Slider

ഒരു രാത്രി കൂടി.....

0
Image may contain: 1 person, sunglasses and beard
‍‍
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ചില ഒറ്റക്കുള്ള യാത്രകളിലാണ് നടുക്കുന്ന ചില സംഭവങ്ങൾക്ക് സാക്ഷിയാകുക. അന്നത്തെ എന്റെ യാത്രയും അത്തരത്തിലൊന്നായിരുന്നു.
ഫ്ളാറ്റിലെ വിരസമായ ഒരു പകലിനൊടുവിൽ അടുത്തുള്ള ബീച്ചിലേക്ക് ഞാൻ യാത്ര തിരിച്ചു.
ഒരു പകൽസമയം മുഴുവൻ ചിന്തിച്ച് കൂട്ടിയതെല്ലാം മുറിയിലെ വേസ്റ്റ് ബിന്നിലേക്ക് ചുരുട്ടിയെറിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. പുരികങ്ങൾക്കു മേലെ മുറിവേറ്റത്പോലെ നീറുന്നുണ്ടായിരുന്നു..
ചിലപ്പോൾ എന്റെ ചിന്തകൾക്ക് വജ്രത്തിന്റെ കാഠിന്യം ഉണ്ടായിരിക്കാം.
ഒരു റിട്ടയേർഡ് ലൈഫ് എത്ര മാത്രം ശ്വാസം മുട്ടിക്കുന്നതാണ്. അതിന്റെ ഏകാന്തത ഭീകരമാണ്. പ്രത്യേകിച്ച് ഒരാൾ സത്യസന്ധനായ ഉദ്യോഗസ്ഥൻ അല്ലായിരുന്നു എങ്കിൽ..
ചെയ്തുകൂട്ടിയ തെറ്റുകൾ ഇരുവശത്തേക്കും മുടിയഴിച്ചിട്ട പ്രേതമായി വന്ന് ഉറക്കത്തിൽ പോലും അയാളെ ശല്യം ചെയ്തേക്കാം.
കുറേ ദിവസങ്ങളായി മനസ്സിനൊരു ബലക്കുറവ് പോലെ അനുഭവപ്പെടാൻ തുടങ്ങിയിട്ട്.മരണം ആസന്നമാണെന്നൊരു തോന്നൽ ബോധത്തെ കീഴ്പ്പെടുത്തുന്ന പോലെ..
കരിയിലകളുടെ ഞെരുക്കം പോലും പേടിപ്പെടുത്തുന്നു. ഇരുട്ടിൽ നിഴലനക്കങ്ങൾ കാണുമ്പോൾ ഹൃദയം വിറകൊള്ളുന്നു.
ദുഃസ്വപ്നങ്ങൾ നിറഞ്ഞ രാത്രികളുടെ എണ്ണം കൂടുന്നു.
കഴിഞ്ഞയാഴ്ച മകൻ ഫോൺ ചെയ്തുപറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.
..അവന് അർഹതപ്പെട്ടത്‌ എത്രയും പെട്ടെന്ന് അവന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ.നല്ല രീതിയിൽ പോകുന്നതാണ് നല്ലത് എന്ന്...
തന്റെ മകൻ എന്നാണ് തനിക്കൊരു ശത്രുവായത്..?.വാർധക്യത്തിൽ തനിക്ക് ഒരു താങ്ങാകേണ്ടവൻ. ഏകമകനായിരുന്നിട്ടു കൂടി തന്നിൽ നിന്നും എപ്പോഴാണ് അവൻ അകന്നത്..?
ഇരമ്പുന്ന നഗരവീഥികളിൽ, എങ്ങോട്ടോ ധൃതികൂട്ടി പായുന്ന ആൾക്കൂട്ടങ്ങൾക്കിടയിലൂടെ ഒറ്റപ്പെട്ട മനസ്സുമായി ഞാൻ നടന്നു. എനിക്ക് തീരെ വേഗം പോരെന്നു തോന്നുന്നു. അവരുടെ കൂടെ എത്താൻ പറ്റുന്നില്ല.
റോഡിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞുപോയപ്പോൾ ദേഹം ഒന്നുലഞ്ഞുപോയതുപോലെ തോന്നി.
ഇടവഴിയിലിറങ്ങി ബീച്ചിലേക്ക് നടന്നു. ഉച്ചത്തിൽ ചിരിച്ച് മുന്നിൽ പോകുന്ന മനുഷ്യർ , മനസ്സിലെ ഇനിയും മരിക്കാത്ത പ്രതീക്ഷകളുടെ പ്രതിരൂപങ്ങളാണ്..
കൂടെയാരുമില്ലാതിരിക്കുമ്പോളാണ് ഒരാൾ ചുറ്റുപാടുകളിലേക്കു ശ്രദ്ധിക്കുന്നത്. ചുറ്റുമുള്ള ആൾക്കാരെയും അവരുടെ പ്രശ്നങ്ങളെയും വിലയിരുത്തുന്നത് .
ഒറ്റയ്ക്ക് ബീച്ചിന്റെ ആളൊഴിഞ്ഞ ഒരു കോണിൽ ഇരിക്കുകയായിരുന്നു ഞാൻ.
ഒരു ഭാഗത്ത്‌ കുട്ടികൾ പട്ടം പറത്തിക്കളിക്കുന്നു. അവരുടെ കണ്ണിലെ സന്തോഷം കണ്ടാലറിയാം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലാണവർ... !
വർണവസ്ത്രങ്ങൾ അണിഞ്ഞ കോളേജ് വിദ്യാർഥികൾ പൂഴിമണ്ണിൽ അലക്ഷ്യമായി കാലിട്ടിളക്കി അലഞ്ഞു നടക്കുന്നു.
ആ കാഴ്ചകൾ എന്നെ മകന്റെ കോളേജ് കാലഘട്ടത്തിലേക്ക് കൊണ്ടുപോയി. അവന്റെ സ്വഭാവം മാറാൻ തുടങ്ങിയത് അവിടെനിന്നുമാണ്.
മോശം കൂട്ടുകെട്ടുകളും , ശാസിക്കാൻ ആരുമില്ലാത്ത അവസ്‌ഥയുമായിരുന്നിരിക്കാം അവനെ അങ്ങനെയാക്കിത്തീർത്തത്.
തൻറെ കയ്യിൽ തന്നെയല്ലേ തെറ്റ്.
അവനെ കുറ്റം പറയാൻ പറ്റുമോ..
നേട്ടങ്ങൾ വാരിക്കൂട്ടുന്നതിനിടയിൽ കുടുംബം മറന്നു. മകനെ ലാളിക്കാൻ മറന്നു..
താനെന്താണ് സമ്പാദിച്ചത്..
കനത്ത ഇരുട്ടും പേടിപ്പെടുത്തുന്ന ദുഃസ്വപ്നങ്ങളുമുള്ള ഏകാന്തരാത്രികളോ..?
ഔദ്യോഗികജീവിതത്തിൽ ആരുടെയൊക്കെയോ ശാപങ്ങൾക്ക് പാത്രമായിട്ടില്ലേ താൻ.. എത്ര പേരുടെ സ്വപ്നങ്ങളെ മനഃപൂർവ്വം ചവിട്ടിയരച്ചിട്ടുണ്ട്..
ചിന്തകൾ തിരമാലകളെപ്പോലെ ഒന്നിന് പുറകെ ഒന്നായി നിർത്താതെ അലയടിച്ചു വരുന്നു .തലവേദന തോന്നി.
വീണ്ടും മനസ്സിനെ ചുറ്റുപാടുകളിലേക്കു പായിച്ചു.
അപ്പോളാണ് അത് കണ്ടത്..
വഴുക്കലുള്ള പാറക്കൂട്ടങ്ങളിൽ ഒരാൾ എന്തോ തിരയുന്നു.,!
ഒരുവേള ആഞ്ഞടിച്ച തിരയിൽ നിൽപ്പുറക്കാതെ അയാൾ വേച്ചുപോകുന്നതും കണ്ടു.
ഞാനയാളെ ഒച്ചയെടുത്തു ശകാരിച്ചു
..എന്താണ് നിങ്ങൾ കാട്ടുന്നത്..?!
വഴുതിവീണാൽ പാറയിലാണ് ചെന്നിടിക്കുക ...
എന്റെ ഭാവം കണ്ടു അയാൾ വേഗം കരയിലേക്ക് കയറി.
ആ കണ്ണുകളിൽ തെളിഞ്ഞ ഭാവം എന്താണ്.. ?കുഴിയിൽ നിന്ന് തിളക്കമറ്റ രണ്ട് കൃഷ്ണമണികൾ എന്നെ നോക്കി.
അമ്പത്തഞ്ചു വയസ്സിനോടടുത്തു പ്രായം വരും. ക്ഷീണിച്ച ദേഹം.
...നിങ്ങളെന്താണ് അവിടെ തിരയുന്നത്...?
അത് അപകടമേഖല ആണെന്നറിയില്ലേ ?
കുറച്ച് ഉച്ചത്തിലായിരുന്നു എന്റെ ചോദ്യം
അയാൾ കരക്ക്‌ കയറി നിലത്തിരുന്നു .
അയാളുടെ നോട്ടം ആ പാറക്കെട്ടിൽ തന്നെയായിരുന്നു.
..എന്റെ മകളുടെ കളിപ്പാട്ടം അവിടെ വീണുപോയി..
പാറക്കെട്ടിലേക്ക് ചൂണ്ടി അയാൾ പറഞ്ഞു.
...ഒന്നെടുത്തുതരുമോ.. . ?
അതില്ലെങ്കിൽ അവൾ എന്നെ ഉറങ്ങാൻ സമ്മതിക്കില്ല.
ഭയങ്കര കുസൃതിയാ ...
മുഖഭാവം മാറി കണ്ണുകളിൽ വാത്സല്യം പടർന്നു.
എവിടെ മകൾ . ?
ഞാൻ ചുറ്റും നോക്കി.
..അവൾ വീട്ടിലാ..
എന്റെ മനസ്സിൽ ചോദ്യങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങി
..എപ്പോഴാ കളഞ്ഞ് പോയത്.
..ഏഴു വർഷം മുൻപ്..
ഞാനന്ന് സൗദിയിലാരുന്നു കേട്ടോ
പണം തന്നെ എല്ലാമെന്നു കരുതിയ കാലം. ഒരു ദിവസം വൈകിട്ട് ഫോൺ വന്നു. അവളെ കാണാനില്ലെന്ന് പറഞ്ഞിട്ട്...
പ്ലസ് ടു വിനു പഠിച്ചോണ്ടിരിക്കുകയായിരുന്നു അവൾ..
ഞാൻ വെപ്രാളം പിടിച്ച് അവിടെ ഓടിനടക്കുവാരുന്നു. ഒറ്റക്കല്ലേ.
ആരെങ്കിലും ഉണ്ടോ എന്നെ ഒന്ന് സമാധാനിപ്പിക്കാൻ .
.എല്ലാവർക്കും തിരക്കായിരുന്നു.
ഞാൻ അയാളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ വിശ്വസിക്കാനാകാതെ നോക്കിനിന്നു.
പരസ്പര വിരുദ്ധമായിട്ടാണ് അയാൾ സംസാരിക്കുന്നത്...!
അയാളുടെ മാനസികനിലയിൽ എനിക്ക് സംശയം തോന്നി.
...മൂന്നാം ദിവസം അവളുടെ ജീവനില്ലാത്ത ശരീരം ഒരു പാവക്കുട്ടിയെപ്പോലെ ദാ അവിടെ കിടക്കുന്നുണ്ടായിരുന്നു.
നാട്ടിൽ വന്ന ഞാൻ കണ്ടത് ഓടിച്ചാടി നടന്നിരുന്ന എന്റെ മോൾ വിളറി വെളുത്തു
രക്തമയമില്ലാതെ കിടക്കുന്നതാണെന്റെ സാറേ...
അയാൾ ഉച്ചത്തിൽ പൊട്ടിക്കരയാൻ തുടങ്ങി. പെട്ടെന്നുള്ള അയാളുടെ ഭാവമാറ്റം എന്നെ ഞെട്ടിച്ചു.
ഞാൻ ചുറ്റിലും നോക്കി
ആരും ഒന്നും ശ്രദ്ധിക്കുന്നിലായിരുന്നു.
ചുറ്റും കടലിൽ കളിക്കുന്നവരുടെ ആർപ്പുവിളികൾ മാത്രം.
വിതുമ്പിക്കരയുന്ന അയാളുടെ കണ്ണുകളിൽ ജീവനുതുല്യം സ്നേഹിച്ച ഏകമകൾ തന്നെവിട്ടുപോയതിലുള്ള സങ്കടക്കടലുണ്ട്. മനസ്സിന്റെ കടിഞ്ഞാൺ പിടിവിട്ടുപോകുമ്പോഴുള്ള നിസ്സഹായതയുണ്ട്.
അവിടെ ഇനിയും മകൾക്ക് കൊടുത്തുതീരാത്ത സ്നേഹത്തിന്റെ തിരയിളക്കങ്ങൾ ഞാൻ കണ്ടു.
തീരത്തണഞ്ഞു മണ്ണിനെ പുണരാൻ കൊതിക്കുന്ന തിരമാലകൾ... !
അയാൾക്ക്‌ വട്ടാ സാറെ.. എന്നും ഇവിടെ വരും...കുറച്ച് കഴിയുമ്പോൾ തനിയെ പൊക്കോളും..
പുറകിൽ നിന്നും ആരുടെയോ ശബ്ദം കടൽക്കാറ്റിൽ അലിഞ്ഞില്ലാതായി.
ദൂരെ കടലിൽ ചുവന്ന ചായം പൂശി അരുണൻ മറഞ്ഞിരുന്നു. ആൾക്കാർ പിരിഞ്ഞുപോയിത്തുടങ്ങിയിരുന്നു അവിടവിടെ ഭാവികാര്യങ്ങൾ ഇണയുടെ ചെവിട്ടിലോതി അടക്കിച്ചിരിക്കുന്ന കമിതാക്കൾ മാത്രം.
അയാളെ ചേർത്ത് പിടിച്ച് അടുത്തുള്ള തട്ടുകടയിൽ നിന്നും ആവി പറക്കുന്ന ചായ ആ ശോഷിച്ച കൈകളിലേക്ക് കൊടുക്കുമ്പോൾ അയാളുടെ ഒട്ടിയ കവിളുകളിലെ കണ്ണീർ ഒരു പാടപോലെ ഉണങ്ങിപ്പോയിരുന്നു
..ഞാൻ നിങ്ങളെ വീട്ടിൽ കൊണ്ടുവിടാം ..
വിറച്ചുകൊണ്ട് ചായ ഊതിക്കുടിക്കുന്ന അയാളോട് ഞാൻ പറഞ്ഞു.
അയാൾ എതിർപ്പൊന്നും പറഞ്ഞില്ല.. പറയാൻ അയാളിൽ ഊർജ്ജമില്ലെന്നു തോന്നി. ഒരു ഓട്ടോയിൽ കയറിയപ്പോൾ മടിയൊന്നും കൂടാതെ അയാൾ എന്നെ അനുഗമിച്ചു.
അയാളുടെ വീടിനു മുന്നിൽ വഴിക്കണ്ണുകളുമായി ഭാര്യ നിന്നിരുന്നു.
മകൾ നഷ്ടപ്പെട്ടു ദിവസങ്ങൾ കഴിയുന്നതിനു മുൻപേ ഭർത്താവിന്റെ മാനസികനില തെറ്റുക.
എത്ര മാത്രം കഠിനമായ പരീക്ഷയായിരിക്കുമത്.....
അയാളെ അവരുടെ കൈകളിലേൽപ്പിച്ചു തിരിഞ്ഞു നടക്കുബോൾ അകത്ത് ചുവരിൽ കെടാദീപം കത്തുന്ന ഒരു ഫോട്ടോയിലെ പെൺകുട്ടിയുടെ ചിരിക്കുന്ന മുഖം എന്നെ കൊളുത്തി വലിച്ചു..
ഓർമ്മകളിൽ എവിടെയോ ഉണ്ടായ ഒരു മിന്നൽപ്പിണരിൽ ഞാൻ ഞെട്ടിവിറച്ചു. .
ഒടുവിൽ മനസ്സിൽ ആ ദിവസം തെളിഞ്ഞപ്പോൾ ഹൃദയത്തിൽ കുറ്റബോധത്തിന്റെ നീറ്റൽ പടർന്നു.
അകത്തേക്ക് കടന്ന് ആ ഫോട്ടോയിലേക്ക് നോക്കി കുറച്ച് നേരം നിശബ്ദമായി നിന്നു.
.. മകളാണ്.. അർപ്പിത.. അവൾ..
പുറകിൽ നിന്നു കേട്ട സ്വരം , പെയ്യാൻ വിതുമ്പുന്ന ഒരു മേഘത്തെപ്പോലെ തോന്നിപ്പിച്ചു. അത് ഒരു ഏങ്ങലടിയായി മാറുന്നതിനു മുൻപ് ഞാൻ വേഗത്തിൽ ഇറങ്ങി നടന്നു.
മനസ്സ് ഏഴുവർഷങ്ങൾ പുറകിലോട്ടു പായുകയാണ്.
പോലിസ് സ്റ്റേഷനിൽ തന്നെക്കാണാൻ വന്ന ഒരു പതിനേഴുകാരി പെൺകുട്ടി.
നഗരത്തിലെ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി.
..സർ ഞാൻ അർപ്പിത.. എന്റെ പരാതി സാറിന്റെ മകനെപ്പറ്റിയാണ്. അവനും അവന്റെ സുഹൃത്തുക്കളും കൂടി പെൺകുട്ടികളെ വഴിനടക്കാൻ സമ്മതിക്കുന്നില്ല...
തന്റേടിയായ പെണ്ണ്...
അധികാരത്തിന്റെ ഗർവ്വും , പാറപോലെ ഉറച്ച , സ്നേഹത്തിന്റെ ഉറവ വറ്റിയ ഒരു മനസ്സും ചേർന്നപ്പോൾ മുന്നിൽ വരുന്നവരെയൊക്കെ നേരിടുന്നത് ശാപവചനങ്ങളോടെയായിരുന്നു.
...ഇങ്ങോട്ട് നീങ്ങിനില്ല് . എന്താ നിന്റെ പ്രശ്നം...? എന്റെ മകനെ എനിക്കറിയാം..
അവൻ അത്തരക്കാരനല്ല. ഇതെന്താ കുട്ടിക്കളിയാണെന്നു വിചാരിച്ചോ..
അവളെ ഒന്നടിമുടി നോക്കി ഞാൻ പല്ലിറുമ്മി.
...സമയം മെനക്കെടുത്താതെ പൊയ്ക്കോ.. ഇവിടെ ഒരുപാട് ജോലിയുണ്ട്...
സ്റ്റേഷൻ എസ്‌ ഐ ആയിരുന്ന താൻ ഒച്ചയെടുത്തു പറഞ്ഞപ്പോൾ അവൾ നിന്നു വിറച്ചു.
തല കുനിച്ച് അവൾ ഇറങ്ങിപ്പോകുന്നത് പുച്ഛഭാവത്തോടെ താൻ നോക്കിനിന്നു.
ഇന്ന് അവളുടെ മാതാപിതാക്കളെ മുന്നിൽക്കൊണ്ടെത്തിച്ചത് ഏത് ശക്തിയാണ്..?
റൂമിലെത്തുമ്പോൾ മനസ്സിൽ സംഘട്ടനങ്ങൾ തുടങ്ങിയിരുന്നു..
ചെയ്തുകൂട്ടിയ തെറ്റുകൾ തന്നെക്കാത്ത് വരിവരിയായി നിൽക്കുന്നതുപോലെ.
ഫോൺ ശബ്ദിക്കാൻ തുടങ്ങി..
അറ്റൻഡ് ചെയ്തപ്പോൾ കേട്ട ശബ്ദം മകന്റേതായിരുന്നു
..നിങ്ങൾ എന്ത് തീരുമാനിച്ചു.. എനിക്ക് എന്റെ വിഹിതം എത്രയും പെട്ടെന്ന് കിട്ടണം...അല്ലെങ്കിൽ...
അവന്റെ സ്വരത്തിലെ ഭീഷണിയുടെ ചുവ മുന്നത്തെക്കാളും വ്യക്തമാണിപ്പോൾ..
..എനിക്കാലോചിക്കണം...
...ഇനിയെന്താലോചിക്കാൻ...?
അവന്റെ സ്വരത്തിനു മൂർച്ചകൂടുന്നു.
കൂടുതൽ പറയാൻ സമ്മതിക്കാതെ ഫോൺ കട്ട് ചെയ്ത് അകത്തേക്ക് നടന്നു.
ഭിത്തിയിലുള്ള ഭാര്യയുടെ ഫോട്ടോയിൽ നോക്കി കുറച്ച് നേരം നിന്നു.. .
അവളെ എന്നും അവഗണിച്ചിട്ടേയുള്ളു. അവളുടെ സ്നേഹത്തിനു എന്നും ഏറ്റവും കുറച്ചാണ് വിലയിട്ടത്..
ഒന്ന് നഷ്ടപ്പെടുമ്പോഴാണ് അതെത്രമാത്രം വിലപിടിച്ചതായിരുന്നു എന്ന് ബോധ്യപ്പെടുക.അവളുടെ സാമീപ്യം പകർന്നുതന്നിരുന്നത് ശക്തി ക്ഷയിച്ച തന്റെ ഹൃദയത്തിന് പറഞ്ഞറിയിക്കാനാവാത്ത ഊർജ്ജമായിരുന്നു.
റൂമിലെ അലമാര തുറന്ന് ഒരു പാക്കറ്റെടുത്തു. അതിൽ സ്ട്രാപ്പ് പൊട്ടിയ ഒരു വാച്ച്‌ ഉണ്ടായിരുന്നു..
അന്നത്തെ ആ സംഭവത്തിനു ശേഷം അർപ്പിത മിസ്സിംഗ്‌ ആയി. സ്റ്റേഷനിൽ നിന്നിറങ്ങിയ അവൾ വീട്ടിലെത്തിയില്ല. നാലു ദിവസം കഴിഞ്ഞ് അവളുടെ ജഡം കടൽക്കരയിലടിഞ്ഞു .
മരണത്തിനു മുൻപ് കൂട്ടമാനഭംഗത്തിനിരയായിരുന്നുവെന്ന് തെളിഞ്ഞിരുന്നു.
അന്വേഷണോദ്യോഗസ്ഥനായിരുന്ന ഞാൻ അർപ്പിത മാനഭംഗത്തിനിരയായി എന്ന് കരുതപ്പെടുന്ന ബീച്ചിനടുത്തുള്ള ലൈറ്റ്ഹൌസിൽ നിന്നും കണ്ടെടുത്തത് ഒരേയൊരു തെളിവായിരുന്നു.
മകന്റെ പത്തൊൻപതാമത്തെ ജന്മദിനത്തിന് ഞാൻ സമ്മാനിച്ച വിലപിടിപ്പുള്ള വാച്ചായിരുന്നു അത്.
ഒരച്ഛൻ മകനോട് സ്നേഹം പ്രകടിപ്പിക്കേണ്ടത് വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊണ്ടല്ല..മറിച്ചു ഹൃദയത്തിൽ നിന്നുള്ള സ്നേഹം കൊണ്ടായിരിക്കണം എന്ന് ഞാൻ മനസ്സിലാക്കിയ ദിവസമായിരുന്നു അത്.
അന്ന് സഹപ്രവർത്തകരുടെ കണ്ണിൽപ്പെടാതെ മാറ്റേണ്ടി വന്നു ആ തെളിവ് .
മറച്ചു പിടിക്കേണ്ടിവന്നു എല്ലാം.. ചോദിച്ചില്ല ഒന്നും അവനോട്.
അന്ന് ചിന്തിച്ചത് ഒരു മകനെ രക്ഷിക്കുകയാണ് ഒരച്ഛന്റെ ദൗത്യം എന്നതായിരുന്നു.
മരിച്ച പെൺകുട്ടിക്കും ഒരച്ഛനുണ്ടായിരുന്നു എന്നത് സൗകര്യപൂർവം ഞാൻ മറക്കുകയായിരുന്നു.
തന്റെ നിശ്ശബ്ദത കൊണ്ട് രക്ഷപ്പെട്ടത് അവനും അവന്റെ തെമ്മാടിക്കൂട്ടവും.
ഈ രാത്രി പുലർന്നാൽ....
കാലങ്ങളായി മനസ്സിനെ അലട്ടുന്ന ആ സത്യം ലോകത്തോട് വിളിച്ചുപറയണം.
ജനങ്ങൾ മുൻപാകെ , ഈ കയ്യിൽ പുരണ്ട പാപക്കറ കാണിച്ചുകൊടുക്കണം.
അർപ്പിതയുടെ രക്തത്തിൽ തനിക്കും പങ്കുണ്ടെന്ന് ഏറ്റുപറയണം.
കുറ്റവാളികൾ കുറച്ച് വൈകിയാണെങ്കിലും ശിക്ഷിക്കപ്പെടണം.
നാടിനെ നടുക്കുന്ന ആ തുറന്നുപറച്ചിലിലേക്കു ഒരു രാത്രിയുടെ നീളം മാത്രം....
നേരത്തെ കിടക്കയിലേക്ക് ചാഞ്ഞു.
പതിവുപോലെ ഉറക്കത്തിനു മുൻപേ അലട്ടുന്ന ഭീകരരൂപങ്ങൾ കണ്ടില്ല.
മനസ്സിന് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സമാധാനം.
ഒരു സുഖസുഷുപ്തിയിലേക്കു ഒഴുകിയിറങ്ങുമ്പോൾ പുറത്ത് ഡിസംബർ മാസത്തിലെ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു.
ഇലകളിൽ വീഴുന്ന മഞ്ഞുകണങ്ങളുടെ സംഗീതം മാത്രം..
ഹൃദയം കനം കുറഞ്ഞ് , തണുപ്പ് മൂടിയ , ചീവീടുകൾ കരയുന്ന താഴ്‌വാരത്തിലൂടെ ഒരു തൂവൽ പോലെ.....
പക്ഷേ...
രാത്രിയുടെ ഏതോ ഒരു യാമത്തിൽ നഗരത്തിലെ ഒരിരുണ്ട കോണിലിരുന്ന് തന്റെ കയ്യിലുള്ള കത്തിക്ക് മൂർച്ച കൂട്ടുന്ന മകനെ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു..
കൂർത്ത കോമ്പല്ലുകളിൽ രക്തക്കറ പുരണ്ട ചെന്നായ്ക്കൾ അവന്റെയരുകിലിരുന്ന് മുരളുന്നുണ്ടായിരുന്നു...
കണ്ണുകൾ വലിച്ചടച്ച് , കാതുകൾ തുറന്നുവെച്ചു വീണ്ടും കിടന്നപ്പോൾ തുറന്നിട്ട ജനാല വഴി അകത്തേക്ക് വന്ന കാറ്റിന് മരണത്തിന്റെ തണുപ്പായിരുന്നു..
എവിടെയോ ഒരു വാതിൽ തുറന്നടഞ്ഞ ശബ്ദം..
ഞാൻ കണ്ട എണ്ണമറ്റ ദുഃസ്വപ്നങ്ങളിൽ ഒന്നുകൂടി മാത്രമായിരുന്നു അതെങ്കിൽ ..!
ശ്രീ
04/07/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo