Slider

വടക്ക് നോക്കി യന്ത്രം

0

സതീശൻ , പ്രായം മുപ്പത്തിമൂന്ന് , സുമുഖൻ , സത്സ്വഭാവി , പട്ടണത്തിലെ സഹകരണ ബാങ്കിൽ ക്ലർക്ക് . വായനക്കാർ തെറ്റിധരിക്കരുത് ഇതൊരു മാട്രിമോണിയൽ പരസ്യമല്ല . സതീശന് സ്വന്തമായ് ഭാര്യ ഒന്ന് , പെൺമക്കൾ രണ്ട് .
കൂടാതെ സതീശൻ അറിയപ്പെടുന്ന ഒരു നോവലിസ്റ്റുകൂടിയാണ് . " ഉണർന്ന വരയിൽ " തുടർച്ചയായി മാന്ത്രിക നോവൽ എഴുതുന്നയാൾ . അയാളുടെ രക്തയക്ഷിയും , കരിമ്പനയോലയും പ്രമുഖ ഓൺലൈൻ ഗ്രൂപ്പിൽ രണ്ടായിരവും , മൂവായിരവും " ഉയർന്ന പെരുവിരൽ " കിട്ടിയ നോവലുകളാണ് .
ഇതൊക്കെ ആണേലും സതീശൻ ഒന്നാന്തരം ഒരു പേടിത്തൊണ്ടനാണ് . പേടി സതീശന് കൂടപ്പിറപ്പിനെ പോലെയാണ് . കുട്ടിക്കാലത്ത് ഒപ്പം ഉണ്ടായിരുന്ന നാണി മുത്തശ്ശിയും , വീടിനോട് ചേർന്ന ആളൊഴിഞ്ഞു കിടക്കുന്ന മനപ്പറമ്പുമാണ് സതീശന്റെ മനസ്സിൽ പേടി വേരൂന്നാ നുണ്ടായ ആദ്യ കാരണങ്ങൾ . പിന്നീട് അതങ്ങ് പടർന്ന് പന്തലിക്കുകയാണ് ചെയ്തത് . ഈ നാണി മുത്തശ്ശി പറഞ്ഞ യക്ഷിക്കഥകളുടെ പുതു രൂപമാണ് സതീശന്റെ ഓൺലൈൻ കഥകളിൽ അധികവും .
ഈ പേടിയിൽ നിന്നും രക്ഷനേടാൻ സതീശൻ തന്റെ ശരീരം മുഴുവനും വിവധ തരത്തിലുള്ള ഏലസ്സ്കൾ ധരിച്ചാണ് നടപ്പ് . അങ്ങനെ പരസ്യങ്ങളിൽ കാണുന്ന ഒട്ടുമിക്ക യന്ത്രങ്ങളും , ഉറുക്കുകളും ധരിച്ച അയാൾ കാന്തത്തിനടുത്ത് കൂടി പോയാൽ അതിൽ ഒട്ടി ഇരിക്കും എന്ന് വേണമെങ്കിൽ ആലങ്കാരികമായി പറയാവുന്ന അവസ്തയിലാണ് ഇപ്പോൾ .
സമയം രാത്രി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു . സതീശൻ ഇപ്പോൾ ഒരു രചനയുടെ പണിപ്പുരയിലാണ് . അവന്റെ സ്വപ്ന രചന . കഥയുടെ പേര് " സ്വർണ്ണ കദളി " . ഈ കഥ സതിശന്റെ വീടിനോട് ചേർന്ന ആളില്ലാ മനയുടെ കഥയാണ് . അവന്റെ മുത്തശ്ശിയിൽ നിന്നും പണ്ട് എങ്ങൊ പറഞ്ഞ് കേട്ട ഒരു യക്ഷി കഥ .
കഥയുടെ ആദ്യ ഭാഗം എഴുതി തീർത്ത അവൻ അത് ഒരാവർത്തി വായിച്ച് നോക്കി .
സ്വർണ്ണ കദളി
" കഥ കേൾക്കാനുള്ള കൊതി കുട്ടിക്കാലത്തെ കൂടെ കൂടിയതിനാൽ, എന്റെ ഏറ്റവും വലിയ ഇഷ്ടക്കാരി നാണി മുത്തശ്ശി ആയിരുന്നു . വെളുത്ത നിറവും , വെള്ളി തലമുടിയും , ചുളിവ് വീണ കവിളുകളും , കുട കമ്മലിട്ട് ഞാന്ന് പോയ വലിയ ചെവികളുമുള്ള നാണി മുത്തശ്ശിക്ക് എപ്പോഴും അവർ വായിലിട്ട് ചവക്കുന്ന ' കാലി പുകയിലയുടെ ' ഗന്ധമായിരുന്നു. ഒരിക്കൽ മുത്തശ്ശി കാണാതെ പുകയിലയിൽ തരിമ്പെടുത്ത് വായിലിട്ട ഞാൻ , 'പുകയിലചൊരുക്കി ' വീണതിൽ പിന്നെ ആ ഗന്ധം എന്റെ മനം മടുപ്പിച്ചെങ്കിലും , മുത്തശ്ശീടെ കഥകളുടെ സുഗന്ധം , എന്നും എന്നെ അവരുടെ അരികിൽ ചേർത്ത് നിർത്തി .
അന്നൊരിക്കൽ കഥ കേൾക്കാൻ അടുത്ത് കൂടിയ എന്നോട് മുത്തശ്ശി ഒരു രാജാവിന്റെ കഥ പറഞ്ഞു .
കഥയിൽ ആ രാജാവിന് മക്കൾ നാലായിരുന്നു. ഒന്നാമത്തെ മകൻ 'ക' രണ്ടാമൻ' ഥ 'മൂന്നാമത്തെത് പെൺകുട്ടി 'മ' നാലാമത്തവൾ ' തി ' ഇത്രയും പറഞ്ഞ് നിർത്തിയ മുത്തശ്ശി, എന്നോട് അവരുടെ പേരുകൾ ഒന്ന് കൂട്ടി വായിക്കാൻ പറഞ്ഞു. 'കഥ മതി' ന്ന് ,വായിച്ച എന്നോട് എന്നാൽ കഥ മതിയാക്കാം എന്ന് കളിയായി പറഞ്ഞിട്ട് എനിക്ക് മുത്തശ്ശി ഒരു കഥ പറഞ്ഞു തന്നു............................. ഒരു യക്ഷികഥ !!! .
സമയം നാല് മണി കഴിഞ്ഞതേ ഉള്ളൂ മനപ്പറമ്പിൽ ഇരുട്ട് പരക്കാൻ തുടങ്ങിയിരിക്കുന്നു .തേക്കും , കൂവളവും , കരിവീട്ടിയും തിങ്ങിനിറഞ്ഞ ആ പറമ്പിൽ സൂര്യനെന്നും താമസിച്ച് ഉദിക്കുകയും നേരത്തെ അസ്തമിക്കുകയും ചെയ്തിരുന്നു . കാറ്റിൽ മരങ്ങൾ ഞെരിയുന്ന ശബ്ദം ഒഴിച്ചാൽ ആ പറമ്പിൽ കിളികൾ പോലും ചിലച്ച് ചിറകടിച്ചിരുന്നില്ല . ആൾ പാർപ്പില്ലാതെ ഇടിഞ്ഞ് പൊളിഞ്ഞ ഒരു മനയും , വള്ളിപടർപ്പുകൾ മൂടിയ സർപ്പകാവും , അതിനരികിലായ് ആഴമറിയാത്ത വണ്ണം താഴ്ചയുള്ള ഉപേക്ഷിക്കപ്പെട്ട ആൾമറ ഇല്ലാത്ത ഒരു കിണറുമായിരുന്നു അവിടെ ഉണ്ടായിരുന്നത് .
വളരെ കാലം മുൻപ് ആ മനയിലെ താമസക്കാരനായിരുന്ന മാന്ത്രികൻ ബ്രഹ്മൻ തിരുമനസ്സിനേയും , വേളിയേയും ആരോ അരും കൊല ചെയ്യുകയും . നാലു വയസ്സുകാരി മകളെ ആ കിണറ്റിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തതിൽ പിന്നെ ആരും അവിടെ താമസിച്ചില്ല .
മനയിലെ സൂക്ഷിപ്പുകളായ താളിയോലയും , സ്വർണ്ണ കദളി കുലയും അപഹരിക്കാൻ എതിരാളികൾ എത്തിയപ്പോൾ . തന്റെ മകളുടെ പക്കൽ അത് കൊടുത്തിട്ട് രക്ഷപെടാൻ തിരുമേനി അവളോട് ആവശ്യപ്പെട്ടു . സൂക്ഷിപ്പുകൾ കിട്ടാതെ വന്നപ്പോൾ തിരുമേനിയേയും വേളിയേയും അവർ കൊന്നു . ഇരുട്ടിൽ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ ആ കുഞ്ഞും മരിച്ചു .
ഇത്രയും പറഞ്ഞ് മുത്തശ്ശി അവനോട് ശബ്ദം താഴ്ത്തി ഇങ്ങനെ കൂട്ടിച്ചേർത്തു . "
"ആ കുഞ്ഞിന്റെ ആത്മാവ് ഇപ്പോഴും ആ കിണറ്റിലുള്ള സ്വർണ്ണ കദളി കുലക്കും , നശിക്കാത്ത താളിയോലക്കും കാവലായ് അവിടെ തന്നെയുണ്ട് . "
തുടരും , എന്ന് എഴുതിയിട്ട് സതീശൻ തന്നോട് തന്നെ പറഞ്ഞു .
" അസ്സലായിട്ടുണ്ട് ഇത് പൊളിക്കും "
പെട്ടെന്ന് ഒരു നിഴൽ തന്റെ അടുക്കലേക്ക് വരുന്നത് വെളിയിൽ നിന്നും വരുന്ന ബൾബിന്റെ പ്രകാശത്തിൽ അവൻ എഴുത്ത് മേശക്ക് മുന്നിലെ ചുവരിൽ കണ്ടു .
ഒരു ചെറിയ പെൺകുട്ടിയുടെ നിഴൽ അതാ തന്റെ അടുക്കലേക്ക് വരുന്നു . ആ നിഴലിന്റെ കൈ പിന്നിൽ നിന്നും തന്റെ കഴുത്തിന് നേരെ നീണ്ട് വരുന്നത് കണ്ട് ശ്വാസം നിലച്ച് പോകുന്ന പോലെ അവന് തോന്നി . സതീശൻ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും അവന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി പുറത്തേക്ക് വന്നില്ല .
" അച്ഛാ ബാത്റൂമിൽ പോകാൻ ഒന്ന് കൂട്ടു വരുമോ ...? "
സതീശന്റെ യു.കെ. ജിക്കാരി മകൾ ഉറക്കച്ചടവോടെ അവന്റെ ചുമലിൽ പിടിച്ച് കുലുക്കിയിട്ട് ചോദിച്ചു .
**************************
കവലയിൽ സതീശൻ ബസ്സിറങ്ങിയപ്പോൾ അന്ന് നേരം നന്നെ വൈകിയിരുന്നു . വീട്ടിലേക്ക് ഒരു കിലോമീറ്ററോളം നടന്ന് വേണം പോകാൻ . വാർഷിക കണക്കെടുപ്പ് ആയത് കാരണം ബാങ്കിൽ നിന്നും ഇറങ്ങാൻ വൈകി . ഗ്രാമത്തിലേക്കുള്ള പതിവ് ബസ്സ് കിട്ടിയതുമില്ല . ഒരിക്കലും ഇത്ര വൈകിയിട്ടില്ല . വല്ലപ്പോഴും വൈകിയാൽ തന്നെ ആ യാത്രയിൽ കൂട്ടായി കവലയിൽ നിന്നും കട പൂട്ടി പോകുന്ന ആരെങ്കിലും ഉണ്ടാവുന്നതാണ് . ഇന്ന് അതും ഇല്ല . ഒറ്റക്ക് മനപ്പറമ്പ് കടന്ന് പോകണം എന്ന ചിന്ത അവന്റെ ഹൃദയത്തെ വല്ലാതെ മിടിപ്പിച്ചു . ബസ് സ്റ്റോപ്പിന് സമീപമുള്ള പെട്ടി കടയിൽ നിന്നും ഒരു മെഴുകുതിരിയും , തീപ്പെട്ടിയും വാങ്ങി ചായക്കടയുടെ പിന്നാമ്പുറത്ത് നിന്ന് കിട്ടിയ ചിരട്ടയുടെ തുറന്ന ഭാഗം ചേർത്ത് അത് കത്തിച്ച് വച്ച് ധൈര്യം സംഭരിച്ച് അവൻ നടക്കാൻ തുടങ്ങി .
രാത്രി കരിമ്പടം പോലെ വിരിഞ്ഞ് നിവർന്നു കിടന്നിരുന്നു . മേഘ കൂട്ടങ്ങൾ നക്ഷത്രങ്ങളെ പോലും മറച്ചിരുന്നു . അരണ്ട മെഴുക് തിരിയുടെ വെട്ടം ഇടവഴിയുടെ കൽക്കെട്ടിനെ ഇടക്കിടെ പ്രകാശിപ്പിച്ചു . വേഗത്തിൽ മുന്നോട്ടായുന്ന കാലടികൾക്ക് കൂട്ട് ആ നിശബ്ദതയിൽ മുഴങ്ങി കേൾക്കുന്ന അവന്റെ കിതപ്പ് മാത്രം . ആ കൽഭിത്തിയിൽ ഒരിടത്ത് ഒരു സർപ്പം ചുറ്റിപ്പിടിച്ചിരിക്കുന്നത് മെഴുകുതിരിയുടെ വെട്ടത്തിൽ കണ്ട അവൻ ചകിതനായി . പെട്ടെന്ന് ഒരു വലിയ എലി പൊന്തയിൽ നിന്നും അവന് മുന്നിലൂടെ ചാടി മറുഭാഗത്തേക്ക് പാഞ്ഞ് പോയി . ഒരു നിമിഷം പകച്ചു പോയെങ്കിലും , മെഴുക് തിരി മറുകൈയ്യിലേക്ക് മാറ്റി പിടിച്ച് കക്ഷത്തിൽ ചുരുട്ടി വെച്ചിരുന്ന ബാഗ് തോളിൽ തൂക്കിയ ശേഷം മുണ്ടിന്റെ തുമ്പ് ഉയർത്തി പിടിച്ച് വേഗത്തിൽ അവൻ നടക്കാൻ തുടങ്ങി . മനപ്പറമ്പിന്റെ അരികിൽ എത്തിയിരിക്കുന്നു കുറച്ച് ദൂരം കുടി നടന്നാൽ വീട്ടിലെത്താം അവൻ ആശ്വാസം കൊണ്ടു .
പെട്ടെന്ന് പാദസ്വരം കിലുങ്ങന്ന പോലൊരു ശബ്ദം അരികിൽ നിന്നും അവൻ കേൾക്കാൻ തുടങ്ങി . " ഛിൽ ഛിൽ ............ " ആകെ പരവശനായ അവൻ നടപ്പിന് വേഗത കൂട്ടി . അതാ ആ ശബ്ദം തന്റെ കൂടെ തന്നെ ഉണ്ട് ഇപ്പോൾ അത് വേഗത്തിലും , ഉച്ചത്തിലുമായിരിക്കുന്നു . നടപ്പിന്റെ വേഗതയിൽ അവന്റെ കൈയ്യിലെ മെഴുകുതിരി നാളം ഉലഞ്ഞ് കത്തി . പെട്ടെന്ന് അവനാ പൊന്തക്കാട്ടിൽ ഒരു വെളുത്ത രൂപം കണ്ടു . ആ കാട് വല്ലാതൊന്ന് ഉലഞ്ഞു . ആ സമയം അവിടെ നിന്നും ഉച്ചത്തിൽ മണി നാദം മുഴങ്ങാൻ തുടങ്ങി . സതീശൻ തന്റെ കൈയ്യിലെ മെഴുക് തിരി വലിച്ചെറിഞ്ഞ് ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ച് കുതിച്ച് പാഞ്ഞു . വീടിനു മുൻപിലെ വെളിച്ചം കണ്ടപ്പോഴാണ് അവൻ ഓട്ടത്തിന്റെ വേഗത അല്പം കുറച്ചത് .
അപ്പോഴേക്കും പാദസ്വരത്തിന്റെ കിലുക്കവും , മണിയടി ശബ്ദവും നിലച്ചിരുന്നു .
വീട്ടിലെത്തി കിതച്ച് കൊണ്ട് കതകിൽ ആഞ്ഞ് തട്ടിയത് മാത്രമെ സതീശന് ഓർമ്മ ഉണ്ടായിരുന്നുള്ളൂ .
പിറ്റേന്ന് പനി പിടിച്ച് , വിറച്ച് കിടക്കുന്ന അയാളുടെ അടുക്കൽ എത്തിയ മൂത്ത മകൾ സതീശനോട് ഇങ്ങനെ ചോദിച്ചു .
" അച്ഛനിന്നലേം മറന്നു അല്ലെ ? "
"എന്റെ കാശു കുടുക്കേലെ ചില്ലറ നോട്ടാക്കി തരാം എന്ന് പറഞ്ഞ് കൊണ്ടു പോയിട്ട് ദാ അത് അച്ഛന്റെ ബാഗിൽ തന്നെ ഇരിക്കുന്നു . "
" ആ സമയത്ത് " അയൽ വീട്ടിലെ കാർത്ത്യായനി ചേച്ചി രാത്രി തൊഴുത്തിൽ നിന്നും അഴിഞ്ഞ് പോയ തന്റെ പശുവിനെ തേടി പിടിച്ച് ഉച്ചത്തിൽ പ്രാകിക്കൊണ്ട് ആ വഴി കടന്ന് പോയി .
" നാശം പിടിച്ചത് . എം . സി . ആറിന്റെ പുതിയ വെളുത്തമുണ്ടായിരുന്നു അഴയിൽ അലക്കി വിരിച്ചിരുന്നത് . അതും കൊമ്പേ തൂക്കിയേ ഇതിന് പോകാൻ കണ്ടുള്ളു . മനക്കിണറ്റിൽ ചാടി ഈ പണ്ടാരം ചത്തില്ലല്ലോ ഭഗവാനെ . "
ഇത് കേട്ടിട്ടോ എന്തോ നന്ദിനി പശു കഴുത്തിലെ കുടമണി കിലുക്കി പ്രതിഷേധം അറിയിച്ചു . ണിം ണിം ണിം .
***********************************
രണ്ട് ദിവസങ്ങൾക്ക് ശേഷം സതീശന്റെ എഴുത്ത് മുറി . സമയം രാത്രി
പതിനൊന്ന് . സതീശൻ ഒരു പുതിയ രചനയിലാണ് " യക്ഷിക്കഥകളും മിഥ്യാ ധാരണയും " എന്നായിരുന്നു അതിന്റെ പേര് .
പെട്ടെന്ന് അന്തരീക്ഷമാകെ മാറി . കാറ്റ് വീശി അടിക്കാൻ തുടങ്ങി . ഇരുട്ടിനെ ഭേദിച്ച് മിന്നൽ പിണർ പലവട്ടം പാഞ്ഞു . നായ്കൾ ഉച്ചത്തിൽ ഓരിയിട്ടു .
എഴുത്ത് നിർത്തി ലൈറ്റണച്ച സതീശൻ തന്റെ കഴുത്തിലെ ഏലസ്സിൽ മുറുകെ പിടിച്ചു . എന്നിട്ട് ഭാര്യയോട് ചേർന്ന് കിടന്ന് ഇങ്ങനെ ഉരുവിട്ടു അർജുനൻ , ഫൽഗുനൻ , പാർത്ഥൻ , വിജയനും.....................
അരുൺ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo