നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അറയ്‌ക്കലങ്ങാടിയിലെ വിശേഷങ്ങൾ-മൂന്ന് വെട്ടുകിളി ബാലനും പ്രാക്കിളി രാഘവനും

റാകിപ്പറക്കുന്ന ചെമ്പരുന്തേ"....എന്ന് കേട്ടിട്ടില്ലേ........... ഇത് പ്രാകിപ്പറക്കുന്ന രാഘവനെ കുറിച്ചാണ്............. എല്ലാ കാര്യത്തിലും ഇടങ്കോലിടുകയും ഏതു നല്ല കാര്യത്തിനും കുറ്റം പറയുകയും ചെയ്യാറുള്ള "പ്രാക്കിളി രാഘവൻ" പ്രാകിയാൽ ഏൽക്കും എന്നാണ്‌ അറയ്‌ക്കലങ്ങാടിയിലെ ജനസംസാരം. അതിന് ഉപോദ്ബലകമായി പല കഥകളും നാട്ടിൽ പ്രചാരത്തിലുണ്ട്.
അവയിലൊന്ന് : പുഴക്കരയിലെ കാർത്യായനിയമ്മയുടെ വീട്ടുമുറ്റത്തെ പുളിമരത്തിൽ കൊക്കുകൾ ചേക്കേറി, മുറ്റമാകെ കാഷ്ഠിച്ച് നശിപ്പിച്ചു. കാർത്യായനിയമ്മ പൊറുതി മുട്ടി. വെട്ടുകിളി ബാലനെ വിളിപ്പിച്ചു. കിളിയെപ്പോലെ പാറി നടന്ന് മരം വെട്ടുന്നവനാണ് "വെട്ടുകിളി ബാലൻ". ഏത് മരത്തിലും നിഷ്പ്രയാസം കയറും. ബാലൻ പുളിമരത്തിൽ കയറി കൊക്കിൻ കൂടുകളെല്ലാം നശിപ്പിച്ചു. താഴെയിറങ്ങിയ ബാലന്റെ മടക്കിക്കുത്തിയ ഉടുമുണ്ടിനുള്ളിൽ പറക്കമുറ്റാത്ത അഞ്ചാറ് കൊക്കിൻ കുട്ടികൾ. അവയെയും കൊണ്ട് വെട്ടുകിളി ബാലൻ വീട്ടിലെത്തി. സീതത്തോട്ടിലിറങ്ങി മാനത്തുകണ്ണികളെയും പരൽമീനുകളെയും പിടിച്ച് അവയെ തീറ്റി. രാത്രിയാകുമ്പോൾ കോഴികളോടൊപ്പം കൂട്ടിലിട്ടടച്ചു. പറക്കമുറ്റിയപ്പോഴും അവ വെട്ടുകിളിയെ വിട്ട് എങ്ങോട്ടും പോയില്ല. ബാലന്റെ മക്കളോടൊപ്പം വീട്ടുമുറ്റത്തും തൊടിയിലും അവ പാറിക്കളിച്ചു. ഭംഗിയുള്ള ആറ് വെള്ള കൊക്കുകൾ! ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും.
ഒരു ദിവസം പ്രാക്കിളി രാഘവൻ അത് വഴി വന്നു. 
"അല്ല ബാലാ, ഇത് എവടേം കാണാത്തതാണല്ലോ, വെള്ളപ്പട്ടാളം വീട്ടുമുറ്റത്ത്!" രാഘവൻ ആശ്ചര്യം പ്രകടിപ്പിച്ചു.
"പ്ഫൂ....പോടാ....നായിന്റെ മോനെ"....കയ്യിൽ കിട്ടിയ ഒരു വടിയെടുത്ത് വെട്ടുക്കിളി പ്രാക്കിളിയുടെ പിന്നാലെ ഓടി. പ്രാക്കിളി ഓടിയ വഴിയിൽ പിന്നെ പുല്ലു മുളച്ചിട്ടില്ലെന്നാണ് കേട്ടത്. 
ഒരാഴ്ച തികഞ്ഞില്ല. കൊക്കിൻ കുട്ടികൾ തൂങ്ങി നിൽക്കുന്നു. മാനത്തുകണ്ണികൾ ഉറുമ്പരിച്ച് മുറ്റത്ത് കിടക്കുന്നു. പിറ്റേന്ന് രാവിലെ കൂട് തുറന്നപ്പോൾ കണ്ട കാഴ്ച ബാലന്റെ കരളലിയിപ്പിക്കുന്നതായിരുന്നു. ആറ് കൊക്കുകളും രണ്ടു കോഴികളും കൂട്ടിൽ ചത്ത് കിടക്കുന്നു. വെട്ടിക്കിളി ബാലന് സഹിച്ചില്ല. ചത്ത് കിടക്കുന്ന ആറ് കൊക്കുകളെയും ഒരു മുറത്തിൽ കോരിയെടുത്ത്, പ്രാക്കിളി രാഘവന്റെ വീട്ടുമുറ്റത്ത് കൊണ്ട് ചെന്നിട്ടിട്ട് ബാലൻ അലറി......"ന്നടാ...ദുഷ്ടാ....മതിയായില്ലേ നിനക്ക്.... തിന്നടാ....ജ്ജ്.... ..എല്ലാത്തിനേം”....
കൊക്കുകൾക്കും കോഴിവസന്ത പിടിപെടാമല്ലോ...കുറ്റം പ്രാക്കിളിക്കും.
തീർന്നില്ല പ്രാക്ക് പുരാണം:-
ഇല്ലിക്കൽ ആയിശാത്തയുടെ വിറക് പുരയുടെ മുകളിൽ മത്തന്റെ വള്ളി പടർന്ന് കിടക്കുന്നു. ഇറയത്തേക്ക് തൂങ്ങിക്കിടക്കുന്ന വള്ളികളിൽ നാലഞ്ച് കുഞ്ഞു മത്തനുകൾ കൂമ്പി വന്നു. പ്രാക്കിളി രാഘവൻ ഇത് കാണാനിടയായി.
"ആയിശുമ്മേ.. ഇങ്ങളിപ്പം വെറക്പെരേലും ബൾബ് തൂക്കിയോ?".......രാഘവൻ ചോദിച്ചു.
"ഓ....ന്റെ....ഇബിലീസേ, അന്റെ കരിനാക്കെടുത്ത് വളക്കാതെടാ".......
"ന്റെ....റബ്ബേ...ഞ്ഞ്..പ്പം...ന്താ...ണ്ടാക".....ആയിശാത്ത നെഞ്ചത്ത് കൈ വച്ചുപോയി. 
അഞ്ചാറ് ദിവസം കഴിഞ്ഞതേയുള്ളൂ. ആയിശാത്ത ആശങ്കപ്പെട്ടത് പോലെ തന്നെ സംഭവിച്ചു. മത്തന്റെ വള്ളികൾ വാടാൻ തുടങ്ങി. കൂമ്പിയ കുഞ്ഞു മത്തനുകൾ കൊഴിഞ്ഞു വീണു. 
"ഒരുമ്പെട്ട നായി.....ഓന്റെ തലേല് ഇടിത്തീ വീഴട്ടെ"..... ആയിശാത്ത പ്രാക്കിളിയെ ശപിച്ചു.
പറമ്പ് കിളച്ചപ്പോൾ മത്തന്റെ മുരടിൽ എവിടെയോ ഒരു കൊത്ത് കൊണ്ട കാര്യം ആയിശാത്താക്ക്‌ അറിയാമായിരുന്നെങ്കിലും കുറ്റം പ്രാക്കിളിയുടെ പ്രാക്കിന്‌.
.........തൊട്ടിയിൽ......

1 comment:

  1. അറയ്ക്കലങ്ങാടി വിശേഷങ്ങൾ കൊള്ളാം, കേട്ടോ!
    അഭിനന്ദനങ്ങൾ!!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot