നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കർമ്മഫലം


************
പാലക്കാട്‌ കഴിഞ്ഞിട്ട് ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. മഴ തകര്‍ത്ത് പെയ്തുകൊണ്ടേയിരുന്നു. ഇരമ്പിപ്പായുന്ന
തീവണ്ടിയുടെ കൂടെ മഴയും പിറകോട്ട് പായുന്നുണ്ടായിരുന്നു. ഇടതു ഭാഗത്ത് ഭാരതപ്പുഴ കാണാൻ തുടങ്ങി. വിശാലമായി പരന്നു കിടക്കുന്ന പുഴയുടെ വിരിമാറിൽ ഒരു ഭാഗത്തായി ഒരു കൊച്ചു തോടുപോലെ നിളയൊഴുകുന്നു. കുറച്ചുകൂടി കഴിഞ്ഞാൽ ട്രെയിൻ ഭാരതപ്പുഴയെ മുറിച്ച് കടക്കും, ആ പാലത്തിലൂടെ... ...
മുഖത്ത് മഴവെള്ളം വീണപ്പോള്‍ പഴയ കാലം ഓര്‍മ്മ വന്നു.
അന്ന് എന്റെ കണ്ണില്‍ നിന്നൊഴുകിയിരുന്ന കണ്ണുനീർ പോലെ, നിളയും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തകര്‍ത്തു പെയ്യുന്ന മഴത്തുള്ളികള്‍ എന്റെ ദുര്‍വിധിയിൽ കൂട്ടുചേരുന്നപോലെ ട്രെയിനിന്റെ ഓരങ്ങളില്‍ തട്ടി തലതല്ലി ചാവുന്നുണ്ടായിരുന്നു.
അപ്പോള്‍ മനസ്സില്‍ ഭയമായിരുന്നില്ല, ട്രെയിനിന്റെ വാതിലിലെ പിടിയില്‍ മുറുക്കെപ്പിടിച്ചിരിക്കുന്ന കൈകള്‍ പിടി വിടാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ആ അവസാനനിമിഷങ്ങളില്‍ അമ്മയെയും അച്ഛനെയും ഒന്നുകൂടി ഓര്‍ത്ത് അവരോടു ചെയ്ത തെറ്റുകള്‍ക്ക് മനസ്സാ മാപ്പുപറഞ്ഞു ജീവിതം അവസാനിപ്പിക്കാൻ ഉള്ള ചിന്തകളിൽ ആയിരുന്നു. കമ്പിയിൽ മുറുക്കെ പിടിച്ചിരിക്കുന്ന കൈകൾ കൈവിടാനുള്ള അവസാന നിര്‍ദ്ദേശങ്ങൾ മസ്തിഷ്കത്തിൽ നിന്നും ലഭിച്ചു, കൈകള്‍ അയഞ്ഞു, ശരീരം മെല്ലെ മുന്‍പോട്ട് ചായാന്‍ തുടങ്ങി. ജീവിതം എന്റെ കയ്യില്‍നിന്നും പോകാൻ തുടങ്ങി . അറിയുന്ന ദൈവങ്ങളെ ഒക്കെ മനസ്സില്‍ വിചാരിച്ച് പ്രാര്‍ത്ഥിച്ചു, അടുത്ത ജന്മമെന്നൊന്നുണ്ടെങ്കില്‍ പിറക്കാന്‍ കഴിയണേ ഇതേ അച്ഛനുമമ്മക്കും അവരുടെ മകളായി, ഈ ജന്മത്തിലെ തെറ്റുകള്‍ക്കെല്ലാം മാപ്പിരന്നു ഇനി ഒരു ജീവിതം അവര്‍ക്കുവേണ്ടി ഉഴിഞ്ഞു വെയ്ക്കാന്‍...
പെട്ടെന്ന് പിന്നില്‍നിന്നും ആരോ എന്നെ അകത്തേക്ക് വലിച്ചു. ജീവിതത്തിനും മരണത്തിനും നടുവിലെ ആ ഒരു നിമിഷവും കടന്നുപോയി. ആരാണ്, എന്താണ് എന്നൊക്കെ തിരിച്ചറിയും മുന്‍പേ അവരുടെ ബലിഷ്ടമായ കൈപ്പത്തി എന്റെ കവിളില്‍ പതിഞ്ഞു. കണ്ണില്‍ നിന്നുമൊരായിരം പൊന്നീച്ചകള്‍ പറന്നപോലെ തോന്നി കൂടെ അവർ ഹിന്ദിയിലെന്തോ അലറുന്നുണ്ടായിരുന്നു
ഒരു സ്ത്രീ ശബ്ദം.. കണ്ണു തുറന്നു നോക്കി, നല്ല ഉയരവും തടിയും ഉള്ള ഒരു സ്ത്രീ, ചുരിദാര്‍ ഇട്ട് പകുതി നരച്ച മുടി പിന്നിയിട്ടു കെട്ടിയിട്ടുണ്ട്.
അവര്‍ എന്നെ നിര്‍ബന്ധിച്ച് അകത്തേക്ക് വലിച്ചുകൊണ്ടുപോയി. കമ്പാർട്ടുമെന്റിൽ എല്ലാവരും സ്വസ്ഥമായി ഉറങ്ങുന്നതിനാല്‍ ആരും ഈ ബഹളം കേട്ടില്ല.. എന്നെ അവരുടെ സീറ്റില്‍ ഇരുത്തി, സീറ്റില്‍ ഇട്ടിരുന്ന ഒരു ടര്‍ക്കി ടവൽ എടുത്ത് എന്റെ തല തോര്‍ത്തി. ബാഗില്‍ നിന്നും ഒരു ഗ്ലാസ്‌ എടുത്ത്, സൈഡിലെ ഫോൾഡിങ് ടേബിളിൽ വെച്ചിരുന്ന ഫ്ലാസ്കില്‍ നിന്നും ആവി പറക്കുന്ന ചായ എടുത്ത് എന്റെ നേരെ നീട്ടി. വാങ്ങാന്‍ മടിച്ച എന്നോട് വീണ്ടും ഹിന്ദിയില്‍ എന്തോ പറഞ്ഞു. ചായ കുടിക്കാനാണ് പറഞ്ഞതെന്ന് അവരുടെ ആംഗ്യത്തിൽ നിന്നും മനസ്സിലായി.
പിന്നെ അവര്‍ മലയാളത്തിൽ പറയാൻ തുടങ്ങി
"എന്റെ പേര്‍ ദല്‍വീര്‍ കൌര്‍, ഇരുപത്തിയഞ്ചിലധികം കൊല്ലമായി കൊച്ചിയില്‍ ബിസിനസ്സ് നടത്തി വരികയായിരുന്നു. പിന്നെ ഭര്‍ത്താവ് മരിച്ചപ്പോള്‍ കച്ചവടമെല്ലാം മകനെ ഏല്‍പ്പിച്ച് തിരിച്ച് പഞ്ചാബില്‍ പോയി സ്വസ്തമായി ജീവിക്കുന്നു. നല്ലപോലെ മലയാളം അറിയുമെങ്കിലും ദേഷ്യം വന്നാലും സങ്കടം വന്നാലും ആദ്യം വായില്‍ വരിക പഞ്ചാബിയാണ്. "
ഇതും പറഞ്ഞു തന്റെ മഞ്ഞയും കറുപ്പും കലര്‍ന്ന പല്ലുകള്‍ കാട്ടിച്ചിരിച്ചു, വീണ്ടും തുടര്‍ന്നു.
"എന്ത് പറ്റി മോളെ.. എന്തിനാ നീ ഇങ്ങിനെ ഒരു സാഹസം ചെയ്യാന്‍ പോയത് ? "
എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വീണ്ടും കരയാന്‍ തുടങ്ങി. അവര്‍ എന്നെ സമാധാനിപ്പിച്ചു.
"നീ കിടന്നോളൂ‌, ടി ടി ആർ വന്നാൽ ഞാൻ നോക്കിക്കോളാം,, നമുക്ക് പിന്നീട് സംസാരിക്കാം." ഞാൻ അവരുടെ സീറ്റിൽ ചുരുണ്ട് കിടന്നു. ഒരമ്മ കുഞ്ഞിനെ തട്ടിപ്പൊത്തി ഉറക്കുന്നപോലെ അവരുടെ ഒരു കൈ എന്റെ തലയിൽ താളത്തിൽ തട്ടിക്കൊണ്ടേയിരുന്നു
ഉറങ്ങാന്‍ കഴിഞ്ഞില്ല, കണ്ണടച്ചാല്‍ അച്ഛനും അമ്മയുമാണ് തെളിഞ്ഞു വരിക. തിരിച്ചു പോകണമെന്നുണ്ട് പക്ഷെ എങ്ങിനെ പോകും ? അവരുടെ മുഖത്തെങ്ങിനെ നോക്കും ? കല്യാണദിവസം വീട്ടില്‍ നിന്നും ഓടിപ്പോയ എന്നോട് അവര്‍ക്കെങ്ങിനെ പൊറുക്കാനാവും? അഥവാ അവര്‍ പൊറുത്താലും നാട്ടുകാര്‍, രാജന്‍, രാജന്റെ വീട്ടുകാര്‍ അവര്‍ക്കെല്ലാം
എന്നോട് എങ്ങിനെ പൊറുക്കാനാവും?.
സോമൻ എന്തിനിത് ചെയ്തു എന്ന് മനസ്സിലാവുന്നില്ല. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഞാൻ സോമനിൽ
കണ്ട ഒരു ഗുണം ആണ് അദ്ധേഹത്തിന്റെ ആത്മാർത്ഥതയും സത്യസന്ധതയും പിന്നെ ഹ്യദയത്തിനകത്തുനിന്നുള്ള സ്നേഹവും. എന്തെല്ലാം പറഞ്ഞ് മോഹിപ്പിച്ചതാണ്, എന്തെല്ലാം സ്വപ്നങ്ങൾ കണ്ടതാണ്. എന്നെ പ്രലോഭിപ്പിച്ച് കല്യാണദിവസം വീട്ടിൽ നിന്നും ഓടിപ്പോയി വിവാഹം കഴിക്കാം എന്നൊക്കെ ആയിരുന്നു പദ്ധതി. വൈകുന്നേരം വരെ റജിസ്ട്രാറുടെ ഓഫിസിനു മുൻപിൽ കാത്തുനിന്നു പക്ഷെ സോമൻ വന്നില്ല. ഞാൻ പേടിച്ചിരുന്നതു തന്നെ സംഭവിച്ചു. ഇനി നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്‍പില്‍ തലയുയര്‍ത്തി ജീവിക്കാൻ പറ്റില്ല.
ഈ ട്രെയിനില്‍ കയറുമ്പോള്‍ അച്ഛന്റെ കൂടെ പണ്ട് പാലക്കാട്ട് നിന്നും ട്രെയിനില്‍ വരുമ്പോള്‍ കാണിച്ചുതന്ന ഭാരതപ്പുഴയായിരുന്നു ലക്‌ഷ്യം.
ഏതാണ് വണ്ടിയെന്നോ, എങ്ങോട്ടാണ് പോകുന്നതെന്നോ നോക്കിയില്ല, കാരണം വടക്കോട്ട്‌ എല്ലാ വണ്ടികളും ഭാരതപുഴ കടന്നേ പോകാന്‍ പറ്റുള്ളൂ എന്ന് അന്ന് അച്ഛന്‍ പറഞ്ഞത് കാതില്‍ ഉണ്ടായിരുന്നു.
പക്ഷെ, ഞാന്‍ ആ സമയത്തെ അതിജീവിച്ചിരിക്കുന്നു, ഇനി എങ്ങോട്ട്,
ആ വണ്ടിയല്ല അപ്പോൾ ഓടിക്കൊണ്ടിരുന്നത്, എന്റെ വിധിയായിരുന്നു എന്നെ കൊണ്ടുപോയിരുന്നത് എന്ന് എനിക്ക് മനസ്സിലാക്കാന്‍ പിന്നെയും കുറെ കാലം കാത്തിരിക്കേണ്ടി വന്നു.
ഓരോന്നും ആലോചിച്ച് എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. കാലത്ത് ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. കടന്നു പോയ ഏതോ സ്റ്റേഷനിൽ നിന്നും ആ സ്ത്രീ എനിക്കു വേണ്ടി ടൂത്ത് ബ്രഷ് വാങ്ങിയിരുന്നു.
ഇത്രയും വലിയൊരു തീരുമാനത്തില്‍ എത്തിചേരാന്‍ എന്നെ നിര്‍ബന്ധിച്ച സംഭവങ്ങൾ ഒക്കെ അവരോട് വിശദമായി പറഞ്ഞു. അവർ സമാധാനിപ്പിച്ചു. അന്ന് മുതൽ അവർ എന്റെ ദീദി ആയി. ദീദി എന്നാൽ ചേച്ചി എന്നാണെന്ന് അവർ പറഞ്ഞു. അവർ എന്നെ കൊണ്ടുപോയത് അവരുടെ ലോകത്തേക്കായിരുന്നു. എന്നെ പഞ്ചാബിയും ഹിന്ദിയും പഠിപ്പിച്ചു, അവരുടെ സംസ്കാരവും ജീവിതരീതികളും പഠിപ്പിച്ചു,
ഒരുപക്ഷെ ഞാന്‍ സ്വപ്നം പോലും കാണാന്‍ പറ്റാത്ത സൌഭാഗ്യങ്ങള്‍ ദീദി എനിക്കുതന്നു. അതില്‍ വിലമതിക്കാനാവാത്ത ഒന്നായിരുന്നു സന്ദീപ്‌. ദീദിയുടെ അനുജന്റെ മകന്‍. സന്ദീപിന് ഒരു ചെറിയ അപാകത ഉണ്ടായിരുന്നു. കൊച്ചു കുട്ടിയായിരുന്നപ്പോള്‍ പറ്റിയ ഒരു കാറപകടത്തില്‍ സന്ദീപിന്റെ അമ്മയും അച്ഛനും മരിച്ചപ്പോള്‍ സന്ദീപിന്റെ നട്ടെല്ലിനു ഏറ്റ ക്ഷതം നടക്കാനുള്ള ശേഷി ഇല്ലാതാക്കി. പക്ഷെ സ്വയം തളരാന്‍ തയ്യാറാവാതെ തന്റെ വീല്‍ ചെയറില്‍ ഇരുന്നു സന്ദീപ്‌ ബിരുദാനന്തരബിരുദവും, പിഎച്ച് ഡിയും ചെയ്തു. സന്ദീപിന് അമ്മതന്നെയായിരുന്നു ദീദി. സന്ദീപ്‌ പിഎച്ച് ഡി ചെയ്യുമ്പോള്‍ ആണ് ഞാന്‍ ദീദിയുടെ കൂടെ അവരുടെ വീട്ടില്‍ എത്തുന്നത്. പിന്നീട് എന്നെ ഹിന്ദിയും പഞ്ചാബിയും പഠിപ്പിക്കാന്‍ മുന്‍കൈ എടുത്തതും സന്ദീപ്‌ ആയിരുന്നു.
പ്രീഡിഗ്രീ കഴിഞ്ഞ എന്നെ പഠിപ്പിച്ച് ബിരുദം എടുക്കാന്‍ സഹായിച്ചു. വീടുവിട്ടിറങ്ങുമ്പോൾ കൂടെ എടുത്ത വിദ്യാഭാസയോഗ്യതാ സെർട്ടിഫിക്കറ്റുകൾ എന്റെ ഭാവി വിദ്യാഭ്യാസത്തിനു ഉപകാരമായി. സന്ദീപിന്റെ പിഎച്ച് ഡിയും എന്റെ ബിരുദവും ഒരേ സമയത്താണ് കഴിഞ്ഞത്. സന്ദീപിന് പിഎച്ച് ഡി ചെയ്തിരുന്ന കോളേജില്‍ തന്നെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ആയി ജോലി കിട്ടി.
എപ്പോഴാണ് സന്ദീപിന് എന്നോട് സ്നേഹം തോന്നി തുടങ്ങിയത് എന്നറിയില്ല, അത് കണ്ടറിഞ്ഞ ദീദി തന്നെയാണ് എന്നോട് ചോദിച്ചത് സന്ദീപിനെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന്. ഞാന്‍ അതിനു അര്‍ഹയാണോ എന്ന് മാത്രമേ എനിക്ക് ദീദിയോട് ചോദിയ്ക്കാന്‍ ഉണ്ടായിരുന്നുള്ളൂ.
എന്റെയും സന്ദീപിന്റെയും ജീവിതം എല്ലാ സന്തോഷങ്ങളും നിറഞ്ഞതായിരുന്നു. എന്റെ ആദ്യത്തെ കുട്ടി ഉണ്ടായ സമയത്താണ് ദീദി കൊച്ചിയില്‍ പോയത്, മകന്റെ കച്ചവടം നോക്കാന്‍ എന്നാണ്‌ പറഞ്ഞത്. പക്ഷെ അവര്‍ തിരിച്ചു വരുമ്പോള്‍ അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു. കുട്ടിയുടെ ഇരുപത്തിയെട്ടിനു അമ്മമ്മയും മുത്തച്ഛനും കൂടെയുണ്ടാവാം എന്ന് ദീദിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷം അമ്മയേയും അച്ഛനേയും കണ്ടപ്പോൾ ഒരു സ്വപ്നമാണെന്നാണ് കരുതിയത്.
അന്ന് അമ്മ പറഞ്ഞാണ് ഞാന്‍ ഓടിപ്പോയ ശേഷം ഉണ്ടായ കഥകള്‍ എല്ലാം അറിഞ്ഞത്. ഞാന്‍ ഓടിപ്പോയി എന്നറിഞ്ഞ രാജന്‍ മറ്റൊരു വഴിയും ഇല്ലാതെ അവസാന നിമിഷം സ്വന്തം മുറപ്പെണ്ണായ സുമതിയെ കല്ല്യാണം കഴിച്ചു.
വീട്ടുകാരും നാട്ടുകാരും ധരിച്ചിരുന്നത് ഞാന്‍ സോമന്റെ കൂടെ ഓടിപ്പോയി എന്നാണ്‌, പക്ഷെ രണ്ടു ദിവസം കഴിഞ്ഞാണ് അറിഞ്ഞത് സോമന്‍ ഒരു വാഹനാപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആയിരുന്നു എന്ന്. അതറിഞ്ഞ അന്ന് എന്നെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ പോലീസ് സ്‌റ്റേഷനിൽ ഒരു പരാതി കൊടുത്തു.
സോമൻ ആശുപത്രിയിൽ നിന്നും നേരേ വീട്ടിലേക്കാണ് വന്നത് അച്ഛനേയും അമ്മയേയും കണ്ട് മാപ്പ് ചോദിക്കാൻ. അപകടത്തിന് ശേഷം പരസഹായം ഇല്ലാതെ ജീവിക്കാൻ പറ്റാത്ത സോമൻ കുറച്ച് ദിവസത്തിന് ശേഷം മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു.
"കഹാ ഹേ തുമാരാ ഭാരതപ്പുഷ ബ്രിഡ്ജ് "
അപ്പോഴേക്കും ട്രെയിൻ ഭാരതപ്പുഴയുടെ മുകളിലൂടെ നീങ്ങാന്‍ തുടങ്ങി.. വാതിലില്‍ പിടിച്ചു ഞാന്‍ പുറത്തു നോക്കി നിന്നു. അതേ സ്ഥലം ... എനിക്ക് രണ്ടാം ജന്മം ലഭിച്ച സ്ഥലം .
പിന്നിൽ സന്ദീപ് തന്റെ വീൽ ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു, കൂടെ നളിനും നന്ദനും. ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചുവരവിന് സാക്ഷികളായി . ഈ ഒരു നിമിഷത്തിന് വേണ്ടി മാത്രമാണ് കോയമ്പത്തൂര്‍ വരെ വിമാനത്തില്‍ വന്ന് അവിടെ നിന്നും ട്രെയിനില്‍ തൃശ്ശൂരിലേക്ക് യാത്ര ‌ ചെയ്തത് .സന്ദീപിന് ട്രെയിനില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിട്ടും, ഒരേ നിര്‍ബന്ധം ആയിരുന്നു, ഈ സ്ഥലം കാണണം എന്ന്.
പിന്നെ അര മണിക്കുറിനുള്ളില്‍ ട്രെയിന്‍ തൃശൂര്‍ സ്റ്റേഷനില്‍ എത്തി. അവിടെ അച്ഛന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. സന്ദീപിനും കുട്ടികള്‍ക്കും എല്ലാം പുതുമയായിരുന്നു. മക്കളെ രണ്ടു പേരെയും മലയാളം പറയാനെങ്കിലും പഠിപ്പിക്കണം എന്നത് സന്ദീപിന് നിര്‍ബന്ധം ഉണ്ടായിരുന്നു. നളിന് മലയാളം കുറേശ്ശെ വായിക്കാനും അറിയാം. അമ്മ വന്നപ്പോള്‍ അവനെ പഠിപ്പിച്ചിരുന്നു.
അച്ഛന്റെ എഴുപത്തിരണ്ടാം പിറന്നാളിന്നു എല്ലാവരും വരണമെന്ന് അച്ഛന്‍ നിര്‍ബന്ധിച്ചതുകൊണ്ട് വന്നതാണ്, അടുത്ത കൊല്ലം നളിന്‍ കാനഡയില്‍ ഉപരിപഠനത്തിന് പോകും. പിന്നെ എല്ലാവരും പലവഴിക്കാവും.
നാടും നാട്ടുവഴികളും എല്ലാം വളരെ മാറിയിരിക്കുന്നു. പണ്ട് ഉണ്ടായിരുന്ന വേലി കെട്ടിയ നാട്ടുവഴികള്‍ നല്ല ടാറിട്ട റോഡുകളായി മാറി, മുള്ളുവേലികള്‍ മതിലുകള്‍ക്കായി വഴിമാറി. ഓല മേഞ്ഞ വീടുകളും, ഓടു മേഞ്ഞ വീടുകളും ഒന്നും കാണാനില്ല.. നെല്‍പ്പാടങ്ങള്‍ ഇല്ലാതായി, അവിടെ മുഴുവന്‍ വീടുകളായി. പാടം കയറി രണ്ടാമത്തെതാണ് രാജന്റെ വീട്. എന്തോ വലിയ കുറ്റബോധം തോന്നി, അങ്ങോട്ട്‌ നോക്കാന്‍ മനസ്സു അനുവദിച്ചില്ല.
പണ്ട് ഈ സ്ഥലമെല്ലാം അച്ഛന്റെ തറവാട് വക സ്ഥലങ്ങള്‍ ആയിരുന്നു. പിന്നീട് ഭാഗം വെച്ചപ്പോള്‍ എല്ലാവരും പുതിയ വീടുകള്‍ വെച്ച് താമസം തുടങ്ങി.
രാജന്റെ വീട് കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ പറമ്പിന്റെ അതിര്‍ത്തി തുടങ്ങി. പണ്ടത്തെ മുള്ളുവേലി മാറ്റി വീടിനു ചുറ്റും വലിയ മതില്‍ പണിതിരിക്കുന്നു. വീടിന്റെ പടിക്കല്‍ കാറ് നിര്‍ത്തിയപ്പോള്‍ അച്ഛന്‍ ഇറങ്ങി വലിയ പടി തുറന്നു, അച്ഛന്‍ നടന്നു. കാര്‍ പിന്നാലെ അച്ഛനെ അനുഗമിച്ചു.
വീടിനു മുന്‍പില്‍ തന്നെ ഞങ്ങൾ വരുന്നതും നോക്കി അമ്മ കാത്തു നില്‍പ്പുണ്ടായിരുന്നു. കുട്ടികള്‍ രണ്ടുപേരും കാറില്‍ നിന്നും ഇറങ്ങി
അമ്മയുടെ കാല്‍ തൊട്ടു. രണ്ടു പേരെയും കെട്ടിപ്പുണര്‍ന്നു അമ്മ അവരെ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. നാടും നാട്ടുകാരും എല്ലാം സന്ദീപിനും കുട്ടികള്‍ക്കും പുതുമയായിരുന്നു.
അച്ഛൻ വീടിന്റെ വരാന്തയിലേക്കുള്ള പടികൾക്ക് സമാന്തരമായി വീൽചെയർ ഉരുട്ടിക്കൊണ്ട്‌ പോകാൻ പറ്റുന്ന പോലെ ഉണ്ടാക്കിരിയിരുന്നു.
ഞങ്ങള്‍ വരുന്നത് പ്രമാണിച്ച് അച്ഛന്‍ വീടിനകത്തും മാറ്റങ്ങൾ വരുത്തിയിരുന്നു. പഴയ കക്കൂസുകള്‍ മാറ്റി മോഡേൺ രീതിയിൽ ആക്കി. പണ്ട് ഞാൻ ഉപയോഗിച്ചിരുന്ന എന്റെ മുറി അതുപോലെത്തന്നെ അമ്മ കാത്തുസൂക്ഷിച്ചിരുന്നു. എന്റെ പഴയ പുസ്തകങ്ങൾ എല്ലാം ഭംഗിയായി അലമാരയിൽ അടക്കി വെച്ചിട്ടുണ്ട്. ഞാൻ ഉപയോഗിച്ചിരുന്ന കൊച്ചു കട്ടിൽ മാറ്റി അവിടെ വലിയ ഒരു കട്ടിൽ ഇട്ടിട്ടുണ്ട് എന്നത് മാത്രമാണ് പ്രധാന മാറ്റം. മുറിയോട് ചേര്‍ന്നു ഒരു കുളിമുറി ഇതോട് കൂടി ഉണ്ടാക്കിയിട്ടുണ്ട്.
"നിന്റെ മുറി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. നീ പോയശേഷം ദിവസവും അച്ഛൻ ഈ മുറിയിൽ വന്നിരുന്ന് കുറേ നേരം എന്തോ ആലോചിച്ചുകൊണ്ടിരിക്കും. ഇക്കഴിഞ്ഞ ഇരുപത്തിനാലു കൊല്ലത്തിൽ ഒരാൾക്കും ഈ മുറി ഉപയോഗിക്കാൻ കൊടുത്തിട്ടില്ല. വിരുന്നുകാർക്ക് വേണ്ടിയാണ് അച്ഛൻ രണ്ടു മുറികൾ മുകളിൽ പണിതത്. "
അച്ഛൻ പണ്ടുമുതലേ വളരെ കണിശക്കാരനായിരുന്നു. വളരെ ചിട്ടയായി ജീവിച്ച അച്ഛൻ മകളുടെ മനസ്സ് കാണാൻ ശ്രമിച്ചില്ല.. മരുമകനായ രാജനുമായുള്ള വിവാഹം തീരുമാനിക്കുമ്പോഴും എന്നോട് ഒരു വാക്ക് ചോദിച്ചിട്ടില്ല. അച്ഛന്റെ തീരുമാനമായിരുന്നു സോമൻ അച്ഛന്റെ തന്നെ സുഹൃത്തിന്റെ മകനാണ്. ഞാനും രാജനും സോമനും അച്ഛന്റെ അനുജന്റെ മകൾ സുമതിയുമെല്ലാം കളിക്കൂട്ടുകാരായിരുന്നു.
സോമന് വില്ലേജ് ഓഫീസിൽ ജോലി കിട്ടിയിരുന്നു. എന്നോട് കൈയ്യും വീശി വന്നാൽ മതി എന്നാണ് സോമൻ പറഞ്ഞത്, വീട്ടിൽ നിന്നും ഒരു നുള്ള് സ്വർണ്ണം പോലും എടുക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു. പരിചയത്തിലുള്ള ഒരാൾ മുഖാന്തിരം ഞങ്ങളുടെ വിവാഹം രജിസ്ടര്‍ ചെയ്യാന്‍ ഉള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. പക്ഷേ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.
"നീയെന്താ ആലോചിക്കണേ. ഭക്ഷണം ഒക്കെ ആയി. അവരോടുവരാന്‍ പറയു. സന്ദീപിനും കുട്ട്യോൾക്കും ഇവിടുത്തെ ഭക്ഷണം ഒക്കെ ഇഷ്ടമാവുമോ ആവോ"
"അതൊന്നും ഓർത്ത് അമ്മ വിഷമിക്കണ്ട. ഞാൻ നമ്മുടെ വീട്ടിലെപ്പോലെത്തന്നെ അവിടെയും ഉണ്ടാക്കാറുണ്ട്, സാമ്പാറും മോരു കറിയും, ദോശയും ഇഡ്ഡലിയും ഒക്കെ ഉണ്ടാക്കാറുണ്ട്. അവര്‍ എല്ലാം കഴിക്കും."
വൈകുന്നേരം ചായ കുടി കഴിഞ്ഞ് നാട്ടുവഴികളിലൂടെ സന്ദീപും കുട്ടികളും ഞാനും ഒന്ന് നടന്നു. റോഡ് ടാർ ചെയ്തതിനാൽ എല്ലായിടത്തും വീൽ ചെയറിൽ പോകാൻ കഴിയുമായിരുന്നു. സന്ദീപും കുട്ടികളും സ്ഥലം വളരെ ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലായി.
തിരിച്ചു പോരുമ്പോൾ രാജന്റെ വീടെത്തിയപ്പോൾ ഞാൻ സന്ദീപിനു രാജന്റെ വീട് കാണിച്ചു കൊടുത്തു. പോയി രാജനെ കണ്ട് മാപ്പ് പറയണമെന്ന് സന്ദീപ് പറഞ്ഞു. തെറ്റ് മനസ്സിൽ വെക്കാനുള്ളതല്ല മറിച്ച് ഏറ്റു പറഞ്ഞ് മാപ്പ് പറഞ്ഞ് അവസാനിപ്പിക്കാൻ ഉള്ളതാണെന്ന് സന്ദീപ് ഉ
ഉറച്ചു വിശ്വസിച്ചു.
ഒരു കൊച്ചു കുട്ടി മുറ്റത്ത് ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ ആ കുട്ടി അകത്തേക്ക് ഓടിപ്പോയി. നിമിഷങ്ങൾക്കുള്ളിൽ അകത്തു നിന്നും കുറച്ച് പ്രായം ചെന്ന സ്ത്രീ പുറത്തു വന്നു. എനിക്ക് വിശ്വസിക്കാനായില്ല, സുമതി. അവൾ ആകെ മാറിയിരിക്കുന്നു. ഈ പ്രായത്തിൽ. തലയിൽ നരകയറിയിരിക്കുന്നു എന്നേക്കാൾ ഒരു വയസ് കുറഞ്ഞ അവളെ കണ്ടാൽ എന്റെ അമ്മയാണെന്ന് തോന്നും.
അവൾ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. അകത്തേക്ക് കൊണ്ടുപോയി. മടിച്ചു മടിച്ച് ഞാൻ ചോദിച്ചു "രാജൻ?''
"രാജേട്ടൻ തിരുവനന്തപുരത്ത് താഴെയുള്ള മകളുടെ കൂടെയാണ്. ഇവിടെ മൂത്ത മകളും ഭർത്താവും കുട്ടിയും എന്റെ കൂടെ. എല്ലാവരും ജോലിക്കാരാ അത് കൊണ്ട് ഇവിടെ ഞാൻ നോക്കുന്നു അവിടെ ചേട്ടനും . ഇന്ന് രാത്രി വരും നിങ്ങളെ കാണാൻ .
ഇറങ്ങാന്‍ നേരം സുമതി പറഞ്ഞു, "ചേച്ചി, അന്ന് ചേച്ചി ഓടിപ്പോയപ്പോള്‍ പെട്ടെന്നൊരു തീരുമാനമായിരുന്നു രാജേട്ടന്റെ വധുവായി എന്നെ ഇറക്കുക എന്ന്. അന്ന് വല്യച്ചന്‍ ചേച്ചിക്കായി കരുതിയിരുന്ന സ്വര്‍ണവും, സാരിയും എല്ലാം എന്നെ ധരിച്ചാണ് എന്നെ കല്യാണം നടത്തിയത്. ചേച്ചിക്ക് അറിയോ, ഞാന്‍ ചെറുപ്പം മുതലേ രാജേട്ടനെ സ്വപ്നം കണ്ടു ജീവിച്ചതാണ്, പക്ഷെ ഒരിക്കലും അത് തുറന്നു പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. പെട്ടെന്നായിരുന്നു രാജേട്ടനും ചേച്ചിയുമായി വിവാഹം നിശ്ചയിച്ചത്."
എന്തോ ആലോചിച്ച് സുമതി തുടര്‍ന്നു..
"ഒരു പക്ഷെ നിങ്ങള്‍ വിവാഹം കഴിചിരുന്നുവെങ്കില്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുമായിരുന്നു. പക്ഷെ വിധി, ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചത് ദൈവം കേട്ടു, അതാവും അവസാനനിമിഷം എനിക്ക് രാജേട്ടനെ തിരിച്ചുകിട്ടിയത്. കല്യാണം കഴിഞ്ഞു ഞാന്‍ രാജേട്ടനോട് ഇത് പറഞ്ഞപ്പോള്‍ ആള്‍ എന്നെ കുറെ വഴക്ക് പറഞ്ഞു, ഞാന്‍ ഒരിക്കലെങ്കിലും ഇത് പറഞ്ഞിരുന്നുവെങ്കില്‍ ചേച്ചിയുടെ ജീവിതം നശിക്കില്ലായിരുന്നു
എന്ന് പറഞ്ഞു. അന്ന് മുതല്‍ ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു
ചേച്ചിക്ക് വേണ്ടി..
ചേച്ചി എന്തെങ്കിലും കടുംകൈ ചെയ്തിരിക്കും എന്നാണു ഞങ്ങള്‍ എല്ലാവരും വിശ്വസിച്ചിരുന്നത്. വല്യമ്മയും വല്യച്ചനും കുറെ ദിവസം ശരിക്കും ഭക്ഷണം പോലും കഴിക്കാറില്ല. സോമേട്ടന്റെ കൂടെ അല്ല ചേച്ചി എന്നറിഞ്ഞപ്പോള്‍ വല്യച്ഛൻ ആകെ തളര്‍ന്നു പോയി.
വല്യമ്മ പഞ്ചാബില്‍ പോയി ചേച്ചിയെ കണ്ടു വന്നു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. അമ്പലത്തില്‍ ഞാന്‍ ചേച്ചിക്ക് വേണ്ടി ഞാന്‍ ഒരു പൂജ നേര്ന്നിട്ടുണ്ട് . തിരിച്ചു പോകുന്നതിനു അത് എന്തായാലും ചെയ്യണം."
സുമതിയോട് യാത്ര പറഞ്ഞു ഞങ്ങള്‍ വീട്ടില്‍ പോയി.
അന്ന് വൈകീട്ട് ഞങ്ങൾ കോള്‍പ്പാടം കാണാൻ പോയി. തിരിച്ചു വരുമ്പോൾ ആകാശം ഇരുണ്ടു കൂടിയിരുന്നു ഏതു നിമിഷവും ശക്തിയായ ഒരു മഴ പെയ്യും എന്ന പോലെ.
വീട്ടിൽ എത്തിയപ്പോള്‍ മുൻപിൽ ഒരു കാർ കിടക്കുന്നുണ്ടായിരുന്നു.
അകത്ത് കയറിപ്പോൾ ആണ് അറിഞ്ഞത് അത് സോമൻ ആയിരുന്നുവെന്ന്. ഞാൻ സോമന് സന്ദീപിനെ പരിചയപ്പെടുത്തി.
അപ്പോഴേക്കും അമ്മയും സോമന്റെ ഭാര്യയും അങ്ങോട്ട് വന്നു. സോമന്റെ ഭാര്യയെ കണ്ടപ്പോൾ ആണ് ഞാൻ ശരിക്കും ഞെട്ടിയത്. പ്രീസിഗ്രിക്ക് ഒരേ ക്‌ളാസിൽ പഠിച്ചിരുന്ന ശ്രീ എന്ന് വിളിച്ചിരുന്ന ശ്രീലക്ഷ്മി. എന്നെക്കണ്ട ഉടനെ ശ്രീ ഓടിവന്നു. എനിക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാനും ശ്രീയും അകത്തെ മുറിയിലേക്ക് പോയി.
പുറത്ത് മഴ ചാറാൻ തുടങ്ങിയിരുന്നു.
ശ്രീയുടെ അച്ഛന്റെ ബന്ധുവാണ് സോമനെന്ന് അന്നാണ് മനസ്സിലായത്. ശ്രീ ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അന്ന് ഞാനും സോമനും പോയി കല്യാണം കഴിക്കാന്‍ തീരുമാനിച്ചതും പിന്നെ സോമന് അപകടമുണ്ടായതും എല്ലാം.
കൂടാതെ അപകടത്തിന് ശേഷം സോമന്റെ വലതുവശം തളർന്നിരുന്നുവത്രേ. സോമന് വിവാഹങ്ങൾ ഒന്നും ശരിയാവാതെ വന്നപ്പോൾ ആണ് സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്ന ശ്രീയെ സോമന് വേണ്ടി ആലോചിച്ചത്. സ്വപ്നത്തിൽ പോലും നല്ലൊരു ബന്ധം കിട്ടുമെന്ന് പ്രതീക്ഷിക്കാത്ത ശ്രീയുടെ അച്ഛനുമമ്മയും സോമന്റെ ശാരീരിക വൈകല്യങ്ങൾ കണക്കിലെടുത്തില്ല. അങ്ങിനെയാണത്രേ
അവരുടെ വിവാഹം നടന്നത്. പക്ഷെ ദൈവാനുഗ്രഹം കൊണ്ട് സോമന് വളരെ പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ സാധിച്ചു , പിന്നീട് ജോലിയിലും പ്രവേശിച്ചു.
ആ സമയത്ത് രാജേട്ടനും സുമതിയും മകളും കൂടി അങ്ങോട്ട് വന്നു. തല്ലിയിരമ്പി പെയ്യുന്ന മഴയിൽ അവർ നനഞ്ഞിരുന്നു.
എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ കൈകൾ രണ്ടും കൂപ്പി രാജേട്ടനോട് മാപ്പ് പറഞ്ഞു. അപ്പോൾ അദ്ദേഹം കൈയുയർത്തി ചൂണ്ടുവിരൽ തന്റെ ചുണ്ടോട് ചേർത്ത് എന്നോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു.
പെട്ടെന്ന് പുറത്ത് അതി ഭയങ്കരമായ ശബ്ദത്തിൽ ഒരു ഇടി വെട്ടി.
ഇടിമുഴക്കം ശമിച്ചപ്പോൾ രാജേട്ടൻ പറയാൻ തുടങ്ങി.
"ഇവിടെ ആരും കുറ്റക്കാരല്ല, നമ്മളെല്ലാവരും വിധിയുടെ വിളയാട്ടത്തിലെ വെറും കളിപ്പാട്ടങ്ങൾ മാത്രം. ആരും ആരോടും മാപ്പ് പറയേണ്ട കാര്യമില്ല. സുമതിക്ക് എന്നോടുണ്ടായിരുന്ന സ്നേഹം ഞാനറിഞ്ഞത് കല്യാണം കഴിഞ്ഞ ശേഷം മാത്രമാണ്. ഒരു പക്ഷേ അന്ന് ഞങ്ങളുടെ വിവാഹം നടന്നിരുന്നില്ലെങ്കിൽ ഇന്ന് സുമതി ജീവിച്ചിരിക്കുന്നുണ്ടാവില്ലായിരുന്നു. "
രാജേട്ടൻ പറഞ്ഞത് ശരിവെച്ചു കൊണ്ട് സോമനും പറഞ്ഞു.
" അന്ന് രജിസ്ട്രാർ ഓഫീസിൽ ഞാൻ എത്താതിരുന്നത് വിധിയായിരിക്കാം. ആ വിധിയെ മാറ്റാൻ നമുക്കാർക്കും ആവില്ല. കിടക്കയിൽ കിടന്നാണ് ഞാൻ ശ്രീയുടെ കഴുത്തിൽ താലി ചാർത്തിയത്. അന്ന് ഞാൻ എഴുന്നേൽക്കാൻ പോയിട്ട് കിടന്ന കിടപ്പിൽ നിന്നും ഒന്നു തിരിഞ്ഞ് കിടക്കാൻ പോലും സാധിക്കും എന്ന് വിചാരിച്ചിട്ടില്ല. എന്തിനും പരസഹായം വേണ്ടിയിരുന്ന എനിക്ക് ഇന്ന് പിടിച്ച് നടക്കാനാകുന്നുണ്ടെങ്കിൽ അത് ശ്രീയുടെ പ്രാർത്ഥനയുടെയും പരിചരണത്തിന്റെയും മാത്രം ഫലമാണ്."
എല്ലാവരുടെയും സംസാരം കേട്ടിരുന്ന സന്ദീപ് പറഞ്ഞു.
"What wrong deed i did to loose my parents at an age of just four and the hardship I suffered throughout my life being a handicap. This is merely my fate or you call it as setback of my or my ancesters karma. I can't blame someone for my fate. . I am quite happy with my life now despite of all my physical issues. I had two options to choose, either live life as a handicap or live life as what I am with what I have. I choose this life and am literally happy today . (ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് നാലാം വയസ്സിൽ എനിക്ക് അച്ഛനുമമ്മയും നഷ്ടപ്പെട്ടത് അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒരു വികലാംഗനായി കഷ്ടപ്പെടുന്നത് . ഇതിനെ വിധിയെന്നോ കർമ്മഫലമെന്നൊ എന്തും പറയാം. ഈ ബുദ്ധിമുട്ടുകൾ ഒക്കെയുണ്ടായിട്ടും ഞാൻ ഇപ്പോൾ വളരെ സന്താഷവാനാണ്. എനിക്ക് രണ്ട് വഴികൾ ഉണ്ടായിരുന്നു ഒന്നുകിൽ ഒരു വികലാംഗനായി അല്ലെങ്കിൽ എനിക്കുള്ളതിൽ സംതൃപ്തനായി സന്തോഷവാനായി ജീവിക്കുക. ഞാനീ ജീവിതത്തിൽ സന്തുഷ്ടനാണ്)
സന്ദീപ് പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ ഓരോരുത്തരും ഓരോ സമയത്ത് അനുഭവിക്കുന്നത് ഈ ജന്മത്തിലേയോ മുൻജന്മത്തേയോ കർമ്മഫലം ആണ് . കിട്ടാത്തതിനെക്കുറിച്ചോർത്തും വിധിയെ പഴിച്ചും ജീവിച്ചിട്ട് കാര്യമില്ല.
ഭഗവത് ഗീതയിലെ വരികൾ ആണ് മനസ്സിൽ ഓടിയെത്തിയത്.
"സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്, നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? "
രാത്രി വളരെ വൈകും വരെ എല്ലാവരും സംസാരിച്ചിരുന്നു. രാത്രി ഭക്ഷണം ഒരുമിച്ചാവാം എന്ന് പറഞ്ഞുവെങ്കിലും മറ്റൊരിക്കൽ ആവാം എന്ന് പറഞ്ഞ് രണ്ടു പേരും പോകാൻ ഇറങ്ങി.
അച്ഛന്‍ എല്ലാവരോടും തന്റെ എഴുപത്തിരണ്ടാം പിറന്നാളിന് വരണമെന്ന് ഓര്‍മ്മിപ്പിച്ചു. സന്ദീപ് അവരെ തന്റെ നാട്ടിലേക്ക് ക്ഷണിച്ചു. അടുത്ത സംഗമം അവിടെയാവാം എന്ന് തീരുമാനിച്ചുറപ്പിച്ച് എല്ലാവരും യാത്ര പറഞ്ഞിറങ്ങി.
പുറത്ത് മഴ പെയ്തൊഴിഞ്ഞ്, കാർമ്മേഘങ്ങൾ മാറി തെളിഞ്ഞ മാനത്ത് നക്ഷത്രങ്ങൾ കണ്ണു ചിമ്മിക്കൊണ്ട് ഈ സംഗമമുഹൂർത്തത്തിന് മൂകസാക്ഷിയായി
ഗിരി ബി വാരിയർ
21 ഏപ്രിൽ 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot