നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അരളിപ്പൂക്കൾ (A Road Thriller)

Image may contain: Saji M Mathews, smiling, selfie and closeup
*****************************************
മുഖത്തേക്കടിക്കുന്ന ചൂട് കാറ്റിനെ വകവെയ്ക്കാതെ സതീഷ് ട്രക്ക് ഓടിച്ചുകൊണ്ടിരുന്നു.
വേനൽ ചൂടിൽ ഹൈവേയിലെ ടാർ ഉരുകി തിളക്കുന്നത് പോലെ.
ഇന്ന് വെള്ളിയാഴ്ച, തിങ്കളാഴ്ച ലോഡ് കോയമ്പത്തൂർ എത്തിക്കണം.
രാത്രികാലങ്ങളിൽ എതിരെ വരുന്ന വണ്ടികളുടെ വെളിച്ചം തട്ടാതിരിക്കാൻ ഹൈവേയുടെ മീഡിയനിൽ നട്ടുവളർത്തിയ അരളിച്ചെടികൾ പൊള്ളുന്ന വെയിലിലും തളരാതെ തലയുയർത്തി നിൽക്കുന്നു.
ക്ലീനർ പാണ്ട്യൻ പുറകിലെ സീറ്റിൽ കിടന്നുറങ്ങുകയാണ്. രാജസ്ഥാനിലെ ക്വാറിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാർബിൾ കല്ലുകൾ ഏറ്റി വരുന്ന വഴിയാണ്.
സതീഷും പാണ്ട്യനും പാലക്കാട് സ്വദേശികൾ.
കോയമ്പത്തൂർ ഉള്ള ഒരു ട്രാൻസ്പോർട് കമ്പനിയിൽ ജോലി ചെയ്യുന്നു.
പാണ്ട്യന് ഇനിയും ഹെവി ലൈസൻസ് കിട്ടിയിട്ടില്ല. രണ്ടുമൂന്നു വർഷമായി സതീഷിന്റെ കൂടെ ക്ലീനറായി കൂടിയിട്ട്.
തിങ്കളാഴ്ച രാവിലെ ലോഡ് കടയിൽ എത്തിക്കേണ്ടതുകൊണ്ട് എവിടെയും ദീർഘനേരം നിറുത്താതെ അവർ വന്നു കൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെ നവസാരി എന്ന പട്ടണം കഴിഞ്ഞിരുന്നു.
ഇതേ സ്പീഡിൽ പോയാൽ രാവിലെ മുംബൈ റിങ് റോഡിലെത്താം.
എഞ്ചിന്റെ ചൂടും പുറത്തെ വെയിലും കാരണം , സതീഷ് വിയർത്തു കുളിച്ചിരുന്നു. ഇടയ്ക്കു തുണി കൊണ്ട് പൊതിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലിൽ നിന്നും ഓരോ കവിൾ വെള്ളം കുടിച്ചു. പാണ്ട്യൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു, അല്ലെങ്കിലും ഈ ചൂടിൽ ആർക്കാണ് ഉറങ്ങാൻ കഴിയുക.
"അണ്ണാ വണ്ടി ഏതെങ്കിലും തണലിൽ കുറച്ചു നേരം ഒതുക്കാം. ചൂട് സഹിക്കുന്നില്ല". സതീഷിനും തോന്നി , ശരിയാണ് ഇനി ഈ ചൂടിൽ തൽക്കാലം ഓടിക്കാൻ പറ്റില്ല.
സതീഷ് ട്രക്ക് സർവീസ് റോഡിലേക്കിറക്കി. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു വലിയ ആൽമരം കണ്ടു. വേറൊരു ട്രക്ക് അതിന്റെ ചുവട്ടിൽ പാർക്ക് ചെയ്തിട്ടുണ്ട്. സതീഷ് വണ്ടി തണലുനോക്കി നിർത്തി. പാണ്ട്യൻ റേഡിയേറ്ററിൽ വെള്ളം ഒഴിക്കാൻ പോയി.
മുകളിലെ ക്യാബിനിൽ നിന്നും ഒരു പായും തലയിണയും എടുത്തു. ട്രെക്കിന്റെ അടിയിൽ പായ വിരിച്ചു. പായിൽ കിടന്നപ്പോൾ ഒരു വല്ലാത്ത ദുർഗന്ധം സതീഷിന് അനുഭവപ്പെട്ടു
പഴകിയ ചോരയുടെ അസഹനീയമായ ഗന്ധം. സതീഷ് കണ്ണ് തുറന്നു ചുറ്റുപാടും നോക്കി, പ്രത്യേകിച്ചൊന്നും കണ്ടില്ല. പിന്നെയും കണ്ണടക്കാൻ തുടങ്ങുമ്പോളാണ്, മുകളിൽ വണ്ടിയുടെ ആക്സിൽ റാഡിൽ രക്തകറ കണ്ടത്, രാത്രിയിൽ ഏതെങ്കിലും നായ അടിയിൽ പെട്ട് കാണും. സതീഷ് പായ പതുക്കെ ബാക് വീലിന്റെ അടുത്തേക്ക് നീക്കിയിട്ടു, നിവർന്നു കിടന്നു.
"ഹോ,...... "
നേർമുകളിൽ ബാക്കിലെ വീലിന്റെയും പ്ലേറ്റുകളുടെയും ഇടയിൽ മാംസം പറ്റിപ്പിടിച്ചിരിക്കുന്നു. ഒരു വെളുത്ത ദുപ്പട്ടയും , നീണ്ട മുടിയിഴകളും ആക്സിൽ വീലിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു.
സതീഷ് വണ്ടിയുടെ അടിയിൽ നിന്നും പെട്ടെന്ന് നിരങ്ങി മാറി.
ഏതെങ്കിലും ഡെഡ് ബോഡിക്കു മേലെ വണ്ടി ഏറിയിരിക്കുമോ, രാത്രി രണ്ടു മണി വരെ താൻ തന്നെയാണ് വണ്ടിയോടിച്ചത്. അപ്പോഴൊന്നും വണ്ടി ആരെയെങ്കിലും തട്ടിയതായോർമ്മയില്ല, പാണ്ട്യനെ വിളിച്ചു.
വണ്ടിയുടെ അടിയിലെ രക്ത കറയും മുടിയുമെല്ലാം അവനെ കാണിച്ചു.
"ഇന്നലെ രാത്രി നീയോടിച്ചപ്പോൾ
എന്തിന്റെയെങ്കിലും മുകളിൽ വണ്ടി കയറിയതായി ഓർക്കുന്നുണ്ടോ"
ചോദ്യം കേട്ട് യ പാണ്ട്യന്റെ മുഖം വിളറി വെളുത്തു. അവൻ വിക്കിവിക്കി പറഞ്ഞു.
" അണ്ണൻ വഴക്കു പറയരുത്. പുലരാറായപ്പോൾ വെളുത്ത ഏതോ ഒന്ന് റോഡിന്റെ നടുവിലെ മീഡിയനിൽ നിന്നും പെട്ടെന്നെടുത്തു ചാടി, എനിക്ക് ബ്രേക്ക് ചവിട്ടാൻ സമയം കിട്ടിയില്ല., എന്താണെന്നു ശരിക്കും കണ്ടില്ല.. ഉറക്കപ്പിച്ചായിരുന്നു"
സതീഷ് ആകെ അസ്വസ്ഥനായി. ഇത്രയും കാലം വണ്ടിയോടിച്ചിട്ടും ആരുടേയും ദേഹത്ത് തട്ടിയിട്ടില്ല. ഇനിയിപ്പോ എന്ത് ചെയ്യും. .
"ശരി നീ വണ്ടിയിൽ കയറ്"
സതീഷ് വണ്ടിയെടുത്തു, വിശ്രമിക്കാനുള്ള ആഗ്രഹം അപ്പാടെ പോയി. ഏതോ ഒരു പാവം സ്ത്രീ ഈ ട്രെക്കിന്റെ അടിയിൽ വീണു മരിച്ചിരിക്കുന്നു. ആത്മഹത്യ ചെയ്യാൻ മീഡിയനിലെ ചെടികളുടെ മറയിൽ നിന്നും എടുത്തു ചാടിയതാവാം, അല്ലെങ്കിൽ റോഡ് ക്രോസ് ചെയ്യുമ്പോൾ അറിയാതെ വണ്ടിക്കു മുമ്പിൽ പെട്ടതാകാം. രാത്രി ഇരുട്ടുന്നതു വരെ സതീഷ് തുടർച്ചയായി വണ്ടി ഓടിച്ചു.
പോകുന്ന വഴിയെല്ലാം അവൻ ഒരു നദിയോ നീർച്ചാലോ തിരഞ്ഞുകൊണ്ടേ ഇരുന്നു. വണ്ടിയുടെ അടിയൊന്നു കഴുകണം, ഒരു ശവത്തിന്റെ മുകളിലിരുന്ന് വണ്ടി ഓടിക്കുന്നത് പോലെ തോന്നുന്നു, ആ രക്തകറകൾ അവിടെ ഉള്ളപ്പോൾ സ്വസ്ഥമായി വണ്ടി ഓടിക്കാൻ പറ്റില്ല.
വല്സാട് എന്ന സ്ഥലത്തെത്തിയപ്പോൾ ഔരംഗാ നദിയുടെ കൈവഴി കണ്ടു. വെള്ളം തീരെ കുറവാണ്, എങ്കിലും വണ്ടി നദി തീരത്തേക്ക് നീക്കിയിട്ടു. വണ്ടി ഹെവി ലോഡ്ആയതിനാൽ അധികം ഉള്ളിലേക്ക് പോയില്ല.
പാണ്ട്യനെയും വിളിച്ചു .
ബക്കറ്റിൽ വെള്ളം കൊണ്ട് വന്നു വണ്ടിയുടെ അടിഭാഗം കഴുകി.
പാണ്ട്യൻ ഒരു കോലുകൊണ്ട്, മുടിയും വസ്ത്ര- മാംസ,അവിശിഷ്ടങ്ങളും, ഇളക്കി നീക്കി. പൊട്ടുകമ്മലിട്ട ഒരു കാത് മുടിയുടെ കൂടെ താഴെ വീണു. സതീഷിന് മനംപുരട്ടി.. അവൻ ദൂരെ മാറി നിന്ന് ശർദിക്കാൻ ശ്രമിച്ചു. വെറും ഉമി നീരല്ലാതെ ഒന്നും വെളിയേ വന്നില്ല. കഴുകിക്കഴിഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തവിടെനിന്നും വീണ്ടും പുറപ്പെട്ടു.
സമയം ഏകദേശം പത്തുമണി ആയിട്ടുണ്ടാകണം, വാപി പട്ടണം കഴിഞ്ഞിരിന്നു. ഒരു ധാബയിൽ വണ്ടി നിറുത്തി.
നല്ല വിശപ്പുണ്ടായിരുന്നെങ്കിലും സതീഷിന് ഭക്ഷണം ശരിക്കും കഴിക്കാൻ സാധിച്ചില്ല. പഴകിയ രക്തത്തിന്റെ ഗന്ധവും വണ്ടിയിൽ നിന്ന് അടർന്നു വീണ കമ്മലിട്ട കാതും അവന്റെ മനസ്സിൽ ഇടയ്ക്കിടെ തെളിഞ്ഞു വന്ന് വിശപ്പ് കെടുത്തിയിരുന്നു. വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു.
മുൻപിൽ നീണ്ടു നിവർന്നു കിടക്കുന്ന ഹൈവേ. അറിയാതെയാണെങ്കിലും സംഭവിച്ച ആ അപകടം അവനെയും വല്ലാതുലച്ചിരിക്കുന്നു.
സമയം കളയാൻ അവൻ സതീഷിന്റെ മൊബൈലിലെ പഴയ വാട്സാപ് വീഡിയോകൾ കണ്ടു കൊണ്ടിരുന്നു. എന്തോ കണ്ട് ഭയന്നിട്ടെന്നവണ്ണം സതീഷിന് നേരെ അവൻ മൊബൈൽ നീട്ടി.
"അണ്ണാ ഇത് കണ്ടോ..." സതീഷിന് നേരെ അവൻ മൊബൈൽ നീട്ടി.
"എന്താടാ.. വണ്ടി ഓടിക്കുമ്പോൾ ആണോ മൊബൈലിൽ നോക്കുന്നത്.. " സതീഷ് ദേഷ്യപ്പെട്ടു
"അല്ലണ്ണാ, ദേ ഈ വീഡിയോ ഒന്ന് നോക്ക് .." പാണ്ട്യൻ എന്തോ കണ്ടു ഭയന്നത് പോലെ.
മൊബൈൽ വാങ്ങി, പാണ്ട്യൻ കണ്ട വീഡിയോ ഓൺ ചെയ്തു.
'ഒരു പെൺകുട്ടി ഹൈവേക്കരികിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് മെഡിസിൻ വാങ്ങുന്നു. ആർക്കോ വളരെ അത്യാവശ്യമായി എത്തിക്കേണ്ട മരുന്ന് ആണെന്ന് അവളുടെ തിരക്ക് കണ്ടാലറിയാം. മരുന്നും വാങ്ങി അവൾ ഇരുൾ വീണ് തുടങ്ങിയ റോഡരികുപറ്റി ധൃതിയിൽ നടന്നു.
ആളൊഴിഞ്ഞ ഇടത്തെത്തിയപ്പോൾ
ഒരു കറുത്ത മെഴ്സിഡസ് വാൻ നല്ല വേഗതയിൽ അവളെ കടന്ന് പോയി. കുറച്ചു മുന്നിലായി ആ വാൻ പെട്ടെന്ന് ബ്രേക്കിട്ടു. അവൾ വാനിനരികിലെത്തിയപ്പോൾ അതിന്റെ ഡോർ തുറക്കപ്പെട്ടു, നാല് കരങ്ങൾ അവളെ നിസ്സാരമായി തൂക്കിയെടുത്ത് വാഹനത്തിനുള്ളിലേക്കിട്ടു. അവളുടെ കരച്ചിൽ വാനിനുള്ളിൽ നിന്നുയർന്ന പാശ്ചാത്യ സംഗീതത്തിന്റെ അലകളിൽ മുങ്ങിപ്പോയി. വാൻ ഹൈവേയിലൂടെ വീണ്ടും ഓടി തുടങ്ങി. അവൾ വാങ്ങിയ മരുന്ന് പൊതി റോഡിൽ ചിതറിക്കിടന്നു.
പിന്നീട് വീഡിയോവിൽ കാണുന്നത് ഒരു ട്രെക്ക് ആണ് , അത് ഹൈവേയിലൂടെ ഓടുന്നു. സതീഷ് സൂക്ഷിച്ചു നോക്കി, അതിൽ കാണുന്നത് അവരുടെ ട്രെക്കാണ്. പാണ്ട്യൻ ആണ് ഓടിക്കുന്നത്. പുറകിലത്തെ സീറ്റിൽ കിടന്ന് താൻ ഉറങ്ങുന്നു. വണ്ടി നല്ല വേഗതയിൽ ആണ്. റോഡിനു നടുവിലുള്ള മീഡിയനിൽ ആളുയരത്തിൽ വളർന്നു നിന്ന അരളി ചെടികൾക്കിടയിൽ രണ്ട് പേർ ഒളിഞ്ഞിരിപ്പുണ്ട്. അവരുടെ കാൽക്കീഴിൽ ആദ്യം കണ്ട പെൺകുട്ടിയെ കിടത്തിയിരിക്കുന്നു.
അവൾ വിവസ്ത്രയായിരുന്നു, ദേഹം മുഴുവൻ മുറിപ്പാടുകളുമായ് വേദന സഹിക്കാനാകാതെ ഞെരങ്ങുന്നുണ്ടായിരുന്നു. ഒരു വെളുത്ത ദുപ്പട്ട കൊണ്ട് അവളുടെ കരങ്ങൾ ബന്ധിപ്പിച്ചിരുന്നു. ട്രക്ക് അവരുടെ അടുത്തെത്തിയപ്പോൾ ചെടികൾക്കിടയിൽ നിന്നും അവരാ പെൺകുട്ടിയെ ട്രെക്കിന്റെ മുൻപിലേക്ക് എടുത്തെറിഞ്ഞു. ചക്രങ്ങൾക്കിടയിൽ കുടുങ്ങി കുറച്ചുമാംസപിണ്ഡങ്ങളായി അവളുടെ ശരീരം റോഡിൽ ചിതറി തെറിച്ചു.
ഒരു തേങ്ങലിന്റെ ശബ്ദത്തോടെ ആ വീഡിയോ അവസാനിച്ചു.
സതീഷിന് ഒരു വിറയൽ അനുഭവപ്പെട്ടു. കുറച്ചധികം സമയമെടുത്തു അവന്റെ മനസ്സൊന്ന് ശാന്തമാകാൻ.
വീണ്ടും മൊബൈലിൽ തിരഞ്ഞെങ്കിലും ആ വീഡിയോ അതിൽ ഇല്ലായിരുന്നു. സതീഷ് വീണ്ടും ട്രെക്ക് സ്റ്റാർട്ടാക്കി ഹൈവേയിലേക്കു കയറ്റി പതുക്കെ ഓടിച്ചു തുടങ്ങി.
കാതിൽ ഒരു പെൺകുട്ടിയുടെ തേങ്ങൽ അലയടിക്കുന്നത് പോലെ അവന് തോന്നി.
കുറച്ചു കഴിഞ്ഞു വഴിയരുകിൽ കണ്ട ഒരു കടയുടെ അരുകിൽ വണ്ടി നിറുത്തി.
പുറത്തിറങ്ങി കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി, പാണ്ട്യനും വന്നു. അവർ കടക്കാരനോട് ഒരു കടുംകാപ്പി ചോദിച്ചു.
"ക്യാ മാൽ താ വോഹ്.."
കടയുടെ സൈഡിൽ നിന്നും ഒരു ശബ്ദം കേട്ട് സതീഷും പാണ്ട്യനും നോക്കി. അവർ വീഡിയോവിൽ കണ്ട കറുത്ത വാൻ അവിടെ നിർത്തിയിരിക്കുന്നു. അതിന്റെ പുറകിലത്തെ വാതിൽ തുറന്ന് നാല് യുവാക്കൾ മദ്യപിക്കുന്നു. ഏതോ വലിയ പണചാക്കുകളുടെ മക്കളാവണം.
എങ്ങോ ടൂർ പോകുന്ന വഴിയാവും. എല്ലാവരുടെ കയ്യിലും വില കൂടിയ സിഗരറ്റ് പുകയുന്നു.
മുഖം കഴുകാൻ കടയുടെ പുറകിൽ എത്തിയ സതീഷിന്റെ കാതിൽ അവരുടെ വാക്കുകൾ വീണു. ഹിന്ദി കുറച്ചൊക്കെ സതീഷിനും അറിയാം. ഒരുത്തൻ തന്റെ ഷിർട്ടിന്റെ ബട്ടണുകൾ അഴിച്ചു മറ്റവരെ കാണിക്കുന്നു,
"സാല.. ദേഖോ മേരെ ചാത്തേപ്പെ..... ക്യാ മാൽ താ വോഹ് " നെഞ്ചിലെ നഖക്ഷതങ്ങൾ തൊട്ടുകാണിച്ചുകൊണ്ട് വീരവാദം മുഴക്കുന്നു.
"അവളെ നമുക്കങ്ങു ഗോവക്കു കൊണ്ട് പോകാമായിരുന്നു"
വേറൊരുത്തന് മതിയായിട്ടില്ലാത്തത് പോലെ
സതീഷിന് സിരകളിൽ രക്തം ചൂട് പിടിക്കുന്നത് പോലെ തോന്നി, ഒരു ആയുധത്തിനു വേണ്ടി ചുറ്റും പരതി.
വേണ്ട ഒറ്റയ്ക്ക് ഇവരെ ഒന്നും ചെയ്യാൻ സാധിക്കില്ല.
പാണ്ട്യൻ നിസ്സഹായതയോടെ ചോദിച്ചു
"എന്താ അണ്ണാ ചെയ്യുക"
"നമുക്കെന്താ ചെയ്യാൻ പറ്റുക. ഇവരോടൊക്കെ ദൈവം ചോദിച്ചോളും.... വാ പോകാം."
അവർ ട്രെക്ക് സ്റ്റാർട്ട് ചെയ്തു മുമ്പോട്ടു നീങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ ആ കറുത്ത വാൻ അവരെ ഓവർ ടേക്ക് ചെയ്തു പോയി.
ഉയർന്ന ശബ്ദത്തിൽ പോപ്പ് സംഗീതം അതിൽ നിന്നുയർന്നു.
ട്രെക്ക് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.
ഡാഷ് ബോർഡിലിരുന്ന മൊബൈലിൽ ഒരു നീല വെളിച്ചം തെളിഞ്ഞു.
പാണ്ട്യൻ ഫോൺ എടുക്കാൻ കൈ നീട്ടിയപ്പോൾ
അതണഞ്ഞു.
ട്രെക്കിന്റെ സ്പീഡ് കൂടിയത് പാണ്ട്യൻ പറഞ്ഞപ്പോളാണ് സതീഷ് ശ്രദ്ധിച്ചത്.
സ്പീഡോമീറ്റർ സൂചി 100 നു മുകളിൽ കിടന്നു വിറക്കുന്നു.
അവൻ ആക്സിലറേറ്ററിൽ നിന്നും കാലെടുത്തു.
ഇല്ല സ്പീഡ് കുറയുന്നില്ല. ...
ബ്രേക്കിൽ കാലമർത്തി, ബ്രേക്ക് പിടിക്കുന്നില്ല...
സതീഷിന്റെ മുഖത്തെ ഭാവ വിത്യാസം പാണ്ഢ്യനും ശ്രദ്ധിച്ചു.
"എന്താ അണ്ണാ"
"ആക്സിലറേറ്റർ സ്ട്രക്ക് ആയെന്നു തോന്നുന്നു. ബ്രേക്കും പിടിക്കുന്നില്ല, നീ ലെഫ്റ്റിലേക്കു കൈ കാണിക്കു, സൈഡിലേക്ക് ഒതുക്കാമോ എന്ന് നോക്കട്ടെ"
സതീഷ് സ്റ്റിയറിംഗ് ഇടതു വശത്തേക്ക് തിരിക്കാൻ നോക്കി.
ഇല്ല വണ്ടി തിരിയുന്നില്ല....
സ്റ്റിയറിംഗ് വേറെയാരോ തിരിക്കുന്നത് പോലെ താനെ തിരിയുന്നു...
12 ടൺ ലോഡ് കയറ്റിയ ട്രക്ക് ഒരു പന്തയ കാറിനെ പോലെ കുതിക്കുന്നു...
മുമ്പിലുണ്ടായിരുന്ന ചില വാഹനങ്ങളെ അതി വിദഗ്ധമായി ഓവർടേക്ക് ചെയ്യുന്നു....
സതീഷും പാണ്ട്യനും അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ചു.....
അങ്ങ് ദൂരെ ഒരു ചുവന്ന പൊട്ടു പോലെ ആ കറുത്ത വാനിലെ വെളിച്ചം.
ട്രെക്ക് ആ വാഹനത്തിനടുത്തേക്കു കുതിക്കുകയാണ്....
വാനിൽ നിന്നുള്ള മ്യൂസിക് ഇപ്പോൾ കേൾക്കാം.....
ട്രെക്ക് ഇടതു വശത്തുകൂടി വാനിനെ ഓവർ ടേക്ക് ചെയ്യുന്നു .....
പെട്ടെന്ന് സ്റ്റിയറിംഗ് ഒന്ന് വെട്ടി, വണ്ടി ആകെ ഒന്നുലഞ്ഞു....
റിയർ വ്യൂ മിററിൽ സതീഷ് കണ്ടു ട്രെക്കിന്റെ പുറകു വശം ആ വാനിന്റെ ഇടതു വശത്തു ഒരു തട്ട്..
വാനിന്റെ കൺട്രോൾ പോയി, അത് ഹൈവേയുടെ നടുവിലെ മീഡിയനിൽ തട്ടി എതിർ ദിശയിൽ വന്നുകൊണ്ടിരുന്ന വാഹനങ്ങളുടെ നേർക്ക് ഒരു പന്ത് പോലെ തെറിച്ചു പോകുന്നു. …
ഒരു കൂട്ടിയിടിയുടെ ശബ്ദം ... കൂടെ ചില ആർത്തനാദങ്ങളും.
സതീഷ് സ്റ്റിയറിംഗ് മുറുകെ പിടിച്ചു,
പതുക്കെ ബ്രേക്ക് അമർത്തി നോക്കി.
വണ്ടി തന്റെ നിയന്ത്രണത്തിൽ ആണെന്ന് മനസിലായി. കുറച്ചുകൂടെ മുന്നോട്ട്മാറ്റി വണ്ടി ഒതുക്കി. വണ്ടിയുടെ പുറകിലേക്കെത്തി നോക്കി. ഇല്ല ട്രക്കിന്റെ പുറകുവശത്ത് വാനിൽ തട്ടിയതിന്റെ പാടുകൾ ഒന്നും ഇല്ല.
വണ്ടിയിൽ നിന്നിറങ്ങി അപകടം നടന്ന സ്ഥലത്തേക്ക് നടന്നു.
അവർ എത്തുമ്പോൾ ഒരു ട്രെക്കിന്റെ അടിയിലേക്ക് വാൻ പൂർണമായും ഇടിച്ചു കയറിയിരുന്നു. ആരും രക്ഷപെട്ടിരിക്കില്ല, കുറച്ചു മാറി ഒരനക്കംകണ്ടു അടുത്ത് ചെന്ന് നോക്കി.
മീഡിയനിലെ അരളി ചെടികൾക്കിടയിൽ ഒരു യുവാവിന്റെ ശരീരം. അരയ്ക്കു താഴെ വച്ച് മുറിഞ്ഞു പോയിരിക്കുന്നു.
സതീഷിന്റെ നേരെ കൈ കൂപ്പി അവൻ യാചിച്ചു.
"മുച്ചേ ബചാവോ ഭായ്.." സതീഷ് സൂക്ഷിച്ചു നോക്കി.
കുറച്ചു നേരം മുൻപ് നെഞ്ചിലെ നഖക്ഷതങ്ങൾ സുഹൃത്തുക്കളെ കാണിച്ചു വീരവാദം മുഴക്കിയവൻ, ആന്തരീക അവയവങ്ങൾ എല്ലാം പുറത്തു ചാടികിടക്കുന്നു. ഇനി ഇവനെ രക്ഷിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല.
സതീഷും പാണ്ട്യനും തിരികെ വന്ന് ട്രക്ക് സ്റ്റാർട്ട് ചെയ്തു.
അരളിപ്പൂക്കളിൽ വണ്ടിയുടെ പ്രകാശം പതിച്ചപ്പോൾ അവയിൽ തങ്ങി നിന്ന ചെറു മഞ്ഞു കണങ്ങൾ കണ്ണുനീർത്തുള്ളികൾ പോലെ തിളങ്ങി.
മൊബൈലിൽ വീണ്ടും നീല വെളിച്ചം തെളിഞ്ഞു.... പിന്നെ വിറയലോടെ പതിയെ അണഞ്ഞു..
ആ പെൺകുട്ടിയുടെ ആത്മാവിന് ശാന്തി കിട്ടണേ എന്ന് മനസ്സിൽ ധ്യാനിച്ച് കൊണ്ട് വണ്ടി മുന്നോട്ടെടുത്തു .
കാറ്റിൽ അലിഞ്ഞു പോയ ഒരു തേങ്ങലിന്റെ അലകൾ താണ്ടി ട്രെക്ക് ലക്ഷ്യത്തിലേക്ക് ഓടിക്കൊണ്ടിരുന്നു.
THE END..............
******************************
(Its one of my old Story, have done some editing and republished )
By
Saji.M.Mathews

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot