Slider

വിവാഹം

0
വിവാഹം കഴിഞ്ഞു രണ്ടു വർഷത്തിനിടയ്ക്ക് ഒരിക്കൽപ്പോലും അവളുടെ ഒരാഗ്രഹവും പറഞ്ഞിട്ടില്ല.
ഒരു സാരി എടുക്കാൻ പോകുകയാണെങ്കിൽ പോലും ഏട്ടന് ഇഷ്ടമുള്ള നിറമെടുത്താൽ മതിയെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.
പലവട്ടം അവളോട് ചോദിച്ചതുമാണ്. എനിയ്ക്ക് ആവശ്യമുള്ളതും, എനിയ്ക്ക് ഇഷ്ടപ്പെടുന്നതും ഏട്ടൻ വാങ്ങി തരുന്നുണ്ടല്ലോ എന്ന ചിരിയോടു കൂടിയുള്ള മറുപടി മാത്രം പതിവായി.
ഗർഭിണി ആണെന്നറിഞ്ഞതിനു ശേഷം അവൾ ഇങ്ങോട്ടരാഗ്രഹം പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വെറുതെയൊന്ന് പട്ടണത്തിൽ പോകണം. പാർക്കിൽ കുറച്ചു നേരമിരിക്കണം. വഴിയോരത്തെ തട്ടുക്കടയിൽ നിന്ന് വൈകും നേരം മരച്ചുവട്ടിലിരുന്ന് ചായയും വടയും കഴിക്കണം. ഇത്രയുമാണ് ആഗ്രഹങ്ങൾ. കൂടെ ഒരു നിബന്ധനയും . ഒന്നുകിൽ ബസ്സിൽ പോകണം. അല്ലെങ്കിൽ ഓട്ടോറിക്ഷയിൽ പോകണം .
അതു കേട്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്.
ബസ്സിൽ കയറി പട്ടണത്തിലിറങ്ങിയപ്പോൾ അവളാദ്യം എന്നെയും കൊണ്ടൊരു ഫാൻസി കടയിലാണ് കയറിയത്.
കുറച്ചു കുപ്പിവളകൾ വേണം. അതും പല നിറത്തിലുള്ളത്. ഒരോ നിറങ്ങളുള്ള കുപ്പിവളകളെടുത്തു കൈയ്യിലിടുമ്പോൾ ഇതെങ്ങനെയുണ്ട് ഏട്ടാ എന്നു ചോദിച്ചു കൈകൾ മുകളിലേക്ക് ഉയർത്തി പിടിച്ചു.
പിന്നെ കൺമഷിയും, വട്ടപ്പൊട്ടുകളും മാത്രം എടുത്തു ഇറങ്ങി.
തിരക്കു കുറഞ്ഞ പാർക്കിലെ തണൽ മരങ്ങളുടെ ഇടയിലൂടെ കുറച്ചു ദൂരം നടന്നു.
വഴിയോരത്തെ തട്ടുക്കടലിൽ നിന്ന് വടയും, പഴംപൊരിയും ചായയും കുടിക്കുമ്പോൾ എനിയ്ക്ക് അത്ഭുതമാണ് തോന്നിയത്. എത്രയോ വട്ടം പുറത്തു പോയി നല്ല ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിയ്ക്കാൻ വിളിച്ചിട്ടു വരാതിരുന്ന പെണ്ണാണ്. ഇപ്പോൾ വഴിയോരത്തെ മരത്തണലിലെ തടി ബെഞ്ചിലിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത്.
തിരിച്ചു ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് തിരിക്കുമ്പോഴാണ് , വീടിനടുത്തെത്താറായപ്പോൾ മഴ ചാറി തുടങ്ങിയത്. ഓട്ടോക്കാരനോട് അവിടെ നിർത്താൻ പറഞ്ഞിട്ട് നമ്മൾക്കിവിടുന്ന് നടക്കാമെന്ന് പറഞ്ഞപ്പോൾ ചെറുതായി ദേഷ്യം തോന്നിയതാണ്. നിനക്ക് വട്ടാണോ പെണ്ണെ , ഈ മഴയത്ത് ഇറങ്ങി നടക്കാൻ .
ചെറിയ ചാറ്റൽ മഴയല്ലേയുള്ളു ഏട്ടാ..
എന്നു പറഞ്ഞു കൈ പിടിച്ചു പുറത്തേക്കിറങ്ങി.
ഈ മഴയത്ത് ഇവൾക്കിതെന്തിന്റെ കേടാണന്ന് മനസ്സിൽ വിചാരിച്ചു നടന്നു തുടങ്ങിയപ്പോൾ സാരിത്തലപ്പുക്കൊണ്ട് രണ്ടു പേരുടെയും തലയിലൂടെ വട്ടം പിടിച്ചു അവളും ചേർന്നു നടക്കാൻ തുടങ്ങി.
അവളെയും ചേർത്തു പിടിച്ചു നടക്കുമ്പോൾ ആ ചാറ്റൽ മഴയേ ഞാനും ഇഷ്ടപ്പെട്ടു.
എനിയ്ക്ക് ഇത്രയും ആഗ്രഹങ്ങളൊക്കെയെയുള്ളു ഏട്ടാ...
കാതോരം അവളുടെ ശബ്ദം വന്നലച്ചപ്പോൾ ചേർത്തു പിടിച്ചു നെറ്റിയിലൊരുമ്മ കൊടുക്കുമ്പോൾ ചാറ്റൽ മഴയിൽ ഞങ്ങളും നനഞ്ഞു തുടങ്ങിയിരുന്നു....!
രചന: ഷെഫി സുബൈർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo