നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സക്കറിയയുടെ ഗർഭിണികൾ (ഒരു സിനിമ അവലോകനം)

Image result for zachariyayude garbhinikal

സിനിമയെ കുറിച്ചു വിലയിരുത്താനോ ഒരു കുറിപ്പ് എഴുതാനോ ഉള്ള അറിവ് എനിക്കില്ല. എങ്കിലും ഒരു സാധാരണ കാഴ്ചയിലുടക്കിയ ചില കാര്യങ്ങൾ ഇവിടെ പറയുന്നു. അലസമായ ഒരു ദിവസത്തെ ചാനൽ കാഴ്ചകൾക്കിടയിൽ എപ്പോഴോ ആണ് ആ പേര് കണ്ടത്.. "സക്കറിയായുടെ ഗർഭിണികൾ".. ശ്രദ്ധിക്കാനുള്ള കാരണം "വെയിൽ ചില്ല പൂക്കുമ്പോൾ" എന്ന ഗാനമാണ്. ചികഞ്ഞു ചെല്ലുമ്പോൾ പ്രത്യേകിച്ചു അർത്ഥമൊന്നും തോന്നാത്ത കുറച്ചേറെ നല്ല വാക്കുകളും പ്രത്യേകമായ ഈണവും കൊണ്ട് അലങ്കരിച്ച ഒരു ഗാനം.. വിഡ്ഢിപ്പെട്ടിയ്ക്ക് മുമ്പിൽ വിഡ്ഢിയാവാൻ തീരുമാനിച്ച ഈ പകലിൽ കുറച്ചു "ഗർഭിണികളെ" കാണാമെന്ന് തീരുമാനിച്ചു റിമോർട്ടിനെ സ്വതന്ത്രമാക്കി.. ഇനി എന്റെ കാഴ്ചയിലേക്ക്...
2013 ൽ അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രമാണ് "സക്കറിയായുടെ ഗർഭിണികൾ". നഗരത്തിലെ ഏറ്റവും പ്രശസ്തനായ ഗൈനക്കോളജിസ്റ്റാണ് ലാൽ അവതരിപ്പിച്ച സക്കറിയ എന്ന ഡോക്ടർ. അയാൾക്ക് മുമ്പിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ എത്തപ്പെടുന്ന നാല് ഗർഭിണികളെയും അവരുടെ അത്ര നിഗൂഢമല്ലെങ്കിലും ചില നിഗൂഢമായ സാഹചര്യങ്ങളുടെയും ആകെത്തുകയാണ് സിനിമ നൽകിയ അനുഭവം..
ലാൽ, റീമ കല്ലിങ്കൽ, ആശാ ശരത്ത്, സനുഷ, സാന്ദ്രാ തോമസ് എന്നിവർക്കൊപ്പം അജു വർഗ്ഗീസും വേഷമിട്ട വ്യത്യസ്ത സിനിമ, കുറച്ചേറെ ചിന്തിപ്പിച്ചു.. ആഹ്ലാദിപ്പിച്ചു.. വേദനിപ്പിച്ചു...
അമ്മയാകാനുള്ള ആഗ്രഹത്തെ മൂടി വെക്കാതെ തിരുവസ്ത്രം ഊരി ഗർഭം ധരിക്കുന്ന സിസ്റ്റർ ജാസ്മിൻ തന്നെയാണ് ഈ സിനിമയിൽ ഏറെ ആകർഷിച്ച കഥാപാത്രം. സ്ത്രീപക്ഷ സിനിമയ്ക്കുമപ്പുറം അമ്മയെന്ന സത്യത്തെ നേരെ കാണിച്ച ശക്തമായ കഥാപാത്രമാണ് ജാസ്മിൻ. സകല അതിരുകളും ഭേദിച്ചുകൊണ്ട് ഗർഭിണിയാകുന്ന സിസ്റ്റർ ജാസ്മിൻ വലിയൊരു സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എത്രയൊക്കെ അടക്കിവെച്ചാലും പാൽമണം ഇറ്റിക്കാത്ത മാറിടത്തെ നോക്കി ഒരിക്കലെങ്കിലും വിലപിക്കാത്ത "സ്ത്രീ"യുണ്ടാവില്ല.. പ്രകൃതിയുടെ നേർ ചിത്രമാണ് ഓരോ ഗർഭിണിയും,ഓരോ അമ്മയും..
പേറ്റുനോവറിയുന്ന രാത്രിയിൽ തനിയെ ഡ്രൈവ് ചെയ്ത് ഹോസ്പിറ്റലിൽ എത്തുന്ന സിസ്റ്റർ ജാസ്മിൻ പറയുന്ന ഒരു വാചകമുണ്ട്.."ജീവിക്കുന്നെങ്കിൽ ഞങ്ങൾ ഒരുമിച്ചു.. മറിച്ചാണെങ്കിൽ..." മാതൃത്വംഅതിന്റെ സകല സീമകളും ലംഘിച്ചു പുറത്തു ചാടിയ മറ്റൊരു രംഗമാണ്, വിശന്ന് കരയുന്ന കുഞ്ഞിന്റെ വായിൽ വിരൽ വെച്ചു കൊടുക്കുന്ന ജാസ്മിൻ. അവന്റെ കുഞ്ഞു മോണകളിൽ വിരൽ തടയുമ്പോൾ കരച്ചിൽ നിർത്തി വിരൽ നുണയുന്ന ആ കുഞ്ഞിന്റെ മുഖം കണ്ട് ഏതൊരു പ്രേക്ഷക ഹൃദയവും ആർദ്രമാകും. മുലയൂട്ടുന്ന അമ്മയോട് ഒരു കുഞ്ഞു എത്രത്തോളം ചേർന്നിരിക്കുന്നുവോ അത്രത്തോളം ജാസ്മിനിൽ ഗീത എന്ന നടി ഈ പ്രായത്തിലും ചേർന്നിരിക്കുന്നു. വളരെ ആസ്വദിച്ചു കുഞ്ഞിന് മുലയൂട്ടുന്ന ജാസ്മിന്റെ സകല വികാരങ്ങളും സ്വാംശീകരിച്ചു ഗീത ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പോയി. ജാസ്മിൻ കുഞ്ഞിന് പാലൂട്ടുന്ന ഭാഗം എന്നെ ഓർമ്മിപ്പിച്ചത് ഒരു സത്യമാണ്... ഈ സിനിമയിൽ ഒരു സ്ത്രീയെന്ന നിലയിൽ, അമ്മയെന്ന നിലയിൽ എനിക്കേറെ ഇഷ്ടമായ ഭാഗം ഗീതയിലൂടെ കണ്ട ജാസ്മിന്റെതാണ്. പേറ്റുനോവ് ഒരു നോവല്ല.. അതൊരു നിർവൃതിയാണ്... ജന്മസുകൃതമാണ്...പുണ്യമാണ്...
പിന്നീട് എനിക്ക് ഇഷ്ടമായ അടുത്ത "ഗർഭിണിയാണ്" റീമയുടെ ഫാത്തിമ. ഹാസ്യാന്മകമായി വന്നുപോകുന്ന കഥാപാത്രമെങ്കിലും റീമ അവശേഷിപ്പിച്ച വ്യക്തിമുദ്ര കൊണ്ടു കൂടിയാവണം ചില കാര്യങ്ങൾ ചിന്തിപ്പിച്ചു കൊണ്ട് ആ കഥാപാത്രം കടന്നുപോകുന്നത്. ഒരു ഗർഭിണിയ്ക്ക് നമ്മുടെ സമൂഹം നൽകുന്ന സ്നേഹവും കരുതലും ബഹുമാനവും നമ്മുടെ സംസ്കാരത്തോളം വലിയൊരു ഉത്തരമാണ്.( ചില ഒറ്റപ്പെട്ട സംഭവങ്ങൾ മറക്കുന്നില്ല). ഒറ്റപ്പെടലിന്റെ വേദനയിൽ നിന്നും ആശ്വാസം നേടാനായി ഗർഭിണിയായി അഭിനയിക്കേണ്ടി വരുന്ന ഫാത്തിമ എന്ന നഴ്‌സിനെ ഉൾക്കൊണ്ട് അഭിനയിക്കാൻ ഒരു പരിധിവരെ റീമയ്ക്കായി. എങ്കിലും ചിലയിടങ്ങളിൽ ഹാസ്യത്തിന്റെ രുചി അല്പം വിഷമയമായ അമൃതായോ എന്നൊരു സംശയം ഇല്ലാതില്ല. തിരക്കുള്ള ബസിൽ ഇരിക്കാൻ സീറ്റ് കിട്ടുക, ജോലിഭാരത്തിൽ ഇളവ് ലഭിക്കുക, നീണ്ട ക്യുവിൽ പെട്ടന്ന് തീരുമാനം ഉണ്ടാകുക, സാമ്പത്തിക ബാധ്യതകൾക്ക് ചെറിയൊരാശ്വാസം (വീട്ടു വാടക ഇളവ്) ലഭിക്കുക മുതലായ ചെറിയ-വലിയ നേട്ടങ്ങൾ ഗർഭിണിയ്ക്ക് മാത്രം ലഭിക്കുന്നതാണ്. ഒരു ഗർഭിണിയിൽ സമൂഹം കാണുന്നത് അമ്മയെയാണ് എന്ന് ഫാത്തിമയിലൂടെ സംവിധായകൻ ചൂണ്ടി കാണിച്ചിരിക്കുന്നു. ഒരു സ്ത്രീ ഏറ്റവും ബഹുമാനവും,സ്നേഹവും,വാത്സല്യവും അനുഭവിക്കുന്നത് അവളുടെ കുഞ്ഞിന്റെ ഗർഭാവസ്ഥയിലാണ്. ജീവിക്കാൻ വേണ്ടി ഗർഭിണിയായി അഭിനയിച്ചു സഹതാപം നേടുന്ന കഥാപാത്രം അതേ നിഷ്കളങ്കതയോടെ അവതരിപ്പിക്കുക എന്ന വെല്ലുവിളിയിൽ ഏറെക്കുറെ റീമ വിജയിച്ചിരിക്കുന്നു ..കാസർകോടൻ ഭാഷയുടെ തനിമ പ്രേക്ഷക അഭിരുചിയ്ക്കനുസരിച്ചു മാറ്റാത്തത് ഒരുപക്ഷേ അതേ തന്മയത്വം കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ടാകണം.
പതിനെട്ടാം വയസിൽ ആരാലോ പീഡിപ്പിക്കപ്പെട്ട സൈറ എന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ അവതരിപ്പിച്ചത് സനുഷയാണ്. ആ പീഡനത്തിലൂടെ അവൾ ഗർഭിണിയാണെന്ന് അറിയുന്നതോടെ കുഞ്ഞിനെ നശിപ്പിക്കാൻ മാതാപിതാക്കൾ നിർബന്ധിക്കുമ്പോഴും പ്രസവിക്കാൻ തീരുമാനിക്കുന്ന സൈറ ഒരു ഉത്തരമാണ്. സ്വന്തം കുഞ്ഞിന്റെ മുഖം തന്നെയാണ് അവളെ നശിപ്പിച്ചവനുള്ള ഏറ്റവും ശക്തമായ പ്രതികാരം എന്നവൾ തിരിച്ചറിഞ്ഞുവോ? കാർട്ടൂൺ കണ്ട് പൊട്ടിച്ചിരിക്കുകയും, ഗെയിം കളിച്ചു രസിക്കുകയും ചെയ്യുന്ന കുട്ടിത്തം മറാത്ത സൈറ എന്ന പെൺകുട്ടി മറ്റൊരു ശക്തയായ സ്ത്രീയാണ്. ചെറുപ്രായത്തിൽ ഒരു ഗർഭിണിയുടെ വേദനയുൾക്കൊണ്ട്, പ്രസവവേദന അതേ തീവ്രതയോടെ അഭിനയിച്ചു ഫലിപ്പിച്ച സനുഷ ,തന്റെ ഭാഗം ക്ലീയർ ചെയ്തു. അവസാനം ഡോക്ടർ സക്കറിയയ്ക്കും അയാളുടെ ഭാര്യ സൂസനും അവൾ പ്രസവിച്ച കുഞ്ഞിനെ നൽകിക്കൊണ്ട് അവൾ തുടർപഠനത്തിന് പോവുകയാണ്. യാത്ര പറയുന്നതിന് മുമ്പ്, പത്മരാജന്റെ ബുക്ക് ഡോക്ടർക്ക് സമ്മാനമായി നൽകുന്നതിലൂടെ, അവളുടെ കുഞ്ഞിന്റെ പിതൃത്വം വെളിവാക്കുന്നു.. സിനിമയിൽ പറയുന്നത് പോലെ, പിതാവിനാൽ, സഹോദരനാൽ, ഒക്കെ അനുനിമിഷം പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ശക്തമായ പ്രതീകമാണ് സൈറ. കാലമെത്ര കഴിഞ്ഞാലും പത്മരാജൻ എന്ന അതുല്യ പ്രതിഭയുടെ അവശേഷിപ്പുകൾ മലയാള സിനിമയിൽ കണ്ടുമുട്ടിക്കൊണ്ടിരിക്കും. പത്മരാജൻ കൊളുത്തിവെച്ച മാറ്റത്തിന്റെ വിളക്ക് കയ്യിൽ വെച്ചുകൊണ്ടാണ് ഇന്നും, മലയാളസിനിമയും യുവജനതയും സഞ്ചരിക്കുന്നത്.അതിനുള്ള തെളിവാണ് സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയും സൈറ എന്ന കഥാപാത്രവും..
അനുരാധ എന്ന പണക്കൊഴുപ്പുള്ള സ്ത്രീയെ പരിചയപ്പെടുത്തുമ്പോൾ സാന്ദ്രയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും വലിയൊരു സ്പേസ് ബാക്കിയാകുന്നു എന്ന വേദന പലപ്പോഴും തോന്നി. അവിഹിത ഗർഭത്തിന്റെ മതിൽക്കെട്ടിൽ ഭർത്താവിനും ജാരനുമിടയ്ക്ക് വീർപ്പുമുട്ടുന്ന അനുരാധയെ ഒരു സ്ത്രീയായി മാറ്റുകയാണ് അവിചാരിതമായി സംഭവിക്കുന്ന ഗർഭം. പക്ഷെ ആ കഥാപാത്രത്തെയായിരുന്നു റീമ അവതരിപ്പിച്ചതെങ്കിൽ എല്ലാം ചേരുംപടി ചേർക്കാൻ ഒരുപക്ഷേ കഴിയുമായിരുന്നു.. അനുരാധയുടെ കഥ അല്പം നാടകീയമായി എന്നതൊഴിച്ചാൽ ഏറെക്കുറെ എന്നെ തൃപ്തിപ്പെടുത്തിയ ഒരു സിനിമയാണ് "സക്കറിയയുടെ ഗർഭിണികൾ"
N. B : ഒരു ഗർഭിണി ജനിക്കുമ്പോൾ, ഒരു തലമുറ സൃഷ്ടിക്കപ്പെടുന്നു.. ഒരു തുള്ളി മുലപ്പാലിൽ കൈമാറുന്നത് നൂറ്റാണ്ടുകൾ പിന്നിട്ട പിറവിയുടെ രഹസ്യമാണ്..അമ്മയുടെ മടിത്തട്ടിൽ പ്രകൃതിയുടെ നിർവൃതിയുണ്ട്. അതുകൊണ്ട് പൂജിക്കപ്പെട്ടില്ലങ്കിലും അപമാനിതയാവരുത് ഒരു സ്ത്രീയും..
അശ്വതി അരുൺ
17 sep 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot