Slider

വൈറൽ ആയ ഒരു പ്രണയ ലേഖനം

0

ഫേസ്ബുക്കും വാട്ട്സാപ്പും ഒന്നുമില്ലാതിരുന്ന കാലത്ത് വൈറലായ ഒരു പ്രണയ ലേഖനത്തിന്റെ കഥയാണിത് ,.
2002 - 2003 കാലഘട്ടത്തിലാണ് സംഭവം
ഞാനും അവളും തമ്മിലുള്ള പ്രണയം അതിന്റെ കൊടും മുടിയിൽ കാറ്റുകൊണ്ട് നിൽക്കുന്ന സമയം , ഞങ്ങളുടെ പ്രണയം മുഴുവൻ ലാന്റ് ഫോണിലൂടെയും ഇടവഴികളിലുമൊക്കെയായിരുന്നു .
അവൾക്ക് ഒരു പ്രേമ ലേഖനം കൊടുക്കണം എന്ന ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കുറെ നാളായി , പൊതുവേ നല്ല ധൈര്യമില്ലാത്തവളായത് കൊണ്ട് വാങ്ങില്ലാ എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. എങ്കിലും 'പ്രേമലേഖനമില്ലാതെ എന്ത് പരിശുദ്ധ പ്രണയം' എന്ത് വന്നാലുംപ്രേമലേഖനം കൊടുക്കാൻ ഞാൻ തീരുമാനിച്ചു അതിന് ഒരു വഴിയും കണ്ടു പിടിച്ചു. അങ്ങനെ അറിയാവുന്ന സാഹിത്യത്തിലും കവിതയിലും മുക്കി ജോർജ്ജ് മേരിക്കെഴുതിയ പോലെ ഒരു പ്രണയ ലേഖനമങ്ങ് എഴുതി അവസാനം അവളോടുള്ള പ്രണയം ആവാഹിച്ചൊരു ചുംബനവും .. ഒരു പ്രത്യേകതയുള്ള പ്രണയലേഖനം .
ഞാൻ രണ്ടു നേരം സുലൈമാനി കുടിക്കുമ്പോൾ അവൾക്കും അവളുടെ വീട്ടുകാർക്കും വീട്ടിൽ രണ്ട് നേരം ചായ കുടിക്കുന്ന ശീലമാണ്. രാവിലെ നബീസ താത്തയുടെ വീട്ടില്‍ നിന്നും വൈകിട്ടും കമലമ്മ ചേച്ചിയുടെ വീട്ടില്‍ നിന്നുമായിരുന്നു അവര്‍ പാല് വാങ്ങിയിരുന്നത് . രാവിലെ പാല് വാങ്ങിക്കുന്ന വീട്ടിൽ നിന്ന് അവർ തന്നെ കുപ്പിയിൽ മറ്റൊരു വീടിന്റെ ഗെയ്റ്റിനടുത്തായി കൊണ്ടു വെയ്ക്കും , അവൾ രാവിലെ ഒരു 6:15 നും 6 :30 നും ഇടയക്ക് വന്നെടുക്കും .. ഞാൻ അന്ന് ടാപ്പിംഗിനൊക്കെ പോകുന്ന കാലമായിരുന്നു എന്നും 5:45 പോകുന്ന ഞാൻ അന്ന് വൈകിയാണ് പോവാൻ ഇറങ്ങിയത് . പ്രണയലേഖനം നാലായി മടക്കി പോക്കറ്റിലിട്ടു കൂടെ ഒരു റബ്ബർ ബാൻഡും. പാൽക്കുപ്പി വെക്കാറുള്ള ഗേറ്റിനു മുൻപിൽ വന്നു ഭാഗ്യം പാൽക്കുപ്പി കൊണ്ട് വെച്ചിട്ടുണ്ട് . നാലായി മടക്കിയ പ്രേമ ലേഖനം അഞ്ചായി മടക്കി ഞാൻ കുപ്പിയോടു ചേർത്ത് റബ്ബർ ബാന്റിട്ടു ഭദ്രമാക്കി എന്നിട്ട് തിരിഞ്ഞു നോക്കാതെ നടന്നു.
ഉച്ചക്ക് ക്ലാസ്സു കഴിഞ്ഞു വന്നപ്പോൾ ഞാൻ അവളെ കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു . ഓ ആശ്വാസം അവൾക്ക് വിരോധമില്ല മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ആദ്യ പ്രണയ ലേഖനം വിജയകരമായി വിക്ഷേപിച്ചിയതിന്റെ ഒരു ലഹരിയായിരുന്നു എനിക്ക് .
വൈകുനേരം അവൾ പാല് വാങ്ങിക്കാൻ കമലമ്മ ചേച്ചിയുടെ വീട്ടിലേക്കു പോകുന്ന ഇടവഴിയിൽ ഞാൻ അവളെ കാത്തു നിന്ന് . അവൾ അതാ വരുന്നു ഉച്ചക്ക് കണ്ടപ്പോൾ ഉള്ള ചിരി അവളുടെ മുഖത്തില്ലായിരുന്നു . അവൾ നല്ല ഗൗരവത്തിലായിരുന്നു കണ്ണുകളിൽ ഞാൻ ദേഷ്യം എരിയുന്നത് ഞാൻ കണ്ടു .ഒരക്ഷരം മിണ്ടാതെ അവൾ പോയി...
എഴുത്ത് എഴുതിയത് പ്രശ്‌നമായോ , അതോ കത്തിലെ അവസാന ഭാഗത്തിലെ പരിശുദ്ധ ചുംബനം അസ്ഥാനത്തായോ?.
ഞാൻ ആകെ ടെൻഷൻ ആയി പണിപാളിയോ ഈശ്വര ! ........
രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ..11 മാണി ആയപ്പോൾ തലക്കൽ ഇരുന്നു ലാൻഡ് ഫോൺ പതിയെ ചിരിച്ചു . ഞാൻ ഫോൺ എടുത്തു അപ്പുറത്തു അവൾ പതിയെ ദേഷ്യത്തിൽ
" ഇതിലും ഭേദം എന്നെ വെടിവെച്ചു കൊല്ലുന്നതായിരുന്ന ".
"എന്ത് പറ്റി " ഞാൻ ചോദിച്ചു
ഇനിയെന്ത് പറ്റാനാ, എന്ത് പണിയാ രാജീവണ്ണൻ കാണിച്ചത് എഴുത്ത് എന്തിനാ അവിടെ കൊണ്ട് വെച്ചത് , അമ്മയാണ് ഇന്ന് വന്ന് പാലെടുത്തത് ..
ദേഷ്യപ്പെട്ടതിന്റെ കാരണം അപ്പോളാണ് എനിക്ക് പിടി കിട്ടിയത്.
ചന്ദ്രനിലേക്ക് വിട്ട റോക്കറ്റ് ചൊവ്വയിൽ ചെന്ന് പതിച്ച പോലെയായി എന്റെ പ്രണയലേഖനത്തിന്റെ അവസ്ഥ
അവൾ പിന്നെയും ദേഷ്യപ്പെട്ടുകൊണ്ടേയിരുന്നു.
അവൾക്ക് ഞാൻ ഒരു ചെല്ല പേര് ഇട്ടിരുന്നു . അതായിരുന്നു ഞാൻ ആ എഴുത്തിൽ എഴുതിയത് ,തന്റെ പേരില്ല എന്ന കാരണം പറഞ്ഞ് അവൾ തല്ക്കാലം രക്ഷപ്പെട്ടു. അങ്ങനെ ആ പ്രണയലേഖനം ഞങ്ങൾ മൂന്നു പേർക്കിടയിൽ വൈറലായി ..
ഇനി ഒരിക്കലും പ്രണയലേഖനം എഴുതില്ല എന്ന് തീരുമാനിച്ചു.
പക്ഷേ കുറച്ച് നാളുകൾക്ക് ശേഷം സാഹചര്യം ഒരു എഴുത്തു കൂടി എന്നെ കൊണ്ടെഴുതിപ്പിച്ചു . അതും പഴയ പോലെ ലക്ഷ്യം തെറ്റി ചൊവ്വയിൽ തന്നെ പതിച്ചു. ...
പ്രണയം പലപ്പോഴും നമ്മളെ നമ്മളല്ലാതാക്കും അല്ലേ ...?
രാജീവ് സോമരാജ്
ആശയം . സുഹൃത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo