നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"കുടുംബകോടതി"


അയാളുടെ അച്ഛന്‍ അതീവ കണിശക്കാരന്‍ ആയിരുന്നു. ഒരു കുട്ടിയുടെ പിതാവായിട്ടു പോലും അയാള്‍ക്ക്‌ അച്ചന്റെ മുന്പില്‍ അല്പം ഭയത്തോടെ മാത്രമേ നില്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്തു കാര്യത്തിനും അന്തിമ തീരുമാനം അച്ഛനില്‍നിന്നും ലഭിക്കുന്നതുവരെ, ഏതു കാര്യമായാലും,അതിനെ "പരിഗണനാവിഷയമായി' മാത്രമേ അയാളും, മറ്റു കുടുംബാങ്ങങ്ങളും കരുതിയിരുന്നുള്ളൂ.
ചുരുക്കത്തില്‍ ആ കുടുംബത്തിന്റെ "സുപ്രീംകോടതി സ്ഥാനം" വയോധികനായിട്ടും അയാളുടെ അച്ഛന്‍ കൈവിടാതെ വളഞ്ഞു വച്ചിരുന്നു.
അച്ഛന്റെ കര്‍ശനമായ നിയന്ത്രണത്താലാകണം അയാള്‍ മറ്റു "യൌവ്വനചാപല്യങ്ങളുടെയൊന്നും" രുചി നുകരാതെ തന്നെ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കപ്പെട്ടു.
എല്ലാ കുടുംബാങ്ങങ്ങളും കണ്ടു തെരഞ്ഞെടുത്ത ഒരു ഇടത്തരം കുടുമ്പത്തിലെ സാധു പെണ്‍കുട്ടിയെ അച്ഛന്റെ അവസാന "തീര്‍പ്പിന്" ശേഷം ജീവിത സഖിയാക്കുകയായിരുന്നു.
അവരുടെ മധുവിധു നാളിലെ സല്ലാപങ്ങളും, നറു നേരംപോക്കുകളും ഒക്കെ ഇറയത്തു അച്ഛന്റെ ചാരുകസേരയുടെ പിന്നില്‍ അവസാനിച്ചിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞു ,
അയാള്‍ മധുവിധുവിന്റെ ദൈര്‍ഘ്യം കുറച്ച് ജോലിക്കായി ഇറങ്ങി. അച്ഛന്റെ "ജോലിക്കൊന്നും പോകാന്‍ ഉദ്ദേശമില്ലേ?" എന്ന ചോദ്യം ആണ് അതിന് വേഗം പകര്‍ന്നത്.
മാസങ്ങള്‍ കഴിഞ്ഞു
അയാള്‍ അച്ഛനാകാന്‍ പൊകുന്നു, എന്ന വാര്‍ത്ത ഒരു നാള്‍ അയാളുടെ ചെവിയില്‍ ഭാര്യ പറഞ്ഞപ്പോള്‍, അയാള്‍ക്ക്‌ സന്തോഷം കൊണ്ട് തുള്ളിച്ചാടണമോ എന്ന് തോന്നിപ്പോയി.പക്ഷേ ശബ്ദം പോലും അച്ഛന്റെ ചാരുകസേരക്ക്‌ പിന്നില്‍ വരെ മതിയെന്ന "ലക്ഷ്മണരേഖ" യെ ഓര്‍ത്ത്‌ എല്ലാം അയാള്‍ ആ മുറിയുടെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുക്കി.
ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന കലണ്ടര്‍ അതിന്റെ അവസാന താളിലേക്ക് എത്തിയിരിക്കുന്നു.
അയാളുടെ ജീവന്റെ തുടിപ്പ്, സഹധര്‍മ്മിണിയുടെ ഉദരത്തില്‍ പൂര്‍ണതയിലേക്ക് എത്തിക്കൊണ്ടിരുന്നു.
ഒരു ദിവസം നാട്ടുനടപ്പുപോലെ ഭാര്യയേ, ഭാര്യവീട്ടുകാരും, ബന്ധുക്കളും ഒക്കെആയി പ്രസവത്തിനായി കൂട്ടിക്കൊണ്ടു പോയി.
അല്പനാളത്തേക്കെങ്കിലും വിട്ടുപോകുന്നതിന്റെ വിരഹതയില്‍, അയാള്‍ പ്രിയതമക്ക്, ആ ചാരുകസേരക്ക് പിന്നില്‍ നിന്ന് യാത്രപറഞ്ഞു.
ദിവസങ്ങള്‍ കഴിഞ്ഞു.
ഒരുദിവസം ആ വാര്‍ത്ത‍ വന്നു .
അയാള്‍ അച്ഛനായി.
ഒരാണ്‍കുട്ടി.
തന്റെ പ്രാമാണികതക്ക് ഒരു കുറവും വരുത്താതെ,അയാളുടെ അച്ഛനും പേരക്കിടാവിനെ കാണാന്‍ വൈകാതെ തന്നെ എത്തി.
അച്ഛന്‍റെ വരവില്‍,സന്തോഷം കൊണ്ട അയാള്‍ ഭാര്യയുടെ കിടക്കയുടെ ചാരത്തു നിന്നും എഴുന്നേറ്റു ബഹുമാനപുരസരം , അടുത്തുകിടന്ന കസേര അച്ഛന് ഇരിക്കാനായി സമീപത്തേക്ക് നീക്കി നല്കി.
ആഴ്ചകള്‍ കഴിഞ്ഞു.
അങ്ങനെ കുട്ടിയുടെ നൂലുകെട്ടും,പേരിടീലും ഒക്കെ നടന്ന ദിവസം , ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു അച്ഛനും ,മറ്റുള്ളവര്‍ക്കുമൊപ്പം അയാള്‍ പോകാന്‍ തയ്യാറായപ്പോള്‍, അച്ഛന്റെ ഒരു പരമ പ്രധാനമായ പ്രഖ്യാപനം ഭാര്യാ പിതാവിന്റെ മുഖത്തേ ലക്ഷ്യമാക്കി വന്നു.
" സ്ത്രീധനത്തില്‍ തരാം എന്ന് പറഞ്ഞ രൂപ കൂടി,അവന്റെ പെണ്ണിനേയും,കുട്ടിയേയും വിളിച്ചുകൊണ്ടു പോകുന്നതിനു മുന്‍പ് കരുതിയേക്കുക . ഇല്ലേല്‍ അവളുടെയും ,കുട്ടിയുടെയും അങ്ങോട്ടുള്ള വരവ് നീളും".
അയാളുടെ നിസ്സഹായ അവസ്ഥ മുഖത്ത് പ്രകടമായത്,അയാളുടെ ഭാര്യക്ക് വേഗത്തില്‍ മനസ്സിലായി.
വീട്ടില്‍ എത്തിയ ഉടന്‍ തന്നെ അയാളോട് അച്ഛന്‍ പറഞ്ഞു,
" തരാനുള്ള രൂപ ശരിയായി എന്നറിഞ്ഞിട്ടു നീയിനി അങ്ങോട്ട്‌ പോയാല്‍ മതി . കേട്ടല്ലോ?"
അയാള്‍ മറുത്ത് ഒന്നും പറഞ്ഞില്ല.
അയാള്‍ ജോലിക്കും പോയി തുടങ്ങി.
കുട്ടിക്ക് ഒരു വയസ്സിനോട് അടുക്കുന്നു.
അതുവരെ രൂപ ശരിയായതായ വിവരമൊന്നും ലഭിക്കാത്തതിനാല്‍ അയാള്‍ ഇവിടെയും, ഭാര്യയും,കുട്ടിയും ഭാര്യവീട്ടിലുമായി കഴിഞ്ഞുപോന്നു.
ഒരുദിവസം വൈകിട്ട്, നാലുമണിയോടെ ഭാര്യാപിതാവ് അല്പം ഗൌരവത്തില്‍വീട്ടിലേക്കു കയറിവന്നു.
സ്ത്രീധന തുകയുമായി ആയിരിക്കും വരവ് എന്ന് അയാളുടെ അച്ഛന്‍ തീര്‍ച്ചപ്പെടുത്തി.
വന്നപാടെ ഭാര്യാപിതാവ് അയാളുടെ അച്ഛനോട് പറഞ്ഞു,
" ഇനി ഉടനെ എന്റെ മോളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരണമെന്നില്ല. രണ്ടാമത്തെ പ്രസവവും കൂടി കഴിയട്ടേ"
ഇതുകേട്ട അയാളുടെ അച്ഛന്‍റെ ശബ്ദമൊന്നു കടുത്തു ,
"മനസ്സിലാകുന്ന ഭാഷയില്‍ പറയടോ"
"ഇനി തെളിച്ച് അങ്ങ് പറയാം. ഞാനും അവളുടെ അമ്മയും ഇല്ലാത്ത സമയം നോക്കി അവന്‍ അവിടെ വരാറുണ്ടായിരുന്നു എന്ന്. മനസിലായോ?" ഭാര്യാപിതാവ് കിട്ടിയ വള്ളിയില്‍ പിടിച്ചു കയറാന്‍ തന്നെ തീരുമാനിച്ചു.
പ്രതീക്ഷകളെല്ലാം കൈവിട്ട അയാളുടെ അച്ഛന്‍ ,തന്റെ പ്രമാണികതയില്‍ അല്പം അയവ് വരുത്തി ഭാര്യാപിതാവിനോട് പറഞ്ഞു,"താന്‍ എന്തെങ്കിലും കുടിച്ചിട്ട് പോയാല്‍ മതി".
പക്ഷേ, ഒന്നിനും നില്‍ക്കാതെ ഭാര്യാപിതാവ് കിട്ടിയതെല്ലാം നേട്ടമായി മനസ്സില്‍ കുറിച്ച്, കയ്യും വീശി യാത്രയായി.
നേരം സന്ധ്യയായിരിക്കുന്നു.
അയാള്‍ പതിവുപോലെ ജോലി കഴിഞ്ഞു വീട്ടില്‍ എത്തി.
വന്നയുടന്‍ തന്നെ അച്ഛന്‍ അയാളോട് ചോദിച്ചു,
"നീ അവിടെ പോകുമായിരുന്നോ?"
"എവിടെ?" അയാള്‍ സംശയം പ്രകടിപ്പിച്ചു.
"നിന്റെ പെണ്ണിന്റെ വീട്ടില്‍" അച്ഛന്‍ ശബ്ദം കൂട്ടി.
"ഇല്ല"എന്ന് മുഴുമിപ്പിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല.
"ട്ടേ" അച്ഛന്റെ വലതു കയ്യുടെ ശക്തി ഒട്ടും കുറഞ്ഞിട്ടില്ല എന്ന് അയാള്‍ക്കു ഇടതു കവിളിലൂടെ വ്യക്തമായി.
"മര്യാദക്ക് നാളെ രാവിലെ പോയി അവളെയും, കുട്ടിയേയും ഇവിടെ വിളിച്ചു കൊണ്ട് വരണം. രണ്ടാമത്തെ പ്രസവം ഇവിടെ നടന്നാല്‍ മതി. സ്ത്രീധനവും വേണ്ട ഒരു കുന്തവും വേണ്ട." അച്ഛന്‍ അയാളോട് ഗര്‍ജ്ജിച്ചു.
ഉളളില്‍ സന്തോഷം അടക്കിപ്പിടിച്ചു, സിംഹകൂട്ടില്‍ വീണ മാന്കുട്ടിയെപ്പോലെ അയാള്‍ അച്ഛന്റെ മുന്‍പില്‍ അഭിനയിച്ചു.
വര്‍ഷങ്ങള്‍ കഴിഞ്ഞു . അച്ഛന്‍ ഓര്‍മ്മയായിട്ട് വര്‍ഷങ്ങളായിരിക്കുന്നു.
ഇന്ന്,
ഒരേ വലിപ്പമുള്ള,
കഷ്ടി ഒന്നര വയസ്സുമാത്രം പ്രായവ്യത്യാസം ഉള്ള, പൊടിമീശ മുളച്ച രണ്ടു ആണ്‍ മക്കളേയും കാണുമ്പോള്‍.........
ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന അച്ഛന്റെ ഗാംഭീര്യത്തിലുള്ള ചിത്രം കാണുമ്പോള്‍........
അയാള്‍, അച്ഛന്റെ ആ ചാരുകസേരയിലിരുന്ന് തന്റെ ഇടത്തെ കവിള്‍ അറിയാതെ തടവി പോകാറുണ്ട് .
എങ്കിലും ,അച്ഛന്റെ കാര്‍ക്കശ്യത്തേ തകര്‍ത്തെറിയാന്‍ തന്നെ പ്രേരിപ്പിച്ച ആ തൈലത്തിന്റെയും, ലേഹ്യത്തിന്റെയും മാദക ഗന്ധം പിന്നീട് അയാള്‍ക്ക്‌ തന്‍റെ പ്രിയതമയില്‍ നിന്നും ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ല.

Shaji B

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot