Slider

കരുണയുടെ കാവല്‍..

0

കസ്റ്റമര്‍ പോയതിനു ശേഷം, തിരക്കിട്ടു ആഭരണങ്ങൾ അലമാരയിലേക്ക് എടുത്ത് വെക്കുമ്പോളും മനസ്സു മുഴുവന്‍ ഇന്നലെ ഫോൺ ചെയ്തപ്പോഴുള്ള അമ്മയുടെ വാക്കുകളായിരുന്നു..
''അച്ചൂട്ട്യേ, മറ്റന്നാൾ രാവിലെ പത്ത്മണിയാവുമ്പൊ അവര് വരുംട്ടോ, ന്‍റെ മോള് നാളെ വൈകുന്നേരാവുമ്പോൾക്കും ഇങ്ങെത്തിക്കോണം...''
അതെ, എന്റെ കല്യാണ നിശ്ചയം..
സന്തോഷത്തെക്കാളുപരി മനസിലൊരു വിങ്ങലാണ്. മഴയും വെയിലും കൊണ്ട് പാറമടയില്‍ പണിയെടുത്ത് കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷം പൊന്നുപോലെ നോക്കിയതാണമ്മയെന്നെ. പഠിക്കണമെന്ന് എനിക്കും പഠിപ്പിക്കണമെന്ന് അമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും, അമ്മയെ ഇനിയും കഷ്ടപ്പെടുത്തരുത് എന്ന് മനസ്സിലുറപ്പിച്ചാണ് കൊച്ചിയില്‍ ഈ ജ്വല്ലറിയില്‍ സെയില്‍സ്ഗേളായി ജോലിക്ക് വരാന്‍ തുടങ്ങിയത്... ആ അമ്മയെ തനിച്ചാക്കി പോവുക എന്നത് ചിന്തിക്കാന്‍കൂടി കഴിയുന്നില്ല..
''ട്രെയിന്‍ നിന്‍റെ സമയത്തിന് കാത്തുനിക്കില്ലാട്ടോ അച്ച്വേ...''
മാനേജര്‍ രാമേട്ടന്‍റെ വാക്കുകളൂടി കേട്ടപോള്‍,
നാളെ നിശ്ചയത്തിനിടാനായി കൂടെ ജോലി ചെയ്യുന്ന ഗീതേച്ചി വാങ്ങിത്തന്ന സാരിയടങ്ങിയ ബേഗും തോളിലിട്ട്, എല്ലാവരോടും യാത്രപറഞ്ഞ് ഒാട്ടോസ്റ്റാന്‍റ് ലക്ഷ്യമാക്കി നടന്നു.
മണി ഏഴു കഴിഞ്ഞിരിക്കുന്നു.. എട്ടുമണിയുടെ മാംഗ്ലൂര്‍ ഫാസ്റ്റ് കിട്ടിയില്ലെങ്കില്‍ ഇന്നിനി വേറേ ട്രെയിനില്ല.
സ്റ്റേഷനിലെത്തുമ്പൊഴേക്കും, തന്നോട് പെട്ടന്ന് വരാന്‍ പറയുന്നെന്ന പോലെ മാംഗ്ലൂര്‍ ഫാസ്റ്റ് നീട്ടി ചൂളം വിളിച്ചു.. തിരക്കു തീരെ കുറവായതിനാല്‍ ആദ്യംകണ്ട കമ്പാര്‍ട്ട്‌മെന്‍റില്‍ കയറി ജനലരികിലുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു.
'കൊഞ്ചം വെള്ളം തരുമോ''
തമിഴ് കലര്‍ന്ന മലയാളത്തിലുള്ള ചോദ്യം കേട്ടാണ് മയക്കത്തില്‍ നിന്നുണര്‍ന്നത്..
മുട്ടിനു താഴെവരെ മാത്രം നീളമുള്ള ഒരു മുഷിഞ്ഞ ലുങ്കിയും, അവിടവിടെയായി കീറിയ ഷര്‍ട്ടുമിട്ട, കറുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍. ഒരു ഭിക്ഷക്കാരനാണ് അതെന്ന് മനസിലാക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
ഹാന്‍ഡ്ബാഗ് തുറന്ന് ബോട്ടിലെടുത്ത് അയാള്‍ക്കുനേരെ നീട്ടുമ്പൊഴാണ് അത് ശ്രദ്ധിച്ചത്.. അയാളുടെ വലതുകണ്ണിന്‍റെ സ്ഥാനത്ത് വെറും കറുപ്പുനിറം മാത്രം...
ദാഹിച്ചിട്ടല്ലാ, വിശന്നിട്ടാണ് അയാള്‍ വെള്ളം ചോദിച്ചതെന്ന് കയ്യില്‍നിന്ന് ബോട്ടില്‍ വാങ്ങി ആര്‍ത്തിയോടെ അയാളത് കുടിക്കുന്നത് കണ്ടപ്പോള്‍ ഊഹിച്ചു. ബാഗില്‍ അവശേഷിച്ചിരുന്ന ഒരു ഓറഞ്ചെടുത്ത് അയാള്‍ക്ക് നേരെ നീട്ടി. യാതൊരു മടിയും കൂടാതെ അയാളത് വാങ്ങി എങ്ങോട്ടോ മറഞ്ഞു..

ഇരുട്ടിന് കനം കൂടി വരുന്നു. വാച്ചില്‍ സമയം നോക്കി.. ഒരുപാട് വൈകി. എതിര്‍ സീറ്റിലിരുന്ന ചേച്ചി കഴിഞ്ഞ സ്റ്റേഷനില്‍ ഇറങ്ങിയിരിക്കുന്നു. ചെറിയൊരു ഭയം മുഖത്ത് നിഴലിച്ചെങ്കിലും അടുത്ത സ്റ്റേഷനിലാണ് ഇറങ്ങേണ്ടത് എന്നോര്‍ത്തപ്പോള്‍ അല്‍പം ആശ്വാസമായി.
തന്‍റെ വരവും നോക്കി ഉമ്മറപ്പടിയിലിരിക്കുന്ന അമ്മയുടെ മുഖം മനസില്‍ തെളിഞ്ഞപ്പോള്‍ ഇരിപ്പുറച്ചില്ല. ബാഗുമെടുത്ത് പതിയെ വാതിലിനടുത്തേക്ക് നീങ്ങി..
വാതിലിനിരുവശത്തുമുള്ള കമ്പിയിൽ മുറുകെ പിടിച്ചുനിന്നു.
പുറകിലേക്കോടി മറയുന്ന വീടുകളിലെ വെട്ടം മിന്നാമിനുങ്ങുകളെപ്പോലെ തിളങ്ങി. തണുത്ത കാറ്റ് മുഖത്തടിച്ചപ്പോൾ കണ്ണുകളിറുക്കിയടച്ചു...
പെട്ടെന്നാണ് പെരുമ്പാമ്പ് കണക്കെ ഒരു കൈ അരക്കെട്ടിനെ ചുറ്റിവരിഞ്ഞത്. കുതറി മാറാൻ ശ്രമിച്ചപ്പോൾ ഒരു നോട്ടം കണ്ടു,
കറുപ്പ് നിറം മാത്രമുള്ള ആ ഒറ്റക്കണ്ണ്...
എന്റെ നിലവിളി പുറത്തു കേൾക്കാതിരിക്കാനെന്നോണം മാംഗ്ലൂർ എക്സ്പ്രസ് നീട്ടി ചൂളം വിളിച്ചു.
അൽപം മുമ്പ് കൊടുത്ത ഓറഞ്ചിന്റെ ശക്തിയിൽ അയാളെന്നെ തൂക്കിയെടുത്ത് വിജനമായ ആ കമ്പാർട്ട്മെന്‍റിലെ ഒരു സീറ്റിലേക്ക് വലിച്ചെറിഞ്ഞു.
കുതറിയോടാൻ ശ്രമിച്ച എന്റെ കഴുത്തില്‍ അയാളുടെ ഇടങ്കൈ പിടുത്തമിട്ടു. വലംകൈയ്യിലെ കൂർത്ത നഖങ്ങൾ എന്റെ മുഖത്തിലൂടെയൊഴുകി.
മദ്യത്തിന്റെ രൂക്ഷഗന്ധമുള്ള അയാളുടെ മുഖം എന്റെ മുഖത്തോടടുപ്പിച്ചപ്പോൾ ജീവനും ജീവിതവും നഷ്ടമാവാൻ പോകുന്നുവെന്ന തിരിച്ചറിവിൽ ഞാൻ സർവശക്തിയും സംഭരിച്ചു കുടഞ്ഞെറിഞ്ഞു ആ മനുഷ്യമൃഗത്തെ. കിട്ടിയ നിമിഷത്തിൽ വാതിലിനടുത്തേക്കോടവെ പിന്നിൽ നിന്നും നീരാളിപോലെ അയാളുടെ കൈ എന്റെ കാലിൽ പിടിമുറുക്കി. നിലകിട്ടാതെ ഞാന്‍ മുഖമടച്ചു വീണു. മൂക്കിൽ നിന്നും ധാരയായി രക്തം ഒഴുകുന്നു. വീണുകിടന്ന എന്നെ ചുരുട്ടിയെടുത്ത് അടുത്ത സീറ്റിലേക്കെറിഞ്ഞു. ചെറുത്തുനിൽപ്പ് ഏറക്കുറെ അവസാനിക്കുന്നു, ചുറ്റും ഇരുട്ടു പരക്കുന്നു.. ചുരിദാറിന്റെ കാലുകൾ നഷ്ടപ്പെട്ടിരിക്കുന്നതായി ശരീരം നുറുങ്ങുന്ന വേദനയിലും ഞാനറിഞ്ഞു.
അയാളുടെ പരുപരുത്ത കൈവിരലുകള്‍ ഒരു തേരട്ടയെപ്പോലെ അരിച്ചുകയറാന്‍ തുടങ്ങി.
'അവശേഷിക്കുന്ന മേലാടയും നഷ്ടപ്പെടുകയാണോ..?'
ആ നീരാളിപ്പിടുത്തം ഒന്നയഞ്ഞുവോ..?
പെട്ടെന്ന് ഒരലര്‍ച്ചയോടെ ആ മൃഗം പുറകിലേക്ക് മറിഞ്ഞുവീണു. പാതിയടഞ്ഞുതുടങ്ങിയ എന്‍റെ കണ്ണിലൂടെ ഞാന്‍ കണ്ടു,
ചോര പൊട്ടിയൊലിക്കുന്ന തലയും പൊത്തിപ്പിടിച്ചു നിലവിളിക്കുന്ന അയാളുടെ സമീപത്ത് ജ്വലിക്കുന്ന കണ്ണുകളുമായി ഇരുമ്പുവടിയുമേന്തി ഒരു മനുഷ്യൻ.
അല്ലാ, മനുഷ്യനല്ലാ..... ദൈവം..
നിലത്തുവീണുകിടന്ന ആടകള്‍ അയാളെന്‍റെ നേര്‍ക്കു നീട്ടുമ്പോഴും, മറുകയ്യിലെ ആ ഇരുമ്പുദണ്ഡ് കൂടുതൽ ശക്തിയോടെ ആ നീചന്റെ തല പിളർത്തുകൊണ്ടിരിക്കുകയായിരുന്നു..
വലിയൊരു ശബ്ദത്തോടെ ട്രെയിൻ സ്റ്റേഷനിൽ നിന്നു.
ഇരുളടയുന്ന തലച്ചോറിലേക്ക് ഫ്ലാഷ് ലൈറ്റുകളുടെ വെളിച്ചം മിന്നി മറഞ്ഞു. ആരൊക്കെയോ താങ്ങിയെടുത്തു കൊണ്ടു പോകുമ്പൊഴും എന്റെ പാതിയടഞ്ഞ കണ്ണ്, കൈവിലങ്ങേന്തി അഗ്നിജ്വലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന ആ ദൈവദൂതന്റെ നേർക്കു മാത്രമായിരുന്നു...
******
കേസ് നമ്പർ 2186/ 14 ,
യാചകനും, വികലാംഗനുമായ വിനായകന്‍ ദാരുണമായി കൊല്ലപ്പെട്ട കേസിൽ, പ്രതി കുറ്റക്കാരനല്ലെന്ന് തെളിയിക്കാൻ ഡിഫന്‍സിനു കഴിയാത്ത സാഹചര്യത്തിൽ IPC സെക്ഷന്‍ 307 പ്രകാരം, പ്രതിയെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കാൻ ഈ കോടതി ഉത്തരവിടുന്നു....''
കൈവിലങ്ങണിഞ്ഞ് പോലീസുകാരുടെ അകമ്പടിയോടെ പുറത്തിറങ്ങുമ്പോൾ കോടതി വരാന്തയിൽ തന്നെ കാത്തു നിന്ന അശ്വതിയുടെ നേർക്കയാൾ സൂക്ഷിച്ചു നോക്കി. ആ മുഖത്ത് അയാൾ കണ്ടത് മറ്റൊരു രൂപമായിരുന്നു.. നാല് വർഷം മുമ്പ് അതേ ട്രെയിനിൽ വച്ച് പിച്ചിച്ചീന്തി കൊലചെയ്യപ്പെട്ട തന്റെ കുഞ്ഞനിയത്തിയുടെ രൂപം....!!!
ഒന്നും മിണ്ടാതെ തിരിഞ്ഞുനടക്കുമ്പോള്‍ സംതൃപ്തിയുടെ ഒരു മന്ദഹാസം ആ ചുണ്ടുകളിൽ വിരിഞ്ഞു നിന്നിരുന്നു.
അപ്പോൾ കോടതിമതിലിനപ്പുറത്തെ സകൂളില്‍ നിന്ന് ഏതോ അദ്ധ്യാപകന്‍, കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് അയാള്‍ക്ക് മാത്രം ഉയർന്നു കേൾക്കാമായിരുന്നു ..
"ഇന്ത്യ എന്‍റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്....."

By: 
Anand Amruthanand Kololam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo