Slider

കുമ്പസാരം -ഒരു തല്ലുകൊള്ളി കഥ ..

0

കഴിഞ്ഞ പോസ്റ്റിനു കൊറേ പേരെങ്കിലും സങ്കടം..., വിഷമം.... എന്നൊക്കെ ഇൻബോക്സിൽ മെസ്സജുകൾ അയച്ചിരുന്നു അവരുടെ സ്നേഹത്തിനു നന്ദി, നിങ്ങളുടെ ഒക്കെ കരുതലുകളാണ് എൻ്റെ ജീവിതം തന്നെ..
കഴിഞ്ഞ പോസ്റ്റിനു കൊറച്ചു വേദന കൂടിയോ എന്ന തോന്നൽ എനിക്കുള്ളത് കൊണ്ട് ഞാൻ ഇനി പറയാൻ പോവുന്ന കഥയിൽ വേദനകളില്ല... , പ്രണയം തലയ്ക്കു പിടിച്ചു നടന്ന കാലത്തു ചെയ്തു കൂട്ടിയ തോന്യവാസങ്ങൾ മാത്രം ...., ഈ കഥ വായിച്ചിട്ടു "ആ തല്ലു എനക്ക് കിട്ടേണ്ടതെന്നേ" എന്ന് പറയുന്നവരോട് "ഒരു കാര്യോല്ല ...നന്നാവാൻ ഒരുദ്ദേശവും ഇല്ലാന്ന്..." പറയാൻ പറഞ്ഞു...
ഈ കഴിഞ്ഞ വെക്കേഷന് ഞാൻ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് പോയപ്പോഴാണ് അവളെ വീണ്ടും കാണുന്നത്.., ഇനി ഒരിക്കലും കാണരുതെന്ന് മനസ്സിൽ ആഗ്രഹിച്ചതാണ് ഞാനും... അവളും. എൻ്റെ ചില സുഹൃത്തുക്കളിലെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ട് "എന്ത്യേടാ നീ ഈ താടി വെക്കുന്നെന്നു, അതിനുള്ള മറുപടിയും ഈ കഥയിലുണ്ടാവും.
അവളെ കണ്ടതും ഒരു മിന്നൽ പിണർ എൻ്റെ മനസിലൂടെ കടന്നു പോയി എന്നതും, അറിയാതെ ഞാൻ എൻ്റെ കവിളിൽ തലോടി എന്നുള്ളതും സത്യമാണ് , അമ്മാതിരി അടിയായിരുന്നു അന്നവളെനിക്കു തന്നത്. അതിൻ്റെ മായാത്ത പാടുകൾ എൻ്റെ മനസിലും കവിളിലുംമായാതെ കിടക്കുന്നുണ്ട്.
അവളെന്നെ കാണാതിരിക്കാൻ ഞാൻ എന്നാലാവുന്നതെല്ലാം ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളൊക്കെ വിഫലങ്ങളായി, എൻ്റെ അടുത്ത് വന്നവൾ ഒരു നല്ല ഫ്രണ്ട്നെപ്പോലെ കുശലാന്വേഷണങ്ങൾ നടത്തി "രൂപേഷേട്ടാ... നിങ്ങോ ഇപ്പൊ ഏടാ..., ഒരു വിവരോം ഇല്ലല്ലോ... കല്യാണം എല്ലാം കഴിഞ്ഞാ.. " ഞാൻ അപ്പോഴും മനസ്സിൽ ആലോചിച്ചതു "ഇവളെല്ലാം മറന്നൊപ്പാ... ", "അല്ല... ഇവള് അഭിനയിക്കുന്നതാ .... " . അവളെന്നും അങ്ങനെ തന്നെ ആയിരുന്നു എന്നതാണ് സത്യം, പ്രണയം എൻ്റെ മനസ്സിൽ മാത്രമായിരുന്നല്ലോ.... "ഹലോ... ഹാലോ ... രൂപേഷേട്ടാ.... എന്തിയെ ഈ ആലോചിക്കുന്നേ.., എന്നെ തിരിഞ്ഞിറ്റെ (മനസിലായില്ലേ ).." എന്ന അവളുടെ ചോദ്യം എന്നെ വീണ്ടും ഓർമകളിൽ നിന്നും ഉണർത്തി. "ഞാൻ ഇപ്പൊ ദുബായിൽ ആണ്... ,സുഖം... " എന്നൊക്കെ എന്തൊക്കെയോ പറഞ്ഞു ഞാൻ അവളിൽ നിന്നും ഒഴിഞ്ഞു മാറി....
ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങി കാർ ഓടിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം ഞാൻ ആലോചിച്ചത് എൻ്റെ കഴിഞ്ഞ കാലങ്ങളെകുറിച്ചായിരുന്നു, ഭ്രാന്തെടുത്തു നടന്നിരുന്ന ഒരു കാലത്തെക്കുറിച്ച്.
നാട്ടിൽ ഓട്ടോ ഓടിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഞാൻ അവളെ ആദ്യമായി കാണുന്നത് , ഞങ്ങളുടെ നാട്ടിലെ ഓട്ടോ സ്റ്റാൻഡിനു മുന്നിലൂടെ എന്നും പോവുന്ന കോളേജ് ബസിന്റെ മുന്നിലെ സീറ്റിൽ ഇരിക്കുന്ന കാണാൻ തരക്കേടില്ലാത്ത കുട്ടി. ഓട്ടോ സ്റ്റാൻഡിൽ ഓട്ടം ഇല്ലാത്ത സമയത്തെ വിനോദാഭാസം എന്ന് പറയുന്നത് നല്ല വായിനോട്ടമാണ് .. ആ സമയത്താണ് എനിക്ക് വായിനാട്ടത്തിൽ "phd" കിട്ടിയതെന്ന് വേണമെങ്കിൽ പറയാം. അങ്ങനെ തന്നെതന്നെ സ്ഥിരമായി ശ്രദ്ധിക്കുന്ന ഒരാളെ അവളും ശ്രദ്ധിക്കാൻ തുടങ്ങി, അതെന്നെ കൂടുതൽ ആവേശവാനാക്കി അങ്ങനെ ഞങ്ങളെ നാട്ടിലുള്ള അവളുടെ കൂടെ പഠിക്കുന്ന പയ്യനെ സോപ്പിട്ട്, അവനു ജ്യൂസ് , ഐസ്ക്രീം , ചോക്കലേറ്റ് എന്നിവ കൈക്കൂലി ആയി കൊടുത്തു ഞാൻ അവളുടെ നമ്പർ സങ്കടിപ്പിച്ചു, അങ്ങനെ കൈക്കൂലി കൊടുത്തു കാര്യം സാധിക്കുന്ന സാധാരണ മലയാളിയായി ഞാനും... അഭിമാന പുളകിതനായി...
അങ്ങനെ സങ്കടിപ്പിച്ച അവളുടെ മൊബൈൽ നമ്പറിലെ വാട്സപ്പിൽ ഞാൻ സ്ഥിരം സന്ദർശകനായി, തിരിച്ചു മറുപടി ഒന്നും ഇല്ലെങ്കിലും ഗുളിക കഴിക്കും പോലെ രാവിലേം ഉച്ചക്കും രാത്രീ൦ മുടങ്ങാതെ ഗുഡ് മോർണിംഗ്, ഗുഡ് ആഫ്റ്റർനൂൺ, ഗുഡ് നൈറ്റ് എന്നിവ ഞാൻ അയച്ചു കൊണ്ടേയിരുന്നു അങ്ങനെ ഒരു ദിവസം, ശല്യം സഹിക്കാൻ വയ്യാതെ എനിക്കൊരു മറുപടി വന്നു "നിങ്ങക്കെന്ത്യേ വേണ്ടേപ്പാ ...."
"നാക്കില്ലെങ്കിൽ ഓന.. പണ്ടേ കാക്ക കൊത്തിക്കൊണ്ടോട്ടീപ്പാ.." എന്നാണ് നാട്ടുകാര് എന്നെക്കുറിച്ചു പറഞ്ഞിരുന്നത് അതുകൊണ്ട് തന്നെ ഒരിക്കലും എൻ്റെ നാട്ടുകാരെ വിഷമിപ്പിക്കാൻ തയ്യാറല്ലാത്ത ഞാൻ എൻ്റെ സംസാരം കൊണ്ടവളെ എൻ്റെ നല്ലൊരു ഫ്രണ്ടാക്കിയെടുത്തു... മനസിലെ ഉദ്ദേശം പ്രണയമായിരുന്നെങ്കിലും അത് പറയുന്നതിന് മുമ്പ് നല്ല സുഹൃത്തായാൽ അത് ഗുണം ചെയ്യും എന്ന് അനുഭങ്ങൾ കൊണ്ട് ഞാൻ പഠിച്ച പാഠം ഞാൻ പ്രാവർത്തികമാക്കി എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി, കാണാൻ തുടങ്ങി. പക്ഷെ ഒരു സുഹൃത്തെന്ന അതിർവരമ്പ് ഭേദിക്കാതിരിക്കാൻ അവളെന്നു൦ ശ്രമിച്ചിരുന്നു. അങ്ങനെ ഒരു ദിവസം ഞാൻ അവളോട് പ്രണയം പറഞ്ഞു, പിന്നീട് പലവട്ടം പറഞ്ഞു, അപ്പോഴെല്ലാ൦ അവളെതിർത്തു പറയാൻ തുനിഞ്ഞപ്പോൾ ഞാൻ അവളുടെ വായടച്ചു പിടിച്ചു , പക്ഷെ അവളെന്നും എനിക്ക് ഒരു നല്ല സുഹൃത്തിന്റെ പരിഗണന നൽകി...
മദ്യം തലയ്ക്കു പിടിച്ച ഒരു നശിച്ച ദിനത്തിൽ വായിൽ മൊത്തം ,മുറുക്കാനും ചവച്ചു ഞാൻ അവളുടെ കോളേജ് പടിയിൽ ഓട്ടോയിൽ ചാരി അവൾ വരുന്നതും കാത്തുനിന്നു, എന്നെ കണ്ടതും എൻ്റെ അടുത്തേക്ക് വന്നു സംസാരിക്കാൻ തുടങ്ങിയപ്പോൾ, അവളെന്നോട് ചോദിച്ചു "രൂപേഷേട്ടാ നിങ്ങോ കുടിച്ചിട്ടുണ്ടല്ലേ..." അവളുടെ മുഖത്തു അന്ന് ഞാൻ സങ്കടത്തിൻ്റെ കടലും വേദനയോടെയുള്ള വെറുപ്പും കണ്ടു... “നീ ഇപ്പൊ എൻ്റെ കൂടെ വരണം ഞാൻ അവളോട് പറഞ്ഞു... “, "എങ്ങോട്ട്" എന്നവൾ ചോദിച്ചപ്പോൾ "ചാവാൻ", എന്തെ.... ഞാൻ വിളിച്ചാൽ നീ വരില്ലേ എന്ന് ഞാൻ അവളുടെ മേൽആധിപത്യത്തോടെ ചോദിച്ചപ്പോൾ "ഇല്ല" എന്നവൾ വാശിയോടെ പറഞ്ഞു.... ആ വാശി എന്നിലെ മൃഗത്തെ ഉണർത്തി ഞാൻ അവളുടെ കൈക്കു കടന്നു പിടിച്ച് എന്നിലേക്കടിപ്പിച്ചു.., അവളുടെ കൈയ്യിലെ എന്നും അവൾ നടക്കുമ്പോൾ കുണുങ്ങി ചിരിക്കാറുള്ള കുപ്പിവളകൾ, പൊട്ടിത്തെറിച്ചു ... അവലെൻറെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് ദയനീയമായ് പറഞ്ഞു “രൂപേഷേട്ടാ കൈ വിടുപ്പാ... ആരെല്ലോ നോക്കുന്നു” , ചുറ്റുമുള്ളവരെക്കുറിച്ചു ഒരു ബോധവുമില്ലാതിരുന്ന ഞാൻ അവൾ നിവർത്തിപിടിച്ചു മുഖം മറക്കാൻ ശ്രമിച്ച കുട നിലത്തെറിഞ്ഞു തല്ലിപ്പൊട്ടിച്ചു..... എല്ലാം നോക്കി ചുറ്റും നിന്നവരുടെ കണ്ണിലെ അനുതാപം അവളുടെ സഹനശേഷിയെ നശിപ്പിക്കുന്നുണ്ടായിരുന്നു... സർവ്വശക്തിയുമെടുത്തു എൻ്റെ കൈ കൈവിടുവിച്ച , വളപൊട്ടുകൾ മുറിവേപ്പിച്ചു ചോരപൊടിഞ്ഞ കൈ കൊണ്ട് അവളെന്റെ കവിളത്തു ഒന്ന് പൊട്ടിച്ചു പിന്നെ വിതുമ്പി കരഞ്ഞു കൊണ്ട് ചോദിച്ചു " നിങ്ങളെ പെങ്ങളാണ് ഈ അവസ്ഥയിലെങ്കിൽ നിങ്ങോ എങ്ങനെന്നെയാണോ പെരുമാറുക... അവളുടെ കണ്ണുനീരിനു ഒരു വിലയും കൊടുക്കാതെ ഞാൻ ഓട്ടോ സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി... , കൂടെ.. കൈ ചേർത്ത് പിടിച്ചു നടക്കാനാഗ്രഹിച്ച ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടവളുടെ മുഖം ഞാൻ ഓട്ടോയുടെ കണ്ണാടിയിൽ കണ്ടെങ്കിലും... അതുൾക്കൊള്ളാൻ എന്നിലെ ഭ്രാന്തിന് അന്ന് കഴിവുണ്ടായിരുന്നില്ല...
അവൾ അവസാനമായി എനിക്കയച്ച മെസ്സേജ് ഞാൻ വീണ്ടും എടുത്തു വായിച്ചു "ഇനി എൻ്റെ ജീവിതത്തിൽ ഒരു പുരുഷനും സ്ഥാനമില്ല , കൈപിടിച്ച് ഞാൻ കൂടെ നടക്കാനാഗ്രഹിച്ച സുഹൃത്തിനു മനസിലാകാത്ത എന്നെ ഒരു നിമിഷം മാത്രം കണ്ടു ഇഷ്ടപ്പെടുന്ന ഒരാണിനെങ്ങനെ മനസിലാവാനാണ് , എൻ്റെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കാൻ ഒരു നല്ല സുഹൃത്തായി എന്നും നിങ്ങളുണ്ടാവണം എന്ന് കൊതിച്ചിരുന്ന കാലം എനിക്കുണ്ടായിരുന്നു, പക്ഷെ ഇനി അതില്ല , ഞാൻ കണ്ട എല്ലാ പുരുഷന്മ്മാർക്കും നിങ്ങളുടെ അതെ മുഖമാണ് കറുത്ത ഹൃദയവും വെളുത്ത മുഖവും അവൾ വേദനയോടെ വിളിച്ചു പറഞ്ഞ ആ വാക്കുകൾ ഇന്നെന്നെ മുറിപ്പെടുത്തുന്നുണ്ട് , അവളിനിയും വിവാഹം കഴിച്ചിട്ടില്ല എന്ന സത്യം എൻ്റെ ഹൃദയത്തെ വലിച്ചു കീറുന്നുണ്ട്.. അന്നെനിക്ക് അവളോട് പറയാൻ കഴിയാതിരുന്നത് വൈകിപ്പോയെങ്കിലും ഇന്ന് പറയുന്നു എല്ലാ പുരുഷന്മാരും ഞാനല്ല , അവർക്കാർക്കും ഭ്രാന്ത് ഉണ്ടാവില്ല , നീ സുഹൃത്തെന്നു വിചാരിച്ചവൻ ഒരിക്കലും നിന്റെ നല്ല സുഹൃത്തായിരുന്നില്ല , മാപ്പ് .....

By
Roopesh Babu Puravankara

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo