Slider

എന്നാലും എൻ്റെ പെങ്ങളെ!! (ചെറുകഥ)

0

ഓണോം പെരുന്നാളും ഒരമ്മപെറ്റ മക്കളെപോലെ ഒരുമിച്ച് വന്നോണ്ട് ചുളൂല് മൂന്നീസം ലീവ് കിട്ടി.. ഈ ലീവിന് ആരെയാ മുടിപ്പിക്കണത് എന്നാലോചിച്ച് തലപൊകച്ചിരിക്കുമ്പൊളാണ് ഷാര്‍ജയില്‍ നിന്ന് അനിയത്തീടെ കോള്‍ വരണത്..
'' ഡാ.. അനക്ക് മൂന്നീസം ലീവല്ലേ,? ഞാനും ചേട്ടനും മോനും ഇവിടൊറ്റക്കല്ലേള്ളൂ, നീ ഇങ്ങട് വാ.. നമുക്കിവടാഘോഷിക്കാ ഓണം''
ഈ ദുബായില് ഇടത്കാല് വച്ച് ഇറങ്ങീട്ട് കൊല്ലം രണ്ടായി. ഇതുവരെയായിട്ട് അനിയത്തീം ഫേമിലീം താമസിക്കണോടത്തു പോകാത്തതിലുള്ള കുടുംബക്കാരുടെ പരാതി തീര്‍ക്കാന്‍ പറ്റ്യ ചാന്‍സാണ്..
വേറെ തെരക്കുണ്ട്, പണീണ്ട് എന്നൊക്കെപ്പറഞ്ഞ് വെര്‍തെ ഡിമാന്‍റാക്കാന്‍ നിന്നില്ല. ആക്ക്യാല്‍,
''നീ വരണ്ടടാ ജാഡതെണ്ടീ'' ന്നും പറഞ്ഞ് ഓള് ഫോണ് വെക്കും.. മ്മടെ അനിയത്തിയായോണ്ട് പറേണതല്ല, അജ്ജാതി സാധനോണ്..
ഇക്കൊല്ലം അളിയനെത്തന്നെ ശരിക്കങ്ങട് പെരുമാറിയേക്കാന്നു കരുതി, പറഞ്ഞതിലും നേര്‍ത്തെ ഞാനോൾടെ വീട്ടിൽ ഹാജറായി..
ഓളുണ്ടാക്കിയ ഊള ചായേം, മധുരം ചേർക്കാൻ വിട്ടു പോയീന്നും പറഞ്ഞു തന്ന പഴമ്പൊരിയും തട്ടിക്കോണ്ടിരിക്കുമ്പളാണ് അളിയൻ മെല്ലെ അടുത്തുവന്നു സ്വകാര്യത്തില് ചോദിച്ചത്,
നിനക്ക് ''സാധനം'' വല്ലോം വേണാ.. ബിയറോ, ബ്രാണ്ടിയോ അങ്ങനെ വല്ലതും...? വേണോങ്കി, ഓളറിയാണ്ട് ഞാനെത്തിക്കാംട്ടാ..'
മനസിൽ ഒരു ലഡു പൊട്ടാൻ തുടങ്ങുമ്പൊളേക്കും, ഇത് കേട്ടോണ്ട് വന്ന പെങ്ങൾ അളിയന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തോണ്ട് പറഞ്ഞു,
"ഇങ്ങളെപ്പോലെയാണോ എല്ലാരും,? ഇതുവരെ അതിന്റെ ടേസ്റ്റ്പോലും അറിയാത്തോനെ ഇങ്ങളായിട്ട് പുതിയ ശീലങ്ങളൊന്നും പഠിപ്പിക്കണ്ടാട്ടാ.. കുപ്പിയും, പാട്ടയും കൊണ്ടെങ്ങാന്‍ ഈ വീട്ടിലേക്കുവന്നാല്‍......... ബാക്കി അപ്പൊ പറഞ്ഞ് തരാം..''
ഇതും പറഞ്ഞ് തറയും ചവുട്ടിക്കുലുക്കി ഓള് അടുക്കളേല്‍ക്ക് പോയി..
അഞ്ച് മിനിറ്റ് നേരത്തേക്ക് സദസ്സില്‍ നിശ്ശബ്ദത..
ഈ ഉറഞ്ഞാട്ടം ഡെയ്ലി സംഭവായോണ്ടാവും, അളിയന്‍റെ മൊകത്ത് വെല്ല്യ ഭാവവ്യത്യാസൊന്നും കണ്ടില്ല.
അപ്പളും എന്‍റെ ഡൗട്ട്,
യെവള് എന്നെപ്പറ്റി തന്ന്യാണോ ഈ പറഞ്ഞതെന്നാര്‍ന്നു.. കുടുംബക്കാര്‍ക്കിടയില്‍ മ്മക്കിത്ര വാല്യു ഉള്ളത് അപ്പളാ ഞാനറിഞ്ഞെ..
'കിട്ടാത്ത കള്ള് പുളിക്കും' എന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ച്..
കള്ളോ കിട്ടീല്യ, കൊര്‍ച്ച് തരുണീരമണികളെയെങ്കിലും കാണാല്ലോന്ന് കരുതി നാലരവയസുള്ള മരുമോനേം കൊണ്ട് ടൗണിലേക്കിറങ്ങി..
മോനെ അവിടുള്ളൊരു പാര്‍ക്കില്‍ കളിക്കാന്‍ വിട്ട്, സൈഡിലുള്ള ബെഞ്ചിലിരുന്ന്
മുട്ടോളമുള്ള ട്രൗസറും, ടീ ഷര്‍ട്ടുമിട്ട് നടക്കുന്ന ഫിലിപ്പീനി പെങ്കുട്ട്യോള്‍ടെ ''മുഖത്തേക്ക് മാത്രം'' നോക്കി നിക്കുമ്പളാണ് ഒരാള് പരിചയപ്പെടാന്‍ വന്നത്.. ഒരു കൊല്ലംകാരന്‍. സംസാരത്തിനിടക്ക് അയാളൊരു സിഗരറ്റ് എടുത്ത് കത്തിച്ചു.. ഒന്നെടുത്ത് എന്‍റെ നേരെയും നീട്ടി.
അഞ്ചെട്ടു മാസംമുമ്പ് നിര്‍ത്തീതാണേലും ആ ചേട്ടന്‍ സ്നേഹത്തോടെ തരണതല്ലേന്നു കരുതി ആ സിഗരറ്റ് വാങ്ങി ഞാന്‍ കത്തിച്ചു..
അപ്രതീക്ഷിതമായി കടന്നുവന്ന മ്മടെ മരുമോന്‍റെ ചോദ്യം ''ഇതെന്താ മാമാ സാധനം.? ''എന്ന്..
''ഇതൊരു മുട്ടായിയാ മോനേ, വല്ല്യ ആള്‍ക്കാരു മാത്രം തിന്നണതാ,
മോനൂട്ടന് മാമന്‍ ഐസ്ക്രീം വാങ്ങിത്തരാട്ടാ''..
മണ്ടന്‍ചെക്കനത് വിശ്വസിക്കേം ചെയ്ത്.
കളിയും വായ്നോട്ടോം കഴിഞ്ഞു വീട്ടിലെത്തിയതും ചെക്കന്‍ ഒരൊറ്റ നിലവിളി..
''എനിച്ച് മുട്ടായി വേണം... മുട്ടായി വേണം'' ന്ന്...
ഏത് മുട്ടായിയാ മോന് വേണ്ടേന്നു അളിയന്‍ ചോദിച്ചപ്പോ പുന്നാരമോൻ പറയാ..
''മാമൻ നേരെത്തെ തിന്ന പോലത്തെ പൊക പോണ മുട്ടായി വേണംന്ന്..
പകച്ചു പണ്ടാറടങ്ങിപ്പോയി ഞാന്‍....
പത്തിരുപത്തഞ്ച് കൊല്ലായി ഞാന്‍ കാത്തുസൂക്ഷിച്ച എന്‍റെ മാന്യതയുടെ മുഖം, ഒരു നിമിഷം കൊണ്ട് പാണ്ടിലോറി കേറിയ തവളയുടേത്പോലായി..
നാട്ടില് വിളിച്ച് അമ്മയോട് പറയരുതെന്ന് ന്‍റെ തലേല്‍തൊട്ട് സത്യം ചെയ്യിച്ചെങ്കിലും, എന്‍റെ തലക്ക് കുമ്പളങ്ങേടെ വെല പോലും കൊടുക്കാതെ, എന്നെയൊരു ഇന്‍റര്‍നാഷണല്‍ സിഗരറ്റ് വലിക്കാരനായി അമ്മേടെ ചെവീല് എത്തിച്ച് കൊടുത്ത് പെങ്ങള് മാതൃകയായി..
അമ്മേടെ വായിലിരിക്കുന്നത് കേട്ടും, പെങ്ങളുടെ കയ്യിലിലിരിക്കുന്നത് കിട്ടിയും സമ്പല്‍സമൃദ്ധമായിരുന്നു ഈ വര്‍ഷത്തെ എന്‍റെ ഓണം...
ഞഞ്ഞിയുണ്ട് മ്യാളേ, പെരുത്ത് ഞഞ്ഞിയുണ്ട്..
നല്ലെഴുത്ത്ല്‍ മ്മടെ അനിയത്തി ഇല്ലാന്നുള്ള വിശ്വാസത്തോടെ പോസ്റ്റുന്നു....😂

ആനന്ദ് കൊളോളംം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo