Slider

ഒരു അജ്ഞാത കരച്ചിൽ** (ഓർമ്മക്കുറിപ്പ്)

0

എല്ലാവരും നല്ല ഉറക്കം. അടച്ചിട്ട മുറിയിൽ തങ്ങി നില്ക്കുന്ന ഉഷ്ണത്തെ ഭേദിച്ച് കൊണ്ട് കറങ്ങുന്ന ഫാനിൻറെ ഒച്ച മാത്രം. ആരോ തന്നെ തട്ടി വിളിക്കുന്നതായി തോന്നിയാണ് കവിത ഉറക്കത്തിൽ നിന്ന് എണീറ്റത്. കണ്ണ് തുറന്നു നോക്കിയപ്പോൾ എല്ലാവരും അവരവരുടെ കട്ടിലിൽ കിടന്നു ഉറങ്ങുന്നു. പെട്ടന്ന് പുറത്തു എവിടെ നിന്നോ ഒരു അമ്മയുടെയും കുഞ്ഞിന്റെയും എങ്ങലടിച്ചുള്ള കരച്ചിൽ! വേഗം ജനാല തുറന്നു നോക്കിയ അവൾക്കു കുറ്റാ കൂരിരുട്ട് അല്ലാതെ ആരെയും കാണാൻ സാധിച്ചില്ല. തൻറെ തോന്നൽ മാത്രം ആവാം എന്ന് കരുതി അവൾ വീണ്ടും ഉറക്കത്തിലേക്കു മടങ്ങി.
കോയമ്പത്തൂരിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം. കോളേജിൽ നിന്ന് കിലോമീറ്ററുകളോളം മാറിയാണ് ലേഡീസ് ഹോസ്റ്റൽ സ്ഥിതി ചെയ്തിരുന്നത്. 3 നിലയുള്ള കെട്ടിടം, ഓരോ മുറികളിലും 6 മുതൽ 8 വരെ കുട്ടികൾ താമസിക്കുന്നുണ്ട്. എല്ലാവരും തന്നെ മലയാളികൾ. കോയമ്പത്തൂരിൽ പഠിക്കാൻ വരുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്ര അധികം മലയാളികൾ ആ കോളേജിൽ ഉണ്ടാവും എന്ന്. നാട്ടിലെ കോളേജിന് തുല്യം. എന്റെ പ്രിയപ്പെട്ട ഓർമ്മകളിൽ കൂടുതലും ഹോസ്റ്റൽ ആണ് നിറഞ്ഞു നിൽക്കുന്നത്. പലവിധ വികൃതികളും സാഹസികതകളും കാണിച്ചു ഞങ്ങൾ ഹോസ്റ്റൽ ജീവിതം നന്നായി ആസ്വദിച്ചു പോന്നിരുന്ന കാലം.
മറ്റു മുറികളിൽ കയറി ഇറങ്ങി വിശേഷങ്ങൾ പങ്കിടുന്നതാരുന്നു വൈകുന്നേരങ്ങളിലെ പ്രധാന വിനോദം. അന്ന് കവിത ഞങ്ങളോട് പറഞ്ഞത് അവളുടെ ദുസ്വപ്നത്തെ പറ്റിയും അതിനു ശേഷം കേട്ട ആ കരച്ചിലിനെ പറ്റിയും ആയിരുന്നു. അതൊക്കെ വെറും തോന്നൽ മാത്രം ആണ് എന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ച് വിട്ടു എങ്കിലും, ഞങ്ങളുടെ ഉള്ളിൽ സംശയങ്ങൾ പുകഞ്ഞു തുടങ്ങി. അവളുടെ മുറിയിൽ താമസിക്കുന്ന മറ്റു രണ്ടു പേർ കൂടി ഏതോ അമ്മയുടെയും കുഞ്ഞിന്റെയും കരച്ചിൽ പല രാത്രികളിൽ കേട്ടതായി പറഞ്ഞിരുന്നു. ആ ദൃക്സാക്ഷി വിവരണങ്ങൾ ഒക്കെ വെറും നുണ കഥകൾ ആയെടുത്ത എന്നോട് അവർ പലതവണ ആണയിട്ടു. അവരുടെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ഞങ്ങൾ ഇന്നേവരെ കേൾക്കാത്ത കരച്ചിൽ അവർ മാത്രം എങ്ങനെ കേൾക്കുന്നു? പോരാത്തതിന് ഹോസ്റ്റൽ വളപ്പിനു തൊട്ടു അടുത്തൊന്നും വീടുകൾ ഇല്ല, ചെറിയ ഒരു മൈതാനവും പിന്നെ കുറച്ചു പറമ്പും ആണ്. അവിടെ അങ്ങനെ ഒരു അമ്മയുടെയും കുഞ്ഞിന്റെയും കരച്ചിൽ കേൾക്കാൻ സാധ്യതകൾ വളരെ കുറവാണ്.
കുറച്ചു ദിവസങ്ങൾ പിന്നോട്ടു പോകാം. ഓജോ ബോർഡ് എന്ന മഹാ സംഭവം കുറേ നാളായി ഞാൻ കേൾക്കുന്നു. "ഇന്ന് ഒന്ന് പരീക്ഷിച്ചു നോക്കിയാലോ?" എന്തിനും കൂടെ നില്ക്കുന്ന കുറച്ചു കൂട്ടുകാരോട് ഇത് പറഞ്ഞപ്പോൾ അവർക്കും താല്പര്യം. പിന്നെ ഒന്നും ആലോചിച്ചില്ല. ഓജോ ബോർഡ് പദ്ധതി നടപ്പിലാക്കാൻ ഞങ്ങൾ കവിതയുടെ മുറി തിരഞ്ഞെടുത്തു. എന്റെ മുറിയിൽ ഇതിനെ എല്ലാം വളരെ ഭയത്തോടും ഭക്തിയോടും കാണുന്ന ഒരു അമ്പലവാസി ഉണ്ടായിരുന്നതിനാൽ അവിടെ നടക്കില്ല. അതിൽ നിരാശ തോന്നിയിരുന്നെങ്കിലും ആരുടേയും വിശ്വാസത്തെയും മനസ്സിനെയും മുറിവേൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. അങ്ങനെ അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന ഓജോ ബോർഡ് ഞാൻ തന്നെ ഒരു കാർഡ്ബോർഡിൽ വരച്ചുണ്ടാക്കി നിലത്തു വച്ചു. അടുത്തു കത്തുന്ന മെഴുകുതിരി, കൈയിൽ ഒരു രൂപ നാണയം, മുറിയിലെ ലൈറ്റുകൾ ഓഫ് ചെയ്തു, വാതിലും ജനലും അടച്ചു ഞങ്ങൾ തയ്യാറെടുത്തു.
നാണയം ബോർഡിലേക്ക് വച്ച് എന്റെ വലത് കൈയ്യിലെ ചൂണ്ടു വിരൽ അതിൽ മെല്ലെ തൊട്ടു കണ്ണുകളടച്ചു പ്രാർത്ഥിച്ചു ഞാൻ ആത്മാവിനെ ക്ഷണിച്ചു തുടങ്ങി. “ഗുഡ് സ്പിരിറ്റ് പ്ലീസ് കം, ഗുഡ് സ്പിരിറ്റ് പ്ലീസ് കം”. അൽപ സമയം കഴിഞ്ഞപ്പോൾ എല്ലാവരുടെയും ആകാംഷയെ പെരുപ്പിച്ചു കൊണ്ട് എൻറെ ചൂണ്ടു വിരലിനടിയിലെ നാണയം മെല്ലെ അനങ്ങി. എല്ലാവരുടെയും മുഖത്ത് ആവേശത്തിനോടൊപ്പം കാരണമറിയാത്തൊരു ഭയവും നിഴലിച്ചു. “ആത്മാവ് വന്നു, ഇനി ചോദ്യങ്ങൾ ചോദിക്കട്ടെ.” അനുവാദത്തോടെയും അന്വേഷണവ്യഗ്രതയോടെയും ഞാൻ ആദ്യ ചോദ്യം ചോദിച്ചു “എന്താണ് ആത്മാവിൻറെ പേര് ?” നാണയം നീങ്ങി പല അക്ഷരങ്ങളിലായി തൊട്ടു “ജൂലി” എന്ന പേര് വെളിപ്പെടുത്തി. “എങ്ങനെയാണ് മരിച്ചത്?”. വീണ്ടും നാണയം നീങ്ങി തുടങ്ങി “ആക്സിഡന്റ്” എന്ന് കാണിച്ചു തന്നു. ഭയത്തോടൊപ്പം അനുതാപവും ഞങ്ങളുടെ ഉള്ളിൽ അനുഭവപ്പെട്ടു. “മതി, ഇനി നമ്മളെ കുറിച്ച് ചോദിക്കാം”, ഞാൻ പറഞ്ഞു തീർന്നതും ആദ്യത്തെ ചോദ്യം എനിക്കുള്ള പണി തന്നെ “ഇവൾക്ക് ബോയ്ഫ്രണ്ട് ഉണ്ടോ?” എന്റെ വിരലിനടിയിലെ നാണയം നീങ്ങി നീങ്ങി “YES” ൽ ചെന്ന് നിന്നു. എല്ലാവരുടെയും താത്പര്യം ഇരട്ടിച്ചു. “എന്താണ് ആളിന്റെ പേര്? “പേര് ഇപ്പൊ അറിയണ്ട. വേണമെങ്കിൽ ആദ്യത്തെ അക്ഷരം ചോദിക്കാം” പെട്ടന്ന് ഞാൻ ഇടപെട്ടു. പേര് അറിഞ്ഞിട്ടു വേണം ഇവർ ഇനി അത് കോളേജ് മുഴുവൻ പാടി നടക്കാൻ. അത്രക്കും ആത്മാർത്ഥത ഉള്ള കൂട്ടുകാർ ആണേ. നാണയം വീണ്ടും നീങ്ങി തുടങ്ങി. ഏതു അക്ഷരത്തിലേക്കാണ് ഇതു പോകുന്നെ? ഞാൻ ആശങ്കയിലായി. കണ്ണിമ ചിമ്മാതെ എല്ലാവരും നാണയത്തിൽ തന്നേ തുറിച്ചു നോക്കി. അത് “R” എന്ന അക്ഷരത്തിൽ ചെന്ന് നിന്നു. പലരുടെയും മുഖത്തെ ചിരി ഞാൻ അപ്പോൾ കണ്ടു. മനസ്സിൽ സംശയിച്ചിരുന്ന എന്തോ ഒന്ന് ഉറപ്പിച്ച ആവേശത്തോടെ അവർ ചോദ്യം തുടർന്നു “അവർ കല്യാണം കഴിക്കുമോ?”. ഇത്തവണ എനിക്ക് ആശങ്ക തോന്നിയില്ല. അതിൻറെ ഉത്തരം എനിക്ക് നല്ല നിശ്ചയം ആയിരുന്നു. മനുഷ്യ മനസ്സുകളെ കീഴടക്കാൻ കഴിവുള്ള, സർവ്വവ്യാപിയായ ആത്മാവിനും അത് അറിയാതെ ഇരിക്കില്ല! പ്രതീക്ഷ തെറ്റിക്കാതെ നാണയം “NO” ലക്ഷ്യമാക്കി നീങ്ങി. അതോടെ എന്നെ പറ്റിയുള്ള ചോദ്യങ്ങൾ വിട്ടു അടുത്ത ആളെ ഇര ആക്കി.
ആ ഓജോ ബോർഡ് പരീക്ഷണത്തിന് ശേഷം ആണ് അമ്മയുടെയും കുഞ്ഞിന്റേയും കരച്ചിൽ കേട്ട് തുടങ്ങിയത് എന്നൊരു കിംവദന്തിയും ഹോസ്റ്റലിൽ ഉണ്ട്. മറ്റു പല ദുഃസൂചനകളും കണ്ടതായും പറയപ്പെടുന്നു. ബാത്റൂമിൻറെ വാതിൽ ആളില്ലാതെ അകത്തു നിന്ന് തനിയെ പൂട്ട് വീഴുക, അസമയത്തു ഇടനാഴിയിൽ പരിഭ്രമം നിറഞ്ഞ കാലൊച്ചകൾ കേൾക്കുക, അങ്ങനെ പലതും… എന്നാൽ അതിനൊന്നും കാര്യമായ ഗൗരവം ഞാൻ കൊടുത്തില്ല. ആ നാണയം നീക്കിയത് ഒരു ആത്മാവിന്റെയും തേജസ്സ് അല്ല എന്റെ ചൂണ്ടുവിരലിന്റെ നിയന്ത്രണശക്തി കൊണ്ട് ആണെന്ന് എനിക്കല്ലേ അറിയൂ…. അറിയാവുന്ന ചില ഭൂതകാല കഥകളും ആർക്കും അറിയാത്ത ഭാവിയെ പറ്റിയുള്ള പ്രവചനവും ചേർത്ത് ഞാൻ തന്നെ ആണല്ലോ അന്ന് നാണയം നീക്കി ആത്മാവിൻറെ മറുപടികൾ പറഞ്ഞത്.
ഡിഗ്രി കഴിഞ്ഞു, ഹോസ്റ്റലിന്റെയും കോളേജിന്റെയും ഒരുപിടി ഓർമ്മകളുമായി അവിടം വിട്ടു ഞങ്ങൾ അറിവിന്റെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് യാത്രയായി. കുറച്ചു നാൾ കഴിഞ്ഞു ഹോസ്റ്റലിൽ എൻറെ മുറിയിൽ ഉണ്ടായിരുന്ന ഒരു ജൂനിയർ പെൺകുട്ടിയുമായി സംസാരിക്കാൻ ഇടയായി. “ചേച്ചി, നിങ്ങൾ പോയതിനു ശേഷം ആ മുറിയിൽ താമസിക്കുന്ന എല്ലാവർക്കും ഓരോ പ്രശ്നങ്ങൾ ആയിരുന്നു. ഒരു ദിവസം മുറി വൃത്തിയാക്കുമ്പോൾ ഷെൽഫിന്റെ മുകളിലത്തെ തട്ടിൽ നിന്നു ചേച്ചിയുടെ ഓജോ ബോർഡ് കിട്ടി. അത് അവിടെ ഉള്ളത് കാരണമാ എല്ലാ പ്രശ്നങ്ങളും ഉണ്ടായതെന്നാ എല്ലാരും പറയുന്നെ. ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ?”
ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ?? എനിക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആണത്. അന്ന് ഞാൻ നീക്കി എന്ന് കരുതുന്ന ആ നാണയം യഥാർത്ഥത്തിൽ ഞാൻ തന്നെയാണോ നീക്കിയത്? ആ അമ്മയുടെയും കുഞ്ഞിന്റെയും കരച്ചിൽ എവിടെ നിന്നാവും? ഒരാൾക്കും വിശദീകരിക്കാനാകാത്ത ചില പ്രപഞ്ച സത്യം പോലെ നിഗൂഢവും നീലാകാശം പോലെ അഗാധവും ആയി അതിന്റെ ഉത്തരങ്ങൾ ഇന്നും അനിർണ്ണിതമായി അവശേഷിക്കുന്നു....
റീമ മാത്സ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo