Slider

കാളരാത്രിയിലെ ദൈവം

0
Image may contain: 2 people, people smiling, beard
•••••••••••••••••••••••••••••••••••••••
"ആ ചെക്കനോട്‌ വെറുതെ വെള്ളമൊഴിച്ച്‌ പോയാ മാത്രം പോര, വൃത്തിയിൽ തുടക്കാനും പറയണം കേട്ടാ,ഫ്രണ്ട്‌ ഗ്ലാസ്സിന്റെ മേലൊക്കെ അത്രയും പൊടിയാ"
ഡാഷിൽ നിന്ന് തോർത്തെടുത്ത്‌ ചുമലിലേക്കിട്ട്‌ ഒരു നിമിഷം സ്റ്റിയറിംഗിനു മുന്നിൽ തല കുമ്പിട്ട്‌ ഇന്നത്തെ ഈ യാത്രയും അപകടമില്ലാതെ സുരക്ഷിതമായി അവസാനിപ്പിക്കാൻ സാധിച്ചതിൽ സർവ്വേശ്വരനു നന്ദി പറഞ്ഞു കൊണ്ട്,‌
സീറ്റിൽ ഇട്ടിരിക്കുന്ന ചൂട്‌ പിടിച്ച കട്ടിതുണിയെടുത്ത്‌ കുടഞ്ഞ്‌ മടക്കി സീറ്റിന്റെ ചാരിലേക്ക്‌ ഇട്ട്‌ ‌ ഒരു സാധുബീഡിയും കറപിടിച്ച ആ ചുണ്ടിൽ കടിച്ച്‌ പിടിച്ച്‌
“നീ അതൊന്നും കാര്യാക്കണ്ട നമ്മുടെ പണി അങ്ങനത്തയായി പോയില്ലേ? നീയാ ഇടത്‌ ഭാഗത്തെ ടയറൊന്ന് നോക്കണോട്ടാ ന്തോ കാറ്റ്‌ കുറവ്‌ പോലേണ്ട്‌"
എന്നും പറഞ്ഞ് കൊണ്ട്‌ ‌ അയാൾ പിന്നിലേക്ക്‌ നടന്നു.
നാലുഭാഗത്തെയും ടയർ കൈകൊണ്ട്‌ മുട്ടി പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പിച്ചതിനു ശേഷം ടൂൾ ബോക്സിൽ നിന്ന് വെള്ളവും, തലക്ക്‌ മുകളിലെ ചെറിയ അറയിൽ നിന്ന് ക്വാർട്ടറിന്റെ ഒരു ബോട്ടിലും, തോർത്തിൽ ചുറ്റി വച്ച ഗ്ലാസ്സുമെടുത്ത്‌, ഇത്തിരി വെള്ളം കൊണ്ട്‌ ഗ്ലാസ്സ്‌ ഒന്ന് കഴുകീന്ന് വരുത്തി പുറത്തേക്കൊഴിച്ച്‌ ഒരു പകുതി ഗ്ലാസ്സ്‌ ഒഴിച്ച്‌ ഇത്തിരി വെള്ളവും ചേർത്ത് ഡ്രൈവർക്ക്‌ നീട്ടി. അയാളത്‌ ആർത്തിയോടെ അകത്താക്കിയ ശേഷം കീശയിൽ നിന്ന് ഒരു ദിനേശ്‌ ബീഡി കത്തിച്ച്‌ ആഞ്ഞു രണ്ട്‌ പുകയെടുത്തു.
" മോള ചെക്കന്റത്രയേ ഉള്ളൂ പിള്ളേർ, ന്നിട്ടും വിളിക്കുന്നത്‌ അമ്മക്കാ, കോളേജിലേക്കെന്നും പറഞ്ഞിറങ്ങിക്കോളും പട്ടികൾ…”
രണ്ടാമത്‌ ഒന്ന് കൂടി ഒഴിക്കുന്നതിനിടയിൽ കിളി അയാളുടെ കൈയ്യിൽ കേറി പിടിച്ചു.
ബസ്സിലെ അരണ്ട വെളിച്ചത്തിൽ മുഖത്തേക്ക്‌ നോക്കിയ ഡ്രൈവറോട്‌ ക്ലീനർ രമേശൻ പറഞ്ഞു.
“അവൾക്ക്‌ ഇന്നലെ എന്തോ മണം ന്നൊക്കെ പറഞ്ഞ്‌ മുഖമൊക്കെ വല്ലാണ്ടാക്കീനു. അത്‌ കൊണ്ട്‌ എനിക്കൊരിത്തിരി മതി.”
“ആ പുതുമോടിയല്ലേ വേഗം മാറിക്കോളും”
“ആ അത്‌ ‌ പോട്ടെ നിന്നെ അവറ്റകൾ ഉപദ്രവിച്ചാ? “
അയാൾ ഒന്ന് കൂടി ഒഴിച്ച്‌ കുപ്പി കാലിയാക്കുന്നതിനിടയിൽ രമേശനോട്‌ ചോദിച്ചു.
“ലുങ്കിയൊക്കെ പിടിച്ചു വലിച്ചു. പക്ഷെ അതല്ല സങ്കടം മരിച്ച്‌ പോയ അച്ഛനെ വരെ വിളിച്ചു അവറ്റകൾ”
അവിടെ തളം കെട്ടിയ ഇരുട്ടിനു കട്ടി കൂട്ടിക്കൊണ്ട്‌ അയാളുടെ മുഖം ഒന്ന് കൂടി മങ്ങി.
“സാരമില്ല വണ്ടിപണി ന്ന് പറഞ്ഞാ തെണ്ടി പണീന്നാ”
ആരോട്‌ പറയാനാ”
ഗ്ലാസ്സിലെ ബാക്കിയും വായിലേക്കൊഴിച്ച്‌ ചുണ്ടൊന്നമർത്തി തുടച്ച്‌ കട്ടിമീശ ചുമലിലെ തോർത്തെടുത്തൊപ്പി അയാൾ എഴുന്നേറ്റു.
“ഞാൻ ഇറങ്ങട്ടേ ഇന്നലെ വീട്ടിലെത്തുമ്പോളേക്കും മക്കളുറങ്ങി പോയിരുന്നു. നാളെ കാണാം”
അയാൾ മെല്ലെ ഇറങ്ങി.
മൂന്നാലു കിലോമീറ്റർ നടക്കണം അയാൾക്ക്‌ വീടെത്താൻ.നൂറു കണക്കിനു യാത്രക്കാരെ വീടെത്തിച്ച അയാൾ വീടെത്തുമ്പോളേക്കും നാടുറങ്ങിയിട്ടുണ്ടാകും. മക്കളും കോഴിയും ഉണരും മുമ്പെ വീടിറങ്ങുകയും ചെയ്യും.
“നല്ലൊരു മഴ വരുന്നുണ്ടെന്നാ തോന്നുന്നേ, നിനക്കിന്ന് കുശാൽ തന്നെ രമേശാ”
അതും കൂടി ഉറക്കെ പറഞ്ഞ്‌ അയാൾ ഇരുട്ടിലേക്ക്‌ മറഞ്ഞു.
അയാൾ ഇറങ്ങി കഴിഞ്ഞപ്പൊൾ ഞാൻ മെല്ലെ എന്റെ ജോലി ആരംഭിച്ചു.
“ ഡ്രൈവർ ആളൊരു പാവമാ, ദേഷ്യം വന്നാൽ പറയുന്ന തെറികൾക്കൊന്നും ഒരു കണക്കുമില്ല.”
അത്‌ കൊണ്ട്‌ പരമാവധി കണ്ണിൽ പെടാതിരിക്കാൻ ശ്രദ്ധിക്കും.
ഉടുത്ത നീളം കുറഞ്ഞ ലുങ്കിലും ഷേർട്ടും അഴിച്ച്‌ ഒരു ചെറിയ തോർത്തെടുത്ത്‌ അരയിൽ ചുറ്റി ബസ്സിന്റെ ഉൾഭാഗം‌ ‌ തൂത്ത്‌ തുടങ്ങി.
എല്ലാ സീറ്റുകൾക്കിടയിൽ നിന്നും മണൽതരികളും യാത്രക്കാർ ഉപേക്ഷിച്ച ടിക്കറ്റുകളും തട്ടിയെടുത്ത്‌ മുന്നിലൊരു ഭാഗത്ത്‌ കൂട്ടി ചേർത്തു.
ഒരു പാട്‌ യാത്രകളുടെ ബാക്കി പത്രം. ചില ടിക്കറ്റുകളിൽ ആശുപത്രി മണം, ചിലതിൽ മരണത്തിന്റെ, ചിലതിൽ ജനനത്തിന്റെ, ചിലതിൽ സദ്യയുടെ, ചിലതിൽ മദ്യത്തിന്റെ, ചിലതിൽ കുട്ടികളുടെ ……, അവയെ ഒക്കെയും പിന്തുടർന്ന മണൽ തരികളും.
ഒരു പാട്‌ യാത്രകളുടെ അവസാനശേഷിപ്പും ഞാൻ തട്ടി വൃത്തിയാക്കി വഴിയോരത്തെ മരച്ചുവട്ടിൽ കൊണ്ടു പോയിട്ടു. അവിടെ ആ കൂന വല്ലാതെ ഉയർന്നിരിക്കുന്നു.
“നല്ല മഴ വരുന്നുണ്ട്‌, ഞാൻ പോവാട്ടാ”
കയ്യിൽ സഞ്ചി നിറയെ സാധനങ്ങളുമായി രമേശാട്ടൻ. സാധാരണ നേരം വൈകും വരെ ബസ്സ്‌ ഷെൽട്ടറിൽ കൂട്ടുകാരോടൊത്ത്‌ വർത്താനം പറഞ്ഞിരിക്കുന്ന ആളാ. കല്ല്യാണം കഴിഞ്ഞത്‌ മുതൽ ഭയങ്കര തിരക്കാ വീടെത്താൻ.
ചവിട്ട്പടി വൃത്തിയാക്കുന്നതിനിടയിൽ തന്നെ മഴത്തുള്ളികൾ ദേഹത്ത്‌ വീഴാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് അതും തീർത്ത്‌ സീറ്റിനടിയിലെ ബക്കറ്റും കഴുകാനുപയോഗിക്കുന്ന മുഴിഞ്ഞ തുണിയും എടുത്ത്‌ ഞാൻ റോഡിലിറങ്ങുമ്പോഴേക്കും മഴ കനക്കാൻ തുടങ്ങി.
മഴ എന്നും ഒരു സന്തോഷം തന്നെയാണു. പ്രത്യേകിച്ച്‌ ഈ ജോലിക്കിടയിൽ.
“വെള്ളം ചുമക്കണ്ട, വെള്ളം ഒഴിക്കണ്ട.”
അതൊക്കെ മഴ ചെയ്തോളും.
ആ ആശ്വാസത്തിൽ നല്ലൊരു മൂളിപ്പാട്ടും പാടി ഞാൻ ജോലി തുടങ്ങി .
പക്ഷെ വിചാരിച്ചതിലും ശക്തമായിരുന്നു മഴ.
കുറഞ്ഞ സമയം കൊണ്ട്‌ തന്നെ റോഡിൽ മുഴുവൻ വെള്ളം കയറി. ഇടക്ക്‌ ശക്തമായ കാറ്റും കൂടി വന്നപ്പൊ എന്റെ മൂളിപ്പാട്ടൊക്കെ നിന്നു. പല്ലുകൾ കൂട്ടിയിടിക്കാൻ തുടങ്ങി, ശരീരം ആലില പോലെ വിറക്കാനും.
ഞാൻ ജോലി പാതി വഴിയിൽ നിർത്തി ചവിട്ടുപടിയിൽ കയറി വാതിലടച്ച്‌ തോർത്ത്‌ പിഴിഞ്ഞ്‌ തല തുവർത്തുന്നതിനിടയിൽ മഴക്ക്‌ പൂർണ്ണ പിന്തുണയുമായി ശക്തിയേറിയ മിന്നലും ഇടിയും. എനിക്ക്‌ ആ തോർത്ത്‌ ശരിക്ക്‌ പിഴിയാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ‌ തണുപ്പ്‌ എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു.
ഞാൻ വേഗം അഴിച്ച്‌ വച്ച ലുങ്കിയും ഷേർട്ടും എടുത്ത്‌ ഉടുക്കാൻ പോയപ്പൊ ശരിക്കും ഞെട്ടി. രണ്ടും വെള്ളത്തിൽ കുതിർന്ന് എന്നെ നോക്കി ക്രൂരമായി ചിരിക്കുന്നു. മഴ കണ്ട ആവേശത്തിൽ സൈഡ്‌ കർട്ടൻ താഴ്ത്താത്തതിനാൽ സീറ്റിലും ബസ്സിലും അപ്പോഴേക്കും നിറയെ വെള്ളം കയറി കഴിഞ്ഞിരുന്നു. എന്റെ കണ്ണുകൾ ഡ്രൈവിംഗ്‌ സീറ്റിനടുത്തേക്കു നീണ്ടു. അവിടെയും സ്ഥിതി അതു തന്നെ.
എവിടെയും നിൽക്കാൻ പറ്റാത്ത അവസ്ഥ.
ഒരു മിന്നലിന്റെ വെളിച്ചത്തിൽ പാതിര വരെ തുറക്കുകയും ആളുകൾ സൊറ പറഞ്ഞിരിക്കുകയും ചെയ്യുന്ന കടയുടെ ആളൊഴിഞ്ഞ വരാന്ത ഞാൻ കണ്ടു. അതെന്നെ കൂടുതൽ ഭയപ്പെടുത്തി.
ശക്തമായ കാറ്റടിച്ച്‌ ബസ്സിലെ നനഞ്ഞ്‌ കുതിർന്ന കർട്ടൻ വലിയ ശബ്ദത്തോടെ പാറിക്കൊണ്ടിരുന്നു. ആ കാറ്റ്‌ എന്നെ ഐസ്‌ വെള്ളത്തിലിട്ടത്‌ പോലെ തണുപ്പിക്കുന്നു. എവിടെയൊക്കെയോ എന്തൊക്കെയോ പൊട്ടി വീഴുന്ന ശബ്ദം. ഇടിയും മിന്നലും ഇടക്ക്‌ എന്റെ ചെവിയും കണ്ണും തുറക്കാൻ പോലും പറ്റാത്ത വിധം എന്നെ ഭയപ്പെടുത്തിക്കളഞ്ഞു.
തണുപ്പും പേടിയും എന്നെ കൊല്ലുമെന്നെനിക്ക്‌ തോന്നി.
പെട്ടെന്ന് തൊട്ട്‌ മുന്നിൽ റോഡിൽ വലിയൊരു ശബ്ദവും തീപ്പൊരിയും. വലിയൊരു മിന്നലിനെ ട്രാൻസ്ഫോമർ സ്വീകരിച്ച്‌ ആ പ്രദേശം മുഴുവൻ ഇരുട്ടിലായി.
വലിയൊരു മരം മുറിഞ്ഞ് വീഴുന്ന ശബ്ദവും ‌ തൊട്ടപ്പുറത്തൊരു വീട്ടിൽ കൂട്ടക്കരച്ചിലും.
പട്ടികൾ തലങ്ങും വിലങ്ങും ഓടി ബഹളം വെക്കുന്നു. എവിടെ നിന്നോ കുറുക്കന്മാരുടെ ഓരിയിടൽ.
ചാഞ്ഞ്‌ നിൽക്കുന്ന മരം മുറിഞ്ഞ്‌ ഈ ബസ്സിന്റെ മുകളിൽ വീണു അതിനിടയിൽ ഞെരിഞ്ഞമർന്ന് മരിക്കുന്ന എന്നെ ഞാൻ മനസ്സിൽ വരച്ചു.
ദൂരെ ഒരു അടുക്കളയിലെ വെള്ളം തുണി കൊണ്ട്‌ ഒപ്പി പുറത്തേക്ക്‌ കളയുന്ന ഒരമ്മയുടെ മുഖം എന്റെ കണ്ണുകളെ നനയിച്ചു. ഇറങ്ങി ഓടി വീട്ടിലെത്തിയാലോ എന്ന ചിന്ത കിലോമീറ്ററുകൾക്കപ്പുറത്താണു വീടെന്ന് പറഞ്ഞ്‌ എന്നെ പിന്തിരിപ്പിച്ചു.
“അമ്മേ” എന്ന് എന്റെ ചുണ്ടുകളും “മോനേ” ന്ന് എന്റെ ചെവികളും നിറഞ്ഞ കണ്ണുകളെ സാക്ഷിയാക്കി പരസ്പരം വിളിച്ചും കേട്ടും കൊണ്ടിരുന്നു.
മുഴുവൻ സീറ്റിലും വെള്ളം നനഞ്ഞ്‌,
ഒന്നിരിക്കാൻ പോലും ആവാതെ ആഴമുള്ളൊരു കിണടിൻ പടവിൽ പെട്ടു പോയ ഒരു പൂച്ചക്കുഞ്ഞിനെ പോലെ തണുത്ത്‌ വിറച്ച്‌ ഞാൻ.
സമയം കുറേ കടന്ന് പോയി.
തണുപ്പൊരു മരവിപ്പായി മാറി.
ആകെ നനഞ്ഞ്‌ ഞാൻ ഒരു സീറ്റിലമർന്നു.
ഇപ്പോൾ തണുപ്പിനെ എന്റെ ശരീരം അറിയാതായി . പകരം ഒരു മരവിപ്പ്‌.
അതെന്റെ ശരീരത്തിലാകെ പടർന്ന് പിടിച്ച്‌ തുടങ്ങി.
ഉറക്കത്തിലേക്കോ അത്‌ പോലെ മറ്റേതോ അവസ്ഥയിലേക്കോ മനസ്സ്‌ വഴുതി വീഴുന്നതിനിടയിലാണു ഞാൻ ആ വിളി കേട്ടത്‌.
അയാളുടെ കൂടെ പറ്റിചേർന്ന് ആ കുടക്കീഴിൽ നടക്കുമ്പോളും എന്റെ കണ്ണുകൾ മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
അവർ തന്ന ഉണങ്ങിയ ലുങ്കിയും നീളം കൂടിയ ഷേർട്ടും എനിക്ക്‌ പുതിയ ജീവനിലേക്കുള്ള ഇത്തിരി ചൂട്‌ പകരുകയായിരുന്നു.
ഉടുപ്പൊക്കെ മാറ്റി വരുമ്പോൾ മുന്നിൽ വിളമ്പിയ ചോറിൽ നിന്നും മീൻകറിയിൽ നിന്നും ഉയർന്ന സ്വാദൂറുന്ന പുകക്ക്‌ ഇതു വരെയും അനുഭവിച്ചറിയാത്തൊരു ജ്യേഷ്ഠസഹോദരന്റെ സ്നേഹത്തിന്റെ മണമായിരുന്നു.
രണ്ടു മുറികൾ മാത്രമുള്ള ആ വീട്ടിൽ അവരുടെ മുറിയുടെ പുറത്ത്‌ ഒരു പായയും പുതപ്പും തന്ന് അയാൾ എന്നോട്‌ പറഞ്ഞു.
“ഉള്ളിലെ മുറീന്ന് വല്ല ശബ്ദവും കേട്ടാൽ ഏന്തി നോക്കാനൊന്നും നിൽക്കണ്ടാ” ന്ന് അയാൾ പറഞ്ഞപ്പൊ
“നാണമില്ലാത്ത മനുഷ്യൻ”
എന്നും പറഞ്ഞ്‌ അയാളുടെ "പുതുമോടി" ഭാര്യ അയാളെ പിച്ചിയതെന്തിനെന്നും അന്നെനിക്ക്‌ മനസ്സിലായില്ല.
അപ്പൊഴും പുറത്ത്‌ മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.
✍️ ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo