ഇൻജക്ഷൻ റൂമിനുള്ളിൽ കയറുന്നതുവരെ അവന് ആ ചതിയെക്കുറിച്ച് അറിയില്ലായിരുന്നു. കയറിക്കഴിഞ്ഞപ്പോഴോ, ഭൂമിയിലെ ആ മാലാഖയുടെ ഗ്ളൗസിട്ട കരങ്ങളിൽ നിന്നും രക്ഷപ്പെടാനും അവനായില്ല. ഉള്ളിൽ നോവ് നിറച്ച സിറിഞ്ചിന്റെ നിതംബത്തിലേക്ക് തള്ളവിരൽ അമർത്തിയപ്പോൾ, സൂചി വായ തുറക്കുന്നതിനോടൊപ്പം അവനും വായ തുറന്ന് കരയാൻ തുടങ്ങി. അലറിക്കരഞ്ഞ അവന്റെ ഒച്ഛയേക്കാൾ പതിന്മടങ്ങു നിലവിളി ഞങ്ങളുടെ രണ്ടുപേരുടെയും ഉള്ളിലായിരുന്നു. അതിന്റെ ഒരു 90% അവളെ ഏൽപ്പിച്ചിട്ട് ബാക്കി 10% വാതിലിന് പുറത്തുനിന്ന് ഞാൻ സഹിച്ചു.
ഇവന്റെ നിലവിളി കണ്ട് പൊട്ടാറായ അമിട്ട് പോലെ നിന്ന മറ്റൊരു പയ്യൻ, കരഞ്ഞുകൊണ്ട് കയ്യിലിരുന്ന ഒ.പി ടിക്കറ്റ് വലിച്ചുകീറി അച്ഛന്റെ തലയിലും മുതുകിലുമായി തലങ്ങും വിലങ്ങും അഞ്ചാറ ടി.. രംഗം വഷളായി എന്നു തോന്നിയ ഞങ്ങൾ മോനെയും എടുത്ത്, കൈയിൽ ഒരു ചോക്കലേറ്റ് വച്ചു കൊടുത്ത് അവന്റെ വേദന അതിലേക്ക് അലിയിച്ചിറക്കിക്കൊണ്ട് റൂമിൽ നിന്നിറങ്ങി. ഇറങ്ങിയതിനു ശേഷവും ഒരു കൂട്ടം ചതിയുടെ നിലവിളികൾ അവിടെ നിന്നും മുഴങ്ങി കേൾക്കാമായിരുന്നു...
പണ്ട് അമ്മയുടെ വിരലിൽ പിടിച്ച് എള്ളിട്ട (കസ്കസ്) ഒരു പാൽ സർബത്തിന് മോഹിച്ച് ആശുപത്രിയിലേക്ക് പോകുമ്പോൾ ഏതുനിമിഷവും ഉണ്ടായേക്കാവുന്ന ഈ ചതിയെ ഭയന്നിരുന്നു. ഇന്നും ഒരു ഇൻജക്ഷന് വേണ്ടി കൈയോ ഇടുപ്പോ നീട്ടിക്കൊടുക്കുമ്പോൾ ചെറിയൊരു പിടച്ചിലെങ്കിലും ഉള്ളിൽ വരും; ഇൻജക്ഷൻ ഇല്ലെങ്കിൽ അതു വലിയൊരാശ്വാസവും..
അച്ഛനമ്മമാരുടെ നിമിഷനേരത്തെ ഈ ചതി ആജീവനാന്തകാലത്തേക്കുള്ള ഒരു നന്മയെക്കരുതിയാവുമ്പോൾ കുരുന്നു മനസ്സുകൾ അതിനോട് പൊറുത്തോളും...മറന്നോളും.."ഒൻപതു മാസം മുതൽ 15 വയസ്സു വരെ പ്രായമുള്ള നിങ്ങളുടെ എല്ലാ കുട്ടികൾക്കും ഒരു ഡോസ് മീസ്സിൽസ്-റുബെല്ലാ വാക്സിനേഷൻ കൊടുക്കാൻ മറക്കരുത്".
പ്രശാന്ത് മധുസൂദനൻ!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക