Slider

ആമിനതാത്താന്റെ മോള് ദേവൂട്ടി

0

ഉമ്മാ ഇങ്ങളെ മോനേ എന്തിനാ ന്റെ തലയിൽ കെട്ടിവെച്ചത് ഇങ്ങളെല്ലാരും
ആ ഇതാപ്പോ നന്നായെ ഇങ്ങള് രണ്ടാളും തന്നെയല്ലേ പ്രേമിച്ചത്.ഒടുക്കം കെട്ടാണെങ്കിൽ ഓനെ തന്നെ കെട്ടോള്ളൂന്ന് പറഞ് ഒറ്റക്കാലിൽ നിന്നതും ഇയ്യല്ലേ സജ്‌നാ
പ്രേമിച്ചുയെന്ന് വെച്ച് ഇങ്ങക്ക് എതിർത്തുടെയ്‌ന,
എല്ലാ ഉമ്മമാരും പ്രേമത്തിന് എതിര്നിക്കാറല്ലേ
പതിവ്.അപ്പോ ഇങ്ങളും നിക്കണേനു
ന്റെ കുട്ടിന്റെ ഒരു ആഗ്രഹത്തിനും എതിര്നിക്കാൻ നിക്ക് പറ്റൂല.അല്ല എന്താപ്പോ അതിന് മാത്രം ഇവടെണ്ടായി ഇജ്ജ് ഇങ്ങനെ ചാടികളിക്കാന്
ഇന്നേ രാവിലെ ന്റെ കൂടീൽ കൊണ്ടാക്കിത്തരാന്ന് കാക്കു പറഞ്ഞതാ എന്നിട്ടിപ്പോ പോത്തുപോലെ കിടക്കാ. ഞാൻ വിളിച്ചിട്ടാണെങ്കിൽ എണീക്ക്ണില്ല്യാ,ഇങ്ങളൊന്ന് വിളിക്കി .ഇങ്ങള് വിളിച്ചാ മൂപ്പര് എണീക്കും .നല്ല ഉമ്മച്ചിയല്ലേ. പ്ലീസ്....
രാവിലെ തന്നെ അടുക്കളയിൽ ഉമ്മാനോട് പരാതി പറയണ സജ്‌നാന്റെ തേന്മൊഴി കേട്ടാണ് അന്ന് ഉണർന്നത്.ശെരിയാ ഇന്ന് ഓളെ അനിയൻ ദുബായിന്ന് വരുന്ന ദിവസമാണ്,രാവിലെ വീട്ടിൽ
കൊണ്ടാക്കിത്തരാന്ന് പറഞ്ഞതാ.അനിയനെ കാണാനുള്ള സന്തോഷത്തിലാ ഓള്,
എണീറ്റ് കോലായീൽ എത്തിയപ്പോയേക്കും ഉമ്മ പതിവ് കട്ടനുമായി അടുത്തേക്ക് വന്നു .പുറകെ സജ്നയും.കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും രാവിലത്തെ കട്ടൻ അത് ഉമ്മാന്റെ കയ്യിന്ന് വാങ്ങി കുടിച്ചാലേ ഞമ്മക്ക്
മനസ്സിനൊരു ഉന്മേഷം കിട്ടു.അതിന്റെ ചെറിയൊരു കുശുമ്പ് സജ്നക്കില്ലാതില്ല...
"ഇങ്ങള് എന്ത് പണിയാ കാക്കോ ചെയ്തത്.നേരം നോക്കി 9 മണികഴിഞ്ഞു. ഇനിയെപ്പോ പോകാനാ"
"ഇജ്ജോന്ന് സബൂറാക്ക് സജ്‌നാ ഇപ്പൊ പോകാം ഞാനൊന്ന് കുളിച്ചാട്ടെ"
(ഓൾ മോന്തകൊണ്ട് കോനിഷ്ട്ടം കാണിച്ചു അടുക്കളയിലേക്ക് പോയി )
സത്യം പറഞ്ഞാ ഓളെ വീട്ടിൽ പോകാൻ എനിക്ക് തീരെ താല്പര്യം ഇല്ല,ഓളെ ഇത്താത്താന്റെ കെട്ടിയോന് എന്നെ കാണുമ്പോ ഒരു തരം പുച്ഛമാണ്.കാശുള്ളവർക്ക് കാശില്ലാത്തവരെ കാണുമ്പോഴുള്ള ആ പുച്ഛം
അങ്ങനെ പാവങ്ങളുടെ ഇന്നോവയും കൊണ്ട്
(ഓട്ടോ) ഓളെ വീട്ടിൽ കൊണ്ടാക്കി തിരിച്ചു സ്റ്റാൻഡിൽ വന്നിരുന്നാണ്പത്രം നോക്കിയത്.
ഓണം പ്രമാണിച്ചു പത്രത്തിന്റെ ഫ്രണ്ട് പേജ് പരസ്യക്കാര് കൊണ്ടുപോയിട്ടുണ്ട് .
മറിച്ചുനോക്കിയപ്പോഴാണ് ഒരു അനാഥാലയത്തിലെ കുട്ടികളുടെ ഓണാഘോഷ പരിപാടിയുടെ ഫോട്ടോ ശ്രദ്ധിച്ചത്. നിഷ്കളങ്കമായി ചിരിക്കുന്ന ഒരു പെൺകുട്ടി.
നല്ല പരിചയമുള്ള മുഖമായത് കൊണ്ടാണ്
ആഫോട്ടോയിൽ ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയത്.തലചുറ്റുന്നത് പോലെയാണ് തോന്നിയത്.അതെ അവൾ തന്നെ , എന്റെ പെങ്ങളുട്ടി...ഉപ്പാക്ക് അന്യമതകാരിയിലുണ്ടായ എന്റെ ചോര....
പേടിപ്പെടുത്തുന്ന ഓർമ്മകൾ മാത്രമാണ് ഉപ്പയെ കുറിച്ചുള്ളത്.സ്ഥിരം കള്ളും കുടിച് വന്ന് എന്നെയും ഉമ്മയെയും ഉപദ്രവിക്കുന്ന ഒരു ആൾരൂപം അതാണ് എന്റെ മനസ്സിൽ ഉപ്പ. ഉപ്പാന്റെ മർദ്ദനത്തിൽനിന്ന് എന്നെ രക്ഷിക്കാൻ രാത്രിയിൽ പലപ്പോഴും എന്നെ അടുത്തുള്ള വീട്ടിൽ കൊണ്ടാകാറാണ് ഉമ്മ ചെയ്തിരുന്നത്.
ഉപ്പാന്റെ ഉപദ്രവം സഹിക്കവയ്യാതെ ആത്മഹത്യാ ചെയ്താലോ എന്ന്പലവട്ടംഉമ്മആലോചിച്ചിട്ടുണ്ട്
അന്നെല്ലാംഉമ്മാനെ അതിൽനിന്ന് പിന്തിരിപ്പിച്ചത് എന്റെ മുഖമാണെന്ന് ഉമ്മ ഇപ്പോഴും പറയാറുണ്ട്.
ആ ഇടക്കാണ് ഉപ്പാക്ക് അന്യമതക്കാരിയുമായി അടുപ്പമുണ്ടാകുന്നതും നാടുവിടുന്നതും.പിന്നീട് കുറേകാലത്തേക്ക് ഉപ്പയെ കുറിച് ഒരു വിവരവും ഇല്ലായിരുന്നു.ആ സ്ത്രീയിൽ ഉപ്പാക്ക് ഒരു മകളുണ്ടായെന്ന് പലരും പറഞ് ഞങ്ങളും അറിഞ്ഞിരുന്നു.അവസാനം അമിത മദ്യപാനം മൂലം രോഗബാധിതനായി തിരിച്ചെത്തിയ ഉപ്പ കൂടുതൽനാൾ ജീവിച്ചില്ല.ഉപ്പാന്റെ മരണ ദിവസമാണ് ഞാൻ ആദ്യമായി ആ സ്ത്രീയെയും അവരുടെ കൂടെ വന്ന 6 വയസ്സുകാരിയെയും കാണുന്നത്...
അന്ന് അവരോടും മകളോടും വളരെ ക്രൂരമായി പെരുമാറുകമാത്രമാണ് ഞാൻ ചെയ്തത്.
ഉമ്മയുടെ കണ്ണിൽ പെടാതിരിക്കാൻ ഞാൻ അവരെ അവിടെനിന്നും പറഞ്ഞു
വിടുകയായിരുന്നു.അവർക്ക് നേരെ കുരച്ചുചാടിയ എന്നെ ഭയത്തോടെയായിരുന്നു ആ കുഞ്ഞുകണ്ണുകൾ നോക്കിയത്.അതിന് ശേഷം രണ്ടു മൂന്ന് തവണ എന്നെക്കാണാൻ അവർ ശ്രമിച്ചിരുന്നെങ്കിലും ഞാൻ മനപൂർവം ഒഴിഞ് മാറുകയായിരുന്നു.പക്ഷേ ഇന്നവൾ അനാഥാലയത്തിൽ....
സുഹൃത്തും പഞ്ചായത്തു പ്രസിഡന്റുമായ മജീദിക്കാനേ വിളിച്ചു അവളെ കാണാനുള്ള സഹായം ആവശ്യപ്പെട്ട് അവളുടെ അടുത്തേക്ക്
പോകുമ്പോഴും അവളെങ്ങനെ എത്തി അനാഥാലയത്തിൽ.? അപ്പോ അവളുടെ അമ്മ എവിടെ? അങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ മാത്രമായിരുന്നു എന്റെ മനസ്സിൽ...
അവിടുത്തെ വാർഡൻ മുകേനെയാണ് രണ്ടു
വർഷങ്ങൾക്ക് മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് തീ പിടിച് അവളുടെ അമ്മയടക്കം നാല് സ്ത്രീകൾ മരണപെട്ടന്നും ചൈൽഡ് ലൈൻ വഴിയാണ് അവളിവിടെ എത്തിയതെന്നും അറിയാൻ കഴിഞ്ഞത്
അവളെ എന്റെ അടുത്തേക്ക് വിളിച്ചപ്പോൾ അന്ന്
ഞാൻ കണ്ട അതെ ഭയം തന്നെയാണ് അവളുടെ കണ്ണുകളിൽ കാണാൻ കഴിഞ്ഞത്.
എന്താ മോളുടെപേര്...ദേവൂട്ടി....മോൾക്ക് എന്നെ മനസ്സിലായോ? മനസ്സിലായി എന്നർത്ഥത്തിൽ അവൾ തലയാട്ടി ..
എന്നാ പറ ആരാ...? എന്റെ ഏട്ടൻ ചിരിച്ചുകൊണ്ടാണവൾ മറുപടി പറഞ്ഞത്...
അവളുടെ ആ മറുപടി കേട്ടപ്പോൾ ഏട്ടനെന്ന വിളിക്ക് എത്രമാത്രം മധുരമുണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു..
അവളെ ചേർത്ത് പിടിച്ചു... ദേവൂട്ടി വരുന്നോ ഈ ഏട്ടന്റെ കൂടെ ഏട്ടന്റെ വീട്ടിലേക്ക്‌ .....
ഒന്നും മിണ്ടാതെ തറയിലേക്ക് നോക്കി
നിൽക്കുയാണ് അവള് ചെയ്തത്
അവളെ കൂടെ കൂട്ടാൻ വേണ്ടി ആവശ്യമായ അവിടുത്തെ എല്ലാ നിയമാവലികളും ചെയ്തു തന്നിരുന്നത് മജീദിക്കയായിരുന്നു.
അവിടുത്തെ മറ്റുകുട്ടികളോട് ഇതെന്റെ ഏട്ടനാ..
എന്നെ കൊണ്ടുപോകാൻ വന്നതാ എന്നൊക്കെ പറഞ് തുള്ളിച്ചാടുകയായിരുന്നു ദേവൂട്ടി...
യാത്ര പറഞ് ഇറങ്ങുബോൾ ഞാൻ അനാഥയല്ല എനിക്കൊരു ഏട്ടനുണ്ട് എന്നർത്ഥത്തിൽ എന്റെ കൈകൾ മുറുകെ പിടിച്ചിരുന്നവൾ..
വീട്ടിലേക്കുള്ള ദൂരം കുറയുന്തോറും ഉമ്മയും സജ്നയും എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ട് ഹൃദയമിടിപ്പിടിന്റെ വേഗത കൂടുകയായിരുന്നു.
ദേവൂട്ടിയെ പുറത്തു വണ്ടിയിൽ ഇരുത്തിയാണ് ഞാൻ അകത്തേക്ക് പോയത്
നീ എവടെആയിര്ന്ന് ഉച്ചക്ക് ചോറിനും കണ്ടില്ല നിന്നെ.വരൂലെങ്കിൽ വിളിച്ചുപറയണ്ടേ.ഞാൻ കുറെകാത്തിരുന്നു.അവസാനം ഞാൻ ബെയ്ച്ചു.ഇജ്ജ് കയ്യ് കഴികിവാ.ഞാൻ ചോർ എടുത്തുവെക്കാം.സജ്നാനെ ഓളെ അനിയൻ ഇവടെകൊടുന്നാക്കി പോയി.അളിയനെ കാണാൻ കുറെ ഇരുന്നു ആ പാവം.എന്നൊക്കെ പറയുകയാരിന്നു ഉമ്മ.
സജ്‌നയെയും ഉമ്മാനേയും അടുത്തിരുത്തി കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ ഉമ്മാന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. ഉമ്മാന്റെ ഭാവം കണ്ടിട്ടാകണം സജ്നയും ഒന്നും മിണ്ടാഞ്ഞത്.
അൽപ്പനേരത്തെ മൗനത്തിന് ശേഷമാണ് എന്നിട്ട് അവളെവിടെയെന്ന് ഉമ്മചോദിച്ചത്...പുറത്തു വണ്ടിയിലുണ്ടെന്ന് പറഞ്ഞപ്പോൾ സജ്‌ന ഇയ്യ്‌ പോയി അവളെ അകത്തേക്ക് കൊണ്ടുവായെന്ന്
ഉമ്മപറഞ്ഞപ്പോഴാണ് ശ്വാസം നേരെവീണത്....
ഉമ്മാ ...അവളെ അവളുടെയമ്മ വളർത്തിയിരുന്നത് അവരുടെ രീതിയിലും വിശ്വാസത്തിലുമാണ് ഇനിയിപ്പോ എങ്ങനെയാ?നാട്ടുകാരുടെ ഇടയിൽ..
അതിനെന്താടാ..ഇതുവരെ റംസാനും പെരുന്നാളും മാത്രമാഘോഷിച്ച നമ്മളിനി ഓണവും വിഷുവുംകൂടി ആഘോഷിക്കണം അത്രേയൊള്ളൂ .പിന്നെ നാട്ടുകാര്..നിന്റെ ഉപ്പ നിന്നെയും എന്നെയും വിട്ട് പോകുമ്പോഴും ഇവൾ അനാഥാലയത്തിലായപ്പോഴും ഒരു നാട്ടുകാരെയും കണ്ടില്ലല്ലോ ഞമ്മള്...കുറച് ദിവസം ചൂടും പുകയുമൊക്കെയുണ്ടാകും പതിയെ അത് മാറിക്കോളും സജ്നയുടെ കയ്യും പിടിച്ചു അകത്തേക്ക് കയറിവരുന്ന അവളെ നോക്കിയാണ് ഉമ്മപറഞ്ഞത്
നാട്ടുകാരുടെയും ബന്ധുക്കാരുടെയും അഭിപ്രായങ്ങൾക്ക് ചെവികൊടുക്കാതെ വീട്ടിൽ നമസ്കാരമുറിക്ക് അടുത്തുതന്നെ പൂജാ മുറിയും വന്നു...
ഇന്നവൾക്ക് ഭക്ഷണം വിളമ്പികൊടുക്കുമ്പോഴും അവളുടെ കൊച്ചുകൊച്ചു കുസൃതികൾക്ക് അവളെ ശാസിക്കുമ്പോഴും കൂടെയിരുത്തി പാഠങ്ങൾ പഠിപ്പിക്കുമ്പോഴും സജ്നയും ഒരു ഉമ്മയായി മാറുകയായിരുന്നു.....
ആമിനതാത്താന്റെ മോള് ദേവൂട്ടിയെന്ന് നാട്ടുകാര് കളിയാക്കി വിളിക്കുമ്പോഴും ആ വിളി ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നിരുന്നു.....
(ശുഭം)
Askar Sha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo