നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പോക്കറ്റടിക്കാരി



അമ്പലത്തിലെ ഉച്ചഭാഷിണിയിൽ നിന്നുള്ള പാട്ടാണ് സൂരജിനെ ഉച്ചമയക്കത്തിൽ നിന്നുണർത്തിയത്.പുറത്ത് പെയ്തുകൊണ്ടിരുന്ന  ചാറ്റൽമഴയുടെ താളത്തിൽ,സുഖകരമായ ഒരിളം തണുപ്പിൽ ,എപ്പോഴോ കണ്ണുകളടഞ്ഞു പോയതാണ്. വായിച്ചു കൊണ്ടിരുന്ന പുസ്തകം കയ്യിൽ നിന്നൂർന്ന് ബെഡ്ഡിലേക്ക് വീണു കിടപ്പുണ്ട്.മുഖത്തുണ്ടായിരുന്ന കണ്ണട ആരോ ഊരിമാറ്റി സൈഡ് ടേബിളിലേക്കെടുത്തു വെച്ചിരിക്കുന്നു.
ദിയയായിരിക്കും ചിലപ്പോൾ അവൾ കളിയാക്കാറുണ്ട് "ഉറങ്ങാനുള്ള മരുന്നാണോ
പുസ്തകങ്ങളെന്ന്".
അതിനൊരു സുഖമുണ്ട്..
ഇഷ്ടമുള്ളൊരു പുസ്തകത്തിലലിഞ്ഞ്,ഇഷ്ടമുള്ളൊരു പാട്ടു കേട്ട് പതുക്കെ ഉറക്കത്തിലേക്കു വഴുതിവീഴുന്നത്.
ഒരുപക്ഷേ അവൾക്കത് മനസ്സിലാകില്ല.
അവൾക്കു പുസ്തകങ്ങൾ ജീവനാണ്.അതുകൊണ്ടാകാം അവ നിധി പോലെ അവൾ സൂക്ഷിക്കുന്നത്.സരസ്വതീദേവിയുടെ പ്രതിരൂപമാണ് പോലും പുസ്തകങ്ങൾ.
അപ്പൊഴാ ഓർത്തത്.
ഈ പെണ്ണെവിടെപ്പോയി?
ഞായറാഴ്ചകളിൽ ബീച്ചെന്നും, ഐസ്ക്രീമെന്നും പറഞ്ഞു സ്വൈര്യം തരാത്തതാണല്ലോ.
ഞാൻ ചുറ്റും നോക്കി.
ബാത്ത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം.
നാഗക്കാവിൽ വിളക്കു വെയ്ക്കാൻ പോകാനായി കുളിക്കുകയാകാം.
പക്ഷെ എന്നും ചടപടാന്ന് ബഹളം വെച്ച് എന്റെ ഉറക്കം ഞെട്ടിച്ച് ബാത്ത്റൂമിൽ വലിയൊരു മൂളിപ്പാട്ടിന്റെ അകമ്പടിയോടെയാണവളുടെ നീരാട്ട്. മലയാളവും ഹിന്ദിയുമൊക്കെ മിക്സ് ചെയ്ത് ഒരു ഗാനമേള തന്നെയുണ്ടാകും.
എന്ത് ജോലി ചെയ്യുമ്പോഴും മൂളിപ്പാട്ട് പാടുന്നതു കൊണ്ട് താനവൾക്കിട്ട പേരാണ് 'ഗാനകോകിലം.'
പലപ്പോഴും ഈ പേരിന്റെ പേരിൽ വഴക്കിടാറുണ്ട്. വഴക്കിനിടയിൽ മിക്കവാറും റഫറിയാകുന്നത് അമ്മയാണ്.അഥവാ അമ്മ എന്റെ ഭാഗത്തങ്ങാൻ കൂടിയാൽ പിന്നെ തീർന്നു.
ഷട്ടർ തുറന്ന പോലെയല്ലെ കണ്ണീര് വരുന്നത്.
അല്ലെങ്കിലും അമ്മയ്ക്ക് സൂരജേട്ടനെയേ വേണ്ടൂ അമ്മയുടെ മോനായോണ്ടല്ലേ ,ഞാനെത്രയായാലും കേറി വന്ന പെണ്ണല്ലേന്നൊക്കെ പറഞ്ഞ് എണ്ണിപ്പെറുക്കിക്കരയുമ്പൊ തെറ്റ് അവളുടെ ഭാഗത്താണേലും അമ്മ തനിക്കിട്ട് രണ്ട് ചീത്ത അധികം തരും.ഇതെന്നും നടക്കുന്ന നാടകമാണല്ലോ.
ഗാനകോകിലമിന്ന് സൈലന്റ് മോഡിലാണല്ലോ.ആ സൈലൻസ് അമ്മയിലേക്കും പകർന്നൂന്ന് തോന്നുന്നു.അമ്മയും പിണക്കത്തിലാകും എന്നോട്.ഇല്ലേൽ നാലു മണിക്ക് ചായ ചായാന്ന് പറഞ്ഞ് ബഹളം വെക്കുന്നതാ.
വെറുതെയല്ല അഞ്ചു മണിവരെ ഉറങ്ങിപ്പോയത്.
രാവിലത്തെ പിണക്കത്തിന്റെ പരിഭവമാണവൾക്കും.അമ്മയെയും എന്തൊക്കെയോ പറഞ്ഞ് പാട്ടിലാക്കി വെച്ചിരിക്കയാ.
എന്തു കഷ്ടാ ഇത്.സ്വന്തം ഭാര്യയെ ഒന്ന് വഴക്കു പറയാൻ പോലും സ്വാതന്ത്ര്യമില്ലാത്ത താനെന്ന ഭർത്താവ്.
പിന്നെ ഇന്നവളോട് വഴക്കിട്ടതിനും ന്യായമായ കാരണമുണ്ടായിരുന്നല്ലോ.
പഴ്സിലുണ്ടായ ആയിരം രൂപ കാണാതായത്
അവളോട് ചോദിച്ചതാ എല്ലാറ്റിനും കാരണം.
ശരിക്കോർമ്മയുണ്ട് ഇന്നലെ വൈകുന്നേരം മെഡിക്കൽ സ്റ്റോറിൽ നിന്നും അമ്മയ്ക്കുള്ള മരുന്ന് വാങ്ങി ബാക്കി ആയിരം രൂപ പഴ്സിലുണ്ടായിരുന്നു.രാവിലെ പത്രക്കാരന് പൈസ കൊടുക്കാൻ പഴ്സ് തുറന്നപ്പോഴാണ് അത് കാലിയാണെന്നു കണ്ടത്.
അവളോടു ചോദിച്ചപ്പൊ ഞാൻ കണ്ടില്ലാന്ന് ഒഴുക്കൻ മട്ടിലൊരു മറുപടി.കുറച്ചു നാളായുള്ള പരിപാടിയാണിത്.പോക്കറ്റിന്നും പഴ്സിന്നും ആവശ്യത്തിനും, അനാവശ്യത്തിനും പൈസ മോഷ്ടിക്കും.അത് ചോദിച്ചാപ്പിന്നെ ബഹളം, വഴക്ക് ഒക്കെ.അവളുടെ ഷോപ്പിംഗിനും, ബ്യൂട്ടി പാർലർ സന്ദർശനത്തിനുമൊക്കെ താൻ വേറെ തന്നെ പണം കൊടുക്കാറുണ്ട്.എന്നിട്ടും ഈ മോഷണം എന്തിനാന്നൊരുപിടിയുമില്ല.
കൈയ്യിൽ ക്രെഡിറ്റ് കാർഡ് ഉള്ളതു കൊണ്ട് അധികം പൈസ കൈയ്യിൽ വെച്ചിരുന്നില്ല.
രാവിലെ തന്നെ പത്രക്കാരനോട് നാളെ വരൂന്ന് പറഞ്ഞ് തിരിച്ചയക്കേണ്ടി വന്നപ്പോ വല്ലാത്ത നാണക്കേടായി. ആ ദേഷ്യം മുഴുവൻ തീർത്തതവളെ വഴക്കു പറഞ്ഞോണ്ടാണ്.
എത്ര വഴക്കു കേട്ടിട്ടും യാതൊരു
ഭാവ വ്യത്യാസവുമില്ലാതെ അവളിരുന്നു.എടുത്ത പൈസ തിരിച്ചു തരാതെ.
പോക്കറ്റിലും പഴ്സിലും മാത്രമൊതുങ്ങുന്നതല്ല അവളുടെ മോഷണകല. കഴിഞ്ഞ മാസം അമ്മാവന്റെ മകളുടെ കല്യാണത്തിനുടുക്കാൻ പത്തായിരം രൂപയുടെ സാരി വേണമെന്ന് വാശി പിടിച്ച് സാരി വാങ്ങിക്കൊണ്ടു വന്നു.കഴിഞ്ഞാഴ്ച കാണാതായ ഒരു ഫയൽ തിരയുമ്പോഴാണ് മൂവായിരം രൂപയുടെ ബില്ല് കൈയ്യിൽ കിട്ടിയത്.
ബാക്കി ഏഴായിരം എന്തു ചെയ്തെന്ന് ചോദിച്ചപ്പോ ,തന്ന പൈസ തിരിച്ചു തരില്ലെന്നും ഐസ്ക്രീം കഴിച്ചു തീർത്തോളാമെന്നും.
ഇന്നു രാവിലത്തെ കാര്യം കൂടിയായപ്പോ നല്ല ദേഷ്യം വന്നു.അതു വരെ തന്റടുത്തുന്ന് മുങ്ങി നടന്ന അവളെ രാവിലത്തെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് അടുത്തു കിട്ടിയപ്പോ ഇത്തിരി ഗൗരവത്തോടെയാണ് ചോദിച്ചത്.

==This story written by Maya Dinesh Nallezhuth. Copyright @ nallezhuth.com===

"ഇന്നും ഇതിനുമുന്നേയുമൊക്കെയായി മോഷ്ടിച്ച പൈസയൊക്കെ എവിടെപ്പോയെടീ പെരുങ്കള്ളി?
നിന്നെക്കാൾ ഭേദം പോക്കറ്റടിക്കാരാ അവരൊക്കെ ജീവിക്കാനായിട്ടാ പണം മോഷ്ടിക്കുന്നത്..നിനക്കിവിടെ എന്തിന്റെ കുറവുണ്ടായിട്ടാ."
പെരുങ്കള്ളി പോക്കറ്റടിക്കാരീന്നൊക്കെ വിളിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ,
"അതേയ് കുറെ പൈസ ഇങ്ങനെ അട്ടിവെച്ചു നോക്കിയിരിക്കാനെനിക്കിഷ്ടാ..
ഭർത്താവിന്റെ പൈസ ഭാര്യയ്ക്കും കൂടി അവകാശപ്പെട്ടതാ..
ഞാൻ ഇനീം എടുക്കും "ന്ന് പറഞ്ഞ് പുറത്തേക്കോടാൻ ശ്രമിച്ചപ്പോ പെട്ടെന്ന് വല്ലാതെ ദേഷ്യം വന്നു.അറിയാതെ കൈ ഒന്നുയർന്നു
ഒരു ചെറിയ തല്ല് അവളുടെ കവിളത്ത് കൊണ്ടിരുന്നൂന്ന് തോന്നുന്നു.
എന്തായാലും ഞാനവളുടെ പിറകെ പോകാനൊന്നും നിന്നില്ല.
എപ്പൊ പിണങ്ങിയാലും ബൂമറാങ്ങ് പോലെ പിണങ്ങിയതിനേക്കാളിരട്ടി വേഗത്തിൽ തന്നോട് വന്ന് സംസാരിക്കുന്നവളാ.ഇന്നവൾ ശരിക്കും ഭയന്നിട്ടുണ്ട്.കുറച്ചു സമയം അങ്ങനെയിരിക്കട്ടെ.
ഉച്ചയൂണ് സമയത്ത് തനിക്കേറ്റവും ഇഷ്ടമുള്ള മാങ്ങാച്ചമ്മന്തി ഉണ്ടാക്കാതെയാണ് അമ്മ പ്രതികരിച്ചത്.രണ്ടു പേരും വല്യ യൂനിയനല്ലേ.മൗനവ്രതത്തിലാ അമ്മയും.കടന്നല് കുത്തിയ പോലെ രണ്ടിന്റേം മുഖം.
അമ്മയാ ഇവൾക്കെല്ലാത്തിനും വളം വെച്ചു കൊടുക്കുന്നേ.
ഇന്നേതായാലും രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം.ഈ പൈസയൊക്കെ അവളെന്തു ചെയ്യുന്നൂന്ന് അറിയണമല്ലോ.ആലോചിച്ചു തീരുമ്പോഴേക്കും അവൾ കുളി കഴിഞ്ഞു പുറത്തിറങ്ങിയിരുന്നു. മിണ്ടാതെ ഉറക്കം നടിച്ചു കിടന്നു.അവൾ തന്നെ ശ്രദ്ധിച്ചതേയില്ല.
ഇനി കാവിൽ വിളക്കു വെച്ച് അവിടത്തെ നാഗത്താൻമാരോടും വരുന്ന വഴിയിലെ പൂക്കളോടും ചെടികളോടുമൊക്കെ സംസാരിച്ച് അവൾ വീട്ടിലെത്താൻ അരമണിക്കൂറിലധികാവും.
വീടിനു മുകളിലത്തെ നിലയിലൊരു വായനാമുറിയുണ്ട് അവിടെയാണവൾ വെറുതെ ഇരിക്കുമ്പോഴിരിക്കുക.
അവിടെയിങ്ങനെ പുസ്തകങ്ങളെ തൊട്ടും, തലോടിയുമിരിക്കാനൊരു സുഖമാണ് പോലും.
ചിലപ്പോ കണ്ണും തുറന്ന് പിടിച്ചിരുന്ന് സ്വപ്നം കാണുന്നതു കാണാം ഈയ്യിടെയായി അവളുടെ ആലോചനയും ഒറ്റയ്ക്കിരിപ്പും കൂടുന്നുണ്ട്.
ചിലപ്പൊ അവളുടെ മുഖഭാവം കാണുമ്പൊ; എന്താ ആലോചിക്കുന്നെ; നിന്റെ കപ്പല് മുങ്ങിയിട്ടുണ്ടോടീന്ന് ഞാനവളെ ഇടയ്ക്ക് തമാശയാക്കുമ്പോഴൊക്കെ
ഒന്നൂല്ല സൂരജേട്ടാ ന്ന് ചിരിച്ചു തള്ളാറാണ് പതിവ്.
ആ വായനാമുറിയ്ക്ക് അവളിട്ടിരിക്കുന്ന പേര്
ഡ്രീം വേൾഡെന്നാണ്.പുസ്തകപ്പുഴുവായ അവളുടെ ഡ്രീം വേൾഡിൽ അവളെ
ശല്യപ്പെടുത്താൻ ആരും പോകാറില്ല.
ഓ ഇപ്പോഴാണ് ഓർത്തത്. മിനിയാന്ന് കുറെ സമയം അവളെക്കാണാഞ്ഞ് താനവിടെ ചെല്ലുമ്പോ പതിഞ്ഞ ശബ്ദത്തിൽ അവളാരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.
തന്നെക്കണ്ടതും ധൃതിയിൽ കോൾ കട്ട് ചെയ്തു.
അന്നവളുടെ കയ്യിലൊരു നീല നിറമുള്ള പ്ലാസിറ്റിക് കവറുണ്ടായിരുന്നു.
അപ്രതീക്ഷമായ് തന്നെ കണ്ടപ്പോളവളൊന്നു വിളറിയ പോലുണ്ടായിരുന്നു.എന്തോ കള്ളം ചെയ്ത പോലെ.
ഇന്നേതായാലും അതൊന്ന് നോക്കുക തന്നെ.
ദിയ വീട്ടിന്നിറങ്ങിയ ഉടനെ സൂരജാ വായനാമുറിയിലെത്തി. പുസ്തകഷെൽഫിൽ പുസ്തകങ്ങൾക്കിടയിലൊളിപ്പിച്ചു വെച്ച നീല നിറമുള്ള കവർ കണ്ടെടുക്കാൻ ഏറെ പ്രയാസമുണ്ടായിരുന്നില്ല.
ഒരുപാടാകാംക്ഷയോടെ കവർ തുറന്നപ്പോൾ ആദ്യം കിട്ടിയത് ഒരു കറുത്ത പുറം ചട്ടയുള്ള ഡയറിയായിരുന്നു.
ഡയറി തുറന്നപ്പോ കുറെ ആൾക്കാരുടെ പേരും, അഡ്രസ്സും,ഫോൺ നമ്പരുകളും.
ഇതെന്തിനാ ഇത്രയും ആൾക്കാരുടെ പേരും മറ്റു വിവരങ്ങളും ഇവൾക്കെന്ന് ചിന്തിച്ച് അടുത്ത പേജ് മറിക്കുമ്പോഴേക്കും ഡയറിക്കിടയിൽ നിന്നും മടക്കിയ കുറെ പേപ്പർ കട്ടിംഗുകൾ നിലത്തേക്കുതിർന്നു വീണു.
ഉദ്വേഗത്തോടെ കുനിഞ്ഞു ആ പേപ്പർ കട്ടിംഗുകളെടുത്തു നിവർത്തി നോക്കിയപ്പോ കണ്ടത് സുമനസ്സുകളുടെ കനിവു
തേടുന്ന കുറെ നിരാലംബരുടെ ചിത്രങ്ങളും വാർത്തകളും. ഡയറിയിലെഴുതിയ പേരുകളിലുള്ളവരെയെല്ലാം
സൂരജ് ആ പത്രത്താളുകൾക്കിടയിൽ കണ്ടു.
ജീവിതത്തിലേറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാടു പേർ.പറയാതെ തന്നെ സൂരജിന് പലതും മനസ്സിലാവുകയായിരുന്നു.ഇത്രയും നാൾ തന്നിൽ നിന്ന് മോഷ്ടിച്ചും കലഹിച്ചും അവൾ സ്വന്തമാക്കിയ ആ പൈസ..
അത്...
"ഈശ്വരാ ഇതിനായിരുന്നോ?
ഞാനറിയാതെ ഇവൾ...
ഇവൾക്കിങ്ങനെയൊരു മനസ്സുണ്ടായിരുന്നോ?.."
ഒരു ശില പോലെ ഞാനവിടെ നിൽക്കുമ്പോൾ പിറകിലവളുടെ പാദസരക്കിലുക്കം. കയ്യിലെ
ഇലച്ചീന്തിൽ നിന്നും എന്റെ നെറ്റിയിലേക്ക്
മഞ്ഞൾക്കുറി തൊട്ടു കൊണ്ട് അവൾ ചോദിച്ചു.
"സൂരജേട്ടനെന്തേ ഇവിടെ എന്റെ ഡ്രീം വേൾഡിൽ ;എന്താ ഇവിടെ..?"
"ഏയ് ഒന്നൂല്ല ,ഞാൻ വെറുതെ ..." പറയുമ്പോഴേക്കും എന്റെ കയ്യിലെ ഡയറി അവൾ കണ്ടു...തെറ്റു ചെയ്ത പോലെ അവൾ തലകുനിച്ചു.
"പാവല്ലേ സൂരജേട്ടാ അവരൊക്കെ...
എനിക്കാവുന്ന ചെറിയ സഹായം..."
വാക്കുകൾ നിർത്തി അവളെന്നെ നോക്കി.
"അതേ..."
ഒരു നിമിഷം വാക്കുകൾ മരവിച്ചതു പോലെ തോന്നിയെനിക്ക്.
"ഞാൻ...."
എന്തോ പറയുവാനാഞ്ഞ് ഞാനവളുടെ മുഖത്തേക്ക് നോക്കി.ആ കവിളുകളിൽ രാവിലെ തല്ലിയതിന്റെ പാട്.എനിക്ക് എന്നോടു തന്നെ വെറുപ്പ് തോന്നി.
ഒരു നിമിഷം ഞാനവളെ എന്നിലേക്ക് ചേർത്തടുപ്പിച്ചു.
"ഞാനറിയാതെ ....എന്നോട്..."
എന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് തലയുയർത്തി അവളെന്നെ നോക്കി.
"സാരൂല്ല സൂരജേട്ടാ എനിക്ക് വിഷമൂല്ല."
നെഞ്ച് വിങ്ങുന്ന പോലെ..
എനിക്കൊന്ന് കരയാൻ തോന്നി.
ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നുവോ..
നെറ്റിയിലേക്ക് പാറിക്കിടക്കുന്ന അവളുടെ മുടിയിഴകളിൽ മെല്ലെ വിരലോടിച്ച് ആ കവിളുകളെ ഉമ്മ വെച്ച് അവളുടെ കാതുകളിൽ
ഞാൻ പതിയെ പറഞ്ഞു.
"എന്റെ പെരുങ്കള്ളി നിനക്ക് നല്ല മനസ്സാ..
നീ എന്റെ പുണ്യമാ."
അതു പറയുമ്പോഴേക്കും ഞാൻ വിതുമ്പിപ്പോയിരുന്നു.
ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവളെന്നിലേക്ക് ഒന്നു കൂടി ഒട്ടിച്ചേർന്നു.
തുറന്നിട്ട ജനാലയിലൂടെ ഞാൻ കണ്ടു;
അവിടെ... അങ്ങു ദൂരെ..
നാഗക്കാവിലെ വിളക്കുകൾക്ക് ഇത്തിരി കൂടി തിളക്കം കൂടിയിരിക്കുന്നോ...

By Maya Dinesh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot