Slider

അമളി

0

കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുമ്പോൾ മനസ്സുനിറയെ സന്തോഷമായിരുന്നു. ഒരു മാസത്തെ വേനലവധിക്കുശേഷം സഹപ്രവർത്തകരെയൊക്കെ വീണ്ടും കണ്ടുമുട്ടുന്ന സന്തോഷം. എറണാകുളത്തുന്നു കേറിയവരൊക്ക ഇടയ്ക്കിടയ്ക്ക് വിളിക്കുന്നുണ്ട്. ട്രെയിൻ പത്തു മിനിറ്റു ലേറ്റ് ആയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഭക്ഷണപ്പൊതികൾ അടങ്ങിയ ബാഗ് ഒന്നുകൂടി ചേർത്തുപിടിച്ചു. എത്ര നന്നായി പൊതിഞ്ഞിട്ടും ചക്കയപ്പത്തിന്റെ മണം ചുറ്റും പരന്നിട്ടുണ്ട്. എല്ലാരും ട്രെയിനിൽ ഇരുന്നു കഴിക്കാൻ എന്തെങ്കിലുമൊക്കെ സ്പെഷ്യലായി ഉണ്ടാക്കികൊണ്ടുവരും..ട്രെയിൻ എത്തിച്ചേർന്നെന്ന അന്നൗൺസ്‌മെന്റ് അതാ... ലഗേജ് എടുത്തുകൊണ്ടു മെല്ലെ നടക്കാൻ തുടങ്ങി. ബി 2ൽ സീറ്റ് നമ്പർ 25 മുതൽ 29 വരെ. ഞങ്ങളെ കാത്തു എറണാകുളംകാർ വാതിൽക്കൽ തന്നെയുണ്ടായിരുന്നു. ബാഗൊക്കെ അവർ തന്നെ എടുത്തുകൊണ്ടുപോയി. അതിഥികളെ വരവേൽക്കുംപോലെയായിരുന്നു സ്വീകരണം. ലഗ്ഗേജൊക്കെ സീറ്റിനടിയിൽ തിരുകിവെച്ചു.
ഒരു മാസം പറയാനുള്ള വിശേഷങ്ങളൊക്കെ പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത് പറഞ്ഞുതുടങ്ങി.. കൂടെയുള്ള ആണുങ്ങൾ അതുവഴി നടന്നുപോകുന്ന ആൾക്കാരെക്കുറിച്ചു പ്രത്യേകിച്ചും സ്ത്രീകളെ കുറിച്ച് കമന്റ് പാസ്സാക്കാൻ തുടങ്ങി. വലിയൊരു തലയിണ ചെറിയൊരു കവറിലിട്ടാൽ എങ്ങനുണ്ടാകും... അതുപോലൊരു സ്ത്രീ!! ലെഗ്ഗിൻസും ടീഷർട്ടുമിട്ടു നടക്കുന്ന അവരെ കണ്ടപ്പോൾ വല്ലാത്തൊരു അറപ്പുതോന്നി.. ഞങ്ങൾ സ്ത്രീകൾക്ക് അതുകൊണ്ടുതന്നെ ഒരു സംസാരവിഷയം കിട്ടി.
രാത്രിലെ ഭക്ഷണമെല്ലാം കഴിച്ചു കിടക്കാനുള്ള വട്ടം കൂട്ടി. വെളുത്ത കവറിട്ട തലയിണയും, രണ്ടു വെള്ള ഷീറ്റും, ഒരുകമ്പിളിയും ഓരോരുത്തർക്കും റയിൽവെയുടെ വകയായി കിട്ടി. കമ്പിളി ആരും പുതക്കാനെടുത്തില്ല.. മടക്കു നിവർത്തുകപോലും ചെയ്യാതെ കാൽക്കൽ വെച്ചു. ആറുപേർക്കുള്ള ബർത്തിൽ ഒരെണ്ണം ഒഴിഞ്ഞു കിടക്കുന്നുണ്ട്. അതാരായാലും വരുമ്പോൾ ചെറിയൊരു അഡ്ജസ്റ്റ്മെന്റ് നടത്താനുണ്ട്. അയാളെ B2ൽ വിട്ടിട്ടു അവിടെ തനിച്ചിരിക്കുന്ന അനുവിനെ ഇങ്ങോട്ടു കൊണ്ടുവരണം.
ട്രെയിൻ കുലുങ്ങിക്കുലുങ്ങി സ്പീഡ് കൂടി ഓടാൻതുടങ്ങി. ഞങ്ങളൊക്കെ ഉറക്കം പിടിച്ചു.
നേരം പരപരാ വെളുത്തപ്പോ തന്നെ എണീറ്റു.. തിരക്കാകും മുൻപ് വാഷ്‌റൂമിൽ പോയി തിരിച്ചുവന്നു അല്പം മേക്കപ്പ് ഒക്കെ ഇട്ടു.. ഒരു കപ്പു കാപ്പിയും വാങ്ങിക്കുടിച്ചു.
പതിയെ പതിയെ ഓരോരുത്തരായി എണീറ്റു. വീണ്ടും കലപില.. ബ്രെക്ഫാസ്റ് തുടങ്ങി..ഞങ്ങളുടെ ചക്കയപ്പം പലരെയും ആകർഷിച്ചു. ട്രെയിൻ പൻവേൽ എത്തി.. അതാ ഞങ്ങൾ പ്രതീക്ഷിച്ച വ്യക്തി കുറെയേറെ ലഗേജുമായി വരുന്നു. വന്നയുടൻ തന്നെ ഞങ്ങളുടെ ലഗ്ഗേഗൊക്കെ ഒരു മൂലയിലോട്ടു നീക്കി വെച്ചു, പുള്ളിയുടെ സാധനസാമഗ്രികൾ സുരക്ഷിതമാക്കി.
പുരുഷകേസരികൾവളരെ സമാധാനപൂർവം വളരെ മയത്തോടെ അദ്ദേഹത്തോട് B2ലേക്ക് പോകാമോ എന്നുചോദിച്ചു.. ഒന്നും മനസ്സിലാകാത്തതുപോലിരിക്കുന്നയാളോട് പിന്നെ ഹിന്ദിയിലായി ചോദ്യം. പോകാൻ പറ്റില്ലാന്ന് കടുത്ത ഹിന്ദിയിൽ അയാൾ മറുപടിയും തന്നു. അതോടെ അയാൾ ഞങ്ങൾക്ക് ശത്രുവായി.
അയാളുടെ മുന്നിലിരുന്നു ഞങ്ങൾ വിശിഷ്ടങ്ങളായ ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങി.. വേണോ എന്ന് ചോദിച്ചതേയില്ല.അയാൾ കൂടുതലും കഴിച്ചത് റൊട്ടിയും വെണ്ണയും ആയിരുന്നു. ഇടയ്ക്കെപ്പോഴോ മൊബൈലിൽ സംസാരിക്കുന്നതു കേട്ടു. ഹിന്ദിയും ഇംഗ്ളീഷും ഒന്നുമല്ല, വേറേതോ ഒരു ഭാഷ. അന്നത്തെ പകൽ മുഴുവൻ ഞങ്ങളുടെ ഇര അയാളായിരുന്നു. ഇയാൾ മീശയിൽ ഏതെണ്ണയാകും പുരട്ടുന്നത്?? ധാത്രിയാകും..ഞങ്ങൾ പറഞ്ഞു ചിരിച്ചു. എപ്പോഴും കാൽ സീറ്റിൽ എടുത്തുവെച്ചു ചൊറിഞ്ഞു കൊണ്ടിരിക്കുന്നതിനാൽ വട്ടച്ചൊറിയാൻ എന്ന പേരും ഞങ്ങളിട്ടു....
ചിലപ്പോഴൊക്കെ അയാൾ ഞങ്ങൾ സ്ത്രീകളെ വല്ലാതെ നോക്കുന്നതായി ഞങ്ങൾക്ക് തോന്നി.. അതുകൊണ്ടുതന്നെ പരസ്യമായി "വായിനോക്കി" എന്നും വിളിച്ചു. കൂട്ടത്തിൽ ചെറുപ്പക്കാരിമാരായ മിസ്സുമാർക്കൊക്കെ അയാൾ "കിളവനായിരുന്നു".
അങ്ങനെ ഞങ്ങളുടെ യാത്ര അവസാനിക്കാറായി.. ട്രെയിൻ ഞങ്ങൾക്കിറങ്ങേണ്ട സ്റ്റേഷനോടടുത്തു. അപ്പോളതാ മൂന്നു നാലുചെറുപ്പക്കാർ അയാളുടെ അടുത്തേക്ക് വന്ന്‌ "സാബ്റെഡിയല്ലേ", എന്ന് പച്ചമലയാളത്തിൽ... "ഞാൻ എപ്പോഴേ റെഡി" എന്ന് അയാളും .. ചെറുപ്പക്കാർ അയാളുടെ ലഗേജുമായി വാതിൽക്കലേക്കു പോയി. ശ്വാസം കിട്ടാതെ നിൽക്കുന്ന ഞങ്ങളെ നോക്കി അയാളൊന്നു ചിരിച്ചു.. എന്നിട്ടു "ടീച്ചർമാരാണ് അല്ലെ" എന്നൊരു ചോദ്യവും.. ഞങ്ങളെല്ലാരും കുറ്റവാളികളെപോലെ തലകുനിച്ചുനിന്നു.. ഒരു സോറി പോലും പറയാനാകാതെ.. ഏതായാലും ഈ സംഭവത്തിനുശേഷം ഞങ്ങൾ അന്യഭാഷ സംസാരിക്കുന്നവരെ വളരെ ബഹുമാനത്തോടുകൂടിയെ നോക്കികാണാറുള്ളൂ.

by; Uma Pradeep
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo