നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗംഗാധരനും മാലാഖയും

ഗംഗാധരനും മാലാഖയും
*******************
ചുവന്ന കനലിന്റെ നിറമുള്ള മരണത്തിന്റെ മാലാഖമാരില്‍ ഒരാളാണ് ഞാന്‍.എന്റെ ചിറകുകളില്‍ മനുഷ്യരുടെ ആയുസ്സിന്റെ വിവരങ്ങള്‍ കുറിച്ചിരിക്കുന്നു.എന്നെ കണ്ടാല്‍ നിങ്ങള്‍ ഭയപ്പെടാന്‍ സാധ്യതയുണ്ട്.ഒട്ടുമിക്ക മനുഷ്യരിലും ഞാന്‍ ആ ഭയം കണ്ടിട്ടുണ്ട്..ആ ഭയത്തിന്റെ കാരണം എന്റെ നീലനിറമുള്ള കണ്ണുകളിലെ വികാരരഹിതമായ സ്ഫടികശൂന്യതയോ ,തീനാളങ്ങള്‍ പുറപ്പെടുന്ന ചിറകുകളോ അല്ല.ആയുസ്സ് തീര്‍ന്നു എന്ന് ഞാന്‍ അവരെ അറിയിക്കുമ്പോള്‍ അവരില്‍ ഉണ്ടാകുന്ന അതിഭയാനകമായ നിശബ്ദതയാണ്.മുറ്റത്തെ പേരമരത്തിലെ തുഞ്ചത്തുകിടക്കുന്ന പഴുത്തപേരക്ക എറിഞ്ഞിടാന്‍ ശ്രമിക്കുന്ന കൊച്ചുകുട്ടിയെ ,സന്ധ്യയാകുമ്പോള്‍ അമ്മവന്നു ചൂരല്‍വടിയുമായി കുളിക്കാന്‍ ബലമായി പിടിച്ചുകൊണ്ട് പോകുമ്പോള്‍ അവന്‍ ആ പേരക്കയെ നിരാശയോടെ തിരിഞ്ഞുനോക്കും.ആ നോട്ടമാണ് മരണത്തിന്റെ അറിയിപ്പ് ലഭിക്കുന്ന മനുഷ്യര്‍ക്കും.
മരണത്തിന്റെ അറിയിപ്പ് നല്‍കുവാനും അവരെക്കൂട്ടികൊണ്ടു പോകുവാനും ഞാന്‍ അവരുടെയിടയില്‍ മനുഷ്യരൂപത്തില്‍ത്തന്നെയാണ് സഞ്ചരിക്കുന്നത്.മരണത്തിന്റെ അറിയിപ്പ് ലഭിക്കുന്ന മനുഷ്യന് മാത്രമേ ഞങ്ങളെ കാണാന്‍ സാധിക്കു.ഒരുപക്ഷെ നാം ഇതിനുമുന്‍പ് പരസ്പരം കണ്ടിട്ടുണ്ടാകാം.കഴിഞ്ഞ ദിവസം ബസ്സില്‍ നിങ്ങള്‍ ഇരുന്നു യാത്ര ചെയ്യുമ്പോള്‍ ,ഇരിക്കാന്‍ സീറ്റില്ലാതെ നിങ്ങളെ പ്രതീക്ഷയോടെ നോക്കിനിന്ന താടിനരച്ച മെല്ലിച്ച വൃദ്ധന്‍ ഞാനായിരുന്നു.ശക്തമായി മഴപെയ്തുകൊണ്ടിരുന്ന ആ വൈകുന്നേരം നിങ്ങളുടെയൊപ്പം മഴനനയാതിരിക്കാന്‍ കടയുടെ മുന്‍പില്‍ കയറിനിന്ന അപരിചിതനും ഞാന്‍ തന്നെയാണ്.ഭയപ്പെടെണ്ട.ഞാന്‍ നിങ്ങളെ തിരഞ്ഞല്ല വന്നത്.നിങ്ങള്‍ക്ക് കടല് പോലെയുള്ള വര്‍ഷങ്ങള്‍ നീണ്ടുകിടക്കുന്നു.രുചികരമായ അനേകം പഴുത്ത പേരക്കകള്‍ എറിഞ്ഞു വീഴ്ത്തി തിന്നുവാനുള്ള സമയം നിങ്ങള്‍ക്ക് ബാക്കിയുണ്ട്.ഞാന്‍ തിരഞ്ഞത് ഗംഗാധരനെയാണ്.
ഏറെ തിരഞതിനു ശേഷം ഇന്ന് അയാളെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിരിക്കുന്നു.ഈ ബസ്സ്റ്റാന്‍ഡിലെ ചായക്കടയുടെ മുന്‍പില്‍ കടുംകാപ്പി കുടിച്ചുകൊണ്ട് നില്‍ക്കുന്ന മഞ്ഞവരവരയന്‍ ഷര്‍ട്ട്‌ അണിഞ്ഞ മനുഷ്യനാണ് ഗംഗാധരന്‍.അയാളെകാത്തു ഞാന്‍ ബസ്സിന്റെ സൈഡ്സീറ്റില്‍ ഇരിക്കുകയാണ്.ബസ് പുറപ്പെടാന്‍ ഇനിയും സമയമുണ്ട്.ഞാന്‍ അയാളെക്കാത്തിരിക്കുന്ന വിവരം അയാള്‍ അറിയുന്നില്ല.ആരും അറിയുന്നില്ല.വളരെ ആസ്വദിച്ചാണ് ഗംഗാധരന്‍ തന്റെ കടുംകാപ്പി ഊതിയൂതി കുടിക്കുന്നത്.ചെറുതായ് മഴ ചാറുന്നുണ്ട്.തന്റെ മുഖത്തേക്ക് പതിക്കുന്ന മഴത്തുള്ളികള്‍ മുഷിഞ്ഞ തൂവാലകൊണ്ട് തുടച്ചതിനു ശേഷം അയാള്‍ പുറത്തെ മഴയിലേക്ക് നോക്കിനിന്ന് കൊണ്ട് കടുംകാപ്പി കുടിക്കുന്നു.അയാള്‍ക്ക് തണുപ്പും വിശപ്പും തോന്നുന്നുണ്ട്.കടയിലെ അലമാരയില്‍ ചില്ല്ഗ്ലാസിനുള്ളില്‍ ഇരിക്കുന്ന പഴംപൊരിയിലേക്കും തൂക്കിയിട്ടിരിക്കുന്ന ബണ്ണിന്റെ കവറുകളിലേക്കും അയാള്‍ ഉറ്റുനോക്കുന്നുണ്ട്.ചിലപ്പോള്‍ അയാള്‍ ഒരു പഴംപൊരിയോ ബണ്ണോ കഴിക്കാന്‍ സാധ്യതയുണ്ട്.ഇതാ അയാള്‍ ഞാന്‍ ഇരിക്കുന്ന ഭാഗത്തേക്ക് പെട്ടെന്ന് തിരിഞ്ഞുനോക്കുന്നു.ഒരുപക്ഷെ ഞാന്‍ അയാളെ ശ്രദ്ധിക്കുന്നത് അയാളുടെ അബോധമനസ്സ് അയാള്‍ക്ക് പറഞ്ഞുകൊടുത്തിടുണ്ടാകം.ഈ ഷട്ടര്‍ താഴ്ത്തി ഞാന്‍ തലകുനിച്ചിരിക്കാന്‍ പോവുകയാണ്.കാരണം ഗംഗാധരന്‍ എന്നെ കാണാനിടയുണ്ട്.അയാള്‍ എന്നെ കണ്ടാല്‍ ഒരുപക്ഷെ രക്ഷപെടാനും സാധ്യതയുണ്ട്.കാരണം ഗംഗാധരനു നേരത്തെ എന്നെ അറിയാം.എങ്കിലും അയാള്‍ നന്ദിയില്ലാത്തവനല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.ഗംഗാധരന്‍ കടുംകാപ്പി കുടിച്ചു ,വെളുത്ത മഴയിലൂടെ എന്റെയരികിലെക്ക് വരുന്നത് വരെ നമ്മുക്ക് സമയമുണ്ട്.അതിനിടയില്‍ അയാളെ ആദ്യം കണ്ടതു എങ്ങനെയെന്നു ഞാന്‍ നിങ്ങളോട് പറയാം.
ഇരുപതു വര്‍ഷം മുന്‍പൊരു വേനല്‍ക്കാലത്താണ് ഞാന്‍ അയാളെ ആദ്യം കണ്ടത്.പൊള്ളുന്ന പകലില്‍ ,നഗരത്തിലെ ബാങ്കിന് സമീപത്തെ മുറുക്കാന്‍കടയില്‍ നിന്ന് അയാള്‍ നാരങ്ങാവെള്ളം വാങ്ങി കുടിക്കുകയായിരുന്നു.എന്റെ പുസ്തകത്തിലെ ദു:ഖിതരുടെ കണക്കില്‍ ,ആ നഗരത്തില്‍ ഏറ്റവും ദു:ഖിതനായ മനുഷ്യനായിരുന്നു അയാള്‍.എല്ലുകള്‍ ഒട്ടിയ മുഖത്ത് കുറ്റിത്താടി വളര്‍ന്നുകയറിയിരുന്നു.അയാളുടെ കണ്ണുകളില്‍ നിസ്സഹായത കൂട് കെട്ടി.എന്നെ കണ്ടപ്പോള്‍ ,അയാള്‍ പുഞ്ചിരിച്ചു.മരണത്തിന്റെ മാലാഖയെ മുന്‍പില്‍ കാണുമ്പോഴുള്ള പരിഭ്രമം അയാള്‍ക്കുണ്ടായിരുന്നില്ല.മരണത്തിനോട്‌ പോലും ഇത്ര നിര്‍വികാരത കാണിക്കണമെങ്കില്‍ അയാള്‍ എത്ര ദു:ഖിതനായിരിക്കണം.
“ഞാന്‍ നിങ്ങളെ സ്വപ്നം കണ്ടിട്ടുണ്ട്.അതാണ്‌ എനിക്കിപ്പോള്‍ വലിയ ഭയമൊന്നും തോന്നാത്തത്.”എന്റെ ചിന്തകള്‍ മന്‍സ്സിലാക്കിയെന്നോണം ഗംഗാധരന്‍ പറഞ്ഞു.
“നിങ്ങള്‍ ഈ ബാങ്കിന്റെ മുന്‍പില്‍ എന്ത് ചെയ്യുകയായിരുന്നു.” ഞാന്‍ ചോദിച്ചു.
നിങ്ങള്‍ മരണത്തിന്റെ മാലാഖയല്ലേ ,മനുഷ്യരുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളും സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളും നിങ്ങള്‍ക്കറിയില്ലേ ,എന്ന് ഒരുപക്ഷെ ചില പ്രിയ വായനക്കാര്‍ ചിന്തിച്ചേക്കാം.മനുഷ്യന്റെ മരണം വരെയുള്ള ചരിത്രം അവന്റെ കയ്യില്‍ മാത്രമാണ്.അവന്റെ തീരുമാനങ്ങള്‍ അവന്റെ അത് വരെയുള്ള ദു:ഖവും സന്തോഷങ്ങളും നിര്‍ണ്ണയിക്കുന്നു.
ഗംഗാധരന്‍ അയാള്‍ ബാങ്കില്‍ വരാനുള്ള കാരണം പറഞ്ഞു.
അയാള്‍ക്ക് ഭാര്യയും നാല് വയസ്സുള്ള മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.നഗരത്തിലെ ഒരു ദന്ത ഡോക്ടറുടെ ആശുപത്രിയില്‍ സഹായിയായി അയാള്‍ ജോലി ചെയ്യുകയായിരുന്നു.അതൊരു മുഴുവന്‍ സമയ ജോലി ആയിരുന്നില്ല.പ്രായം ചെന്ന ആ ഡോക്ടറുടെ ക്ലിനിക്കില്‍ രോഗികള്‍ കുറവായിരുന്നു.ഉച്ചവരെ അയാള്‍ ഡോക്ടറെ സഹായിച്ചതിന് ശേഷം നഗരത്തിലെ ഹോസ്പിറ്റലില്‍ അറ്റണ്ടറുടെ പണി ചെയ്യാന്‍ പോകും.അതും സ്ഥിരമായിരുന്നില്ല.ഓപ്പറേഷനു മുന്‍പ് പുരുഷന്‍മാരായ രോഗികളുടെ ദേഹം വൃത്തിയാക്കുക,ഡെഡ് ബോഡി ഡ്രസ്സ് ചെയ്യുന്നതിന് നഴ്സുമാരെ സഹായിക്കുക തുടങ്ങിയവയായിരുന്നു അയാളുടെ ജോലി.നല്ല പെരുമാറ്റവും അധ്വാനിക്കുവാനുള്ള മനസ്സും ഉള്ളത് കൊണ്ട് അയാളെ ആശുപത്രിക്കാര്‍ക്കും പ്രായം ചെന്ന പല്ല് ഡോക്ടര്‍ക്കും ഇഷ്ടമായിരുന്നു.അധികം സംസാരിക്കാത്ത ഗംഗാധരന്‍ ചായയോ കാപ്പിയോ സിഗരറ്റോ ,മദ്യമോ ഉപയോഗിച്ചിരുന്നില്ല.ഇതൊന്നും അയാള്‍ക്ക് ഇഷ്ടമില്ലാതിരുന്നത് കൊണ്ടല്ല.തന്റെ ജോലിയുടെ സ്ഥിരതയില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും അയാളെ അങ്ങിനെയാക്കി എന്ന് വേണം പറയാന്‍.കിട്ടുന്ന ചില്ലറകള്‍ അയാള്‍ സമ്പാദിച്ചു.രണ്ടു ലക്ഷം രൂപയുടെ ഒരു ചിട്ടി അയാള്‍ ചേര്‍ന്നു.എല്ലാം അയാളുടെ മകള്‍ക്ക് വേണ്ടിയായിരുന്നു.തന്റെ ഭാര്യയേയും കുഞ്ഞിനേയും അയാള്‍ അതിരറ്റ് സ്നേഹിച്ചു.
എല്ലാ ദിവസവും ജോലി കഴിഞ്ഞതിനു ശേഷം കുഞ്ഞിനുള്ള മധുരപലഹാരവും വാങ്ങി അയാള്‍ വീട്ടിലേക്ക് പോകും.അയാള്‍ വരുന്നയുടനെ അയാളുടെ മകള്‍ ഓടിവന്നു അയാളുടെ മടിയില്‍ കയറിയിരിക്കും.തന്റെ പകലത്തെ എല്ലാ കഷ്ടപ്പാടുകളും തന്റെ കുഞ്ഞിന്റെ മുഖത്ത് വിരിയുന്ന മുല്ലപ്പൂ പുഞ്ചിരി കാണുന്നതോടെ അയാള്‍ മറക്കും.എന്നാല്‍ തന്റെ ഭാര്യ മനസ്സകൊണ്ട് തന്നില്‍ നിന്ന് അകലുന്നത് അയാള്‍ അറിഞ്ഞില്ല.
അവര്‍ താമസിക്കുന്ന വാടകവീടിനു സമീപം ഗള്‍ഫു മലയാളി സ്ഥലം വാങ്ങി.അവര്‍ അതില്‍ ഒരു വലിയ ഇരുനീലവീടിന്റെ പണിതുടങ്ങി.അത് പണിയാന്‍ വന്ന പണിക്കാര്‍ ചിലപ്പോള്‍ ഗംഗാധരന്റെ വീട്ടില്‍ നിന്ന് വെള്ളംവാങ്ങി കുടിക്കുവാന്‍ വരും.
ഒരു ദിവസം വൈകുന്നേരം ഗംഗാധരന്‍ നേരത്തെ ജോലി കഴിഞ്ഞിറങ്ങി.ജവുളിക്കടയില്‍ നിന്ന് ഭാര്യക്ക് ഒരു സാരിയും വാങ്ങിയായിരുന്നു അയാള്‍ വന്നത്.അന്ന് അവരുടെ വിവാഹവാര്‍ഷികമായിരുന്നു.ഗംഗാധരന്‍ വീട്ടില്‍ വന്നപ്പോള്‍ ആരുമുണ്ടായിരുന്നില്ല.അവരുടെ അലമാരയില്‍ വച്ചിരുന്ന കുറച്ചു പണവും ഭാര്യയുടെ ആഭരണങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടിരുന്നു.അസുഖകരമായ ഒരു നിശബ്ദത ശൂന്യമായ വാടകവീട്ടിനുള്ളില്‍ നിറഞ്ഞുനിന്നു.തന്റെ ഭാര്യ, നാല് വയസ്സുള്ള മകളുമായി ഗള്‍ഫുകാരന്റെ ഇരുനിലവീട് പണിയുവാനെത്തിയ മേസ്തിരിയുമായി ഒളിച്ചോടിയെന്ന വസ്തുത മനസ്സിലാക്കുവാന്‍ ഗംഗാധരനു കുറച്ചു സമയമെടുത്തു.
“എന്നിട്ട് ??”ഞാന്‍ അയാളോട് ചോദിച്ചു.
“എനിക്ക് ഭാര്യയോടു അളവില്ലാത്ത വെറുപ്പ് തോന്നിയെന്ന് സത്യമാണ്.പക്ഷെ എന്റെ കുഞ്ഞിനോടുള്ള അളവില്ലാത്ത സ്നേഹം അപ്പോഴാണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്.അവളുടെ ചിരി കാണാതെ ,തിളങ്ങുന്ന കണ്ണുകള്‍ കാണാതെ,അവളുടെ ശബ്ദം കേള്‍ക്കാതെ ഞാന്‍ ഓരോ നിമിഷവും മരിച്ചുകൊണ്ടിരുന്നു.ഞാന്‍ മെലിഞ്ഞു.എന്റെ കണ്ണുകള്‍ കുഴിഞ്ഞു.പ്രത്യേകിച്ചു ലക്ഷ്യമില്ലാത്ത പകലുകളില്‍ ഞാന്‍ ഇനിയും പണിതീരാത്ത ആ ഗള്‍ഫുകാരന്റെ വീട്ടിലേക്കും നോക്കിയിരുന്നു.ഉള്ളില്‍ ഒരു ശവത്തിന്റെ മരവിപ്പ് ഉറഞ്ഞുകൂടി.ഒരുദിവസം സന്ധ്യക്ക് ഞാന്‍ ആ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് കയറിച്ചെന്നു.അവിടെ തൂങ്ങിച്ചാകാം എന്ന് ഞാന്‍ വിചാരിച്ചു.കല്ലും മെറ്റലും സിമന്റും പുതഞ്ഞുകിടന്ന ആ വീടിന്റെ തറയില്‍ ഒരു പാവ കിടക്കുന്നത് ഞാന്‍ കണ്ടു.അത് എന്റെ കുഞ്ഞിനു ഞാന്‍ വാങ്ങിക്കൊടുത്ത കളിപ്പാട്ടമായിരുന്നു.എനിക്ക് അവളെ തിരികെകിട്ടണമെന്നു ,അവളെ രക്ഷിക്കണമെന്നു ഞാന്‍ നിശ്ചയിച്ചു.എന്റെ അഭിമാനം മാറ്റിവച്ച് ഞാന്‍ എന്റെ ഭാര്യയോടും കാമുകനോടും എന്റെ കുട്ടിയെ തിരികെത്തരുവാന്‍ യാചിച്ചു.അപ്പോഴേക്കും എന്റെ ഭാര്യക്കും അവളുടെ കാമുകനായ മേസ്തിരിക്കും പരസ്പരം മടുത്തിരുന്നു.അവരുടെ ആറുമാസത്തെ അടിച്ചുപൊളി ജീവിതം അയാള്‍ക്ക് ഏറെ കടം വരുത്തിയെന്നും ഭാര്യയയൂം കുഞ്ഞിനെയും വിട്ടുതരുവാന്‍ മൂന്നു ലക്ഷം രൂപ പകരം വേണമെന്നും മേസ്തിരി ആവശ്യപ്പെട്ടു.”
ഗംഗാധരന്‍ പറഞ്ഞുനിര്‍ത്തി.പിന്നെ നാരങ്ങാവെള്ളം ഒറ്റവലിക്ക് കുടിച്ചു ചിറി തുടച്ചു.കുറ്റിത്താടി വളര്‍ന്നുതുടങിയ അയാളുടെ മുഖത്ത് പ്രതീക്ഷയുടെ തിളക്കം ഞാന്‍ കണ്ടു.
“ഞാന്‍ അത് സമ്മതിച്ചു.എന്റെ ചിട്ടി പിടിച്ച രണ്ടു ലക്ഷം രൂപയ്ക്കു പുറമേ ഒരു ലക്ഷം രൂപ കൂടി കണ്ടെത്തണം .വീട് പണിയുവാന്‍ വാങ്ങിയ പത്തു സെന്റ്‌ ഭൂമി പണയം വച്ച് ബാങ്കില്‍ നിന്ന് ബാക്കി തുക കൂടി എടുക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍.അതിനു വേണ്ടിയാണ് ഞാന്‍ ഈ ബാങ്കില്‍ വന്നത്.ബാങ്ക് മാനേജര്‍ ഞാന്‍ ജോലി ചെയ്യുന്ന ദന്താശുപത്രിയില്‍ ഇടയ്ക്കിടെ വരുന്നയാളായത് കൊണ്ട് എന്നെ പരിചയമുണ്ട്.എന്റെ അവസ്ഥ അറിയാവുന്ന അദ്ദേഹം പരമാവധി സഹായിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.അപ്പോഴാണ്‌ ,എന്റെ സമയം തീരാറായി എന്ന അറിയിപ്പുമായി ചുവന്ന തീനാളങ്ങളുടെ ചിറകുകള്‍ വീശി അങ്ങ് പ്രത്യക്ഷപ്പെട്ടത്.”
ഗംഗാധരന്‍ പറഞ്ഞുനിര്‍ത്തി.
അയാള്‍ എന്നെ പ്രതീക്ഷയോടെ നോക്കി..കുഴിഞ്ഞ കണ്ണുകളില്‍ സ്വന്തം കുഞ്ഞിനോടുള്ള സ്നേഹത്തിനു പകരമായി ഏതറ്റവുംവരെ പോകാന്‍ ഒരുങ്ങിനല്‍ക്കുന്ന ആ പിതാവിനു ഇരുപതുവര്‍ഷം മുന്‍പത്തെ ആ പകലില്‍ ഞാന്‍ ആയുസ്സ് നീട്ടിക്കൊടുത്തു.കാരണം അയാളെ അപ്പോള്‍ കൂട്ടിക്കൊണ്ട് പോയാല്‍ എനിക്ക് ദു:ഖം തോന്നുകയും അത് കൊണ്ട് എന്റെ ചിറകുകളുടെ ബലം കുറയുകയും ചെയ്തേനെ.
അധികം കിട്ടിയ ആയുസ്സ് അയാള്‍ നന്നായി വിനിയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഞാന്‍ ഗംഗാധരന്‍ അറിയാതെ അയാളെ ഇടയ്ക്കിടെ നിരീക്ഷിച്ചു.അയാള്‍ മകളെ നന്നായി വളര്‍ത്തി.ഒരിക്കല്‍ തന്നെ ഉപേക്ഷിച്ചു പോയവളെങ്കിലും തന്റെ മകളുടെ അമ്മയെന്ന പരിഗണന അയാള്‍ ഭാര്യക്ക് നല്‍കി.ആഴ്ച അവസാനങ്ങളില്‍ അയാള്‍ കുടുംബത്തെയും കൂട്ടി നഗരത്തില്‍ സിനിമക്ക് പോയി.ചില വിശേഷ അവസരങ്ങളില്‍ കടല്‍തീരത്ത് വച്ചും,ഉത്സവപ്പറമ്പുകളിലും അയാളെയും കുടുംബത്തെയും ഞാന്‍ കണ്ടുമുട്ടി.ഗംഗാധരന്‍ സന്തോഷവവാനായിരുനു.എങ്കിലും അയാളുടെ ഭാര്യയുടെ കണ്ണില്‍ ആര്‍ത്തിയുടെ അരൂപികള്‍ നീന്തുന്നത് ഞാന്‍ കണ്ടു.
ഗംഗാധരന്‍ ജോലിചെയ്തിരുന്ന ദന്താശുപത്രിയിലെ പ്രായമായ ഡോക്ടറെ തിരികെ കൊണ്ട് പോകുവാന്‍ ഞാന്‍ വരുമ്പോള്‍ ഗംഗാധരന്‍ ഡോക്ടറുടെ അരികിലുണ്ടായിരുന്നു.ഡോക്ടറുടെ മക്കള്‍ വിദേശരാജ്യങ്ങളിലായത് കൊണ്ട് അവസാനകാലം ശ്രുശ്രൂഷിക്കാന്‍ ഗംഗാധരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഞാന്‍ വരുമ്പോള്‍ ഡോക്ടര്‍ ഗംഗാധരന് പ്രതിഫലമായി ഒരു വലിയ തുകയുടെ ചെക്ക് എഴുതുകയായിരുന്നു.ഗംഗാധരന്‍ എന്നെ കണ്ടില്ല.അയാള്‍ ഡോക്ടറുടെ മരുന്നുകള്‍ എടുത്തുവയ്ക്ക്കയായിരുന്നു. എന്നെ കണ്ടിട്ടും ഡോക്ടര്‍ ഭാവഭേദം പ്രകടിപ്പിച്ചില്ല.പകരം ആ കണ്ണുകളില്‍ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു.അത്തരം മനുഷ്യര്‍ അപൂര്‍വമാണ്.എങ്കിലും അവരുടെ എണ്ണം ഇപ്പോള്‍ കൂടിവരുന്നുണ്ട്.
“ഞാന്‍ അങ്ങയെ കാത്തിരിക്കുകയായിരുന്നു.അങ്ങ് ഭാര്യയെ കൂട്ടി കൊണ്ട് പോയതിനു ശേഷം ഓരോ ദിവസവും ഞാന്‍ വല്ലാതെ ഒറ്റക്കായിരുന്നു..”ഡോക്ടര്‍ പറഞ്ഞു.
“അങ്ങയുടെ ഭാര്യ അങ്ങേക്ക് വേണ്ടി കാത്തിരിക്കുന്നു.” ഞാന്‍ പറഞ്ഞു.
ഗംഗാധരനുള്ള ചെക്ക് ഒപ്പിട്ട ശേഷം ഡോക്ടറുടെ ആത്മാവ് തന്റെ എണ്‍പത് വയസ്സുള്ള ശരീരം ഉരിഞ്ഞുകളഞ്ഞു എന്റെ ചിറകിനിടയിലേക്ക് ഊര്‍ന്നിറങ്ങി.
“ഗംഗാധരന്‍ വളരെ നല്ല മനുഷ്യനാണ്.”ഡോക്ടര്‍ എന്റെ ചിറകിലെ തീനാളമായി മാറുന്നതിനിടയില്‍ പറഞു.
“തീര്‍ച്ചയായും.എനിക്ക് അയാളെ നാളുകള്‍ക്ക് മുന്‍പേ അറിയാം.”
ഡോക്ടറുടെ ശരീരം നിലത്തേക്ക് മറിഞ്ഞു വീഴുന്നതിനു മുന്‍പ് ഓടിവന്നു താങ്ങുന്ന ഗംഗാധരനെ നോക്കി ഞാന്‍ മറുപടി പറഞ്ഞു.
ഡോക്ടര്‍ മരണത്തിനു മുന്‍പ് സമ്മാനിച്ച തുക കൊണ്ട് ഗംഗാധരന്‍ ഗ്രാമപ്രദേശത്ത് ചെറിയതോതില്‍ സ്ഥലം പാട്ടത്തിനെടുത്തു കൃഷി തുടങ്ങി.പട്ടിണി കൂടാതെ കഴിയുന്നതിനും മകളെ പഠിപ്പിക്കുന്നതിനും അയാള്‍ നന്നായി അധ്വാനിച്ചു.അയാള്‍ സന്തുഷ്ടനായിരുന്നു.ഓരോ പ്രാവശ്യം അയാളെ രഹസ്യമായി സന്ദര്‍ശിക്കുമ്പോഴും അയാളുടെ സന്തോഷം എന്റെ ചിറകുകകള്‍ക്ക് ശക്തി പകര്‍ന്നു.
ഗംഗാധരന്റെ മകള്‍ അതീവ സുന്ദരിയായിരുന്നു.അവളുടെ അമ്മയുടെ അരൂപികള്‍ അവളിലുമുണ്ടായിരുന്നു എന്ന് ഓരോ സന്ദര്‍ശനങ്ങളിലും എനിക്ക് ബോധ്യമായി.അവള്‍ നഖങ്ങള്‍ക്ക് നിറം പകരുന്നതിനും ചുണ്ടുകള്‍ ചുവപ്പിക്കുന്നതിനും കവിളിണകള്‍ അരുണാഭമാക്കുന്നതിനും പുതിയ വസ്തങ്ങള്‍ വാങ്ങുന്നതിനും ഗംഗാധരന്റെ പണം ലോഭമില്ലാതെ ചെലവാക്കി.ഗംഗാധരന്റെ ഭാര്യ മകള്‍ വലുതായതിനു ശേഷം അയാളെ എന്തെന്നില്ലാതെ വെറുത്തു.അയാളുടെ വിയര്‍പ്പ് ഗന്ധം അവള്‍ക്ക് അസഹനീയമായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണം കടംവാങ്ങിയാണ് ആ മനുഷ്യന്‍ തന്നെ തിരികെ കൊണ്ട് വന്നതെന്ന് അവര്‍ മറന്നു.
ആര്‍ത്തിയുടെ അരൂപികള്‍ ഗംഗാധരന്റെ ഭാര്യയോട് സുന്ദരിയായ മകളെ സിനിമയില്‍ അഭിനയിപ്പിക്കുവാനും പണവും പ്രശസ്തിയും നേടുവാനും ഉപദേശിച്ചു.ഗംഗാധരന്‍ ഭാര്യയുടെയും മകളുടെയും ആഗ്രഹത്തെ നഖശിഖാന്തം എതിര്‍ത്തു.അമ്മയുടെ ആഗ്രഹത്തിനൊപ്പം നീങ്ങിയാല്‍ മകള്‍ നശിക്കും എന്ന് അയാള്‍ക്കുറപ്പായിരുന്നു.ഇതിനിടയില്‍ അവള്‍ സിനിമാരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സുന്ദരനായ ചെറുപ്പക്കാരനുമായി പ്രണയത്തിലായി.ആ വിവാഹത്തിന് ഗംഗാധരന്‍ സമ്മതിച്ചില്ല.അയാളുടെ മകള്‍ക്ക് വെറും പതിനേഴു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.അയാള്‍ ഇത്രമാത്രമേ പറഞ്ഞുള്ളൂ.
“ഡപ്പാംകൂത്ത്‌ ഡാന്‍സ് കളിക്കാനല്ല നിന്നെ ഞാന്‍ വളര്‍ത്തിയത്.ഇനി നിന്നെ അവന്റെയൊപ്പം കണ്ടാല്‍ നിന്റെ വിവാഹമല്ല ശവമടക്ക് ഞാന്‍ നടത്തും.”ഗംഗാധരന്‍ മുരണ്ടു.
ഗംഗാധരന്റെ ഭാര്യ ബുദ്ധിമതിയായിരുന്നു.
“പതിനെട്ടു വയസ്സ് തികഞ്ഞാല്‍ നിനക്ക് ആരുടെയൊപ്പം വേണമെങ്കിലും പോകാം..പിന്നെ നിന്നെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.”
അടുത്ത ഒരു വര്‍ഷം ഗംഗാധരന്റെ ഭാര്യയും മകളും നല്ല അമ്മയും മകളുമായി അഭിനയിച്ചു.ഗംഗാധരന്റെ സ്ഥലും വീടും മകളുടെ പേരില്‍ തന്ത്രപൂര്‍വ്വം അവര്‍ എഴുതിമാറ്റി.
ഗംഗാധരന്റെ മകള്‍ക്ക് പതിനെട്ടു വയസ്സ് തികയുന്ന ദിവസം ഞാന്‍ അയാള്‍ക്കൊപ്പമുണ്ടായിരുന്നു.ഗംഗാധരന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോയ ആദ്യ കാമുകന്‍ മേസ്തിരിയെ കൊണ്ട് പോകാനായി ഞാന്‍ തെരഞ്ഞെടുത്തതും അന്നായിരുന്നു..കാലം അയാളെ ഒരു തെണ്ടിയാക്കിയിരുന്നു..ഭിക്ഷക്കാരന്‍ എന്ന സാഹിത്യഭാഷ ഉപയോഗിക്കാന്‍ ഞാന്‍ ഉദ്ദെശിക്കുന്നില്ല.മരണത്തിന്റെ മാലാഖമാര്‍ക്ക് സാഹിത്യഭാഷയുടെ ഉപയോഗം തീരെക്കുറവാണ്.തന്റെ മകളുടെ പേരില്‍ വഴിപാടുകള്‍ കഴിപ്പിച്ചതിനുശേഷം ഗംഗാധരന്‍ അമ്പലത്തിനു പുറത്തു വന്നു.പഴയകാമുകന്റെ ശരീരത്തില്‍ നിന്ന് ഒരു കാലും കയ്യും ശബ്ദവും വിധിയുടെ മാലാഖമാര്‍ നേരത്തെ കൊണ്ടുപോയിരുന്നു.തെണ്ടി ഗംഗാധരന്റെ നേര്‍ക്ക് കൈ നീട്ടി.ഗംഗാധരനു അയാളെ മനസ്സിലായില്ലെങ്കിലും തെണ്ടിക്ക് ഗംഗാധരനെ മനസ്സിലായിരുന്നു.ഗംഗാധരന്‍ നല്‍കിയ ചില്ലറത്തുട്ടുകള്‍ വാങ്ങിയപ്പോള്‍ തെണ്ടിയുടെ കണ്ണില്‍ കുറ്റബോധത്തിന്റെ കണ്ണീര്‍ ഉരുണ്ടുകൂടുന്നത് ഞാന്‍ കണ്ടു.
അമ്പലത്തില്‍ നിന്ന് നേരെപോയ ഗംഗാധരന്‍ നഗരത്തിലെ ഹോട്ടലില്‍ നിന്ന് മകള്‍ക്ക് ഏറെ ഇഷ്ടമുള്ള മസാലദോശയും ജന്മദിനത്തിന് മുറിക്കുവാനുള്ള കേക്കും വാങ്ങി.അതിനുശേഷം അയാള്‍ വേഗം തിരികെ വീട്ടിലെത്തി.വീട്ടില്‍ ആരുമില്ലായിരുന്നു.
ഗംഗാധരന്റെ മകള്‍ തന്റെ കാമുകന്റെയൊപ്പം പോകുവാന്‍ പതിനെട്ടാം പിറന്നാള്‍ തന്നെ തിരഞ്ഞെടുത്തു.ഗംഗാധരന്റെ ഭാര്യ അയാളുടെ സ്വത്തുകള്‍ അയാള്‍ അറിയാതെ വിറ്റതിനുശേഷം മകള്‍ക്കൊപ്പം ദൂരെയുള്ള നഗരത്തിലേക്ക് പോയി.അയാളുടെ വീടും പറമ്പും ഭാര്യയുടെ കയ്യില്‍ നിന്ന് വാങ്ങിയവര്‍ വരുമ്പോള്‍ അയാള്‍ ആ വീട്ടില്‍ തളര്‍ന്നു കിടക്കുകയായിരുന്നു.മേശയില്‍ ആരും കഴിക്കാനില്ലാതെ ദിവസങ്ങളോളം ഇരുന്നു പഴകിയ കേക്കില്‍ നിന്നും മസാലദോശയിലും പുഴുക്കള്‍ നിറഞ്ഞു ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു.
“ഒരിക്കലും പഠിക്കില്ല..ഒരിക്കലും പഠിക്കില്ല.”ആ ഗന്ധം മൂക്കില്‍ തുളച്ചു കയറുമ്പോള്‍ അയാള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.
അന്നാണ്‌ ഞാന്‍ ഏറ്റവും ഒടുവില്‍ അയാളെ കണ്ടത്. അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ കടുംകാപ്പി ഊതിയുതി കുടിക്കുന്ന ആ മനുഷ്യന്‍ എന്നെ കണ്ടാല്‍ സന്തോഷിക്കുമോ എന്നറിയില്ല.ഞാന്‍ അയാളുടെ ഒരു പഴയ സുഹൃത്താണ്.
പുറത്തെ മഴയിലൂടെ ഗംഗാധരന്‍ ബസ്സിലേക്ക് കയറിവന്നു.എന്നെ കണ്ടതും അയാള്‍ ഒന്ന് ഞെട്ടി.പിന്നെ പുഞ്ചിരിച്ചു.അയാള്‍ ഇപ്പോള്‍ മധ്യവയസ്ക്കനായിരിക്കുന്നു.
“ഗംഗാധരാ,എന്നെ ഓര്‍മ്മയുണ്ടോ ?” ഞാന്‍ ചോദിച്ചു.
മരണത്തെ മുന്നില്‍ക്കണ്ടു എന്ന് ചിലരൊക്കെ പറയുന്നത് നിങ്ങള്‍ ഒരുപക്ഷെ കേട്ടിട്ടുണ്ടാകം.ചിലപ്പോള്‍ ഏതെങ്കിലും കഥയില്‍ വായിച്ചിട്ടുമുണ്ടാകും.എന്നാല്‍ യഥാര്‍ത്ഥത്തില്‍ മരണത്തെ മുന്നില്‍കണ്ടവര്‍ അതേപറ്റി മറ്റുള്ളവരോട് പറയുകയില്ല എന്നതാണ് വാസ്തവം.അതൊരു രഹസ്യമായി അവര്‍ മനസ്സില്‍ സൂക്ഷിക്കും.
അയാള്‍ തലയാട്ടി.
“സമയമായി അല്ലെ..?”അയാള്‍ ചോദിച്ചു.
അയാളുടെ ചോദ്യത്തിന് മറുപടിയെന്നോണം ഡ്രൈവര്‍ ഓടിവന്നു ബസ്സില്‍ കയറി.പിന്നെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.പുറത്തു മഴ കനത്തു തുടങ്ങിയിരുന്നു.നഗരവീഥികളില്‍ കറുത്ത കുടകള്‍ക്ക് കീഴില്‍ മനുഷ്യര്‍ തങ്ങളുടെ ആയുസ്സിന്റെ അവസാനത്തിനു നേരെ മെല്ലെ മെല്ലെ തണുത്തു നടന്നുനീങ്ങുന്നുതു ഞങ്ങള്‍ കണ്ടു.
“ഗംഗാധരന്‍ എങ്ങോട്ട് പോവാനാണ് ഇറങ്ങിയത്‌ ?”ഞാന്‍ അയാളോട് കുശലം ചോദിച്ചു.
“അങ്ങേക്ക് അറിയാത്തതായി ഒന്നുമില്ല.എങ്കിലും അങ്ങയോടു പറഞ്ഞല്ലേ പറ്റൂ.എന്റെ മകളെ കെട്ടിയവന്‍ ഉപേക്ഷിച്ചു.അവള്‍ നടിയായില്ല.അവള്‍ക്കിപ്പോള്‍ ഒരു കുഞ്ഞുണ്ട്‌.എന്റെ ഭാര്യയെ അങ്ങ് കൊണ്ട് പോയല്ലോ.ഇപ്പോള്‍ എന്റെ മകള്‍ തനിച്ചാണ്.കരള്‍ രോഗം വന്നു അവള്‍ മരിക്കാറായിരിക്കുന്നു.കരള്‍ മാറ്റിവച്ചില്ലെങ്കില്‍ അവള്‍ മരിക്കും.അവളുടെ കുഞ്ഞിനു ,എന്റെ പേരക്കുട്ടിക്ക് അമ്മയില്ലാതാകും.അത് കൊണ്ട്...”
ഗംഗാധരന്റെ ശബ്ദം മുറിഞ്ഞു.സ്വന്തം കുഞ്ഞിനെ സാരിത്തുമ്പ്‌ കൊണ്ടു മഴയില്‍ നിന്ന് മറച്ചു സ്വയം മഴ നനഞ്ഞുകൊണ്ട് റോഡിലൂടെ നടന്നു പോകുന്ന ഒരു അമ്മയെ ഞങ്ങള്‍ കണ്ടു.
“അത് കൊണ്ട് ..ഞാന്‍ എന്റെ കരള്‍ എന്റെ മകള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു.എന്റെ ഈ യാത്ര അതിനുവേണ്ടിയായിരുന്നു.”ചിലമ്പിച്ച സ്വരത്തില്‍ ഗംഗാധരന്‍ പറഞ്ഞു.
ഞാന്‍ അയാളെ അവിശ്വസനീയതോടെ നോക്കി.
“പ്രിയപ്പെട്ട മരണത്തിന്റെ മാലാഖേ,എന്റെ മകളാണ് എനിക്ക് ഏറ്റവും വലുത്.” അയാളുടെ കണ്ണുകള്‍ പറയുന്നത് പോലെ എനിക്ക് തോന്നുന്നു.
ബസ് നീങ്ങുകയാണ്.മരണത്തിനു സംശയങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.എങ്കിലും ഇരുപതു വര്‍ഷം മുന്‍പത്തെ ആ പകലില്‍ എന്നത് പോലെ ഇപ്പൊഴും എനിക്ക് സംശയം തോന്നുന്നു.ഗംഗാധരന്‍ എന്ന പിതാവിനെ കൂട്ടിക്കൊണ്ട് പോയാല്‍ എന്റെ ചിറകുകളുടെ ബലം നഷ്ടപെടുമോ എന്ന സംശയം.തീരുമാനമെടുക്കാന്‍ എനിക്ക് ഇനിയും സമയമുണ്ട്.കാരണം ഈ തണുത്ത മഴയാത്ര ഉടനെ അവസാനിക്കില്ല.
(അവസാനിച്ചു)

Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot