Slider

സുന്നാ മാക്കി.

0
Image may contain: Hussain Mk, closeup
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
"കാണുന്ന ആദ്യത്തെ പെണ്ണിനെ തന്നെ ഇഷ്ടപ്പെടരുത്.
ആണുങ്ങൾക്ക് ഒരു നിലയും വിലയും ഒക്കെ ഉണ്ട്.
ഒരു പത്ത് പെണ്ണിനെയെങ്കിലും കണ്ടതിന് ശേഷമേ ഒരു തീരുമാനത്തിലെത്താൻ പാടുള്ളൂ.
അല്ലെങ്കിൽ നീ കല്യാണം കഴിക്കാൻ മുട്ടി നിൽക്കുകയായിരുന്നു എന്ന് ആളുകൾ പറഞ്ഞ് പരത്തും".
പെണ്ണ് കാണാൻ പോകുന്നതിന് മുമ്പുള്ള കൂട്ടുകാരുടെ അഭിപ്രായങ്ങളാ.
എന്നേക്കാൾ സൗന്ദര്യം കുറവുള്ള ഒരുത്തനെ അതായത് സുന്ദരൻഷുക്കൂറിനെ സഹായത്തിനായി അവർ വിട്ടു തന്നു.
അങ്ങിനെ ബ്രോക്കറെയും കൂട്ടി പെണ്ണിന്റെ വീട്ടിലേക്ക് വണ്ടി കയറി.
പല സുഹൃത്തുക്കളുടെയും കൂടെ സഹായിയായി പോയിട്ടുള്ളതിനാൽ വലിയ ആശങ്കയൊന്നും ഇല്ലായിരുന്നു.
പിന്നെ ഇഷ്ടപ്പെടാനല്ലല്ലോ പോകുന്നത്. ഒരു ചടങ്ങ് മാത്രം.
പെൺ വീട്ടിലെത്തി വണ്ടി നിർത്തി വീട്ടിലേക്ക് ഒന്ന് കണ്ണോടിച്ചു.
റൂമിലെ തുറന്നിട്ട ജനവാതിലിൽ രണ്ട് മൂന്ന് മുഖങ്ങൾ കാണുന്നുണ്ട്.
തരക്കേടില്ലല്ലോ.
ഹൃദയമാകുന്ന പൂങ്കാവനത്തിൽ അനുരാഗത്തിന്റെ മന്ദമാരുതൻ തലോടുന്നു.
അവിടെ വിരിഞ്ഞു നിൽക്കുന്ന സുഗന്ധങ്ങൾ നുകരുവാൻ വെമ്പൽ കൊള്ളുന്ന പൂമ്പാറ്റകളെ പോലെ അൽപം വിറയോട് കൂടി ഞാൻ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി.
ഞങ്ങളെ വീട്ടുകാർ അകത്തേക്ക് ക്ഷണിച്ചു. ഞങ്ങൾ സലാം പറഞ്ഞു കയറി ഇരുന്നു.
ബ്രോക്കർ നേരെ അകത്തേക്ക് പോയി.
അകത്തേക്ക് പോയ ദല്ലാൾ പുറത്തേക്ക് വന്ന് വെടിപറച്ചിൽ ആരംഭിച്ചു.
ആകാര്യം ഞാൻ ശരിയാക്കി ഈ കാര്യം ഞാൻ ശരിയാക്കി എന്നൊക്കെ തട്ടിവിടുന്നുണ്ട് ദല്ലാൾ.
ഇടക്ക് എന്റെ കുലമഹിമയും വിശദീകരിക്കുന്നുണ്ട്.
ഒരു പത്ത് മിനിറ്റ് കഴിഞ്ഞു കാണും.
അടുക്കളയിൽ നിന്ന് മിക്സിയുടെ കരച്ചിൽ.
സംഗതി ഒകെ.
നന്നായി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.
ജനവാതിലിലൂടെ നോക്കിയവർ കണ്ട് ഇഷ്ടപ്പെട്ടു കാണും.
ഇപ്പോൾ മിക്സിയുടെ ശബ്ദം നിലച്ചിട്ടുണ്ട്.
ഞാൻ ചെവിയുടെ ഡയഫ്രം അടുക്കളയിലേക്ക് കൂർപ്പിച്ചു വച്ചു.
വഷളാവാതിരിക്കാൻ ബുദ്ധിയെ പരമാവധി ഉപയോഗപ്പെടുത്തണം.
മുമ്പൊരു സ്നേഹിതന്റെ കൂടെ പെണ്ണ് കാണാൻ പോയി.
നല്ല സുന്ദരിയായ പെണ്ണ്.
ഇവനാണെങ്കിലോ ബീഡി വലിച്ച് കറുത്ത ചുണ്ടും ,മൊത്തത്തിൽ വൃത്തിയില്ലാത്ത ഒരു കോലം.
പെണ്ണ് ഒരു നോട്ടമേ അവന്റെ മുഖത്ത് നോക്കിയുള്ളു.
വെള്ളത്തിന്റെ പാത്രം അവിടെവച്ച് വേഗം ഓടിപ്പോയി.
ചെക്കനാണെങ്കിൽ അവളെ ഇഷ്ടപ്പെട്ടു.
അവളോട് സംസാരിക്കണം. അവളാണെങ്കിൽ പുറത്തേക്ക് വരുന്നുമില്ല.
ഞാൻ കാതോർത്ത് നോക്കി.
അടക്കിപ്പിടിച്ച സംസാരത്തിനിടയ്ക്ക് " ട്ടേ,,,,ട്ടേ എന്ന ശബ്ദം കേട്ടു.
പെണ്ണിന് ബാപ്പാന്റെ വക അച്ചടക്കം സമ്മാനിച്ചതാണെന്ന് വേഗം മനസ്സിലായി.
ഞങ്ങൾ രണ്ട് പേരും വേഗം ഇറങ്ങി സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു.
അതു കൊണ്ട് അടുക്കളയിലെ സംസാരത്തിലേക്ക് സസൂക്ഷ്മം ശ്രദ്ധിച്ചാൽ പിന്നെ ദു:ഖിക്കേണ്ടി വരില്ല.
വെള്ളം( ജ്യൂസ്) തയ്യാറായിരിക്കുന്നു. ഗ്ലാസുകൾ കഴുകുന്ന ശബ്ദം.
സ്പൂൺ ഇട്ട് ഇളക്കുന്ന ശബ്ദവും വരുന്നുണ്ടല്ലൊ..
ഒന്നിലധികം ഐറ്റംസ് ഉണ്ടാവാൻ സാദ്ധ്യതയുണ്ട്.
!!!... പടച്ചോനെ,,,, ഇവളെ എനിക്ക് നന്നായി പരിചയമുണ്ടല്ലൊ?.
വെള്ളത്തിന്റെ ഗ്ലാസുകളുമായി വന്ന സുന്ദരിയെ കണ്ട് ഞാൻ ആകെ അമ്പരന്നു.
അതെ... നന്ദിനി !!
ടൗണിനടുത്തുള്ള പാരലൽ കോളജിൽ പഠിച്ചിരുന്നവൾ.
അതിനടുത്തുള്ള ജ്യൂസ് കടയിലായിരുന്നു എനിക്ക് ജോലി.
നിത്യവും ജ്യൂസ് കുടിക്കുവാൻ വന്നിരുന്ന അവളായിരുന്നു കോളജിലെ സുന്ദരി.
അതു കൊണ്ട് ഏതോ ഒരു സിനിമയിലെ നായികയുടെ പേര് നന്ദിനി എന്ന് അവൾക്ക് ചാർത്തിക്കിട്ടിയിരുന്നു.
എന്റെ കാഴ്ചപ്പാടിൽ വെറും കച്ചറയായിരുന്ന
അവളാണ് ഇപ്പൊ എന്റെ മുന്നിൽ കൃത്രിമമായ ഒരു ചിരിയും ചിരിച്ച് കൃത്രിമമായ നാണവും വരുത്തി മന്ദം മന്ദം നടന്നു വന്നത്.
പെട്ടെന്ന് എന്റെ ഫോൺ ശബ്ദിച്ചു.
അതെടുത്ത് ഓഫാക്കി ടീപ്പോയിൽ വച്ചു.
അപ്പോഴേക്കും അവൾ ഗ്ലാസ് എന്റെ നേരെ നീട്ടിയിരുന്നു.
ഞാൻ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.
അന്ന് എന്ത് സൗന്ദര്യമുണ്ടായിരുന്നു അവൾക്ക്‌. ഇപ്പോഴൊരു രൂപം മാത്രമായിരിക്കുന്നു.
"നന്ദിനിയല്ലെ"
ചോദിച്ചതേയുള്ളു. ഗ്ലാസുകൾ ടീപോയിൽ വച്ച് അവൾ വേഗം ഓടിപ്പോയി.
അമ്പരപ്പോട് കൂടിയാണ് ഞാനാ ഗ്ലാസുകൾ കയ്യിലെടുത്തത്. ഹൃദയത്തിൽ ഒരു പെരുമ്പറ തന്നെ കൊട്ടുന്നുണ്ട്.
ജ്യൂസ് കുടിക്കാനായി തുനിഞ്ഞതും ഫോൺ വീണ്ടും ശബ്ദിച്ചു.
ഗ്ലാസ് താഴെ വച്ചു ഫോൺ എടുത്ത് പിന്നെ വിളിക്കാൻ പറഞ്ഞ് തിരിഞ്ഞപ്പോഴേക്കും ജ്യൂസിന്റെ ഗ്ലാസ് കാണാനില്ല.
നോക്കിയപ്പോഴുണ്ട് ഒരു അഞ്ചു വയസുകാരൻ കുട്ടിയുടെ കൈയിൽ ഗ്ലാസ്.
അമ്മാവന്റെ മകനാണത്രെ. അവനെന്ത് പെണ്ണ് കാണൽ..?
റിൻഷാ ദെ അത് കുടിക്കല്ലെ.. എന്ന് അകത്ത് നിന്ന് ഒരലർച്ച.
അത് കേട്ടതും അവൻ അത് ഒറ്റ വലിക്ക് അകത്താക്കി.
"ഇന്റെ റബ്ബേഈ കുട്ടിന്ത്യേ ചെയ്തേന്ന് " ഒരു ശബ്ദം കേട്ടതും ...റിൻഷാദ് കാറിത്തുപ്പിയതും ഒരുമിച്ച്..
തുപ്പൽ സ്പ്രേ പോലെ ടീ പോയിലേക്ക്..
ടീ പോയിൽ ഉള്ള ഗ്ലാസിൽ സ്പ്രേ ആനന്ദനൃത്തം ചവിട്ടി -
ഇതൊക്കെ കണ്ട് അന്തം വിട്ടിരിക്കാ ഞമ്മളെ സ്നേഹിതൻ..
" അള്ളോ,,,, അതിലൊക്കെ തുപ്പലം ആയോടാ" അവളുടെ അമ്മാവൻ.
സാരമില്ലെന്ന് ഞാനും.
കന്നിക്കാണൽ കാഞ്ഞിരം പോലെഎന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലൊ.
"ഇമ്മച്ചീ തൂറാനിണ്ട്" അകത്തേക്ക് പോയ അഞ്ച് വയസ്സുകാരന്റെ വിലാപം..
എന്തു ചെയ്യും എന്ന് ഞാനും.
ദല്ലാളോട് പിന്നെ വരാന്ന് പറഞ്ഞാളിം എന്ന് ഞാൻ പറഞ്ഞു അവിടെ നിന്ന് തടി സലാമത്താക്കാൻ തീരുമാനിച്ചു.
വേഗം സലാം പറഞ്ഞ് പിരിഞ്ഞ് ഞാനും സുഹൃത്തും വണ്ടിയിൽ കയറി.
ദല്ലാൾ അകത്തേക്ക് പോയി എന്തോ പറഞ്ഞ് പുറത്ത് വന്നു.
കുറച്ചു ദൂരം പോയപ്പോഴാ എന്റെ മൊബൈൽ എടുത്തില്ലാ എന്ന ഓർമ്മ വന്നത്.
തിരിച്ച് ചെന്നപ്പോ മൊബൈൽടീപ്പോയിൽ തന്നെ ഇരിപ്പുണ്ട്.
ഞാൻ വേഗം മൊബൈൽ എടുക്കാൻ ചെന്നു.
കോലായിൽ കയറിയപ്പോൾ നല്ല ദുർഗന്ധം.
അകത്ത് ചില ഒച്ചപ്പാടുകളും.
കോലായിലെ അൽപം തുറന്ന ജനവാതിലിലൂടെ ഞാൻ അകത്തേക്ക് നോക്കി.
തൂറാൻ പോയ അഞ്ചു വയസുകാൻ അവശനായി നിലത്ത് ഇരിക്കുന്നു.
പെണ്ണിന്റെ ബാപ്പ അവളെ തലങ്ങും വിലങ്ങും അടിക്കുന്നു.
സംഗതി എനിക്ക് വേഗം മനസിലായി.അവൾ എനിക്ക് വിമ്മ് കലക്കിത്തന്നതാ. അത് കൊക്കിനു വെച്ചത് കുളക്കോഴിക്ക് കൊണ്ടു.
ഞാൻ വേഗം അവിടെ നിന്നും ഇറങ്ങി കാറിൽ കയറി.
സ്റ്റാർട്ട് ചെയ്ത കാർവേഗം മുന്നോട്ടു വലിപ്പിച്ചു'
അപ്പോൾ അവളുടെ അമ്മാവനുണ്ട് അഞ്ച് വയസ്സുകാരനെ കോരിയെടുത്തു കൊണ്ടുവരുന്നു.
അന്നത്തെ ആ സംഭവത്തോട് കൂടി പെണ്ണുകാണാനുള്ള ആഗ്രഹം പോയിട്ട് കല്യാണം കഴിക്കാനുള്ള താൽപര്യം തന്നെ പോയിരുന്നു.
വഷളാവാതെ രക്ഷപ്പെട്ടെങ്കിലും അവളുടെ മനസ്സിൽ തന്നോടുള്ള പക ആളിക്കത്തുന്നുണ്ടെന്നുള്ളത് മനസ്സിൽ ഒരു ഭാരമായ് നിൽക്കുകയാണ്.
സുന്ദരൻഷുക്കൂറ് കുത്തികുത്തി ചോദിച്ചപ്പോഴാണ് ഞാനാ കഥ പറഞ്ഞത്.
വീട്ടിലെ പ്രാരാബ്ധം കാരണമാണ് ഞാനന്ന് പഠിപ്പ് നിർത്തി ജ്യൂസ് മേക്കറായി കയറിയത്.
കോളജിനടുത്തായതിനാൽ നല്ല തിരക്കുണ്ടാവും.
തിരക്കുണ്ടാവുമ്പോൾ കടയിൽ വരുന്ന കോളേജിലെ ആൺകുട്ടികളാണ് എന്നെ സഹായിക്കാറ്.
നന്ദിനി കടയിൽ വരുന്നത് എന്നെ കാണാനാണെന്ന് അവളുടെ ചില സഹപാഠികൾ തെറ്റിദ്ധരിച്ചു.
അവൾക്കങ്ങിനെ ഒരു താൽപര്യം ഉണ്ടായിരുന്നോ എന്നത് എനിക്കറിയില്ലായിരുന്നു.
അവളെപ്പറ്റി എന്റെ ധാരണ കച്ചറ എന്നായിരുന്നു.
പെട്ടെന്നുണ്ടായ ബാപ്പാന്റെ മരണം എന്റെ കുടുംബത്തെ ആകെ തകർത്ത് കളഞ്ഞിരുന്നു.
മുമ്പ് ദാരിദ്ര്യത്തിന്റെ ഏഴയലത്ത് പോലും ഞങ്ങളുണ്ടായിരുന്നില്ല.
പക്ഷേ ബാപ്പാന്റെ മരണശേഷം പട്ടിണിയും രോഗവും കുടുംബത്തിൽ സംഹാര താണ്ഡവമാടിയതോടെ എനിക്ക് ജോലിക്ക് പോകേണ്ടി വന്നു.
അപ്പോൾ നന്ദിനിയായിരുന്നില്ല, എന്റെ ഉമ്മയുടെയും പെങ്ങന്മാരുടെയും ദയനീയ മുഖം മാത്രമായിരുന്നു എന്റെ കണ്ണിൽ നിറഞ്ഞ് നിന്നിരുന്നത്.
അവളുടെ കുടുംബത്തിലെ ഒരു കല്യാണത്തിന് എന്നെ കാണാനിടയായതാണ് വെറും ഒരു ജ്യൂസ് മേക്കറായ എന്നെക്കുറിച്ച് അവൾ കൂടുതൽ അറിയാൻ താൽപര്യം പ്രകടിപ്പിച്ചത്.
കുടുംബത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയ അവൾക്ക് തോന്നിയ സഹതാപമായിരിക്കാം പിന്നീട് ഇഷ്ടമായി വളർന്നത്.
അവൾ ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ ഒരു നോട്ടത്തിനോ വാക്കിനോ വേണ്ടിയാണ് അവൾ കടയിൽ വന്നിരുന്നത്.
അപ്പോഴും എന്റെ മനസിൽ വീട്ടാനുള്ള കടത്തിന്റെ കണക്ക് പുസ്തകങ്ങളായിരുന്നു.
അവളുടെ താൽപര്യം എന്നോടാണെന്ന് മനസ്സിലാക്കിയ കഥയിലെ വില്ലൻ എന്റെ സഹായിയായി അവതരിച്ചുപ്പോൾ അവന്റെ കൈയിൽ'ബാലസുധ ഉണ്ടായിരുന്നു
ഞാൻ അവൾക്കായി അടിച്ചു വച്ച ചിക്കുവിൽ അവൻ ബാലസുധ കലക്കിയത് ഒരു പാവം പെൺകുട്ടിയുടെ വിദ്യാഭ്യാസ ജീവിതംതകർത്തുകൊണ്ടായിരുന്നു.
വില്ലൻ അപ്പോഴാണ് അവസരം മുതലെടുത്തത്.
അവൻ ആളെ സംഘടിപ്പിച്ചു കടയടപ്പിച്ചു.
അവളുടെ എന്നോടുള്ള താൽപര്യം സങ്കടമാണോ ദേഷ്യമാണോ പകയാണോ എന്ന് മനസ്സിലാകാത്ത ഒരു വികാരമാക്കി മാറ്റുന്നതിലും അവൻ വിജയിച്ചു.
ഞാനും അവളും രണ്ട് വഴിക്കായി.അപമാനഭാരം മൂലം അവൾ പഠിപ്പ് നിർത്തി.
ഞാൻ ഒരു വിസ സംഘടിപ്പിച്ചു ഗൾഫിലേക്ക് പറന്നു.
അതിന് ശേഷം ഇപ്പോഴാ ഞാൻ അവളെ കാണുന്നത്.
ഒരു പ്രണയകഥ കേൾക്കുന്ന താൽപര്യത്തോടെ ഷുക്കൂർ മുഴുവൻ കേൾക്കുന്നുണ്ടായിരുന്നു.
എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ ഷുക്കൂറിന് ഭയങ്കര സങ്കടം..
ഇനിയെന്തു ചെയ്യുമെന്നായിരുന്നു അവന്റെ ആലോചന.
'അവളുടെ തെറ്റിദ്ധാരണ നീക്കണം. എന്നാലെ എനിക്ക് സമാധാനമാവൂ".
ഞാൻ പറഞ്ഞു.
,,,,,,,,,,,
ഒരു കൈയിൽ പാലുമായി മണിയറക്കുള്ളിലേക്ക് മന്ദം മന്ദം നടന്നു വരുന്ന നായിക നന്ദിനിയുടെ മുഖത്തേക്ക് പ്രണയ പരവശനായി നോക്കിയതാണ് ഞാൻ.
പക്ഷേ, നല്ല ഭംഗിയുള്ള ഗ്ലാസിൽ നിറഞ്ഞു നിൽക്കുന്ന പാലിൽ എന്റെ കണ്ണുകൾ ഉടക്കി.
ഈ പാലിലെങ്ങാനും ഇവൾ സുന്നാ മാക്കി കലക്കിയിട്ടുണ്ടാകുമോ..?
എങ്കിൽ ആദ്യരാത്രി കൊളമായത് തന്നെ. പിന്നെ ബാത്ത് റൂമിൽ അന്തിയുറങ്ങേണ്ടി വരും. അത് മാത്രമൊ.?
അതിന്റെ പേരിൽ പ്രശ്നങ്ങൾ വഴക്ക് വക്കാണം വിവാഹമോചനം...... എന്തെല്ലാമാണോ നാളെ സംഭവിക്കാൻ പോണത്?
ഇനി അഥവാ വിഷം വല്ലോം കലക്കിയിട്ടുണ്ടാകുമോ ആവോ?
ഇവൾ അതിനും മടിക്കില്ല. അതാ സാധനം.
അഞ്ച് കൊല്ലം ഹൃദയവേദന നന്നായി അനുഭവിച്ചവളാണവൾ. അവൾ പ്രതികാരം ചെയ്തേക്കാം..
എന്ത് ചെയ്യും?
പാല് വാങ്ങി പുറത്തേക്കൊഴിക്കണൊ?
ഇതൊന്നും ഫാഷനല്ല എന്ന് പറഞ്ഞിട്ട്..
അല്ലെങ്കിൽ വേണ്ട...... അവളെക്കൊണ്ട് ആദ്യം കുടിപ്പിക്കാം. അവൾ കുടിച്ചാൽ പിന്നെ പ്രശ്നമില്ലല്ലോ...
മൈലാഞ്ചിയിട്ട സുന്ദരമായ അവളുടെ കൈയിൽ നിന്ന് പാൽഗ്ലാസ് വാങ്ങി ഞാൻ എന്റെ ചുണ്ടോടടുപ്പിച്ചു.
എന്നിട്ട് ഞാനവളുടെ മുഖത്തേക്ക് നോക്കി.
പ്രതികാരത്തിന്റെ ഭാവമാണോ അവളുടെ മുഖത്ത് എന്നതായിരുന്നു എന്റെ നോട്ടം.
എന്നാൽ പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം പോലെ,
പ്രണയ പരാജയത്തിന്റെ കയ്പുനീരിൽ മുങ്ങിക്കുളിച്ചവൾ, വിരഹ വേദനയുടെ തീച്ചൂളയിൽ അഞ്ചാണ്ടുകൾ വെന്തുരുകിയവൾ സ്നേഹത്തിന്റെ ഒരു ചെറുവിരൽ സ്പർശമെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നതു പോലെയായിരുന്നു അവളുടെ മുഖഭാവം.
സുന്നാ മാക്കിയും വിഷവും എല്ലാം ഞാൻ മറന്നു.
അന്ന് കടയിൽ വയറും പൊത്തി പരക്കം പായുന്ന ഒരു പാവം പെൺകുട്ടിയുടെ ദയനീയാവസ്ഥ മുന്നിൽ തെളിഞ്ഞു വരികയാണ്.
കട്ടിലിൽ തൊട്ടടുത്തിരിക്കുന്ന അവളുടെ മുഖത്തിന് നേരെ കൈയിലെ പാൽഗ്ലാസ് നീണ്ടു.
പാൽഗ്ലാസ് അവളുടെ ചുണ്ടോടടുപ്പിച്ചു.
പെട്ടെന്ന്!
മുറ്റത്തു നിന്നും ശക്തമായ ഒരു സ്ഫോടന ശബ്ദം ഒന്നാകെ പ്രകമ്പനം കൊള്ളിച്ചു. സ്ഫോടനത്തിന്റെ ഞെട്ടലിൽ ഗ്ലാസ് താഴെ വീണ് പൊട്ടിച്ചിതറി.
സ്വബോധത്തിലേക്ക് തിരിച്ചു വരും മുമ്പേ വീണ്ടുമൊരു പൊട്ടിത്തെറി കൂടി...
എന്താണ് സംഭവിക്കുന്നതറിയാതെ ആകെ ചകിതനായ ഞാൻ മുറി വിട്ട് പുറത്തേ കോടി.
പുറത്തേക്കോടുമ്പഴും പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടുകൊണ്ടിരുന്നു.
എവിടെയോ കാൽ തട്ടി വീഴുമ്പോഴും മാലപ്പടക്കത്തിനു തീ കൊടുത്ത പോലെ പൊട്ടുക തന്നെയായിരുന്നു.
നേരം വെളുത്തപ്പൊ എല്ലാവരുടേയും മുഖത്ത് നോക്കാൻ ഒരു ജാള്യത. പ്രത്യേകിച്ചും നന്ദിനിയുടെ.
പടക്കം പൊട്ടുന്ന കേട്ട് ബോധം പോയ ആളെന്ന് വീട്ടുകാരുടെ പരിഹാസം.
മുമ്പ് നന്ദിനിയോട് കാര്യങ്ങൾ വിശദീകരിക്കാൻ വേണ്ടി പോയ ഷുക്കൂർ കല്യാണം തന്നെ റെഡിയാക്കിയിട്ടാണ് മടങ്ങി വന്നത്.
അന്നവനെന്റെ കയ്യിൽ നിന്ന് വാങ്ങിയ പാരിതോഷികം പടക്കം വാങ്ങാനായിരുന്നെന്ന് ഇപ്പോഴല്ലെ മനസ്സിലായത്.
അങ്ങിനെ അന്നേ ദിവസം നന്ദിനിയുടെ ബന്ധുക്കളെ സൽക്കരിച്ചും എന്റെ ബന്ധുക്കളെയാത്രയയച്ചും കല്യാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തീർക്കാൻ ഓടി നടന്നും നന്ദിനിയെ അഭിമുഖീകരിക്കാതെ ഒരു വിധം രാത്രിയാക്കി...
ഇപ്പൊ സമയം പത്ത് മണിയായി....
എന്നാ ഞാനങ്ങട്ട് മണിയറയിലേക്ക് ചെല്ലട്ടെ...!
ഇന്ന് ഇനി എന്തൊക്കെയാണാവോ പൊട്ടാൻ പോകുന്നത്?
ആവോ?...............
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo