
മുന്നിലെ Tv യിൽ ഒരു ഫ്രഞ്ച് സിനിമയാണ് പ്രദർശിപ്പിക്കുന്നത്
എനിക്ക് ഫ്രഞ്ച് മനസിലാകുന്നില്ല.
വിദേശകാര്യ മന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിന് വിദേശകാര്യ ലേഖകൻ ആയിട്ടാണ് ഞാൻ എത്തിയത്.
ഹോട്ടൽ ലോബിയിൽ ഇരുന്ന് ഒരു ബിയർ നുണയുന്നതിനിടയിലാണ് സക്കറിയയെ കാണുന്നത്.
നാലു വർഷത്തെ ഇടവേളക്കുശേഷം .
സംസാരത്തിനിടയിൽ മകൾ അമ്മുവിന്റെ പിറന്നാളാണ് ഇന്ന് എന്ന് അവൻ പറഞ്ഞു .
മന്ത്രിയുടെ പ്രോഗ്രാം രാത്രി ആയതിനാൽ സക്കറിയ യോടൊപ്പം ഞാൻ അവന്റെ വില്ലയിൽ എത്തി.
സ്വീകരണമുറി മനോഹരമായ് അലങ്കരിച്ചിരിക്കുന്നു. ഒരു കൊച്ചു ടേബിളിൽ ഒരു മെഴുകുതിരിയും പ്ലാസ്റ്റിക് കത്തിയും .
കേയ്ക്ക് വാങ്ങാനും ,മറ്റു ചില പർച്ചേസിങ്ങിനുമായി ആൻസിയും, അമ്മു മോളും പോയിരിക്കുകയാണ്.
ഞങ്ങൾ അവരെ കാത്തിരിക്കയാണ്.
ഞങ്ങൾ രണ്ടാളും വീണ്ടും ഗ്ലാസിലേക്ക് മദ്യം ഒഴിച്ചു.
എത്രാമത്തെ പെഗ്ഗാണിത്.?
ങാ ! ഓർത്തിട്ടെന്തിനാ?
കുടിക്കാനിരുന്നാൽ കുടിക്കുക.
തിന്നാനിരുന്നാൽ തിന്നുക.
അതാണെന്റെ പോളിസി.
ഔപചാരികതയുടെ പുറംതോടണിഞ്ഞ് ഞാൻ നടക്കാറില്ലാന്ന് സക്കറിയാക്കും അറിയാം .
വില്ലയുടെ മുന്നിൽ അല്പം ദൂരം മാറി
ശ്മശാനം കാണാം.
നിറയെ ബഞ്ചുകൾ നിരത്തിയ നടപ്പാതയിൽ തണൽമരങ്ങളും
വരിവരിയായ് നില്കുന്നു!
ശ്മശാനത്തിന്റെ ഇടതു വശത്തായ്
ഒരു വലിയ പള്ളിയും പള്ളിമുറ്റത്തെ
മെഴുകുതിരികൾ പ്രകാശം പരത്തുന്ന കുരിശു മാടവും,
എനിക്ക് സക്കറിയയുടെ സ്വീകരണമുറിയുടെ ജനലിൽ വന്നു നിന്നാൽ വ്യക്തമായി കാണാം.
ഒരു മനുഷ്യനും അവന്റെ കുഴിമാടത്തിനും അധികം ദൂരമില്ലാന്ന്
ഇവിടം നില്കുമ്പോൾ ബോദ്ധ്യമാകുന്നു എനിക്ക്.'
ഞാൻ ഒരു ചുരുട്ടിന് തീ കൊളുത്തി വലിച്ചു .
പുതിയ ബ്രാൻഡ് ചുരുട്ടാണ്.
പതിവായ് വലിക്കുന്ന ഹാഫ് എ കൊറോണ ഇവിടെ ലഭ്യമല്ല .
ലണ്ടനിൽ അത് മാത്രമേ കിട്ടു.
ഫ്രഞ്ചുകാർ ഹാഫ് എകൊറോണ വലിക്കില്ലേ?
ങാഹാ ... ആർക്കറിയാം.?
ഓരോ രാജ്യത്ത് ഓരോ ബ്രാൻഡ്
ആസ്വദിക്കുക തന്നെ.!
ഡൽഹിയിലെ പത്ര മാപ്പീസിലെ പ്രൂഫ് റീഡർ കെളവൻ വിക്ടറിന് ഇന്ത്യൻ ചുരുട്ട് പറ്റില്ല.
ഹാഫ് എ കൊറോണ തന്നെ വേണം.
സിറ്റിലേഖികആയിഷാസുബ്രമണ്യത്തിനും.
അവളുടെ കാമുകൻ ഹാഫിസിനും .
അതു തന്നെ മതി. (സുബ്രമണ്യൻ മരണപ്പെട്ടതു മുതൽ ആയിഷയുടെ പിന്നാലെയാണ്. സ്പോർട്സ് ലേഖകൻ കൂടിയ ഹാഫിസ് .പക്ഷേആയിഷ കൂടതൽ അവനെ അടുപ്പിക്കുന്നില്ല. സുബ്രമണ്യത്തിന്റെ ഓർമ്മയിൽ കഴിഞ്ഞുകൂടാനാ ആയിഷക്ക് ഇഷ്ടം].
എല്ലാവരെയും ചുരുട്ടു വലിപഠിപ്പിച്ചത് ഈയുള്ളവനായ ഇൻവെസ്റ്റിഗേഷൻ ജേണലിസ്റ്റായ ചാവക്കാട്ടുകാരൻ ഞാനും!
"ടാ ചാവക്കാടാ ആൻ വന്നില്ലല്ലോടാ .
അമ്മു മോളും അവളും എന്തേ വൈകുന്നത്. "
ഫ്രാൻസിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് സക്കറിയ.
ഒരുമിച്ചു പഠിച്ചവർ.
തൃശൂർ കേരളവർമ്മ കോളേജ് കാമ്പസിന് ഇന്നും ,എന്നും മറക്കാത്ത പേരാണ് സക്കറിയ .
വൃത്തികേടിന്റെ യൂണിവേഴ്സിറ്റിയായിരുന്നു അവൻ.
സമാനതകളില്ലാത്ത തെമ്മാടിതരത്തിന്റെ ഉസ്താദ് .!
പഠനം കഴിഞ്ഞ് വിപ്രോയിൽ ജോലി കിട്ടി.
അവിടെ നിന്നും ഫ്രാൻസിലേക്ക്.
നാലല്ല നാല്പതു തലമുറക്കിട്ടുമൂടാനുള്ള സ്വത്തിനവകാശി.
പണത്തിന്റെ അഹങ്കാരം തീരെയില്ല.
വലതു കൈ കൊണ്ടു കൊടുക്കുന്നത് ഇടതു കൈ അറിയില്ല.
അവന്റെ പോക്കറ്റിന്റെ ശക്തിയിൽ ഞാനഹങ്കരിച്ചിട്ടുണ്ട്.
ഒരു പരാതിയുമില്ലാതെ എന്നെ എത്ര സഹിച്ചിരിക്കുന്നു അവൻ.
" ചാവക്കാടാ ... നീ ഇവിടെ ഇരിക്ക് -
ഞാനൊന്ന് അവരെ തിരക്കിയേച്ചും വരാം."
എനിക്കെന്തെങ്കിലും പറയാൻ കഴിയും മുന്നേ അവൻ ഇറങ്ങിക്കഴിഞ്ഞു.
ചെറിയ തോതിൽ മഞ്ഞു പെയ്യുന്നുണ്ട്.
കൈയ്യിലിരിക്കുന്ന ഗ്ലാസിലേക്ക് ഒരു ഐസ് ക്യൂബ് എടുത്തിട്ട് ഗ്ലാസ് ഒന്നു ചുഴറ്റി ശേഷിക്കുന്ന മദ്യത്തിൽ ഐസ് ലയിപ്പിക്കുന്നതിൽ ഞാൻ ശ്രദ്ധിച്ചു .
അങ്ങനെയിരിക്കേയാണ്. കോളിങ്ങ് ബെൽ ശബ്ദിച്ചത്.
ഞാൻ കതകു തുറന്നു .ഒരു മദ്ധ്യവയസ്കൻ .
" അച്ചായനെന്തിയേ " ?
എന്നെ നോക്കി അയാൾ ചോദിച്ചു '
"ദാ ... ഇപ്പോ പൊറത്തോട്ടു പോയതേ ഉള്ളൂ. ഭാര്യയെയും മോളെയും തിരക്കി."
"ങേ!
അയാൾ ചെറുതായി ഞെട്ടുന്നത് ഞാൻ കണ്ടു.
"സറേതാ ? മുൻപ് ഇവിടെ കണ്ടട്ടില്ലല്ലോ?"
ഞാൻ സക്കറിയയുടെ കൂട്ടുകാരനാ
നാലു വർഷത്തിനു ശേഷം തമ്മിൽ കാണുകയാ
അപ്പളാ അവൻ പറഞ്ഞത് ഇന്ന് അമ്മുവിന്റെ പിറന്നാളാണെന്ന്
അതൊന്ന് കൂടാൻ ഇങ്ങോട്ടു വന്നതാ
വന്നപ്പൊ ' ആൻസിയും അമ്മു മോളും ഷോപ്പിങ്ങിനു പോയിരിക്കയാണെന്നന്ന് അവൻ പറഞ്ഞത്.
കാത്തിരുന്ന് കാണാതായപ്പോ തിരക്കി ഇറങ്ങിയിരിക്ക്യ."
മദ്യത്തിന്റെ ലഹരിയിൽ നാക്കു കുഴഞ്ഞുതന്നെ ഞാൻ അയാളോട് പറഞ്ഞു.
"അമ്മുവിന്റെ പിറന്നാളോ ?
ആട്ടെ... സാറാരാന്നാ പറഞ്ഞേ ?"
"ഞങ്ങൾ കോളേജു തൊട്ടെ കൂട്ടുകാരാ.
ഇവിടെ വിദേശകാര്യ മന്ത്രിയോടൊപ്പം വന്നതാ. അപ്പഴാ നാലു വർഷങ്ങൾക്കു ശേഷം സക്കറിയയെ കാണുന്നത്
ഞാൻ ഇവനൊടൊപ്പം ഇങ്ങു പോന്നു.
ഞാന ലക്ഷ്യമായ് പറഞ്ഞു.
" ആട്ടെ... നിങ്ങൾ ....?
കൂട്ടുകാരാണോ?"
"ഞാൻ അയൽവാസിയാ ..... ദാ.... ആ കാണുന്നതാ. എന്റെ വില്ല.
അയാൾ കൈ ചൂണ്ടിയിടത്തേക്ക് നോക്കി ഞാൻ .
കുറച്ചു ദൂരെ മരങ്ങൾക്കിടയിൽ വെളുത്ത ചായം പൂശിയ ഒരു വില്ലയുടെ ചെറിയൊരു ഭാഗം കാണാനായി.
"' ആ വരുന്ന ആളാണോ നിങ്ങളുടെ സക്കറിയ . ?"
അയാൾ കൈ ചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി.
ഒരു അമ്പത്തഞ്ച് ,അറുപത് വയസു തോന്നിക്കുന്ന ഒരാൾ ഞങ്ങൾക്കരികിലേക്ക് നടന്നു വരുന്നതു കണ്ടു.
"ഹേയ്.അല്ല.!"
"പിന്നെ.'' ?
" അയൽക്കാരനായിട്ടും സക്കറിയയെ നിങ്ങൾക്കറിയില്ലേ?"
ഞാനയാളോട് അല്പം ഈർഷ്യയോടെ ചോദിച്ചു.
"എനിക്കറിയാം. .... എങ്കിലും ഒന്നുറപ്പുവരുത്താനായ് ചോദിച്ചതാണ്."
അയാളൊരു സിഗരറ്റ് കത്തിച്ച്
എന്നെ നോക്കി പറഞ്ഞു.
" കഴിഞ്ഞ നാലു വർഷമായ് ഈ വീട്ടിൽ ആരും താമസമില്ല .!
ഈ വീട് ദിവസവും തുടച്ചു വൃത്തിയാക്കാനായ് നിർത്തിയിരിക്കുന്ന ആളാണ് ഈ വരുന്നത് .
ശരിയാ....... ഇന്നാ അമ്മുവിന്റെ പിറന്നാളാണ് '
അങ്ങനെ ഒരു പിറന്നാൾ ദിനത്തിലാണ് സാധനങ്ങൾ വാങ്ങാൻ പോയ ആൻസിയും മോളും
ആ കാണുന്ന മെഴുകുതിരികൾ കത്തി നില്ക്കുന്ന കുരിശടിയിൽ കാറിടിച്ചു തകർന്നാ മരിച്ചത്.!
ഞങ്ങൾ ഒരുപാടു പേർ അമ്മുവിന്റെ പിറന്നാളിന് ഒത്തുകൂടിയിരുന്നു.
ശബ്ദം കേട്ട് ഞങ്ങൾ ഓടിയെത്തിയപ്പോഴേക്കും കാറിന് തീപിടിച്ചു കഴിഞ്ഞിരുന്നു.
നിസ്സഹായരായ് ഞങ്ങൾ നോക്കി നില്ക്കേ ആൻസിയും, മോളും ആ കാറിനുള്ളിൽ കിടന്ന് വെന്തുമരിച്ചു.
ദുഃഖം താങ്ങാനാകാതെ അന്നുരാതി സക്കറിയയും ഈ വീടിനുള്ളിൽ വിഷം കഴിച്ചു മരിച്ചു.!
സക്കറിയയെ പലരും കണ്ടതായി ഞങ്ങളും അറിഞ്ഞിരുന്നു.
ഈ വീട്ടിൽ ആദ്യമായാണ് ഒരു അതിഥിയുമായ് എത്തി എന്നറിയുന്നത്.
അച്ചായന്റെ പക്കലാണ് ഈ വീടിന്റെ താക്കോൽ .ഒന്ന് എന്റെ പക്കലും "
അയാൾ പറഞ്ഞു നിർത്തിയപ്പോൾ ആ സന്ധ്യ ചേക്കേറുന്ന തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങി.
എന്റെ കൂടെ ഇത്ര നേരം വെടിപറയുകയും ,വെള്ളമടിക്കുകയും ചെയ്തതാരാണ്?
ഞാനൊരു ഫിക് ക്ഷന്റെ ലോകത്തല്ലാന്ന് ഉറപ്പുണ്ട്.
അച്ചായനോടും ,അയൽവാസിയോടും യാത്ര ചോദിച്ചു ടൗണിൽ ഞാൻ തങ്ങിയിരുന്ന ഹോട്ടലിലേക്ക് ബസ്സിൽ കയറി സീറ്റിലിരുന്നപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടേ യിരുന്നു സക്കറിയയെ കുറിച്ച്.
ആ ചോദ്യം നിങ്ങളിലേക്കും പകർന്ന് ഞാനീ കഥക്ക് ഒരവസാനം കാണുകയാണ്.
.......................................
അസീസ് അറക്കൽ
ചാവക്കാട് .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക