്ലിൽ കരിഞ്ഞ് പിടിച്ച ദോശയുടെ മണം അറിഞ്ഞുകൊണ്ടാണു അരുൺ അടുക്കളയിലേക്ക് വന്നത്. ചട്ടുകം കയ്യിൽ ചുഴറ്റി മറ്റേതൊ ലോകത്ത് നിന്ന നന്ദിനിയെ മുരടനക്കി കൊണ്ട് അയാൾ സ്ഥലകാല ലോകത്തോക്ക് കൂട്ടി വന്നു.
നന്ദിനിക്കുട്ടി എന്തെ അടുത്തകാലത്തായി വലിയ ആലോചനയിലാണല്ലൊ? നാളത്തെ ക്ലൈന്റ് മീറ്റിങ്ങൊന്നും കാര്യമാക്കണ്ട, ഒക്കെ ശരിയാകും. അത് കഴിഞ്ഞ് ഒരാഴ്ച ലീവെടുക്ക്. നമുക്കൊരു സെക്കൻഡ് ഹണിമൂൺ പോകാം.. ഇത്തവണ മോളേയും കൂട്ടിയുള്ളൊരു ഹണി മൂൺ. അതല്ലായെങ്കിൽ മോളു ഈ ടെൻഷനുള്ള ജോലി വിട്ടേക്ക്- അയാൾ അവളെ ചേർന്ന് നിന്ന് അരക്കെട്ടിലൂടെ ചേർത്ത് പിടിച്ച് ചെവിയ്ക്ക് പിന്നിലൊരുമ്മ നൽകി കൊണ്ട് പറഞ്ഞു നിർത്തി.
അവളൊരു തേങ്ങലോടെ അരുണിന്റെ നെഞ്ചിലേക്ക് വീണു.
സ്റ്റവിന്റെ തീ കെടുത്തിയ അരുണിന്റെ വിരലുകൾ മറ്റൊരു കുസൃതിയ്ക്ക്കായി തിടുക്കം കാട്ടി.
(അശോക് വാമദേവൻ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക