Slider

നിഗൂഢതകളൊളിപ്പിച്ച താന്തോന്നിമലയും പഞ്ഞിമരത്തിലെ നരിച്ചീറുകളും (ചെറുകഥ)

0

Image may contain: one or more people, plant, tree and outdoor

======~=======~=========~=========
"ഇതേതാടോ ഇവൻ"?
"സർ.. ഇന്നലെ നൈറ്റ് പട്രോളിംഗിനിടക്ക് മലമുകളിൽ നിന്ന് പൊക്കിയതാണ്. ആകെ ഒരു ലക്ഷണക്കേട്. സംസാരത്തിൽ പൊരുത്തക്കേടും.പിന്നെ ജീപ്പിൽ ഇട്ടോണ്ട് പോന്നു. കൂടെ ഒരു വാനും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്."
ഒറ്റ ശ്വാസത്തിൽ മറുപടി പറഞ്ഞ ഹെഡ് കോൺസ്റ്റബിൾ കുട്ടൻപിള്ള അവനെ സി.ഐയുടെ മുൻപിലേക്ക് നീക്കി നിർത്തി.
"ഹും.. വല്ല കഞ്ചാവോ മരുന്നോ ആണോന്ന് നോക്കിയേര്. ആ പിന്നെ.. വണ്ടീം ചെക്ക് ചെയ്തിട്ട് വിട്ടാൽ മതി. പിന്നെ എസ്.പി ഓഫീസിൽ നിന്നും കിട്ടിയ ആ അലേർട്ട്; അതൊന്ന് പരിശോധിക്കണം. വെള്ളത്തോട് സ്റ്റേഷനുമായും ഒന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യണം. നൈറ്റ് പട്രോളിംഗ് ശക്തമാക്കണം. ആരേയും കണ്ണടച്ച് വിശ്വസിക്കണ്ട."
കസേരയിൽ ഇരിപ്പുറപ്പിച്ച് മേശപ്പുറത്തെ ഫയലുകളിൽ കൈവച്ചു കൊണ്ടയാൾ പറഞ്ഞു.
"യെസ് സർ.
അവന്റെ ഒരു താടീം ജഡപിടിച്ച മുടീം ആകെ ഒരു കള്ള ലക്ഷണം. അതാണ് പൊക്കിയത്. പിന്നെ താന്തോന്നിമലയിൽ അസമയത്താരും അങ്ങനെ നിൽക്കാറില്ലല്ലോ."
" എടോ കുട്ടൻപിള്ളേ..ചാർജ്ജ് എടുത്തിട്ട് അധികമായിട്ടില്ല എങ്കിലും താന്തോന്നിയെ പറ്റി കുറേ കേട്ടിട്ടുണ്ട്. പക്ഷേ ഈ താന്തോന്നിയെ നമുക്ക് ഒന്ന് നേരെയാക്കണമല്ലോടോ."
"യെസ് സർ..
സാറിനെ പോലെ തന്നെ ഞങ്ങളും ഇവിടെ വന്നിട്ട് അധികമായിട്ടില്ല. ഒരു വർഷത്തിൽ കൂടുതൽ മൂപ്പ് ഇവിടെ ആർക്കുമില്ല. അല്ലേലും ഇവിടെ ഈ മലമൂട്ടിൽ ആരാ സാറേ സ്ഥിരമായി കിടക്കുന്നേ.?"
താൻ ജോലി ചെയ്യുന്ന സറ്റേഷൻ പരിധിക്കുള്ളിൽ നിഗൂഢതകൾ തങ്ങി നിൽക്കാൻ അനുവദിക്കാത്തത് അയാളുടെ രക്തത്തിൽ അലിഞ്ഞതാണ്.
എണ്ണം പറഞ്ഞ തോളിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ കസേരയിൽ നിന്നും അകലാൻ തുടങ്ങുമ്പോൾ ബൂട്ടുകൾ ശബ്ദിക്കുകയും സല്യൂട്ടുകൾക്കായി കൈകൾ വായുവിൽ ഉയർന്നു താഴുകയും ചെയ്തു. സല്യൂട്ടുകൾ മടക്കിക്കൊണ്ട് അയാൾ ജീപ്പിനടുത്തേക്ക് നീങ്ങി.
--------------------------------------------------------
സ്റ്റേഷനിൽ നിന്നും കുറച്ചകലെ താന്തോന്നിമലയുടെ താഴ്ഭാഗത്തെ താമസ സ്ഥലത്തു നിന്നും സന്ധ്യയ്ക്കയാൾ പുറത്തിറങ്ങി. ചെറിയ ഒരു ചായക്കടയും പെട്ടിക്കടയും വിരലിലെണ്ണാവുന്ന ചെറിയ കടകളും താന്തോന്നിത്താഴം എന്ന ആ മലയടിവാരത്തിന് കൂടുതൽ അലങ്കാരം നൽകുന്നതായി അയാൾക്ക് തോന്നി. താന്തോന്നിമലയെ ചുറ്റിക്കയറുന്ന ഇടുങ്ങിയ റോഡിലൂടെ മണിക്കൂറുകൾ യാത്ര ചെയ്താൽ 'വെള്ളത്തോട് ' എന്ന മലയോര ഗ്രാമമെത്തും. ഇരുട്ട് വീണാൽ താന്തോന്നിമല കടന്ന് അങ്ങോട്ടേക്കോ, തിരിച്ചോ ആരും വരാത്തതിനാലാകണം മുൻപിൽ കാണുന്ന വഴി വാഹന സഞ്ചാരമില്ലാതെ വിജനമായിക്കിടന്നു.
സന്ധ്യക്ക് ഇരുട്ടിനൊപ്പം അരിച്ചിറങ്ങിയ കോടമഞ്ഞ് സൃഷ്ടിച്ച മറയ്ക്കിടയിലൂടെ, നായരുടെ മരപ്പലകകളാൽ തീർത്ത പെട്ടിക്കടയിൽ നിന്നുള്ള ബൾബിന്റെ പ്രകാശത്തെ ലാക്കാക്കി അയാൾ നടന്നു. പോക്കറ്റിൽ കരുതിയ ലൈറ്റർ കൊണ്ട് ചുണ്ടിൽ വച്ച സിഗരറ്റിൽ തീ പകർന്നു. ഉയർന്നു പൊങ്ങിയ പുകച്ചുരുളുകൾക്കിടയിലൂടെ മലമ്പാത തുടങ്ങുന്നിടത്തുള്ള പൂട്ടിക്കിടന്ന ആളൊഴിഞ്ഞ ഒറ്റമുറിയിൽ ആ കണ്ണുകൾ ഉടക്കി..
" അതേതാടോ നായരേ ആ മുറി ?"
"അത് സാറേ..നമ്മുടെ വാച്ചറ് സ്റ്റീഫൻ ഇരുന്ന പുരയാ. പണ്ട് തേയിലക്കമ്പനിക്കാര് പണിത സെക്യൂരിറ്റി കൂരയാണ്. കമ്പനി പൂട്ടിയപ്പോൾ കൂരയിൽ ആളില്ലാതായി. കള്ളോ ചാരായോ മൂത്തിട്ട് പെണ്ണുമ്പുള്ളയായി വഴക്കിടുമ്പോൾ അവൻ ഈ കൂരേല് വരും. ആള് ഉപകാരിയാ സാറേ. രാത്രി മലങ്കാടുകളിൽ നിന്നും റോഡിൽ കാട്ടാനകളും കാട്ടുപോത്തുകളും ഇറങ്ങണത് പതിവാ. വലിയ വീട്ടിലെ പിള്ളേര് കമ്പനി കൂടാൻ കൂട്ടമായും ചിലര് ഒറ്റതിരിഞ്ഞും പുറത്ത് നിന്ന് വരും. അവർക്ക് പരിചയമില്ലാത്ത സ്ഥലമല്ലേ. കുറേപേരെ സ്റ്റീഫൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചുവിടും. കുറേ പേര് വാശി കാണിച്ച് മലകയറും. ചില അത്യാവശ്യക്കാരുടെ കൂടെ സ്റ്റീഫനും കേറാറുണ്ട്. ഒറ്റക്കൊമ്പന്റെ ചൂര് അറിയുന്ന, വണ്ടിപ്പണി അറിയുന്ന, അവൻ കൂടെയുള്ളത് മല കയറുന്നവർക്കൊരു ധൈര്യാണ്."
നായരിങ്ങനെ സ്റ്റീഫനെക്കുറിച്ച് വാതോരാതെ പറയുന്നത് കേട്ടപ്പോൾ, അങ്ങിനെയാണെങ്കിൽ സ്റ്റീഫനെ ഒന്ന് കാണണമല്ലോ എന്നയാൾ പറഞ്ഞു.
" പക്ഷേ സാറേ..
രണ്ടു വർഷം മുന്നേയുള്ള കർക്കിടക മാസം മുതൽ അവനെ കാണണില്ല. കള്ള് മൂത്ത ആരേലും അവനെ തീർത്തു കാണും."
നായരു പറഞ്ഞ മറുപടി, ഒരുപാട് ചോദ്യങ്ങൾ വീണ്ടുമയാളുടെ മനസ്സിലുയർത്തി.
കള്ള് മൂത്ത് ഒരു മനുഷ്യനെ തീർക്കാനോ?. അതും യാത്രക്കാർക്ക് ഉപകാരിയായ മനുഷ്യനെ?. കടക്കാരന് നിയമത്തിന്റെ പുസ്തകത്തിൽ സ്വന്തമായ നിർവ്വചനങ്ങൾ മെനയാൻ മാത്രം ധൈര്യം നൽകിയത് താന്തോന്നിമലയുടെ സ്വഭാവദൂഷ്യം കൊണ്ടാകുമോ?. അതോ..കേട്ടറിവുകളുടെ ഭാണ്ഡം തനിക്ക് മുമ്പിൽ അഴിച്ചപ്പോൾ സ്ഥലം സി.ഐയോടാണ് താൻ സംസാരിക്കുന്നതെന്ന കാര്യം നായര് മനപ്പൂർവ്വം മറന്നതാണോ?.
മനസ്സിൽ ഉയർന്ന ഇത്തരം ചോദ്യങ്ങളുടെ ഉത്തരം ലഭിക്കുക എന്നത് എളുപ്പമല്ല എന്നയാൾക്ക് തോന്നി.
"തീർത്തെന്ന് താനങ്ങു തീരുമാനിച്ചോ നായരേ?."
ഇത്തവണ ചോദ്യത്തിന് അൽപം ഗാംഭീര്യം കൂടിയിരുന്നു.
"അല്ല സാറേ.കർക്കിടകത്തിലെ രാത്രിക്ക് ചുരം കയറുന്നവർക്ക് അപകടം സ്ഥിരമാണ്. സ്റ്റീഫൻ കാവലിരുന്ന രാത്രികളിൽ തന്നെ നാലു പേരെ കാണാതായിട്ടുണ്ട്. മലഞ്ചെരിവിൽ നിന്നും താഴേക്ക് വീണാൽ ബാക്കി കിട്ടാറില്ല. മലവെള്ളം കുത്തിയൊലിക്കണ കൊക്കയുടെ താഴെ വീഴുന്നവരെ തിരയാൻ പോലും പറ്റാറില്ല. പിന്നെ;കള്ള് മൂത്താൽ സ്റ്റീഫന്റെ നാവിന് എല്ലില്ല. ഇപ്പോഴത്തെ പിള്ളേര് സെറ്റിന് വർത്താനം പിടിച്ചില്ലേല്.. മുകളിൽ നിന്നും ഒരു തള്ള് പോരെ സാറേ..
കെട്ട്യോള് കുറച്ച് നാള് കേസു കൊടുക്കലും കൂട്ടായി സ്റ്റേഷൻ കയറിയിറങ്ങണത് കണ്ടു. ഒടുവിൽ അവൾക്കും മടുത്തു കാണും. കുറേ കേസുകൾക്കൊപ്പം ഇതും അങ്ങനെ തെളിയാതെ..."
അവസാന വാചകം പറയണോ വേണ്ടേ എന്ന രീതിയിൽ തന്റെ മുഖത്തു നോക്കാതെ കടക്കാരൻ പറഞ്ഞവസാനിപ്പിക്കുന്നത് അയാൾ പ്രത്യേകം ശ്രദ്ധിച്ചു.
എരിഞ്ഞു തീരാറായ സിഗരറ്റ് താഴെ മണ്ണിലിട്ട് ചവിട്ടിക്കൊണ്ടയാൾ താമസസ്ഥലത്തേക്ക് നടന്നു .അൽപം മുന്നോട്ട് നീങ്ങിക്കൊണ്ട് നായരുടെ കടയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നായരാരോടോ മൊബൈലിൽ സംസാരിക്കുന്നത് കണ്ടു..
കോടമഞ്ഞ് കൂടുതൽ ശക്തമായിരിക്കുന്നു.. പെട്ടെന്ന് കുറച്ചാളുകളുമായി ഫോഗ് ലാംബ് തെളിച്ചു കൊണ്ട് ഒരു ചുവന്ന ഒക്ടേവിയ കാറ് കടന്നു പോയി. തന്റെ മൊബൈൽ നമ്പർ അവസാനിക്കുന്ന നാലക്കവും കാറിന്റെ നമ്പറും ഒന്നായത് കൊണ്ട് അയാൾ വണ്ടി നമ്പർ കൗതുകത്തോടെ നോക്കി. കാറിന്റെ അടച്ചിട്ടിരുന്ന ചില്ലുകൾക്ക് വെളിയിലേക്ക് ജാക്സന്റെ 'സ്മൂത്ത് കില്ലറിലെ ' മാന്ത്രിക ശബ്ദം ഉയർന്നു കേൾക്കാം..
" ആനി ആർ യു ഓക്കേ, യു ഓക്കേ, യു ഓക്കേ............."
നടത്തത്തിനിടയിൽ കേട്ട സംഗീതത്തിന് താളം പിടിക്കുമ്പോൾ, കോടമഞ്ഞ് മറ തീർത്തിരുന്ന വാച്ചർ സ്റ്റീഫന്റെ കൂര ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു മിന്നായം പോലെ അയാൾ കണ്ടു.
സ്റ്റീഫനില്ലാത്ത അവരുടെ ഈ മലകയറ്റം..!!
നായരുമായുള്ള സംഭാഷണങ്ങൾ പെട്ടെന്നയാളുടെ മനസ്സിലേക്ക് ഓടിയെത്തി.
----------------------------------------------------
രാത്രിയിൽ ഭക്ഷണത്തിന് മുൻപ് പതിവുള്ള രണ്ട് പെഗ്ഗിനായി കിടപ്പുമുറിയിലെ ടീപ്പോയിയിൽ ഗ്ലാസും ഐസ് ക്യൂബുകൾ നിറച്ച ടംബ്ലറും നിരത്തി. ഷെൽഫിൽ നിന്നും ആരോ സമ്മാനമായി നൽകിയ ബ്ലാക്ക് ലേബലിന്റെ സീലു പൊട്ടിച്ചു കൊണ്ട് ഗ്ലാസിലേക്ക് പകർത്തി. ആഷ് ട്രേയിൽ സിഗരറ്റിന്റെ ചാരം ഇടതടവില്ലാതെ വീണു കൊണ്ടിരുന്നപ്പോൾ അയാളുടെ ചിന്തകൾ വാച്ചർ സ്റ്റീഫനെക്കുറിച്ചായിരുന്നു.
ആ ചാരുകസേരയിൽ ഇരുന്നു കൊണ്ടയാൾ എപ്പോഴോ ഉറങ്ങിപ്പോയിരുന്നു. പുറത്തെന്തോ ശബ്ദം കേട്ടുകൊണ്ട് ഉണർന്നു നോക്കുമ്പോൾ വായിക്കാൻ എടുത്ത പുസ്തകം മടിയിൽ തന്നെ കിടക്കുകയാണ്. അടയാളച്ചീട്ടിരിക്കുന്ന പേജിൽ നിന്നും മുന്നോട്ടൊന്നു പോലും നീങ്ങാതെ. പടിഞ്ഞാറുവശത്തെ തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് വീശുന്ന തണുത്ത കാറ്റു കൈവെള്ളയിൽ തീർത്ത മരവിപ്പിനെ അകറ്റാൻ, കൈകൾ കൂട്ടിതിരുമ്മിക്കൊണ്ടയാൾ ഭക്ഷണമുറിയിലേക്ക് നീങ്ങി.
ദൂരെയെങ്ങോ ഓലിയിടുന്ന പട്ടികൾ ഇന്നത്തെ ദിവസം വെള്ളിയാഴ്ചയാണെന്നത് തന്നെ ഓർമ്മപ്പടുത്തുന്നതായി അയാൾക്ക് തോന്നി. കഴിഞ്ഞ വെള്ളിയാഴ്ചയിലെ അനുഭവം ഓർത്തുകൊണ്ട് കട്ടിലിൽ കിടന്നപ്പോൾ ഉറക്കമെപ്പോഴോ കൺപോളകളെ തഴുകിയിരുന്നു.
രാത്രി ഏറെ വൈകിയിരുന്നു. തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് വീശിക്കൊണ്ടിരുന്ന ഇളം കാറ്റ് വീണ്ടുമാ രൂക്ഷഗന്ധം കൊണ്ടുവന്നു. ഉറക്കിൽ നിന്നും ഞെട്ടിയുണർന്നിട്ട് കട്ടിലിനരികിൽ വച്ചിരുന്ന ടോർച്ചുമായി അയാൾ ജനാലക്കരികിലേക്ക് നീങ്ങി. ജനാലയിലൂടെ മുറ്റത്തെ കശുമാവിലേക്ക് ടോർച്ചിന്റെ വെള്ളിവെളിച്ചം തെളിച്ചു. കശുമാവിൽ തൂങ്ങിക്കിടന്നിരുന്ന നാലു വലിയ നരിച്ചീറുകളുടെ കണ്ണുകൾ ആ വെളിച്ചത്തിൽ തിളങ്ങി.
"ഓഹ്.. നാശങ്ങൾ .ആഴ്ചകൾ തോറും മനുഷ്യന്റെ ഉറക്കം കളയാൻ ഇറങ്ങിയ നശൂലങ്ങൾ..ശ്വാസമെടുക്കുന്ന ആത്മാവുകൾ!!. "
അയാൾ ആത്മഗതം പറഞ്ഞു.
"ശ്വാസമെടുക്കുന്ന ആത്മാവുകൾ.?"
എത്ര യോജിക്കുന്ന വാക്കുകൾ..
പക്ഷേ..താനിതെങ്ങിനെ പറഞ്ഞുവെന്നയാൾ അത്ഭുതപ്പെട്ടു.
മനംപിരട്ടുന്ന ഗന്ധം അയാളെ വാഷ്ബേസിനടുത്തേക്ക് ഓടിച്ചു. ശർദ്ധിയുടെ അസഹ്യമായ ദുർഗന്ധം, കാറ്റ് കൊണ്ടുവന്ന ഗന്ധത്തിന്റെയും കഴിച്ച ബ്ലാക്ക് ലേബലിന്റെ വാസനയും കൂടിക്കലർന്ന ഗന്ധമാണെന്നത് വീണ്ടുമയാളെ ഞെട്ടിച്ചു.
വായും മുഖവും കഴുകിക്കൊണ്ട് വീണ്ടും ജനാലക്കരികിലേക്ക് നീങ്ങി. ഗന്ധത്തിന്റെ ഭാരമിറക്കിയിരുന്നെങ്കിലും ഇളം കാറ്റ് അപ്പോഴും വീശിക്കൊണ്ടിരുന്നു. ടോർച്ച് വീണ്ടും തെളിച്ചപ്പോൾ കശുമാവിലെ നരിച്ചീറുകളെ അവിടെ കാണാത്തത് അയാളെ ചിന്താപരവശനാക്കി.
കുറച്ച് നേരത്തിന് ശേഷം ശക്തി കൂടിയ കാറ്റ് ജനൽ കൊളുത്തുകളെ കിലുക്കാൻ തുടങ്ങി. ഉറക്കത്തെ അലോസരപ്പെടുത്തുമെന്നായപ്പോൾ ജനൽ പാളികൾ അടച്ചു കുറ്റിയിട്ടുകൊണ്ട് വീണ്ടും ഉറങ്ങാനായി നീങ്ങി.
-----------------------------------------------------------
തുടർച്ചയായ ഫോണിന്റെ ബെല്ലുകൾ ഉറത്തിൽ നിന്നുമയാളെ മുണർത്തി.
"ഗുഡ് മോർണിംഗ് സർ"
"ഗുഡ് മോർണിംഗ് ."
"എന്താടോ രാവിലെ തന്നെ"
"സർ താന്തോന്നിമലയിൽ ഒരാക്സിഡന്റ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പറഞ്ഞത് വച്ച് നോക്കുമ്പോൾ.. "
"ഓക്കേ..വിൽ ഡിസ്കസ് വിത് യു ലേറ്റർ"
അയാളെ കാത്ത് കൊണ്ട് ജീപ്പ് പുറത്ത് നിൽക്കുമ്പോൾ തുറന്നിട്ട ജനലിൽ കൂടെ കടന്നു വന്ന പൂച്ച, തലേ ദിവസം രാത്രി മദ്യം പകർത്തിയ ഗ്ലാസ് മണത്തുന്നുണ്ടായിരുന്നു. ബ്ലാക്ക് ലേബലിന്റെ കുപ്പി ടീപ്പോയിൽ ഇല്ലായിരുന്നുവെങ്കിലും യൂണിഫോം ധരിച്ചു കൊണ്ടിരുന്ന അയാളെ ആ പൂച്ച എന്തോ ഒരാലോചനയിൽ നോക്കി. വീണ്ടും മണം കിട്ടിയ ഭാവത്തിൽ അവനൊന്ന് ചിണുങ്ങിക്കൊണ്ട് ജനൽ വഴി തിരിച്ച് പുറത്തിറങ്ങി. അപ്പോഴേക്കും അയാളുടെ മനസ്സിൽ വാച്ചർ സ്റ്റീഫന്റെയൊപ്പം ആക്സിഡന്റ് കേസും തലേ ദിവസം സന്ധ്യയ്ക്ക് മല കയറിയിരുന്ന കാറും കടന്നു കൂടിയിരുന്നു.
ജീപ്പ് സ്റ്റാർട്ട് ചെയ്യുമ്പോൾ സിറ്റൌട്ടിലെ ഇളവെയിൽ ആ പൂച്ച മൂരി നിവർത്തുന്നുണ്ടായിരുന്നു. ജീപ്പ് മതിൽകെട്ട് വിടും വരെ അവന്റെ നീലക്കണ്ണുകളിൽ
അതിന്റെ പ്രതിബിംബം വ്യക്തമായി കാണാമായിരുന്നു.
ആളുകളെ കുത്തിനിറച്ച ഒരു ജീപ്പും ഒരു തടി ലോറിയും വെള്ളത്തോട്ടിലേക്ക് പോകുന്നത് കാണാം. പോലീസ് ജീപ്പ് വാച്ചർപുര കടന്ന് നീങ്ങുമ്പോൾ കൈ നെറ്റിയിൽ മെല്ലെ തടവിക്കൊണ്ട് സംഭവം ആരാണ് ആദ്യം റിപ്പോർട്ട് ചെയ്തതെന്നയാൾ ചോദിച്ചു.
"വെളുപ്പിന് മീനുമായി പോയ വണ്ടിക്കാരിലാരോ വിളിച്ചതാണ് സർ. കൂടുതൽ ഡീറ്റൈൽ അറിയില്ലായെങ്കിലും പറഞ്ഞ രൂപത്തിൽ നിന്നും ഇന്നലെ സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്ത വാൻ ആണെന്ന് തോന്നുന്നു.''
" ഓഹ്.. ഏത് ആ കഞ്ചനോ.?"
"യെസ് സർ.. പറയുന്ന രൂപം വച്ച്.."
"എനി വേ ലെറ്റ് അസ് സീ."
കൈ കൊണ്ട് കുറ്റിത്താടി മേൽപോട്ട് തടവി എന്തോ ചിന്തിച്ചു കൊണ്ടയാൾ പറഞ്ഞു.
കിതച്ചു കൊണ്ട് ജീപ്പ് മലകയറുകയാണ്. ഒരു വശത്ത് നിബിഡമായ വനവും, മറുവശത്ത് അഗാധമായ കൊക്കയും, വളവുകൾ നിറഞ്ഞ ഇടുങ്ങിയ പാതയും, ജീപ്പിന്റെ ടോപ് ഗിയറുകൾക്ക് വിശ്രമം നൽകി. പന്തലിച്ചു നിൽക്കുന്ന വലിയ വൃക്ഷങ്ങളുടെ താഴെ സൂര്യനുദിച്ചതറിയാത്ത കാട്ടുചെടികൾ മഞ്ഞിന്റെ പുതപ്പണിഞ്ഞുറങ്ങുകയാണ്. ഒരു ഭാഗത്ത് കൂട്ടമായി നിൽക്കുന്ന കാട്ടുചെടികളുടെ പൂക്കൾ തന്നോട് പുഞ്ചിരിക്കുന്നതായയാൾക്ക് തോന്നി.
ശരിക്കും താന്തോന്നിയാണ് ഈ മല. അത് കൊണ്ടാണല്ലോ പല മിസ്സിംഗ് കേസുകളും ക്ലോസ് ചെയ്യാത്ത ഫയലുകളായി സ്റ്റേഷനിൽ പൊടിപിടിച്ച് കിടക്കുമ്പോഴും ഇവൾക്കിങ്ങനെ ചിരിക്കാൻ സാധിക്കുന്നത്. സ്റ്റീഫനോട് പോലും ദയ കാണിക്കാതെ... അയാൾ മീശ പിരിച്ചുകൊണ്ട് ചിന്തിച്ചു..
ആക്സിഡന്റ് സ്പോട്ട് എത്തിയപ്പോൾ ജീപ്പ് മൈൽ കുറ്റിയുടെ അരികിലേക്ക് ചേർത്തു നിർത്തി.
"യെസ് സർ.. വണ്ടി അത് തന്നെ."
റോഡരികിൽ നിന്നും അൽപം ഉള്ളിലേക്ക് നീങ്ങി കരിയിലകൾക്കും ചെറിയ ചെടികൾക്കും നടുവിൽ തല ഉയർത്തി നിൽക്കുന്ന കരിവേലകത്തിന്റെ തടിയിൽ ഇടിച്ചു നിൽക്കുന്ന വാനിന്റെ മുൻഭാഗമാകെ തകർന്നിരുന്നു. പവിഴമുത്തുകൾ കരിയിലകളിൽ വിളമ്പിയതു പോലെ മുൻഭാഗത്തെ ചില്ല് ചിന്നിച്ചിതറിക്കിടക്കുന്നു. നീളൻ മുടിയും തിങ്ങിയ താടിയുമുള്ള സ്റ്റിയറിംഗിൽ മുഖമമർത്തി, ചോരയിൽ കുളിച്ചുകിടക്കുന്ന മനുഷ്യമുഖത്തിനു ചുറ്റും ഈച്ചകൾ വട്ടമിട്ട് പറക്കുന്നുണ്ട്. രക്തക്കറ പുരണ്ട കഞ്ചാവു ബീഡികൾ സീറ്റിൽ ചിതറിക്കിടക്കുന്നു. അടുത്തു നിന്നും മുഖം സൂക്ഷിച്ചു പരിശോധിച്ചപ്പോൾ മുഖത്തും കഴുത്തിലും അങ്ങിങ്ങായി കാണുന്ന കടിയേറ്റ പാടുകളിൽ നിന്നുമാണ് കൂടുതൽ രക്തം വാർന്നിരിക്കുന്നതെന്ന് മനസിലായി.
"ഇന്നലെ സ്റ്റേഷനിൽ നിന്നും വിടുമ്പോൾ മുഴുവൻ പരിശോധനകളും നടത്തിയിരുന്നില്ലേ പിള്ളേ."
സംശയരൂപേണയുള്ള ചോദ്യം കുട്ടൻപിള്ളയോടായിരുന്നു.
"ഉവ്വ് സർ.. സംശയം തോന്നുന്ന ഒന്നും തന്നെ കിട്ടിയിരുന്നില്ല"
മറുപടി കേട്ടുകൊണ്ട് വാഹനത്തിന്റെ മുൻഭാഗത്തേക്ക് വീണ്ടും നടന്നപ്പോഴാണയാളത് ശ്രദ്ധിച്ചത്.
കരിവേലകത്തിനും വാനിന്റെ ബോണറ്റിനിടയിലും സമീപത്തുമായി കുരുങ്ങിക്കിടക്കുന്ന അസാമാന്യ വലിപ്പമുള്ള നാലു നരിച്ചീറുകൾ. ചിറകൊടിഞ്ഞ് ഉറുമ്പരിക്കാൻ തുടങ്ങിയ അവറ്റകളുടെ മുഖത്ത് നല്ലതു പോലെ രക്തം പുരണ്ടിരുന്നു.
" ഇതിലെ രണ്ടു നരിച്ചീറുകളുടെ ചിറകുകൾ മാത്രം മതിയല്ലോ ഒരു ഡ്രൈവറുടെ കാഴ്ച മറയ്ക്കാൻ..."
തന്റെ കൈവശമുണ്ടായിരുന്ന വെളുത്ത തൂവാല കൊണ്ട് നരിച്ചീറുകളുടെ ചിറകുകൾ വിടർത്തി, നെറ്റി ചുളിച്ചു കൊണ്ടയാൾ പറഞ്ഞു.
"കുട്ടൻപിള്ളേ ബോഡിയുടെ മുഖത്തേയും നരിച്ചീറുകളുടെ മുഖത്തേയും രക്തസാമ്പിളുകൾ ശേഖരിക്കണം. കൂടെ ഡെഡ്ബോഡിയുടെ വിരലടയാളവും."
മറുവശത്തെ ഡോറ് തുറന്ന് കൂടുതൽ പരിശോധനകൾ നടത്തുന്നതിനിടയിൽ വീണ്ടുമയാൾ പറഞ്ഞു.
അപ്പോൾ ഡാഷ്ബോർഡിലെ ചെറിയ ഒരു അറയിൽ നിന്നും പാതി പുറത്തുചാടിയ പഴയ ഒരു ന്യൂസ് പേപ്പർ ശ്രദ്ധയിൽപെട്ടു. രണ്ടു വർഷം പഴക്കമുള്ള നാലായി മടക്കിയ പേപ്പറിൽ, ഒരു ഭാഗം ചുവന്ന മഷിയാൽ വട്ടം വരച്ചു കൊണ്ട് മാർക്ക് ചെയ്തിരുന്നു.
'വാച്ചർ സ്റ്റീഫന്റെ ചിത്രവും, കാൺമാനില്ല എന്ന വാർത്തയുമായിരുന്നു അതിൽ.'
സ്റ്റീഫന്റെ ചിത്രത്തിലേക്കും സ്റ്റിയറിംഗിലെ ഡെഡ്ബോഡിയുടെ താടി നിറഞ്ഞ മുഖത്തേക്കും സൂക്ഷിച്ചു നോക്കിക്കൊണ്ട് ഒരു ഞെട്ടലോടെ അയാൾ പറഞ്ഞു.
"ഓഹ് മൈ ഗോഡ് !!!
കുട്ടൻപിള്ളേ, വണ്ടി എത്രയും വേഗം പരിശോധനയ്ക്കയക്കണം."
പെട്ടെന്ന് കാടിനുള്ളിൽ നിന്നും വീശിയ കാറ്റിനൊപ്പം അയാളുടെ മൂക്കിലേക്ക് ആ പഴയ ഗന്ധമെത്തി.
"പി.സി.. നിങ്ങൾക്ക് എന്തെങ്കിലും സ്മെൽ അനുഭവപ്പെടുന്നുണ്ടോ.?"
"ഇല്ല സർ."
" ബട്ട് ഐ ഫീൽ സംതിംഗ് റോംഗ്."
എന്ന് പറഞ്ഞു കൊണ്ടയാൾ ഗന്ധം വരുന്ന ദിശയിൽ ഉൾക്കാട്ടിലേക്ക് നീങ്ങി. ബാക്കിയുള്ളവർ പിന്തുടർന്നു. കുറേ ദൂരം അവർ ഉൾക്കാട്ടിലേക്ക് നടന്നു.. നടത്തത്തിൽ ഗന്ധത്തിന്റെ രൂക്ഷത കൂടി വരുന്നതായയാൾക്ക് തോന്നി.
ഒടുവിൽ അവർ കൊടും കാടിനുള്ളിൽ അൽപം തെളിച്ചിട്ട ഒരു ഭാഗത്ത് എത്തി. അവിടെ വലിയ ഒരു പഞ്ഞിമരത്തിൽ നിരവധി ചെറിയ നരിച്ചീറുകൾ തൂങ്ങിക്കിടന്നിരുന്നു. കാൽപെരുമാറ്റം കേട്ടപ്പോൾ അവറ്റകൾ മരത്തിൽ നിന്നും പിടി വിട്ട് അവർക്ക് മുന്നിലൂടെ കൂട്ടമായി പറന്നു പോയി. താഴെ രണ്ടു കാട്ടുമുയലുകൾ ചത്തു കിടക്കുന്നത് അഴുകാൻ തുടങ്ങിയിരുന്നു. അതിന്റെ ശരീരത്തിലും കൊത്തിവലിച്ച പാടുകൾ കണ്ടു. പഞ്ഞിമരത്തിലെ നാലു കൊമ്പുകളിൽ കോർത്തു കെട്ടിയ നാലു കയറുകൾ തൂങ്ങിക്കിടന്നിരുന്നു. കയറിന്റെ അറ്റം ഇഴകൾ ക്രമമില്ലാതെ മുറിഞ്ഞ രീതിയിൽ കാണപ്പെട്ടു.
മരച്ചുവട്ടിൽ മുളകൾ കൊണ്ടു കെട്ടിയുണ്ടാക്കി കാട്ടുപനയുടെ ഓലകൾ മേഞ്ഞ ഒരു കുടിൽ അവർ കണ്ടു. കുടിലിനടുത്തായി അധികം ഉയരത്തിലല്ലാതെ പുല്ലുപിടിച്ച ഒരു ഭാഗം ശ്രദ്ധയിൽപെട്ടു. കുറച്ചു കൂടി മുന്നോട്ട് നീങ്ങിയപ്പോൾ അധികം വിസ്തൃതിയില്ലാത്ത, ആറടിയോളം പൊക്കമുള്ള കഞ്ചാവിന്റെ ചെറിയ തോട്ടവും കണ്ടു.
അയാൾ തിരികെ കുടിലിൽ എത്തി പരിശോധന തുടർന്നു. ടാർപായ കൊണ്ട് മൂടിയ ചാക്കുകളിൽ ഉണക്കിയ കഞ്ചാവുകളും മൂലയിലെ അടുപ്പിനു മുകളിലായി പാത്രത്തിൽ തിളപ്പിച്ചാറിയ വെള്ളത്തിൽ കുതിർന്ന കഞ്ചാവും, ആവി പിടിക്കാനുള്ള പപ്പായ ഇലയുടെ ഉണക്ക് വീഴാത്ത തണ്ടുകളും കണ്ടെടുത്തു. ഒരു ഭാഗത്തുകണ്ട സ്പാനറുകളും ടൂളുകളും കുറച്ച് സ്പെയർ പാർട്ട്സുകളും ഒരു കൊച്ചു ഓട്ടോമൊബൈൽ വർക്ക്ഷോപ്പിനെ ഓർമ്മപ്പെടുത്തി. അവിടെ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കിടപ്പു സൗകര്യത്തിന് താഴെയായി മറിച്ചിട്ട പിക്ആക്സും മമ്മട്ടിയും വാക്കത്തിയും അടങ്ങിയ ആയുധങ്ങളും കണ്ടു. വായ്ത്തല വൃത്തിയാക്കാതെ വച്ചിരുന്ന മമ്മട്ടിയിലും പിക്ആക്സിലും പിടിച്ചിരുന്ന ചെമ്മണ്ണിന്, പുറത്തുപറയാൻ വെമ്പുന്ന ഒത്തിരി രഹസ്യങ്ങൾ ഉള്ളത് പോലെ അയാൾക്ക് തോന്നി.
അവിടെ നിന്നുമെടുത്ത ആയുധങ്ങളുമായി പുല്ലുപിടിച്ച ഭാഗം കുഴിക്കാൻ കൈയ്യുറ ധരിച്ച പോലീസുകാരോടയാൾ ആവശ്യപ്പെട്ടു. അൽപം ആഴത്തിലേക്ക് എത്തിയപ്പോൾ എല്ലിൻ കഷ്ണങ്ങൾ കിട്ടാൻ തുടങ്ങി. എല്ലിൻ കഷ്ണങ്ങളും ആയുധങ്ങളിലെ വിരലടയാളങ്ങളും വിദഗ്ധ പരിശോധനക്കയക്കാൻ ആവശ്യപ്പെട്ടു. കുടിലിനു പുറകിലായി അവിടേക്ക് എത്താനുള്ള ചെറിയ ഒരു വഴിച്ചാലും അവർ കണ്ടെത്തി.
എന്തോ തീരുമാനിച്ചുറച്ചതു പോലെ അയാൾ അവിടെ നിന്നും ശേഖരിച്ച തെളിവുകളുമായി സഹപ്രവർത്തകരോടൊപ്പം മലയിറങ്ങി.
------------------------------------------------------------------
രണ്ടു മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്റ്റേഷനിൽ
---------------- * ------------- * ------------- * ---------
"സർ... വണ്ടി പരിശോധിച്ച റിപ്പോർട്ട് വന്നു.
ബോഡി പാർട്സും എഞ്ചിനുമെല്ലാം പറയുന്ന മോഡൽ വാനുമായി മിസ്മാച്ചാണ്. വാനിന്റെ ഡോക്യുമെൻറ്സ് വ്യാജവുമാണ്.
ആഹ്..സർ, ബ്ലഡിന്റെയും ഫിംഗർപ്രിന്റിന്റെയും റിപ്പോർട്ടു കൂടി വന്നിട്ടുണ്ട്. നരിച്ചീറുകളുടെ മുഖത്ത് പറ്റിയതും ഡെഡ്ബോഡിയുടെ അതേ രക്തമാണ്. കൂടാതെ പണിയായുധങ്ങളിലെ വിരലടയാളങ്ങൾ ഡെഡ്ബോഡിയുടെ വിരലടയാളങ്ങളുമായി മാച്ച് ചെയ്യുന്നുണ്ട്."
കുട്ടൻപിള്ള ഇടക്ക് ഒന്നു നിർത്തി.
"യെസ്.. ദാറ്റ്സ് വാട്ട് ഐ സസ്പെക്റ്റഡ്. പക്ഷേ വാമ്പിയർ നരിച്ചീറുകൾ ഇവിടെ.?"
അയാൾ അർദ്ധാത്മഗതം പറഞ്ഞു.
" പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണകാരണം പറയുന്നത് ?"
"സർ.. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണകാരണം ശ്വാസതടസമാണ്.. അമിതമായി ചോര വാർന്നതും മരണത്തിന് കാരണമായിരിക്കാം എന്ന് പറയുന്നു. ബ്ലഡിന്റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവാണ്. ഹെറോയിനും മദ്യവും കലർന്ന കോക്ടൈൽ രക്തത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്റ്റിയറിംഗിന്റെ ഞെരുക്കത്തിൽ ശ്വാസകോശത്തിൽ സമ്മർദ്ദവുമുണ്ടായിട്ടുണ്ട്.''
കുട്ടൻപിള്ള പറഞ്ഞു നിർത്തിയപ്പോൾ അയാൾ കണ്ണുകൾ അടച്ചു കൊണ്ട് പുരികങ്ങളെ കൂട്ടിത്തിരുമ്മാൻ തുടങ്ങി.
" അപ്പോൾ നാലു അസ്ഥികൂടങ്ങളുടെ പരിശോധനാ ഫലം?" വീണ്ടും കുട്ടൻപിള്ളയിലേക്ക് നോട്ടമെയ്തു കൊണ്ടുള്ള ചോദ്യം..
"ഇല്ല സർ, അത് വന്നിട്ടില്ല.''
" ദാറ്റ്സ് ഓക്കേ..
പക്ഷേ സ്റ്റീഫനു മുൻപ് റിപ്പോർട്ട് ചെയ്ത നാല് മിസ്സിംഗ് കേസുകളിലും നഷ്ടമായ വാഹനങ്ങളുടെ ഡീറ്റൈൽസ്, വിത്ത് സ്പെയർപാർട്സ് നമ്പർ എടുക്കണം. അതിൽ ഏതെങ്കിലും വണ്ടിയുടെ ചേസ്നമ്പറും എഞ്ചിൻ നമ്പറുമായി ഡെഡ്ബോഡിയുടെ വാനിന്റെ പാർട്സ് മാച്ച് ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണം..
ബട്ട് ഐ ആം ഡാം ഷുവർ ഇറ്റ് വിൽ മാച്ച്."
ഇതു പറഞ്ഞു കൊണ്ടയാൾ കസേരയിൽ നിന്നും എഴുന്നേറ്റ് പുറത്തേക്കിറങ്ങാൻ ഒരുങ്ങുമ്പോൾ ഫോൺ ബെല്ലടിച്ചു. കുട്ടൻപിള്ള ഫോൺ അറ്റൻറ് ചെയ്തു കൊണ്ട് അയാളെ വിളിച്ചു.
"സർ.. എസ്.പി. ആണ്. അന്തർ സംസ്ഥാന ലഹരിമാഫിയയെ കുറിച്ചുള്ള അലേർട്ടിന് എന്തേലും തുമ്പ് കിട്ടിയോ എന്ന് ചോദിക്കുന്നു.?"
" സർക്കിൾ ഇൻസ്പെക്ടർ സേതു ഹിയർ സർ. യെസ് സർ.. വി ആർ കമിംഗ് ടു എ കൺക്ലൂഷൻ. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ പ്രതികളുടെ ഇടയിലെ പ്രധാനിയായ പ്രാദേശിക ലിങ്കിൽ എത്തിനിൽക്കുന്നു സർ.
വിൽ കൺഫേം ലേറ്റർ വിത്ത് പ്രോപ്പർ എവിടെൻസ്..
യെസ് സർ, ദിസ് കേസ് ഈസ് എ കൊയ്റ്റ് ഇന്ററസ്റ്റിംഗ് വൺ.. യെസ് സർ എക്സാക്ട്ലി, നാലു പേരും ഒറ്റതിരിഞ്ഞുള്ളതായതിനാൽ സന്ദർശകരാകാൻ വഴിയില്ല. മെ ബി ഹിസ് കസ്റ്റമേഴ്സ്.. അതേ സർ, ഒരു പക്ഷേ...ഷുവർ സർ.. വിത്ത് നോ ടൈം സർ.."
ഫോണിന്റെ റിസീവർ തഴെവക്കുമ്പോൾ അയാൾ കുട്ടൻപിള്ളയോടായി ചിരിച്ചു.
എന്നിട്ട് മുൻപിൽ വച്ചിരുന്ന അഞ്ച് ഫയലുകളിൽ നിന്നും മുകളിലത്തെ ഫയലിൽ "ക്ലോസ്ഡ്" എന്നെഴുതിയ ചീട്ടുവച്ചുകൊണ്ട് 'റൈറ്റർ' കോൺസ്റ്റബിൾ നാസറിനെ ഏൽപിക്കാനായി കുട്ടൻപിള്ളയുടെ കൈയ്യിൽ നൽകി. അതിന്റെ മുകളിൽ ചുവന്ന നാടയിൽ എഴുതിയത് കുട്ടൻപിള്ള വായിച്ചു.
" സ്റ്റീഫൻ സാമുവൽ,
മാൻ മിസ്സിംഗ് കേസ് "
അന്ന് രാത്രിയും പതിവ് പോലെ ഭക്ഷണത്തിനു മുൻപുള്ള പെഗ്ഗുകൾക്കായി അയാൾ ടീപോയിയെ ഒരുക്കി. ജനാലയ്ക്കരികിലെ ചാരുകസേരയിലിരുന്നിട്ട് ഗ്ലാസിലെ സിഗ്നേച്ചറിനെ, പൊങ്ങിക്കിടക്കുന്ന ഐസ് ക്യൂബുകൾക്കിടയിലൂടെ വലിച്ചുകൊണ്ടയാൾ ചിന്തിച്ചത് വാമ്പിയർ നരിച്ചീറുകളെക്കുറിച്ചും, ആ ചുവന്ന ഒക്ടേവിയ കാറിനെ കുറിച്ചുമായിരുന്നു. KL42- CC 7788 എന്ന കാറിനേയും അതിലെ യാത്രക്കാരേയും കുറിച്ച്..
( അവസാനിച്ചു.)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo