Slider

ഭയം

0
Image may contain: 1 person, closeup


ജിമ്മിയുടെ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു. നെറ്റിയിൽ നിന്ന് വിയർപ്പു തുള്ളികൾ ഇറ്റു വീണു. എത്രയും വേഗം വീട്ടിൽ എത്തി ചേരണം എന്ന അതീവ ആഗ്രഹത്തോടെ അയാൾ തൻ്റെ കാർ സൂക്ഷ്മതയോടെ ഓടിച്ചു. വീട്ടിൽ എത്തിയ ഉടൻ അയാൾ താരയെ ഫോൺ ചെയ്തു.
"എന്താ ജിമ്മി, വീട്ടിൽ എത്തിയോ?" ഫോൺ എടുത്ത ഉടനെ താര ചോദിച്ചു.
"എത്തി, വരുന്ന വഴി ഒരു പ്രശനം ഉണ്ടായി. എൻ്റെ വണ്ടിയിൽ മറ്റൊരു കാർ ചെറുതായൊന്നു ഉരസ്സി." ജിമ്മി പറഞ്ഞു.
"എന്നിട്ടു എന്തെങ്കിലും കുഴപ്പം ഉണ്ടോ" അവൾ ചോദിച്ചു.
"ആർക്കും കുഴപ്പമൊന്നും ഇല്ല. കാറിൻറെ വലതു വശത്തെ പെയിന്റ് കുറച്ചു പോയി. ഇൻഷുറൻസ് കിട്ടും." ജിമ്മി പറഞ്ഞു.
"ആവൂ... മറ്റൊന്നും സംഭവിച്ചില്ലല്ലോ. ഭാഗ്യം" അവൾ പറഞ്ഞു.
"താര, എങ്കിൽ ഞാൻ പിന്നെ വിളിക്കാം, വല്ലതും കഴിക്കട്ടെ, നന്നായി വിശക്കുന്നു." ജിമ്മി പറഞ്ഞു നിർത്തി.
താരയുമായുള്ള സൗഹൃദം ജിമ്മിക്ക് എന്നും ആശ്വാസവും ധൈര്യവും ആയിരുന്നു. അത് കൊണ്ടാവാം അവൻ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അവളോട് പങ്കുവച്ചത്. തന്റെ ആദ്യ കാമുകിയുമായി പിരിഞ്ഞതു മുതൽ ഭാര്യയുമായുള്ള സൗന്ദര്യ പിണക്കങ്ങൾ വരെ അയാൾ അവളോട് തുറന്നു പറഞ്ഞു. 2 വർഷത്തെ സൗഹൃദം 2 ജന്മങ്ങളിലെ ആത്മബന്ധം പോലെ അവർക്കു അനുഭവപ്പെട്ടു. തൻ്റെ ഏതു അവസ്ഥയിലും താര കൂടെ ഉണ്ടാവും എന്ന അയാളുടെ ആത്മവിശ്വാസം ഒരു ഔദാര്യം പോലെ അയാൾ ഇടയ്ക്കിടെ അവളോട് പറയാറുണ്ട്. താരക്ക് തന്നോടുള്ളത് സൗഹൃദത്തിനേക്കാൾ വലിയ സ്നേഹം ആണെന്ന് അറിഞ്ഞിട്ടും അയാൾ അവളിൽ നിന്ന് അകന്നു മാറിയില്ല. ഒരിക്കൽ പ്രേമപരവശയായ അവൾ അയാളെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞപ്പോഴും അയാൾ എതിർത്തില്ല. ഒരിക്കൽ താര ചോദിച്ചു.
"ജിമ്മി ഞാൻ നിന്നെ തീവ്രമായി പ്രണയിക്കുന്നു. നീ എന്നെ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടോ?"
"ഇല്ല താര, എനിക്ക് നിന്നോട് പ്രണയം തോന്നുന്നില്ല." ജിമ്മി പറഞ്ഞു.
"പിന്നെ ഞാൻ ചുംബിച്ചപ്പോൾ എന്ത് കൊണ്ട് നീ എന്നെ എതിർത്തില്ല?" അവൾ ചോദിച്ചു.
"അത് നിനക്ക് വിഷമം ആകുമോ എന്ന് ഭയന്നാണ്. നീ എന്നിൽ നിന്ന് അകലുമോ എന്ന് ഭയന്നാണ്. എനിക്ക് നീ എന്നും എന്റെ ആത്മസുഹൃത്തായി വേണം താര." ജിമ്മി പറഞ്ഞു.
 "ഞാൻ നിന്നെ പ്രേമിക്കുന്നു ജിമ്മി, എന്റെ സ്നേഹം മറച്ചു വച്ച് എത്ര നാൾ എനിക്ക് നിന്റെ സുഹൃത്തായിരിക്കാൻ കഴിയും. നമ്മൾ പിരിയുന്നതാണ് നല്ലതു." താര പറഞ്ഞു.
"അരുത് താര, നീ അങ്ങനെ പറയരുത്. എനിക്ക് നിന്റെ സൗഹൃദം വേണം. എന്റെ ആത്മബലം ആണത്." ജിമ്മിയുടെ ശബ്ദം ഇടറി.
"ശരി ജിമ്മി, ഞാൻ നിന്റെ സുഹൃത്തായിരിക്കാം. ഇനി എന്റെ പ്രണയത്തെ പറ്റി നിന്നോട് സംസാരിക്കില്ല" തനിക്കതിനു കഴിയില്ല എന്നറിഞ്ഞിട്ടും അതല്ലാതെ മറ്റൊന്നും പറയാൻ അപ്പോൾ അവൾക്കു തോന്നിയില്ല.
പിന്നീടും പലതവണ താര ഈ വിഷയം സംസാരിച്ചു. എന്നാൽ ജിമ്മി അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു കൊണ്ടിരിന്നു. ഒടുവിൽ അതൊരു ആത്മനിന്ദ ആയി അവളിൽ അവശേഷിച്ചു. ഒരിക്കൽ തന്റെ ശരീരവും മനസ്സും ആഗ്രഹിച്ചിരുന്ന പുരുഷന് ഇപ്പോൾ തന്നോട് പ്രണയം ഇല്ല. എന്തിനു വേണ്ടി അയാൾ ഇപ്പോഴും ഒരു സുഹൃത്ത് ആയി തൻ്റെ മാനസിക പീഡ വളർത്തുന്നു? തനിക്കു യാധൊരു ലാഭവും ഇല്ലാത്ത ബന്ധം! വേദനകൾ മാത്രം ഓർമ്മകൾ ആയി അവശേഷിക്കുന്നു. ചില വേദനകൾ അങ്ങനെ ആണ്, എന്തിനെന്നു അറിയാതെ നാം അത് ഹൃദയത്തിൽ ഒരു ഭാരമായി വഹിച്ചു കൊണ്ടിരിക്കും ജീവിതകാലം മുഴുവൻ. അവളുടെ സ്നേഹം അയാൾ അർഹിക്കുന്നില്ല എന്ന് അവൾക്കു പലപ്പോഴും തോന്നി. വർഷങ്ങൾ മുമ്പ് തന്നിലെ എന്താണ് അയാളെ ആകർഷിച്ചത്? തൻ്റെ മെയ്യഴകിനും ആകർഷണ നേത്രങ്ങൾക്കും ഭംഗം സംഭവിച്ചത് കൊണ്ടാവുമോ ഇപ്പോൾ അയാളെ ആകർഷിക്കാൻ തനിക്കു കഴിയാത്തത്? എത്രയോ രാത്രികളിൽ നഷ്ട പ്രണയത്തിന്റെ ദുഃഖ ഭാരത്താൽ അവളുടെ തലയിണ നനഞ്ഞു കുതിർന്നു. ഇപ്പോൾ ജിമ്മിയുടെ ഇഷ്ടം അനുസരിച്ചു സംസാരിക്കാനും പെരുമാറാനും പഠിച്ച ഒരു പാവ ആയി മാറിയിരിക്കുന്നു അവൾ.
ജോലി കഴിഞ്ഞു ഇറങ്ങി താര അയാളെ വീണ്ടും ഫോൺ ചെയ്തു.
"ജിമ്മി, ഭക്ഷണം കഴിച്ചോ?" അവൾ ചോദിച്ചു.
"കഴിച്ചു. താര, ഞാൻ ആ ആക്‌സിഡന്റിനെ പറ്റി തന്നെ ആലോചിക്കുക ആണ്, ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എനിക്കതു ഒഴിവാക്കാമായിരുന്നു. ഇപ്പോൾ എൻ്റെ മനസ്സിൽ വല്ലാത്ത ഒരു പരിഭ്രമം. വീണ്ടും കാർ ഓടിക്കാൻ ഒരു ഭയം." ജിമ്മി പറഞ്ഞു.
"നീയെന്തിനാണ് ഇത്ര ഭയക്കുന്നെ, ഇതൊരു ചെറിയ സംഭവം അല്ലെ. അതിനെ പറ്റി ഇനി ആലോചിക്കേണ്ട ആവശ്യം ഇല്ല. ഇനി ശ്രദ്ധിച്ചാൽ മതിയല്ലോ." താരയുടെ വാക്കുകൾ അയാൾക്ക്‌ തൃപ്തികരമല്ലാത്ത ചെറു ആശ്വാസം കൊടുത്തു.
കുറച്ചു നാളുകൾ ആയി ജിമ്മി ഇങ്ങനെ ആണ്. എല്ലാ കാര്യത്തിനും ഒരുതരം ഭയം. സ്വന്തം ഭാര്യയോട് എതിർത്ത് സംസാരിക്കാൻ ഭയം, താരയെ വിഷമിപ്പിക്കാൻ ഭയം, സ്വന്തം മകന്റെ മുഖത്ത് നോക്കി കർക്കശമായി സംസാരിക്കാൻ പോലും ഭയവും പരിഭ്രമവും.
ഒരു ദിവസം തനിക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കാൻ ജിമ്മി താരയെ ക്ഷണിച്ചു. കഴിച്ചു കൊണ്ടിരിക്കുമ്പോൾ ജിമ്മി പറഞ്ഞു. "താര, അടുത്ത ആഴ്ച കമ്പനിയിൽ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് ഉണ്ട്. കമ്പനി മാനേജ്മെന്റിൽ പലരും പങ്കെടുക്കുന്ന മീറ്റിംഗ് ആണ്. എനിക്കാണ് പ്രസന്റേഷൻ ചുമതല. എനിക്കാകെ ഭയം തോന്നുന്നു. എന്റെ സംസാര രീതി, ശരീര ഭാഷ ഇതൊക്കെ അവർക്കു ഇഷ്ടപ്പെടുമോ? ഞാൻ മറ്റാരെ എങ്കിലും ഏൽപിക്കാൻ ആലോചിക്കുകയാണ് "
തന്റെ മുമ്പിൽ സംഭ്രമിച്ചു ഇരിക്കുന്ന ജിമ്മിയെ കണ്ടു അവൾക്കു വിശ്വസിക്കാനായില്ല. ആദ്യമായി പരിചയപ്പെടുമ്പോൾ സ്വന്തമായി ഒരുപാട് ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും ഉള്ള വൃക്തി ആയിരുന്നു ജിമ്മി. അയാളുടെ ഉത്തരവാദിത്വബോധവും ജോലിയിലുള്ള സാമർഥ്യവും ആണ് താരയെ ആദ്യം ആകർഷിച്ചത്. അന്നൊക്കെ ജിമ്മിയിൽ കണ്ടിരുന്ന ആവേശം ഇപ്പോൾ എവിടെ പോയി? കൈമോശം സംഭവിച്ചുവോ? ഒന്നും മനസ്സിലാകാതെ താര അയാളുടെ കണ്ണുകളിലേക്കു നോക്കി, അയാളുടെ കരങ്ങൾ കവർന്നു കൊണ്ട് അവൾ പറഞ്ഞു. "ജിമ്മി, ഭയം ഇല്ലാത്ത മനുഷ്യർ ഇല്ല. എന്നാൽ ഭയത്തെ നേരിടുന്നവർക്ക് മാത്രമേ വിജയം കണ്ടെത്താൻ കഴിയൂ. നീ ആ പ്രസന്റേഷൻ ചെയ്യണം"
"ഇല്ല താര എനിക്ക് അതിനുള്ള ആത്മവിശ്വാസം ഇല്ല" അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.
"നിനക്ക് ഭ്രാന്താണ് ജിമ്മി, നിൻറെ സാമർഥ്യം തെളിയിക്കാൻ ഇത്ര നല്ല അവസരം കിട്ടിയിട്ടും അത് ഭയത്തിന്റെ പേരിൽ വേണ്ടന്നു വെക്കുന്നത് മണ്ടത്തരം ആണ്. നിനക്ക് അത് ചെയ്യാൻ കഴിയും. എനിക്ക് വിശ്വാസം ഉണ്ട്. അഥവാ നന്നായി ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എന്താ സംഭവിക്കുക? പലർക്കും പല കഴിവുകൾ അല്ലെ. മീറ്റിംഗിൽ നിനക്ക് നന്നായി അവതരിപ്പിക്കാൻ സാധിച്ചില്ല എങ്കിൽ നിന്റെ ജോലി ഒന്നും നഷ്ടപെടില്ലല്ലോ . ഇനി ജോലി പോയാൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലി കണ്ടെത്താൻ ഉള്ള കഴിവ് നിനക്കില്ലേ? ജീവിതത്തിൽ റിസ്ക് എടുക്കുന്നവർക്ക് മാത്രമേ ഉയർച്ച ഉണ്ടാവുകയുള്ളു. ഇല്ലെങ്കിൽ നമ്മുടെ ഒക്കെ ജീവിതം വെറും ദിനചര്യ മാത്രം ആയി പോകും." താര പറഞ്ഞു നിർത്തി.
ഒരു നിമിഷം ആലോചിച്ചതിനു ശേഷം ചെറു പുഞ്ചിരിയോടെ ജിമ്മി പറഞ്ഞു. "ഇത് കൊണ്ടാണ് നിന്റെ സൗഹൃദം എന്നും ഉണ്ടാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പൊ എനിക്ക് ഒരു ധൈര്യം തോന്നുന്നു."
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ജിമ്മി താരയെ വിളിച്ചു. ആ ശബ്ദത്തിൽ ഉത്സാഹവും സംതൃപ്തിയും അനുഭവപ്പെട്ടു. "താര, എന്റെ പ്രസന്റേഷൻ കഴിഞ്ഞു, എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു. എനിക്ക് ധൈര്യം തന്നതിന് നിന്നോടാണ് നന്ദി പറയാൻ ഉള്ളത്. മാനേജർ പ്രത്യേകം വിളിച്ചു അഭിനന്ദിച്ചു. പെർഫോമൻസ് റിവ്യൂൽ ഇതൊരു നാഴികക്കല്ല് ആണ്."
"അഭിനന്ദനങ്ങൾ ജിമ്മി. അഭിമാനം തോന്നുന്നു എനിക്ക് നിന്നെ ഓർത്തു. അടുത്ത വെള്ളിയാഴ്ച നമുക്ക് ഒന്നിച്ചു ഉച്ച ഭക്ഷണം കഴിച്ചാലോ?" അവൾ ചോദിച്ചു.
"തീർച്ചയായും" അയാൾ മറുപടി പറഞ്ഞു.
പിന്നീടുള്ള കുറച്ചു ദിവസങ്ങളിൽ ജിമ്മി ആകെ അസ്വസ്ഥനായി കാണപ്പെട്ടു. പലതവണ കാര്യം തിരക്കിയിട്ടും അയാൾ താരയിൽ നിന്ന് ഒഴിഞ്ഞു മാറി. വെള്ളിയാഴ്ച ഉച്ച ഭക്ഷണം കഴിക്കാൻ പോയപ്പോൾ അയാൾ കാര്യം പറയാൻ തയ്യാറായി.
"ഭാര്യ ചില സമയങ്ങളിൽ എനിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുള്ളതായി പരോക്ഷത്തിൽ സംശയം പ്രകടിപ്പിക്കുന്നു. എനിക്കെന്തോ നമ്മൾ സംസാരിക്കുന്നതും ഭക്ഷണം കഴിക്കാൻ വരുന്നതും പോലും ഭയമാകുന്നു" ജിമ്മി പറഞ്ഞു.
ദിശ മാറി വന്ന മിന്നൽ പിണരുകൾ തൻ്റെ മനസ്സിനെ പൂർണമായും തകർക്കുന്നതായി അവൾക്കു തോന്നി. ഒടുവിൽ ഇതാ താനും അവൻ്റെ ഭയം ആയി മാറിയിരിക്കുന്നു. ഒന്നും പറയാൻ ആകാതെ അവൾ തൻ്റെ മുമ്പിൽ ഇരിക്കുന്ന ഭക്ഷണം വേഗം കഴിച്ചു ജിമ്മിയോടു യാത്ര പറഞ്ഞു അവിടെ നിന്നു പുറപ്പെട്ടു, സ്വന്തം ഭയത്തിനും അപ്പുറം ജിമ്മിയുടെ മനസ്സിൽ തനിക്കു ഒരു നിലനിൽപ്പില്ല എന്ന സത്യം മനസ്സാ സ്വീകരിച്ചു കൊണ്ട്. സൂര്യരശ്മിയിൽ അവളുടെ കണ്ണുകൾ തിളങ്ങി. കണ്ണുനീരിന്റെ തിളക്കം അല്ലായിരുന്നു, ഒരു പുരുഷന്റെ വൈകാരിക അടിമത്വത്തിൽ നിന്നുള്ള മോചനത്തിന്റെ തിളക്കം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo