നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റൈഹാൻ ഒരു ഇഖ്തും സുന്ദരി

Image may contain: 1 person, outdoor

കഥ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഞാൻ ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയാണ് റൈഹാൻ. അവരേക്കാൾ എന്നെ ആകർഷിച്ച മറ്റൊരു സ്ത്രീരൂപം നാളിതുവരെ ഞാൻ കണ്ടിട്ടില്ല.
'റൈഹാൻ' അവർ എന്നെ ,എൻറെ മനസ്സിനെ ഏതല്ലാം വിധത്തിൽ സ്വാധീനിക്കുന്നുവെന്ന് വ്യക്തമായി പറയാൻ കഴിയില്ല. അവർ എനിക്കൊരു അത്ഭുതമാണ്.ചില സമയങ്ങളിൽ അവർ എൻറെ മനസ്സിന്റെ ആനന്ദവും കണ്ണിന്റെ കുളിരുമാണ്.
ഇഖ്‌തും നഗരം പൊതുവിൽ സുന്ദരികളുടെ താഴ്വര എന്നാണല്ലോ അറിയപ്പെടുന്നത്.. എന്നാൽ ഇന്ന് ഇഖ്തും പട്ടണം ആ പെരുമ ക്ക് എത്രത്തോളം അർഹമാണന്ന് ഞാൻ പലപ്പോഴും സംശയിച്ചിട്ടുണ്ട്.
ഇവിടുത്തെ പുത്തൻ തലമുറയിലെ സുന്ദരികൾ പലരും ആധുനിക സൗന്ദര്യ വർദ്ധക പാർലറുകളുടെ ഉത്പന്നങ്ങളായി മാറി ഏച്ചുകെട്ടിയ വികൃതവും കോമാളി രൂപങ്ങളുമായി മാറിയിരിക്കുന്നു. തങ്ങളുടെ പാരമ്പര്യവും അസ്ഥിത്വവും തിരസ്കരിച്ച് അനുകരണത്തിന്റെ മായ വലയത്തിൽ സ്വയം മറന്നു പോയിരിക്കുകയാണ് പെൺവർഗ്ഗം.
ഒരിക്കൽ എന്റെ ടാക്സിയിൽ യാത്രികനായെത്തിയ 'പ്രണയത്തിന്റെ സുൽത്താൻ 'എന്നറിയപ്പെടുന്ന പ്രശസ്തസാഹിത്യക്കാരൻ ഹംദാൻ സംസാരത്തിനിടെ പെൺ വർഗ്ഗത്തിന്റെ ഉചിതമല്ലാത്ത ഈ മാറ്റത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അയാളുടെ കാവ്യഭാവനകളെ തൊട്ടുണർത്തിയിയിരുന്ന ഇഖ്തുമിലെ ശാലീന സുന്ദരികൾക്ക് വംശനാശംസംഭവിച്ചു പോയിരിക്കുന്നുവെന്ന് ഹംദാൻ അന്ന് പറഞ്ഞു.
അയാളുടെ പുതിയ രചനക്ക് പ്രേര കമാകാകും വിധം മനസ്സിൽ നിറക്കൂട്ടുകൾ തീർക്കാൻ.. ആർദ്രമായ ഇളം കാറ്റാവാൻ ചാറ്റൽ മഴയാവാൻ കാതുകളിൽ കിളിക്കൊഞ്ചലാവാൻ..., അയാൾക്ക് പ്രണയിക്കാൻ പറ്റിയ ഒരു സുന്ദരിയെ തേടി അയാൾ അലയുകയാണത്രെ..
തനിക്കൊരുവളോട് ആകർഷണം തോന്നിയാൽ പിന്നെ അവൾ ആരായാലും താനവളെ പ്രേമിച്ച് തുടങ്ങുമെന്നും.. അവൾക്ക് തന്റെ പ്രണയത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ലന്നും.. അവൾ തന്റെ നെഞ്ചിലെ അനുരാഗത്തിന്റെ ചൂടറിഞ്ഞിരിക്കുമെന്നും അദ്ദേഹം അന്ന് പറയുകയുണ്ടായി.
തന്റെ മനസിലെ പ്രണയമാണ് തന്റെ തൂലികയിൽ നിന്നുതിരുന്ന വാക്കുകളെന്നും.. തന്റെ രചനകളല്ലാംതന്നെ തന്റെ മനോഹരമായ ഓരോ പ്രണയങ്ങളാണന്നും അദ്ദേഹം എന്നോട് പറഞ്ഞു.
ഹംദാൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ റൈഹാനെ കുറിച്ച് ചിന്തിച്ചിരുന്നു. അവരുടെ വശ്യമായ സുന്ദരരൂപം ആ സമയം എന്റെ മനസിൽ തെളിഞ്ഞുവരികയും റോസാ പൂവിതളുപോലുള്ള അവരുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടരുകയും ചെയ്തു.
ആ നിമിഷം പൊടുന്നനെ ഞാൻ ബ്രേക്കിൽ കാലമർത്തിയതിനാൽ വലിയൊരു അപകടത്തിൽ നിന്ന് ഞങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയുണ്ടായി.ആ നിമിഷം വരെ വാതോരാതെ സംസാരിച്ച് കൊണ്ടിരുന്ന ഹംദാൻ പിന്നീടുള്ള ഞങ്ങളുടെ യാത്രയിൽ അയാൾക്കിറങ്ങേണ്ട ഖൈറൂംകായൽതീരത്ത് ടാക്സി എത്തുന്നതുവരെ എന്നോട് ഒരക്ഷരം സംസാരിച്ചില്ല.
അയാളെ ഇറക്കി തിരിച്ചു വരുന്നേരം ഹംദാൻ ഒരിക്കലും റൈഹാനുമായി കണ്ടു മുട്ടാതിരിക്കട്ടെ.. എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
എന്ത് കൊണ്ടാണ് റൈഹാനെ ഓർത്ത് ഞാനിത്ര സ്വാർത്ഥനാകുന്നത്. അവർ ഇതുവരെ എന്റെ ആരുമല്ല. അവർ എന്റെ ആഗ്രഹമാണ്..ആനന്ദവും സ്വപ്നവുമാണ്.
യാഥാർത്ഥ്യത്തിലേക്ക് വരുമ്പോൾ അവർ എൻറെ ടാക്സിയിലെ ഒരു സ്ഥിരം യാത്രക്കാരിയും എന്നോട് അടുപ്പം കാണിക്കുന്ന ഇഖ്തും പട്ടണത്തിലെ ഒരു സ്ത്രീമാത്രവുമാണ്. അതിനപ്പുറം റൈഹാനുമേൽ എനിക്ക് അവകാശമേ തുമില്ല.
എപ്പോഴാണ് ഞാൻ റൈഹാന്റെ കടുത്ത ആരാധകനും കാമുകനുമായിത്തീർന്നത്. അവരെ കാണുന്നതും മിണ്ടുന്നതും എന്റെ ഏറ്റവും വലിയ സന്തോഷമായിത്തീർന്നത് എന്നുതൊട്ടാണ്.
* * * * * * * * *
എന്റെ അബ ഇഖ്തും നഗരത്തിൽ ഓടിച്ചിരുന്ന ടാക്സി അബയുടെ മരണാനന്തരം ഞാൻ ഏറ്റെടുത്തതാണ്. ഉമ്മിയുടെയും രണ്ട്സഹോദരിമാരുടെയും പ്രതീക്ഷയാണ് ഞാനും ഈ ടാക്സിയും.
ഉമ്മിക്ക് ഈ ടാക്സി അബ തന്നെയാണ്.
പല രാത്രികളിലും ഞങ്ങളെല്ലാം ഉറങ്ങിയെന്ന്ധരിച്ച് ഉമ്മി ഒച്ചയനക്കമില്ലാതെ പതുങ്ങി കതക് തുറന്ന് കാറിനരികിൽചെല്ലുന്നതും, അതിനെ തലോടുന്നതും സങ്കടപ്പെട്ട് തേങ്ങലോടെ അതിൽ ഏറെനേരം ചാഞ്ഞു കിടക്കുന്നതും.. അതിനോട്എന്ത ക്കയോ സ്വകാര്യം പറയുന്നതും ഞാൻ കണ്ടിട്ടുണ്ട്.
അത്തരം വേളകളിൽ ഉമ്മിയറിയാതെ ഞാൻ ഉമ്മിയുടെ കാവൽക്കാരനാകാറുണ്ട്.
ടാക്സി ഡ്രൈവറായുള്ള തുടക്കം എനിക്ക് കടുപ്പമേറിയതായിരുന്നു.ഇഖ്തും നഗരത്തിലെ ടാക്സിഡ്രൈവറാകുക എന്നത് അത്ര എളുപ്പമല്ല. ഈ നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. വിവിധ ദിശകളിൽനിന്നുള്ള കാഴ്ചകളിൽ നഗരത്തിന് ഒരേ മുഖമാണ്. കെട്ടിടങ്ങളിൽ നിന്നോ സ്ഥലനാമ സൂചികകളിൽ നിന്നോ ,മറ്റെന്തെങ്കിലും ഭൂമി ശാസത്ര പരമായ ഘടനകൊണ്ടോ നഗരഭാഗങ്ങളെ തിരിച്ചറിയുക പ്രയാസം. ബിൽഡിംഗുകൾക്കും പുറം കാഴ്ച കൾക്കും ഒരേ രൂപവും വർണ്ണവുമാണ്
വ്യാപാര സ്ഥാപനങ്ങൾക്കും ഗലികൾക്കും പ്രത്യേകം പേരുകളില്ല.
നഗരത്തിൽ എല്ലായിടത്തും ചുവപ്പുംമഞ്ഞയുംകലർന്ന പൂക്കൾ വിരിയുന്ന സബ്ഹാൻ മരങ്ങൾ നിരവധിയുണ്ട്. അതിൻറെ പൂക്കൾ പൊഴിഞ്ഞ പാതയോരങ്ങൾ അതിമനോഹരമാണ്. പൂക്കൾ വിതറിയ ഇരു പാർശ്വങ്ങൾക്കുനടുവിലൂടെ കറുത്ത നേർരേഖ പോലെ അനുഭവപ്പെടുന്ന റോഡ് ഇഖ്തും നഗരത്തെ ചുറ്റപ്പെട്ടു കിടക്കുന്നതാണ്. എന്നാൽ അപരിചിതനായ ഒരു ഡ്രൈവർ ദിവസങ്ങളോളം ആ നേർരേഖയയിലൂടെ സഞ്ചരിച്ചാലും ഒരുപക്ഷെ ലക്ഷ്യത്തിലെത്താൻ കഴിയില്ല.
തുടക്കത്തിൽ യാത്രക്കാരുമായി ഞാനീ മാന്ത്രിക നഗരത്തിൽ ഒരുപാട് വട്ടംചുറ്റിയിട്ടുണ്ട്. അത്തരം ഒരു സന്ദർഭത്തിൽ എന്റെ ടാക്സിയിലെ യാത്രികയായിതീർന്ന സുന്ദരിയായ ഒരു സ്ത്രീയാണ് ആ നഗരത്തിന്റെ മാന്ത്രികവലയം ഭേദിക്കാനുള്ള തന്ത്രം എന്നെ പഠിപ്പിച്ചത്. ഇഖ്തും പട്ടണത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള സിംഹപ്രതിമകളിൽ അതതു പ്രദേശത്തെ തിരിച്ചറിയാൻ കഴിയുന്ന അടയാളങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
മനസ്സിലാക്കിയപ്പോൾ നിസാരമെന്ന് തോന്നിയ ആ അറിവ്പകർന്നു തന്ന അപരിചിതയും സുന്ദരിയുമായ ആ സ്ത്രീയോട് വല്ലാത്ത ബഹുമാനം തോന്നി.
കാറിൽ നിന്നും ഇറങ്ങും നേരം അവർ എന്റെ പേര് ചോദിച്ചു.. "ഫാതിഹ്" ഞാൻ പേര് പറഞ്ഞു.
യാത്ര കൂലിയേക്കാൾ അമ്പത് റുബ്നാൻ അന്നവർ കൂടുതലായി തന്നു.അവരോട് പേര് ചോദിക്കണമെന്നുണ്ടായിരുന്നങ്കിലും അത് ഉചിതമല്ലന്ന് തീരുമാനിച്ചു.
അന്നത്തെ ദിവസം എന്റെ ചിന്തകളിൽ അവരുടെ രൂപവും , പെരുമാറ്റവും മധുരമൂറുന്ന അവരുടെശബ്ദവും നിറഞ്ഞു നിൽക്കുകയുണ്ടായി.
അപ്രതീക്ഷിതമായി ഒരുനാൾ വീണ്ടും അവ രന്റെ ടാക്സിയിൽ യാത്രക്കാരിയായി വന്നു.അന്നവർ കൂടുതൽ സുന്ദരിയായി അനുഭവപ്പെട്ടു. ഡ്രൈവിങ്ങിനിടെ റോഡിൽ നിന്നും പിൻ വലിഞ്ഞ് എന്റെ കണ്ണുകൾ ഇടക്കിടെ അവരെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
വിടരാൻ കൊതിക്കുന്ന റോസാപൂമൊട്ട് പോലെ സദാ അവരുടെ അധരങ്ങളിൽ ഒരു നറുപുഞ്ചിരി തങ്ങിക്കിടക്കുന്നു. അവരുടെ കണ്ണുകൾക്ക് എന്ത് തിളക്കമാണ്. കാറ്റിൽ മുടിയിഴകൾ പാറിപ്പറക്കുകയും കൈയ്കൊണ്ട് അവരതിനെ കോതിയൊതുക്കുകയും ചെയ്യുന്നുണ്ട്.. അവരുടെ കൈയ് വിരലുകൾക്ക്പോലുമുള്ള ചാരുത അവരുടെ അംഗലാവണ്യ ത്തിലേക്ക് വീണ്ടും വീണ്ടും ഊളിയിട്ടു നോക്കാൻ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
ഇന്നവർ മറ്റൊരു സ്ഥലത്തേക്കാണ് യാത്ര ചെയ്യുന്നത്.
കാറിൽ നിന്നും ഇറങ്ങും നേരം അവരെന്നോട് 'സലാം ഫാതിഹ്' എന്ന് പറയുകയും യാത്രക്കൂലിയേക്കാൾ അമ്പതു റുബ്നാൻ അടുതൽ നൽകുകയും ചെയ്തു.
ഇത്തവണ സങ്കോചം ഏതുമില്ലാതെ ഞാൻ അവരോട് പേര് ചോദിച്ചു. "റൈഹാൻ " താത്പര്യത്തോടെ പേര് പറഞ്ഞ് അവർ എന്റെ കാഴ്ചയിൽ നിന്നും മറഞ്ഞു.
അവർ ഇറങ്ങിപ്പോയിട്ടും കാറിനകത്ത് അവർ ഉപയോഗിച്ചിരുന്ന പെർഫ്യൂവിന്റെ ഗന്ധം ഒരു ലഹരിയായി ശേഷിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ റൈഹാനമായുള്ള എന്റെ സുദീർഘവുവും ഹ്രസ്വവുമായ പല യാത്രകളും ഇഖ്തും നഗരത്തിനകത്തും നഗരത്തിന് പുറത്തുമായി പലയിടങ്ങളിൽ ചെന്ന് അവസാനിച്ചു.ഓരോ യാത്രകളും ഞങ്ങൾക്കിടയിലെ അകലം കുറച്ചു.
തന്റെ ഏറ്റവും നല്ല കേൾവിക്കാരനാണ് ഞാനെന്ന് റൈഹാൻ ഒരിക്കൽ എന്നോട് പറയുകയുണ്ടായി. അവരുമായി സംസാരിക്കുന്നതും അവരെ കേൾക്കുന്നതും എനിക്കേറ്റവും പ്രിയപ്പെട്ടതായി തീർന്നിരുന്നു.
അവരുടെ വാക്കുകൾ എന്റെ മനസിനെ കുളിരണിയിക്കുകയും എന്റെ ജീവിത വ്യഥകൾക്കുമേൽ ചാറ്റൽ മഴയായി പെയ്തു കൊണ്ടിരിക്കുകയും ചെയ്തു.
അവർ പറഞ്ഞ കഥകളിലെ
വരികൾക്കിടയിൽ നിന്നും റൈഹാൻ എന്ന സുന്ദരിയുടെ ജീവിതം ഞാൻ കണ്ടു. ഞങ്ങൾക്കിടയിലെ രഹസ്യങ്ങളുടെ വേലി ഞങ്ങളറിയാതെ തകർന്നടിഞ്ഞു.
അവരോട് പറയാത്തതായി എന്റെയുള്ളിൽ ഒരൊറ്റ രഹസ്യം മാത്രമെ ഞാനിപ്പോൾ സൂക്ഷിക്കുന്നുള്ളൂ. അത് അവരോട് പറയാൻ പലആവർത്തി ഞാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞില്ല. ആ സമയങ്ങളിൽ ഞാൻ എന്റെ ഉമ്മിയെയും സഹോദരിമാരെയും മരിച്ചു പോയ അബയേയും ഓർക്കും. അതോടെ റൈഹാനു മുന്നിൽ ആ രഹസ്യം വെളിപ്പെടുത്താൻ അതുവരെ ഞാൻ സംഭരിച്ച ഊർജ്ജമത്രയും നഷ്ടമാകും.
സംഊൻ ബീച്ചിൽ അസ്തമയസൂര്യന്റ ചെഞ്ചായം പരക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ ബീച്ചിലേക്ക് ചെല്ലുമ്പോൾ എന്നെയുംപ്രതീക്ഷിച്ച് റൈഹാൻ ബീച്ചിലെ വെളുത്ത മാർബിൾ ബെഞ്ചിൽ കാത്തിരിപ്പുണ്ടായിരുന്നു. വെളുത്ത വസ്ത്രമണിഞ്ഞ് വെളുത്ത മാർബിൾ പ്രതലത്തിൽ ഇരിക്കുന്ന റൈഹാൻ അതിനോഹരമായ ഒരു ദൃശ്യാനുഭവമായി . അസ്തമയ കിരണങ്ങൾ അവരുടെ വസ്ത്രങ്ങളിലും മാർബിൾ ബെഞ്ചിലും ചിതറിക്കിടക്കുന്നുണ്ട്.
എന്നെ കണ്ടതോടെ വിടർന്ന മുഖവുമായി എഴുനേറ്റ അവർ എനിക്കരികിലേക്ക് രണ്ട് മൂന്ന് ചുവടുകൾ വെച്ചു. ഞങ്ങൾ പരസ്പരം അടുത്ത് നിന്നു.
ബീച്ചിൽ ആളുകളുടെ തിരക്കുണ്ട്..ചുറ്റിലും കണ്ണോടിച്ചു.പരിചയക്കാരായി ആരുമില്ല. കുറച്ച്ദമ്പതികളും കമിതാക്കളും ഉണ്ട്. ചെറിയകുട്ടികൾ മണൽപരപ്പിലൂടെ ഓടുകയും മണലിൽകിടന്നുരുണ്ട്കളിക്കുകയും ചെയ്യുന്നുണ്ട്.
ഒരു വേള ഞാൻ റൈഹാനിലേക്കും അവിടെയുള്ള മറ്റു സ്ത്രീകളിലേക്കും നോക്കി.. താരതമ്യത്തിന്റെ ആവശ്യമില്ല. ഇല്ല.. ഇവിടങ്ങും ഇതുപോലെ സൗന്ദര്യമുള്ള ഒരു സ്ത്രീരൂപമില്ല.
"ഫാതിഹ് എന്തിനാണ് നീ കാണണമെന്ന് പറഞ്ഞത് "
റൈഹാൻ എന്റെ ശ്രദ്ധ ക്ഷണിച്ച് കൊണ്ട് ചോദിച്ചു .
ആ സമയം എന്റെയുള്ളിൽ അനിയന്ത്രിതമായ ഒരു താപം രൂപം കൊണ്ടു.അതിന്റെ ഉഷ്ണത്തിൽ ഞാൻ വിയർക്കുകയും എന്റെ ചിന്തകളിൽ ഉമ്മിയുടെയും അബയുടെയും സഹോദരിമാരുടെയും മുഖം തെളിയുകയും ചെയ്തു.
"എന്താണ് പറയാനുള്ളത് ഫാതിഹ് ,പറയൂ.. "
അവർ വീണ്ടും ചോദിച്ചു.
"അത് പിന്നെ ..ഞാൻ ..വളരെ പ്രധാനപ്പെട്ട ഒരു കാര്യം ..പറയാൻ " വാക്കുകളിൽ ഞാൻ തപ്പിത്തടഞ്ഞു.
"എന്തു പറ്റി നിനക്ക് പതിവില്ലാത്ത ഒരു മാറ്റം..
ഫാതിഹ് നിനക്ക് എന്തു വേണമെങ്കിലും എന്നോട് പറയാം.. നമുക്കിടയിൽ രഹസ്യങ്ങളുടെ വേലിക്കെട്ടുകളില്ലല്ലോ.."
" ശരിയാണ് ,നമുക്കിടയിൽ മറച്ചു പിടിക്കുന്ന രഹസ്യങ്ങൾ ഉണ്ടാവാൻ പാടില്ല.
അത് കൊണ്ട് എനിക്കിത് നിങ്ങളോട് പറഞ്ഞേ മതിയാകൂ.. "
റൈഹാൻ ആകാംക്ഷയ്യോടെ എന്നെ നോക്കുകയാണ്.
"പ്രിയപ്പെട്ട റൈഹാൻ, നിങ്ങളെ ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്നു. ഈ ലോകത്തുള്ള മറ്റെന്തിനേക്കാളും എനിക്ക് പ്രിയപ്പെട്ടതായി നിങ്ങൾ മാറിയിരിക്കുന്നു. നിങ്ങളെ കുറിച്ചുള്ള ചിന്തകളില്ലാതെ കടന്നുപോകുന്ന നിമിഷങ്ങൾ പോലും എനിക്ക് അന്യമായിരിക്കുന്നു.. എന്റെയീ ജന്മം പൂർണ്ണമാകണമെങ്കിൽ.. റൈഹാൻ നിങ്ങളെന്റെ കൂടെയുണ്ടാകണം.. നിങ്ങളെന്റെ ഇണയാകണം."
പറഞ്ഞു കഴിഞ്ഞതിനു ശേഷമാണ് ഞാൻ റൈഹാനിലേക്ക് എന്റെ മുഖം തിരിച്ചത്.
ഇത്രയും ഇരുണ്ടതായി ഞാൻ അവരുടെ മുഖം ഇതിനു മുമ്പ് കണ്ടിട്ടില്ല.. ചുണ്ടിലെ പുഞ്ചിരി വാടിയതും തിളക്കം നഷ്ടമായ കണ്ണുകൾ നനയുന്നതും മുമ്പ് കണ്ടിട്ടില്ല. കടലിനഭിമുഖം നിൽക്കുന്ന അവരുടെ ചുണ്ടുകൾ വിറകൊള്ളുന്നത് ഞാൻ കണ്ടു.
ക്ഷണത്തിൽ അസ്തമയം സംഭവിച്ച് ഞങ്ങൾക്കിടയിൽ ഇരുട്ട് മറതീർത്തിരുന്നങ്കിലെന്ന് ഞാനാനിമിഷം അതിയായി ആശിച്ചു.വീണ്ടുമൊരു മാത്ര റൈഹാനിലേക്ക് നോക്കാൻ ശേഷിയില്ലാതെ ഞാൻ മുഖം താഴ്ത്തി നിന്നു. ഞങ്ങളിൽ നിന്നും നിശബ്ദ നിമിഷങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.
"ഫാതിഹ് നിനക്കിപ്പോൾ എന്ത് പ്രായമുണ്ട് "
നിശബ്ദതയ്ക്ക് വിരാമമിട്ട് കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ റൈഹാൻ എന്നോട് ചോദിച്ചു.
"ഇരുപത്തിയാറ് "
"നമ്മൾ തമ്മിൽ എത്ര വയസ്സിന്റെ അന്തരമുണ്ടെന്ന് നിനക്കറിയുമോ..?"
"റൈഹാൻ നിങ്ങൾക്ക് എന്നേക്കാൾ പ്രായക്കൂടുതലാണെന്ന് എനിക്കറിയാമല്ലോ.. "
"ഞാനൊരു മോശക്കാരിയാണെന്ന്.. അഥവാ ഒരു വേശ്യയാണന്ന് നിനക്കറിയില്ലേ.. "
റൈഹാൻ നിങ്ങളങ്ങനെ മോശക്കാരിയാകും.. നിങ്ങളോടുള്ളഎന്റെ പ്രണയത്തിന് അതൊന്നും ഒരു തടസ്സമല്ല "
" നിനക്ക് എന്നോട് തോനുന്ന വികാരത്തിന്റെ പേര് ,പ്രണയം എന്നല്ല ഫാതിഹ്"
"പ്രണയമല്ലാതെ പിന്നെ അതെന്താണ്.. ഹും.. പറഞ്ഞ് തരൂ.. "
എന്റെ ശബ്ദം അല്പം ഉച്ചത്തിലായി .
അരങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുവോ എന്നറിയാനാകണം റൈഹാൻ ചുറ്റും കണ്ണാടിക്കുന്നത് കണ്ടു.
ഞങ്ങൾക്കിടയിൽ നിശബ്ദത പുനർജനിക്കുകയും അന്തരീക്ഷത്തിൽ നേരിയ തോതിൽ ഇരുട്ട് പരക്കുകയും മണൽപരപ്പിൽ കുട്ടികൾ കളികൾ അവസാനിപ്പിക്കുകയും ചെയ്തു.
തിരമാലകൾ തലതല്ലുന്ന ശബ്ദം എനിക്ക് അരോചകമായി അനുഭവപ്പെട്ടു.
അരണ്ട വെളിച്ചത്തിൽ എനിക്ക് റൈഹാന്റെ മുഖം കാണാൻ സാധിക്കുമെങ്കിലും ഞാൻ അവരിലേക്ക് നോക്കിയില്ല.
" ഫാതിഹ് നീ എന്നെ ഉമ്മീ എന്ന് വിളിക്കുമോ..?"
"നിന്നെ ഞാൻ ഇബ്നീ എന്നു വിളിച്ചോട്ടെ.."
ഗദ്ഗദത്തോടെയുള്ള അവരുടെ ചോദ്യം എന്റെ കാതുകളിൽ പതിയവെ..മനസിൽ ഒരു കാട്ടുതീ പടരുകയും അതിലെന്റെ ചിന്തകളത്രയും വെന്തെരിയുകയും , കൺമുന്നിൽ അതു വരെ തിരതല്ലിയിരുന്ന കടൽ അവിശ്വസനീയമാം വിധം പിൻവാങ്ങുന്നതായും അവിടം വലിയൊരു മരുഭൂമി രൂപപ്പെടുന്നതായും ഞങ്ങൾ രണ്ട് പേരും ആ മരുഭൂമിക്ക് നടുവിൽ തനിച്ചായി പോകുന്നതായും അനുഭവപ്പെട്ടു.
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണൽപരപ്പിനപ്പുറം മുന്നിൽ മറ്റെന്തങ്കിലും കാഴ്ചകൾ തെളിയുകയോ ഏതങ്കിലും ശബ്ദ ശകലങ്ങൾ കേൾക്കുകയോ ചെയ്യുന്നില്ല.
ഞാൻ അവരിലേക്ക് മെല്ലെ മുഖമുയർത്തവെ അവരുടെ കണ്ണുകളിൽ നിന്നും തിളക്കമുള്ള കണ്ണുനീർ തുളളി കവിളുകളിലൂടെ ഉരുണ്ട് വീഴുന്നുണ്ടായിരുന്നു..
എന്നിൽനിന്നൊരു ഉത്തരം പ്രതീക്ഷിച്ചിരുന്ന അവർ എന്നെ അനുകമ്പയോടെ ഒന്ന് നോക്കിയ ശേഷം ആ മരുഭൂമിയിലൂടെ മെല്ലെ നടന്ന്എന്നിൽ നിന്നും അകന്നു. ഒരു പിൻവിളി പ്രതീക്ഷിച്ചിട്ടന്ന പോലെ അവർ രണ്ടാവത്തി എന്നിലേക്ക് തിരിഞ്ഞ് നോക്കി.
ക്ഷണത്തിൽ പിൻവലിഞ്ഞു പോയ കടൽ തിരികേ പാഞ്ഞു വരുന്നതും ആ മരുഭൂമി കടലായ് മാറുന്നതും അവരെ തിരമാലകൾ അമ്മാനമാട്ടുന്നതും ഞെട്ടലോടെ ഞാൻ കണ്ടു..
രൗദ്രഭാവംപൂണ്ട തിരമാലകൾക്കിടയിൽ നിസ്സഹായനായ് ഞാൻ അവരെ തിരഞ്ഞു..
ഒരു പക്ഷെഏതങ്കിലും തിരമാലയുടെ മടുക്കിൽ എന്റെ വിളി കേട്ടതിനു ശേഷം തിരിച്ചുവരാൻ അവർ ഒളിഞ്ഞിരിക്കുകയാവും...
ഉറക്കെ വിളിച്ചു നോക്കാം...
" ഉമ്മീ.. "
,,,,,,,,,,,,,,,,,,,,,,,,,,, അബു നുജൈം,,,,,,,,,,

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot