നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൗസുവും മെസ്സേജും പിന്നെ വേലപ്പൻ ചേട്ടനും !


അന്നൊരു വെള്ളിയാഴ്ച രാത്രിയായിരുന്നു. കൗസു കൊതുകടി കാരണം ഉറക്കത്തിൽനിന്നും എഴുന്നേറ്റ് ഹാളിലേക്ക് പോയി, മേശപ്പുറത്തിരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചു. എന്നിട്ട് ടീവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന വേലപ്പൻ ചേട്ടന്റെ അടുത്തു സോഫയിൽ പോയിരുന്നു. നിങ്ങടെ മൊബൈലിൽ അല്ലീടെ മോൾടെ ഫോട്ടോ കാണിച്ചു തന്നെ.. കൗസു ചോദിച്ചത് കേട്ടപ്പോൾ വേലപ്പൻ ചേട്ടൻ തൻ്റെ മൊബൈൽ എടുത്തു പാറ്റേൺ വരച്ചു ഗാലറിയിൽ ഫോട്ടോസ് എടുത്ത് കൗസുവിന്റെ കയ്യിൽ കൊടുത്തു. ഫോട്ടോസ് കാണുന്നതിനടിയിൽ ഒരു വാട്സപ്പ് മെസ്സേജ് വന്നു..സൈലന്റിൽ ആയതു കൊണ്ട് വേലപ്പൻ ചേട്ടൻ മെസ്സേജ് വന്നതൊട്ടു അറിഞ്ഞതുമില്ല. രാത്രി ഒരുമണി നേരത്ത് ആരാ ഇങ്ങേർക്ക് മെസ്സേജ് അയക്കാൻ.ഇതാരാ ഈ MH.കൗസു ചൂണ്ടു വിരൽ കൊണ്ട് നോട്ടിഫിക്കേഷനിൽ ഞെക്കി..
"Sasi no house tomorrow. You come. I wait 😍😍.
കാര്യം ആറിൽ പഠിത്തം നിർത്തിയതാണേലും കൗസൂന് ഇംഗ്ലീഷ് വായിക്കാനൊക്കെ അറിയാം. ഏതോ ഒരുമ്പിട്ടോള് കെട്ട്യോനില്ലാ നാളെ എന്ന് പറഞ്ഞ് ഇതിയാനെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നു..പോരാത്തതിന് കണ്ണിൽ ലവ് ഉള്ള സ്മൈലിയും..കൗസൂന്റെ നെഞ്ച് ഇടിത്തീ വീണ് പൊള്ളുന്ന പോലെ നീറാൻ തുടങ്ങി. അവർ ഒന്നും മിണ്ടാതെ മൊബൈൽ സോഫയിൽ വച്ച് മുറിയിൽ പോയി കിടന്നു. ഈയിടെയായി ഏത് നേരവും മൊബൈലിൽ കുത്തിയിരുപ്പാണ് അങ്ങേര്. അല്ലി പറഞ്ഞപ്പോഴാ അറിയുന്നേ, ഫേസ്ബുക്കിലെ ഏതെല്ലാമോ എഴുത്ത് ഗ്രൂപ്പിലേ വലിയ വായനക്കാരനാണത്രെ ഇതിയാൻ. എല്ലാ കഥകൾക്കും കവിതകൾക്കും ലൈക്കും കമന്റും ഒക്കെ കൊടുക്കും. ഒരു ഗ്രൂപ്പിൽ ലൈക്കോമണി അവാർഡ് കിട്ടിയതിനു സമ്മാനമായി പാർസൽ വന്ന 2000 രൂപയുടെ പുസ്തകങ്ങൾ ഇതിയാനൊന്നു തൊട്ടു നോക്കീട്ടു പോലുമില്ല. ഒരു പത്രം പോലും വായിക്കാത്ത ഇങ്ങേർ എങ്ങനെ ഗ്രൂപ്പിൽ ഇത്രേം വലിയ മാഷായത് ആവോ. അന്നൊരു ദിവസം പഞ്ചായത്ത് മെമ്പർ അമ്മിണി കപ്പയും ബീഫും കൊണ്ട് വന്നു. അവർ ഗ്രൂപ്പിലിട്ട " ഗോമാതാവിനു വെറും തൊഴുത്തോ " എന്ന കഥയ്ക്ക് ഇതിയാൻ 5 വരി കമന്റും ഷെയറും പിന്നെ ലവ്വും ഇട്ടൂത്രേ. അതിന്റെ നന്ദി സൂചകമായാണ് "വേലുമാഷിന്‌ " കപ്പയും ബീഫും കൊണ്ട് വന്നത്. അമ്മിണിയടക്കം ഇതിയാന് എത്ര ശിഷ്യമാർ കാണുമോ ആവോ. അല്ലെങ്കിലും പത്തിൽ തോറ്റു അടയ്ക്ക കച്ചോടം നടത്തുന്ന ഇതിയാൻ സ്വന്തം മകൾ പഠിക്കുന്ന കാലത്ത് ഒരു കണക്കു പോയിട്ട് മലയാളം സെക്കന്റ്‌ പോലും പറഞ്ഞ് കൊടുക്കാത്തതാ. ഇപ്പോൾ വേലുമാഷായി ഓൺലൈനിൽ വിലസുന്നത്! യ്യോ ദാരിദ്ര്യം!
രാത്രി കൗസു ഉറങ്ങിയതേ ഇല്ല. ആരായിരിക്കും ഈ mh ! വേലപ്പൻ ചേട്ടന്റെ കൂർക്കം വലി ഹാളിൽ നിന്നും ഉയർന്നു കേൾക്കാമായിരുന്നു.
അടുത്ത ദിവസം രാവിലെ വേലപ്പൻ ചേട്ടൻ ഒരുങ്ങിയിറങ്ങാൻ നിൽക്കുമ്പോൾ സകല കൺട്രോളും പോയി കൗസു അലറിക്കരയാൻ തുടങ്ങി.കാര്യമറിയാതെ വേലപ്പൻ ചേട്ടൻ വണ്ടർ ഇമോട്ടികോൺ പോലെ എക്സ്പ്രഷൻ കൊടുത്തു നിന്നു.
ആരാ മനുഷ്യ ഈ mh? നിങ്ങൾക്ക് നാണമില്ലേ, വയസ്സാൻ കാലത്തു കണ്ട പെണ്ണുങ്ങളുടെ വീട്ടിലേക്കു കെട്ടിയോനില്ലാത്തപ്പോൾ പോകാൻ.ഇവിടെ മൂന്നു നേരം വച്ച് വിളമ്പി തരുന്ന എന്നോട് ഒന്ന് മിണ്ടാൻ പോലും നേരമില്ല.. എങ്ങാണ്ടു കിടക്കുന്നോരുടെ കഥകൾക്ക് കമന്റ്‌ ഇടാൻ നിങ്ങൾക്ക് നേരമുണ്ട്.. ന്നാലും ന്റെ ദൈവമേ.. ഞാൻ ഇതെങ്ങനെ സഹിക്കും..
കൗസു മൂക്ക് പിഴിഞ്ഞ് നൈറ്റിയിൽ തുടച്ചു.
എടിയേ! ഞാൻ എന്റെ കൂട്ടുകാരൻ സുമേഷിന്റെ വീട്ടിലേക്കാണ്.അവന്റെ ഭാര്യ ശശികല ഇന്ന് ഇല്ലാത്തോണ്ട് രണ്ടെണ്ണമടിക്കാൻ അവൻ എന്നെ വിളിച്ചതാ. അവൻ സ്ഥിരം മാൻഷൻ ഹൌസ് എന്ന ബ്രാണ്ടി അടിക്കുന്നോണ്ട് ഞങ്ങൾ കൂട്ടുകാർ അവനിട്ട ഇരട്ട പേരാണ് mh സുമേഷ്. വേലപ്പൻ ചേട്ടൻ പിന്നീട് സുമേഷിനെ വിളിച്ചു സ്പീക്കർ ഫോണേലിട്ടു മിണ്ടിയാണ് കൗസുവിന്റെ സംശയം ശരിക്കും തീർത്തത്.
ഇപ്പോൾ നമ്മുടെ വേലപ്പൻ ചേട്ടൻ സ്വന്തം അപ്പന്റെ പേര് വരെ ഇനീഷ്യല് ചേർത്ത് പങ്കജാക്ഷൻ പിള്ള P.P എന്നാണത്രെ മൊബൈലിൽ സേവ് ചെയ്തിരിക്കുന്നത്!! പിന്നെ വേറൊന്നു കൂടെ ഉണ്ട്. രഹസ്യമാ...ആരോടും പറയല്ലേ...വേലപ്പൻ ചേട്ടൻ, വേലപ്പൻ പിള്ള എന്ന fb id കൂടാതെ വിനോദ് പണ്ഡിറ്റ് എന്ന പുതിയ ഒരു id കൂടി തുടങ്ങിയിട്ടുണ്ടത്രേ..അതിനു ദുൽകർ സൽമാൻ കൂളിംഗ് ഗ്ലാസ്സ് വച്ച് നിൽക്കുന്ന ഫോട്ടോയാ പ്രൊഫൈൽ പിക് !!!!!

Aisha

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot