ഡൽഹിയിൽ നിന്നും ഗയയിലേക്കുള്ള യാത്രയിൽ എലിസബത്ത് ഗിൽബർട്ടിൻറെ 'Eat Pray Love' എന്ന പുസ്തകം കൂട്ടിനുണ്ടായിരുന്നു. ഇന്ത്യയിലെ ഒരു ആശ്രമത്തിൽ താമസിച്ച് അവർ നടത്തിയ ആത്മീയാന്വേഷണങ്ങളെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നുണ്ട്. എന്റേത് ഒരു ആത്മീയയാത്ര ഒന്നും അല്ലായിരുന്നെങ്കിലും അവർ പറയുന്ന പല കാര്യങ്ങളും യാത്രയുടെ സ്വഭാവത്തിന് അനുയോജ്യമായി തോന്നി. മനുഷ്യൻറെ അവബോധത്തിൻറെ നാലാമത്തെ തലത്തിൽ ആണത്രേ ഉള്ളിലെ ദൈവിക സാന്നിധ്യം അവന് നിരന്തരമായി അനുഭവപ്പെട്ട് തുടങ്ങുന്നത്. ഈ അവസ്ഥയെ 'തുറിയ' (Turiya) എന്ന് യോഗാചാര്യന്മാർ വിളിക്കുന്നു. നമ്മുടെയൊക്കെ ജീവിതം ആദ്യത്തെ മൂന്ന് തലങ്ങളിൽ - ഉണർന്നിരിക്കുക, ഉറങ്ങുക, സ്വപ്നം കാണുക - അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടി അങ്ങനെയങ്ങ് തീർന്ന് പോകാറാണ് പതിവ്. ഇടയ്‌ക്കൊക്കെ മേൽപ്പറഞ്ഞ രീതിയിലുള്ള അനിർവ്വചനീയമായ ആനന്ദാനുഭവങ്ങൾ നമുക്കും ഉണ്ടാകാറുണ്ടെങ്കിലും അത് അധികം നീണ്ടുനിൽക്കാറില്ല. ശ്രീബുദ്ധനെ പോലെയുള്ളവർ നമ്മളിൽ നിന്നും വ്യത്യസ്ഥരാകുന്നത് ഇവിടെയാണ്. മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ അദ്ദേഹത്തിന് ബോധോദയമുണ്ടായ നാട്ടിലേക്ക് യാത്ര പോകുമ്പോൾ എനിക്കും അതേ പ്രായം. അതുകൊണ്ട് ഇനിയെങ്ങാനും തലയ്ക്കകത്ത് അൽപ്പം വെളിച്ചം കയറിയാലോ എന്നുള്ള അത്യാഗ്രഹം ഇല്ലാതിരുന്നില്ല.
പാറ്റ്നയിൽ നിന്നും ഗയയിലേക്ക് ഏതാണ്ട് നൂറ് കിലോമീറ്റർ ദൂരം. ഇപ്പോഴും ബീഹാറിൽ റോഡ് യാത്രയേക്കാൾ സുരക്ഷിതം ട്രെയിൻ തന്നെയാണെന്ന് അവിടുത്തുകാർ പറയുന്നു. ഡൽഹിയിൽ നിന്നും കൽക്കത്തയിൽ നിന്നും എല്ലാം ഗയയിലേക്ക് നേരിട്ട് ട്രെയിനുകൾ ഉണ്ട്. വടക്കേ ഇന്ത്യയിലെ ഹിന്ദുക്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കണം എന്ന് വിശ്വസിക്കുന്ന, മഹാവിഷ്ണുവിൻറെ പാദം പതിഞ്ഞ 'വിഷ്ണുപദ്' അമ്പലമുണ്ട് ഗയയിൽ. മരിച്ചുപോയവർക്ക് ശേഷക്രിയ ചെയ്യാനും ആളുകൾ ധാരാളമായി അവിടെ പോകാറുണ്ട്. സമയവും സാഹചര്യവും ഉള്ളവർക്ക് അവിടെയും ഒരു സന്ദർശനമാകാം. ഗയ പട്ടണത്തിൽ നിന്നും പതിനഞ്ച് കിലോമീറ്ററോളം യാത്ര ചെയ്താൽ ബുദ്ധമതക്കാരുടെ മെക്കയായ ബോധഗയയിൽ എത്താം. ശീതകാലത്താണ് ഇവിടെ കൂടുതൽ സന്ദർശകർ, പ്രത്യേകിച്ച് ഡിസംബർ - ജനുവരി മാസങ്ങളിൽ. എല്ലാ വർഷവും ജനുവരിയിൽ ദലൈലാമ പങ്കെടുക്കാറുള്ള കാലചക്രപൂജയ്ക്കായി പതിനായിരങ്ങൾ പല ദേശങ്ങളിൽ നിന്നും ഇവിടെ എത്താറുണ്ട്.
ബോധഗയയിലെ പ്രധാന ആകർഷണം ബി. സി ആറാം നൂറ്റാണ്ടിൽ ബുദ്ധന് ബോധോദയമുണ്ടായ സ്ഥലത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്ന മഹാബോധി മഹാവിഹാര മന്ദിരമാണ്. ഈ സ്ഥലം അടയാളപ്പെടുത്തുന്നത് മഹാനായ അശോക ചക്രവർത്തിയാണ്. പിന്നീട് ക്രിസ്തുവിന് ശേഷം ഏഴാം നൂറ്റാണ്ടിൽ ഗുപ്തരാജാക്കന്മാരാണ് ഈയമ്പലത്തിൻറെ ആദ്യഘടന പൂർത്തീകരിക്കുന്നത്. പിന്നീട് ഒട്ടേറെ നവീകരണ പ്രവർത്തങ്ങളിലൂടെ കടന്നുപോയതിന് ശേഷമാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് ഇത് എത്തുന്നത്. രണ്ടായിരത്തിരണ്ടിൽ യൂനെസ്കോ ഈ മന്ദിരത്തെ ഒരു 'വേൾഡ് ഹെറിറ്റേജ് സൈറ്റ്' ആയി പ്രഖ്യാപിച്ചു. ഈ പരിസരത്തേക്ക് മൊബൈൽ ഫോണുകൾ അടുപ്പിക്കില്ല. അതിനാൽ ഫോട്ടോ എടുക്കേണ്ടവർ ക്യാമറ വേറെ കരുതണം. അതിന് പ്രത്യേകം പണം അടയ്ക്കണം. ക്ലിക്ക് ചെയ്യപ്പെടുമ്പോഴെല്ലാം ആ വ്യക്‌തിയുടെയോ വസ്തുവിന്റെയോ ചൈതന്യം അൽപ്പാൽപ്പമായി കുറഞ്ഞു പോകുന്നു എന്ന് വിശ്വസിക്കുന്ന ഒരു ജനത എവിടെയോ ഉള്ളതായി വായിച്ചതോർക്കുന്നു. ക്യാമറ ഇല്ലാതിരുന്നതിനാൽ മഹാബോധി പരിസരത്തിൻറെ ചൈതന്യം കവരാൻ എനിക്ക് ഇട വന്നില്ല.
മഹാബോധി പരിസരം കഴിഞ്ഞാൽ ഇവിടുത്തെ പ്രധാന ആകർഷണം ബുദ്ധമതത്തിന് നല്ല വേരോട്ടമുള്ള രാജ്യങ്ങൾ സ്ഥാപിച്ചിരിക്കുന്ന അമ്പലങ്ങളും ആശ്രമങ്ങളുമാണ്. ഓരോന്നും അവരുടെ തനതായ ശൈലിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളവ. തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ശക്തമായ സാന്നിദ്ധ്യമുണ്ട് ഇവിടെ. ലോകമെമ്പാടുമുള്ള ബുദ്ധമതാനുയായികളുടെ നാൽപ്പത് ശതമാനവും ഈ മേഖലയിൽ നിന്നാണ്. ബുദ്ധമതത്തിൻറെ വ്യാപനത്തിൽ അശോക ചക്രവർത്തി വഹിച്ച പങ്ക് ചെറുതല്ല. സന്ന്യാസം സ്വീകരിച്ച സ്വന്തം മക്കളായ മഹിന്ദയെയും സംഘമിത്തയേയും അടക്കം മതപ്രചാരണത്തിനായി വിവിധ ദേശങ്ങളിലേക്ക് അയയ്ക്കുകയായിരുന്നു അദ്ദേഹം. ബുദ്ധമതത്തിലേക്കും അത് നിഷ്ക്കർഷിക്കുന്ന സമാധാനത്തിൻറെ പാതയിലേക്കുമുള്ള ചുവടുമാറ്റമാണ് മൗര്യ സാമ്രാജ്യത്തിൻറെ തകർച്ചയിലേക്ക് നയിച്ചതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. ഭൗതികതയിൽ അധികം അഭിരമിക്കാത്ത, സമാധാനപ്രിയരായ ആളുകളുടെ ഒരു സമൂഹമായി ബുദ്ധമതത്തെ ഞാൻ നോക്കിക്കണ്ട ഒരു സമയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മ്യാൻമാറിൽ നിന്നും ശ്രീലങ്കയിൽ നിന്നും മറ്റും വരുന്ന വാർത്തകൾ അത്ര സുഖകരമല്ല. ലോകമെമ്പാടും ഭൂരിപക്ഷം ന്യൂനപക്ഷങ്ങളുടെ മേൽ കുതിരകയറുന്ന ഒരവസ്ഥയുണ്ട്. അതുപോലെ തന്നെ ഇതിനേയും കാണാം.
അമ്പലങ്ങൾ കണ്ട് അങ്ങനെ നടക്കുമ്പോഴാണ് ഈ 'ബിനാലെ' എന്ന് പറഞ്ഞാൽ കൊച്ചിയിൽ മാത്രമുള്ളതല്ല എന്ന് മനസ്സിലാകുന്നത്. സർക്കാരിൻറെ ഒരു പഴയ ഹോട്ടലിൽ 'ബോധഗയ ബിനാലെ' നടക്കുന്നു. അവിടെ കയറിയിരുന്ന് അൽപ്പം വിശ്രമിക്കാം എന്ന് കരുതി. 'The urgency of peace in the contemporary times' എന്ന വിഷയത്തിൽ ഒരു ചർച്ച തുടങ്ങുന്ന സമയമായിരുന്നു. കൊച്ചിക്ക് ശേഷം ഇന്ത്യയിൽ ബോധഗയയിലാണ് ബിനാലെ നടക്കുന്നത് എന്ന് സംഘാടകർ അഭിമാനത്തോടെ പറയുന്നത് കേട്ടു. അങ്ങനെ ആദ്യമായി ഞാനും ഒരു ബിനാലെ കണ്ടു. ശ്രീനിവാസൻ പറയുന്നത് പോലെ നമ്മൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന സൃഷ്ടികളും ധാരാളം. മലയാളികളുടേതടക്കം. ക്രിസ്തുമസ്സിന് നാട്ടിൽ പോകുമ്പോൾ കൊച്ചിയിലെ ബിനാലേയും ഒന്ന് കാണണം.
ഡൽഹിയിലേക്ക് തിരിച്ച് പോകാനുള്ള ട്രെയിൻ രാത്രി വൈകി ആയിരുന്നതിനാൽ പകലത്തെ കറക്കമെല്ലാം കഴിഞ്ഞ് ഞാൻ വീണ്ടും മഹാബോധി പരിസരത്തേക്ക് പോയി. അമ്പലത്തിൽ നിന്നും വരുന്ന മന്ത്രോച്ചാരണങ്ങൾ കേട്ട് ഏതാണ്ട് മൂന്ന് മണിക്കൂറോളം അവിടെ ഇരുന്നു. അന്നൊരു ഞായറാഴ്ച്ചയായിരുന്നു. അതുകൊണ്ട് തന്നെ പല രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ള സന്യാസിമാർ, സന്ദർശകർ, തദ്ദേശീയർ തുടങ്ങി ഒരു ജനസാഗരം അവിടെ ഉണ്ടായിരുന്നു. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഒക്കെ വന്നിട്ടുള്ളവരെ അവരുടെ ശരീരഭാഷയിൽ നിന്നും ''Seekers' എന്ന വിഭാഗത്തിൽ പെടുത്താം. എലിസബത്ത് ഗിൽബെർട്ടിൻറെ പുസ്തകത്തിൽ പറയുന്നത് പോലെ അവരുടെ നാട്ടിൽ ജീവിതത്തിൻറെ ആദ്യത്തെ മൂന്നുനാല് ദശാബ്ദങ്ങൾ ഭൗതികതയിൽ മാത്രം മുഴുകി ജീവിക്കുന്ന പലരിലും പ്രായം മുന്നോട്ട് പോകുന്തോറും എന്തിലെങ്കിലുമൊക്കെ വിശ്വസിക്കാനുള്ള ആഗ്രഹം തീവ്രമാകുന്നത് കാണാമത്രെ. അങ്ങനെ ആരിൽ വിശ്വസിക്കണം എന്നുള്ള അന്വേഷണത്തിലാണവർ.
ഡൽഹിയിലേക്ക് തിരിച്ച് പോകാനുള്ള ട്രെയിൻ രാത്രി വൈകി ആയിരുന്നതിനാൽ പകലത്തെ കറക്കമെല്ലാം കഴിഞ്ഞ് ഞാൻ വീണ്ടും മഹാബോധി പരിസരത്തേക്ക് പോയി. അമ്പലത്തിൽ നിന്നും വരുന്ന മന്ത്രോച്ചാരണങ്ങൾ കേട്ട് ഏതാണ്ട് മൂന്ന് മണിക്കൂറോളം അവിടെ ഇരുന്നു. അന്നൊരു ഞായറാഴ്ച്ചയായിരുന്നു. അതുകൊണ്ട് തന്നെ പല രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ള സന്യാസിമാർ, സന്ദർശകർ, തദ്ദേശീയർ തുടങ്ങി ഒരു ജനസാഗരം അവിടെ ഉണ്ടായിരുന്നു. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഒക്കെ വന്നിട്ടുള്ളവരെ അവരുടെ ശരീരഭാഷയിൽ നിന്നും ''Seekers' എന്ന വിഭാഗത്തിൽ പെടുത്താം. എലിസബത്ത് ഗിൽബെർട്ടിൻറെ പുസ്തകത്തിൽ പറയുന്നത് പോലെ അവരുടെ നാട്ടിൽ ജീവിതത്തിൻറെ ആദ്യത്തെ മൂന്നുനാല് ദശാബ്ദങ്ങൾ ഭൗതികതയിൽ മാത്രം മുഴുകി ജീവിക്കുന്ന പലരിലും പ്രായം മുന്നോട്ട് പോകുന്തോറും എന്തിലെങ്കിലുമൊക്കെ വിശ്വസിക്കാനുള്ള ആഗ്രഹം തീവ്രമാകുന്നത് കാണാമത്രെ. അങ്ങനെ ആരിൽ വിശ്വസിക്കണം എന്നുള്ള അന്വേഷണത്തിലാണവർ.
സന്ദർശിക്കാനാഗ്രഹിക്കുന്നവർക്ക് ബോധഗയ തീർച്ചയായും നല്ലൊരു അനുഭവമായിരിക്കും. എന്നാൽ ശാന്തി, സമാധാനം ഇതൊന്നും ആഗ്രഹിച്ച് ഇത്തരം സ്ഥലങ്ങളിലേക്ക് പോകണ്ട. കിട്ടാൻ സാദ്ധ്യത കുറവാണ്. ഇതെല്ലാം അവനവനായിരിക്കുന്ന ഇടങ്ങളിൽ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ വേറെ ഒരിടത്തും കണ്ടെത്താൻ സാധിക്കില്ല.
"Nobody bestows enlightenment. No one owns it. Fully realising your own nature is what the Buddhas call enlightenment".
By Vipin Joseph.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക