ഓർമ വച്ച കാലം മുതൽ ഞാനവരെ കാണുന്നതാണ്. സ്കൂളിൽ ഉച്ചയ്ക്ക് കഞ്ഞി വിളമ്പുമ്പോൾ ബാക്കി വരുന്ന കഞ്ഞിക്കായി കാത്തു നിൽക്കുന്നതും, കാവിലെ ആലിന്റെ ചുവട്ടിലും, അമ്പലപ്പറമ്പിലും, അങ്ങനെ പലയിടത്തും... ഒട്ടി മെലിഞ്ഞ ശരീരം, നരപൊന്തിയ പറന്ന മുടി, മുൻനിരയിൽ ആകെ രണ്ടുപല്ല്. തോളത്ത് ഒരു തുണിസഞ്ചിയും കയ്യിൽ ഒരു നീണ്ട ഉണക്കവടിയും എപ്പോളും കാണും. നാട്ടുകാർ അവരെ "ഭ്രാന്തി" എന്നാണു വിളിക്കുക. അവരുടെ കയ്യിലെ വടി കുട്ടികളെ തല്ലാനാണത്രേ!
ഒരു പരീക്ഷാക്കാലം, അവസാനത്തെ പരീക്ഷയും കഴിഞ്ഞു കൂട്ടുകാരൊത്തു കളിക്കാനുള്ള ആവേശത്തിൽ വീട്ടിലേക്ക് ഓടുകയാണ്. പോകുന്ന വളവിൽ റോഡിലേക്ക് തണൽ വിരിച്ചു നിൽക്കുന്ന അയിനിമരം. അതിന്റെ ചില്ലയിൽ പഴന്തുണിക്കെട്ടു പോലെ പടകൂറ്റൻ കടന്നൽക്കൂട്. "അയ്യോ... കടന്നൽക്കൂട് ഇളക്യേ..... "ഏതോ വികൃതിക്കുട്ടൻ കല്ലെറിഞ്ഞതാണ്. എല്ലാരും ഓടി. പിറകിൽ നിന്നു കേട്ട കരച്ചിൽ അപരിചിതമായതുകൊണ്ട് ഞാൻ തിരിഞ്ഞു നോക്കി. "അയ്യോ... അതവരല്ലേ...?"
"ഭ്രാന്തീനേ കടന്നല് കുത്തിയേ..." കുട്ടികൾ കൈകൊട്ടി ചിരിക്കുകയാണ്. പിന്നീട് കുറച്ചു ദിവസം വല്ലാത്ത വിഷമമായിരന്നു.
"കടന്നല് കുത്ത്യാ മരിയ്ക്കോ ?"
വേനലവധിക്ക് അമ്പലപ്പറമ്പിലെ മൂവാണ്ടൻമാവിൽ നിറയെ കണ്ണിമാങ്ങയുണ്ടാവും. ഉപ്പും കൂട്ടി തിന്നാൻ നല്ല രസാ. കൂട്ടുകാരൊത്ത് നട്ടുച്ചയ്ക്ക് കല്ലെറിയൽ പതിവാണ്.
"ഇനി ഞാൻ എറിയാം... എല്ലാരും മാറി നിന്നോ..... "
സൂര്യരശ്മി കണ്ണിൽ തട്ടി കല്ല് എന്റെ നെറ്റിയിൽ തന്നെ പതിച്ചു.
"ദേ... ഭ്രാന്തി വരുന്നു... ഓടിക്കോ.... " കൂട്ടുകാരെല്ലാം അവരെക്കണ്ട് ഓടി. ഞാൻ മാത്രം ഓടിയില്ല. " ഇല്ല! മരിച്ചിട്ടില്ല!"
മനസിലെ സന്തോഷം എന്റെ മുഖത്ത് പ്രകാശിച്ചു. അവരെന്റെയടുത്ത് വന്നു.ഞാൻ നെറ്റിയിൽ അമർത്തി വച്ച കൈ മാറ്റി അവരെ നോക്കി. തുണിസഞ്ചിയിൽ നിന്ന് ഒരോറഞ്ച് എടുത്ത് എന്റെ നേർക്ക് നീട്ടി.
"കഴിച്ചോ... " അവരുടെ മുഖത്ത് വാത്സല്യത്തിന്റെ വെളിച്ചം ഞാൻ കണ്ടു.
"എന്റെ ഉണ്ണി വരുമ്പോ കൊടുക്കാൻ വച്ചതാ...എടുത്തോ."
ആ സ്ത്രീയുടെ കണ്ണിൽ നിന്ന് രണ്ടുതുള്ളി ഇറ്റു വീണു. അകലങ്ങളിലേക്ക് നടന്നകലുന്ന അവരെ ഭ്രാന്തിയെന്ന് വിളിക്കാൻ തോന്നീല്ല. നീരുവറ്റിയ ഓറഞ്ചിന് ആ അമ്മയുടെ കണ്ണീരിന്റെ ഉപ്പുരസമാണെന്നെനിക്ക് തോന്നി...
പ്രത്യുഷ മുകുന്ദൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക