Slider

പ്രഥമദൃശ്യാല്‍ ഗന്ധര്‍വ പ്രണയം

0
Image may contain: 1 person, selfie and closeup

എന്താ മളുവേച്ചി ഇത്. മൊത്തം wrong ആണല്ലോ.” പീക്കിരി ഗര്‍വു കാണിച്ചു.
“നീ പോടാ, ഒരബദ്ധം പറ്റിയതല്ലേ. നിന്നെക്കാള്‍ മുന്‍പ് shuttle കളിച്ചു തുടങ്ങിയതാ ഞാന്‍. കേട്ടോ.” മാളുവും വിട്ടില്ല.
“അതൊക്കെ ശരിയാ. പക്ഷെ ഈ ആഴ്ച മാളുവേച്ചി വന്നിട്ട് ഒരു രസവുമില്ല. എന്തോ മാറ്റം വന്നിട്ടുണ്ട്.” അച്ചുവിനും വിഷമം.
“എന്‍റെ പീക്കിരി എനിക്കൊരു കുഴപ്പവുമില്ല. പക്ഷെ ഇന്നിനി കളി വേണ്ട. ഞാന്‍ മടുത്തു.” മാളു വഴിയരികില്‍ കൂട്ടിയിട്ടിരുന്ന പോസ്റ്റുകളില്‍ ഒന്നില്‍ ഇരുന്നു.
“അതൊന്നും പറ്റൂല. നാളെ രാവിലെ മളുവേച്ചി തിരിച്ചു hostel ലേക്ക് പോകുവല്ലേ. ഇനി അടുത്താഴ്ച അല്ലേ വരൂ. നമ്മുക്ക് ഒന്നുടെ കളിക്കാം.” കിങ്ങിണി കിണുങ്ങി.
“വേണ്ട. ഇനി നിര്‍ത്താം ... അച്ചു നീ പൊയ് കുറച്ചു വെള്ളമെടുത്തുകൊണ്ട് വാടാ” കുഞ്ഞി പറഞ്ഞു. കേട്ടപാതി അച്ചു ഓടി.
ഇതാണ് കുട്ടിക്കൂട്ടം. ഒഴിവുദിനങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ് ഇത്. കൂട്ടത്തില്‍ മൂത്തത് ആണ് മാളു. കുട്ടിതേവാങ്ങുകളുടെ നേതാവ്. അവള്‍ ഒരു കാര്യം പറഞ്ഞാല്‍ അക്ഷരം പ്രതി അനുസരിക്കും ബാക്കിയുള്ള എഴെട്ടെണ്ണം. മങ്ങാപറിക്കാനും പേരക്കാപറിക്കാനും പുഴയില്‍ ചാടാനുമൊക്കെ ഇവര്‍ ഒട്ടകെട്ടാണ്. നാട്ടിലെ sports club സംഘടിപ്പിക്കുന്ന ഓണപരിപാടികള്‍ക്ക് കുറഞ്ഞത്‌ അഞ്ചു സമ്മാനമെങ്ങിലും മേടിക്കും ഇവര്‍. വേണമെങ്ങില്‍ ആണ്‍പെണ്‍ വിത്യാസമില്ലാതെ തിരുവാതിര വരെ കളിക്കും. അതാണ്‌ ജാതി.
ഈ വര്‍ഷമാണ്‌ മാളു പോസ്റ്റ്‌ ഗ്രാജുവേഷന് ടൌണില്‍ ഉള്ള കോളേജില്‍ ചേര്‍ന്നത്‌. പോക്കുവരവ് ബുദ്ധിമുട്ടായതിനാല്‍ കോളേജ് ഹോസ്റ്റലില്‍ ചേര്‍ന്നു. അതോടെ വെള്ളിഴായ്ച്ച വൈകിട്ട് മാളു വരുന്നതും നോക്കി ജാഗ്രതയോടെ കാത്തിരിക്കും കുട്ടികൂട്ടം. പിന്നെയുള്ള രണ്ടു ദിവസം ആ പരിസരത്ത് ഉള്ളവര്‍ക്ക് സ്വൈര്യം കിട്ടൂല്ല. shuttle, ഓടിപിടുത്തം, കരേം വെള്ളോം, കള്ളനും പോലീസും, ചീട്ട് തുടങ്ങി അവര് കളിക്കാത്ത കളികളില്ല. കളിക്കളം മിക്കവാറും അവരുടെ പോക്കറ്റ്‌ റോഡ്‌ തന്നെയാണ്. മാളുവിന്‍റെ വീട് കഴിഞ്ഞാല്‍ മൂന്നു വീട് മാത്രം. അവിടെ വെച്ച് വഴി അവിടെ തീരും. അതുകൊണ്ട് തന്നെ ആ റോഡില്‍ കൂടി മറ്റു വാഹനങ്ങള്‍ ഒന്നും വരില്ല.
‘അവളുടെ കുട്ടികളി മാറിയില്ല, പത്തിരുപതു വയസ്സായ പെണ്ണാണ് എന്നൊരു ചിന്തയില്ല’ മാളുവിന്‍റെ വീട്ടുകാരുടെ പരാതിയാണിത്.
പക്ഷെ കുട്ടികൂട്ടത്തിന്‍റെ പരാതി പോലെ തന്നെ ഈ ആഴ്ച നാട്ടിലെത്തിയതിന് ശേഷം മാളുവിനു ഒരു ഉഷാറുമില്ല. കളിക്കുമ്പോള്‍ പോലും മനസ്സ് ഉറച്ചു നില്‍ക്കാത്ത പോലെ. കാരമെന്തെന്നോ?
ഗന്ധര്‍വന്‍.... അതെ മാളുവിന്‍റെ മനസ്സ് ഒരു ഗന്ധര്‍വന്‍ മോഷ്ട്ടിച്ചു.
രസമെന്താന്നു വെച്ചാ ഈ ഗന്ധര്‍വന്‍റെ പേരോ വീടോ നാടോ എന്നും മാളുവിനു അറിഞ്ഞൂടാ. ആകെ കണ്ടത് ഒരുവട്ടം മാത്രം. കഴിഞ്ഞ ബുധനാഴ്ച. മാളുവും കൂട്ടുകാരിയും കൂടി കോളേജ് കഴിഞ്ഞു hostel ലേക്ക് വരുന്ന വഴി. ഹോ ആ നോട്ടം. അതൊരു തുറിച്ചുനോട്ടമല്ല, കാമാനോട്ടവുമല്ല, പൈങ്കിളിനോട്ടവുമല്ല..... ആ നോട്ടത്തിന്‍റെ പേരെന്താണെന്ന് മാളുവിനു അറിയില്ല. ഏതായാലും ആ നോട്ടത്തില്‍ മാളു വീണു. മൂക്കും കുത്തി വീണു.
“മാളുവേച്ചി അറിഞ്ഞായിരുന്നോ, മത്തായിച്ചന്‍റെ വീട്ടിലെ കുടംപുളി മരത്തില്‍ ഒരു നത്ത് കൂട് വെച്ചിട്ടുണ്ട്.” പെട്ടന്ന് ഒര്‍മ്മകിട്ടിയ കാര്യം അപ്പു ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.
“ങേ.... അതെയോ ... എന്നിട്ട് ഇതുവരെ നിങ്ങളാരും എന്നോടിത് പറഞ്ഞില്ലല്ലോ” മാളു ചാടി എഴുന്നേറ്റു.
“അത് മാളുവേച്ചി... ഞങ്ങള്‍ മറന്നു പോയതാ” അച്ചു തലകുനിച്ചു.
“ആ നത്തു മുട്ടയിട്ടോ” മാളു ചോദിച്ചു.
“അതറിയില്ല ... നമ്മുക്ക് പൊയ് നോക്കാം.” അമ്മു തുള്ളിച്ചാടി.
“ഓക്കേ. ഓടിക്കോ സ്റ്റാര്‍ട്ട്‌ ....”
അതോടെ എല്ലാരും ഓടി. കല്ലും മുള്ളും വേലിയുമൊന്നും ഈ ഓട്ടത്തിന് ഒരു തടസ്സമായി കണക്കാക്കപ്പെടില്ല.
മത്തായിച്ചന്‍റെ പറമ്പിനു തൊട്ടു മുന്നിലുള്ള റോഡ്‌ മുറിച്ചു കടക്കുമ്പോഴാണ് വളരെ അപ്രതീക്ഷിതമായി ആ കാര്‍ അവിടെയെത്തിയത്. മാളുവിന്‍റെ തൊട്ടടുതുവെച്ചു കാര്‍ sudden ബ്രേക്ക്‌ ഇട്ടു.
“അയ്യോ മാളുവേച്ചിയേ വണ്ടി ഇടിച്ചേ ... കുഞ്ഞി ഓടി വായോ” പീക്കിരി അലമുറയിട്ടു.
അതോടെ മാളുവിനു മുന്‍പില്‍ ഓടിയവരും പിന്നില്‍ ഓടിയവരും മാളുവിനു അടുത്തെത്തി. തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ മാളുവും അത്യാവശ്യം നന്നായി ഒന്ന് ഞെട്ടിയിരുന്നു. എന്നാലും ഈ സമയത്ത് ആരാ ഇതിലേ കാറും കൊണ്ട് വരുന്നത്......
എന്നാല്‍ കാറില്‍ നിന്നു ഇറങ്ങിയ ആളെ കണ്ടു മാളു നടുങ്ങിവിറച്ചു.
“ഗന്ധര്‍വന്‍” മാളുവിന്‍റെ തൊണ്ടയില്‍ നിന്നു അറിയാതെ ശബ്ദം പുറത്തുവന്നു.
“ങേ .... ഗന്ധര്‍വനോ.....” മാളുവിന്‍റെ കഥ മുഴുവന്‍ വള്ളി പുള്ളി തെറ്റാതെ അറിയാവുന്ന കുട്ടികൂട്ടം ഒരുപോലെ വായ പൊളിച്ചു പൊയ്.
“ഇതെന്താ ... കാറിനു മുന്നില്‍ ചാടിയിട്ടു പിച്ചും പേയും പറയുന്നോ” കാറില്‍ നിന്നു ഇറങ്ങിയ ഗന്ധര്‍വന്‍ അല്‍പ്പമൊരു കുസൃതിയോടെ ചോദിച്ചു.
“ഗന്ധര്‍വന്‍ എന്താ ഇവിടെ’ കൂട്ടത്തില്‍ ചെറുതായ അമ്മുവിന്‍റെ ചോദ്യം.
“ഗന്ധര്‍വനോ ... ആരാ ഈ ഗന്ധര്‍വന്‍” നമ്മുടെ കഥാനായകന് സംഗതി പിടികിട്ടിയില്ല.
“അപ്പൊ ചേട്ടനല്ലേ ഗന്ധര്‍വന്‍... ഞങ്ങടെ മാളുവേച്ചിയുടെ ഗന്ധര്‍വന്‍” അമ്മു വിടാനുള്ള ഭാവമില്ല. ഒരു കാര്‍ന്നോരുടെ റോള്‍ സ്വയം ഏറ്റെടുത്തു കൈ രണ്ടും പുറകില്‍ കെട്ടി അമ്മു ചോദിച്ചു.
മാളുവിനാനെങ്ങില്‍ ഈ അവസ്ഥയില്‍ ചമ്മലുകാരണം തലകറങ്ങുന്ന പോലെ തോന്നി. ഇശ്വരാ.... ഈ ഭൂമി പിളര്‍ന്നു ഞാനങ്ങു താഴ്ന്നു പോയിരുന്നെങ്ങില്‍.... അവളുടെ ഈയൊരു അവസ്ഥ പുരാണങ്ങളില്‍ പോലും ആര്‍ക്കും ഉണ്ടായിട്ടുണ്ടാകില്ല.
“ഓഹോ ... ഇവിടെ അങ്ങനെയൊരു കഥ നടക്കുന്നുണ്ടോ.. അപ്പോള്‍ താന്‍ എന്നെ ശ്രദ്ധിച്ചിരുന്നു അല്ലേ.... ശ്രദ്ധിക്കുക മാത്രമല്ല അത് നാട് മുഴുവന്‍ പാട്ടാക്കുകയും ചെയ്തു അല്ലേ....” ഗന്ധര്‍വന്‍ മാളുവിനു നേരെ തിരിഞ്ഞു.
“ഇല്ല ... അങ്ങനെയല്ല... ഞാന്‍... വെറുതെ... ഇവരോട്...” മാളുവിനു വാക്കുകള്‍ വിക്കി ....
“വേണ്ട... തന്‍ പരുങ്ങണ്ട...” ഗന്ധര്‍വന്‍ അവളെ അടിമുടി ഒന്ന് നോക്കി... അന്നാദ്യമായി, കുട്ടിപാവാടയും കുട്ടിബനിയനും ഇട്ടതില്‍ അവള്‍ക്ക് ചമ്മലുണ്ടായി. താനിത്രയും പക്വത ഇല്ലാത്തവള്‍ ആണെന്ന് ഇദ്ദേഹം കരുതുമല്ലോ....
“അതേ, ഞാന്‍ ഗന്ധര്‍വന്‍ ഒന്നും അല്ലാട്ടോ. എന്‍റെ പേര് സുജിത്ത് എന്നാണ്....” ഗന്ധര്‍വന്‍ കുട്ടികൂട്ടത്തോടായി പറഞ്ഞു.
“ആ.. എനിക്കും തോന്നിയിരുന്നു.... മാളുവേച്ചിക്ക് സൂര്യ എന്നൊരു പേര് ഉള്ളതുപോലെ ഗന്ധര്‍വനും എന്തെങ്ങിലും പേര് കാണുമെന്ന്. ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ മാളുവേച്ചി... ഇപ്പൊ എങ്ങനെയുണ്ട്’ ഒളിബിക്സില്‍ മെഡല്‍ കിട്ടിയ സന്തോഷത്തോടെ കുഞ്ഞി തുള്ളിച്ചാടി...
ചമ്മലും നാണവും സങ്ങടവും ദേഷ്യവും എല്ലാം കലര്‍ന്നൊരു ഭാവമായിരുന്നു മാളുവിന്.
“അതൊക്കെ പോട്ടെ... ഈ സൂര്യയുടെ... അല്ല നിങ്ങളുടെ മാളുവേച്ചിയുടെ വീട് എവിടെയാ...” ഗന്ധര്‍വന്‍ അല്‍പ്പമൊന്നു കുനിഞ്ഞു കുട്ടികൂട്ടത്തോട്‌ ചോദിച്ചു.
“ദേ.. കാണുന്ന വെള്ള പെയിന്‍റ് അടിച്ച വീടാ...” അപ്പു കാട്ടികൊടുത്തു.
ഇയ്യാളെന്തിനാ എന്‍റെ വീടിലേക്ക്‌ പോകുന്നേ... മൊത്തത്തില്‍ നാറി... ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല... മാളുവിന്‍റെ കയ്യും കാലും കുഴഞ്ഞു.
“അതേ മത്തായിച്ചന്‍റെ വീട്ടിലെ കുടംപുളി മരത്തില്‍ ഒരു നത്ത് കൂട് വെച്ചിട്ടുണ്ട്. ഞങ്ങളത് കാണാന്‍ പോവുകയാ... ഗന്ധര്‍വന്‍ ഞങ്ങടെ കൂടെ വരുന്നുണ്ടോ.” അച്ചു അല്‍പ്പം ഉത്സാഹത്തോടെ ചോദിച്ചു...
“ആദ്യം ഞാന്‍ നിങ്ങളുടെ മാളുവേച്ചിയുടെ വീട്ടിലൊന്നു പോയിട്ട് വരട്ടെ... എന്നിട്ട് നിങ്ങടെ കൂടെ വരാം ട്ടോ...” മാളുവിനെ ഒളികണ്ണിട്ടു ഒന്ന് നോക്കിയിട്ട് ഗന്ധര്‍വന്‍ കാറെടുത്ത് വെള്ള പെയിന്‍റ് അടിച്ച വീട് ലക്ഷ്യമാക്കി പൊയ്.
“എന്നാലും എന്തിനായിരിക്കും ഗന്ധര്‍വന്‍ മാളുവേച്ചിയുടെ വീട്ടില്‍ പോയത്” പീക്കിരി പെട്ടന്നൊരു detective ആയി.
“ഒറ്റ കുത്ത് വെച്ച് തരും എല്ലാത്തിനും. എന്നെ നാണം കെടുത്തിയപ്പോ മതിയായോ എല്ലാര്‍ക്കും.” മാളു കൈയോങ്ങി.
“അല്ല മാളുവേച്ചി... ശരിക്കും ഈ ഗന്ധര്‍വന്‍ എന്തിനാ മാളുവേച്ചിയുടെ വീട്ടിലേക്കു പോയത്. നമ്മുക്കൊന്ന് പുറകെ പൊയ് നോക്കിയാലോ” പൊന്നു പറഞ്ഞു.
ശരിയാണ്.. ഒന്ന് പൊയ് നോക്കാം. മാളുവിനും ജിഞാസ്സ അടക്കാന്‍ സാധിച്ചില്ല.
“ബാ പോകാം” മാളു മുന്നില്‍ നടന്നു. പുറകില്‍ അതീവ ജാഗ്രതയോടെ നിരനിരയായി കുട്ടികൂട്ടവും.
മാളുവിന്‍റെ വീടിന്‍റെ മതിലിനു പിറകില്‍ അവര്‍ നിരന്നു. എല്ലാവരും ചെവി വട്ടം പിടിച്ചു. ഐക്യരാഷ്ട്ര സഭയിലെ സംഭാഷണം ചോര്‍ത്തുന്ന ഗൗരവത്തോടെ pindrop silent ആയി എല്ലാവരും കാതോര്‍ത്തു.
“എനിക്കൊന്നും കേള്‍ക്കാന്‍ വയ്യ” പീക്കിരി പറഞ്ഞു.
“ശ്ശ് മിണ്ടല്ലേ” മാളു അവന്‍റെ വായപൊത്തി.
ഏതാണ്ട് പത്തു നിമിഷത്തോളം അവര്‍ ആ നില്‍പ്പ് തുടര്‍ന്നെങ്ങിലും അവര്‍ക്കൊന്നും കേള്‍ക്കാനായില്ല. നിരാശയോടെ എല്ലാവരും നിലത്തു കുത്തിയിരുന്നു.
“ഇനിയെന്ത് ചെയ്യും” എല്ലാര്‍ക്കും നിരാശ .
പെട്ടന്നാണ് ഒരു അനക്കം കേട്ടത്.
“അയ്യോ ഗന്ധര്‍വന്‍.” കേട്ടതും എല്ലാരും നാലുവഴിക്കു ഓടി.
മാളു ഓടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗന്ധര്‍വന്‍ അവളുടെ അടുത്ത് വന്നു.
“തന്‍റെ വീട്ടില്‍ ഞാനൊരു കാര്യം ചോദിച്ചിട്ടുണ്ട്. മാളുവിനെ ഈ ഗന്ധര്‍വന് സ്വന്തമായിട്ട് തരാമോ എന്ന്.... തനിക്കും അവര്‍ക്കും സമ്മതമാനെങ്ങില്‍ തന്‍റെ ജീവിതത്തില്‍ ഒരു ഗന്ധര്‍വന്‍ ആയി തന്നെ ഞാനുണ്ടാകും എന്നും. പിന്നെ ഈ കുട്ടിക്കൂട്ടത്തിലും. ഇപ്പൊ ഞാന്‍ പോട്ടെ. കാണാം. കാണണം.” ഗന്ധര്‍വന്‍ തിരിഞ്ഞു നടന്നു.
മാളു സ്തംഭിച്ചു നില്‍ക്കുകയാണ് ഇപ്പോഴും. അവളുടെ ഇപ്പോഴത്തെ വികാരമെന്തെന്തു ആര്‍ക്കും ഒരു കടലാസ്സിലും എഴുതി പിടിപ്പിക്കുവാന്‍ സാധിക്കില്ല.
കാറിനടുത്തെത്തി ഗന്ധര്‍വന്‍ ഒന്നും കൂടെ തിരിഞ്ഞു നോക്കി.
അതേ നോട്ടം.... മാളു മൂക്കുംകുത്തി വീണ അതേ നോട്ടം.

by: Kavitha Sebastian
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo