Slider

പിരിയില്ല ഞാൻ.

0
Image may contain: 1 person, selfie and closeup

*************************
വീടെത്താറായി... ഇടവഴികളില്‍ നിന്നൊക്കെ ആളുകള്‍ എത്തിനോക്കുന്നുണ്ട്. വഴിനീളെ വണ്ടികള്‍ പാര്‍ക്ക്‌ ചെയ്തിട്ടുമുണ്ട്. എന്തുമാത്രം കാറുകളാണ്.... എന്‍റെയും ശ്യാമേട്ടന്‍റെയും സഹപ്രവര്‍ത്തകാരാണ് കൂടുതലും.... പിന്നെ ബന്ധുക്കളും മറ്റു കുടുംബ സുഹൃത്തുക്കളും.....
പാവം ശ്യാമേട്ടന്‍... ആശുപത്രിയില്‍ നിന്നിറങ്ങിയപ്പോള്‍ മുതൽ ഇമവെട്ടാതെ എന്നെത്തന്നെ നോക്കി ഒരേയിരിപ്പാണ്...ഒരു തുള്ളി കണ്ണുനീര്‍ പോലുമില്ല... ഒറ്റദിവസം കൊണ്ട് വറ്റിവരണ്ടു പോയിരിക്കുന്നു....
ശ്യാമേട്ടന്‍റെ ഉറ്റസുഹൃത്ത് ദാസേട്ടനും അരികിലുണ്ട്. ശ്യാമേട്ടനോട് എന്തൊക്കെയോ ദാസേട്ടന്‍ പറയുന്നുണ്ട്. പക്ഷേ എന്‍റെ ശ്യാമേട്ടന്‍ ഒന്നും കേട്ട ലക്ഷണമില്ല. നിർവ്വികാരനായി ഇരിക്കുകയാണ്..
വണ്ടി വീട്ടുമുറ്റത്ത് നിര്‍ത്തിയതും എല്ലാവരും ചുറ്റുംകൂടി. ആദ്യം ശ്യാമേട്ടനെ ആരൊക്കെയോ ചേര്‍ന്നു പിടിച്ചിറക്കി. ശേഷം എന്നെ ഇറക്കാനുള്ള ശ്രമത്തിലാണവര്‍. ആ കൂട്ടത്തില്‍ എന്‍റെ ഏട്ടനുമുണ്ട്....
എന്‍റെ വേണുവേട്ടന്‍... പാവം,കുഞ്ഞിപ്പെങ്ങളുടെ ശരീരം എടുത്തിറക്കേണ്ട ഗതികേട് വന്നല്ലോ ഏട്ടന്...
പണ്ട് കുഞ്ഞുന്നാളിൽ ഏട്ടന്റെ പുറത്തു ആനകയറാന്‍വേണ്ടി ഞാന്‍ ഒരുപാട് വാശി പിടിച്ചു കരയുമായിരുന്നത്രേ. എത്രനേരം എടുത്തോണ്ട് നടന്നാലും ഒന്നു പിണങ്ങിയിട്ടുപോലുമില്ല എന്‍റെ ഏട്ടന്‍. അമ്മയുണ്ടാക്കി തരുന്ന പാല്‍പായസത്തില്‍ നിന്നും മുന്തിരിയും അണ്ടിപരിപ്പുമൊക്കെ എനിക്ക് തരുമായിരുന്നു. ഞാന്‍ ഒന്ന് കരഞ്ഞാല്‍ ചേര്‍ത്തു പിടിച്ചു നിറുകയില്‍ ഉമ്മ തരും. അതില്‍ നിന്നും ലഭിക്കുന്ന ആശ്വാസവും സംരക്ഷണവും ചെറുതല്ല.
ഏട്ടന്‍റെ കുഞ്ഞിപെങ്ങളായി അഹങ്കരിച്ചു നടന്നൊരു കാലമുണ്ടായിരുന്നു.
“നാളെ മുതൽ എന്നെ എടുക്കാന്‍ പറ്റില്ലല്ലോ... ഇന്നും കൂടി എന്നെ ഒന്ന് എടുത്തോണ്ട് നടക്കാമോ ഏട്ടാ....” എന്ന് ചിണുങ്ങിയ എന്നെ എന്‍റെ കല്യാണത്തലേന്നു രണ്ടു കൈകള്‍ കൊണ്ടും വാരിയെടുത്തു ബന്ധുക്കളുടെ ഇടയിലൂടെ നടന്ന എന്‍റെ ഏട്ടന്‍... എന്‍റെ വേണുവേട്ടന്‍.... പാവം ഈ പെങ്ങളെ അവസാനമായി ഇന്ന് എടുക്കാന്‍ പോകുന്നു... പക്ഷേ അത് ആസ്വദിച്ചു കുണുങ്ങി ചിരിക്കാന്‍ എനിക്ക് കഴിയില്ലലോ...
വീട്ടില്‍ ടാര്‍പായ വലിച്ചു കെട്ടിയിട്ടുണ്ട്. ഒരുപാട് കസേരകളും ഇട്ടിട്ടുണ്ട്. വണ്ടിയില്‍ നിന്ന് എന്നെ എടുത്തു വീട്ടിലെ നടുമുറിയില്‍ കിടത്താനുള്ള പരിപാടിയാണ്....
ഞാന്‍ നട്ട ചെടികള്‍ ആരും ചവിട്ടിമെതിക്കരുതേ.. എന്‍റെ ജമന്തിച്ചെടി മുളച്ചു പൊങ്ങിയിട്ടേ ഉള്ളു... വാടിത്തളര്‍ന്നു നില്‍പ്പുണ്ട്. ആരെങ്കിലും അല്‍പ്പം വെള്ളം ഒഴിച്ചിരുന്നെങ്കില്‍..
എന്‍റെ മക്കളെവിടെ... അവരേ കാണുന്നില്ലല്ലോ.
ദേ.. എന്‍റെ അമ്മ... ഹൃദയം പൊട്ടി കരയുകയാണ് എന്‍റെ അമ്മ. പാവം സഹിക്കാന്‍ കഴിയുന്നുണ്ടാകില്ല.
“ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ നീയും വേണുവും എന്‍റെ അരികില്‍ തന്നെ ഉണ്ടാകണം” എന്ന് അമ്മ ഇടക്കിടക്ക് പറയുമായിരുന്നു. ഒരുകണക്കിന് പറഞ്ഞാല്‍ മരണത്തിനു വേണ്ടി ഏതു സമയത്തും തയ്യാറായിരുന്നു എന്‍റെ അമ്മ.
എന്നാല്‍ ഞാനോ... സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ജീവിതത്തിന് നടുവില്‍ മരണം എന്നൊരു ചിന്ത തന്നെ വിദൂരത്തായിരുന്നു....
എന്നിട്ടിപ്പോള്‍ എല്ലാം പെട്ടന്ന്... വളരെ പെട്ടന്ന്...
അച്ചുമോന്‍.... അയല്‍വീട്ടിലെ മല്ലികച്ചേച്ചി അച്ചുവിനെ എന്‍റെ അടുക്കലേക്കു കൊണ്ടുവരികയാണ്.
"വാ... മോനേ... വാ... അച്ചു... ഇങ്ങു അടുത്ത് വാ... അമ്മയുടെ അടുത്തേക്ക് വാടാ..."
അവനെ ചേര്‍ത്തു നിര്‍ത്തി നിറുകയില്‍ ഒരായിരം മുത്തം നല്കണമെന്നുണ്ട്. പക്ഷേ ഒന്നും ഇനി നടക്കില്ലല്ലോ... ശരീരമൊന്നു അനക്കാന്‍ പോലും സാധിക്കുന്നില്ല...
മോനേ നിന്‍റെ മുഖമെന്താടാ ഇങ്ങനെ ഇരിക്കുന്നത്. നീ ഇന്നൊന്നും കഴിച്ചില്ലേ... നിനക്കിഷ്ട്ടപ്പെട്ട മാമ്പഴജ്യൂസ്‌ ഫ്രിഡ്ജില്‍ ഇരിപ്പുണ്ട്. ഇന്നലെ നീ സ്കൂള്‍ വിട്ടു വരുമ്പോ കഴിക്കാന്‍ വേണ്ടി ഇന്നലെ രാവിലെ തന്നെ ഞാന്‍ തയാറാക്കി വെച്ചിരുന്നു... പക്ഷേ നീ വരുന്നതിനു മുന്പേ....
ഇന്നലെ ഉച്ചക്ക് തന്നുവിട്ട ചോറ് നീ മുഴുവനും കഴിച്ചോ?. അതോ എന്നത്തെയും പോലെ അല്‍പ്പം ബാക്കി കൊണ്ടുവന്നോ?
'ഇല്ല... നീ മുഴുവന്‍ കഴിച്ചുകാണും. അമ്മക്കറിയാം. നിനക്കിഷ്ട്ടപെട്ട അച്ചിങ്ങാമെഴുക്കുപുരട്ടിയല്ലേ ഞാന്‍ തന്നയച്ചത്. ഒരുപാട് ഹോംവര്‍ക്ക് തന്നിട്ടുണ്ടായിരുന്നോ ഇന്നലെ? ഇന്നലെ ക്രയോൺസ് കൊണ്ടുപോകാന്‍ മറന്നുപോയി അല്ലെ? നിന്‍റെ ബാഗ്ഗില്‍ അതെടുത്തുവെക്കാന്‍ ഞാനും മറന്നുപോയി..മോൻ പോയി കഴിപ്പോഴാ അമ്മ അത് കണ്ടത്....സാരമില്ല...
ആഹാ... നിന്‍റെ ഗീതുമിസ്സ് വന്നിട്ടുണ്ടല്ലോ... നീ കണ്ടിരുന്നോ അവരെ...?'
തക്കുടു എന്തിയേ... അവളുടെ ചെറിയ ഒരു ശബ്ദം കേള്‍ക്കുന്നുണ്ട്. ആളുകളുടെ ഒച്ചയും ബഹളവും കാരണം എനിക്കെന്‍റെ മക്കളെ പോലും കാണാന്‍ സാധിക്കുന്നില്ലല്ലോ....
അടുക്കളയിലോട്ടു പൊയി നോക്കാം. അവിടെ നിന്നാണ് അവളുടെ ഒച്ച കേട്ടത്.
ചെറിയമ്മയുടെ കയ്യിലിരിപ്പുണ്ടല്ലോ എന്റെ തക്കുടു...
'മോളേ തക്കുടു... അമ്മ വന്നു.. ദേ ... ഇങ്ങോട്ട് നോക്കിയേ... തക്കുടു ... വാവേ....'
ഇല്ല അവള്‍ നോക്കുന്നില്ല.. എന്നെ എങ്ങനെ കാണാനാണ്. എന്‍റെ ശരീരം മുന്‍വശത്ത്‌ കിടത്തിയിരിക്കുകയല്ലേ.
പാവം ഒരുദിവസം കൊണ്ട് അവളും ആകെ മാറിപോയി. മുഖമെല്ലാം വാടി.. അവളുടെ മുഖം കാണുമ്പോള്‍ എന്‍റെ മുല ചുരത്തുന്നുണ്ടോ.... ഇല്ല... മുലപ്പാലൊക്കെ വറ്റിപോയെന്നു തോന്നുന്നു. ഒരല്‍പം പാല്‍ അവള്‍ക്ക് കൊടുക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍...
ചെറിയമ്മ ടിന്നില്‍നിന്നും പാല്‍പ്പൊടി എടുക്കുന്നുണ്ട്. തക്കുടുവിനു പാല്‍ കൊടുക്കാനുള്ള ശ്രമത്തിലാണ്. ശ്യാമേട്ടനോട് എത്ര നിര്‍ബന്ധം പിടിച്ചിട്ടാണ് കഴിഞ്ഞാഴ്ച തക്കുടുവിനു പാല്‍പ്പൊടി വാങ്ങിപ്പിച്ചത്.
“അത് കലക്കി കൊടുത്തൊന്നും എന്‍റെ മോളെ നീ വളര്‍ത്തണ്ട. നിന്‍റെ പാലിനോളം സ്വാദ് അതിനൊന്നും ഇല്ലെടി വീണേ..” ശ്യാമേട്ടന്‍റെ അഭിപ്രായമതായിരുന്നു. അതുകേട്ടു ഗര്‍വ്വിച്ചിരുന്ന എന്‍റെ ചെവിയില്‍ ശ്യാമേട്ടന്‍ വീണ്ടും പറഞ്ഞു.
"സത്യമാണെടീ പോത്തെ... ആ രുചി മറ്റൊന്നിന്നും കിട്ടില്ല.. നോക്കിക്കേ... എന്‍റെ വായില്‍ നിന്നും വെള്ളമൂറുന്നത് കണ്ടോ..” തുടയില്‍ ഒരു നുള്ളും വെച്ചുകൊടുത്തു ഞാന്‍ മുറിയില്‍ നിന്നും അന്നേരം ഇറങ്ങിപോയി.... വേണ്ടായിരുന്നു... അന്നേരം ശ്യാമേട്ടന്‍റെ അടുത്തുനിന്നും മാറണ്ടായിരുന്നു. ശ്യാമേട്ടന്‍റെ മാത്രം വീണയായി, കിന്നാരം പറച്ചിലിനും ശരീരചലനങ്ങള്‍ക്കും വഴങ്ങി കൊടുത്ത് ആ നെഞ്ചത്ത് തല വെച്ച് കിടക്കാമായിരുന്നു. ഇനി എനിക്കതിനു സാധിക്കില്ലല്ലോ....
തക്കുടുവും അച്ചുമോനും ഇപ്പോള്‍ ശ്യാമേട്ടന്‍റെ മടിയിലാണ്. രണ്ടുപേരെയും ഇറുകെ പിടിച്ചു ശ്യാമേട്ടന്‍ ഉറക്കെ ഉറക്കെ കരയുകയാണ്. പലരും സമാധാനിപ്പിക്കാന്‍ നോക്കുന്നുണ്ടെങ്കിലും....
വയ്യ... എനിക്കിതൊന്നും കാണാനും സഹിക്കാനും വയ്യ...
ഒരുവട്ടം കൂടി അവരുടെ സമീപം ചെലവഴിക്കുവാന്‍ സാധിച്ചിരുന്നെങ്ങില്‍....
ആ കട്ടിലില്‍ എല്ലാവര്‍ക്കും ഒന്നുകൂടി കെട്ടിമറിയുവാന്‍ പറ്റിയിരുന്നെങ്ങില്‍...
'എനിക്ക്', 'എനിക്ക്', 'എനിക്ക്', എന്നുപറഞ്ഞു എന്‍റെ ഉമ്മക്കായി ശ്യാമേട്ടനും അച്ചുമോനും മത്സരിക്കുമ്പോള്‍, ഓടിച്ചെന്ന് തക്കുടുവിനെ എടുത്തു അവരെ കൊതിപ്പിച്ചുകൊണ്ട് അവള്‍ക്കു തുരുതുരേന്നു ഉമ്മ കൊടുക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍....
ഏതാനും നിമിഷങ്ങൾ കൂടിയേ ഇനി എന്നെ ഇവിടെ കിടത്തുകയുള്ളൂ...
അവസാനമായി ഒന്ന് കാണാന്‍ എന്‍റെ സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.. എല്ലാവരുടെയും മുഖത്തു സങ്കടം മാത്രം.
പ്രസാവാവധി കഴിഞ്ഞു അവരുടെ അടുത്തേക്ക് തിരിച്ചു ചെല്ലാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ ബാക്കിയുള്ളൂ....
വീടിനു പുറകില്‍ എനിക്കായുള്ള ചിത ഒരുങ്ങി കഴിഞ്ഞു.....
അവര്‍ മുറിച്ച മാവിന്‍റെ കൊമ്പിലായിരുന്നു അച്ചുമോന്‍റെ ഊഞ്ഞാല്‍. അവധിദിവസങ്ങളില്‍ ഇനി അവന് കളിക്കാന്‍ ഊഞ്ഞാലില്ല. മറ്റൊരു ഊഞ്ഞാല്‍ കെട്ടാന്‍ പറ്റിയ മരം ഈ തൊടിയിലുമില്ല. ഞാന്‍ കാരണം അവന് അവന്‍റെ ഊഞ്ഞാല്‍ നഷ്ട്ടമായി....
ഏതാനും നേരത്തിനുള്ളില്‍ എന്‍റെ ശരീരം അഗ്നിക്കിരയാകും....
എനിക്കാണെങ്കില്‍ തീ പണ്ടേ പേടിയാണ്....
അടുക്കളയില്‍ കടുക് പൊട്ടിച്ചപ്പോള്‍ ഒരു കടുക് പൊട്ടി മുഖത്തു തെറിച്ചതിനു ഞാനുണ്ടാക്കിയ പുകില്....
അന്ന് ശ്യമേട്ടന്‍ എന്നെ ഒരുപാട് കളിയാക്കി....
വേണുവേട്ടനോടും അമ്മയോടും പറഞ്ഞു. അവരും കളിയാക്കി. എന്തിനു അച്ചുമോന്‍ വരെ എന്നെ കളിയാക്കി....
ഇന്നിതാ ഞാന്‍ മുഴുവനായി കത്തിനശിക്കുവാന്‍ പോകുന്നു.
“ശ്യാമേട്ടാ, എനിക്ക് തീ പേടിയാണ്. എന്നെ കത്തിക്കല്ലേ......”
“വേണുവേട്ടാ, ഏട്ടന്‍റെ പൊന്നുമോളല്ലേ ഞാന്‍, എന്നെ തീയില്‍ വെക്കല്ലേ എന്ന് പറ ഏട്ടാ.....”
“അമ്മേ, സത്യമായിട്ടും എനിക്ക് പേടിയാ അമ്മേ, വേണ്ടാന്നു പറയമ്മേ....”
ഇല്ല, ഇവര്‍ക്കാര്‍ക്കും എന്നെ സഹായിക്കുവാന്‍ കഴിയില്ല. ജീവിതത്തില്‍ മരണം ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. മരണശേഷം അഗ്നിയില്‍ കത്തിയെരിയണം....
അതിനുമുന്‍പ്‌ എനിക്ക് മറ്റൊരു കാര്യം നോക്കാനുണ്ട്. എന്‍റെ ഈ ജീവിതം തല്ലിത്തെറുപ്പിച്ച ആ കാരണത്തെ ഒന്ന് കാണണം.
 എന്നോട് ഈ ചതി ചെയ്തത് എന്തിനാണെന്ന് ചോദിക്കണം.
അതെ... അതാ കിണറ്റിന്‍ വക്കിലെ പൊത്തില്‍ തന്നെയുണ്ട്. കിണര്‍ കോൺക്രീറ്റ് ചെയ്തു കെട്ടിപൊക്കാമെന്നു ശ്യാമേട്ടന്‍ ഒരുപാട് തവണ പറഞ്ഞതാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം ഞാനാണ് ഇപ്പോള്‍ അതൊന്നും വേണ്ടാന്നു പറഞ്ഞത്. അത് ചെയ്തിരുന്നെങ്ങില്‍ ആ പൊത്തും പൊത്തിലൊരു വിഷപാമ്പും ഉണ്ടാകില്ലായിരുന്നു....
പൊത്തിലേക്ക് നോക്കിയപ്പോൾ ഞാന്‍ ഞെട്ടിപ്പോയി...
എന്നെ കടിച്ച പാമ്പിന്‍റെ അടിയില്‍ മൂന്നാലു മുട്ട.... അത് മുട്ടക്ക് അടയിരിക്കുകയാണ്...
ഒരുപക്ഷെ ചവിട്ടുമെന്ന ഭയത്താലായിരിക്കണം പ്രാണരക്ഷാര്‍ത്ഥം അതെന്‍റെ കാലില്‍ കടിച്ചത്...
സാരമില്ല... നിനക്കും നിനക്ക് ലഭിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കും നല്ലത് വരട്ടേ...
നിന്‍റെ അമ്മമനസ്സ് എനിക്ക് മനസിലാകും.... പക്ഷേ ഒരപേക്ഷയുണ്ട്... ആളുകള്‍ താമസ്സിക്കുന്നിടത്തേക്ക് നീയും നിന്‍റെ മക്കളും വരരുത്... ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം മനുഷര്‍ക്കെന്ന പോലെ തന്നെ പാമ്പുകള്‍ക്കുമുണ്ട്. എന്നാല്‍ പരസ്പരം ബുദ്ധിമുട്ടിച്ചു കൊണ്ടായിരിക്കരുത് നമ്മുടെയൊക്കെ ജീവിതം....
ഇനി ഞാന്‍ പോകട്ടെ... നോക്കൂ... എന്‍റെ ശരീരം ചിതയിലേക്ക് എടുക്കുകയാണ്... അഗ്നിയെ പേടിയാണെങ്ങിലും എനിക്കതിനെ സ്വീകരിച്ചേ മതിയാകൂ...
അതിനുമുന്‍പ്‌ എനിക്കെന്‍റെ ശ്യാമെട്ടനെയും മക്കളെയും ഒന്നൂടെ കാണണം. അമ്മയുടെ കവിളില്‍ മുഖം ചേര്‍ത്തുരസണം. ഏട്ടന്‍റെ കയ്യില്‍ തൂങ്ങിയാടണം....
അടുത്ത ജന്മം വരെയും ഓർമ്മ തൻ മണിച്ചെപ്പിൽ ഈ നിമിഷങ്ങൾ എനിക്ക് സൂക്ഷിക്കണം...

by: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo