Slider

ഇനിയുമുണരാതെ പ്രഭാതങ്ങൾ

0

അമ്പലത്തിൽ ശംഖൂതിക്കേട്ടാൽ ഒരു ദിവസം തുടങ്ങുകയായി.
വാതിൽ തുറന്നു ചൂലെടുത്തു മുറ്റമടിയ്ക്കാൻ തുടങ്ങുകയായി.
അതെന്നും അവളുടെ അവകാശമായിരുന്നു. രണ്ടു നേരം.
വടക്കേ മുറ്റത്തു നിന്നു ചേട്ടയെ അടിച്ചുതൂത്ത് പടിഞ്ഞാറേ മുറ്റത്തേയ്ക്കു ചാടിച്ചു.
പടിഞ്ഞാറേ മുറ്റത്തു നിന്നു തെക്കേ മുറ്റത്തേയ്ക്ക്.
കിഴക്കേ മുറ്റത്തു വന്ന ചേട്ടാവതിയെ പടിയ്ക്കലോളം തൂത്തുവാരി,
പടിയ്ക്കു പുറത്തു ചൂലുകൊണ്ടു രണ്ടു വട്ടം കോറിയാൽ തൃപ്തി, ശുഭം.
മുറ്റം ചുറ്റുപുറം ചാണകവെള്ളം കലക്കിത്തെളിച്ചു.
അടുക്കളയിലെത്തി പാത്രങ്ങൾ വാരിവലിച്ചിട്ടു.
തലേന്നാൾ മോറി കമഴ്‌ത്തിവെച്ചതെല്ലാം ഒരുവട്ടം കൂടി കഴുകി ഉപയോഗത്തിനെടുത്തു.
കുളിച്ച് കുറി വരച്ചു.
അകം മുഴുക്കെ അടിച്ചുതുടച്ച് വിളക്കു വെച്ചു.
യുഗം ഐടിയിലേയ്ക്കെത്തിയപ്പോൾ, വാല്യക്കാര് പിള്ളേരൊക്കെ ഉറക്കം തീനികളായി.
കിഴക്കിന്റെ തെളിമയും ഉഷസ്സിന്റെ വിളിയും പ്രകൃതിയുടെ കളകൂജനങ്ങളും അവർക്കന്യമായി.
വാട്ട്സപ്പിലും സിനിമയിലും ഇന്റർനെറ്റിലും പ്രഭാതങ്ങൾ കണ്ട് ‘അമേസിംഗ്’ എന്നതിശയപ്പെടുവാൻ മാത്രം മനസ്സു തുറന്നവർ.
മുറ്റമടിയ്ക്കലില്ല, മുറ്റമില്ല.
ദിക്കറിഞ്ഞില്ല; ചൂലില്ല.
കയറിച്ചെല്ലുന്നിടങ്ങളെല്ലാം അഴിച്ചിട്ട ചെരുപ്പിന്റേയും സോക്സിന്റേയും ദുർഗന്ധം എതിരേറ്റു.
ഇരിപ്പിടങ്ങളിൽ, കിടക്കയിൽ, കുളിമുറികളിൽ അഴുക്കുവസ്ത്രങ്ങൾ വലിച്ചെറിഞ്ഞു.
എച്ചിലുകളും പാത്രങ്ങളും ഊണുമേശയിലും കുശിനിയിലും അടുത്ത ഊഴം കാത്തുകിടന്നു.
അവൾ ചെന്നു വിളിച്ചു. അവളേയും ചേർത്തുപിടിച്ചു.
ആലസ്യം അവൾക്കും കൂട്ടായി.
‘അലാറം’ അലറി വിളിച്ചാലും, തുണി വാരിവലിച്ചുടുത്ത് തിരക്കിട്ടോടാനുള്ള സമയം കാത്തുകിടന്നു, യുവത്വം.
കുളി കഴിഞ്ഞെങ്കിൽ കഴിഞ്ഞു. ഒരു സ്പ്രേ!
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------‌‌‌‌----------------------------------
വരികൾ:ഇനിയുമുണരാതെ പ്രഭാതങ്ങൾ, സജി വട്ടംപറമ്പിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo