.

കഥ ; ദൈവത്താളുകൾ
എഴുതിയത് : സുനു Sunu S Thankamma
ഒരു വായനയ്ക്ക് ശേഷം മനസ്സിൽ തികട്ടിവന്നത് ഊരും പേരും രൂപവും അറിയാത്ത ചിലരുടെ കരച്ചിൽ ശബ്ദമാണ്. എന്തുകൊണ്ടാണ് അതെന്ന് എത്ര ആലോചിച്ചിട്ടും പിടിതരാതെ വഴുതി മാറി. പുനർവായനയിൽ തെളിയുന്ന അർത്ഥങ്ങൾ നൽകിയത് പുതിയൊരു ലോകമാണ്.
കഥയ്ക്ക് നൽകിയ ശീർഷകം അന്വർത്ഥമാക്കുകയാണ് ഓരോ വരികളും. അതിനെക്കുറിച്ചു അവസാനം പറയാം. ഒരു കഥാകൃത്ത് എന്ന നിലയിൽ തുടക്കത്തിൽ പറഞ്ഞ ഖണ്ഡിക ഒരുപാട് ഇഷ്ടപ്പെട്ടു. ആരെ വായിക്കുന്നു എന്നതിലല്ല, എന്ത് വായിക്കുന്നു എന്നതിലാണ് കാര്യം. "അല്ലേലും ഞാനൊണ്ടാക്കി വിടുന്നതിനെല്ലാം അങ്ങനൊരു പരാതിയോണ്ട്" ചിരിച്ചുകൊണ്ടാണല്ലോ തുടക്കം എന്ന് കരുതി, ഒന്ന് ചിരിച്ചു പോയി.. കളരിക്കൽ ആന്റണി അണക്കരവഴിക്കൊള്ള അത്തിമരം വെട്ടിയപ്പോൾ കേട്ട ആദ്യത്തെ കരച്ചിലിൽ നമ്മളും ഞെട്ടും. ഒന്ന് ചെവിയോർത്താൽ അറിയാം, അതുപോലൊരു കരച്ചിലുണ്ടോ എന്ന്.. ഇല്ല, നമ്മൾ കേൾക്കില്ല. ഒരുപക്ഷേ, മറ്റാരും കേൾക്കാത്തത് നമ്മൾ കേൾക്കാൻ ഒരു പ്രകൃതിസ്നേഹിയോ കവിയോ ബുദ്ധിജീവിയോ ആകേണ്ട ആവശ്യമില്ല.. ചുറ്റുപാടുകളിലേക്ക് അല്പം ശ്രദ്ധ മാത്രം മതി... കുളിയും നനയുമില്ലാത്ത ആ മൂന്നെണ്ണങ്ങൾ സാക്ഷിയായി, ഉച്ചയോടെ മരത്തിന്റെ ആകാശം ചെരിയുമ്പോൾ നമ്മളെന്തേ കരയാതെ പിരിയുന്നത്... ഇനിയുള്ള ആകാശം നമുക്ക് മാത്രമാണെന്ന് ഊറ്റം കൊണ്ടിട്ടാകും.
ബെന്നിയുടെ ഭാര്യയ്ക്കും ബെന്നിയ്ക്കും പിള്ളേർക്കും കറവപശുവിനും മാത്രമായിട്ട് വെള്ളം ഊറ്റിയെടുക്കണം. അപ്പൊ മൂന്നേക്കറിൽ ബാക്കിയുള്ള പേരറിയാത്ത അവകാശികൾ എന്തു ചെയ്യും.. സ്വാഭാവികമായ ആവാസവ്യവസ്ഥയുടെ ജീവിതചക്രം അവരെ ജീവിക്കാൻ പ്രേരിപ്പിക്കുമെന്ന തത്വം ബെന്നിക്കൊപ്പം നമുക്കും വിഴുങ്ങാം. അതുകൊണ്ട് ആ കരച്ചിലും നമുക്ക് കേൾക്കേണ്ടി വരില്ല . പുറം പൊള്ളുന്ന അടിയുടെ വേദനയിൽ അവർ ഓടുമ്പോൾ വെറുതെ ഒന്ന് ശ്രമിച്ചുനോക്കാം, ആ കരച്ചിൽ എന്തിനായിരുന്നു എന്നറിയാൻ..
വറീത് മാടിനെ അറുത്തപ്പോൾ കേട്ട കരച്ചിലും എങ്ങിനെ വന്നുവെന്ന് ആർക്കുമറിയില്ല..
പക്ഷെ ചെറിയാന്റെ മക്കൾ മരിച്ചപ്പോൾ വറീതും ചെറിയാനും ബെന്നിയും ആന്റണിയും കരഞ്ഞപ്പോൾ ചിരിച്ചവർ ഇവരായിരുന്നു എന്നറിയുമ്പോൾ തുടങ്ങുകയാണ് തുടക്കത്തിൽ എന്നെ ചിരിപ്പിച്ച ആമുഖത്തിന്റെ പൊരുൾ... ഇരുനിറക്കാരിയായ എഴുത്തുകാരിയായി സുനു വരുമ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ആരും കാണിക്കാത്ത തന്റേടമാണ് ഇവിടെ കാണുന്നത്. അതൊരു എഴുത്തുകാരി ആയിരുന്നില്ല. ഇതുവരെ കേൾക്കാത്ത കരച്ചിൽ നമ്മൾ കേൾക്കുന്നത് അപ്പോൾ മുതലാണ്. പ്രകൃതിയുടെ വേദന ഏറ്റെടുത്ത, ഹൃദയഭിത്തിയ്ക്ക് എപ്പോഴും ലോലഭാവമാണ്. 'അമ്മ മനസ്സാണ് പ്രകൃതിയ്ക്ക്. അതുകൊണ്ടാകണം സ്ത്രീയെന്ന ഭാവത്തിൽ എഴുത്തുകാരൻ സ്വയം പ്രതിഷ്ഠിക്കുന്നത്. മണ്ണും മുളയും ചേർത്തു നിർമ്മിച്ച വീട്ടിലിരുന്നു സുനു കണ്ടത് ആരും കാണാത്ത കാഴ്ചകളായിരുന്നു. കണ്ടൻ പൂച്ചയും മൂർഖൻ പാമ്പും മുള്ളൻപന്നിയും ചേർത്ത കോമ്പിനേഷൻ വിടർത്തിയ ചുരുൾ ഒരിക്കലും ചേരാത്ത സൂത്രവാക്യത്തിന്റെ സമവാക്യമാണ്. പ്രകൃതിയുടെ താളം നഷ്ടപ്പെട്ടു എന്നൊക്കെ പറയുമ്പോൾ ഞാനടക്കം ചിന്തിക്കാറുണ്ട്, പ്രകൃതിയുടെ താളമോ.. ഒരിക്കലും കേൾക്കാത്ത ആ താരാട്ട്, താളം തെറ്റാതെ ചൊല്ലി കേൾക്കാൻ അവൾ(എഴുത്തുകാരി/കാരൻ) ചെയ്ത സങ്കല്പം എന്നോർത്ത് ആശ്വസിക്കാം.
പക്ഷെ ചെറിയാന്റെ മക്കൾ മരിച്ചപ്പോൾ വറീതും ചെറിയാനും ബെന്നിയും ആന്റണിയും കരഞ്ഞപ്പോൾ ചിരിച്ചവർ ഇവരായിരുന്നു എന്നറിയുമ്പോൾ തുടങ്ങുകയാണ് തുടക്കത്തിൽ എന്നെ ചിരിപ്പിച്ച ആമുഖത്തിന്റെ പൊരുൾ... ഇരുനിറക്കാരിയായ എഴുത്തുകാരിയായി സുനു വരുമ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ആരും കാണിക്കാത്ത തന്റേടമാണ് ഇവിടെ കാണുന്നത്. അതൊരു എഴുത്തുകാരി ആയിരുന്നില്ല. ഇതുവരെ കേൾക്കാത്ത കരച്ചിൽ നമ്മൾ കേൾക്കുന്നത് അപ്പോൾ മുതലാണ്. പ്രകൃതിയുടെ വേദന ഏറ്റെടുത്ത, ഹൃദയഭിത്തിയ്ക്ക് എപ്പോഴും ലോലഭാവമാണ്. 'അമ്മ മനസ്സാണ് പ്രകൃതിയ്ക്ക്. അതുകൊണ്ടാകണം സ്ത്രീയെന്ന ഭാവത്തിൽ എഴുത്തുകാരൻ സ്വയം പ്രതിഷ്ഠിക്കുന്നത്. മണ്ണും മുളയും ചേർത്തു നിർമ്മിച്ച വീട്ടിലിരുന്നു സുനു കണ്ടത് ആരും കാണാത്ത കാഴ്ചകളായിരുന്നു. കണ്ടൻ പൂച്ചയും മൂർഖൻ പാമ്പും മുള്ളൻപന്നിയും ചേർത്ത കോമ്പിനേഷൻ വിടർത്തിയ ചുരുൾ ഒരിക്കലും ചേരാത്ത സൂത്രവാക്യത്തിന്റെ സമവാക്യമാണ്. പ്രകൃതിയുടെ താളം നഷ്ടപ്പെട്ടു എന്നൊക്കെ പറയുമ്പോൾ ഞാനടക്കം ചിന്തിക്കാറുണ്ട്, പ്രകൃതിയുടെ താളമോ.. ഒരിക്കലും കേൾക്കാത്ത ആ താരാട്ട്, താളം തെറ്റാതെ ചൊല്ലി കേൾക്കാൻ അവൾ(എഴുത്തുകാരി/കാരൻ) ചെയ്ത സങ്കല്പം എന്നോർത്ത് ആശ്വസിക്കാം.
മകരവിളക്കിലെ തിക്കിലും തിരക്കിലും പെട്ട് നൂറ്റാറ് പേര് ചത്തത് ഓർമ്മിപ്പിച്ചത് നന്നായെന്നു ഞാനും പറയുന്നു. തേക്കടി ബോട്ട് ദുരന്തവും ഓർത്തു. ചതുപ്പ് നികത്തി പണിതുയർത്തിയ ആ വിഗ്രഹത്തോടുള്ള പ്രാർത്ഥന അത്രയേറെ ആഴത്തിൽ കേൾക്കേണ്ടതാണെന്നു തോന്നുന്നു. അർത്ഥമില്ലാത്ത പ്രാർത്ഥനയുടെ പൊരുൾ തേടുന്ന തിരക്കിൽ അത്തവണയും ആ വൃകൃത ജീവികളുടെ കരച്ചിൽശബ്ദം കേൾക്കാൻ കഴിയാതെ പോയത് നമ്മുടെ പരാജയം.. എങ്കിലും ടിപ്പറും ജെസിബിയും ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്നുണ്ട് നമ്മളും. കാരണം ഇപ്പൊ ആ ചിരി മാത്രമേ കേൾക്കാറുള്ളൂ.. പക്ഷെ എല്ലാ കരച്ചിലും പിന്തള്ളി, ഒരു മണ്ണിടിച്ചിലിനും പ്രളയത്തിനും രക്ഷപ്പെടുത്താൻ കഴിയാത്ത ദുർബല ശക്തിയെ ഉപാസിക്കുമ്പോൾ നമുക്ക് വെറുതെ വിളിക്കാം, ആ എഴുത്തുകാരി പെണ്ണിനെപ്പോലെ വലിയ മനസ്സുള്ള ആളുകളെ... കാരണം അവർക്കാണ് നമ്മളാരും കേൾക്കാത്ത കരച്ചിലും ചിരിയും കേൾക്കാൻ കഴിയുക..അവർക്കാണ് നേരത്തെ പറഞ്ഞ താരാട്ടിന്റെ ഈണം കേൾക്കാൻ കഴിയുക...
തറേപ്പിള്ളി സെബിന്റെ പെണ്ണുംപിള്ള വീടിന്റെ വർക്കേരിയയിൽ കിടന്ന് പെറ്റപ്പോൾ പിറവിയെടുത്തത് പോലെ അവതരിച്ച ആദിവാസി ചെറുക്കന്റെ നിലവിളി അറിയാതെ പോയത് മഴ മറന്ന ആകാശത്തെ കുറിച്ചു നിലവിളിക്കാനും മൂടപ്പെട്ട ചതുപ്പ് ഓർത്തു വിലപിക്കാനും സമയം കണ്ടെത്താനുള്ള തിരക്കിലായത് കൊണ്ടാണ്. അല്ലെങ്കിലും ഒരു മനുഷ്യശിശു പിറവി കൊള്ളുമ്പോൾ അത്രയേറെ നാശത്തിന്റെ വിത്ത് പാകുന്ന തിരക്കിലാണ് അവന്റെ ശ്രദ്ധ.ഒരു ജീവൻ നശിക്കുമ്പോൾ അത്രയും നേട്ടം പ്രകൃതിയ്ക്കും. അതുകൊണ്ടാണ് ചെറിയാന്റെ മക്കൾ മരിക്കുമ്പോൾ ചിരിക്കുന്നതും, സെബിന്റെ ഭാര്യ പ്രസവിക്കുമ്പോൾ കരയുന്നതും..ആസ്പത്രിയെന്ന പേരിന്നടിയിൽ ഒളിപ്പിച്ച ഇറച്ചി കച്ചവടകേന്ദ്രത്തിന്റെ പരാമർശം ഒന്ന് ചിന്തിപ്പിച്ചു കടന്നുപോകുമ്പോൾ നമ്മൾ അറിയാതെ വന്നുപെട്ട ഊരാക്കുടുക്കിന്റെ ഭയാനകത വിവരിക്കപ്പെടുകയാണ്.
അവസാനം ടിപ്പർ ലോറിയിടിച്ചു മരിച്ചു വീഴുമോ എന്ന് ഭയക്കുമ്പോൾ അറിയാതെ തേടിപോകുന്നത് ആ എഴുത്തുകാരിയെയാണ്. അവളുടെ തൂലിക നിശ്ചയിച്ച നിയമങ്ങളിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ കൊതിച്ചുപോകും..എന്നാൽ അവൾ മരിച്ചു കൊണ്ടിരിക്കുന്ന നിയമാധികാരി ആണെന്ന സത്യത്തെ അംഗീകരിച്ചു, ശിരസ്സ് നമിച്ചു മടങ്ങുമ്പോൾ, ഒരൊറ്റ പ്രാർത്ഥന മാത്രമാകും ബാക്കി.(കുഞ്ഞുങ്ങളുടെ കരപ്പൻ മാറ്റാനല്ല..)ശീർഷകം നൽകിയ സൂചന ഇവിടെയാണ് പൂർണ്ണമാകുന്നത്. "ദൈവത്താളുകൾ" എഴുതികൊണ്ടിരിക്കുന്ന, അപൂർണ്ണമായ പ്രകൃതിയുടെ അക്ഷരങ്ങളാണ്.. അമ്മയുടെ താളിലൂടെ 'അമ്മ നൽകുന്ന നന്മയെഴുത്ത്. അതിൽ ശാസനയുണ്ട്, കരുതലുണ്ട്,പരിഭവമുണ്ട്, സ്നേഹമുണ്ട്, വെറുപ്പുണ്ട്.. എല്ലാം വേണം. പക്ഷെ ശാപം നൽകിയാൽ മോക്ഷമാകേണ്ടതും അവിടുന്നാണ്. അവളോട്, ആ പേര് കൊണ്ട് സൂചിപ്പിക്കപ്പെട്ട എഴുത്തുകാരിയോട്... "അമ്മേ.. എനിക്ക് മാപ്പ് നൽകു.. എന്റെ ജനിച്ചു കഴിഞ്ഞ കുഞ്ഞുങ്ങൾക്കും ജനിക്കാനുള്ള മക്കൾക്കും വേണ്ടി, മാപ്പ് തരൂ അമ്മേ..." എന്ന് വിലപിക്കാതെ വായന നിർത്തുക അസാധ്യം..
ഇനിയൊരു വിലയിരുത്തൽ..
പ്രാദേശിക ഭാഷയുടെ പിൻബലത്തിൽ എഴുതപ്പെട്ട ഈ പ്രകൃതി വരികളിൽ എഴുത്തുകാരന്റെ, നമ്മുടെയൊക്കെ ആത്മാവ് ദൃശ്യമാണ്. ചുറ്റുപാടുകൾ കാണാത്തവർക്ക് എഴുതാൻ കഴിയില്ല എന്ന് തോന്നുന്നു. നാടിന്റെ ഭംഗിയറിയണമെങ്കിൽ പ്രവാസി എഴുതണം. എന്നാൽ നാട്ടിലിരുന്നു നാടറിയാൻ കഴിയുന്നവർ വിരളമാണ്. ശ്രീ. സുനു ഇതിനു മുമ്പും ഇത് തെളിയിച്ചിട്ടുണ്ട്. ചില മുൻകരുതലുകൾക്ക് ഒരു പാഠപുസ്തകമാണ് സുനു മാഷിന്റെ ഒട്ടുമിക്ക കഥകളും.
ഒരുപാട് കാര്യങ്ങൾ ഒരേ ക്യാൻവാസിൽ പകർത്തുമ്പോൾ സംഭവിക്കുന്ന സ്വാഭാവികമായ താളപ്പിഴകൾ ഇവിടെയും സംഭവിച്ചു എന്നതാണ് ഒരു പോരായ്മയായി അനുഭവപ്പെട്ടത്. ഒരു കഥയുടെ പിൻബലത്തിൽ എടുത്തുപറയേണ്ടുന്ന ഒരു കഥയായി വിവരിക്കാൻ " ദൈവത്താളുകൾക്ക് " സാധിച്ചില്ല എന്നതും മറ്റൊരു പോരായ്മയാണ്. എങ്കിലും വ്യത്യസ്തമായ അവതരണത്തിന്റെ മികവിൽ ഇതൊന്നും ഒരു കുറവായി തോന്നുന്നില്ല എന്നത് മറ്റൊരു സത്യമാണ്.
നല്ലെഴുത്തിലെ ഈ അമൂല്യ തൂലികയ്ക്ക്, ഈ തൂലികയെ വായനക്കാരിലേക്ക് എത്തിച്ച നല്ലെഴുത്തിന് നിറയെ ഭാവുകങ്ങളോടെ..
അശ്വതി അരുൺ
ഒക്ടോബർ 5, 2018
ഒക്ടോബർ 5, 2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക