നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

..................... 😀 'മിനി'ക്കഥ 😀.................


എന്റെ ഈ കഥയിലെ നായികയുടെ പേരാണ് മിനി. ഞാൻ ബഹുമാനത്തോടെ മിനിചേച്ചി എന്നു വിളിക്കാം കേട്ടോ. ആകെമൊത്തം ടോട്ടൽ മിനിചേച്ചിയെക്കുറിച്ചു പറഞ്ഞാൽ നമ്മുടെ ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം എന്ന സിനിമയിലെ ബിന്ദുപണിക്കരുടെ അതെ സ്വഭാവം എന്നു പറയാം. വായെടുത്താൽ ഊളത്തരമേ പറയു...
അത്ര ഗതിയുള്ള വീട്ടിലല്ലായിരുന്നു മിനിചേച്ചി ജനിച്ചു വളർന്നു പഠിച്ചതൊക്കെ. പത്താം ക്ലാസ്സിൽ മണ്ടൻ പരീക്ഷയെഴുതി ജയിച്ചതിന്റെ അഹംങ്കാരം ഇച്ചിരിയില്ലാതില്ല. പത്താംതരം കഴിഞ്ഞപ്പോൾ മിനിചേച്ചിയെ മഠത്തിൽ ചേർത്താലോയെന്ന് ലോനപ്പൻചേട്ടൻ ആലോചിച്ചതാണ്. പക്ഷെ ലവളുടെ ശരിക്കുള്ള സ്വഭാവംവച്ചു മഠത്തിന്റെ വലിയമതിലു ചാടുമെന്നു പേടിച്ച് ആ കടുംകൈയ്ക്ക് തുനിഞ്ഞില്ല നുമ്മടെ ലോനപ്പൻചേട്ടൻ. കോളേജിൽ വിട്ടാൽ ആ കാശ് ഗുദാഗവാ ആകുമെന്നോർത്തപ്പോൾ അതിനും മനസ്സുവന്നില്ല. അങ്ങനെയാണ് നമ്മുടെ മിനിചേച്ചിയെ തയ്യലു പഠിക്കാൻ സൂസമ്മ ചേച്ചിയുടെ തയ്യൽക്കടയിൽ കൊണ്ടു ചെന്നാക്കുന്നത്. മിനിചേച്ചി പഠിക്കാൻ എന്നും നടന്നു പോകുന്ന സമയത്താണ് നമ്മുടെ കഥാനായകൻ ബെന്നി ചേട്ടൻ സ്വന്തം ടാക്സിയിൽ ഉച്ചയ്ക്ക് ചോറുണ്ണാൻ വീട്ടിലേയ്ക്കു വന്നിരുന്നത്. അങ്ങനെയെന്നും പരസ്പരം രണ്ടുപേരും കണ്ടും ചിരിച്ചും ഒലിപ്പിച്ചുമൊക്കെ ലവ്വായി...
നുമ്മടെ മിനിചേച്ചി എന്നും ബെന്നിച്ചന്റെ ടാക്സിയിൽ കയറി ലോകം മുഴുവൻ കറങ്ങുന്നതായും, അതേസമയം നുമ്മടെ ചങ്ക്ബ്രോ ബെന്നിച്ചേട്ടൻ മിനിചേച്ചി തുന്നിക്കൊടുത്ത ഷർട്ടുംപാൻറും മാറിമാറിയിട്ട്
"ഒരു രാജമല്ലി വിടരുന്നപോലെ "
എന്ന അനിയത്തിപ്രാവിലെ ഗാനം ചാക്കോച്ചൻ പാടി ശാലിനിയുടെ പുറകേ നടന്നതു പോലെയും സ്വപ്നം കാണാൻ തുടങ്ങി. (ആ പടത്തിൽ ശാലിനിയുടെ പേരും മിനി എന്നായിരുന്നു)...
അങ്ങനെ സന്ധ്യയായി ഉഷസ്സായി നാലാം ദിവസം എന്നു പറയുന്നതുപോലെ ഇവരുടെ പ്രണയം നാട്ടിലെങ്ങും പാട്ടായി( റേഡിയോ മാംഗോ പോലെ). എന്തിനേറെ പറയുന്നു രണ്ടു വീട്ടുകാർക്കും എതിർപ്പൊന്നുമില്ലാതെ മിനിചേച്ചിക്ക് പ്രായപൂത്രി 'ആദ്യമായപ്പോൾ' തന്നെ പിടിച്ചങ്ങു കെട്ടിച്ചു...
ചെന്നുക്കേറിയ വീട്ടിലെ സൗകര്യങ്ങൾ കണ്ട് മിനിചേച്ചി അന്തംവിട്ട് കുന്തിച്ചിരുന്നുപോയി. തന്റെ വീടിനെയും ബെന്നിച്ചായന്റെ വീടിനെയും തമ്മിൽ ആധാറുമായി ബന്ധിപ്പിക്കുന്നതുപോലെ താരതമ്യം ചെയ്തു നോക്കിയപ്പോൾ മിനിചേച്ചിക്ക് സ്വന്തം വീടിനോട് ഒരു ലോഡ് പുച്ഛം തോന്നി. അവരുടെ ആദ്യരാത്രി വളരെയേറെ ശബ്ദമുഖരിതമായിരുന്നു. തെറ്റിദ്ധരിക്കണ്ട രണ്ടു പേരുടെയും മത്സരിച്ചുള്ള കൂർക്കംവലിക്കൊണ്ട് ബെഡ്റൂമിനെ അവരൊരു DTS റൂമാക്കി തീർത്തു. ഇതാണ് പറയുന്നത് ഒരു പാലമിട്ടാൽ അങ്ങാട്ടുമിങ്ങോട്ടും വേണമെന്ന്...
അങ്ങനെ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞ് മാസത്തിലേയ്ക്ക് കാലെടുത്തു വച്ചപ്പോൾ മിനിചേച്ചിയുടെ കുളിത്തെറ്റി. അതെ മിനിചേച്ചിക്ക് വിശേഷമുണ്ടായിരിക്കുന്നു. അങ്ങനെ ഉമ്മച്ചൻ പറഞ്ഞതുപോലെ
"അതിവേഗം ബഹുദൂരമെന്ന കണക്കിന് "
നല്ല തങ്കക്കുടംപോലത്തെ ഒരു പെൺകുഞ്ഞിനെ മിനിചേച്ചി ഡെലിവറി ചെയ്തു. അവൾക്ക് മറിയാമ്മ എന്നു പേരുമിട്ടു.
" മറിയാമ്മയ്ക്കറിയാം
കറിവയ്ക്കാനറിയാം
കറിവച്ചിട്ടൊത്തില്ലെങ്കിൽ
തൊഴിക്കൊള്ളാനറിയാം"
എന്ന ഗാനത്തെ അനശ്വരമാക്കുമോ നമ്മുടെ ഈ മറിയാമ്മ എന്നൊന്നും എനിക്കിപ്പോൾ പറയാൻ കഴിയില്ല...
നമ്മുടെ മറിയാച്ചി ശടാപടേന്നും പറഞ്ഞു വളർന്നിപ്പോൾ UKGയിലാണ് പഠിക്കുന്നത്. ഇംഗ്ലീഷിൽ ബിരുദാനന്ത ബിരുദമെടുത്ത മിനിചേച്ചി മറിയാമ്മയെ രാവിലെ പഠിപ്പിക്കുകയാണ്
"ബി എൽ ഡബ്ബിൽ ഒ ഡി(blood) ബ്ലൂഡ് "
ഉച്ചത്തിൽ വായിക്കെടി മിനിചേച്ചി മറിയാമ്മ യ്ക്ക് സ്പെല്ലിംഗ് പറഞ്ഞു കൊടുക്കുവാണ്.
ഇതു കേട്ട മറിയാമ്മക്കൊരു സംശയം ബ്ലൂഡ് എന്നല്ലല്ലോ ടീച്ചർ പറഞ്ഞു തന്നത് ബ്ലഡ് എന്നല്ലേ?
സംശയം അമ്മയോട് നേരിട്ടു തന്നെ ചോദിച്ചു
"അമ്മേ ബ്ലൂഡ് എന്നാണോ ബ്ലഡ് എന്നല്ലേ "
ഇതു കേട്ടതും മിനിചേച്ചിക്കു ചൊറിഞ്ഞു കേറി. സമയമില്ലാത്ത സമയത്ത് പഠിപ്പിക്കുമ്പോളാണ് അവളുടെയൊരു സംശയം.
"എടീ നീ എന്നെ പഠിപ്പിക്കാൻ നോക്കണ്ട കേട്ടോ ഞാൻ പറയുന്നത് നീയങ്ങു പഠിച്ചാൽ മതി"
"കാര്യങ്ങൾ കേട്ടു സന്തോഷമായ്
ഞാനിപ്പോൾ പോയിട്ട് പിന്നെവരാം"
എന്ന മട്ടിൽ പഠിത്തം മതിയാക്കി പുസ്തകം മടക്കി ബാഗിൽവച്ചു മറിയാച്ചി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോയി. ആ സമയത്താണ് അയൽക്കാരിയായ അമ്മിണിയമ്മ മിനിചേച്ചിയുടെ ആങ്ങളയുടെ വിശേഷമറിയാൻ അങ്ങോട്ടു വന്നത്. കാരണം മിനിചേച്ചിയുടെ ആങ്ങള ഹാർട്ടിന് വയ്യാത്തായി ഓപ്പറേഷൻ ചെയ്യാൻ ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുവായിരുന്നു.
"മിനിയെ ആങ്ങളയുടെ ഓപ്പറേഷൻ കഴിഞ്ഞോടി "
"അതിന്നലെ ആയിരുന്നു ചേച്ചി, ഓ! ഒരു ചെറിയ 'മേജർ' ഓപ്പറേഷൻ " (പൊളിച്ചു)
മിനിചേച്ചി വലിയ ഗൗരവത്തിൽ പറഞ്ഞു. ഇതു കേട്ടതും അമ്മിണിയമ്മ അന്തംവിട്ട് താടിക്കു കൈയ്യും കൊടുത്തൊറ്റ ഇരിപ്പായിരുന്നു സൂർത്തുക്കളെ. ഇംഗ്ലീഷിൽ ഇവൾക്ക് അപാരജ്ഞാനം തന്നെ. അമ്മിണിയമ്മ മനസ്സിൽ ചിരിച്ചു. കാരണം അമ്മിണിയമ്മ പഴയ പത്താം ക്ലാസ്സും ഗുസ്തിയുമാണ്...
കല്യാണത്തിനു ശേഷം മിനിചേച്ചിക്ക് വിവരം കൂടിയില്ലെങ്കിലും പൊങ്ങച്ചം ടിപ്പർ ലോറിയിലെ ലോഡുപോലെ കൂടി കൂടി വന്നിരുന്നു. ബെന്നിച്ചനും വീട്ടുകാരും സ്വതവെ പാവങ്ങളായിരുന്നു. ഒരു അഡ്ജസ്റ്റുമെന്റിൽ മിനിചേച്ചിയെ അവര് സഹിച്ചു പോന്നു...
മിനിചേച്ചിക്ക് കലശലായ പല്ലുവേദന. പല്ലുവേദന കാണിക്കാൻ മിനിചേച്ചി സിറ്റിയിലുള്ള ദന്തൽക്ലിനിക്കിൽ പോയി. അവിടെ ചെന്നപ്പോൾ മിനിച്ചേച്ചിക്കറിയാവുന്ന ഒരു പെണ്ണാണ് നഴ്സായി ജോലിക്കു നിൽക്കുന്നത്. ടോക്കൺ എടുത്തു വെയിറ്റു ചെയ്യുന്ന സമയത്ത് നഴ്സിനോട് മിനിചേച്ചി വിശേഷങ്ങൾ തിരക്കിക്കൊണ്ടിരുന്നു. വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ മിനിചേച്ചി ഇതും കൂടി ചോദിച്ചു
"മോളിവിടെ കേറിയിട്ട് എത്ര നാളായി "
"ഒരു വർഷമാകാൻ പോകുന്നു ചേച്ചി''
"ഇവിടെ ടെംപററിയാണോ അതോ പ്രെഗ്നന്റ് ആണോ"
(മിനിചേച്ചി ഉദ്ദേശിച്ചത് ടെംപററിയാണോ അതോ പെർമനന്റ് ആണോ എന്നാണ്. പക്ഷെ ചോദിച്ചപ്പോൾ മാറി പോയതാണ്. എന്താല്ലേ. നമ്മുടെ മിനിചേച്ചിയല്ലേ നമുക്കങ്ങ് ക്ഷമിക്കാം.)
ഇതു കേട്ടതും നഴ്സ് അന്തംവിട്ട് ചാടി മുറിക്കകത്തു കേറി. കല്യാണം കഴിക്കാത്ത ആ നേഴ്സ് ഇതിനൊക്കെയെന്തു മറുപടി കൊടുക്കാനാണ്. ഇതു കണ്ടപ്പോൾ മിനിചേച്ചി മനസ്സിൽ പറഞ്ഞു ഇവളൊക്കെ നഴ്സാണെന്നും പറഞ്ഞു നടക്കുന്നു ഒരു തരി ഇംഗ്ലീഷറിയില്ല. ഞാൻ ചോദിച്ചതവൾക്കു മനസ്സിലായില്ല പുവർ ഗേൾ. എന്തിന് ചില്ലി ചിക്കൻ വെജിറ്റേറിയനാണോ നോൺവെജ് ആണോ എന്നു ചോദിച്ച ആളാണ് നുമ്മടെ മിനിചേച്ചി...
ഒരു ദിവസം കറിവേപ്പില മേടിക്കാൻ വന്ന തൊട്ടപ്പുറത്തെ വീട്ടിലെ സുനിത ചേച്ചിയോട് മിനിചേച്ചി പറയുകയുണ്ടായി
"എന്റെ പൊന്നു ചേച്ചി ഒന്നും പറയണ്ട എന്റെ ബെന്നിച്ചായൻ എന്നെ എവിടെ കൊണ്ടു പോകുന്നതും കാറേലാണ്. പള്ളിയിൽ പോകുന്നത് കാറില്, മുറുക്കാൻ കടയിൽ പോകുന്നത് കാറില് എന്തിനേറെ പറയുന്നു ടൊയ്ലറ്റിൽ പോകുന്നതുപോലും കാറിലാണ്. ലൈൻ ബസിലൊക്കെ കേറിയ കാലം മറന്നു. എനിക്കാണേ ലൈൻബസിൽ കേറാൻ അപ്പടി കൊതിയാണിപ്പോൾ "
ഈ പൊങ്ങച്ചം കേട്ടതും സുനിതേച്ചി മൂക്കത്തറിയാതെ വിരലുവച്ചുപോയി. അടുത്ത പൊങ്ങച്ചം പറച്ചിലു കേൾക്കാൻ ത്രാണിയില്ലാതെ കറിവേപ്പിലയും മേടിച്ചു തോമസുക്കുട്ടി വിട്ടോന്നും പറഞ്ഞു വേഗം വീട്ടിലേയ്ക്കു വച്ചുപിടിപ്പിച്ചു...
പൊങ്ങച്ചം തലയ്ക്കു പിടിച്ച മിനിചേച്ചിക്കുണ്ടായ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഡ്രൈവിംഗ് പഠിക്കണമെന്നത്. ബെന്നിച്ചായന്റെ പുറകെ നടന്ന് ശല്യപ്പെടുത്തി, ശല്യം സഹിക്കവയ്യാതെ അടുത്തുള്ള പിരമിഡ് ഡ്രൈവിംഗ് സ്ക്കൂളിൽ മിനിചേച്ചിയെ പഠിക്കാൻ ചേർത്തു. സുന്ദരിയും, സുശീലയുമായ മിനിചേച്ചിയെ കണ്ടതും ഡ്രൈവിംഗ് മാഷ് പുഷ്പുൾ പുഷ്കരന്റെ മനസ്സിൽ ലഡ്ഡുപ്പൊട്ടി. ഇവളെ ഞാൻ പഠിപ്പിച്ച് പഠിപ്പിച്ച് പിരമിഡിന്റെ മുകളിൽ കേറ്റി വണ്ടി പാർക്കു ചെയ്യിക്കും...
പഠിത്തം തുടങ്ങി രണ്ടു മൂന്നു ദിവസമായിട്ടും മിനിചേച്ചിക്ക് ക്ലച്ച് ഏതാണ് ഗിയർ ഏതാണ് ആക്സിലേറ്റർ ഏതാണെന്ന് ഒരു പിടിയുമില്ല. പുഷ്കരൻ ആന പാപ്പാൻ പറയുന്നതുപോലെ ഇടത്തോട്ടുത്തിരി ആനെ വലത്തോട്ടുത്തിരി ആനെ എന്നതുപോലെ പറഞ്ഞു കൊടുത്തുകൊണ്ട് തട്ടീം മുട്ടീയുമൊക്കെ ഡ്രൈവിംഗ് പഠിത്തം തുടർന്നു. ഇന്ദ്രൻസിനെപോലെ ആകാരഭംഗിയുള്ള പുഷ്കു തിരക്കുള്ള ഒരു നാലും കൂടിയ കവലയിലെത്തിയപ്പോൾ മിനിചേച്ചിയോട് പറഞ്ഞു
" ആക്സിലേറ്ററിൽ നിന്നും കാലെടുത്ത് ക്ലച്ച് ഫുള്ളായി ചവിട്ടി ഗിയർ ഡൗൺ ചെയ്ത് വലത്തോട്ടു ഇൻഡിക്കേറ്റർ ഇട്ട് സ്റ്റിയറിംഗ്‌ വലത്തോട്ട് മാക്സിമം തിരിക്കാൻ "
ഇത്രയും ഒറ്റ ശ്വാസത്തിൽ ആശാൻ പറഞ്ഞതുകേട്ടതും മിനിചേച്ചിക്ക് ഉള്ളംകാലുത്തൊട്ട് ചൊറിഞ്ഞു കേറിവന്ന്, ബ്രേക്കിൽ പരമാവധി ശക്തിയിൽ കാലമർത്തി ടയറുകൾ കരിയുന്ന വിധത്തിൽ വണ്ടി വഴിയുടെ ഒത്ത നടുക്കുതന്നെ നിരക്കി നിർത്തിയിട്ട് ആശാനോട് ദേഷ്യത്തിൽ ഇങ്ങനെ പറഞ്ഞു
" എല്ലാ കൂടിയൊന്നും ഒറ്റയടിയ്ക്ക് ചെയ്യാൻ എന്നെ കൊണ്ടു പറ്റത്തില്ല അതൊക്കെയങ്ങുപോയി പാറേപ്പള്ളിയിൽ പറഞ്ഞാൽ മതി വേണമെങ്കിൽ ഓരോന്നു വച്ചു ഞാൻ ചെയ്യാം"
ഇടിവെട്ടിയതുപോലുള്ള ശബ്ദം കേട്ടതും ആശാൻ പ്ലാറ്റ്. അങ്ങനെ മിണ്ടിയും മിണ്ടാതെയുമൊക്കെ ആശാൻ മിനിചേച്ചിക്ക് ലൈസൻസ് ഒരു തരത്തിൽ ഒപ്പിച്ചു കൊടുത്തു ( ഗ്രൗൺഡിൽ ഒരു ലോഡ് കമ്പിയും ഇറക്കി കൊടുത്തു)...
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ഉച്ചേമുക്കാൽ നേരത്ത് ബെന്നിച്ചന്റെ വീട്ടിലെ ടെലിഫോണിൽ ഒരു കോൾ വന്നു. എടുത്തത് മിനിചേച്ചി ആയിരുന്നു. മറുതലയ്ക്കൽ നിന്നും കേട്ട വിവരമറിഞ്ഞതും ചേച്ചി ഉച്ചത്തിൽ നിലവിളിച്ചുപോയി. എറണാകുളത്തിന് ഓട്ടം പോയി തിരിച്ചു വരുന്നവഴിയ്ക്ക് ബെന്നിച്ചായന്റെ കാറും എതിരേ വന്ന ലോറിയും നേർക്കുനേരെ കൂട്ടിയിടിച്ച് കാറ് പൂർണ്ണമായും തകരുകയും ബെന്നിച്ചന് സീരിയസ്സായി കോട്ടയം മെഡിക്കൽകോളജിൽ അഡ്മിറ്റാക്കിയെന്നുമാണ് ബെന്നിച്ചന്റെ സുഹൃത്ത് ടോമിച്ചൻ വിളിച്ചു പറഞ്ഞത്...
ആദ്യം കിട്ടിയ ഓട്ടോയിൽ കയറി മിനിചേച്ചിയും അമ്മച്ചിയും ചാച്ചനും മെഡിക്കൽ കോളേജിലെത്തി. അത്യാഹിത വാർഡിലെത്തി വിവരങ്ങൾ തിരക്കിയപ്പോൾ മൂക്കിനാണ് കൂടുതൽ പരിക്ക്. തലയ്ക്കും കാര്യമായ പരിക്കേറ്റിട്ടുണ്ട്. മൂക്കിന്റെ പാലത്തിലെ എല്ലിനു പൊട്ടലുണ്ട് അതുമല്ല മൂക്കിന്റെ ഷേയ്പ്പുപോലും മാറി പോയിരുന്നു. ഇപ്പോൾ ബെന്നിച്ചന്റെ മൂക്കു കണ്ടാൽ ഒരുമാതിരി ചൈനീസ് മൂക്കുപോലെ...
താമസിയാതെ തന്നെ ബെന്നിച്ചനെ വാർഡിലേയ്ക്ക് മാറ്റി. പിന്നെ എന്നും ചോറുമായി ആശുപത്രിയിൽ പോകുന്നതും ബെന്നിച്ചനെ പരിചരിക്കുന്ന ഡ്യൂട്ടിയും മിനിചേച്ചിക്കായിരുന്നു. ബെന്നിച്ചായന്റെ അപകടത്തോടെ മിനിചേച്ചിയുടെ വളരെകാലത്തെ ആഗ്രഹത്തിന് സാഫല്യവും കിട്ടി. എന്താണെന്നന്ന് നിങ്ങൾക്ക് പറയാമോ? മുകളിൽ പോയി ഒന്നൂടെ വായിച്ചു നോക്കിയാൽ ചിലപ്പോൾ കിട്ടും. ഇനി തലപുണ്ണാക്കാക്കണ്ട ഞാൻ തന്നെ പറഞ്ഞു തരാം. പൊങ്ങച്ചം കൊണ്ടു മിനിചേച്ചി സുനിതേച്ചിയോട് പറഞ്ഞതാണ് ലൈൻ ബസ്സിൽ കേറിയകാലം മറന്നുവെന്നും അതിലൊന്ന് കേറി യാത്ര ചെയ്യാനിപ്പോൾ കൊതിയാണെന്നും. അതായത് മിനിചേച്ചി ദിവസവും മെഡിക്കൽ കോളേജിൽ പോകുന്നത് വീടിനു മുന്നിൽക്കൂടി പോകുന്ന ലൈബസിൽ കയറിയാണ്. അങ്ങനെ അറിയാതെ പൊങ്ങച്ചം പറഞ്ഞതാണെങ്കിലും ചിലപ്പോൾ നാക്കിൽ ഗുളികൻ കേറിപ്പറ്റി അള്ളിപ്പിടിച്ചിരിക്കുന്ന സമയത്ത് പറയുന്ന കാര്യങ്ങൾ അറംപറ്റിയതുപോലെ ആയിത്തീരും...
ഇന്നിപ്പോൾ ബെന്നിച്ചൻ ഡിസ്ചാർജായി വീട്ടിൽ റെസ്റ്റിലാണ്. ഹോസ്പിറ്റലിലായിരുന്ന സമയത്ത് ദൈവഭക്തി അധികം കൂടിയ മിനിചേച്ചിയും മകൾ മറിയാച്ചിയും കൂടി തൊടുപുഴയിൽ ധ്യാനം കൂടാൻ പോയിരിക്കുകയാണ്. അവിടുന്ന് വന്നു കഴിയുമ്പോൾ നമുക്കൊരു ഭക്തവത്സലയായ മിനിചേച്ചിയെ കിട്ടുമെന്ന് പ്രതീക്ഷിക്കാം...
ഗുണപാഠം: നമുക്കുള്ളതെല്ലാം ദൈവം നൽകിയിരിക്കുന്ന ദാനമാണ്. അതിൽ നാം അഹങ്കരിക്കരുത്. കാരണം, മനുഷ്യന്മാര് പഴയതായിരിക്കാം പക്ഷെ ദൈവം പഴയ ദൈവമല്ല. ന്യൂജൻ ദൈവമാണ്. പണ്ട് ദൈവം പിന്നെ പിന്നെ എന്നു പറഞ്ഞതിപ്പോൾ മുന്നേ മുന്നേ എന്നാണ് പറയുന്നത്. കൂടുതൽ കാരുണ്യം ദൈവത്തിൽ നിന്നും കിട്ടുമ്പോൾ നമ്മളും കൂടുതൽ എളിമപ്പെടുകയും വിനയാന്വിതനാകുകയും ചെയ്യുക...
എന്നാൽ പിന്നെ ഞാനങ്ങോട്ട്.....
........................... മനു ...............................

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot