മരണത്തിന്റെ രൂക്ഷഗന്ധം ഉള്ള ഗംഗയുടെ സ്നാനഘട്ടിലേക്ക് അവളിറങ്ങി. വെള്ളത്തിന് മരണത്തിന്റെ തണുപ്പ്. അതൊന്നും വകവെയ്ക്കാതെ ജഡപിടിച്ച നീളന്‍മുടി മുന്നിലേക്കിട്ട് അവള്‍ ആഞ്ഞൊന്ന് മുങ്ങി നിവര്‍ന്നു. ദൂരെ ഹിമാലയതില്‍ നിന്നും മഞ്ഞുകീറിമുറിച്ചു കടന്നുവരുന്ന സൂര്യരശ്മികളെ നോക്കി വലതു കയ്യില്‍ ജലമെടുത്ത് ബീജാക്ഷരങ്ങള്‍ ഉരുവിട്ടു.
"ഹം -യം-രം-ലം-വം"
വീണ്ടും ഒന്നുകൂടെ മുങ്ങി നിവര്‍ന്നു പതുക്കെ സ്നാനഘട്ടിന്റെ പടികള്‍ തിരിച്ചു കയറി. കുറച്ചു ദൂരെ കാശിവിശ്വനാഥന്റെ ഗോപുര മകുടം സൂര്യന്റെ വെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു. ഗംഗയില്‍ തീര്‍ഥാടകരുടെ തിരക്ക്. പാതിവെന്ത ശവശരീരങ്ങളുടെയും, പൂജാവശിഷ്ടങ്ങളുടെയും വിഴുപ്പു പേറിയ ഗംഗയുടെ വിരിമാറില്‍ അറപ്പില്ലാതെ മുങ്ങിനിവരണമത്രെ. പുഴുവായ് ജനിച്ച് പൂമ്പാറ്റയായി വളര്‍ന്ന മനുഷ്യജന്മങ്ങള്‍ക്ക് മോക്ഷം കിട്ടുവാന്‍.
സ്നാനം ചെയ്യുന്നവരെയും, ബലിതര്‍പ്പണം ചെയ്യുന്നവരെയും ശ്രദ്ധിക്കാതെ നനഞ്ഞൊട്ടിയ കാഷായവസ്ത്രത്തിലും, ജഡയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ളതുള്ളികളെയും വകവയ്ക്കാതെ അവള്‍ നടന്നു അവളുടെ ആസ്ഥാനമായ മണിവര്‍ണികഘട്ടിലേക്ക്.
ഓരോ നിമിഷങ്ങളിലും വരുന്ന ശവശരീരങ്ങളെ കത്തിയെരിക്കുന്ന ശ്മാശാനഭൂമിയാണ് മണിവര്‍ണികഘട്ട്. ചുടലക്കാടിന്റെ ഉടമസ്ഥതയിലുള്ള ഡോം വംശജര്‍ക്കിടയില്‍ അവള്‍ എത്തിയിട്ട് കാലങ്ങള്‍ ആയി. കഴുത്തില്‍ ഒരു കറുത്ത മുത്തുമാല അടുക്കടുക്കായി അണിഞ്ഞിരിക്കുന്നു. അതായിരുന്നു അവളുടെ ആകെയുള്ള ആഭരണം. അവിടവിടെ കീറിയ കാഷായവസ്ത്രവും കൈയില്‍ ഒരു ത്രിശൂലവും ആയി ഒരു അഘോരിയെ പോലെ അവള്‍ ചുടലക്കാട്ടില്‍ ചുറ്റിനടക്കും.
എരിഞ്ഞടങ്ങുന്ന ശവശരീരത്തിന്റെ ഗന്ധം അവള്‍ക്കൊരിക്കലും ദുര്‍ഗന്ധമായി തോന്നിയിരുന്നില്ല. പകരം സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങുന്ന ആ പുകച്ചുരുള്‍ അവള്‍ ആവോളം ആസ്വദിച്ചിരുന്നു. കത്താതെ കിടക്കുന്ന ശരീരഭാഗങ്ങള്‍ ശൂലം കൊണ്ട് ഇളക്കി ഊതി ഊതി കത്തിച്ച് അവള്‍ അതില്‍ ആനന്ദം കൊണ്ടിരുന്നു. അതില്‍ മടുപ്പുതോന്നുമ്പോള്‍ ഇറങ്ങി നടക്കും മുക്തിഭവനിലേക്ക്.
വിവിധഭാഗങ്ങളില്‍ നിന്നും മരിക്കാറായി കൊണ്ടുവരുന്ന രോഗികളെ താമസിപ്പിക്കുന്ന സ്ഥലം അതാണ് മുക്തിഭവന്‍. കൂടുതലും പാതിചത്ത പോലെ ഉള്ള ശരീരങ്ങള്‍ ആകുംഅവിടെ ഉള്ളത്. നല്ലപ്രായത്തില്‍ ചെയ്തുകൂട്ടിയ കൊടുംപാപങ്ങള്‍ കാശിനാഥനില്‍ അര്‍പ്പിച്ച് മോക്ഷപ്രാപ്തിക്കായി കാത്തുകിടക്കുന്നവര്‍.
അവര്‍ക്കിടയിലൂടെ അവള്‍ നടക്കും, പുതിയതായി വന്ന രോഗികളെ സന്ദര്‍ശിക്കും, കാശിതീര്‍ത്ഥം ഓരോരുത്തരുടെയും നാവില്‍ ഇറ്റിച്ചു കൊടുക്കും, ഓരോരുത്തരുടെയും മുഖം സൂക്ഷ്മതയോടെ നിരീക്ഷിക്കും, മനസ്സില്‍ ആരെയോ തിരയുന്നപോലെ അവസാനം നിരാശയോടെ മടങ്ങും.
അവിടെ എത്തിയതിനു ശേഷം ഒരാളോട് പോലും അവള്‍ സംസാരിച്ചിട്ടില്ല. ഒറ്റയ്ക്കുള്ള പിറുപിറുക്കല്‍ മാത്രം. രാത്രിയുടെ യാമങ്ങളില്‍ കൊടുംതണുപ്പ് വകവയ്ക്കാതെ ഗംഗയില്‍ പോയി മുങ്ങും. പിന്നെ എരിഞ്ഞടങ്ങിയ ആത്മാക്കളുടെ ചുടലഭസ്മം എടുത്തു മേലാകെ വാരി പൂശും. തൃശൂലം കൊണ്ട് കളംവരയ്ക്കും. അട്ടഹസിക്കും. അവസാനം ക്ഷീണത്തോടെ ദഹിപ്പിക്കാന്‍ ആയി അടുക്കിവച്ച വിറകിൻറെ മുകളില്‍ കയറി കിടന്നുറങ്ങും.
അങ്ങനെയിരിക്കെയാണ് മുക്തിഭവനില്‍ പുതിയതായി എത്തിയ ഒരു രോഗിയെ അവള്‍ ശ്രദ്ധിച്ചത്. നാക്കിലേക്ക് കാശി തീര്‍ത്ഥം ഇറ്റിച്ചുകൊടുത്തപ്പോള്‍ ആ മുഖം അവള്‍ വ്യക്തമായി കണ്ടു. അവളുടെ കണ്ണുകളില്‍ എന്തോ ഒന്ന് വശ്യമായി തിളങ്ങി. ക്രൂരമായ ഒരു ആനന്ദത്തോടെ അവള്‍ തിരികെ നടന്നു.
അന്ന് രാത്രി മുഴുവന്‍ അവള്‍ ചുടലക്കാട്ടിലെ അത്മാക്കള്‍ക്കൊപ്പം ആർത്തട്ടഹസിച്ചു.
നാളെ പൗർണ്ണമിയാണ്. എങ്ങും കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പാവന ഗംഗയും കാശിനാഥനും പൂജകള്‍ ഏറ്റുവാങ്ങാനായി ഒരുങ്ങികഴിഞ്ഞു. പിറ്റെ ദിവസം പൗർണ്ണമിരാവില്‍ ഗംഗയില്‍ തീര്‍ഥാടകരുടെ എന്നും ഇല്ലാത്ത തിരക്കനുഭവപ്പെട്ടു. ഗംഗയില്‍ മിന്നിത്തെളിയുന്ന മണ്‍ചിരാതുകളുടെയും, ഒഴുകി നടക്കുന്ന പൂക്കളുടെയും വര്‍ണാഭമായ കാഴ്ചകള്‍. എങ്ങും പ്രകാശമയം. മന്ത്രോച്ചാരണങ്ങള്‍ എങ്ങും മുഴങ്ങുന്നു. ഇതൊന്നും വകവയ്ക്കാതെ ഗംഗ ശക്തിയോടെ ഒഴുകികൊണ്ടിരുന്നു.
പതിവുപോലെ ആ തിരക്കുകള്‍ക്കിടയിലും അവള്‍ ഗംഗയില്‍ ഇറങ്ങി മുങ്ങി മന്ത്രങ്ങള്‍ ഉരുവിട്ടു. പിന്നെ തിരക്കിനിടയിലൂടെ തിരിച്ചു കയറി കാശിനാഥന്റെ നടയില്‍ പോയി എന്തൊക്കെയോ പിറുപിറുത്തു. അവിടെന്നു നേരെ മണിവര്‍ണ്ണികയില്‍ ചെന്ന് ആളൊഴിഞ്ഞ ഒരരുകില്‍ വിറകുകള്‍ അടുക്കി ചിതയൊരുക്കിവച്ചതിനു ശേഷം നേരെ മുക്തിഭവനിലേക്ക് നടന്നു.
അവിടെങ്ങും ആരുമില്ല. എല്ലാവരും ഗംഗപൂജയില്‍ ആയിരിക്കണം. അങ്ങ് ഒരു കോണില്‍കിടന്ന ആ മനുഷ്യനരുകിലേക്ക് അവളെത്തി. ഒരു മാത്ര നോക്കി നിന്ന ശേഷം അയാളുടെ വായിലേക്ക് അവൾ കാശിതീര്‍ത്ഥം ഇറ്റിച്ചു. നേര്‍ത്ത ശ്വസോച്ച്വാസത്തോടെ കിടന്ന അയാളെ പൊക്കി ഇരുത്തി. ആകസ്മികമായി എവിടെന്നോ കിട്ടിയ ശക്തിയില്‍ നേര്‍ത്ത പഞ്ഞികെട്ടിന്റെ ഭാരം പോലും ഇല്ലാത്ത ആളെ തൂക്കി എടുത്തു തോളില്‍ കിടത്തി അവള്‍ പുറത്തേക്കു കുതിച്ചു.
ആരും ഇല്ല എന്ന് ചുറ്റുംനോക്കി ഉറപ്പുവരുത്തി, നടക്കുകയും അല്ല ഓടുകയും അല്ല എന്ന രീതിയില്‍ ശ്മാശാന ഭൂമിയിലെ ഒരുക്കിവച്ച ചിതക്കരുകില്‍ അവൾ എത്തി. അയാളുടെ ശരീരത്തെ നിലത്തേക്ക് ഇട്ടിട്ട് ചിതയില്‍ അടുക്കിയ വിറകിനു മുകളില്‍ അവൾ കയറിയിരുന്നു. പിന്നെ തൂക്കിയിട്ട കാലിന് താഴെ ആയി കിടക്കുന്ന ആളെ ക്രൂരമായി ഒന്ന് നോക്കി അവള്‍ സംസാരിച്ചു തുടങ്ങി.
"അമ്പാഴത്തു തറവാട്ടിലെ ഇളമുറതമ്പുരാന്‍. ഭാസ്കരൻ. അറിയോ നിനക്കെന്നെ? നിന്റെ വീടിന്റെ അടുക്കളഭാഗത്ത് നിന്റെ അമ്മയായ വലിയമ്പ്രാട്ടിയുടെ പഴംകഞ്ഞിക്കായി അമ്മയുടെ മുണ്ടിന്റെ കോന്തല പിടിച്ചു പേടിച്ചു നിന്ന പതിനാറുകാരി പെണ്ണ് കുഞ്ഞുനീലിയെ???? ഇല്ല അല്ലെ. ഉണ്ടാവില്ല നീ ഓര്‍ക്കില്ല".
"യൌവനത്തിന്റെ പ്രതാപത്തില്‍ അഹങ്കരിച്ചു നടന്നിരുന്ന നീ ഇരുളടഞ്ഞ തട്ടിന്‍പുറത്ത് നിന്റെ കാമം തീർക്കാൻ പിച്ചിച്ചീന്തിയ പെണ്ണിനെ നീ എങ്ങനെ ഓര്‍ക്കാനാ അല്ലെ??"
"മൂന്നുമാസങ്ങള്‍ക്ക് ശേഷം അമ്പലത്തിലെക്കുള്ള ഇടവഴിയില്‍ നിന്നെയും കാത്ത് നിന്ന്, നിന്റെ ജീവൻ എന്റെ ഉദരത്തിൽ വളരുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ ഗൂഡമായ ഒരു ചിരിയോടെ എല്ലാം കേട്ട് നാളെ അമ്പലകുളത്തിനടുത്തു ആരും കാണാതെ വരണം എന്ന് എന്നോട് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ തമ്പ്രാനെ നീ??"
"ഒന്നും ഓര്‍ത്തില്ലെങ്കിലും പിറ്റേന്ന് മൂവന്തിക്ക് ആ കുളകടവിലെ പടവില്‍ കല്യാണമോഹം നല്‍കി വീണ്ടുമൊരിക്കൽക്കൂടെ ഭോഗിച്ച്, അവസാനം ആ അടിവയറ്റില്‍ ചവിട്ടി പിടിച്ചു ഉദരത്തിൽ ഉള്ള നിന്റെ ബീജത്തെ ചവിട്ടിപുറത്താക്കിയത് നീ മറന്നു കാണില്ല അല്ലേടാ തമ്പ്രാനെ?".
"ബോധം മറഞ്ഞു കൊച്ചു പാവടയിലൂടെ ഒഴുകിയിറങ്ങിയ ചോരകണ്ട് പിറ്റേന്ന് അമ്പലകുളം അശുദ്ധമാക്കി എന്ന് പറഞ്ഞു നാട്ടുക്കാര്‍ വിചാരണ ചെയ്യുമ്പോള്‍ നഷ്ടപെട്ടത് എന്റെ മാനവും, ഒരു അമ്മയാകാന്‍ ഉള്ള കഴിവും കൂടി ആയിരുന്നു".
"അന്ന് രാത്രി മാനഭയം കൊണ്ട് അമ്മ ഉത്തരത്തില്‍ തൂങ്ങിയപ്പോള്‍ എനിക്ക് പിടിക്കാന്‍ കഴിഞ്ഞത് അമ്മയുടെ മുണ്ടിന്റെ കൊന്തലയല്ലായിരുന്നു. തൂങ്ങിയാടുന്ന ആ കാലുകളിൽ ആയിരുന്നു. അന്ന് അമ്മയെ കത്തിക്കുമ്പോള്‍ മൂക്കില്‍ അടിച്ചുകയറിയത് ശവത്തിന്റെ ഗന്ധം അല്ലായിരുന്നു. എന്റെയും അമ്മയുടെയും മാനഭിമാനത്തിന്റെ പുകച്ചുരുളുകള്‍ ആയിരുന്നു".
"അവിടന്നങ്ങോട്ട് ഭ്രാന്തി എന്ന് മുദ്രകുത്തി നാട്ടുകാര്‍ എറിഞ്ഞോടിച്ച് കറങ്ങി തിരിഞ്ഞു ഞാന്‍ ഇവിടെയെത്തി കാത്തിരുന്നത് എന്തിനാണെന്ന് അറിയാമോ തമ്പ്രാൻ?? കാലങ്ങളായി നിങ്ങളുടെ പരമ്പരകള്‍ കാശിയില്‍ ആണല്ലോ അവസാന പാപം തീര്‍ക്കാന്‍ വന്നിരുന്നത്. അതുപോലെ നിയും വരും എന്ന് ഉറപ്പായിരുന്നു എനിക്ക്. ഓരോ നിമിഷവും നിന്നെ പ്രതീക്ഷിച്ചാ ഞാന്‍ കഴിഞ്ഞിരുന്നത്. അവസാനം കാശിനാഥന്‍ നിന്നെ എത്തിച്ചു എന്റെ മുന്നില്‍".
നിർജ്ജീവമെന്ന പോലെ കിടന്നിരുന്ന ഭാസ്കരന്റെ പാതി തുറന്ന കണ്ണുകളിൽ ഭയം ജ്വലിച്ചിരുന്നു. പ്രതികരിക്കാൻ ആവാതെ കഴിഞ്ഞ കാലത്തെ പാപങ്ങളുടെ ഓർമ്മയിൽ അയാൾ വേവുകയാവാം. ഓർമ്മയിൽ മുഖങ്ങൾ പരതുകയാവാം.
ക്രൂരമായ ഒരു അട്ടഹാസത്തോടെ വല്ലാത്തൊരു ആവേശത്തോടെ അവൾ താഴേക്ക് ചാടി ഇറങ്ങി. ചിതക്കായി ഒരുക്കി വെച്ചിരുന്ന വിറകിൽ ചാരി വെച്ച അവളുടെ ശൂലം എടുത്തു ഭാവമാറ്റം ഏതുമില്ലാതെ അവന്റെ ചങ്കില്‍ കുത്തിയിറക്കി. പിന്നെ ശരീരത്തിന് ചുറ്റും വലം വച്ചു. നടക്കുന്നതിനുസരിച്ചു ചങ്കില്‍ ശൂലം ആഞ്ഞു ഇറങ്ങുന്നുണ്ടായിരുന്നു. വേദനകൊണ്ടു പിടയുന്ന കാല്‍, തന്നിലെ മാതൃത്വത്തെ അവസാനിപ്പിച്ച ആ കാൽ, അവൾ ചവിട്ടിപ്പിടിച്ചു. ആ ശരീരത്തിന്റെ പിടച്ചില്‍ അവസാനിക്കുന്നതുവരെ.
പിടഞ്ഞൊടുങ്ങിയ ചോര വാർന്നു വീഴുന്ന ആ ശരീരം എടുത്ത് നേരത്തെ ഒരുക്കിയ ചിതയ്ക്ക് മുകളിലേക്കിട്ട് മുഖം പോലും മൂടാതെ അതിനവൾ തീകൊളുത്തി. പ്രതികാര ദാഹത്തോടെ കത്തിപടരുന്ന ശവശരീരത്തെ നോക്കി നില്‍ക്കുമ്പോള്‍ ജഡപിടിച്ച മുടികള്‍ക്കിടയിലൂടെ അവളുടെ മുഖം ജ്വലിക്കുന്നുണ്ടായിരുന്നു. പ്രതികാരത്തിന്റെ ദഹനം. എരിഞ്ഞു തീരുന്ന ആ തീജ്വാലകളെ മുഴുവന്‍ തന്റെ ഉള്ളിലേക്ക് ഉയരുന്ന പുകയിലൂടെ ആവാഹിച്ചവള്‍ നടന്നു. അപ്പോഴും അങ്ങ് ദൂരെ പൗർണ്ണമിയുടെ നിറവില്‍ ആഘോരികളുടെ ആര്‍പ്പുവിളികളും, അട്ടഹാസങ്ങളും ഉയരുന്നുണ്ടായിരുന്നു.
പൂജയും, മാലിന്യങ്ങളും ഏറ്റുവാങ്ങി അപ്പോഴും കാശിനാഥന്റെ പ്രിയതോഴി ഗംഗ ആരവങ്ങള്‍ ഒന്നുമില്ലാതെ ശാന്തമായി ഒഴുകികൊണ്ടിരുന്നു.
ആ അട്ടഹാസങ്ങള്‍ക്കിടയിലൂടെ ജീവിതമോക്ഷം നേടിയവളെ പോലെ അവള്‍ നടന്നു നീങ്ങി .
ശവം കത്തുന്ന പുകയോ, കാശിനാഥന്റെ മന്ത്രോച്ചാരണങ്ങളോ, അഘോരികളുടെ അട്ടഹാസങ്ങളോ ഇല്ലാത്ത ഗംഗയുടെ ആഴങ്ങളിലേക്ക് .
ശവം കത്തുന്ന പുകയോ, കാശിനാഥന്റെ മന്ത്രോച്ചാരണങ്ങളോ, അഘോരികളുടെ അട്ടഹാസങ്ങളോ ഇല്ലാത്ത ഗംഗയുടെ ആഴങ്ങളിലേക്ക് .
പാതിവ്രത്യം ഉണ്ടായിരുന്നിട്ടും പഴികേള്‍ക്കേണ്ടി വന്ന ഗംഗയെ പോലെ നീലി എന്ന അഘോരി അവിടെ തീരുകയായിരുന്നു .
------------------------------------------
( ജയശ്രീ ശശികുമാര്‍ )
------------------------------------------
( ജയശ്രീ ശശികുമാര്‍ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക