Slider

ഒരു മഞ്ഞുകാലത്തിന്‍റെ ഒാര്‍മ്മ

0

ഒരു മഞ്ഞുകാലത്തിന്‍റെ ഒാര്‍മ്മ
ഡിസംബറിലെ ഒരു പുലര്‍കാലം....
തലേന്ന്പെയ്ത ചാറ്റല്‍മഴയും ഡിസംബറിലെ മഞ്ഞും കൂടിയായപ്പോള്‍ വല്ലാത്ത തണുപ്പായിരുന്നു.രാവിലെ എഴുന്നേല്‍ക്കാന്‍ മടിതോന്നി.അങ്ങനെ ചുരുണ്ടുകൂടി കിടക്കാന്‍ നല്ലസുഖം.....
പക്ഷേ എഴുന്നേറ്റല്ലേ പറ്റൂ...നന്ദിനി മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു.ദേവേട്ടന്‍ അടുത്ത് പുതച്ചുമൂടി കിടപ്പുണ്ട്.സമയം 6മണി ആയെങ്കിലും പുറത്ത് വെട്ടം വീഴുന്നേയുള്ളൂ..ദേവേട്ടന്‍ എഴുന്നേല്‍ക്കാന്‍7മണിയാകും.8.30ആകുമ്പോള്‍ രണ്ടാള്‍ക്കും ഒാഫീസിലേക്ക് ഇറങ്ങേണ്ടതാ...ദേവേട്ടന്‍െറ ഒാഫീസില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട് തന്‍െറ ഒാഫീസിലേക്ക്. എങ്കിലും എന്നും ദേവേട്ടനാ തന്നെ ഒാഫീസില്‍ വിടാറ്.വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ.7മണിക്കെണീറ്റാലുടന്‍ ദേവേട്ടന്‍ അടുക്കളയില്‍ എത്തും.ചായകുടിച്ച് അത്യാവശ്യം ജോലികളില്‍ തന്നെ സഹായിക്കും. അതുകൊണ്ട് തനിക്ക് പരിഭവവുമില്ല.എന്തായാലും തന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളെ തന്നെ കിട്ടിയതിന് ദെെവത്തിന് നന്ദി..
നന്ദിനി വേഗം ചായയുണ്ടാക്കാന്‍ അടുപ്പില്‍ വച്ചു.ബ്രഷ് ചെയ്തുവന്നപ്പോള്‍ ചായ തിളച്ചു. അതുവാങ്ങിവച്ചിട്ട് ബ്രേക്ക്ഫാസ്റ്റിനുള്ള ചപ്പാത്തിമാവ്കുഴച്ചുവച്ചു. കറിക്കുളള പച്ചക്കറികള്‍ തലേന്നാള്‍ വൃത്തിയാക്കി ഫ്രിഡ്ജില്‍ വച്ചിരുന്നത് അടുപ്പില്‍ വച്ചു.നോക്കുമ്പോള്‍ സമയം 6.45ആയി..ഒാ...ഈ സമയത്തിന്‍െറ ഒരോട്ടം...പുറത്ത് നേരം നന്നായി പുലര്‍ന്നു..അവള്‍ ജനാലകള്‍ പതിയെ തുറന്നു...അപ്പോള്‍ പുറത്തൂന്ന് തണുപ്പു അകത്തേക്ക് അരിച്ചുകയറി..പുറത്ത് സൂര്യരശ്മികള്‍ വീണുതുടങ്ങിയിരിക്കുന്നു.തലേന്നത്തെ മഴയില്‍ നനഞ്ഞ ഇലകളില്‍ മഴത്തുള്ളികള്‍ പറ്റിയിരുന്ന് വെെഡൂര്യമുത്തുകള്‍ പോലെ തിളങ്ങുന്നു..എന്താഭംഗി.....വെറുതെ അതിനെ കെെയ്യിലെടുക്കാന്‍ ഒരുമോഹം.വേഗം വാതില്‍ തുറന്നുചെന്ന് ഇലകണങ്ങളില്‍ നിന്ന് മഴത്തുള്ളികള്‍ കോരിയെടുത്തു.കെെതൊട്ടപ്പോള്‍ അവയെല്ലാം താഴെവീണു ചിതറി.....അതോടൊപ്പം ഒാര്‍മ്മകള്‍ പിറകിലേക്ക്പോയി...
ഇതുപോലൊരു മഞ്ഞുകാലം.താനന്ന് പത്താം ക്ളാസ്സില്‍ പഠിക്കുവാ...രാവിലെ കുളിച്ചൊരുങ്ങി നാട്ടിലെ ചെമ്മണ്‍ പാതയിലൂടെ അമ്പലത്തിലേക്കുള്ള യാത്ര...പാതക്കിരുവശവും നിറയെ ചെടികളാണ്..അന്നും തലേദിവസം ചാറ്റല്‍മഴ പെയ്തിരുന്നു.രാവിലത്തെ സൂര്യപ്രകാശത്തില്‍ ചെടികളിലെ ഇലകളില്‍ മഴത്തുള്ളികള്‍ പറ്റിപിടിച്ചിരുന്ന് തിളങ്ങുന്നു.വല്ലാത്ത കൊതിതോന്നി ആ മഴത്തുള്ളികളെ എല്ലാം കെെയ്ക്കുള്ളിലാക്കി അങ്ങനെ വഴി തീരുംവരെ നടന്നു.പെട്ടന്നതാ....ഒരാള്‍ മുന്നില്‍....നോക്കുമ്പോള്‍ ശ്യാമേട്ടന്‍....തന്‍െറ കൂട്ടുകാരി ശ്രുതീടെ ഏട്ടനാ..എപ്പോള്‍ അവളുടെ അടുത്തുചെന്നാലും കക്ഷി തന്നെ നോക്കുന്നകണ്ടിട്ടുണ്ട്..എങ്കിലും അറിഞ്ഞഭാവം കാണിച്ചിട്ടില്ല.വല്ല്യ ഗമക്ക് നടന്നിട്ടേയുള്ളൂ.എങ്കിലും ഉള്ളിനുള്ളില്‍ ആ നോട്ടം ഒരു സുഖം തന്നിരുന്നു...ഇപ്പോള്‍ ദാ....മുമ്പില്‍...അറിയാതെ നെഞ്ചൊന്നിടിച്ചു.വഴിമാറി പോകാന്‍ തുടങ്ങീപ്പോള്‍ ഒരുവിളി...നന്ദൂ......... തന്നെ എല്ലാരും സ്നേഹത്തോടെ അങ്ങനാ വിളിക്കാറ്.പെട്ടെന്നറിയാതെ നിന്നുപോയി..ശ്യാമേട്ടന്‍ അടുത്തേക്ക് വരുന്തോറും നെഞ്ചിടിപ്പ് കൂടിവന്നു.അടുത്തുവന്ന് ഒരു ചെറിയ കവര്‍ തന്‍െറ നേരെ നീട്ടി.യാന്ത്രികമായി അതുവാങ്ങുമ്പോള്‍ കെെകള്‍ വിറക്കുന്നുണ്ടായിരുന്നു.പിന്നെ അവിടെ നിന്നില്ല...ഒരോട്ടമായിരുന്നു....
വീട്ടിലെത്തി ആരുംകാണാതെ ആ കവര്‍ തുറന്നു.അതിനുള്ളില്‍ ഒരു ന്യൂ ഇയര്‍ ആശംസാകാര്‍ഡും ഒരുതുണ്ടുകടലാസും..വിറയാര്‍ന്ന കെെകളോടെ അതെടുത്തുവായിച്ചു. ``നന്ദൂ...എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്....നിന്‍െറ മറുപടിക്കായ് കാത്തിരിക്കും...സ്നേഹത്തോടെ ശ്യാം. അത്രമാത്രം...മതീല്ലോ..... അന്ന് ക്ളാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റീല്ല..വീട്ടിലെത്തീട്ടോ ഉണ്ണാനുംവയ്യ ഉറങ്ങാനും വയ്യാത്ത അവസ്ഥ.അമ്മ ചോദിക്കുന്ന കേട്ടു ``ഈ കുട്ടിക്കിതെന്താ പറ്റ്യേ...... ഒന്നും മിണ്ടാതെ പോയികിടന്നു.
ദിവസങ്ങള്‍ കഴിഞ്ഞുപോയി.. ശ്യാമേട്ടന് ഒരു മറുപടി കൊടുക്കാനുള്ള ധെെര്യം വന്നില്ല.ആദ്യപ്രണയ ലേഖനം......അങ്ങനെ പറയാന്‍ പറ്റില്ലേലും...അതെടുത്ത് ഇടക്കിടെ നോക്കും..ആരും കാണാതെ ഒരു മയില്‍പീലി തുണ്ടുപോലെ അതു സൂക്ഷിച്ചുവെച്ചു. പിന്നീട് പലപ്പോഴും ശ്യാമേട്ടനെ കണ്ടെങ്കിലും മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറി..പത്താം ക്ളാസ്സ് പരീക്ഷ അടുത്തിരുന്നകൊണ്ട് പിന്നെ അതിലായി ശ്രദ്ധ മുഴുവന്‍...പിന്നീട് ശ്രുതി പറഞ്ഞറിഞ്ഞു ശ്യാമേട്ടന്‍ ജോലി ശരിയായി മുംബെെക്ക് പോയീന്ന്..അപ്പോള്‍ വല്ലാത്ത നഷ്ട ബോധം തോന്നി.പിന്നീട് റിസള്‍ട്ട് വന്നു പഠനത്തിനായി താനും നാട്ടീന്ന് പട്ടണത്തിലേക്ക് പോയി..അഞ്ചു വര്‍ഷങ്ങള്‍ ഒാടിയകന്നു...ഡിഗ്രി അവസാനവര്‍ഷം പഠിക്കുന്ന സമയം ഡിസംബറിലെ ഒരു അവധിക്ക് നാട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞറിഞ്ഞു ശ്യാമേട്ടന്‍െറ വിവാഹം കഴിഞ്ഞൂന്ന്...
അപ്പോള്‍ തനിക്ക് തന്‍െറ ആദ്യാനുരാഗത്തിന്‍ നഷ്ടബോധം തോന്നിയോ.....നന്ദൂ.........ദേവേട്ടന്‍െറ വിളി ഒാര്‍മ്മകളില്‍ നിന്നും തിരികെ എത്തിച്ചു.അടുക്കളയില്‍ തന്നെ കാണാതെ നോക്കിവന്നതാ...രാവിലെ താനിവിടെനിന്ന് സ്വപ്നം കാണുവാണോ??ദേവേട്ടന് മുഖംകൊടുക്കാതെ അടുക്കളയിലേക്ക് കയറി.പിറകെ ദേവേട്ടനും..എന്താടോ രാവിലെത്തന്നെ ഒരു ദിവാസ്വപ്നം കാണല്‍? ദേവേട്ടന്‍ വിടാന്‍ ഭാവമില്ല...ഏയ്......ഒന്നൂല്ല ദേവേട്ടാ...അപ്പോള്‍ ദേവേട്ടന്‍ തന്‍െറ താടി പിടിച്ചുയര്‍ത്തി കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് നെറ്റിയില്‍ ഒരുമ്മ തന്നു...ആ സ്നേഹത്തിനു മുമ്പില്‍ എല്ലാം മറന്ന് ആ മാറില്‍ ചാഞ്ഞു..ദേവേട്ടന്‍െറ കെെകള്‍ തന്നെ ചുറ്റി വരിയുന്നതവളറിഞ്ഞു..പുറത്തപ്പോള്‍ മഞ്ഞിന്‍ കണങ്ങളെ വകഞ്ഞുമാറ്റി സൂര്യകിരണങ്ങള്‍ ശക്തി പ്രാപിച്ചിരുന്നു.....

By: 
Juno Treza
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo