Slider

ദൈവത്തിന്റെ അളവുകോൽ

0

വർഷങ്ങൾക്കു മുമ്പ് അവൻ അവളോട്‌ പറഞ്ഞു അവസാനിപ്പിച്ച വാചകങ്ങൾ, “നമ്മുടെ ഈ ബന്ധം ശരിയാവില്ല, നമുക്ക് പിരിയാം”. ഓർക്കാപ്പുറത്ത് നെഞ്ചിലേക്ക് ഒരായിരം മുള്ളുകൾ തുളച്ചു കയറുന്ന പ്രാണവേദന അനുഭവപ്പെട്ടു കാണും അവൾക്കു അന്ന്. ഒരു കൊച്ചു കുഞ്ഞിനെ പോലെ തേങ്ങി കരഞ്ഞു കൊണ്ട് തന്നെ ഉപേക്ഷിച്ചു പോകരുത് എന്ന് അവനോടു അപേക്ഷിച്ചു. എന്നാൽ അലിവുള്ള മനസ്സിന്റെ അഭാവം അവനിൽ കണ്ട അവൾ വല്ലാതെ നിരാശപെടുകയും അവിടം വിട്ടു പോവുകയും ചെയ്തു. അവളോട്‌ മാത്രം അല്ല അവൻ ഇത് ചെയ്തിരിക്കുന്നത്, എന്ന് അറിഞ്ഞ നിമിഷം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അമർഷം തോന്നി ചെകുത്താന്റെ മുഖംമൂടി ഇട്ട ആ മനുഷ്യനോട്. അപ്പോഴത്തെ സന്തോഷവും സുഖവും മാത്രം ആയിരുന്നു അവന്റെ പരമ ലക്ഷ്യം. ഒരു തെറ്റും ചെയ്യാത്ത എത്രയോ പെൺകുട്ടികളുടെ ശാപവും പേറി ആവും അവൻ ജീവിക്കുന്നത്? അവനു ദൈവം തക്കതായ ശിക്ഷ തന്നെ കൊടുക്കും, ഞാൻ മനസ്സിൽ ഉറപ്പിച്ചു.
കോളേജ് ജീവിതം കഴിഞ്ഞും ഇടയ്ക്കിടയ്ക്ക് ഞാൻ അവനെകുറിച്ചുള്ള കഥകൾ കേൾക്കാറുണ്ട്. പല പെണ്കുട്ടികളുമായുള്ള അവന്റെ പ്രണയ ബന്ധങ്ങൾ ! (അവന്റെ ബന്ധങ്ങളെ പ്രണയം എന്ന് വിളിച്ചു അതിന്റെ പവിത്രത കളയാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല). എത്ര പെൺകുട്ടികൾ അവന്റെ ചതിക്ക് ഇരയായി... ഒരിക്കലും കണ്ടിട്ടില്ലാത്ത അവരെ ഓർത്തു ഞാൻ സഹതപിച്ചു. മനസ്സിൽ അവനെ ശപിച്ചു, ആ ചതിയനെ ദൈവം വെറുതെ വിടരുത്.
ഒരിക്കൽ ഞാൻ അറിഞ്ഞു അവന്റെ വിവാഹം കഴിഞ്ഞു എന്ന്. പണവും സൗന്ദര്യവും കണ്ടു മോഹിച്ചു ഏതെങ്കിലും പെൺകുട്ടിയെ വിവാഹം കഴിച്ചതാവും, അങ്ങനെ ചിന്തിക്കാൻ മാത്രമേ എന്റെ സാമാന്യബുധിയും യുക്തിബോധവും അനുവദിച്ചുള്ളൂ. സാധാരണ മനുഷ്യന്റെ ഭാവനയെക്കാൾ വലുതാണല്ലോ ദൈവത്തിന്റെ പദ്ധതികൾ !
അങ്ങനെ ഇരിക്കുമ്പോൾ കഴിഞ്ഞ മാസം ഒരുമിച്ചു പഠിച്ചവരുടെ ഒരു ഒത്തുചേരൽ വച്ചു. അതിൽ പങ്കെടുക്കാൻ ലോകത്തിൻറെ പല കോണിൽ നിന്നു വന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം എല്ലാവരെയും കാണുകയാണ് ! എല്ലാവരും തങ്ങളുടെ കുടുംബത്തെ പരസ്പരം പരിചയപെടുത്തുന്ന തിരക്കിൽ. ആൾകൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു പരിചയം ഉള്ള ഒരു മുഖം എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് നില്ക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. അത് വിനോദ് അല്ലേ?? അതേ, അവൻ തന്നെ. കഷണ്ടി ആയി തുടങ്ങിയിട്ടുണ്ട്, എങ്കിലും ഏതു പെണ്ണിനേയും മോഹിപ്പിക്കാൻ തക്ക മാസ്മരിക ശക്തിയുള്ള അവന്റെ കണ്ണിന്റെ തിളക്കം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. കൈയിൽ മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടിയും ഉണ്ട്. ധിറുതിയിൽ ഞാൻ അവിടേക്കു ചെന്നു. അവൻ എന്നെ കണ്ടു സന്തോഷത്തോടെ അടുത്ത് വന്നു.
“എന്തൊക്കെയുണ്ട് വിനോദ് വിശേഷങ്ങൾ ?” ഞാൻ ചോദിച്ചു.
“പരമ സുഖം, കണ്ടില്ലേ കുട്ടിയും കുടുംബവും ഒക്കെയായി ഇങ്ങനെ പോകുന്നു. നിന്റെ കുടുംബം എവിടെ?”
“അവർക്ക് വരാൻ സാധിച്ചില്ല”.
വിശേഷങ്ങൾ പങ്കുവെക്കുമ്പോഴും എന്റെ കണ്ണുകൾ ആരെയോ തേടുകയാരുന്നു. ആരെയോ അല്ല, സാക്ഷാൽ അവന്റെ ഭാര്യയെ തന്നെ! കുറേ പെണ്ണുങ്ങളെ കണ്ണീരു കുടിപ്പിച്ചിട്ട്‌ ഒടുവിൽ അവൻ വിവാഹം ചെയ്ത ആ വ്യക്തിയെ കാണാൻ വല്ലാത്ത ഒരു ആകാംഷ.
“നിനക്കു ഇപ്പോഴും പാട്ടിന്റെയും എഴുത്തിന്റെയും കമ്പം ഉണ്ടോ?” എന്റെ ചിന്തകളെ ഭേദിച്ച് കൊണ്ട് അവന്റെ അടുത്ത ചോദ്യം ഉയർന്നു.
“ഓ….ഇടയ്ക്കു വെറുതെ എന്തെങ്കിലും ഒക്കെ കുത്തികുറിക്കും അത്രതന്നെ, എവിടെയാ ഇതിനൊക്കെ നേരം? അത് പോട്ടെ, എവിടെ നിന്റെ വാമഭാഗം?”
ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു, “അവൾ വാഷ്‌റൂം വരെ പോയതാ, ഇപ്പൊ വരും”.
ഇങ്ങനെ പറഞ്ഞു നിർത്തിയതും ഇളം പച്ച നിറത്തിലുള്ള ചുരിദാർ ധരിച്ചു കൊണ്ട് ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി അവളുടെ കൈയിൽ തൂങ്ങി ആടി കളിക്കുന്നുണ്ട്. വിനോദിനെ കണ്ടു അവൻ അച്ഛാ എന്ന് വിളിച്ചു ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. വിനോദ് ഭാര്യയെ എനിക്ക് പരിചയപെടുത്തി കൊണ്ട് പറഞ്ഞു “ഇതാണ് എന്റെ ഭാര്യ, ലെന”.
പെട്ടന്ന് എന്റെ മനസ്സിലേക്ക് കാർമേഘങ്ങൾ ഉരുണ്ടു കൂടി, പാതി വികൃതമായ ആ മുഖം കണ്ടു കഷായം കുടിച്ച പോലെ സങ്കീർണമായി എന്റെ ഭാവം. ഉള്ളിൽ ഒരായിരം ചോദ്യങ്ങളോടെ ഞാൻ വിനോദിന്റെ മുഖത്തേക്ക് നോക്കി. എന്റെ ആകാംഷയെ പെരുപ്പിക്കാതെ വിനോദ് മറുപടി പറഞ്ഞു. “ലെന, ഒരു ആസിഡ് അറ്റാക്ക് ഇര ആണ്”. ബാക്കി പറഞ്ഞത് ലെന ആണ് “കോളേജിൽ പഠിക്കുമ്പോൾ സംഭവിച്ചതാ. എങ്ങനെയോ ജീവൻ തിരിച്ചു കിട്ടി. നിരാശയുടെയും അവഗണനയുടെയും ആത്മഹത്യയുടെയും വക്കിൽ നിക്കുമ്പോൾ ആണ് വിനോദ് എന്റെ ജീവിതത്തിൽ വന്നത്. എന്നെ പോലെ ഒരു പെൺകുട്ടിയോട് തോന്നുന്ന സഹതാപം മാത്രം ആയാണ് വിനോദിന്റെ സ്നേഹം ആദ്യം എനിക്ക് തോന്നിയത്”. ഒരു സിനിമ കാണുന്ന ആവേശത്തോടെ ഞാൻ അവരുടെ കഥ കേട്ടിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു വിനോദ് തന്റെ കഴുത്തിൽ താലി ചാർത്തിയ രംഗം ലെന പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടാരുന്നു. ഒടുവിൽ അവൾ പറഞ്ഞു നിർത്തി “ജീവിതം ഇനി വെറും നരകം എന്ന് ഉറപ്പിച്ചു മരണത്തിന്റെ നാളുകളും കാത്തു ജീവിച്ചിരുന്ന എനിക്ക് സ്വർഗത്തിൻറെ വാതിൽ തുറന്നു തന്നത് വിനോദ് ആണ്. ദൈവം ഉണ്ട് എന്ന് എനിക്കന്നു ഉറപ്പായി.” എന്റെ മുമ്പിൽ നിന്ന് കരയുന്ന ലെനയെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു വിനോദ് ആശ്വസിപ്പിച്ചു. അവളെ എന്തൊക്കെയോ പറഞ്ഞു കളിയാക്കി. പെട്ടന്ന് ഇരുട്ട് മാറി ആ മുഖത്ത് പ്രകാശം പരന്നു. ആ ചിരിയിൽ അവളുടെ കണ്ണുകൾ തിളങ്ങി. അത് കണ്ടു കണ്ണു നിറയാതിരിക്കാൻ മാത്രം കഠിനമായിരുന്നില്ല എന്റെ മനസ്സ്.
യാത്ര പറഞ്ഞു ഒരുപാട് സ്വപ്നങ്ങളും അതിലേറെ സ്നേഹവുമായി നടന്നു അകലുന്ന അവരെ പുറമേ കാണാതെ ഒളിപ്പിച്ചു വച്ച ഒരനുഭൂതിയോടെ ഞാൻ നോക്കി നിന്നു. ആ നിമിഷം എനിക്ക് എന്നോട് തന്നെ അമർഷം തോന്നി. ദൈവമേ, പലപ്പോഴായി ഞാൻ അവനെ ശപിച്ചു പോയിട്ടുണ്ടല്ലോ, മനസ്സ് കൊണ്ട് ഞാൻ വിനോദിനോട് മാപ്പ് പറഞ്ഞു. നിന്റെ മനസ്സ് ഞാൻ അറിയാതെ പോയി. മനുഷ്യൻ നിരൂപിക്കുന്നതിലും എത്രയോ നിഗൂഡമാണ് ജീവിതം. ആരും കേൾക്കാത്തതും കാണാത്തതുമായ കാര്യങ്ങളെ അറിയുന്ന ദൈവം ആ ശാപങ്ങൾ അവന്റെ ജീവിതത്തിൽ നിന്നു പാടേ നീക്കിയിട്ടുണ്ടാവും. അല്ലെങ്കിൽ അവരുടെ സ്നേഹത്തിനു മുമ്പിൽ അത് അലിഞ്ഞു ഇല്ലാതെ ആയിതീർന്നിട്ടുണ്ടാവും, തീർച്ച.

By Reema Matz
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo