Slider

കർമ്മഫലം

0
Image may contain: 1 person, selfie and closeup

ഓർമ്മ വച്ച നാൾ മുതൽ ഞാൻ കണ്ടു തുടങ്ങിയതാണ് അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് , ഒന്നും മനസ്സിലാകാത്ത പ്രായത്തിൽ അമ്മയുടെ ഉറക്കെയുള്ള നിലവിളികൾ കേട്ടാണ് ഞാൻ ഉറക്കമുണർന്നിരുന്നത് , മുടിക്കുത്തിൽ പിടിച്ച് അച്ഛൻ അമ്മയെ അടിക്കുന്നത് കണ്ടു ഒന്നും മനസ്സിലാകാതെ പേടിച്ചു പുതപ്പിനുള്ളിൽ കിടന്ന് അച്ഛൻ കേൾക്കാതെ അടക്കി കരഞ്ഞിരിന്ന ഒരു അഞ്ച് വയസുകാരന്റെ മുഖമായിരുന്നു അന്നെനിക്ക്....
എന്റെ അമ്മ പാവമായിരുന്നു , ഒരു പാവം നാട്ടിൻപുറത്തുകാരി. അച്ഛന്റെ ആഗ്രഹങ്ങൾക്ക് അമ്മ മാത്രം പോരാ എന്ന തോന്നലാകണം മറ്റൊരു സ്ത്രീയുമായി അച്ഛന് അടുപ്പം ഉണ്ടാവാനുള്ള കാരണം. കണ്ണീരോടെയല്ലാതെ കണ്ടിട്ടില്ല കുട്ടിക്കാലത്തു ഞാനെന്റെ പാവം അമ്മയെ. പലപ്പോഴും എന്നെ കെട്ടിപ്പിടിച്ചു കരയുമ്പോഴുള്ള അമ്മയുടെ കണ്ണീരിന് ചുട്ടു പൊള്ളിക്കുന്ന ചൂട് ഉണ്ടായിരുന്നോ എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഒടുവിൽ ഒരുനാൾ അമ്മ ഭയപ്പെട്ടത് പോലെ അവരുടെ കൈ പിടിച്ചു അച്ഛൻ വീടിന്റെ പടി കയറി വന്ന അന്ന് ഒരു പൊട്ടിക്കരച്ചിലോടെ അടുക്കളപ്പടിയിൽ കുഴഞ്ഞ് വീണ അമ്മെയെക്കുറിച്ച് ഓർക്കുമ്പോൾ ഒരു എട്ട് വയസുകാരന്റെ മനസ്സിലുണ്ടായിരുന്നത് അച്ഛനെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഓർമ്മകൾ മാത്രമായിരുന്നു.....
ആരോടും ഒന്നും മിണ്ടാതെ , ഒന്നു ചിരിക്കാതെ , പൊട്ടിക്കരയാതെ അമ്മ വീടിന്റെ ഒരു ഇരിട്ടുമുറിയിലേക്ക് തളക്കപ്പെടുമ്പോഴും എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല. അച്ഛന്റെ മുന്നിലെ സ്നേഹനിധിയായ രണ്ടാനമ്മയുടെ വാത്സല്യങ്ങളുടെ മറുപുറം ഞാൻ അനുഭവിച്ചിരുന്നത് വീട്ടിൽ അച്ഛനില്ലാത്ത സമയങ്ങളിൽ ആയിരുന്നു. മനസ്സറിയാത്ത കുറ്റങ്ങൾക്ക് എന്നെ തല്ലിച്ചതക്കുമ്പോഴും , പഴുപ്പിച്ച ചട്ടുകം എന്റെ തുടയിൽ അമർത്തുമ്പോഴും എന്റെ പുതിയ അമ്മയുടെ മുഖത്തു വിടർന്നിരുന്ന ഒരു പ്രത്യേകതരം സന്തോഷം ഇന്നും എന്റെ ഓർമ്മയിലുണ്ട്....
ഒരു ദിവസം പതിവില്ലാത്ത സ്നേഹത്തോടെ അമ്മയെ കൂട്ടി പുറത്തു പോയ അച്ഛൻ മടങ്ങി വന്നത് ഒറ്റക്കായിരുന്നു. അമ്മ എവിടേന്നു അച്ഛന്റെ മുഖത്തു നോക്കി ചോദിക്കാനുള്ള ധൈര്യം ഇല്ലാത്ത ഒരു പത്തു വയസുകാരൻ മാത്രമായിരുന്നു അന്ന് ഞാൻ.....
വർഷങ്ങളായുള്ള പീഡനവും , മാനസികമായി ഉണ്ടായ തിരിച്ചറിവും , അച്ഛനോടുള്ള അടങ്ങാത്ത പകയുമായി ആരോടും ഒന്നും മിണ്ടാതെ നാട് വിടുമ്പോൾ എങ്ങനെയും അമ്മയെ കണ്ടെത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. എച്ചിലെടുത്തും പൈപ്പ് വെള്ളം കുടിച്ചും ജീവൻ പിടിച്ചു നിർത്താൻ ശ്രമിക്കുമ്പോഴും മനസ്സ് നിറയെ അമ്മയുടെ മുഖമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടെങ്കിലും സ്വന്തമായി ഒരു ജോലി നേടിയതിന് പിന്നിലും അമ്മയെ കണ്ടെത്താനുള്ള എന്റെ ഒടുങ്ങാത്ത ആഗ്രഹമായിരുന്നു....
ഒടുവിൽ പതിമൂന്ന് വർഷത്തെ നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ ഞാൻ അമ്മയെ കണ്ടെത്തി. ആർക്കും വേണ്ടാതെ, ആരെയും തിരിച്ചറിയാതെ പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഇരുമ്പഴികൾക്കുള്ളിൽ നിർവികാരമായി ഇരിക്കുന്ന എന്റെ സ്വന്തം അമ്മയെ ഞാൻ കണ്ടു. ഹൃദയം തകരുന്ന വേദനയോടെ ഞാൻ അമ്മയെ വാരിപ്പുണർന്നു. ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന അമ്മയെ ആരൊക്കെയോ ചേർന്നു എത്തിച്ചതായിരുന്നു അവിടെ. നല്ല ചികിത്സ നൽകിയാൽ അമ്മയുടെ അസുഖം ഭേദമാക്കാമെന്ന് ഡോക്ടർ എനിക്ക് വാക്കു തന്നു. അമ്മയുടെ മുൻപോട്ടുള്ള ചികിത്സക്കായുള്ള സർവ്വതും ചെയ്ത് തിരിഞ്ഞു നടക്കുമ്പോൾ മനസ്സ് കൊണ്ട് അമ്മക്ക് ഞാൻ ഒരു വാക്ക് കൊടുത്തിരുന്നു. ഇന്ന് ഞാൻ ഏറ്റവും വെറുക്കുന്ന , എന്റെ അമ്മയെ ഈ അവസ്ഥയിലാക്കിയ അച്ഛനെന്ന നീച ജന്മത്തെ അമ്മയുടെ കാൽക്കീഴിൽ കൊണ്ട് വന്ന് നിർത്തുമെന്നുള്ള ഒരു വാക്ക്.....
അമ്മയോട് യാത്ര പറഞ്ഞു നാട്ടിലേക്ക് തിരിക്കുമ്പോഴും അച്ഛനോടുള്ള പക ആയിരിന്നു മനസ്സ് നിറയെ. പക്ഷെ വർഷങ്ങൾക്കിപ്പുറം ഒടുങ്ങാത്ത പകയോട് കൂടി വന്ന എനിക്ക് കാണാൻ കഴിഞ്ഞത് എന്റെ അമ്മയെ ക്രൂരമായി ഉപദ്രവിച്ചിരിന്ന അച്ഛനെ ആയിരുന്നില്ല. രണ്ടാനമ്മ ഭരണം ഏറ്റെടുത്ത സ്വന്തം വീട്ടിലെ ആ പഴയ ഇരുട്ടു മുറിയിൽ മറ്റൊരാളുടെ സഹായമില്ലാതെ പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധം തളക്കപ്പെട്ട നിസ്സഹായനായ ഒരു വൃദ്ധനെ ആയിരിന്നു. രണ്ടാനമ്മ ഭിക്ഷ പോലെ നൽകുന്ന ഭക്ഷണത്തിന്റെയും സ്വന്തം വിസർജ്യങ്ങളുടെയും ഇടയിൽ ഒന്നുറക്കെ കരയാനുള്ള സ്വാതന്ത്ര്യം പോലുമില്ലാതെ തളർന്നു കിടക്കുന്ന എന്റെ അച്ഛനെ ഞാൻ കൺകുളിർക്കെ കണ്ടു. ഒരു മകന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഞാൻ കണ്ട കാഴ്ച. കർമ്മഫലം , അതനുഭവിച്ചേ മതിയാകു ഭൂമിയിൽ ജനിച്ച ഏതൊരു മനുഷ്യനും.
രക്തം രക്തത്തെ തിരിച്ചറിയും എന്ന് പറയുന്നത് സത്യം ആയത് കൊണ്ടാവാം അല്പനേരം എന്റെ മുഖത്തു നോക്കിയപ്പോഴേക്കും അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത്. ഒരു വൃദ്ധന്റെ ദയനീയ അവസ്‌ഥ കണ്ടോ , എത്രയായാലും ജനിപ്പിച്ച സ്വന്തം അച്ഛൻ ആണെന്നുള്ള തിരിച്ചറിവ് കൊണ്ടോ എന്നറിയില്ല , എന്റെ മനസ്സിലെ പക പതിയെ പതിയെ അലിഞ്ഞ് ഇല്ലാതെ ആകുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു. അമ്മയുടെ പേര് പറഞ്ഞ് ഉറക്കെ നിലവിളിച്ച അച്ഛനോട് ഇന്നും അമ്മ ജീവിച്ചിരിക്കുന്നു എന്നും ഞാൻ അമ്മയെ കണ്ടെത്തി എന്നും പറയുമ്പോൾ അച്ഛന്റെ കണ്ണിൽ ഉണ്ടായ തിളക്കം മുൻപ് ഒരിക്കലും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.....
അമ്മയെ കാണണമെന്നും ചെയ്ത തെറ്റുകൾ ഏറ്റ് പറഞ്ഞ് അവളുടെ കാല് പിടിച്ച് മാപ്പ് പറയണമെന്നും പറഞ്ഞു തൊഴുകൈകളോടെ എന്റെ മുന്നിൽ നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ മറുത്തൊന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല. അത്ര ദയനീയമായിരുന്നു അച്ഛന്റെ അവസ്ഥ. ആ അവസ്ഥയിൽ അച്ഛന്റെ മുഖത്തു നോക്കി അമ്മ ഇന്നാരെയും തിരിച്ചറിയില്ലെന്നും ചങ്ങലയിൽ കിടക്കുന്ന ഒരു മുഴുഭ്രാന്തി ആണെന്നും പറയാൻ എന്റെ മനസ്സനുവദിച്ചില്ല. ചെയ്ത പാപങ്ങക്കുള്ള ശിക്ഷ അത്ര മാത്രം അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു അച്ഛൻ. അമ്മയുടെ രോഗം മാറുന്നത് വരെ ഒന്നുമറിയിക്കാതെ അച്ഛനെ എവിടെയെങ്കിലും താമസിപ്പിക്കണം , അതായിരുന്നു പിന്നീടുള്ള എന്റെ ചിന്ത.....
ഏതെങ്കിലും ശരണാലയത്തില്‍ ഉപേക്ഷിക്കാനോ ഇവിടെ തന്നെ കിടന്നു നരകിച്ചു മരിക്കാന്‍ അച്ഛനെ വിട്ടു കൊടുക്കാനോ അപ്പോഴെനിക്ക് മനസ്സ് വന്നില്ല. ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ല , സത്യം അദ്ദേഹം അറിയണം, എല്ലാം തുറന്ന് പറയണം. കുട്ടിക്കാലത്തു എനിക്കേറെ ഇഷ്ടമായിരുന്ന കടൽത്തീരത്തേക്ക് അച്ഛന്റെ കൈ പിടിച്ചു ഞാൻ നടന്നു. വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യന്‍ പൂര്‍ണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു. ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍ പൊടുന്നനെ രൗദ്രഭാവത്തോടെ കടല്‍ത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു.
അതുപോലെ തന്നെ സംഘർഷഭരിതമായിരുന്നു എന്റെ മനസ്സും. ഞാൻ അൽപനേരം അച്ഛന്റെ മുഖത്തേക്ക് നോക്കി നിന്നു. അമ്മ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ മുതലുണ്ടായ അതേ തിളക്കം അച്ഛന്റെ കണ്ണുകളിൽ ഇപ്പോഴുമുണ്ട് , അത് നഷ്ടപ്പെടുത്താൻ മനസ്സനുവദിക്കുന്നില്ല. ചെയ്ത പാപങ്ങൾക്കെല്ലാം ഉള്ള ശിക്ഷ പലിശ സഹിതം അദ്ദേഹം അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു.
കുറച്ചു നേരത്തെ ആലോചനക്കു ശേഷം ഞാൻ തീരുമാനിച്ചു , വേണ്ട ഇപ്പൊ അച്ഛൻ ഒന്നും അറിയണ്ട , ഏഴെട്ട് മണിക്കൂറിന് മുകളിൽ യാത്രയുണ്ട് , അമ്മയുടെ അടുത്തെത്തുന്നതു വരെയുള്ള അത്രയും മണിക്കൂറുകളെങ്കിലും വർഷങ്ങൾക്കു ശേഷം നഷ്ടപ്പെട്ടെന്നു കരുതിയ അമ്മയെ കാണുന്ന സന്തോഷവും എല്ലാം ഏറ്റ് പറഞ്ഞു മാപ്പ് ചോദിക്കണം എന്നുള്ള അച്ഛന്റെ ആഗ്രഹവും എല്ലാം അങ്ങനെ തന്നെ നില നിൽക്കട്ടെ. വർഷങ്ങൾക്കു ശേഷമുള്ള അത്ര സമയമെങ്കിലും അദ്ദേഹം മനസ്സറിഞ്ഞ് സന്തോഷിച്ചോട്ടെ........
നിറഞ്ഞ് തുളുമ്പിയ കണ്ണുനീർ മറച്ചു പിടിച്ച് എല്ലാം ഉള്ളിലൊതുക്കി പിടയുന്ന മനസ്സോടെ അച്ഛനെ ചേർത്തു പിടിച്ചു തിരിഞ്ഞു നടക്കുമ്പോഴും എല്ലാം തിരിച്ചു കിട്ടിയെന്ന് കരുതുന്ന അച്ഛന്റെ കണ്ണിലെ തിളക്കത്തിന് ഏതാനും മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടാകുവെന്ന സത്യം വേദനയോടെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. കുട്ടിക്കാലത്തു എപ്പോഴോ കേട്ട് മറന്ന വരികൾ ഞാൻ മനസ്സിലോർത്തു.
കർമ്മഫലം
" അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവനവൻ തന്നെ അനുഭവിച്ചേ മതിയാകൂ"
Unni Tvm ( ഉണ്ണി ആറ്റിങ്ങൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo