Slider

ചക്രവാളം തേടുന്ന പക്ഷികൾ*

0
Image may contain: 2 people, people smiling, child
കടൽത്തീരത്തു കൂടി കൈകൾ കോർത്തു പിടിച്ചു അവർ പതിയെ നടന്നു.
സുമിത്ര ടീച്ചറും അഞ്ജലിയും. ഒരുപാടു പറയാനുണ്ടായിട്ടും ഒന്നും പറയാതെ.....
കണ്ണുനീർ രണ്ടു പേരുടെയും ഹൃദയത്തിൽ മറ്റൊരു കടലായി ഇരമ്പി.
ചുറ്റിലും മൗനം കോട്ട കെട്ടിയ നിമിഷങ്ങൾ.
ചോദ്യങ്ങൾക്കോ ഉത്തരങ്ങൾക്കോ അപ്പോൾ പ്രസക്തിയില്ലെന്നു തോന്നി. എങ്കിലും രണ്ടു പേരുടെയും മനസ്സുകൾ പറയുന്നത് അവർക്കു കേൾക്കാമായിരുന്നു.
ഇരുപത്തിരണ്ടു വർഷത്തെ സഹവാസത്തിന്റെ, പരസ്പരസ്നേഹത്തിന്റെ, കൊടുക്കൽ വാങ്ങലുകളുടെ, മനസ്സിലാക്കലുകളുടെ ബാക്കിപത്രം.
പറയാതെ അറിയുക എന്നതായിരുന്നു ആ ബന്ധത്തിന്റെ ഊഷ്മളത.
കടൽത്തീരം ഏറെക്കുറെ വിജനമായിരുന്നു. ഒരു മഴ പ്രതീക്ഷിക്കുന്നതു കൊണ്ടാണോ എന്തോ..
അവിടെ ഉണ്ടായിരുന്ന ചുരുക്കം പേരുടെയൊന്നും മുഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല ടീച്ചർക്ക്.
അതോ അവർക്കും ആരോടും ഒന്നും പറയാനില്ലാതായോ ?
പിച്ചിപ്പൂ വിൽക്കുന്ന നിലവഴകിയെന്ന തമിഴ് പെൺകുട്ടി മാത്രം മല്ലി പിച്ചി കനകാംബരം
എന്നു വിളിച്ചു അവിടെയുണ്ടായിരുന്ന ചുരുക്കം പേരുടെ ശ്രദ്ധയാകർഷിച്ചുകൊണ്ടിരുന്നു.
പൂക്കൾ ഒന്നും തന്നെ വിറ്റു പോയില്ല.
ഇടയ്ക്കിടെ കണ്ടു പരിചയമുള്ളത്തിന്റെ പേരിലാവാം, പെൺകുട്ടി ചിരിച്ചു കൊണ്ട് ടീച്ചറുടെ അടുത്തേക്ക് ഓടി വന്നു.
"അമ്മാ കൊഞ്ചം പൂ വാങ്ങമ്മാ.. "
വിശപ്പിന്റെ വിളിയാണതെന്നു മനസ്സിലാക്കിയ ടീച്ചർ, രണ്ടു മുഴം പൂ മാത്രം വാങ്ങി പേഴ്സിൽ നിന്നും നൂറു രൂപയെടുത്തു കുട്ടിയുടെ നേർക്ക്‌ നീട്ടി.
അവളുടെ, അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളെ പാടെ അവഗണിച്ചു കൊണ്ടു ടീച്ചർ പറഞ്ഞു,
"പോയി വയറു നിറയെ എന്തെങ്കിലും വാങ്ങിക്കഴിക്ക്. "
കുട്ടി തൊഴുകൈയോടെ രൂപ വാങ്ങി ഓടിപ്പോയി.
ടീച്ചർ വീണ്ടും അഞ്ജലിയുടെ കൈ പിടിച്ചു നടപ്പു തുടർന്നു.
മൗനം തങ്ങളെ എവിടെയും എത്തിയ്ക്കുകയില്ലെന്നു മനസ്സിലാക്കിയ, ഇനിയും ചോദിക്കാതെ തരമില്ലെന്നു മനസ്സിലാക്കിയ ഒരു നിമിഷത്തിൽ അഞ്ജലി ആർദ്രമായി ചോദിച്ചു.
"ഞാൻ പോണോ അമ്മേ ?"
ഒരു നടുക്കത്തോടെ ടീച്ചർ നടപ്പു നിർത്തി.
അഞ്ജലിയുടെ മുഖത്തേക്കവർ ഉറ്റു നോക്കി.
പെയ്യാൻ വെമ്പുന്ന കാർമേഘം പോലെ ആ മുഖം.
നിറഞ്ഞ കണ്ണുകളിലെ നിഷ്കളങ്കത.
അവളുടെ കണ്ണിലൂറുന്ന നീർത്തിളക്കത്തിന്റെയെല്ലാം അർത്ഥം വ്യക്തമായി വായിച്ചെടുക്കാനാവുമായിരുന്നു അവർക്ക്.
സങ്കടവും സന്തോഷവും സന്ദേഹവും നീർത്തുള്ളികളായി ആ വലിയ കണ്ണുകളിൽ രൂപപ്പെടുമ്പോൾ, ചോദ്യങ്ങൾക്കു കാത്തു നിൽക്കാതെ ഉത്തരം കൊടുക്കുന്നതായിരുന്നു ടീച്ചറുടെ രീതി.
ഇന്നു പക്ഷേ അവർക്ക് ഒന്നും പറയാൻ കഴിയാതെയായി.
അഞ്ജലി ചോദിക്കുന്നത് തങ്ങളുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാൻ പോന്നൊരു ചോദ്യമാണ്. ആ ചോദ്യം അവളുടെ ജീവിതത്തിന്റെ അനിവാര്യതയുമാണ്.
ടീച്ചർക്കിപ്പോൾ വേണ്ടത് ഒരു ഉത്തരവും.
ആ ഉത്തരത്തിനു വേണ്ടി കാതോർക്കുകയാണ് രണ്ടു മനസ്സുകൾ.
തന്റെ ജീവിതസായാഹ്നം മുഴുവൻ സമാധാനപരമാക്കിത്തീർക്കാനുള്ള ഒരുത്തരം.
അഞ്ജലിയ്ക്ക് ഇനിയെങ്കിലും നല്ലൊരു ജീവിതമുണ്ടായിക്കാണാനുള്ള ഒരുത്തരം.
വേണോ വേണ്ടയോ എന്ന ചോദ്യത്തിനുള്ള ഉത്തരം.
വേണമെന്നു താൻ പറഞ്ഞാൽ അവൾ സ്വതന്ത്രയാവും. അവൾക്കൊരു നല്ല ജീവിതമുണ്ടാവും. വേണ്ടെന്നു പറഞ്ഞാൽ, ശേഷിയ്ക്കുന്ന ജീവിതകാലം മുഴുവൻ അഞ്ജലി തന്നോടൊപ്പമുണ്ടാവും.
സന്തോഷത്തോടെ......
ആത്മാർത്ഥയോടെ.......
പക്ഷേ
അവളെ നന്നായി മനസ്സിലാക്കിയിട്ടുള്ളതു കൊണ്ടു തന്നെ ഈ രണ്ടുത്തരങ്ങളും പറയാൻ വയ്യ...
പറയാതെയും വയ്യല്ലോ..
"മിത്ര, അധികം വൈകാതെ നമുക്ക് അഞ്ജലിയെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണം. അമ്മയും മകളും ഇനിയും എത്ര കാലംന്നു വച്ചാ തനിച്ചുള്ള ഈ ജീവിതം ?"
രാജശ്രീയുടെ ചോദ്യം ഇടയ്ക്കിടെ മനസ്സിനെ അലോസരപ്പെടുത്തുന്നുണ്ട്.സഹാദ്ധ്യാപികയും ഏറ്റവും അടുത്ത സുഹൃത്തുമായ രാജശ്രീയാണ് കടമകളെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിക്കുന്നയാൾ.
എന്നിട്ടും താനെന്താണ്.... ?
മിത്ര നിശ്ശബ്ദയാവുന്നതു പലപ്പോഴും രാജശ്രീ ഈ വിഷയം എടുത്തിടുമ്പോഴാണ്.
"നോക്കൂ മിത്രാ, കടമകൾ എത്രയും പെട്ടന്നു തീർത്തു സ്വതന്ത്രരാവുന്നതാണ് നമ്മളെപ്പോലെയുള്ള ഒറ്റപ്പെട്ടവർക്കു നല്ലത്. ഭർത്താവിന്റെ തണലുണ്ടായിരുന്നെങ്കിൽ ഇക്കാര്യത്തിൽ നമ്മളിങ്ങനെ വേവലാതിപ്പെടേണ്ട കാര്യമേയില്ല. പക്ഷേ..
ഒന്നോർത്തു നോക്കൂ മിത്രാ, നമ്മുടെയൊക്കെ ജീവിതങ്ങൾക്ക് ഇനി അത്ര വലിയ നീളമൊന്നുമില്ല. "
ആ വാചകം ടീച്ചറെ അല്പമൊന്നു തളർത്തിക്കളഞ്ഞു.
ശരിയാണ്. എവിടെ വീണു പോയാലും പുറകെ വന്നു താങ്ങാൻ ഒരു കുടുംബമില്ല നമുക്ക്.
പന്ത്രണ്ടു വർഷമായി അഞ്ജലിയും താനും ഒറ്റക്കായിട്ട്. അവളെ സുരക്ഷിതമായ ഒരു കൈയിൽ ഏൽപ്പിക്കണമെന്നു തനിക്കോ തന്നെ വിട്ടു ഇനിയൊരു കുടുംബ ജീവിതത്തിന്റെ തണലിലേക്ക് ചേക്കേറണമെന്നു അഞ്ജലിയ്‌ക്കോ ഇതുവരെ തോന്നിയിട്ടില്ല.
പക്ഷേ ഇനി....
അറുപത്തിയെട്ടു വയസ്സ് ഒരു വിധവയെ സംബന്ധിച്ച് വാർദ്ധക്യത്തിന്റെ അവസാന പടവുകളാണ്. ഒരു വാറന്റിയുമില്ലാതെ ഓടിക്കൊണ്ടിരിയ്ക്കുന്ന, എപ്പോൾ വേണമെങ്കിലും നിലച്ചു പോകാവുന്ന ഒരു പഴയ യന്ത്രം.
പണിമുടക്കാതെ ഇത്ര കാലം ഇതിങ്ങനെ സുഗമമായി ഓടിക്കൊണ്ടിരുന്നതു അഞ്ജലി കൃത്യ സമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതു കൊണ്ടു മാത്രമാണ്. ആ കരുതൽ ഇല്ലാതായാൽ ഒരു പക്ഷേ...
"അമ്മയൊന്നും പറഞ്ഞില്ല.. "
മഴത്തുള്ളി പൊഴിയുംപോലെ ആ സ്വരം.
എന്താണു പറയുക ?
എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടാതെയാവുമ്പോൾ ടീച്ചർ സാധാരണ പറയാറുള്ള ഉത്തരം അപ്പോഴും പറഞ്ഞു.
"നിന്റെയിഷ്ടം മോളേ.. "
അഞ്ജലിയ്ക്കുറപ്പുണ്ടായിരുന്നു അതു തന്നെ യായിരിക്കും ഉത്തരമെന്ന്. അതിനെ ഖണ്ഡിയ്ക്കാൻ തയ്യാറായിത്തന്നെയാണ് അവളും നിന്നത്.
വാശിക്കാരിയായ ഒരു സ്ക്കൂൾ കുട്ടിയുടെ ഭാവത്തോടെ അവൾ പറഞ്ഞു.
"അമ്മാ, എൻ്റെ ഇഷ്ടം മാത്രം നോക്കി ജീവിക്കാനായിരുന്നെങ്കിൽ പന്ത്രണ്ടു വർഷം മുമ്പേ എനിക്കതാവാമായിരുന്നു. ഞാൻ ചെയ്തില്ലല്ലോ.അമ്മയാണ് എനിക്കെല്ലാം. അമ്മയെ വേദനിപ്പിക്കുന്നതൊന്നും എനിക്കു വേണ്ട.അമ്മ പോകരുതെന്ന് പറഞ്ഞാൽ ഞാൻ പോവില്ല. പക്ഷേ ഇപ്പോഴെന്നെ പോകാൻ നിർബന്ധിയ്ക്കുന്നത് അമ്മയാണ്. അത് ഉള്ളിൽ തട്ടിയുള്ള തീരുമാനമാണോ എന്നാണ് എനിക്കറിയേണ്ടത്. "
അഞ്ജലി ചോദ്യമെറിഞ്ഞു തകർക്കുന്നതു തന്റെ ഹൃദയത്തെയാണെന്ന് ടീച്ചർക്കറിയാം.
തന്നെ വിട്ടു പോകാൻ അവൾ ആഗ്രഹിക്കുകയില്ലെന്നും. പക്ഷേ എത്ര നാൾ ഇങ്ങനെ...
"മോളെ, രോഹൻ ഇപ്പോഴും നിന്നെ കാത്തിരിക്കുന്നുണ്ടെന്നല്ലേ നീ പറഞ്ഞത് ?ഇരുപത്തിരണ്ടു വർഷങ്ങൾക്കിപ്പുറവും അവൻ നിനക്കു വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കിൽ അതു തന്നെയാണ് യഥാർത്ഥ സ്നേഹം. അതാണ് ശരിയായ പ്രണയം. നീ തിരികെ പോകണമെന്നും ഇനിയെങ്കിലും നിനക്കൊരു ജീവിതമുണ്ടായിക്കാണണം എന്നും തന്നെയാണ് അമ്മേടെ ആഗ്രഹം."
"പക്ഷേ അപ്പൊ അമ്മ?"
മുംബൈലേക്ക് മടങ്ങിയാൽ പിന്നെയൊരു തിരിച്ചു വരവ് എനിക്കെത്രത്തോളം സാധ്യമാവുമെന്ന്....
സുമിത്ര ടീച്ചർ അഞ്ജലിയുടെ കൈകൾ ഒന്നു കൂടെ മുറുകെ പിടിച്ചു.
ലോകത്തിലെ ഏതു മഹാസ്നേഹം വന്നു വിളിച്ചാലും അവളെ വിട്ടുകൊടുക്കാൻ തയ്യാറില്ലെന്ന പോലെ....
വർഷക്കാലത്തിന്റെ വരവറിയിച്ചു കൊണ്ട് ഒരു തണുത്ത കാറ്റു വീശി.
"നമുക്ക്‌ പോകാം മോളെ, മഴ പെയ്തേക്കും ചിലപ്പോൾ. "
വീട്ടിലേക്കു മടങ്ങുമ്പോൾ, ശ്രദ്ധയോടെ കാർ ഡ്രൈവ് ചെയ്‌തിരുന്ന അഞ്ജലി യിലേക്ക് തന്നെയായിരുന്നു ടീച്ചറുടെ നോട്ടം മുഴുവൻ.
രാജശ്രീയുടെ വാക്കുകൾ വീണ്ടും ചെവിയിൽ മുഴങ്ങി.
"മിത്രേ, അവൾ ചെറുപ്പമാണ്, സുന്ദരിയും സാധുവുമാണ്. എങ്കിലും നാളെ നിനക്കു വേണ്ടി സ്വന്തം ജീവിതം ഹോമിച്ചുവെന്നൊരു തോന്നൽ അവൾക്കുണ്ടാവാൻ പാടില്ല. മറക്കണ്ട, അവൾക്കീ ഗതി വന്നതിന്റെ മുഴുവൻ ഉത്തരവാദി നിന്റെ മകൻ മാത്രമാണ്."
നെഞ്ചിൽ മൂർച്ചയേറിയ ആയുധം കൊണ്ടു ശക്തിയായി ഒരു കുത്തു കിട്ടിയതു പോലെ തോന്നി ടീച്ചർക്ക്....
ഓർമ്മയുണ്ട്.
ഇരുപത്തിരണ്ടു വർഷം മുമ്പ് തന്റെ വീട്ടിലേക്ക് അഞ്ജലി വലതു കാൽ വച്ചു കയറി വന്നത്.
"നിന്റെ മകനായതു കൊണ്ടു മാത്രമാണ് മിത്രേ രവിയോടു വാശി പിടിച്ചു അഞ്ജലിയെ ഞാൻ വരുണിനു വേണ്ടി ആലോചിച്ചതു.ഒരമ്മയുടെ സ്നേഹവും കരുതലും അവൾക്ക് ആവോളം കിട്ടാൻ. അച്ഛൻപെങ്ങളുടെ സ്വാർത്ഥതയായി നീ കണ്ടോളു, എന്നാലും ന്റെ കുട്ടി സന്തോഷമായിരിക്കുംന്ന് എനിക്കുറപ്പുണ്ട്."
രാജശ്രീക്ക് അത്ര വിശ്വാസമായിരുന്നു തന്നെ.അതിനു കോട്ടം തട്ടുന്നതൊന്നും തന്റെ ഭാഗത്തു നിന്നും ഉണ്ടായതുമില്ല.
പക്ഷേ വരുൺ....
വർഷങ്ങൾ പോകേ, ഒരു മുത്തശ്ശിയാവാനുള്ള ആഗ്രഹം തമാശ രൂപേണ പ്രകടിപ്പിച്ചപ്പോഴാണ് വരുൺ തന്നെയൊന്നു സ്പർശിച്ചിട്ടു പോലുമില്ലെന്ന സത്യം അഞ്ജലി തുറന്നു പറഞ്ഞത്.
ചില വിശ്വാസങ്ങളുടെ, സങ്കല്പങ്ങളുടെ അടിത്തറയിളകിയത് അപ്പോഴാണ് ; അവരുടെ ദാമ്പത്യത്തിന്റെയും.
ഭാര്യയെ തൊടാൻ ഭയക്കുന്ന ഭർത്താവ്.
മനശ്ശാസ്ത്രജ്ഞൻമാർ ഏതോ വലിയ പേരിട്ടു വിളിച്ചു ആ അവസ്ഥയെ. മരുന്നും ചികിത്സയുമായി, താളപ്പിഴകളോടെ മാത്രം കടന്നു പോയ പത്തു വർഷങ്ങൾ.
ഒടുവിൽ, മരുന്നിന്റെ അമിതോപയോഗം മൂലമെന്ന് ഡോക്ടർ വിധിയെഴുതിയ മറ്റേതോ മാറാരോഗം.....
ആരെയും കാത്തു നിൽക്കാതെ മരണത്തിലേക്ക് അവൻ പടിയിറങ്ങിപ്പോയപ്പോൾ, അഞ്ജലിയുടെ മുഖത്തു നിർവ്വികാരത മാത്രമാണുണ്ടായിരുന്നത്.
പ്രായത്തിൽ കവിഞ്ഞ പക്വതയോടെ, വരുണിന്റെ ആട്ടും തുപ്പും ദേഹോപദ്രവങ്ങളും നിശ്ശബ്ദം സഹിച്ചു അവളവനെ പരിപാലിച്ചതോർക്കുമ്പോൾ, അവളെ എങ്ങനെ സ്നേഹിച്ചാലാണ് മതിയാവുക എന്നോർത്ത് കരഞ്ഞിട്ടുണ്ട് പല രാത്രികളിലും......
വരുൺ പോയ ശേഷമുള്ള പന്ത്രണ്ടു വർഷങ്ങൾ....
തിരികെപ്പോകാൻ എത്ര നിർബന്ധിച്ചിട്ടും കൂട്ടാക്കാതെ 'അമ്മയ്ക്കാരുണ്ട്'എന്ന ഒറ്റച്ചോദ്യത്താൽ തന്റെ ന്യായങ്ങളുടെ മുനയൊടിച്ചു അവൾ.
ജീവിതത്തിന്റെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ഒരു കൂട്ട് എപ്പോഴും അനിവാര്യമാണെന്നും വീണ്ടും അഞ്ജലിയെ പറഞ്ഞു മനസ്സിലാക്കുന്നതിനിടയ്‌ക്കെപ്പോഴോ ആണ് രോഹനെക്കുറിച്ച് അവൾ ആദ്യമായി പറഞ്ഞത്.
ബാല്യം മുതലുള്ള സുഹൃത്ത്.
അച്ഛന്റെ ഈഗോയ്ക്കു മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്ന ആ പ്രണയകഥ പറയുമ്പോൾ, മുമ്പെങ്ങുമില്ലാത്ത വിധം പൊട്ടിക്കരഞ്ഞിരുന്നു അഞ്ജലി. തേങ്ങലിൽ പല വാക്കുകളും തട്ടിത്തടഞ്ഞു വീണു പോയി.
അവയെല്ലാം പെറുക്കിയെടുത്തു കൂട്ടിച്ചേർത്തു വച്ചപ്പോൾ, കാലം ഒട്ടും മ ങ്ങലേൽപ്പിച്ചിട്ടില്ലാത്ത ഒരു മനോഹരപ്രണയചിത്രം കണ്ടു.
രോഹൻ അഞ്ജലിയുടെ ഹൃദയത്തിലിരുന്നു ഇപ്പോഴും വിങ്ങുന്ന ഒരു നോവാണെന്നും തിരിച്ചറിഞ്ഞു.
കാലപ്പഴക്കത്തിൽ ആ വേദനയോടു പൊരുത്തപ്പെട്ടു അവൾ ജീവിക്കുകയാണെന്നും....
രാജശ്രീയോട് ആ വേദന പങ്കുവച്ചപ്പോൾ, അവൾ തന്നെ കണ്ടെത്തിത്തരികയായിരുന്നു രോഹനെ വീണ്ടും.....
"അമ്മേ.... ഇറങ്ങുന്നില്ലേ... വീടെത്തി."
കാറിന്റെ ഡോർ തുറന്നു പിടിച്ചുകൊണ്ട് അഞ്ജലി വിളിച്ചു.
എന്തുകൊണ്ടോ, പേരറിയാത്ത ഒരു മൗനം അവർക്കു ചുറ്റും അപ്പോഴും വലം വച്ചു നിന്നു.
അത്താഴം തയ്യാറാക്കുമ്പോഴും കഴിയ്ക്കുമ്പോഴുമെല്ലാം ആ മൗനം അവരെ വല്ലാതെ നീറ്റി.
ടീച്ചർ ഒരു മനസ്സമാധാനത്തിനു വേണ്ടിയെന്നോണം ആകാംക്ഷയോടെ ചോദിച്ചു.
"മോളെ, അമ്മയൊരു കാര്യം ചോദിക്കട്ടെ?"
മുഖമുയർത്താതെ തന്നെ അഞ്ജലി തിരിച്ചു ചോദിച്ചു.
"രോഹനെ ഞാനിപ്പോഴും പഴയതു പോലെ സ്നേഹിയ്ക്കുന്നുണ്ടോ എന്നല്ലേ?"
ടീച്ചറുടെ അത്ഭുതം കലർന്ന ഉത്തരമില്ലായ്മയിലേക്ക് അഞ്ജലിയുടെ മനസ്സിന്റെ തീരാവേദനകൾ പെയ്തിറങ്ങി.
"അമ്മയില്ലാതെ വളർന്ന കുട്ടിയാണു ഞാനെന്ന് ഈ അമ്മയ്ക്ക് അറിയാലോ.ജനിച്ചപ്പോഴേ അമ്മയുടെ ഉയിരെടുത്തവൾ എന്നൊരു ചീത്തപേരി ന്റെ ഭാരം എന്നും എന്നോടൊപ്പമുണ്ടായിരുന്നു. രണ്ടാനമ്മപ്പോരിന്റെയും അച്ഛന്റെ നിസ്സംഗതയുടെയും അരക്ഷിതത്വത്തിൽ വളരുന്ന കുട്ടികൾ സ്നേഹം തേടി അലയുമെന്ന് ആർക്കാണ് അറിയാത്തത് ?
എനിക്കു പക്ഷേ അങ്ങനെ അലയേണ്ടി വന്നിട്ടില്ല. ഈ ലോകത്തിലെ മുഴുവൻ സ്നേഹവും ഒറ്റ ഹൃദയത്തിനുള്ളിലൊതുക്കി ഒരാൾ എപ്പോഴും എനിക്കു കാവലുണ്ടായിരുന്നു. എന്റെ രോഹൻ.
ഞാൻ ഏറെ മൂല്യങ്ങളുള്ള ഒരു വ്യക്തിയാണെന്ന് എന്നെ മനസ്സിലാക്കിത്തന്നതു അവനാണ്. പ്രണയത്തിന്റെ പരകോടിയിൽ എന്നെ എടുത്തു വച്ചത് അവനാണ്. അവനോളം എന്നെ നെഞ്ചിൽ കൊണ്ടു നടക്കുന്ന മറ്റാരും ഈ ഭൂമിയിൽ ഇല്ലമ്മേ... "
വാടിക്കൊഴിഞ്ഞ ഒരു പൂ പോലെ അഞ്ജലി ഊണ് മേശയിൽ തലചായ്ച്ചു.
മൗനത്തിന്റെ ചിപ്പിയ്ക്കുള്ളിൽനിന്നും അലിവിൻ മുത്തുകളായി വീണു ചിതറി, ടീച്ചറുടെ നിസ്സഹായത.
"മോളേ, ആരെല്ലാം എങ്ങനെയെല്ലാം അകറ്റാൻ ശ്രമിച്ചാലും, പരസ്പരം കൂടിച്ചേരണമെന്ന് ഈശ്വരൻ നിശ്ചയിക്കുന്ന ചില ബന്ധങ്ങളുണ്ട്. കാലമെത്ര കഴിഞ്ഞാലും അവ തമ്മിൽ ചേരുകയും ചെയ്യും. ചേർന്നേ മതിയാവൂ. മോൾ തിരിച്ചു പോകണം. ഒരു സ്നേഹപ്രപഞ്ചം മുഴുവൻ ഉള്ളിലൊതുക്കി ഇന്നും നിന്നെ കാത്തിരിക്കുന്ന ആ പാവത്തിന്റെ അടുത്തേക്ക്..... അവന്റെ പ്രാണനെ അമ്മ സന്തോഷത്തോടെ തിരിച്ചേൽപ്പിക്കുന്നുവെന്ന് പറയണം. ഇനിയൊരു ആയുഷ്കാലം മുഴുവൻ നിങ്ങൾ സമാധാനമായി കഴിയണം. അമ്മേടെ പ്രാർത്ഥന എപ്പോഴുമുണ്ടാവും....
അഞ്ജലിയുടെ നനഞ്ഞ കവിളിൽ വാത്സല്യത്തിന്റെ ഇടതുകരതലമമർന്നു.
**** **** **** **** **** **** **** **** ****
മാസങ്ങൾക്കു ശേഷമുള്ള കടൽത്തീരത്തെ മറ്റൊരു സായാഹ്നം. അസ്തമയചക്രവാളത്തിലേക്ക് നോക്കിയിരിയ്ക്കുകയാണ് തനിയെ ഒരമ്മ.
അവരുടെ ഹൃദയത്തിലിപ്പോൾ സങ്കടത്തിന്റെ കടലിരമ്പങ്ങളില്ല.
കണ്ണുകളിൽ വേദനയുടെ നീരൊഴുക്കുമില്ല.
സർവ്വം ശാന്തം.
മക്കൾ സന്തോഷമായി കഴിയുന്നുവെന്നറിയുമ്പോഴുള്ള അമ്മമനസ്സിന്റെ ആഹ്ലാദം കലർന്ന ശാന്തത...
കാത്തിരിപ്പിന് മറ്റെന്തിനേക്കാളും സുഖമുണ്ടെന്നു ഇപ്പോൾ ഈ അമ്മയ്ക്കറിയാം....
മല്ലി പിച്ചകം കനകാംബരം എന്നു വിളിച്ചു പറഞ്ഞു കൊണ്ട് നിലവഴകിയപ്പോൾ ടീച്ചറുടെ അടുത്തെത്തി.
"അമ്മാ പൂ വാങ്ങമ്മാ..... "
അവളുടെ കണ്ണുകളിലെ അനാഥത്വത്തിലേയ്ക്കും ദയനീയതയിലേക്കുംഒരു നിമിഷം ടീച്ചർ അലിവോടെ നോക്കി......
പിന്നെ പതിയെ അവളെ ചേർത്തു പിടിച്ചു. ഒറ്റപ്പെടലിനു ഒരു വിരാമമാഗ്രഹിയ്ക്കും പോലെ....

By Sajna Shajahan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo