നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലൈഫ് ഓഫ് ജോസൂട്ടി (ഒന്നാം ഭാഗം)


************************************
ജോസൂട്ടി ഗൾഫിൽ നിന്ന് ഇന്നലെയാണ് ലാൻഡ് ചെയ്തത്. നാട്ടിൽ നിന്ന് സകല കുരുത്തക്കേടിലും മാസ്റ്റർ ഡിഗ്രി എടുത്തപ്പോൾ വകേലൊരു അമ്മാച്ചൻ ദുബായിക്ക് കൊണ്ടുപോയത് കൊണ്ട് മുപ്പത്തഞ്ചാം വയസ്സിലും ജോസൂട്ടി പെണ്ണ് കെട്ടിയില്ലെങ്കിലും നല്ലൊന്നാന്തരം അത്തറിന്റെ മണമുള്ള, റയ്ബൻ ഗ്ലാസ്സുവച്ച പേർഷ്യക്കാരനായി..
പണ്ടൊരിക്കൽ മുറുക്കാൻ പീടികയിലെ വറീത് കൊച്ചേട്ടന്റെ മകൻ ഷിബുമോൻ ബോംബെയ്ക്ക് പോയിട്ട് വന്നപ്പോൾ ജീൻസിട്ടു നടന്നതിന് കുറെ കളിയാക്കിയിരുന്നു ജോസൂട്ടിയും കൂട്ടുകാരും.
അതിനോട് അനുബന്ധിച്ച് ദുബായിക്ക് പോകും മുൻപ് ഒരു ഉഗ്രശപഥമെടുക്കാനും ജോസൂട്ടി മറന്നില്ല. താൻ എത്ര വലിയ ദുബൈക്കാരൻ ആയാലും നാട്ടിലെത്തിയാൽ തനി നാടൻ ആയിരിക്കുമെന്നും മുണ്ട് മാത്രമേ ഉടുക്കൂ എന്നും.
ഗൾഫിൽ നിന്ന് വന്നതിന്റെ പിറ്റേ ദിവസം കവലയിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് ശപഥം ഓർമ വന്നത്. ശപഥം മുണ്ടിന്റെ കാര്യത്തിൽ മാത്രമായിരുന്നത് കൊണ്ട് ജോസൂട്ടി നല്ലൊരു കസവു കരയൻ മുണ്ട് തന്നെ ഉടുത്തു. നെയ് റോസ്റ് നെഞ്ചിൽ ഒട്ടിച്ച പോലൊരു തൂവെള്ള ജുബ്ബയും ഇട്ട് റയ്ബൻ ഗ്ലാസ്സും വയ്ക്കാൻ മറന്നതുമില്ല.
മുറ്റത്തേയ്ക്കിറങ്ങിയതും ഗേറ്റിന്റെ വിടവിലൂടെ ഒരു കഷണ്ടിത്തല ഉള്ളിലേക്ക് നീണ്ടു വരുന്നത് കണ്ടു. നാട്ടിലെ യുവതീയുവാക്കളെ വിവാഹക്കമ്പോളത്തിൽ നിരത്തുന്ന കൊച്ചാപ്പി ചേട്ടനായിരുന്നു ആ മൊട്ടത്തലയുടെ ഉടമ.
ജോസൂട്ടി വന്നതറിഞ്ഞുള്ള എത്തിനോട്ടം ആണ്.
ജോസൂട്ടിയെ കണ്ടതും എലി പുന്നെല്ലു കണ്ടതുപോലെ കൊച്ചാപ്പി ചേട്ടൻ ചിരിച്ചു.
" ജോസൂട്ടിയെ... നീയങ്ങു വെളുത്ത് ചൊമന്ന് സുന്ദരനായല്ലോ..ദേ നല്ല ദൈവഭയമുള്ള,അടക്കോം ഒതുക്കോമുള്ള സുന്ദരികൊച്ചുങ്ങൾ എമ്പിടി ഉണ്ട് കൊച്ചപ്പിച്ചേട്ടന്റെ കസ്റ്റഡിയിൽ.. ഒന്നാലോചിക്കണ്ടേ നമ്മക്ക്.."
കൊച്ചാപ്പി ചേട്ടൻ പറയുനുള്ളത് ഒറ്റശ്വാസത്തിൽ പറഞ്ഞു..
കൊച്ചാപ്പി ചേട്ടന്റെ വരവിന്റെ ഉദ്ദേശം മനസ്സിലായതും ജോസൂട്ടി തന്റെ നയം വ്യക്തമാക്കി,
"അതേ കൊച്ചാപ്പിച്ചേട്ടാ എനിക്കീ അടക്കോം ഒതുകോം ഓക്കെയുള്ള പൂച്ചക്കുട്ടി ടൈപ്പ് പെമ്പിള്ളേരെ വേണ്ടെന്നെ.. നല്ല കുറുമ്പും കുസൃതിയും ഒക്കെയുള്ള ഒരുത്തിയെ മതി.അതായത് എന്റെ കുരുത്തക്കേടിന് കുട പിടിക്കുന്ന ഒരു കാന്താരി പെണ്ണ് .. "
ജോസൂട്ടിയുടെ വ്യത്യസ്തമായ ഡിമാന്റ് കേട്ട കൊച്ചാപ്പി ചേട്ടൻ തുറന്നു വച്ച വായ അടയ്ക്കുവാൻ ഒരു ഈച്ച വായ്ക്കുള്ളിലേക്ക് കയറി പോകേണ്ടി വന്നു.
കവലയിലെ കലുങ്കിൽ ഇരിക്കുന്ന ചങ്ക് ചങ്ങാതിമാരുടെ അടുത്തേയ്ക്ക് പളപള തിളക്കവും അത്തറിന്റെ സുഗന്ധവുമായി ജോസൂട്ടി എത്തി..
കലുങ്കിൽ ഇരുന്ന ഷാജിയും അനിലും ജോസൂട്ടിയെ കണ്ടതും ചെറിയ ബഹുമാനവും ചമ്മലും കൂട്ടിക്കുഴച്ചു കഴിച്ച മാതിരി എഴുന്നേറ്റ് നിന്നു.
ജോസൂട്ടിയാകട്ടെ കുചേലനെ കണ്ട കൃഷ്ണനെ പോലെ ചങ്ങാതിമാരെ ചേർത്തുപിടിച്ചു, കെട്ടിപ്പുണർന്നു.."ഷാജി..അനിലെ... എത്രനാളായെടോ നമ്മളൊന്നു കൂട്ടിയിട്ട്.
"അല്ല.. എവിടെ നമ്മുടെ വിനോദ്?"
സംഘത്തിലെ പ്രധാനി ആയ വിനോദിനെ കാണാത്ത സങ്കടം ജോസൂട്ടി തുറന്ന് ചോദിച്ചു.
ജോസൂട്ടിയുടെ വെളുത്ത ഷർട്ടിന്റെ പോക്കറ്റിൽ തെളിഞ്ഞു നിന്ന മാൽബറോ സിഗരറ്റിലേക്ക് നോക്കിക്കൊണ്ട് ഷാജിയാണ് മറുപടി പറഞ്ഞത്"ഓ... അവനിപ്പം പെണ്ണ് കെട്ടിയതിൽ പിന്നെ നമ്മളെ ഒന്നും മൈൻഡ് ഇല്ലന്നെ.. എപ്പോഴും അവൾടെ സാരിത്തുമ്പിലാ, അല്ലേലും പെണ്ണ് കെട്ടിയാൽ പിന്നെ കണ്ണ് കെട്ടിയ പോലെ എന്നാണല്ലോ.ചുറ്റും ഉള്ളതൊന്നും കാണൂല്ല"
സിഗരറ്റ് പാക്കറ്റ് ഷാജിയുടെ കയ്യിലേക്ക് വച്ചുകൊണ്ട് ജോസൂട്ടി കലുങ്കിലേക്ക് കയറിയിരുന്നു അടുത്ത ഒരു ശപഥത്തിന് തിരി കൊടുത്തു.."നിങ്ങൾ നോക്കിക്കോ ഞാനും ഇത്തവണ പെണ്ണ് കെട്ടും..ഒരു കാന്താരി പെണ്ണിനെ, ഞാൻ ഒരു പെഗ്ഗ് കഴിക്കണം എന്ന് മനസ്സിൽ വിചാരിക്കുമ്പോൾ സോഡാ വേണോ അതോ വെള്ളം വേണോ ഇച്ചായാ എന്ന് ചോദിക്കുന്ന ഒരുത്തിയെ..
കൂട്ടുകൂടി നടക്കാൻ എന്നെ സന്തോഷത്തോടെ യാത്രയാക്കുന്ന ഒരുത്തിയെ..."
ജോസൂട്ടിയുടെ ഭാവി വധുവിനെ കുറിച്ചുള്ള വർണ്ണനകൾ കേട്ട് ചങ്ങാതികൾ കോരിത്തരിച്ചു.. പിന്നെയവർ സ്വന്തം ഭാര്യയുടെ കലിപ്പ് കയറിയ മുഖമോർത്തപ്പോൾ നെടുവീർപ്പിട്ടു..
അങ്ങനെ അന്നേയ്ക്ക് മൂന്നാം നാൾ മൂന്നാൻ കൊച്ചാപ്പി വീടിനു മുന്നിൽ തെളിഞ്ഞു നിൽക്കുന്നതും കണികണ്ടാണ് ജോസൂട്ടി ഉണർന്നത്.
മുട്ടോളമെത്തുന്ന ട്രൗസറുമിട്ടു ജോസൂട്ടി അവതരിച്ചപ്പോഴാണ് കൊച്ചാപ്പി ചേട്ടൻ ആ സന്തോഷവർത്തമാനം പറഞ്ഞത് "ജോസൂട്ടി ഈ നിക്കർ ഒക്കെ ഒന്നു മാറി ഒരു നല്ല തുണിയുടുത്തു വന്നേ... ദേ നല്ലൊരു തല്ലിപ്പൊളി... ശ്ശേ അല്ല തങ്കക്കുടം പെണ്ണിനെ കിട്ടിയിട്ടുണ്ട്.. നമുക്കൊന്നു പോയി കണ്ടേച്ചും വരാം"
കേട്ട പാതി കേൾക്കാത്ത പാതി അത്തറും പൂശി കറുത്ത കണ്ണടയും ചാർത്തി ജോസൂട്ടി റെഡി..
കാറിലേക്ക് കയറാൻ ഐശ്വര്യമുള്ള ഇടത്തുകാൽ ഉയർത്തിയപ്പോഴാണ് താൻ പല്ലു തേച്ചില്ലല്ലോ എന്ന് ജോസൂട്ടി ഓർത്തത്..
നാവ് കൊണ്ട് പല്ലിൽ ഒരു റൌണ്ട് ഓടിയിട്ട് ഒരു ആട് ചവയ്ക്കും പോലെ ജോസൂട്ടി ഒരു ചൂയിങ് ഗം വായിലിട്ട് ചവയ്ക്കാൻ തുടങ്ങി.
ഇടവക പള്ളിയിലെ കപ്യാർ മത്തായിച്ചന്റെ സന്തതികളിൽ നടുക്കഷ്ണമായ പുത്രി മേരിയെ കാണാനാണ് ജോസൂട്ടി പോയത്..മൺകട്ട കെട്ടി കുമ്മായം തേച്ച വീടിന്റെ തിണ്ണയിൽ ജോസൂട്ടിക്കായി പലഹാരങ്ങൾ നിരന്നു. ഭാവി മരുമകന്റെ തിളക്കം കണ്ട് അല്പം ഭവ്യതയോടെയാണ് മത്തായിച്ചന്റെ നിൽപ്പ്..
പെൺകുട്ടിയെ വിളിക്കാം എന്ന മൂന്നാന്റെ അറിയിപ്പിനെ തുടർന്ന് തിണ്ണയിലേക്ക് നായിക മേരി എത്തപ്പെട്ടു.. ചവിട്ടി തുള്ളിയുള്ള മേരിയുടെ നടത്തം കണ്ടപ്പോൾ ജോസൂട്ടി അറിയാതെ അവളുടെ കാൽ പാദത്തിലേക്ക് നോക്കിപ്പോയി, അല്ല ഇനിവല്ല സ്പ്രിങ്ങും വച്ചു പിടിപ്പിച്ചിട്ടുണ്ടോ എന്നൊരു സംശയം കൊണ്ടാണ് കേട്ടോ.
കണ്ട മാത്രയിൽ തന്നെ മേരിക്കൊച്ചിനെ ജോസൂട്ടിക്ക് ബോധിച്ചു.
തനിച്ചു സംസാരിക്കാൻ കിട്ടിയ അവസരത്തിൽ തന്റെ എല്ലാ (ദു)ശീലങ്ങളും, ഭാര്യസങ്കല്പവും മേരിയെ അറിയിച്ചു. അവൾ മുട്ടനാടിനെ പോലെ തല കുണുക്കി എല്ലാം സമ്മതിച്ചു.
(തുടരും..)
രമ്യ രതീഷ്
29/04/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot