നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പനിയിൽ ഒലിച്ച തീറ്റകൾ

Image may contain: Shabna Shabna Felix, smiling

************************
അന്നൊരു വെള്ളിയാഴ്ചയായിരുന്നു.
കത്തുന്ന വെയിലിൽ ഭൂമി ചുട്ടു പൊള്ളിയിരുന്നു.
എന്നൊന്നും പറയാൻ ഓർമ ഒട്ടും പോര.
പക്ഷെ, പൊള്ളുന്നുണ്ടായിരുന്നു ഒരു പാവം പെണ്കുട്ടിക്ക്..ഒടുക്കത്തെ പനി.
പനിച്ചു തുള്ളിയ കുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു.
കുട്ടിക്കന്ന് പതിനൊന്നു വയസ്സു പ്രായം.
കുട്ടിയെ വീട്ടിൽ ഒറ്റക്കാക്കി വീട്ടുകാർ പുട്ടടിക്കാൻ പോയിരുക്കുവാണ്.
പുട്ടാവാൻ വഴിയില്ല,; അസ്സൽ നസ്രാണി കല്യാണമാവുമ്പോൾ കുമ്പളങ്ങയിട്ട പാലൊഴിച്ച കോഴിക്കറിയും വറുത്തരച്ച പോർക്കിറച്ചിയും പോത്തിറച്ചി ഫ്രൈയ്യും നീളത്തിൽ പൂളിയിട്ട മാങ്ങ ചേർത്ത് കട്ടിപാലിൽ വെച്ചുണ്ടാക്കിയ മീൻ കറിയും ഒക്കെ കൂട്ടി അസ്സൽ ഊണാവും.
ഇനി ഇപ്പോൾ ബിരിയാണി ആവാനും മതി.ബിരിയാണി, നസ്രാണികളുടെ കല്യാണത്തിന് വിളമ്പി തുടങ്ങിയ കാലം..ബിരിയാണിയിൽ കയ്യിടുമ്പോൾ, അതിൽ ഒളിപ്പിച്ച മുട്ട.. അതു കയ്യിൽ തടയുമ്പോൾ ലോട്ടറി കിട്ടിയ സന്തോഷത്തിൽ അറിയാതെ കണ്ണു ബൾബായി തള്ളിവരും.
പാവം കുട്ടി..കുട്ടിക്ക് തിന്നാൻ യോഗമില്ല.
അല്ലേലും അത്തിമരം പൂക്കുമ്പോ കാക്കക്കു വായിൽ പുണ്ണ് വരും ലോ...
പാവം കാക്കച്ചിപെണ്ണിന് കുട്ടിയും കൂട്ടുണ്ട്..
ഇന്നാള് ഒരീസം തൃശ്ശൂരിൽ നിന്നും കൊച്ചിക്കുള്ള യാത്രക്കിടെ , തലോർ ബൈപ്പാസിൽ ആനവണ്ടി കേറി തുടങ്ങിയപ്പോ കുട്ടി കാഴ്ച്ച കാണാൻ പതിവ് പോലെ പുറത്തേക്കു കണ്ണെറിഞ്ഞു.അവിടം മുതൽ കാഴ്ചകളുടെ പൂരമാണ്.ഇഷ്ടിക കളങ്ങൾ, ഉയർന്നു നിൽക്കുന്ന ഓട് കമ്പനികളുടെ ഉയർന്നു നിൽക്കുന്ന ചൂളകൾ, ഹൈവേയ്ക് ഇരുവശവും നിറയെ വെള്ളം നിറഞ്ഞ വയലുകളിൽ പൂത്തു നിൽക്കുന്ന ആമ്പലുകൾ, ചെളിയിൽ പൂണ്ടു കിടക്കുന്ന എരുമകൾ പോത്തുകൾ, മനുഷ്യകിടാങ്ങൾ....പിന്നെ കൊച്ചിയിൽ കാത്തിരിക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ, കായലിലെ രസികൻ ബോട്ടുയാത്ര..അങ്ങിനെയങ്ങിനെ..
പക്ഷെ, എറണാകുളം ബസ് സ്റ്റാൻഡിൽ ബസ്സിറങ്ങിയ ഉടനെ കുട്ടി തലകറങ്ങി താഴെ വീണു.. പനി തന്നെ..പൊള്ളുന്ന പനി.
എട്ടു വയസ്സുള്ള കുട്ടിയെ ഡാഡ്‌ഡി വാരിയെടുത്തു തോളത്തിട്ടു. പടവലങ്ങ പോലെ നീണ്ടു കിടക്കുന്ന കുട്ടിയും മുരിങ്ങക്കപോലത്തെ കാലുകളുമായി കുട്ടി തോളിൽ കിടന്നു. പതിവ് യാത്രയിലെന്ന പോലെ ഹോട്ടലിലേക്ക്..
കുട്ടിക്ക് ചായയും ബണ്ണും.. പിന്നെ മേമ്പൊടിയായി രണ്ടു ഗുളികയും.അവർക്കു അസ്സൽ ചിക്കൻ ബിരിയാണി..കണ്ണിൽ ചോരയില്ലാത്ത ആങ്ങള ചെക്കൻ., ഡാഡിയും മമ്മീം.. കുട്ടീടെ മുന്നിൽ ഇരുന്നു കോഴിക്കാലു കടിച്ചു വലിച്ചു. താമര തണ്ട് പോലെ കുട്ടി അവരുടെ മുന്നിൽ വാശി പിടിക്കാൻ നാവു പൊങ്ങാതെ ടേബിളിൽ തല വെച്ചു അവരുടെ പ്ലേറ്റിൽ നോക്കി കിടന്നു.
പാവം പടവലങ്ങ...
പിന്നെ ചെന്നു കേറിയ പച്ചാളത്തെ , കൊറെയാസ് കോട്ടജ് ന്നു പറഞ്ഞു ബോർഡും തൂക്കിയ ബന്ധുവീട്ടിൽ ഒരു പ്ലേറ്റ് നിറയെ സവാള വട കുട്ടീടെ മുന്നിൽ കൊണ്ടു വന്നു വെച്ചു വീട്ടുകാരത്തി പല്ലു മുഴുവൻ പുറത്തു കാട്ടി ഇളിച്ചും കൊണ്ടു നിന്നു. ..കുട്ടി സവാള വട ആദ്യമായി കാണുവാണ്. നടുക്ക് തുളയുള്ള ഉഴുന്നുവടയുടെ അത്രേം ചേലില്ല ; കഴിച്ച ഗുളികയുടെ പവർ കൊണ്ടു പനി കുറഞ്ഞ നേരത്താണ് കുട്ടീടെ മുന്നിൽ മൊര് മൊരാന്നു ഇരിക്കണ തുളവടയിരുന്നു ചിരിച്ചത്.വടയുടെ ചിരിയിൽ കിളി പോയ കുട്ടി ചാടിയെടുത്തു വടയുടെ മൂലം നോക്കി കടിക്കാൻ നേരം ഏതോ തല മൂത്ത കിളവി ചാടി വന്നു മൊഴിഞ്ഞു..
"യ്യോ വേണ്ട..പനിയല്ലെ.."
അതോടെ വടയുടെ കടിച്ച ഭാഗം കുട്ടീടെ വായിലും അമ്പിളിമാമന്റെ ചന്ദ്രക്കല പോലെയായ വടകഷണം മറു കയ്യിലുമായി കുട്ടി കരുണക്ക് വേണ്ടി ചുറ്റിനും നോക്കി..
കണ്ണിൽ ചോരയില്ലാത്ത മനുഷ്യർ പാവം ആ കുട്ടിയുടെ മനസ്സിനെ കണ്ടില്ല..
പകരം കയ്യിലിരുന്ന വട തട്ടിയെടുത്തു ആങ്ങള ചെക്കന് കൈമാറി..
വടയെ നോക്കി എട്ടും പൊട്ടും തിരിയാത്ത എട്ടുവയസ്സായ കുട്ടി കരഞ്ഞു..
കുട്ടിയുടെ കരച്ചിലിന് മനസ്സലിയാത്ത മനുഷ്യ ഭൂതങ്ങൾ !
പകരം ഒരുറപ്പു കൊടുത്തു.പനി മാറുമ്പോൾ മേടിച്ചു തരാം ന്ന്...
പനി മാറി..വീണ്ടും തൃശൂരെത്തി.. വാക്ക്‌ പാലിക്കാൻ കുട്ടീടെ ഡാഡ്‌ഡി വടയുടെ ആകൃതിയിൽ കിടന്ന റൗണ്ടിനെ ചുറ്റിവന്നൂന്നല്ലാതെ വടയെ കണ്ടു കിട്ടിയില്ല..സവാള വട തൃശ്ശൂരിൽ അന്ന് അവതരിച്ചിട്ടില്ലായിരുന്നു.പകരം ഉഴുന്നുവടയും പഴപൊരിയും സുഖിയനും വെളിച്ചെണ്ണയപ്പവും തൃശൂരിലെ ചായക്കടകളിലെ ചില്ലുകൂട്ടിൽ സുഖിച്ചു വാണു.
വീണ്ടും അടുത്ത കൊല്ലത്തെ കൊച്ചി യാത്രയിലാണ് തുളയുള്ള സവാളവട വീണ്ടും മറ്റൊരു പ്ലേറ്റിൽ മറ്റൊരു ബന്ധുവീട്ടിൽ കുട്ടീടെ മുന്നിലെത്തിയത്..കാണാതെ പോയ വടയെ കണ്ടു കിട്ടിയപ്പോൾ കുട്ടിയുടെ കണ്ണുകൾ വികസിച്ചു , വായിലെ വെള്ളത്തിൽ കപ്പലോടി കഴിഞ്ഞപ്പോ വെള്ളം തുളുമ്പി തെറിച്ചു പുറത്തു പോകും ന്നു തോന്നിയപ്പോൾ , കുട്ടി ഉച്ചത്തിൽ കൂവി..
"ഡാഡി ദേ വട...'
കുട്ടീടെ അലർച്ച കേട്ടു ചുറ്റിനും കൂടിയവർ കമിഴ്ന്നു വീണ് ചിരിച്ചു..കുട്ടീടെ ഡാഡി കണ്ണുരുട്ടി കാട്ടി തിലകന്റെ റോളിൽ കസറി...മമ്മി വാ പൊത്താൻ ഗോഷ്ടി കാട്ടി ഇന്നസെന്റിനു പഠിച്ചു...കുട്ടിയാണേൽ ഒരൊറ്റ ചാട്ടത്തിന് വടയെടുത്തു വായിൽ കേറ്റി, കല്യാണരാമനിലെ ദിലീപിനെ അനുകരിച്ചു ഹനുമാനായി( ഒരു വാലിന്റെ കുറവുണ്ടായിരുന്നു, )എല്ലാരേം നോക്കി ഇളിച്ചു കാട്ടി നിന്നു.
അന്ന് പനി നഷ്ടമാക്കിയത് വടയെങ്കിൽ ഇന്ന് കുട്ടിക്ക് ഒരുഗ്രൻ സദ്യയാണ് നഷ്ടം.സദ്യക്ക് പോകാൻ നേരം കുട്ടീടെ ഡാഡ്‌ഡി തെര്മോമീറ്റർ കുട്ടീടെ വായിൽ തിരുകി കേറ്റി പനി നോക്കി പറഞ്ഞു..
"നൂറെ ഉള്ളു.."
കുറച്ചു കഴിഞ്ഞപ്പോ കുട്ടി വിറക്കാൻ തുടങ്ങി..കുട്ടി വീണ്ടും പനിമാപിനി വായിൽ തിരുകി.
കർത്താവേ..നൂറ്റൊന്ന്...
വീട്ടിൽ ഒരാളില്ല..
കുട്ടിക്ക് പേടിയാവാൻ തുടങ്ങി.
വീണ്ടും നോക്കി..നൂറ്റി രണ്ട്. ..
ശരീരം തളരുന്നു.വിറക്കുന്നു..
വീട്ടിൽ ആരുമില്ല..നൂറ്റി എട്ടാവുമ്പോ മരിക്കും..അങ്ങിനെ കേട്ടിട്ടുണ്ട്.
ഇനി ആകെ ആറെണ്ണം കൂടി..
ഒരിക്കൽ കൂടി നോക്കാൻ ധൈര്യമില്ല.
നൂറ്റി മൂന്ന് ആയികാണുമോ?
കുട്ടി മരണം ഉറപ്പിച്ചു. .
പുതച്ചു മൂടിയ പുതപ്പ് വലിച്ചു മാറ്റി..
രൂപകൂട്ടിൽ ഇരുന്ന ബൈബിൾ എടുത്തു..കയ്യിൽ പിടിച്ചു തുറന്നു..
വായിക്കാൻ നോക്കി..വയ്യ..കണ്ണുകൾ അടയുന്നു.
ഇപ്പോ മരിക്കും..പ്രാർത്ഥിച്ചു മരിക്കാം..
കുട്ടി കട്ടിലിൽ കേറി ഇരുന്നു.മടിയിൽ ബൈബിൾ വെച്ചു.ഈശോനെ നോക്കിയിരുന്നു .കൈകൾ കൂപ്പി പിടിച്ചു..പുതപ്പ് വലിച്ചു തലവഴി മൂടി..മതിലിൽ ചാരിയിരുന്നു..മരിച്ചു വീഴുമ്പോൾ താഴെ വീഴരുത് ലോ..
രണ്ടു വശത്തും തലയിണ തടയായി വെച്ചു.
അവർ വന്നു കേറുമ്പോ താൻ മരിച്ചു കാണുമ്പോൾ അവർ പൊട്ടികരയില്ലേ..
പിന്നെ തനിക്ക് അവരെ കാണാൻ പറ്റില്ലാലോ..
കുട്ടീടെ കണ്ണുകൾ നിറഞ്ഞു..
യ്യോ..എന്റെ കൂട്ടുകാർ..
എല്ലാരും എന്നെ കാണാൻ വരുമ്പോൾ കരയില്ലേ?
കുട്ടി കരയാൻ തുടങ്ങി..
പൊട്ടികരയാൻ തുടങ്ങി...
അപ്പോഴാണ് വാതിലും തുറന്നു ഡാഡിയും മമ്മിയും വരണത്. കയ്യും കൂപ്പി തലവഴി തുണി കൊണ്ട് മൂടി മുഖം മാത്രം പുറത്തിട്ടു ഇരിക്കണ കുട്ടീനെ കണ്ടു അവരൊന്നു ഞെട്ടി...അവരെ കണ്ടതും കുട്ടീടെ കരച്ചിൽ ഗിയർ മാറ്റി ടോപ്പ് ലെവലിൽ എത്തി .കുട്ടി അവരെ കെട്ടിപിടിച്ചു വാവിട്ടു കരഞ്ഞു..കാര്യമറിയാതെ അവരും വാ പൊളിച്ചു..കുട്ടി ഏങ്ങലടിച്ചു പറഞ്ഞ കാര്യം കേട്ടപ്പോ അവർ പൊട്ടിച്ചിരിച്ചു..
പിന്നെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു...കയ്യിലിരുന്ന ബൈബിൾ വാങ്ങി തിരികെ വെക്കുമ്പോൾ കല്ലു പോലത്തെ മനസ്സുള്ള , വികാരങ്ങൾ പുറത്തു കാട്ടാൻ അറിയാത്ത,ഡാഡിയുടെ കണ്ണുകളും നിറഞ്ഞിരുന്നു. മരിക്കും തോന്നിയപ്പോഴും ബൈബിൾ എടുത്തു വായിക്കാൻ തോന്നിയ ആ കുഞ്ഞുമനസ്സിനെ ഓർത്തു അവരുടെ ഉള്ളിലും സന്തോഷവും വേദനയും ഒരുമിച്ചു തോന്നിക്കാണും.. കരച്ചിലും പുരിച്ചിലും എല്ലാം കഴിഞ്ഞപ്പോ വിറച്ചു കിടക്കുന്നതിന്റെ ഇടയിൽ കുട്ടി പതിയെ അനിയൻ കുട്ടിയോട് ചോദിച്ചു..
"ബിരിയാണി ആയിരുന്നോ..മുട്ട കുഴിച്ചിട്ടിരുന്നോ?"

By: 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot