നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥയിലെ രാജകുമാരി - അദ്ധ്യായം 7


🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁
അദ്ധ്യായം 7
~~~~~~~~~
അത്താഴം കഴിച്ചുകഴിഞ്ഞു സ്വന്തം മുറിയിലേക്ക് പോകവേയാണ് തന്റെ മൊബൈൽ ഫോൺ അമ്മൂമ്മയുടെ മുറിയിൽ വെച്ചിരിക്കുകയാണെന്ന കാര്യം ദിയ ഓർത്തത്. അതെടുക്കാൻ സുമതിയമ്മയുടെ മുറിയിൽ എത്തിയപ്പോൾ അവർ കട്ടിലിൽ കാലുകൾ നീട്ടിയിരുന്നു രാമനാമം ജപിക്കുകയായിരുന്നു. പണ്ടുതൊട്ടേയുള്ള ശീലമാണത്. രാത്രി കിടക്കുന്നതിനു മുൻപ് കാല് കഴുകിത്തുടച്ചു രാമനാമം ചൊല്ലിയിട്ടേ കിടക്കൂ. ഉറക്കത്തിൽ മരിച്ചുപോയാൽ സ്വർഗ്ഗരാജ്യത്തു പ്രവേശനം കിട്ടാൻ ആണെന്നോ മറ്റോ പണ്ട് അമ്മൂമ്മ പറഞ്ഞത് ദിയയുടെ ഓർമ്മയിൽ ഓടിയെത്തി.
ഒരു പുഞ്ചിരിയോടെ അവൾ അമ്മൂമ്മയെ ശല്ല്യപ്പെടുത്താതെ മേശമേൽ കിടക്കുന്ന തന്റെ ഫോൺ എടുത്തു മുറിയിലേക്ക് നടന്നു. ഫോണിന്റെ മുകൾഭാഗത്തു വലതുവശത്തായി കടുകുമണി വലുപ്പത്തിൽ ചുവപ്പും പച്ചയും വെള്ളയും നോട്ടിഫിക്കേഷൻ ലൈറ്റുകൾ മാറിമാറി തെളിയുന്നുണ്ടായിരുന്നു.
മുറിയിൽ എത്തിയതും അവൾ പാസ്സ്‌വേർഡ്‌ ടൈപ്പ്‌ ചെയ്ത് ഫോൺ ഓൺ ചെയ്തു. നോട്ടിഫിക്കേഷൻസ് എല്ലാം ഒന്നിച്ചു കാണുവാനായി അവൾ ഫോണിന്റെ മുകളിൽ നിന്നും താഴേക്ക് ചൂണ്ടുവിരൽകൊണ്ടു വലിക്കുന്നപോൽ ചെയ്തു. അവളുടെ വിരൽത്തുമ്പിനു പിന്നാലെ ഒഴുകിയിറങ്ങിയ കറുത്ത പ്രതലത്തിൽ വെള്ള അക്ഷരങ്ങളിൽ അവളെ പല രീതിയിൽ ബന്ധപ്പെടാൻ ശ്രമിച്ചു പറ്റാതെപോയ ആളുകളുടെ വിവരങ്ങൾ നിറഞ്ഞു നിന്നു. ആകെ പത്ത് മിസ്ഡ്കോളുകൾ...., വാട്സ്ആപ്പിൽ അഞ്ചു പേരിൽ നിന്നുമായി എഴുപതോളം സന്ദേശങ്ങൾ...., രണ്ടു സിമ്മിലേക്കുമായി ആറ് മെസ്സേജുകൾ, പിന്നെ കുറേ ഫേസ്ബുക് നോട്ടിഫിക്കേഷനുകളും.
ആദ്യം അവൾ വാട്‌സ്ആപ്പ് സന്ദേശങ്ങൾ നോക്കി. ആറുപതോളം സന്ദേശങ്ങൾ ഒരു ഗ്രൂപ്പിൽ നിന്നും പിന്നെ കോളേജിലെ മൂന്ന് കൂട്ടുകാരികളിൽ നിന്നുമാണ്. കൂട്ടുകാരികളുടെ വിശേഷങ്ങൾ ചോദിച്ചുള്ള സന്ദേശങ്ങൾക്ക് മറുപടി അയച്ചശേഷം അവൾ കോളേജ് ഗ്രൂപ്പിൽ കയറി ഒന്ന് ഓടിച്ചുനോക്കി. വെറുതെ ഏതോ ഒരു വീഡിയോ സോങ്ങിനെ കുറിച്ചുള്ള ചാറ്റിംഗ് ആയിരുന്നു അത് മുഴുവൻ.
ഒടുവിൽ അവൾ വിവേക് എന്ന പേരിൽ വന്ന പത്ത് സന്ദേശങ്ങൾ തുറന്നു നോക്കി. "ഹലോ.." "എവിടാ..?" "എന്താ ഫോൺ എടുക്കാത്തെ...?" തുടങ്ങിയ ചോദ്യങ്ങൾക്കൊടുവിൽ പാവം കുറേ ചുവന്ന ക്രുദ്ധമുഖങ്ങളും അയച്ചിരുന്നു. ദിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. "സോറി ഡിയർ...." എന്നു ടൈപ്പ് ചെയ്തശേഷം കുറേ ചുംബന സ്മൈലികളുമായി അവൾ തിരിച്ചൊരു സന്ദേശം അയച്ചു.
പിന്നീട് അവൾ കോൾ ലിസ്റ്റ് നോക്കാൻ തുടങ്ങി. പത്തിൽ എട്ട് മിസ്ഡ് കോളും വിവേകിന്റെ ആണ്. പല സമയത്തായി ഉള്ളവ. ബാക്കി രണ്ടെണ്ണം അച്ഛന്റെ ആണ്. അവൾ ഇഷ്ട്ടക്കേട് വെളിവാകുംവിധമൊന്നു ചുണ്ട് കോടിയ ശേഷം വിവേകിന്റെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു. രണ്ടു ബെല്ലടിച്ചതും മറുപുറത്തു കോൾ എടുത്തു. പക്ഷേ ഒന്നും മിണ്ടുന്നില്ല. വിവേക് പിണങ്ങി എന്നവൾക്കു മനസ്സിലായി.
"ഹെല്ലോ......" അവൾ നീട്ടിവിളിച്ചു. മറുപുറത്തുനിന്നും മറുപടിയൊന്നുമില്ല.
"ഹലോ... ഹലോ...." ദിയ കൊഞ്ചിക്കൊണ്ടു വീണ്ടും വിളിച്ചു. വീണ്ടും നിശബ്ദത തന്നെ.
"ഡാ മുഖം കൂർപ്പിച്ചിരിക്കുന്ന മീശ കിളിർക്കാത്ത വിവേകേ...." എന്നു ദിയ മുഴുമിപ്പിച്ചില്ല...., അതിനും മുൻപേ മറുപടി എത്തി.
"മീശ കിളിർക്കാത്തത് അല്ലെടി... ഞാൻ വളർത്താഞ്ഞിട്ടാ...."
"ഓഹ്... അപ്പോൾ സംസാരിക്കാൻ അറിയാം ല്ലേ....?" ദിയ കളിയാക്കി ചോദിച്ചു. അതോടെ മറുപുറത്തു വീണ്ടും നിശബ്ദത ആയി.
"വിവൂ..... സോറി ഡിയർ..... ഇന്ന് ഞാൻ കുറേ കുറേ ബിസി ആയിപ്പോയെടാ..... ഫോൺ ഞാൻ കണ്ടില്ലാരുന്നു..... ഐ വാസ് വിത് മൈ സ്വീറ്റ് അമ്മൂമ്മ....." ദിയ നയത്തിൽ പറഞ്ഞു.
"സോ....? അമ്മൂമ്മയുടെ കൂടെ ഇരുന്നാൽ ഫോൺ എടുക്കാൻ പാടില്ല...? അതും എട്ട് തവണ വിളിച്ചിട്ടും....?" വിവേക് പരിഭവിച്ചു.
"ഞാൻ പറഞ്ഞില്ലേ വിവൂ... അമ്മൂമ്മ വാസ് ടെല്ലിങ് എ സ്റ്റോറി... സോ ഐ പുട് മൈ ഫോൺ ഓൺ സൈലന്റ് മോഡ്... ദാറ്റ്‌സ് വൈ ഐ മിസ്ഡ് യൂർ കോൾസ്...."
"സ്റ്റോറി......! ആർ യൂ എ കിഡ് ദിയ....?" കളിയാക്കലിനുള്ള അവസരം വിവേക് ഏറ്റെടുത്തു.
"ഹേയ്... ഇത് നീ കരുതുന്ന പോലത്തെ സില്ലി സ്റ്റോറി അല്ല. ഇതൊരു നടന്ന സംഭവം ആണ്..." ദിയ വിശദീകരിക്കാൻ തുടങ്ങിയതും വിവേക് ഇടയിൽ കയറി...
"നമ്മുടെ കാര്യം വീട്ടിൽ അറിയിച്ചോ...?"
"അയ്യോ.... ഇല്ല വിവൂ.... അതിനുള്ള സാഹചര്യം ഒത്തുവന്നില്ല..." ദിയയുടെ വാക്കുകളിൽ കുറ്റബോധം നിറഞ്ഞു.
"അതുമല്ല... ഞാൻ വന്നിട്ട് രണ്ടു ദിവസം ആയതല്ലേയൊള്ളൂ... നാളെ പറയാം." ഒരു നിമിഷത്തിനു ശേഷം അവൾ പറഞ്ഞു.
"നീ ഇങ്ങനെ കഥയും കേട്ട് കുട്ടികളെപ്പോലെ നടന്നോളൂ... ഒന്നിലും ഒരു ഉത്തരവാദിത്വവും വേണ്ട.." വിവേകിന്റെ കുറ്റപ്പെടുത്തലിന് മുൻപിൽ ദിയക്ക് മറുപടി ഉണ്ടായില്ല.
"ലുക്ക് ദിയ...., നമ്മൾ ബാംഗ്ലൂരിൽ വെച്ചു തീരുമാനിച്ച കാര്യങ്ങൾ അതുപോലെ തന്നെ നടക്കണം.., കേട്ടല്ലോ... അതിൽ മാറ്റമുണ്ടായാൽ നമ്മൾ ഒരിക്കലും ഒന്നിച്ചെന്നു വരില്ല... ഞാനിവിടെ ഓടിനടന്നു എന്റെ ജോലികൾ ഒതുക്കുവാ... ഉടൻതന്നെ ഞാൻ നാട്ടിൽ വരും..." വിവേക് പറഞ്ഞു നിർത്തി.
"ഉം...." ദിയയുടെ മറുപടി ഒരു മൂളലിൽ ഒതുങ്ങി.
"അപ്പോൾ ശരി.... ഇനി എന്റെ മോള് ഉറങ്ങിക്കോ കേട്ടോ... സ്വീറ്റ് ഡ്രീംസ് പ്രിൻസെസ്സ്..... സീ മി ഇൻ യൂർ ഡ്രീംസ്...." ഒരു മറുപടിക്കെന്നോണം അവൻ കാത്തൂ.
"ഗുഡ് നൈറ്റ്...." ദിയ വേറെന്തോ ആലോചനയിൽ മുഴുകി എന്നപോൽ മറുപടിയായി മന്ത്രിച്ചു.
ഫോൺ വച്ചശേഷം അവൾ ഗ്യാലറി തുറന്ന് ഫോണിൽ രണ്ടു വട്ടം മുകളിൽ നിന്നും താഴേക്ക് ചൂണ്ടുവിരൽകൊണ്ടു അമർത്തി വലിച്ചു. അപ്പോൾ തുറന്നു വന്ന "മൈ ലൗ" എന്നു സേവ് ചെയ്ത രഹസ്യ ഫോൾഡറിൽ നിന്നും അവൾ ഒരു ഫോട്ടോയിൽ വിരലമർത്തി. മീശയും താടിയും നന്നായി ട്രിം ചെയ്ത് ഒതുക്കിയ ഒരു വെളുത്ത സുമുഖനായ ചെറുപ്പക്കാരന്റെ ക്ലോസ് അപ് ഫോട്ടോ ആയിരുന്നു അത്. അവൾ അവന്റെ മുഖത്തേക്ക് കുറേ നേരം നോക്കിയിരുന്നു. ശേഷം അവൾ അവന്റെ കണ്ണുകൾ സൂം ചെയ്തു. അവന്റെ കണ്ണുകൾ വെള്ളാരം കണ്ണുകൾ ആയിരുന്നു. ആ കണ്ണുകളിൽ കുസൃതിക്കും അപ്പുറം എന്തെങ്കിലുമൊരു വികാരം മറഞ്ഞു കിടപ്പുണ്ടോ എന്നവൾ ചൂഴ്ന്നുനോക്കിക്കൊണ്ടേയിരുന്നു. പിന്നീടെപ്പോഴൊ അവൾ ഉറക്കത്തിലേക്ക് വഴുതിവീണു.
★★★★★★★★★★★★
എന്തൊക്കെയോ തട്ടലും മുട്ടും ശബ്‌ദം കേട്ടാണ് ദിയ കണ്ണുതുറന്നത്. അവൾ പടിഞ്ഞാറേ ജനാല തുറന്നു നോക്കി. രണ്ടാം നില ആയതിനാൽ പിന്നിലെ പാടവും അതിനും അങ്ങു ദൂരെ കടും നീല നിറത്തിൽ കായലും കണ്ടു. ആകാശത്തിനും കായലിന്റെ അതേ കടും നീല നിറം ആയിരുന്നു. സൂര്യന്റെ തെളിഞ്ഞ വെളിച്ചവും ചന്ദ്രന്റെ മങ്ങിയ നിലാവും കൂടിക്കലർന്നൊരു പ്രത്യേക പ്രകാശം ഇത് പുലർച്ചെ ആണെന്ന് ദിയയോട് പറയാതെ പറഞ്ഞു.
മുറിയുടെ വാതിൽ തുറന്ന് ഗോവണിപ്പടികളുടെ അടുത്തെത്തിയപ്പോൾ തന്നെ ഹാളിൽ നിന്നുമുള്ള വെട്ടത്തിൽ കയ്യിലൊരു ചെറിയ ട്രോളി ബാഗും പിടിച്ചു മുറിയിൽ നിന്നുമിറങ്ങുന്ന അരവിന്ദനെ കണ്ടു. അടുക്കളയിൽ വീണ്ടുമെന്തോ കലപില കേട്ടത്തിനു പിന്നാലെ കയ്യിലൊരു കപ്പുമായി നിത്യ അരവിന്ദനരുകിലേക്ക് വരുന്നു.
"അച്ഛാ... പാല് വന്നില്ല. അതോണ്ട് കട്ടഞ്ചായയാണ് കേട്ടോ..." നിത്യയുടെ ശബ്ദം.
അപ്പോഴാണ് പടികൾ ഇറങ്ങി വരുന്ന ദിയയെ അരവിന്ദൻ കണ്ടത്. "ദിയമോൾ ഇന്ന് നേരത്തെ ആണല്ലോ..." ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.
"എങ്ങോട്ടാ ചിറ്റച്ഛാ ഇത്ര രാവിലെ...?" ദിയ മറുപടിയെന്നോണം ചോദിച്ചു.
"ഒന്ന് ചെന്നൈ വരെ പോവാ മോളേ... നമ്മുടെ തുണിക്കടയിലേക്ക് ഹോൾസെയിൽ എടുക്കാൻ പുതിയ ഒന്നുരണ്ടു പാർട്ടികളുമായി ഒന്നു സംസാരിക്കണം..." അരവിന്ദൻ ചായ മൊത്തിക്കുടിച്ചുകൊണ്ടു പറഞ്ഞു.
"ഇനി എന്നു വരും തിരിച്ച്..?" ദിയ പ്രതീക്ഷയോടെ ചോദിച്ചു.
"റിട്ടേൺ ടിക്കറ്റ് ഞാൻ ബുക് ചെയ്തിട്ടില്ല... അവിടെയൊരു കൂട്ടുകാരന്റെ വീട്ടിലും ഒന്നു പോവാൻ ഉണ്ട്... ഒരാഴ്ച പിടിക്കുമായിരിക്കും..." അരവിന്ദൻ ചായ കുടിച്ചു തീർത്തു.
"ഉം....." ദിയ ഒന്നു മൂളിക്കൊണ്ട് ഒഴിഞ്ഞ കപ്പ് വാങ്ങി. അതോടൊപ്പം വിവേകിന്റെ കാര്യം പറയാൻ ഇനിയും താമസിക്കുമല്ലോ എന്നൊരു വിഷാദവും അവളുടെ മുഖത്തു പടർന്നു.
സുമതിയമ്മയോട് യാത്ര ചോദിച്ചു അരവിന്ദൻ തിരികെ ഹാളിൽ വന്നപ്പോൾ പോവുന്ന വഴി കഴിക്കണം എന്നുംപറഞ്ഞു ശ്രീകല ഒരു പൊതിയുമായി അടുക്കളയിൽ നിന്നുമെത്തി.
"എന്തിനാ കലേ നീ ബുദ്ധിമുട്ടിയത്... പോവുന്ന വഴിയും എയർപോർട്ടിലും ധാരാളം ഹോട്ടലുകൾ ഉണ്ടല്ലോ..." എന്നു പറഞ്ഞെങ്കിലും അയാൾ അത് വാങ്ങി സ്നേഹത്തോടെ ഒരു നോട്ടം ശ്രീകലയ്ക്ക് കൈമാറി.
ചുവന്ന സ്വിഫ്റ്റ് കാർ ഗേറ്റ് കടന്ന് പോവുന്നതും നോക്കി ദിയയും നിത്യയും ശ്രീകലയും ഒരുവേള നിന്നു. ശേഷം ശ്രീകല അടുക്കളയിലേക്ക് തന്നെ പിൻവാങ്ങി. നിത്യ പാലുംകൊണ്ടു വരുന്ന മേരിയമ്മയെ കണ്ടിട്ടെന്നപോലെ ഗേറ്റിനരുകിലേക്ക് നടന്നു. ദിയ മാത്രം മുറ്റത്തെ മാവിൽ നിന്നും പൊഴിഞ്ഞു വീഴുന്ന പഴുത്ത മാവിലകളും നോക്കി എന്ത് ചെയ്യണം എന്നറിയാതെ ഒരേ നിൽപ്പ് നിന്നു.
"നമ്മുടെ കാര്യം പറയാൻ വൈകരുത് ദിയ..." അവളുടെ ഉള്ളിൽ വിവേകിന്റെ വാക്കുകൾ മുഴങ്ങിക്കൊണ്ടേയിരുന്നു.
(തുടരും....)

Revathy

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot