മേഘത്തുണ്ടുകൾക്കിടയിലൂടെ താഴേക്ക് നോക്കി നിൽക്കവേയാണ് കൈ നീട്ടി അവളെന്നെ തൊട്ട് വിളിച്ചത്..
ആ കണ്ണുകൾ സങ്കടത്താൽ തീക്കനൽ പോലെ ചുവന്നിരുന്നൂ അവളുടെ നോട്ടം പതിക്കുന്നിടത്തേക്ക് ഞാനെത്തിനോക്കി..
അവളുടെ നോട്ടം അവിടെ നിൽക്കുന്ന ഒരു പെൺകുട്ടിയിലാണല്ലോ.
അവളുടെ നോട്ടം അവിടെ നിൽക്കുന്ന ഒരു പെൺകുട്ടിയിലാണല്ലോ.
മണ്ഡപത്തിൽ നിൽക്കുന്ന മെലിഞ്ഞ് നീണ്ട പെണ്ണിന്റെ കഴുത്തിൽ മഞ്ഞച്ചരട് കെട്ടുന്ന പുരുഷന്റെ മുഖത്തേക്ക് ആശങ്കയോടെ നോക്കിനിൽക്കുന്ന ആ കൊച്ചു പെൺകുട്ടിയുടെ മുഖത്തുടക്കിയ കണ്ണുകൾ വലിച്ചെടുക്കാനാകാതെ ഞാൻ കുഴങ്ങി. അത് ഇവളല്ലേ ... ഇവളെപ്പോലെയുണ്ടല്ലോ ആ കുട്ടി?
ഒന്നും പറയാതെതന്നെ എനിക്ക് പലതും മനസ്സിലാകുന്നുണ്ടായിരുന്നു. വാക്കുകളില്ലാതെത്തന്നെ മറ്റു മനസ്സുകളെ അറിയാനിവിടെയുള്ളവർക്ക് ദൈവം കഴിവ് നൽകുന്നത്എന്തിനാണോ ആവോ?
നിറഞ്ഞൊഴുകുന്ന കണ്ണുകളെ കബളിപ്പിക്കാനെന്നപോലെ അവളെന്നെനോക്കി ചിരിച്ചു. താഴേക്ക് കൈ ചൂണ്ടിപ്പറഞ്ഞു അതെന്റെ ഭർത്താവും മകളുമാണ്.
വിവാഹത്തിന് മുന്നേയുണ്ടായിരുന്ന അസുഖം തുറന്നുപറഞ്ഞില്ല എന്ന കാരണത്താൽ എന്നെ ഉപേക്ഷിക്കാൻ വീട്ടുകാർ മുഴുവൻ നിർബന്ധിച്ചിട്ടും എന്നെ ഉപേക്ഷിക്കാതിരുന്ന മനുഷ്യനാണത്. എന്റെ സ്ഥാനത്ത് മറ്റൊരു സ്ത്രീയെ കാണാനാകില്ലെന്ന് പറഞ്ഞ്, മരണം വരെയും എന്നെ ചേർത്ത് പിടിച്ച വ്യക്തിയാണത്.
വെള്ളമേഘങ്ങൾക്കിടയിലൂടെ ഒരു രൂപം നിറഞ്ഞ ചിരിയോടെ ഞങ്ങളെ കടന്ന്പോയീ.
തന്നെസ്നേഹിക്കാൻ ഭൂമിയിലാരുമില്ലാത്ത ഒരാളായിരിക്കണം അതെന്ന് ഞാനൂഹിച്ചു. അങ്ങനെയുള്ളവർ മാത്രമേ മരണത്തിലും ചിരിക്കുകയുള്ളൂ.. ജീവിതത്തോട് മോഹമടങ്ങണമെങ്കിൽ സ്നേഹിക്കാൻ ആരുമില്ലാതിരിക്കണം.;ഒന്നിനോടും സ്നേഹമില്ലാതിരിക്കണം.
എന്റെ ചിന്തകളെ തടസ്സപ്പെടുത്തിക്കൊണ്ട് അവളുടെ കണ്ണീരിൽ നനഞ്ഞ വാക്കുകളുടെ തരംഗങ്ങൾ എന്നെ ഭൂമിയിലെ ജീവിതത്തിലേക്ക് കൊണ്ട്പോയീ
എന്റെ മകളെ ഞാൻ നോക്കിയത് പോലെ ആരുമിനിയൊരിക്കലും നോക്കില്ല. ഇന്നലെ രാത്രി അവൾ എന്നെയോർത്ത് കരയുന്നത് ഞാൻ കണ്ടൂ ; ഒന്നടുത്തേക്ക് ചെല്ലാൻ പോലുമെനിക്ക് പറ്റാതായീ. പലതും പറഞ്ഞ് അവൾ ഏങ്ങിയേങ്ങിക്കരഞ്ഞു.
നീ വിഷമിക്കുന്നതിലർത്ഥമില്ല. നിന്റെ ഭർത്താവായിരുന്ന ആ മനുഷ്യന് ഒരു സ്ത്രീയുടെ കൂട്ട് വേണം. നിന്റെ മകൾക്ക് ഒരമ്മയുടെ സാന്നിദ്ധ്യംവേണം.. അങ്ങനെ ചിന്തിച്ച് സമാധാനിക്ക്.
ശരീരം നഷ്ടപ്പെട്ട ഒരു അമ്മയുടെ മുന്നിൽ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഞാൻ കുഴങ്ങി. നിസ്സഹായതയുടെ ചക്രവ്യൂഹത്തിൽപ്പെട്ട് നിരാശയുടെ പാരമ്യതയിൽ കണ്ണ് ചിമ്മിയടക്കുന്ന നക്ഷത്രമായി മാറുന്ന അവളോട് അരുതെന്ന് പറയാനെനിക്കാകുമോ?
10 വർഷം പ്രണയിച്ച പുരുഷനൊപ്പം ജീവിക്കാനായ് സ്വന്തം വീട്ടുകാരെ ധിക്കരിച്ചിറങ്ങുമ്പോൾ,
പ്രണയം എന്നത് സ്വന്തമാക്കുന്നത് വരെയുള്ള വെറുമൊരു സ്വപ്നം മാത്രമാണെന്നും, മരണത്തിലേക്കുള്ള യാത്രയാണതെന്നും ഞാനും അറിഞ്ഞിരുന്നില്ലല്ലോ.
പ്രണയം എന്നത് സ്വന്തമാക്കുന്നത് വരെയുള്ള വെറുമൊരു സ്വപ്നം മാത്രമാണെന്നും, മരണത്തിലേക്കുള്ള യാത്രയാണതെന്നും ഞാനും അറിഞ്ഞിരുന്നില്ലല്ലോ.
താലി എന്ന യാഥാർത്ഥ്യത്തെ മറന്ന് മറ്റൊരു പെണ്ണിലേക്കുള്ള പ്രണയത്തിന്റെ ചവിട്ടുപടികളില് നിന്ന ഭർത്താവിനോടുള്ള വാശിക്ക് തീകൊളുത്തി സ്വന്തം ശരീരമില്ലാതാക്കുമ്പോഴും ഞാൻ ജീവിതത്തിനെ സ്നേഹിച്ചിരുന്നു എന്നതാണ് സത്യം.
അല്ലെങ്കിലും ജീവിതത്തെ സ്നേഹിക്കാനല്ലേ മനുഷ്യർക്ക് കഴിയൂ. .
ദുരാത്മാക്കളെന്ന് ഭൂമിയിലെഴുതപ്പെട്ട ഞാനുൾപ്പടെയുള്ളവരെങ്ങനെയാണ് ദുരാത്മാക്കളായത്? (തുടരും)
Anamika Sajeev
Anamika Sajeev

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക