Slider

ഒരു പടിയിറക്കം

0

തനിക്ക് പരിചയമില്ലാത്തവര്‍, ഡോക്ടറുടെ മുന്നില്‍ ഇരിക്കുന്നുണ്ടെന്ന് പോലും ഓര്‍ക്കാതെ അയാള്‍ വാവിട്ടുകരഞ്ഞു കൊണ്ട് പറഞ്ഞു,
"എന്താ സാര്‍, എപ്പോഴും ഇങ്ങനെ ?? എനിക്കേറെ പ്രിയപ്പെട്ടതെല്ലാം എന്നും നഷ്ടപ്പെടാണല്ലോ... എന്‍റെ കുടുംബം, ജോലി, കൂട്ടുകാര്‍ എല്ലാമെല്ലാം എന്നില്‍ നിന്നും തട്ടിപ്പറിച്ചു..... സാറിനറിയാമല്ലോ, കഴിഞ്ഞ കൊറേ വര്‍ഷങ്ങളായി ഇതാണെന്‍റെ ലോകം, ഇപ്പോഴിതാ ഇതും എന്നില്‍ നിന്ന് അടര്‍ത്തിമാറ്റുന്നു...." ഡോക്ടര്‍ പതിയെ കസേരയില്‍ നിന്നെഴുന്നേറ്റ് അയാള്‍ക്കരികില്‍ വന്ന്‍ ചുമലിലൂടെ കൈയിട്ട്, അയാളെ ചേര്‍ത്തുപിടിച്ചോണ്ട് അടക്കംപറഞ്ഞു, "എന്താ ഇത് മോഹന്‍, കൊച്ചുകുട്ടികളെപ്പോലെ... ദേ ആളുകളൊക്കെ കാണുന്നു. ഇതിപ്പോ എനിക്കും ഒന്നും ചെയ്യാന്‍ പറ്റില്ല, ഇത്തവണ നിര്‍ബന്ധമായിട്ട് അവര്‍ പറഞ്ഞു കഴിഞ്ഞു, ഷെല്‍ടര്‍ ഹോമിലേക്ക് മാറാതെ തരമില്ലെടോ..... ദൈവത്തിന് പ്രിയപ്പെട്ടവരെ അവന്‍ കൂടുതല്‍ പരീക്ഷിക്കും, അത്രേ ഉള്ളൂ, താന്‍ സമാധാനിക്ക്, എല്ലാം ശരിയാകും. താനിപ്പോ ചെല്ല്, ഞാനിതാ ഇവരെ ഒന്ന്‍ അറ്റന്‍റ് ചെയ്യട്ടെ."
ഡോക്ടരുടെ വാക്കുകള്‍ ആശ്വാസമായില്ലെങ്കിലും, അദ്ദേഹത്തിന്‍റെ ജോലി തടസ്സപ്പെടുത്തേണ്ട എന്ന് കരുതി അയാളാ മുറി വിട്ടിറങ്ങി.
ഡോക്ടറുടെ ഒരകന്ന ബന്ധു കൂടിയായ വിസിറ്റര്‍ ചോദിച്ചു, "ആരാ രാജഗോപാലേ അത്, അയാള്‍ ആകെ വല്ലാതിരിക്കുന്നല്ലോ ??".... "ഒന്നും പറയേണ്ടെന്‍റെ ഗോപി, അയാള്‍ടെത് വല്ലാത്ത ഒരു വിധി തന്നാണ്. വളര്‍ന്നതെല്ലാം അനാഥാലയത്തില്‍, കഷ്ടപ്പെട്ട് പഠിച്ച് ഒരു നല്ല ജോലി നേടി സ്വന്തം സഹപ്രവര്‍ത്തകയെത്തന്നെ പ്രേമിച്ച് വിവാഹവും കഴിച്ചു. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ആ കുട്ടി അയാളോടൊപ്പം പോരുകയായിരുന്നു. നല്ല സന്തോഷകരമായ ജീവിതമൊക്കെ തന്നാര്‍ന്നു, അവരുടേത്. ഒരു മോളുണ്ടായി രണ്ടു വര്‍ഷം കഴിഞ്ഞ് ഒരിക്കല്‍ ഒരു ടൂര്‍ പോയതാ. സൈറ്റ് സീയിങ്ങിനിടെ ടാക്സിയില്‍ യാത്ര ചെയ്യുമ്പോള്‍ എന്തോ വാങ്ങാനായി അയാള്‍ വണ്ടിയില്‍ നിന്നിറങ്ങിയതും, ആ ടാക്സിക്കാരന്‍ അയാള്‍ടെ ഭാര്യയെയും കുഞ്ഞിനേയും കടത്തിക്കൊണ്ട് പോകുകയായിരുന്നു. അവരെ കണ്ടുപിടിക്കാന്‍ അയാള്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഇങ്ങനെ എത്രയോ സംഭവങ്ങള്‍ ഇവിടെ ദിനംപ്രതി നടക്കുന്നു, അതിലൊരെണ്ണം മാത്രമായി അതും. കൈവിട്ട ജീവിതവും, ഭാര്യവീട്ടുകാരുടെ വക കേസുകൊടുക്കലും ഒക്കെച്ചേര്‍ന്നയാളെ ഒരു മുഴുഭ്രാന്തനാക്കി, അങ്ങനെ ഇവിടെയുമെത്തി. അസുഖം മാറീട്ടിപ്പോ കൊറേയായി, അതിനുശേഷം‍ ഒരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചതോണ്ട് അയാളെ ഇവിടന്ന്‍ വിടാന്‍ എനിക്കൊരു മടി, അയാളോടൊരുതരം സഹാനുഭൂതി. അതോണ്ട് ഞങ്ങള്‍ടെ എത്തിക്സ്-ന് നിരക്കാത്തതാണേല്‍ക്കൂടി, അയാളെ രേഖകളിലൂടെ ഒരു രോഗിയായിത്തന്നെ ഇവിടെ തുടരാന്‍ വിടുകയായിരുന്നു. അതിനാണിപ്പോ തടസ്സം വന്നിരിക്കുന്നത്, സര്‍ക്കാരുത്തരവല്ലേ, അനുസരിച്ചല്ലേ പറ്റൂ. അസുഖം മാറിയ ഒരാളെപ്പോലും ഇവിടെ ഇനി നിര്‍ത്താന്‍ പറ്റില്ല, സര്‍ക്കാര്‍ വക ഷെല്‍ടര്‍ ഹോമിലേക്ക് മാറ്റണം. എല്ലാം യോഗം പോലെ നടക്കട്ടെ, അല്ലാണ്ടെന്താ പറയാ..."
ഒടുക്കം വിടപറയലിന്‍റെ ദിനവും വന്നെത്തി, പിരിയാന്‍ നേരം ഡോക്ടര്‍ അയാളോട് പറഞ്ഞു, "സമയമുള്ളപ്പോള്‍ ഞാന്‍ അങ്ങ് വരുന്നുണ്ട് തന്നെ കാണാന്‍. പിന്നെ ഒരു കാര്യം, കഴിഞ്ഞതൊന്നും ആലോചിച്ചു വെറുതെ മനസ്സ് വെഷമിപ്പിയ്ക്കണ്ട, അവിടേം കൂട്ടുകാരൊക്കെ ആവുമ്പോ എല്ലാം ശരിയാകും, ധൈര്യായിട്ടിരിയ്ക്കെടോ, തനിക്ക് നല്ലതേ വരൂ...."
എല്ലാരോടും യാത്ര പറഞ്ഞ്, ഉള്ളില്‍ വിതുമ്പിക്കൊണ്ട്, അയാളാ പടിയിറങ്ങുന്നത് ഡോക്ടര്‍ നിര്‍ന്നിമേഷനായി നോക്കിനിന്നു....
(കൃഷ്ണകുമാര്‍ ചെറാട്ട്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo