നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിലാവ് പൂത്ത രാത്രി (കഥ)

Image may contain: 1 person, sitting and indoor
**************************************
ദേവുവിന് ഉള്ളിൽ സങ്കടം കൂടിവന്നു. നേരമെത്രയായി കാത്തിരിക്കാൻ തുടങ്ങിയിട്ട്. മനുവേട്ടനിത് മനപ്പൂർവ്വം താമസിക്കുന്നതാണ്.
കരിന്തിരിയാളാൻ തുടങ്ങിയിയ സന്ധ്യാവിളക്ക് അവൾ തിരിതാഴ്ത്തി അണച്ചു.
അമ്പലത്തിൽ ഭഗവതിക്ക് സേവ തുടങ്ങിയിരിക്കുന്നു. നാദസ്വരത്തിന്റെ മേളം കേൾക്കാനുണ്ട്. ഇന്ന് പത്താമുത്സവം കഴിഞ്ഞ് കൊടിയിങ്ങുകയാണ്.
കാലത്ത് ഇറങ്ങുമ്പോൾകൂടി നൂറുവട്ടം ഓർമിപ്പിച്ചതാണ്, ഇന്നെങ്കിലും ഒന്ന് പോകണമെന്ന്. തലകുലുക്കി സമ്മതിച്ച് ഉറപ്പിച്ചു പോയതാണ്.
അവൾ ഫോൺ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു. ബെല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ല.
ഇങ്ങുവരട്ടെ….
ഉടുത്തു പോകാനായി തേച്ചുവച്ച പൊൻകസവു സാരി അവൾ നിരാശയോടെ അലമാരിയിലേക്ക് എടുത്തുവച്ചു. നെറ്റിയിലെ നക്ഷത്രപ്പൊട്ടിളക്കി കണ്ണാടിയിൽ ഒട്ടിച്ചുവച്ചു. വളകൾ ഊരിമാറ്റി. യോഗമില്ല. അത്രത തന്നെ. ആരോടു പറയാൻ.
കട്ടിലിലേക്ക് കയറി കമഴ്ന്നു കിടന്നു.
കല്യാണം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു. ഇന്നേവരെ എവിടേക്കെങ്കിലും സ്വസ്ഥമായി ഒന്ന് കൂട്ടിക്കൊണ്ടു പോയിട്ടില്ല. ജോലിതിരക്കാണത്രെ….. വിരുന്നുപോക്കുപോലും ഒരു ചടങ്ങായിരുന്നു. എല്ലായിടത്തേക്കും ഓടിപ്പിടിച്ച് ഒരു പാച്ചിലായിരുന്നു.
ഇന്ദുവേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ ഏട്ടൻ എവിടെയൊക്കെയാണ് ഹണിമൂണിന് കൊണ്ടുപോയത്.
ആകെക്കൂടി അമ്പലത്തിലെ ഉത്സവത്തിനു കൊണ്ടുപോകണമെന്ന് മാത്രമാണ് താൻ പറഞ്ഞത്. അതുകൂടി പറ്റില്ലാന്നുവച്ചാ….. ഈ കെട്ടിൽ കിടന്നു പുകയൂതാൻ മാത്രമേ തനിക്ക് വിധിച്ചിട്ടുളൂ. ഓർത്തിട്ടു അവൾക്ക് കലികയറി.
മനു എത്തിയപ്പോൾ നേരം പിന്നെയും വൈകിയിരുന്നു.
കതകുതുറന്ന് ഒന്നും മിണ്ടാതെ ദേവു അടുക്കളയിലേക്കു നടന്നു.
അവളുടെ വലിഞ്ഞുമുറുകിയ മുഖം കണ്ട് മനുവിന് എന്തോ പന്തികേട് തോന്നിച്ചു. അയാൾ അടുക്കളയിലേക്ക് ചെന്നു.
“എന്തുപറ്റി ദേവൂട്ടിക്ക്. ആകെ കലിപ്പിലാണല്ലോ?”
ദേഷ്യവും സങ്കടവും കനത്തു കയറിയിട്ട് അവൾ മനുവിന്റെ മുഖത്തേക്ക് ഘനപ്പിച്ച് ഒരു നോട്ടം നോക്കി. ഉന്മൂലം ഭസ്മീകരിക്കപെട്ടതുപോൽ അവൻ നിന്നു.
“അല്ലാ…. എന്തുപറ്റി…?”
“മിണ്ടരുതെന്നോട്” അവൾക്ക് ആകെക്കൂടി പെരുത്ത് കയറി. ചായയ്ക്ക് വെള്ളം വച്ചതാണ്. ചെയ്തികൾ പലതും പതിവുതെറ്റി. തീ പിടിക്കാത്തതിന് സ്റ്റൗവിനെ പ്രാകി. ചായപ്പൊടിക്കു പകരം മറ്റേതോ ടിൻ കയ്യിലെടുത്തു.
“അല്ലാ .. നിനക്കിത് എന്താ പറ്റിയത്?”
“അറിയില്ല അല്ലേ?” അവൾ രൂക്ഷമായി നോക്കി.
അവളുടെ കോപംകത്തുന്ന നോട്ടംകണ്ടിട്ട് ഇത് ഉടനെയെങ്ങും തീരുന്ന പരിഭവമല്ലെന്ന് മനുവിന് തോന്നി. അയാൾ കയ്യിൽ കരുതിയിരുന്ന പൊതി അവൾക്കുനേരെ നീട്ടി.
“ദാ ഇതെന്താന്ന് നോക്ക്. നിനക്കിഷ്ടമുള്ള ഒരു സൂത്രമാ.”
നെയ്യപ്പമാണ്. അത് എവിടെക്കണ്ടാലും മനു വാങ്ങും. ദേവൂന് അത് ഇഷ്ടമാണന്ന് അവനറിയാം.
“കൊണ്ടുപോയ്‌ക്കോണം….” അവൾ അരിശത്തോടെ പൊതി അയാളുടെ നേരേയെറിഞ്ഞു.
മനുവിന്റെ മനസിൽ വിഷമം തോന്നിച്ചു. “ദേവൂ…” അവൻ വിളിച്ചു.
“പൊയ്ക്കോണം” സങ്കടവും ദേഷ്യവും കലർത്തി അവൾ പറഞ്ഞു.
മനു ഒന്നും മിണ്ടാതെ ഊണുമുറിയിലേക്കു നടന്നു. മേശക്കു മുകളിൽ മുട്ടുകൾ ഊന്നി താടിക്കു കൈകൊടുത്ത് അയാൾ ഇരുന്നു.
ആകെക്കൂടി നിലതെറ്റിയാണ് ദേവു ചായ അയാളുടെ മുന്നിലേക്ക് വച്ചത്‌. വയ്ക്കുമ്പോൾ മേശമേൽ ചായ തുളുമ്പിവീണു. ഒന്നും ഗൗനിക്കാതെ അവൾ കിടപ്പുമുറിയിലേക്ക് നടന്നു.
“സുഖിപ്പിക്കാനായിട്ട് പൊതിയും വാങ്ങി വന്നേക്കുന്നു.” അവൾ പിറുപിറുത്തു.
അകത്തുകടന്ന് അവൾ കട്ടിലേക്ക് മറിഞ്ഞു.
മനു അവളുടെ അരികിലേക്കുചെന്നിരുന്ന് തോളത്തു കൈവച്ചു.
“ദേവൂ……”
“തൊടേണ്ടാ എന്നെ…” അവൾ കൈ തട്ടിമാറ്റി.
“നീ ഇതുവരെ കാര്യം പറഞ്ഞില്ല.”
“മനുവേട്ടാ.. എന്റെ മുന്നിൽ പൊട്ടൻ കളിക്കരുത്. കാലത്തു പോയപ്പോൾ എന്തുപറഞ്ഞിട്ടാ പോയത്?”
സത്യത്തിൽ അപ്പോഴാണ് മനു അത് ഓർത്തത്‌.
“ഓ...സോറിയെടീ.... ഞാനതങ്ങു മറന്നുപോയി.”
“മറക്കും എനിക്കറിയാം. എന്റെ ആഗ്രഹമല്ലേ?” അവൾ നിവർന്നിരുന്നു. കണ്ണുകളിൽ സങ്കടക്കനലുകൾ എരിഞ്ഞു.
“എന്നെങ്കിലും ഞാൻ ആഗ്രഹിച്ച ഒരുകാര്യം സാധിച്ചുതന്നിട്ടുണ്ടോ? ചന്ദ്രമണ്ഡലത്തിലേക്കു കൊണ്ടുപോകണമെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ?”
ദേവുവിനു മുന്നിൽ മനു സ്വയം പഴിച്ചിരുന്നു.
“ഒരു സിനിമയ്ക്ക്… അല്ലെങ്കിൽ വേണ്ടാ... രണ്ടാളുംകൂടി എന്റെ വീട്ടിൽപ്പോയി ഒന്നു നിൽക്കാൻ. ങേഹേ ….. സമയമില്ലല്ലോ? ഞാനാരാ അതൊക്കെ പറയാൻ?” അവൾ പരിഭവങ്ങളുടെ കെട്ടുകളഴിച്ചു.
“പണിത്തിരക്കുകൊണ്ടല്ലേ പൊന്നേ…... മനഃപൂർവ്വമല്ലല്ലോ?”
“ഒന്ന് നിർത്തുമോ? എനിക്ക് കേൾക്കേണ്ട.. പണിത്തിരക്കാണത്രേ. കേട്ടുകേട്ട് മതിയായി. ഈ ലോകത്ത് മറ്റാരും പണിചെയ്യാത്തവരാണല്ലോ?. ഇന്ദുവേച്ചിയേയും കുട്ടികളെയും കൂട്ടി ഏട്ടൻ ഉത്സവത്തിന് പോയി. അറീമോ? അവർക്കൊക്കെ ജോലിയും തിരക്കും ഇല്ലാത്തവരാണല്ലോ?.എനിക്കു യോഗമില്ല.”
അവൾ പുതപ്പിൽ മുഖമൊളിപ്പിച്ച്‌ ഇടറിക്കരഞ്ഞു.
“ദേവൂ…. നിന്റെ ഏട്ടന്റെ വാദ്യാരുപണിപോലെയാണോ എന്റെ ജോലി. ഞാൻ നടത്തുന്നത് വർക്കുഷോപ്പല്ലേ?. ജോലിക്കാര് പോണപോലെ ഇട്ടെറിഞ്ഞിട്ട് എനിക്ക് പോരാൻ പറ്റുമോ? സമയാസമയത്ത് ആൾക്കാർക്ക് പണി തീർത്ത് കൊടുക്കെണ്ടേ?. അതിനിടയിൽ മറന്നുപോകുന്നതാ. ക്ഷമിക്ക്. നീ കരയാതെ.” മനു അവളുടെ മുടിയിഴകളിൽ തഴുകി.
“കയ്യെടുക്കങ്ങോട്ട്... ” ദേവു അയാളുടെ കൈ തള്ളിമാറ്റി. അവളുടെ സങ്കടങ്ങൾക്കു അയവ് വന്നില്ല.
“ശരി ഞാനിപ്പോൾ എന്താ വേണ്ടേ?”
“ഒന്നും വേണ്ട. എന്നെയൊന്നു വെറുതെവിടുമോ. ഞാനിവിടെ കുറച്ചുനേരം ഇരുന്നോട്ടെ.”
ഒട്ട് ഈർഷ്യയോടെ മനു എഴുന്നേറ്റു. ഹാങ്കറിൽനിന്ന് തോർത്ത് വലിച്ചെടുത്ത് മുറിവിട്ടിറങ്ങി. നേരേ അടുക്കളയിലേക്ക് ചെന്ന് തുളസി ചേർത്ത് മുറുക്കിയ എണ്ണ തലയിൽ വച്ചു. വാതിൽ തുറന്ന് തിണ്ണയിലേക്കിറങ്ങി സോപ്പുമെടുത്ത് നേരേ കുളക്കരയിലേക്കു നടന്നു.
പുറത്ത് തെളിഞ്ഞ നിലാവുണ്ട്. കുളക്കടവിൽ തവളകൾ കരഞ്ഞു.
ദേവു മുറിവിട്ടിറങ്ങി. മനുവിന് കുടിക്കാൻ കൊടുത്ത ചായ മേശയിൽ അതേപടിയിരിക്കുകയാണ്.
കുളത്തിലെ വെള്ളത്തിൽ നിലാവ് ചൂഴുന്ന വെള്ളിമേഖങ്ങളുടെ പ്രതിരൂപം പതിഞ്ഞുകിടപ്പുണ്ട്. മനു കുളത്തിന്റെ കെട്ടുകൾ ഇറങ്ങി. കാൽപ്പെരുമാറ്റം കേട്ടമാത്രയിൽ തവളകൾ ഊളിയിട്ടു താണു. തോർത്ത് മാറ്റിയടുത്ത് അയാൾ കുളത്തിലേക്കിറങ്ങി. മുങ്ങിനിവർന്നപ്പോൾ ഒരു ഉന്മേഷം തോന്നി. വെള്ളത്തിൽ തലപൊന്തിച്ചു അയാൾ കിടന്നു.
ദേവൂന് നല്ല വിഷമമായിട്ടുണ്ട്. എത്ര ദിവസം മുന്നേ അവൾ ശട്ടം കെട്ടിയിരുന്നതാണ്. എന്നിട്ടും താൻ ഓർത്തില്ല. സത്യത്തിൽ തന്റെ ഓരോ ദിനങ്ങളും ഇങ്ങനെത്തന്നെയാണ്. പണിത്തിരക്കു കഴിഞ്ഞു വന്നുകയറുമ്പോൾ നേരം വൈകും. പരിഭവവും പരാതിയുമായി അവൾ ഓരോന്നു പറയുമ്പോഴാണ് വീട്ടിൽ നടക്കുന്ന പലതും അറിയുന്നത്. പാവം ഒരുപാടു സഹിക്കുന്നുണ്ട്. സാധാരണ പരിഭവമേ ഉണ്ടാകാറുള്ളൂ. നിവർത്തികെട്ടാണ്‌ ഇന്നവൾ പൊട്ടിത്തെറിച്ചത്.
പടിക്കെട്ടിനു മുകളിൽ ഒരു നിഴലനക്കം കണ്ടു. കണ്ണുതുടച്ച് മനു സൂക്ഷിച്ചുനോക്കി. ദേവുവാണ്‌.
“ദേവൂ ..” മനു വിളിച്ചു
മറുപടി ഉണ്ടായില്ല. അവൾ പടിക്കെട്ടിൽ താടിക്കു കൈ കൊടുത്ത് കുനിഞ്ഞിരുന്നു.
“ദേവൂ…”. മനു വീണ്ടും വിളിച്ചു.
അവൾ മിണ്ടിയില്ല. അവൻ പടവുകൾ കയറി അവളുടെ അടുത്തേക്ക് ചെന്നു. അവൾ മുഖമുയർത്തിയില്ല. മനു ദേവുവിന്റെ മുഖം പിടിച്ചുയർത്തി. പെട്ടെന്ന് അവളിൽ ഒരു തേങ്ങലുയർന്നു.
“സാരമില്ല. നമുക്ക് വേറൊരുദിവം പോകാം.” അവൻ അവളുടെ കണ്ണുകൾ തുടച്ചു.
“ന്നാലും ….. ഞാനെത്ര ആഗ്രഹിച്ചതാ….”
“കഴിഞ്ഞില്ലേ നിന്റെ സങ്കടം?”
അവന്റെ കൈവിടുവിച്ചു അവൾ തേങ്ങി.
“നിന്റെ സങ്കടം ഇന്നു ഞാൻ തീർത്തു തരുന്നുണ്ട്.”
അവൻ അവളെ കൈകളിൽ കോരിയെടുത്തു. എന്നിട്ടു കുളത്തിന്റെ കെട്ടുകളിറങ്ങി. അവന്റെ കയ്യിൽക്കിടന്നു ദേവു പുളഞ്ഞു.
“ശ്ശേ… എന്തായിത്?”
മനു അവളെ വെള്ളത്തിലേക്കിറക്കി നിർത്തി.
“എന്തുപണിയാ മനുവേട്ടാ ഈ കാണിച്ചേ. നോക്ക് മൊത്തം നനഞ്ഞില്ലേ?”
അവൻ അവളെ ചേർത്തുപിടിച്ചു. “നനയട്ടെ …..”
മനു അവളുടെ മൂക്ക് പൊത്തി ചേർത്തുപിടിച്ച് വെള്ളത്തിലേക്ക് മുങ്ങി. ശ്വാസം മുട്ടുവോളം അവൻ അവളെയുംകൊണ്ട് വെള്ളത്തിൽ മുങ്ങിക്കിടന്നു. എന്നിട്ട് നിവർന്നെഴുന്നേറ്റു. ഒരുതരം വിഭ്രാന്തിയോടെ കിതച്ചുകൊണ്ട് അവൾ അവനെ ഇറുകെപ്പിടിച്ചുനിന്നു. അവൻ ദേവുവിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അവളുടെ പരിഭവങ്ങൾ നനഞ്ഞു നനുത്തു. കണ്ണുകൾ കൂമ്പിയടഞ്ഞു. അനുഭൂതിയുടെ നിർവൃതിയിൽ അലിഞ്ഞു നിൽക്കുമ്പോൾ അവൻ അവളെ വാരിയെടുത്തു. അത് ആഗ്രഹിച്ചിട്ടെന്നപോലെ അവൾ അവനിലേക്ക്‌ പടർന്നുകയറി തോളിലേക്ക് അമർന്നുകിടന്നു.
“നോക്ക്... നീ മുകളിലേക്ക് നോക്ക്.” മനു പറഞ്ഞു
അവൾ മുഖമുയർത്തി മുകളിലേക്ക് നോക്കി.
കുഴഞ്ഞുനീങ്ങുന്ന വെണ്മേഘങ്ങൾക്കിടയിൽ തെളിഞ്ഞുമറയുന്ന ചന്ദ്രനേക്കണ്ടു.
അവൾ മന്ദഹസിച്ചു. കണ്ണുകളിൽ നിലാവ് പൂത്തു. അതുനോക്കി അവനും മന്ദഹസിച്ചു.
സന്തൂ ഗോപാൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot